ജോജി പോലുള്ള സിനിമകൾ എന്തുകൊണ്ടാണ് തന്നെ വെച്ച് ചെയ്യാത്തതെന്ന് സംവിധായകൻ ദിലീഷ് പോത്തനോടും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനോടും ചോദിച്ചിരുന്നതായി നടൻ പൃഥ്വിരാജ്. ദിലീഷും ശ്യാം പുഷ്കരനും തന്റെ വീട്ടിൽ വന്ന് ഒരു വലിയ സിനിമ ചെയ്യണമെന്ന് പറഞ്ഞിരുന്നു . എന്നാൽ ജോജി പോലത്തെ സിനിമകൾ എന്തുകൊണ്ടാണ് എന്നെ വെച്ച് എടുക്കുന്നില്ലെന്നായിരുന്നു അവരോട് ഞാൻ ചോദിച്ചത് . വലിയ സിനിമകളുടെ ഭാഗമാകുവാൻ വേണ്ടിയാണ് ഫിലിം മേക്കേഴ്‌സ് കൂടുതലായും തന്നെ സമീപിക്കുന്നതെന്നും എന്നാൽ യാഥാർഥ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന ചെറിയ സിനിമകളിൽ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു

ഞാൻ ഫഹദിനും ദുൽഖറിനുമൊപ്പമാണ് കൂടുതലായും ഹാംഗ്ഔട്ട് ചെയ്യുന്നത്. പക്ഷെ ഫഹദിനും ദുൽഖറിനും മുൻപുള്ള തലമുറയിലാണ് നടനെന്ന രീതിയിൽ എന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ‘ന്യൂ ഏജ് ഫിലിംസ്’ എന്ന ടെർമിനോളജി മാത്രമാണ് പുതിയത്. എന്നാൽ സിറ്റി ഓഫ് ഗോഡ്സ് എന്ന സിനിമയാണ് പുതിയ രീതിയിലുള്ള ഫിലിം മേക്കിങിന് ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ആദ്യത്തെ ചിത്രം. അവിശ്വസനീയമായ രീതിയിലായിരുന്നു ആ സിനിമയുടെ മേക്കിങ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമയുടെ സംവിധായകൻ. എന്നാൽ ബോക്‌സോഫീസിൽ ചിത്രം പരാജയമായിരുന്നു. സിനിമയെക്കുറിച്ച് എനിക്ക് അഭിമാനമാണുള്ളത്. ആ സിനിമ സംവിധാനം ചെയ്യാമെന്നും വിചാരിച്ചിരുന്നു. അപ്പോഴാണ് രാവണനിലേക്ക് മണി രത്നത്തിന്റെ കാൾ വരുന്നത്.

കെ ജി ജോർജ് ഒരു ന്യൂ ജെൻ ഫിലിംമേക്കറാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകരെ അത്രത്തോളം സ്വാധീനിക്കുന്ന സിനിമകളായിരുന്നു അദ്ദേഹം സംവിധാനം ചെയ്തിരുന്നത് . പക്ഷെ ആ സമയത്തൊന്നും ന്യൂ ജെൻ എന്ന ടെർമിനോളജി ആരും ഉപയോച്ചിരുന്നില്ല. മലയാളത്തിലെ പോലീസ് സിനിമകൾ പരിശോധിക്കുകയാണെങ്കിൽ ‘വർഗം’ ഒരു ന്യൂ ജെൻ സിനിമയാണ്. എന്നാൽ അതൊരു ന്യൂ ജെൻ സിനിമയായി പരിഗണിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ പോപ്പുലറായ ന്യൂ ജെൻ ഫിലിം മേക്കറുടെ കൂടെയൊന്നും ഞാൻ വർക്ക് ചെയ്തിട്ടില്ല. എന്നാൽ അവരുടെ സിനിമയുടെ ഭാഗമാകണമെന്ന് അത്രത്തോളം ഞാൻ ആഗ്രഹിക്കുന്നുണ്ട്. യാഥാർഥ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന ചെറിയ സിനിമകളിൽ അഭിനയിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ദിലീഷും ശ്യാം പുഷ്കരനും എന്റെ വീട്ടിൽ ഒരിക്കൽ വന്നിരുന്നു. നമുക്കൊരു വലിയ സിനിമയെടുക്കണമെന്ന് പറഞ്ഞു. നിങ്ങൾ എന്തുക്കൊണ്ടാണ് ജോജി പോലൊരു സിനിമ എന്നെ വെച്ച് എടുക്കാത്തത് എന്നായിരുന്നു എന്റെ ചോദ്യം. വലിയ സിനിമകളുടെ ഭാഗമാകുവാൻ വേണ്ടിയാണ് എന്നെ കൂടുതൽ പേരും സമീപിക്കുന്നത്.