ആഗ്രഹിച്ച ആ വിവാഹം നടന്നിരുന്നു എങ്കിൽ ജയൻ ഇന്നും ജീവിക്കുമായിരുന്നു. മരിക്കില്ലായിരുന്നു. ജയൻ ഇന്ന് ജീവിച്ചിരുന്നു എങ്കിൽ മലയാളത്തിൽ മമ്മുട്ടിക്കും മോഹൻലാലിനും ഒക്കെ മുന്നേ ഒരു നെടുനായകനായി മഹാ നടൻ ജയൻ ഉണ്ടാകുമായിരുന്നു.

മലയാളത്തിന്റെ അനശ്വര നടൻമാരിലൊരാളായ ജയന്റെ ചരമവാർഷിക ദിനമാണ് നവംബർ 16ന് കോളിളക്കമെന്ന സിനിമയുടെ സ്റ്റണ്ട് ചിത്രീകരണത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ദാരുണാന്ത്യം. ജയനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജൻ.അറിയപ്പെടാത്ത രഹസ്യമെന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു ജയൻ കോളിളക്കത്തിൽ അഭിനയിക്കാനായി പോയത്. ഒരു ദിവസത്തെ ഷൂട്ടിനായി പോയ ജയന്റെ മരണവാർത്തയാണ് താൻ പിന്നീട് കേട്ടതെന്ന് സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജൻ പറയുന്നു.

ജയനും കുടുംബജീവിതത്തെക്കുറിച്ച് ചില സ്വപ്നങ്ങൾ നെയ്തിരുന്നുവെന്നും ത്യാജരാജൻ മാസ്റ്റർ ഓർത്തെടുക്കുന്നു. നടി ലതയുമായുള്ള പ്രണയം അതിലൊന്നായിരുന്നു. ജയനും ലതയും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. പക്ഷേ ഒരുപാടെതിർപ്പുകൾ മദ്രാസിൽ നിന്നുമുണ്ടായെന്നും ജയൻ താമസിച്ചിരുന്നു പംഗ്രോവ് ഹോട്ടലിൽ വെച്ച് എം.ജി.ആറിന്റെ ആളുകൾ ജയനെ ഭീഷണിപ്പെടുത്താൻ നോക്കിയെന്നും പക്ഷേ, അതൊന്നും ജയൻ കാര്യമാക്കിയിരുന്നില്ലെന്നും ത്യാ​ഗരാജൻ ഓർക്കുന്നു.

ഇത്രയും സീരിയസ് പ്രശ്നമായതോടെ അവസാനം ഞാൻ ജയനോടുപറഞ്ഞു മോനേ ഈ ബന്ധം വേണ്ടെന്ന്, നിനക്ക് പിന്നെ മദ്രാസിൽ കാലുകുത്താനാകില്ലെന്നും ജയനോട് പറഞ്ഞു വ്യക്തമാക്കി. പറ്റില്ല മാസ്റ്റർ, ഞാൻ ലതയ്ക്ക് വാക്കുകൊടുത്തു. മാത്രമല്ല ഞാൻ ഇനി മദ്രാസിൽ നിൽക്കുന്നില്ലെന്നും കേരളത്തിൽ താമസിക്കാനാണുദ്ദേശിക്കുന്നതെന്നും ജയൻ തന്നോട് പറഞ്ഞു. അതിനുശേഷം ജയൻ മദ്രാസിലെത്തിയിത് കോളിളക്കത്തിന്റെ ഷൂട്ടിംഗിനായിരുന്നു. അത് മദ്രാസിലേക്കുള്ള അവസാനത്തെ വരവായിരുന്നു. കേരളത്തിലേക്ക് തിരിച്ചുപോയത് ചേതനയറ്റ ജയന്റെ ശരീരവുമായിരുന്നുവെന്നും ത്യ​ഗരാജൻ മാസ്റ്റർ ഓർത്തെടുക്കുന്നു.