ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലുമൊക്കെ ചിത്ര സജീവമായിരുന്നു. തനിക്ക് മലയാള സിനിമയില്‍ നിന്നും നേരിട്ട ഒരു അനുഭവം തുറന്ന് പറയുകയാണ് ചിത്ര.
” അന്ന് സിനിമ സൈറ്റുകളില്‍ ഒരുപാട് സുഖകരമല്ലാത്ത സംഭവങ്ങള്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിന് കുറവ് വന്നിട്ടുണ്ട്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. തനിക്ക് ജാഡയാണെന്ന് പലപ്പോഴും ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമായിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞു താനും സിനിമ എടുക്കും തന്നെ മൈന്‍ഡ് ചെയ്യാത്തവരെയൊക്കെ പാഠം പഠിപ്പിക്കുമെന്നാണ് അന്ന് അയാള്‍ എന്നോട് പറഞ്ഞത്, സ്ഥിരമായി അയാള്‍ അത് തന്നെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോള്‍ ശ്രദ്ധ കൊടുക്കാന്‍ പോയില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ സംവിധായകനായി മമ്മൂട്ടി നായകനായി എത്തുന്ന സിനിമയില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചു. പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ അതിലെ ഗാന രംഗങ്ങള്‍ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായുണ്ടായിരുന്നു. എന്നോട് ഉള്ള പഴയ പ്രതികാരം വെച്ച് പതിനഞ്ചു തവണയില്‍ ഏറെ അയാള്‍ എന്നെ കൊണ്ട് കുന്നിന്‍ മുകളില്‍ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു. നല്ല വെയില്‍ ഉള്ളതു കൊണ്ട് തളര്‍ന്നു പോയി. എന്നാല്‍ അയാള്‍ വീണ്ടും ടേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ അവസ്ഥ കണ്ട മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായി. അതുകൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപെട്ടത്.” ചിത്ര പറയുന്നു.
സച്ചി വിട പറഞ്ഞു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റായ സച്ചിക്ക് നടുവിന് രണ്ടു സര്‍ജറികള്‍ ആവശ്യമായിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോഴായിരുന്നു ഹൃദയാഘാതം. അതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നിലായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി പോന്നത്.
അദ്ദേഹത്തിന്റെ വേര്‍പാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ ബിജുമേനോന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയും. മുണ്ടൂര്‍ മാടന്‍ എന്ന അയ്യപ്പന്‍ നായരായി ബിജുമേനോനും കോശി ആയി പൃഥ്വിരാജും വേഷമിട്ടു. ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയായപ്പോള്‍ അയ്യപ്പന്‍ നായരായി സച്ചി മനസ്സില്‍ കണ്ടിരുന്നത് മോഹന്‍ലാലിനെ ആയിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ താരമൂല്യം ആ കഥാപാത്രത്തിന് ഒരു തടസ്സമാകുമെന്ന് സച്ചി മനസ്സിലാക്കി.
ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ പറ്റുമെന്നും അദ്ദേഹത്തിനു തോന്നി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ അത് സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സാധാരണ ഒരു പ്രൊജക്ടുമായി മോഹന്‍ലാലിനെ സമീപിക്കാന്‍ തനിക്ക് താല്‍പര്യമില്ല എന്നും മോഹന്‍ലാല്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം ആയിരിക്കണം തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നതെന്നും സച്ചി പറഞ്ഞിരുന്നു. എന്നാല്‍ ആ കഥാപാത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അദ്ദേഹം വിട പറഞ്ഞു. അദ്ദേഹം പറയാതെ പോയ ആ കഥ ഒരു തീരാ നഷ്ടമായി സിനിമാ ലോകത്തില്‍ അവശേഷിക്കും.
നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത്. സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ക്കുമെതിരെയാണ് ഇപ്പോള്‍ പ്രതിഷേധവും വിമര്‍ശനങ്ങളും നടക്കുന്നത്.
സുശാന്തിനെ ബോളിവുഡില്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പരാതിയും ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ തന്നെ പല ബോളിവുഡ് പ്രമുഖരുടെയും കോലങ്ങള്‍ കത്തിച്ച് ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.
സുശാന്തിന്റെ ജന്മനാടായ ബീഹാറില്‍ സല്‍മാന്‍ ഖാന്റെ ‘ബീയിംഗ് ഹ്യൂമണ്‍’സ്റ്റോറിന് മുന്നിലും ആളുകള്‍ പ്രതിഷേധവും ആയി എത്തിയിരുന്നു. സ്റ്റോറിന് മുന്നിലെ വലിയ ബോര്‍ഡില്‍ നിന്ന് സല്‍മാന്‍ ഖാന്റെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തു.
അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സച്ചിക്ക് അന്ത്യയാത്ര നല്‍കാന്‍ എത്തി.
സംസ്‌കാരത്തിന് മുമ്പ് തമ്മനത്തെ സച്ചിയുടെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. നടന്മാരായ പൃഥ്വിരാജ്, ബിജുമേനോന്‍, സുരാജ് വെഞ്ഞാറുമൂട്, സുരേഷ് കൃഷ്ണ, മുകേഷ്, ലാല്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങി നിരവധിപ്പേര്‍ പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു.
കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചേംബര്‍ ഹാളിലും പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. അഭിഭാഷക സുഹൃത്തുക്കളും സച്ചിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. അഭിഭാഷകവൃത്തി ഉപേക്ഷിച്ചായിരുന്നു സച്ചി സിനിമയില്‍ ഇടം കണ്ടെത്തിയത്. എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സച്ചി അന്തരിച്ചത്. 48 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലിരിക്കെയായിരുന്നു സച്ചിയുടെ മരണം.ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ആണ് സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അവസാന സിനിമ. അനാര്‍ക്കലിയാണ് ആദ്യം സംവിധാനം ചെയ്ത സിനിമ.
2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചു.ഡ്രൈവിങ് ലൈസന്‍സ്, രാമലീല, സീനിയേഴ്‌സ് തുടങ്ങി 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ‘ചേട്ടായീസ്’ നിര്‍മിച്ചു. കൊടുങ്ങല്ലൂരാണ് സച്ചിയുടെ സ്വദേശം.
മുളകുപാടം ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തും. സുരേഷ് ഗോപിയുടെ കരിയറിലെ 250ാം ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ടോമിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രേക്ഷകർക്ക് ഗംഭീര വിരുന്നൊരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമായിരിക്കും വരുന്നതെന്ന് നിർമ്മാതാവ് പറയുന്നു.
കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ്
ഗോപി ചിത്രത്തിലെത്തുക. ജോഷിയുടെ സംവിധാനത്തില്‍ 1997 ല്‍ ഇറങ്ങിയ ‘ലേല’ത്തിലെ പുലിക്കോട്ടില്‍ ചാക്കോച്ചിക്ക് ശേഷം സുരേഷ് ഗോപി കോട്ടയംകാരനായി എത്തുന്ന ചിത്രം കൂടി ആയിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധായകൻ. ജോണി ആന്റണി, രഞ്ജിത്ത് ശങ്കര്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ സുരേഷ്
ഗോപിയെ കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ഒന്നിക്കും. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളോ വെളുപ്പെടുത്തിയിട്ടില്ല.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധം ഉണ്ടായിരുന്നവരെ ചോദ്യം ചെയ്ത് പോലീസ്. പത്തിലേറെ പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതിനിടെ നടി റിയ ചക്രവർത്തിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. അടുത്ത ബന്ധം പുലർത്തിയിരുന്ന റിയയുമായി സുശാന്ത് പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പോലീസിനോട് പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബാന്ദ്രയിലെ പോലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപതോളം മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താൻ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നവെന്നാണ് റിയയുടെ മൊഴി.
സുശാന്ത് മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നുവെന്ന് റിയ വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണത്തിനായി റിയ തന്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പോലീസ് വിശദമായി പരിശോധിച്ചു. ഇതു രണ്ടാം തവണയാണ് റിയയെ ചോദ്യം ചെയ്യുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ലാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ സംഗീതലോകത്തെ പക്ഷപാതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് ഗായകന്‍ സോനു നിഗം. ഇപ്പോള്‍ നിങ്ങള്‍ കേട്ടത് ഒരു നടന്റെ മരണവാര്‍ത്തയാണ്. എന്നാല്‍ സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ലെന്നാണ് സോനു നിഗം പറഞ്ഞത്.
സിനിമയില്‍ ഉള്ളതിനേക്കാല്‍ വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്. രണ്ട് മ്യൂസിക് കമ്പനികളാണ് ഇതിന് പിന്നിലുള്ളത്. ആരൊക്കെ പാടണമെന്നും, വേണ്ടെന്നും തീരുമാനിക്കുന്നത് ഇവരാണ്. ചെറുപ്രായത്തില്‍ ഇവിടെ എത്തിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. പക്ഷേ ഇപ്പോഴുള്ള നവാഗതരുടെ സ്ഥിതി വളരെ മോശമാണ്.
നിര്‍മ്മാതാവും സംവിധായകനും നവാഗതര്‍ക്കൊപ്പം സംഗീതം ചെയ്യാന്‍ ആഗ്രഹിച്ചാല്‍ പോലും അനുവദിക്കാത്ത മ്യൂസിക് കമ്പനികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. നിങ്ങള്‍ ബിസിനസ് ചെയ്യുന്നവരാണ് അത് ഞാന്‍ മനസിലാക്കുന്നു. രണ്ട് പേരാണ് മ്യൂസിക് കമ്പനികളെ നിയന്ത്രിക്കുന്നത്. എനിക്ക് പാടണമെന്ന് ഇല്ല. ഇനി അവസരം ലഭിച്ചില്ലെങ്കിലും തനിക്ക് പ്രശ്‌നമില്ല. പക്ഷേ നിങ്ങളുടെ പെരുമാറ്റം കൊണ്ട് നവാഗതരുടെ കണ്ണില്‍ നിന്നും രക്തം കണ്ണീരായി വരുന്ന അവസ്ഥയ്ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. നിങ്ങള്‍ അവരെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നതും കണ്ടിട്ടുണ്ട്. അത് ശരിയല്ല.
എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. നവാഗതരോട് കുറച്ചെങ്കിലും കരുണ കാണിക്കണം. തന്നെ വിളിച്ച് വരുത്തി പാട്ട് പാടിച്ച ശേഷം അത് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. വളരെ തുച്ഛമായ വരുമാനമാണ് സംഗീത സംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും നല്‍കുന്നത്. നവാഗതരെ കൊണ്ട് പത്ത് പാട്ട് പാടിക്കും. എന്നിട്ട് അവയെല്ലാം ഒഴിവാക്കും. ഇതാണ് ഇപ്പോള്‍ മുംബൈയില്‍ നടക്കുന്നത്. ഇത് നവാഗതരില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം വലുതാണ്. താങ്ങാനാവാതെ അവര്‍ എന്തെങ്കിലും കടുത്ത നിലപാട് സ്വീകരിച്ചാല്‍ നഷ്ടമാകുന്നത് അനുഗ്രഹീതരായ കലാകാരന്മാരെയും കലാകാരികളേയുമാകുമെന്നാണ് സോനു നിഗം പറഞ്ഞത്.
സച്ചിക്ക് ശസ്ത്രക്രിയ നടത്തിയതില്‍ പിഴവില്ലെന്ന് ചികില്‍സിച്ച വടക്കാഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍. ശസ്ത്രക്രിയയ്ക്കുശേഷവും സച്ചി പൂര്‍ണ ആരോഗ്യവാനായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് എട്ടുമണിക്കൂറിനുശേഷമായിരുന്നു ഹൃദയാഘാതം. ബോധം കെടുത്തുന്ന അനസ്തേഷ്യയല്ല നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലുതവണ സച്ചി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നുവെന്നും ഡോ. പ്രേംകുമാര്‍ പറഞ്ഞു.
സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലായിരുന്നു. സൗഹൃദങ്ങളിലായിരുന്നു എന്നും സച്ചി. എന്നും സൗഹൃദങ്ങള്‍ക്ക് വില കല്‍പിച്ചയാള്‍. മരണത്തിന് പിന്നാലെ വരുന്ന അനുസ്മരണങ്ങളിലും തെളിയുന്നത് എപ്പോഴും സഹജീവികളോട് കാട്ടിയ കരുതലിന്‍റെയും നന്‍മയുടെയും കഥകളാണ്. ഇതിന് പിന്നാലെയാണ് കണ്ണുകള്‍ ദാനം ചെയ്ത വാര്‍ത്തയെത്തുന്നത്.
എണ്ണപ്പെട്ട സിനിമകളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ ഉദിച്ചുയര്‍ന്ന് കാലമധികം കഴിയും മുന്‍പാണ് സച്ചിയുടെ മടക്കം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ എഴുതി. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം. അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സിനിമയില് എത്തി. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു.
അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമയിലെത്തിയത്. ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി തുടക്കം. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നിവ സംവിധാനം ചെയ്തു. രണ്ടും വലിയ കച്ചവട വിജയങ്ങളായി. 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ‘ചേട്ടായീസ്’ നിര്‍മിച്ചു.
റണ്‍ ബേബി റണ്‍, രാമലീല, സീനിയേഴ്സ്, മേക്കപ്പ് മാന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിവയാണ് ശ്രദ്ധേയചിത്രങ്ങള്‍. കൊടുങ്ങല്ലൂരിലെ നാടകമേഖലയിലും ഫിലിം സൊസൈറ്റി രംഗത്തും സജീവമായിരുന്നു. നാടകങ്ങളില്‍ അഭിനേതാവും തിളങ്ങി. അവസാനമിറങ്ങിയ ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും വന്‍വിജയമായിരുന്നു
എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തുടക്കം. സേതുവിനൊപ്പം ചേര്‍ന്നായിരുന്നു എഴുത്ത്. ആ സിനിമയുടെ വന്‍വിജയത്തെതുടര്‍ന്ന് പൃഥ്വിരാജ്– ജോഷി ചിത്രമായ റോബിന്‍ഹുഡിന് തിരക്കഥയെഴുതി. ഷാഫിക്കൊപ്പം മേക്കപ്പ് മാന്‍, വൈശാഖിനൊപ്പം സീനിയേഴ്സ് എന്നിവയുമായതോടെ വാണിജ്യസിനിമ ഈ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ക്കുപിന്നാലെയായി.
പക്ഷെ, തുടര്‍ന്നുവന്ന സോഹന്‍സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് പരാജയപ്പെട്ടതോടെ സച്ചിയും സേതുവും പിരിഞ്ഞു. തുടര്‍ന്ന് സച്ചിയുടെ പടയോട്ടമാണ് മലയാള സിനിമ കണ്ടത്. ബഹളങ്ങളില്ലാതെ വന്ന് വന്‍വിജയങ്ങളുടെ എഴുത്തുകാരനായി സച്ചി മാറി. അതിന്റെ തുടക്കം ജോഷി മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ ആയിരുന്നു. ചേട്ടായീസ് എന്ന ചിത്രം നിര്‍മിച്ചെങ്കിലും വിജയിച്ചില്ല. 2015ല്‍ സച്ചി സംവിധായകന്റെ കുപ്പായമിട്ടു. പൃഥ്വിരാജ് ബിജു മേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനാര്‍ക്കലി കലാമേന്മകൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു.
തുടര്‍ന്നാണ് ദിലീപിന്റെ രാമലീല ഇറങ്ങുന്നത്. താരത്തിന്റെ വ്യക്തിജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കെയാണ് അരുണ്‍ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്യുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ സിനിമ വന്‍വിജയമായി മാറി. അതേ വര്‍ഷം ഷാഫിയുടെ കോമഡി ചിത്രം ഷെര്‍ലക് ടോംസിനുവേണ്ടി സംഭാഷണരചയിതാവായി.
രണ്ടുര്‍ഷത്തിനിപ്പുറം സച്ചി എത്തിയത് ഡ്രൈവിങ് ലൈസന്‍സുമായാണ്. 2019ന്റെ അവസാനം മലയാള സിനിമ ആഘോഷിച്ച വിജയമായിരുന്നു അത്. തിരക്കഥാകൃത്തായി നേടിയ കയ്യടികള്‍ക്കിടെ സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും റിലീസായി. അട്ടപ്പാടി പശ്ചാത്തലമാക്കി എഴുതിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്.
സച്ചിയുടെ ജീവൻ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും വിഫലമായതിന്റെ സങ്കടത്തിലാണു സംവിധായകരായ ബി.ഉണ്ണികൃഷ്ണനും രഞ്ജിത്തും നടൻമാരായ പൃഥ്വിരാജും ബിജുമേനോനുമുൾപ്പെടെയുളള സച്ചിയുടെ സുഹൃദ്‌വലയം. സച്ചിയുടെ നില ഗുരുതരമായതു മുതൽ മെഡിക്കൽ റിപ്പോർട്ടുകൾ വിദഗ്ധർക്കു ലഭ്യമാക്കുകയും ഉപദേശം തേടുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.
ഒരു ഘട്ടത്തിൽ ബെംഗളൂരുവിലെ നിംഹാൻസിലേക്ക് സച്ചിയെ എയർ ലിഫ്റ്റ് ചെയ്യാനും സുഹൃത്തുക്കൾ ആലോചിച്ചിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പരിശോധിച്ച നിംഹാൻസിലേയും മറ്റു വിദഗ്ധ ഡോക്ടർമാരിൽ നിന്നു പ്രതീക്ഷ പകരുന്ന മറുപടിയല്ല ആ ഘട്ടത്തിൽ ലഭിച്ചതെന്നു ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്തെങ്കിലും അത്ഭുതം സംഭവിക്കണമേയെന്ന പ്രാർത്ഥനയിലായിരുന്നു ഏവരും. നേരിയ പുരോഗതി പോലും സച്ചിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ എല്ലാവരും കാത്തിരുന്നെങ്കിലും വിധി മറിച്ചായിരുന്നു.
‘പോയി’. ഈ ഒറ്റവാക്കിൽ ആണ് പൃഥ്വി സച്ചിയെ നെഞ്ചിലടക്കിയത്. സച്ചിയുടെ ഏറ്റവും അടുത്തയാളെന്ന് ആരാധകര്‍ സനേഹത്തോടെ പറയുന്ന ബന്ധം. ഫെയ്സ്ബുക്കിൽ സച്ചിയുടെ സൗഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുമ്പോൾ പൃഥ്വിയുടെ വാക്കിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം അത്ര ആഴത്തിലാണെന്ന് അവരുടെ കൂട്ടുകെട്ടുകൾ പലയാവർത്തി തെളിയിച്ചതാണ്. എന്നാൽ അതിനെയെല്ലാം സച്ചിയുടെ ചിത്രം പങ്കുവച്ച് മുകളിൽ ‘പോയി’ എന്ന വാക്ക് മാത്രമാണ് അദ്ദേഹം കുറിച്ചത്.
പോസ്റ്റിന്റെ കമന്റില്‍ പ്രേക്ഷകരും പൃഥ്വിയുടെ വേദന പങ്കുവയ്ക്കുകയാണ്. സന്ദീപ് ദാസ് എന്നയാള്‍ കുറിച്ചത് ഇങ്ങനെ: ‘താങ്കളുടെ മനസ്സിലെ സങ്കടക്കടൽ കാണാനാവുന്നുണ്ട്… പോയി എന്ന ഒരൊറ്റ വാക്ക് മാത്രം… ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോവുമ്പോൾ അങ്ങനെയാണ്… ഒന്നും മിണ്ടാനാവില്ല… വാക്കുകൾ പുറത്തുവരില്ല… പ്രിയ സച്ചിയ്ക്ക് ആദരാഞ്ജലികൾ.’
ജീവിതത്തിൽ എത്രത്തോളം സ്നേഹിച്ചിരുന്നോ അത്രത്തോളം ഇനിയും സ്നേഹിക്കുമെന്ന് ബിജു മേനോൻ കുറിച്ചു.
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. സംവിധായകരായ ഷാജി കൈലാസും എംഎ നിഷാദുമാണ് സച്ചി മരിച്ച വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തൃശൂരിലെ ജൂബിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.
സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. അനാര്‍ക്കലി (2015)ക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളും.