Movies

സിനിമാ ആസ്വാദനത്തിനു കട്ട് പറയാന്‍ കോവിഡിന് സാധിച്ചില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സൂര്യയുടെ സൂരരൈ പോട്ര് ആരാധകരുടെ ഗംഭീര അഭിപ്രായം നേടി മുന്നേറുന്നു. തിയറ്റില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ആ പരിമിതി മറികടക്കുന്നതായിരുന്നു സൂര്യയുടെ പ്രകടനം. ഇടവേളയ്ക്കു ശേഷം സൂര്യയുടെ ഗംഭീര തിരിച്ചുവരവു കൂടിയായി ചിത്രം. മാരനായി സൂര്യ തകര്‍ത്തഭിനയിച്ചെന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. മലയാളി നടി അപര്‍ണ ബാലമുരളിയുടെ പ്രകടനവും കെെയ്യടി നേടുന്നു. സമീപ കാലത്തെ ഏറ്റവും ശക്തയായ നായികമാരില്‍ ഒരാളാണ് അപര്‍ണയുടെ കഥാപാത്രമെന്നും ആരാധകര്‍ പറയുന്നു. ഉര്‍വശിയും മികച്ച പ്രകടനം പുറത്തെടുത്തു.

ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ആത്മകഥയായ സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിൽ ഗോപിനാഥ് നേരിട്ട പോരാട്ടങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.

“സൂരറൈ പോട്ര് എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒന്ന്. നിങ്ങൾ സത്യസന്ധമായി ഒരു ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ചാൽ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്ത് ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമ ഉപയോഗിച്ച് ഞങ്ങൾ പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യ പറഞ്ഞത്.

ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിച്ചുവരികയാണ് നടി മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ അകാലവിയോഗത്തിന്റെ നടുക്കത്തിൽ നിന്നും മുക്തയാവുന്നേയുള്ളൂ മേഘ്ന. പ്രിയപ്പെട്ടവന്റെ നഷ്ടമുണ്ടാക്കുന്ന വേദനകളെ ഇല്ലാതാക്കാൻ മകൻ എത്തിയ സന്തോഷത്തിലാണ് താരം. അടുത്തിടെയാണ് മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുന്ന മേഘ്നയുടെ വിഡീയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

ചിരുവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ വാചാലയാവുന്ന മേഘ്നയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. ചിരുവിന്റെ മരണം തന്നെ മാനസികമായി തളർത്തിയെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും മേഘ്ന പറയുന്നു. ചിരുവിനോടും തന്റെ കുടുംബത്തിനോടും എല്ലാവരും കാണിച്ച സ്നേഹത്തിനും ആശ്വാസവാക്കുകൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

“വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ഞങ്ങളുടെ മകനെയും വളർത്തും.” മേഘ്ന പറയുന്നു.

മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ഉടനെ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മേഘ്ന പ്രസവിച്ചു എന്ന വാർത്തയറിഞ്ഞപ്പോൾ തന്നെ നസ്രിയയും അനന്യയും സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചത്. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചിലേറ്റുകയാണ് നസ്രിയയും. മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.

ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.

ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്ത് ഏറെ വികാര നിർഭരമായൊരു കുറിപ്പ് മേഘ്ന പങ്കുവച്ചിരുന്നു. കുറിപ്പിൽ കുഞ്ഞിനായുള്ള​ കാത്തിരിപ്പിനെ കുറിച്ച് മേഘ്ന പറഞ്ഞതിങ്ങനെ:

“നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.

ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസ് എടുത്തു. അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തെന്നെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പുകള്‍ ചുമത്തിയ കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിന് കൈമാറും. നേരത്തേയും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. സിസിടിവി ദൃശ്യങ്ങളും ചില തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഭിച്ച ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ തേടി കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ എത്തിയത്. തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ് എന്നാല്‍ വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി.

ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും വിപിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നു. സമ്മര്‍ദം കടുത്തതോടെ സെപ്തംബര്‍ 26ന് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്കി.

അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ബിജെപി മുന്നണിയില്‍ ചേരില്ലെന്ന് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ദേവന്‍. ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ വ്യക്തിത്വം അടിയറ വെയ്ക്കാന്‍ താന്‍ തയാറല്ലെന്നും ദേവന്‍ വ്യക്തമാക്കി. തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. എന്നാല്‍ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയും സഹായവും നല്‍കുമെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവന്‍ വ്യക്തമാക്കി.

ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും. സംസ്ഥാനത്തെ മുന്നണികളില്‍ മാലിന്യ സംസ്‌കരണം അനിവാര്യമാണ്. പാര്‍ട്ടികളല്ല, അവയെ നയിക്കുന്ന നേതാക്കളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും ദേവന്‍ പറഞ്ഞു.

നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങില്‍ നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. നിസാം, യൂത്ത് വിങ് പ്രസിഡണ്ട് അശോകന്‍ എന്നിവരും പങ്കെടുത്തു.

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു വിചിത്ര.ഒരു കാലത്ത് തമിഴ് സിനിമകളിലെ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞ് നിന്ന താരം മലയാളത്തില്‍ ഏഴാമിടം,ഗന്ധര്‍വ്വരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും തനിക്കേ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.വിശ്വാസ വഞ്ചനയുടെ പേരില്‍ മലയാള സിനിമയിലെ ഒരു സംവിധായകനെ തല്ലേണ്ടി വന്നിട്ടുണ്ട് എന്നാണ് വിചിത്ര തുറന്ന് പറയുന്നത്.

വിചിത്രയുടെ വാക്കുകള്‍ ഇങ്ങനെ,

ഷക്കീല മലയാളം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്ത് തനിക്ക് ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അന്ന് താനൊരു സിനിമയില്‍ അഭിനയിച്ചാല്‍ ശ്രദ്ധ നേടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് സംവിധായകനോട് സംസാരിച്ചപ്പോള്‍ മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താന്‍ എന്നായിരുന്നു അയാളുടെ അവകാശവാദം. പരീക്ഷ പോലും എഴുതാതെയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. മാന്യമായേ ചിത്രീകരിക്കൂ എന്നാണ് അയാള്‍ പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും വിളിച്ചു. കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു അത്. മോശമായി ചിത്രീകരിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററില്‍ അടിച്ച് വന്നത്.

സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതോടെ തനിക്ക് സങ്കടവും ദേഷ്യവും വന്നു. വഞ്ചിക്കപ്പെട്ട പോലെ തോന്നി. ദേഷ്യം കനത്തപ്പോള്‍ അയാളെ നേരില്‍ കാണാന്‍ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് അവിടെ നിന്ന് ഇറങ്ങിപ്പോന്നത്.

പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാള സിനിമയില്‍ പാടുന്നു. ‘അല്‍ കരാമ’ എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങള്‍ പുറത്തിറക്കി. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന ‘അല്‍ കരാമ’യുടെ മോഷന്‍ പോസ്റ്റര്‍ മഞ്ജു വാര്യർ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ് തുടങ്ങിയ താരങ്ങൾ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അല്‍ കരാമ’ വണ്‍ വേള്‍ഡ് എന്‍റെര്‍ടൈയ്ന്‍റ്മെന്‍റിന്‍റെ ബാനറില്‍ നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്നു. എക്സക്യൂട്ടീവ് പ്രോഡ്യൂസര്‍: റാഫി എം.പി.

ഡിസംബര്‍ ആദ്യവാരം ദുബായ്, റാസൽ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍: അയൂബ് ഖാന്‍.

രൺജി പണിക്കര്‍, വിജയകുമാർ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, മറിമായം താരങ്ങളായ ഉണ്ണി രാജ്, സലീം, റിയാസ്, സ്നേഹ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബി.കെ. ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലിക് സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ് പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നു.

മധു ബാലകൃഷ്ണന്‍, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകര്‍.

പ്രധാനമായും ബോളിവുഡിൽ ഗാനമാലപിക്കുന്ന കുമാർ സാനു തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ പാടിയിട്ടുണ്ട്. 2009 ൽ അദ്ദേഹത്തെ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ഒക്ടോബർ പകുതിയോടെ കുമാർ സാനുവിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. പോയ വാരം അദ്ദേഹം കോവിഡ് മുക്തനായി എന്ന വാർത്തയും പുറത്തുവന്നു. ലോസ്ഏഞ്ചൽസിൽ കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

താനൊരു സൂപ്പർ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മീര. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം.

വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോ​ഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു. നടൻ സൂര്യയ്ക്കെതിരേയും മീര രം​ഗത്തെത്തിയിരുന്നു.

ഇപ്പോൾ നയൻതാരയ്ക്കെതിരേയാണ് മീരയുടെ പുതിയ വിവാദ പരാമർശം. നയൻതാരയുടെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടാണ് മീര വിവാദമുണ്ടാക്കുന്നത്. ചിത്രത്തിൽ മൂക്കുത്തി അമ്മൻ എന്ന ദേവിയുടെ കഥാപാത്രമായാണ് നയൻതാരയെത്തുന്നത്.

വിവാഹിതനായ ആളുമായി പ്രണയബന്ധത്തിലായിരുന്ന നയൻതാരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയൻതാര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുൻ ട്വീറ്റ് ചെയ്തു.

“വിവാഹിതനായ ഒരു പുരുഷനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്. അവർക്ക് അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കൾ ഒരക്ഷരം പോലും മിണ്ടാൻ പോവുന്നില്ല”, മീര മിഥുൻ ട്വീറ്റ് ചെയ്തു.

വിവാദ പരാമർശത്തിൽ നയൻതാരയുടെ ആരാധകർ മീര മിഥുനിനെതിരെ രംഗത്തെത്തിയിട്ടുണ്ട്..

ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയൻതാര മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു. സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും

ബാലതാരമായി സിനിമയിലെത്തിയ താരമാണ് പ്രയാഗ. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി പ്രയാ​ഗ മാറി. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാ​ഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം.

മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാ​ഗ ഇപ്പോൾ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചിരുന്ന പ്രയാഗയുടെ പുതിയ ചിത്രം തെലുങ്കിലായിരുന്നു. തെലുങ്കിലെ സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമാണ് പ്രയാ​ഗയുടെ ഇപ്പോഴത്തെ പ്രോജക്ട്. ബോയപതി ശ്രിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബിബി3 എന്ന് താത്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ ഷൂട്ടിങും കൊറോണയ്ക്ക് ശേഷം ആരംഭിച്ചിരുകയാണ്. എന്നാൽ ചിത്രത്തിൽ നായകനൊപ്പമുള്ള കെമിസ്ട്രി തീരെ പോരെന്നാണ് പ്രയാ​ഗക്കെതിരെയുള്ള പരാതി. തുടർന്ന് പ്രയാഗയെ ചിത്രത്തിൽ നിന്നും പുറത്താക്കിയതായി വാർത്തകൾ വരുന്നുണ്ട്. തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. പ്രയാഗയ്ക്ക് പകരക്കാരിയെയും കണ്ടെത്തി. പ്രഗ്യ ജയ്‌സുവാൾ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായെത്തും. ഷംന കാസിമും ബബി3 യിൽ എത്തുന്നു.

ഇവരെ കൂടാതെ ചില മുൻനിര തെലുങ്ക് താരങ്ങളും കഥാപാത്രമാവുന്ന സിനിമയിൽ സംവിധായകന് വലിയ പ്രതീക്ഷ തന്നെയുണ്ട്. നന്ദമൂരി ബാലകൃഷ്ണയും ബോയപതി ശ്രീനുവും നേരത്തെ ഒന്നിച്ച സിംഹ, ലെജന്റ് എന്നീ രണ്ട് സിനിമകളും മികച്ച വിജയം നേടിയിരുന്നു.

ശ്രിനു നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി തന്റെ പുതിയ ചിത്രത്തിലേക്ക് നടിയെ കാസ്റ്റ് ചെയ്ത് പ്രയാഗയുടെ മലയാള സിനിമകൾ കണ്ട്, അഭിനയം ഇഷ്ടപ്പെട്ടിട്ടാണെന്ന് സംവിധാനയകൻ തന്നെ പറയുന്നു. എന്നാൽ പ്രായം വിനയാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സിനിമ നടന്നിരിന്നുവെങ്കിൽ പ്രയാഗയ്ക്ക് തെലുങ്കിൽ ഒരു മികച്ച തുടക്കം ലഭിച്ചേനെയെന്നും അദ്ദേഹം വ്യക്തമാക്കി.

കുരിശുപള്ളി മാതാവിന്റെ മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന നടന്‍ സുരേഷ് ഗോപിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. കുമളിയില്‍ കാവല്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ് സുരേഷ് ഗോപി പാലായില്‍ എത്തിയത്. ദൈവകൃപയോടെ മുന്നോട്ട് എന്ന് കുറിച്ചുകൊണ്ട് താരം ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കുരിശുപള്ളിയില്‍ തിരി കത്തിച്ച് പ്രാര്‍ഥിച്ചതിന് ശേഷം കീഴ്തടിയൂര്‍ യൂദാ സ്ലീഹാ പള്ളിയിലും സുരേഷ് ഗോപി സന്ദര്‍ശിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഇരുനൂറ്റിയന്‍പതാമത് ചിത്രമായ ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തതും ഈ പള്ളിമുറ്റത്തുവച്ചായിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഒറ്റക്കൊമ്പനില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.

Copyright © . All rights reserved