Movies

ബോളിവുഡ്‌ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെയാണ് ഇര്‍ഫാന്‍ ഖാനെ ഐസിയുവിലേക്ക് മാറ്റി എന്നുള്ള വാര്‍ത്ത വന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്യൂമര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാല്‍, അസുഖം ഭേദമായി വീണ്ടും അദ്ദേഹം സിനിമാ ജീവിതത്തില്‍ തിരിച്ചുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ അമ്മയും മരണപ്പെട്ടത്. ലോക്ഡൗണ്‍ മൂലം അദ്ദേഹത്തിന് അമ്മയുടെ മൃതദേഹം പോലും കാണാന്‍ കഴിഞ്ഞില്ല.

ഹിന്ദി സീരിയലിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് ഹോളിവുഡ് സിനിമാ ലോകം അദ്ദേഹത്തെ വിളിക്കുകയുണ്ടായി. എല്ലാ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യ പ്രതിഭ വിടവാങ്ങിയത്. ജുറാസിക് വേള്‍ഡ് എന്ന ചിത്രത്തിന്റെ പോലും ഭാഗമായി

മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇര്‍ഫാന്‍ ഖാനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. അന്യ ഭാഷാ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒരുതവണയെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പല താരങ്ങളും. ബോളിവുഡ്, തമിഴ്, ഹോളിവുഡ് തുടങ്ങി സിനിമാ ലോകത്തെ മുഴുവന്‍ കൈയ്യിലെടുത്ത അതുല്യ പ്രതിഭയുടെ വിയോഗത്തില്‍ വേദന പങ്കുവയ്ക്കുകയാണ് താരങ്ങള്‍.

ഇനി ഞങ്ങളുടെ ഓര്‍മ്മകളിലൂടെ അങ്ങ് ജീവിക്കും, ആത്മശാന്തിയെന്ന് വേദനയോടെ നടന്‍ ജയസൂര്യ കുറിക്കുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി ഹണി റോസും പ്രയാഗ മാര്‍ട്ടിനും നടന്‍ സണ്ണി വെയ്‌നും രംഗത്തെത്തി. വേഗം പോയെന്ന് സുപ്രിയ പൃഥ്വിരാജും വേദന പങ്കുവെച്ചു.

മരണം എന്നും വേദനനിറഞ്ഞതാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടനെന്ന് അഹാന കൃഷ്ണ കുറിച്ചു. ഗുഡ്‌ബൈ സര്‍ എന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസനും കുറിച്ചു. താങഅങള്‍ നല്‍കിയ മാജിക് കലയ്ക്ക് ന്ദിയെന്നും താരം പറയുന്നു. എന്നും നിങ്ങളെ ഞാന്‍ മിസ് ചെയ്യുമെന്നും ശ്രുതി ഹാസന്‍ കുറിച്ചു.

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസ് ആണ് വധു. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിവാഹ വാർത്ത ചെമ്പൻ വിനോദ് പുറത്ത് വിട്ടത്.

സൈക്കോളജിസ്റ്റാണ് മറിയം തോമസ്. സഹനടനായും നായകനായും വില്ലനായും തിളങ്ങിയ താരമാണ് ചെമ്പൻ വിനോദ്.2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് സിനിമ രംഗത്തേക് കടന്നുവരുന്നത്.

ലോക്ക് ഡൗൺ സമയത്ത് കുടുംബം മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹിതരായത്. ആഷിഖ് അബു, അനുമോൾ, ആൻ അഗസ്റ്റിൻ, രഞ്ജിത് ശങ്കർ തുടങ്ങിയവർ ആശംസ അറിയിച്ചു.

കേരളത്തില്‍ വലിയ വിവാദങ്ങളുണ്ടാക്കിയാണ് അനശ്വര നടന്‍ ജയന്‍ മരിക്കുന്നത്. കോളിളക്കം എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു ജയന്റെ മരണം. സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിനിടെ ഹെലികോപ്ടറിന്റെ മുകളില്‍ നിന്നും വീണിട്ടായിരുന്നു മരണം. ജയന്റെ മരണവുമായി ബന്ധപ്പെട്ട് അക്കാലത്ത് പല അഭ്യൂഹങ്ങളും പരന്നിരുന്നു.

ജയന്‍ മരിച്ചിട്ട് നാല്‍പത് വര്‍ഷങ്ങളായിട്ടും ഇന്നും മരണത്തിലെ ദൂരുഹത മാറിയിട്ടില്ല. അന്ന് നടന്‍ ബാലന്‍ കെ നായരുടെ പേരിലായിരുന്നു പല ആരോപണങ്ങളും ഉയര്‍ന്നത്. ഒരുപാട് വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ പലരും അദ്ദേഹത്തിന് മുകളില്‍ കുറ്റമാരോപിച്ചു. എന്നാല്‍ സിനിമയില്‍ കണ്ടിരുന്നത് പോലെ ആയിരുന്നില്ല അച്ഛനെന്ന് പറയുകയാണ് ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍.  ഒരു പ്രമുഖ സിനിമ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

വില്ലന്‍ വേഷങ്ങളിലാണ് അച്ഛനെ പ്രേക്ഷകര്‍ കൂടുതലും കണ്ടിട്ടുള്ളതെങ്കിലും വീട്ടില്‍ അങ്ങനെ അല്ലായിരുന്നു. വളരെ കൂളായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. സത്യത്തില്‍ ഞങ്ങള്‍ മക്കള്‍ക്ക് അച്ഛനെ അധികം അടുത്ത് കിട്ടിയിട്ടില്ല. സിനിമയിലെത്തിയതിന് ശേഷം അദ്ദേഹം എപ്പോഴും തിരക്കിലായിരുന്നു. മിക്ക സമയവും മദ്രാസിലായിരുന്നു. നാലും അഞ്ചും പടങ്ങളൊക്കെ ഉണ്ടാവാറുള്ള അച്ഛന് അവിടെ രാമകൃഷ്ണ എന്നൊരു ഹോട്ടലില്‍ സ്ഥിരം മുറിയാണ്. വരുമ്പോള്‍ രാവിലെയുള്ള മംഗാലപുരം മെയിലിന് വന്നാല്‍ വൈകുന്നേരം മദ്രാസിലേക്ക് മടങ്ങറാണ് അച്ഛന്റെ പതിവ്.

പിന്നീട് മലയാള സിനിമ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വന്നതിന് ശേഷമാണ് അച്ഛന്‍ ഞങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. കുട്ടിക്കാലത്ത് ഷൊര്‍ണൂരാണ് ഞാന്‍ പഠിച്ചത്. അതോടെ പത്താം ക്ലാസായപ്പോള്‍ അച്ഛന്‍ എന്ന മദ്രാസിലെത്തുന്നത്. അന്ന് അച്ഛന്റെ കൂടെയായിരുന്നു തമാസം. ഞാന്‍ എപ്പോഴും ഇപ്പോഴും അറിയപ്പെടുന്നത് ബാലന്‍ കെ നായരുടെ മകനായിട്ടാണ്. അതില്‍ വല്ലാത്ത അഭിമാനവും സന്തോഷവുമുണ്ട്.

ഞാന്‍ സിനിമയില്‍ മുഖം കാണിക്കുന്നത് അദ്ദേഹത്തിന്റെ അസ്ത്രം എന്ന ചിത്രത്തിലായിരുന്നു. ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത് പഞ്ചാഗ്നിയിലും. അച്ഛന്റെ മേല്‍വിലാസത്തിലാണ് സിനിമയില്‍ വന്നതെങ്കിലും നമുക്ക് വേണ്ടി മറ്റുള്ളവരുടെ അടുത്ത് ശുപാര്‍ശ ചെയ്യുന്ന രീതിയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. സിനിമ ശാശ്വതമായ ഒരു തൊഴിലല്ലെന്നും സിനിമ കിട്ടാതെ ആയാല്‍ ജീവിക്കാന്‍ മറ്റൊരു തൊഴില്‍ പരിശീലിക്കണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്ന് സ്വന്തമായി വര്‍ക്ക് ഷോപ്പ് ഉണ്ടായിരുന്നു. അതിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്താന്‍ ചെറുപ്പത്തിലേ പരിശീലിപ്പിച്ചിരുന്നു.

അന്നത്തെ കാലത്ത് ജയനെ ബാലന്‍ കെ നായര്‍ കൊന്നതാണെന്നൊക്കെ ചിലര്‍ എഴുതി വിട്ടു. ചിലരെഴുതി ജയന്‍ അമേരിക്കയിലാണ് രക്ഷപ്പെട്ടു എന്നൊക്കെ. കോളിളക്കത്തിന്റെ സെറ്റിനിടെ നടന്ന അപകടത്തില്‍ അച്ഛനും പരിക്കേറ്റിരുന്നു. കാലിന്റെ എല്ലു പൊട്ടിയിരുന്നു. ചികിത്സയിലായിരുന്നു അദ്ദേഹം. ജയന്‍ മരിച്ച വിവരം കുറച്ച് ദിവസം കഴിഞ്ഞാണ് അച്ഛനെ അറിയിക്കുന്നത്. അദ്ദേഹത്തിന് അതുള്‍കൊള്ളാന്‍ പറ്റിയില്ല. വല്ലാത്ത വിഷമമായി.

അതിനിടെ അച്ഛന്റെ ഓപ്പോള്‍ എന്ന സിനിമയുടെ ഡബ്ബിങ് തീര്‍ത്തു വീല്‍ചെയറിലാണ് അദ്ദേഹത്തെ സ്റ്റുഡിയോയിലേക്ക് കൊണ്ട് പോയിരുന്നത്. ഗോസിപ്പുകളൊന്നും അച്ഛനെ ബാധിച്ചിട്ടില്ല. മഞ്ഞപത്രക്കാര്‍ എഴുതുന്ന വാര്‍ത്തകളും കുപ്രചരണങ്ങളും അച്ഛന്‍ ശ്രദ്ധിക്കാറില്ല. ആദ്യം കുറച്ച് വിഷമമൊക്കെ തോന്നിയിരുന്നു. പിന്നെ പുസ്തകം ചെലവാക്കാനുള്ള തന്ത്രമാണെന്ന് അദ്ദേഹത്തിന് മനസിലായതോടെ അതൊന്നും ഗൗനിക്കാറില്ലായിരുന്നു.

തെറ്റ് ചെയ്തിട്ടില്ലെന്ന് സ്വന്തം മനസാക്ഷിക്ക് ബോധ്യമുണ്ടെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് എന്തിന് വിഷമിക്കണം. അതായിരുന്നു അച്ഛന്റെ നിലപാട്. വാര്‍ത്തകളെ കണ്ട് ഭയന്ന് പുറത്തിറങ്ങാതെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെയൊന്നും അദ്ദേഹം ഇരുന്നിട്ടില്ല. കോളിളക്കത്തിന്റെ അണിയറ പ്രവര്‍ത്തകരോ അല്ലെങ്കില്‍ സിനിമയിലുള്ള സുഹൃത്തുക്കളോ ഒന്നും ബാലന്‍ കെ നായര്‍ എന്ന വ്യക്തിയെ തെറ്റിദ്ധരിച്ചിട്ടില്ല.

വിവാദങ്ങള്‍ ഒഴിയാതെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ വരനെ ആവശ്യമുണ്ട്. തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനെതിരെ തെറിവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് പുലി ആരാധകര്‍.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്. തമിഴ് പുലി നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ദുല്‍ഖറിനെതിരെ തെറിവിളിയുമായി തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയത്.

ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. ആരെയും മോശപ്പെടുത്തുന്നതല്ല, മറിച്ച് മലയാള സിനിമയായ പട്ടണ പ്രവേശത്തിലെ തമാശയേറിയ ഒരു സീന്‍ മാത്രമാണെന്നും താരം പറയുന്നു. കേരളത്തില്‍ തന്നെ മികച്ചതായി നില്‍ക്കുന്ന ഒരു മീം കൂടിയാണെന്ന് ദുല്‍ഖര്‍ പറയുന്നു. ചിത്രത്തിലെ രംഗം കൂടി പങ്കുവെച്ചാണ് ദുല്‍ഖര്‍ മറുപടി നല്‍കിയിരിക്കുന്നത്.

നടൻ മണികണ്ഠൻ വിവാഹിതനായി. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലി ആണ് വധു. ലോക്ക് ലൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് മണികണ്ഠന്റെ വിവാഹ ചടങ്ങുകൾ നടന്നത്. തൃപ്പൂണിത്തുറയിൽ വെച്ച് ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചെലവിന് കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്വരാജ് എംഎൽഎയാണ് തുക ഏറ്റുവാങ്ങിയത്.

കമ്മട്ടിപ്പാടമെന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ നടൻ മണികണ്ഠൻ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും ആറുമാസം മുൻപ് നിശ്ചയിച്ച കല്യാണതീയതി മാറ്റേണ്ട എന്നായിരുന്നു വധുവരന്മാരുടെ തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമാണെന്ന് വിളിച്ച് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. ലോകം മുഴുവൻ പ്രശ്നത്തിൽ നിൽക്കുന്പോൾ ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു.

തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന ലൈംഗികാരോപണ പരാതിക്കു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍. ചലച്ചിത്ര അക്കാദമായിലെ ഒരു മുന്‍ അംഗത്തിന് ഇതില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായും ഈ വിഷയത്തില്‍ ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചപ്പോള്‍ കമല്‍ പരാതിയുയര്‍ത്തി.

തന്റെ പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ച അടിസ്ഥാനരഹിതമായ ആരോപണമാണിത്. ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു വര്‍ഷം മുന്‍പ് എന്റെ പേരില്‍ വക്കീല്‍ നോട്ടീസ് ലഭിച്ചെന്നത് സത്യമാണ് എന്നാല്‍ ആരോപണം വ്യാജമായതിനാല്‍ എന്റെ വക്കീലിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരിയുടെ തുടര്‍നടപടിക്കായി കാത്തിരുന്നു. അങ്ങനെ ഉണ്ടാവാത്തത് കാരണം ഞാനത് ഗൗനിച്ചില്ല; കമല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കാസ്റ്റിംഗ് ഒരു ടീമിന്റെ നേതൃത്വത്തിലാണ് നടന്നത്. പരാതിക്കാരിയായ നടി ഇതുമായി ബന്ധപ്പെട്ട് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും ഇടാത്തതെന്താണെന്നും കമല്‍ ചോദിച്ചു. കമാലുദീന്‍ മുഹമ്മദ് മജീദ് എന്നാണ് എന്നെ അവര്‍ വിളിച്ചത്. കമല്‍ എന്നാണ് ഞാന്‍ സിനിമമേഖലയില്‍ അറിയപ്പെടുന്നത്. കമാലുദ്ദീനെ മലയാള സിനിമയയ്ക്ക് അറിയില്ല; കമല്‍ ചൂണ്ടിക്കാണിക്കുന്നു.

ചലച്ചിത്ര അക്കാദമിയില്‍ നിന്നും അടുത്തിടെ രാജിവച്ചൊരു അംഗമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും തന്റെ കൈയില്‍ ഇല്ലെന്നും കമല്‍ പറയുന്നു. എന്റെ വക്കീലിനും അക്കാദമിയിലെ മുന്‍ അംഗത്തിനും മാത്രമെ ഈ വക്കീല്‍ നോട്ടീസിനെപ്പറ്റി അറിയൂ. ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് ആ അംഗം അടുത്തിടെ രാജിവച്ചിരുന്നു. അയാളോ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതു തെളിയിക്കാന്‍ എന്റെ പക്കല്‍ രേഖയില്ല; കമലിന്റെ വാക്കുകള്‍. ഈ ആരോപണങ്ങള്‍ക്കെല്ലാം ഉത്തരവാദികളായവര്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും കമല്‍ ടൈംസം ഓഫ് ഇന്ത്യയോടുള്ള സംസാരത്തില്‍ വ്യക്തമാക്കി.

സിനിമയില്‍ വേഷം നല്‍കാമെന്നു പറഞ്ഞാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിനെതിരേ ഒരു യുവനടി ആരോപണം ഉയര്‍ത്തിയത്. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗിക ചൂഷണം നടന്നിരുന്നുവെന്നും നടി ആരോപിച്ചിരുന്നു. ഫ്‌ളാറ്റിലും വീട്ടിലും വച്ച് പീഢനം നടന്നുവെന്നും കമല്‍ തന്നോട് വിശ്വാസ വഞ്ചന കാണിച്ചെന്നും യുവതി ആരോപിക്കുന്നു. ആട്ടില്‍തോലിട്ട ചെന്നായ ആണെന്നായിരുന്നു യുവതി അയച്ച വക്കീല്‍ നോട്ടീസില്‍ കമലിനെ കുറ്റപ്പെടുത്തിയിരുന്നത്.

യുകെയില്‍ നിന്നും താന്‍ തിരിച്ചെത്തിയപ്പോള്‍ ക്വാറന്റൈനില്‍ കഴിയാതിരുന്നതിന് കാരണം അന്ന് അങ്ങനെയൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല എന്നതിനാലാണെന്ന് കനിക പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.

മുംബൈ എയര്‍പോര്‍ട്ടില്‍‌ വെച്ച് തന്നെ പരിശോധിച്ചിരുന്നെന്നും എന്നാല്‍ അന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളൊന്നും പുറത്തു വന്നിരുന്നില്ലെന്നും കനിക പറഞ്ഞു. മാര്‍ച്ച് 18നാണ് നിര്‍ദ്ദേശം വരുന്നത്. താന്‍ ബന്ധപ്പെട്ട ഒരാള്‍ക്കു പോലും കൊറോണ ബാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

മാര്‍ച്ച് 11ന് തന്റെ കുടുംബാംഗങ്ങളെ കാണാന്‍ ലഖ്നൗവിലേക്കാണ് താരം പോയത്. ഇവിടെ ആഭ്യന്തര വിമാനങ്ങളായതു കൊണ്ട് പരിശോധനയൊന്നും ഉണ്ടായില്ലെന്ന് കനിക പറയുന്നു. മാര്‍ച്ച് 14നും 15നും സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണവും അത്താഴവും കഴിച്ചു. തനിക്കെതിരെ വിദ്വേഷം ചൊരിഞ്ഞതു കൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

യുകെയില്‍ നിന്നും തിരിച്ചുവന്നതിനു ശേഷം പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുകൂട്ടി പാര്‍ട്ടി നടത്തുകയാണ് കനിക ചെയ്തത്. ഇതിനെ ചോദ്യം ചെയ്തവരോട് തന്റെ ജീവിതം താന്‍ തീരുമാനിക്കുമെന്ന് മറുപടി നല്‍കുകയും ചെയ്തു താരം. മാര്‍ച്ച് 9നാണ് ഇവര്‍ തിരിച്ചെത്തിയത്. ഇതിനകം തന്നെ രാജ്യം അതീവജാഗ്രതയിലേക്ക് നീങ്ങിയിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുമുണ്ടായിരുന്നു. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ പുറത്താരോടും ഇടപഴകരുതെന്ന നിര്‍ദ്ദേശവും ഇതിനകം വന്നിരുന്നു. ആശുപത്രിയില്‍ സൗകര്യം പോരെന്നു പറഞ്ഞ് ആരോഗ്യപ്രവര്‍ത്തകരോട് കയര്‍ക്കുകയുമുണ്ടായി താരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയും ചെയ്തു.

 

അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയൽ കലകൾക്കും ഒരു പോലെ നഷ്ടമാണ് രവി വള്ളത്തോളിൻറെ നിര്യാണമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അനുശോചനം രേഖപ്പെടുത്തി സിനിമാരംഗത്തെ പ്രമുഖര്‍.താരത്തിന്റെ വിയോഗം അറിഞ്ഞത് മുതല്‍ സിനിമ – സീരിയല്‍ രംഗത്തെ കലാകാരന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നുണ്ട്.

്അനുശോചനം രേഖപ്പെടുത്തി നടന്‍ ടൊവിനോ തോമസ,ഉണ്ണി മുകുന്ദന്‍,മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ രംഗത്തെത്തി.

തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവൻ കൂടിയാണ് രവി വള്ളത്തോൾ.

46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ.

ഗാനരചയിതാവായാണ് സിനിമാരംഗത്തു തുടക്കം കുറിക്കുന്നത്. ഭാര്യ:ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി തണൽ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.

46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് രവിവള്ളത്തോൾ. സുഹൃത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മമ്മൂട്ടി

രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.

പ്രശസ്ത സിനിമാ-സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ് രവി വള്ളത്തോള്‍. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വൈതരണി എന്ന സീരിയലിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്.

1987 ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോൾ സിനിമാഭിനയ രംഗത്തേക്ക് വരുന്നത്. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മതിലുകൾ,കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.

എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടിയുടെ കഥയെഴുതിയത് അദ്ദേഹമായിരുന്നു.

2003ൽ അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സിലെ ഈറൻ നിലാവിലും ശ്രദ്ധേയ കഥാപാത്രം ചെയ്തിട്ടുണ്ട്.

സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി തിയേറ്റർ ഉടമകളുടെ സംഘടന. സൂര്യ അഭിനയിച്ചതോ നിർമിച്ചതോ ആയ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനാണ് തമിഴ്‌നാട്ടിലെ തിയറ്റർ ഉടമകളുടെ നീക്കം. സൂര്യയുടെ നിർമാണ കമ്പനിയായ ടു ഡി എന്റർടെയിൻമെന്റിന്റെ ചിത്രങ്ങൾക്കായിരിക്കും ബാൻ.

സൂര്യയുടെ ഭാര്യയായ ജ്യോതിക നായികയാകുന്ന ചിത്രം ‘പൊന്മകൾ വന്താൽ’ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ സിനിമ നിർമിച്ചത് സൂര്യയാണ്. തിയറ്ററുകൾക്ക് റിലീസ് നൽകാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാത്രമായി ചിത്രം റിലീസിന് നൽകിയതാണ് തമിഴ്‌നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്‌സ് ഓണർ അസോസിയേഷനെ ചൊടിപ്പിച്ചത്.

താരത്തിന്റെ തീരുമാനം അപലപനീയമാണെന്ന് തിയറ്റർ ഉടമയായ ആർ പനീർസെൽവം മാധ്യമങ്ങളോട് പറഞ്ഞു. ഈ തീരുമാനം പുന:പരിശോധിക്കണം എന്ന് നിർമാതാക്കളോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിന് ഒരുക്കമല്ലെങ്കിൽ ആ നിർമാണക്കമ്പനിയുടെയോ അതുമായി ബന്ധമുള്ളവരുടെയോ ചിത്രങ്ങൾ ഇനി മുതൽ ഓൺലൈൻ റിലീസ് മാത്രം ചെയ്യേണ്ടി വരും. തിയറ്റർ റിലീസ് പിന്നീട് അനുവദിക്കില്ലെന്നും പനീർസെൽവം. ലോക്ക് ഡൗണിനെ തുടർന്നായിരുന്നു പൊൻമകൾ വന്താൽ സിനിമ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ മാത്രം റിലീസ് ചെയ്യാനുള്ള നീക്കം ഉണ്ടായത്.

Copyright © . All rights reserved