നടന്‍ നിവന്‍ പോളിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുടവയറുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘പടവെട്ട്’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം ഈ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
തന്റെ ചിത്രത്തിനായി നിവിന്‍ പോളി നടത്തുന്ന പ്രയത്നത്തെക്കുറിച്ച് സംവിധായകന്‍ ലിജു കൃഷ്ണ നേരത്തേ പ്രശംസിച്ചിരുന്നു. ചിത്രത്തിന് വേണ്ടി ശരീരത്തിന്റെ വണ്ണം വീണ്ടും കൂട്ടാന്‍ തയ്യാറായ നിവിന്‍ പോളിയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്നായിരുന്നു സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അദിതി ബാലന്‍ ആണ് ചിത്രത്തിലെ നായിക. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ സണ്ണി വെയ്ന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലോക്ക് ഡൗണ്‍ സമയത്ത് സഹായവുമായി ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാര്‍ സഹായവുമായി മഞ്ജു പത്രോസിന്റെ വിട്ടില്‍ എത്തിയെന്നത് വ്യാജ വാര്‍ത്തയെന്ന് പ്രതികരിച്ച് മഞ്ജു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം രംഗത്തെത്തിയത്.
മഞ്ജുവിന്റെ വീട്ടിലേക്ക് അവശ്യവസ്തുക്കളുമായി രജിത് കുമാര്‍ എത്തിയെന്നും മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞെന്നുമൊക്കെ ഒരു യുട്യൂബ് ചാനലാണ് വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് മഞ്ജു വീഡിയോയില്‍ പറഞ്ഞു.
മഞ്ജുവിന്റെ വാക്കുകള്‍;
‘ലോക്ക് ഡൗണ്‍ സമയത്ത് അത്യാവശ്യ സാധനങ്ങള്‍ ഞങ്ങളുടെ വീട്ടിലുണ്ട്. ഒരു തരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടിവരില്ല. നാളെ എന്താവും അവസ്ഥയെന്ന് അറിയില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അതുകൊണ്ടുതന്നെ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തട്ടെയെന്നാണ് പ്രാര്‍ഥന. സുഹൃത്തുക്കളുമൊത്ത് ചെയ്യാനാവുന്നത് ചെയ്യുന്നുമുണ്ട്. സംഭവിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് എന്തിനാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പടച്ചുവിടുന്നത്. വ്യൂവര്‍ഷിപ്പ് മാത്രം ലക്ഷ്യംവച്ചാണ് ഇതു ചെയ്യുന്നത്. ഇത്തരം യുട്യൂബ് ചാനലുകള്‍ക്കെതിരെ എന്തായാലും പരാതി കൊടുക്കും. ബിഗ് ബോസില്‍ നിന്ന് വന്നതിനു ശേഷം ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. അതില്‍ എഴുപത് ശതമാനത്തോളം തള്ളിക്കളഞ്ഞിട്ടുമുണ്ട്.
ഒട്ടും സഹിക്കാനാവാത്തതിന് മാത്രമേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുള്ളൂ. പക്ഷേ ഇത് വളരെ മോശമായിപ്പോയി. സഹായം സ്വീകരിക്കുന്നത് മോശമാണെന്നല്ല. പക്ഷേ അത് അര്‍ഹിക്കുന്നവര്‍ വേണം സ്വീകരിക്കാന്‍. ഇപ്പോള്‍ അത്തരം ഒരു അവസ്ഥ എനിക്കില്ല. നാളെ അങ്ങനെ ഒരു സാഹചര്യം വന്നാല്‍ സുഹൃത്തുക്കളോടോ നിങ്ങളോടൊ ഒക്കെ ഞാന്‍ സഹായം ചോദിക്കും. ഇന്ന് ഇത്തരത്തില്‍ ഒരു വ്യാജപ്രചാരണം നടത്തുന്നത് മോശമല്ലേ? ഇതില്‍ ആ യുട്യൂബ് ചാനലുകാരോടാണ് എനിക്ക് സംസാരിക്കാനുള്ളത്. അല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. സിനിമ ഓണ്‍ലൈനിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സിനിമക്കെതിരെ ആരോപണമുന്നയിച്ച് യുവതി സമൂഹ മാധ്യമത്തിലൂടെ എത്തിയിരിക്കുന്നത്. സിനിമയിൽ അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന് വ്യക്തമാക്കി ചേതന കപൂർ എന്ന യുവതിയാണ് രംഗത്തെത്തിയത്.
തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ട്വീറ്റ്. ഇതിന് തൊട്ടു പിന്നാലെ യുവതിയോടെ ക്ഷമ ചോദിച്ച് കൊണ്ട് നടൻ ദുൽഖർ സൽമാൻ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.
സിനിമയിൽ ജോണി ആന്റണിയുടെ ഡോക്ടർ കഥാപാത്രം നടത്തുന്ന വെൽനസ് ക്ലിനിക്കിന്റെ മുൻപിൽ വെച്ചിരിക്കുന്ന പരസ്യ ബോർഡിൽ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സിനിമയിൽ ഉപയോഗിച്ച ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ചേതന വിമർശനം ഉയർത്തിയത്. തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് പറഞ്ഞാണ് ടാഗ് ചെയ്തത്. യുവതിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രത്തില്‍ അവരുടെ ചിത്രം കാണിച്ചത്. ദുല്‍ഖറിന്‍റെ സിനിമയില്‍ അവരെ ബോഡി ഷേം ചെയ്തതായി ആരോപിക്കുകയും, നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
യുവതിയുടെ ട്വീറ്റ് ഇപ്രകാരം
എന്നെ സിനിമയിൽ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ രംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന എന്‍റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’- യുവതി പറയുന്നു.
തുടര്‍ന്ന് മനപൂര്‍വം സംഭവിച്ചതല്ലെന്ന ക്ഷമാപണവുമായി നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. അവരോട് പരസ്യമായി ട്വിറ്ററിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തു. സിനിമയില്‍ അവരുടെ ചിത്രങ്ങള്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യന്‍ വ്യക്തിപരമായി വിളിച്ച് മാപ്പ് ചോദിച്ചതിന് ശേഷം നിയമപരമായ വഴി സ്വീകരിക്കാനുള്ള ആശയം ഉപേക്ഷിച്ചതായി ദുല്‍ക്കറുടെ ക്ഷമാപണം അംഗീകരിച്ച ചേതന ട്വിറ്ററിലൂടെ പറഞ്ഞു.
ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണി, ശോഭന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും ദുൽഖറും മറ്റു പ്രധാനകഥാപാത്രങ്ങലുമായി ചിത്രത്തിൽ എത്തുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചിത്രം . സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഒരേ സമയം ദുൽഖർ നിർമിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമയ്ക്ക് തീയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്
കേരളത്തിന് കൈത്താങ്ങുമായി നടന്‍ വിജയ്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താരം പത്ത് ലക്ഷം രൂപ നല്‍കും. ഇതിനു പുറമെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും നല്‍കും.
ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായ തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. ഇതിനു പുറമെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും വിജയ് നല്‍കിയിട്ടുണ്ട്.
നേരത്തെ നടനും സംവിധായകനുമായ രാഘവ ലോറന്‍സ് പിഎം കെയറിലേക്ക് മൂന്ന് കോടി രൂപയും തല അജിത്ത് 1.25 കോടി രൂപയും രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കിയിരുന്നു.
മലയാളികൾ ഒരിക്കലും മറക്കാത്ത മികച്ച കോമഡി സിനിമകളിലൊന്നാണ് അലി അക്ബർ സംവിധാനം ചെയ്ത ജൂനിയർ മാൻഡ്രേക്ക്. ജഗദീഷ് നായകനായ ചിത്രത്തിൽ ജഗതി അവതരിപ്പിച്ച ഒാമനക്കുട്ടൻ എന്ന കഥാപാത്രം ഒരുപാട് രംഗങ്ങളിലാണ് പ്രേക്ഷകനെ ചിരിപ്പിച്ചത്. പല രംഗങ്ങളും ഇപ്പോൾ ട്രോളുകളുടെ രൂപത്തിൽ നമുക്ക് കാണാപാഠവുമാണ്. ഉടൽ മുഴുവൻ മണ്ണിനടിയിലുള്ള രംഗവും റോഡിൽ പായ് വിരിച്ചു കിടക്കുന്ന സീനുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ആ സിനിമയിലെ ഇത്തരം ചില രംഗങ്ങൾ ഷൂട്ട് ചെയ്ത അനുഭവങ്ങൾ സിനിമയുടെ ക്യാമറാമാനായ ലാലു അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. സമൂഹമാധ്യമങ്ങളിലെ സിനിമാഗ്രൂപ്പുകളിൽ അത് വലിയ ചർച്ചയാകുകയും ചെയ്തു. സുനിൽ എന്ന ഒരു സിനിമാപ്രേമി ഇൗ രംഗങ്ങളെക്കുറിച്ചും സിനിമയുടെ ഛായാഗ്രാഹകന്റെ അനുഭവം വായിക്കാനിടയായതിനെക്കുറിച്ചും ഒരു സിനിമാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്.
ചെറുപ്പം മുതൽ ഈ സിനിമയിലെ ചില സീനുകൾ കാണുമ്പോഴുള്ള സംശയമായിരുന്നു ഈ രംഗങ്ങളൊക്കെ എങ്ങനെയായിരിക്കും ഷൂട്ട് ചെയ്തിരിക്കുകയെന്ന്? പ്രത്യേകിച്ചും ജഗതി മണ്ണിനുള്ളിൽ കിടന്ന് ആ തുമ്പിയെ ആട്ടിയോടിക്കാൻ പാട് പെടുന്ന ഐറ്റംസൊക്കെ. അദ്ദേഹത്തിന്റെ ശരീരത്തെ പൂർണമായും മണ്ണിലിറക്കിയാണോ അതോ മറ്റു വല്ല മാർഗങ്ങൾ ഉപയോഗിച്ചാണോ ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചത് എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. യാദൃശ്ചികമായി ഈ സിനിമയുടെ ക്യാമറാമാനായിരുന്ന ലാലു പ്രസ്തുത രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുന്ന അഭിമുഖം ഇന്ന് വായിക്കാനിടയായി. പുള്ളി അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്
ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു. തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു. മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്‌ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു, ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിർദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്”
“അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി. പക്ഷേ ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്. അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ, പറന്നുപോയാല്‍ പണിയാകും”
“അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു. ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു. പശ കിട്ടി. അതുപയോഗിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു. ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.”
ഇതേ സിനിമയില്‍ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത കാര്യങ്ങളുണ്ടായിരുന്നു. തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു. ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും. തീരുമാനിച്ച പോലെ ഞങ്ങൾ സ്ഥലത്തെത്തി. ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധ കിട്ടാത്ത ഇടത്ത് കൊണ്ടുവന്നു. ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു. ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചുകിടന്നു. ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്. ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.”!
ഓസ്‌കാര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ എസ്എസ് രാജമൗലി. ചിത്രം ബോറടിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രം കണ്ട് പകുതിയെത്തിയപ്പോഴേയ്ക്കും ഉറങ്ങിപ്പോയതായും അദ്ദേഹം പറയുന്നു. തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാരസൈറ്റിനെ വിമര്‍ശിച്ച് പ്രതികരിച്ചത്. ചിത്രത്തില്‍ ഇന്ററസ്റ്റിംഗ് ആയി ഒന്നും തോന്നിയില്ലെന്നും അദ്ദേഹം പറയുന്നു.
ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള എസ്എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്റെ അമ്പരപ്പിലാണ് പാരസൈറ്റ് ചിത്രത്തിന്റെ ആരാധകരും. ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന ഏഷ്യന്‍ ചിത്രമായി ചരിത്രമായിരുന്നു.
ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരുന്നു പാരസൈറ്റിനെ തേടി ഓസ്‌കാര്‍ അവാര്‍ഡ് എത്തിയത്. രാജമൗലിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പാരസൈറ്റ് ആരാധകരും രാജമൗലി ആരാധകരും വാക്ക് തര്‍ക്കവുമായി രംഗത്ത് വന്നിട്ടുണ്ട്.
ലോകം കണ്ട മഹാമാരിയായ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയിലൂടെ പോപ് ഗായിക ലേഡി ഗാഗ സമാഹരിച്ചത് 979 കോടി രൂപ. ഗായികയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടത്തിയ വണ്‍ വേള്‍ഡ്: ടുഗെതര്‍ അറ്റ് ഹോം എന്ന പരിപാടിയിലൂടെയാണ് ആണ് ഇത്രയും വലിയ തുക സമാഹരിച്ചത്.
ഏപ്രില്‍ 18ന് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഓണ്‍ലൈന്‍ ലൈവ് പരിപാടിയില്‍ ബോളിവുഡ് താരങ്ങളും അണിനിരന്നിരുന്നു. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് നിറഞ്ഞു നിന്നത്. ഇതിനു പുറമെ, സ്റ്റീവ് വണ്ടര്‍, പോള്‍ മാക് കാര്‍ട്ട്ണി, എല്‍ടണ്‍ ജോണ്‍, ടെയ്ലര്‍ സ്വിഫ്റ്റ് തുടങ്ങിയവരുമെത്തിയിരുന്നു. ഫണ്ട്റെയ്സറായി ആരംഭിച്ചതല്ലെങ്കിലും പിന്നീട് അമേരിക്കയില്‍ ഈ പരിപാടി ജനപ്രീതി നേടിയതോടെ സംഭാവനകള്‍ ഒഴുകുകയായിരുന്നു.
ഗ്ലോബല്‍ സിറ്റിസണ്‍ എന്ന സംഘടനയാണ് ഈ ഷോയ്ക്കു പിന്നില്‍. പരിപാടിയിലൂടെ ലഭിച്ച വരവ് കൊറോണ വൈറസ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങല്‍ക്കായി വിനിയോഗിക്കുമെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ട്വീറ്റ് ചെയ്തു.
2030- ല്‍ ഞാൻ നായകനായി ഒരു പടം നിർമ്മാതാവ് നടൻ മോഹൻലാലായിരിക്കുമെന്ന് മാമുക്കോയ. ലോക്ക്‌ഡൗൺ കാലത്ത് പ്രേക്ഷകരോടുമായി സംവദിക്കാൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് ലൈവിലെത്തിയപ്പോളാണ് മാമുക്കോയ ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്
എപ്പോഴാണ് താങ്കള്‍ നായകനായി ഒരു പടം വരിക എന്നതായിരുന്നു ഒരു ചോദ്യം. ‘2030 ല്‍ ഒരു പടം ഞാന്‍ നായകനായി പറഞ്ഞിട്ടുണ്ട്, മോഹന്‍ലാലാണ് നിര്‍മ്മാതാവ് .’ എന്നാണ് കുസൃതി കലര്‍ന്ന ചിരിയോടെ മാമുക്കോയ മറുപടി പറഞ്ഞത്.
കോഴിക്കോടൻ ശൈലിയിൽ മലയാളികളെ ചിരിപ്പിച്ച നടൻ കൂടിയാണ് മാമുക്കോയ. ലോക്ക്ഡൗണ്‍ കാലത്ത് ട്രോളന്മാരുടെ രാജാവാണ് മാമുക്കോയുടെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ കോര്‍ത്തിണക്കിയുള്ള തഗ് ലൈഫ് വീഡിയോയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി വാഴുകയാണ്.
മമ്മൂട്ടിക്കാണോ താങ്കള്‍ക്കാണോ പ്രായം കൂടുതല്‍? എന്നായിരുന്നു മറ്റൊരു ചോദ്യം. ‘മമ്മൂട്ടിക്ക് ആണെന്നു പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ ചെറിയ കുട്ടിയാ.’ എന്നായിരുന്നു മാമുക്കോയയുടെ ഉത്തരം. സിനിമാ ഫീല്‍ഡില്‍ പ്രേമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതിനൊന്നും നേരം കിട്ടിയില്ലായിരുന്നു എന്നാണ് മാമക്കോയ മറുപടി നല്‍കിയത്. പി സുശീല, ജാനകി, ലതാ മങ്കേഷ്‌കര്‍, ചിത്ര, സുജാത തുടങ്ങിയവരാണ് മാമുക്കോയയുടെ ഇഷ്ട ഗായികമാര്‍.
ലോകമെങ്ങും ഇഷ്ടം നേടിയ ടോം ആൻഡ് ജെറി, പോപേയ് തുടങ്ങിയ ഒട്ടേറെ അനിമേറ്റഡ് വർക്കുകളുടെ സംവിധായകനും ഓസ്കാർ ജേതാവും കൂടിയായ ജീൻ ഡീച്ച് വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിൽസയിലായിരുന്നു. 95 വയസായിരുന്നു. ഏപ്രിൽ 16ന് സ്വന്തം വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ ആണ് സംവിധാനം ചെയ്തത്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിനാണ് ജീൻ ഓസ്കർ അവാർഡ് സ്വന്തമാക്കിയത്.
കാമുകിയുടെ ലൈവ് ടെലിവിഷൻ പരിപാടിക്കിടെ പ്രത്യക്ഷപ്പെട്ട് സൽമാൻഖാൻ. ലൈവ് ടിവി ചാറ്റ് ഷോയ്ക്കു വേണ്ടി വീട്ടിലിരുന്ന് പരിപാടി അവതരിപ്പിക്കുകയായിരുന്നു ലൂലിയ. ടെലിവിഷന്‍ പരിപാടിക്കിടെ ലൂലിയ വന്റൂരിനു പറ്റിയ അബദ്ധമാണ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായത്.
ലൈവ് വിഡിയോയിൽ സല്‍മാന്‍ എത്തുന്നതും ലൂലിയയുടെ മുഖത്തെ പ്രതികരണവുമൊക്കെയാണ് ആരാധകരുടെ ഇടയിലെ ചർച്ച. ലൂലിയും സൽമാനും പിരിഞ്ഞുവെന്ന് ഇതിന് മുമ്പ് വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ചാണ് താമസമെന്നറിഞ്ഞതോടെ ആരാധകർക്കും ഇതൊരു സന്തോഷവാർത്തയായി.
അവധിക്കാല വസതിയായ പന്‍വാലിലെ ഫാം ഹൗസിലാണ് സല്‍മാന്‍ ഖാൻ ലോക്ഡൗണ്‍ കാലത്ത് താമസിക്കുന്നത്. വിഡിയോ കാണാം.