യുകെയില്‍ നിന്നും താന്‍ തിരിച്ചെത്തിയപ്പോള്‍ ക്വാറന്റൈനില്‍ കഴിയാതിരുന്നതിന് കാരണം അന്ന് അങ്ങനെയൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല എന്നതിനാലാണെന്ന് കനിക പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.

മുംബൈ എയര്‍പോര്‍ട്ടില്‍‌ വെച്ച് തന്നെ പരിശോധിച്ചിരുന്നെന്നും എന്നാല്‍ അന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളൊന്നും പുറത്തു വന്നിരുന്നില്ലെന്നും കനിക പറഞ്ഞു. മാര്‍ച്ച് 18നാണ് നിര്‍ദ്ദേശം വരുന്നത്. താന്‍ ബന്ധപ്പെട്ട ഒരാള്‍ക്കു പോലും കൊറോണ ബാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

മാര്‍ച്ച് 11ന് തന്റെ കുടുംബാംഗങ്ങളെ കാണാന്‍ ലഖ്നൗവിലേക്കാണ് താരം പോയത്. ഇവിടെ ആഭ്യന്തര വിമാനങ്ങളായതു കൊണ്ട് പരിശോധനയൊന്നും ഉണ്ടായില്ലെന്ന് കനിക പറയുന്നു. മാര്‍ച്ച് 14നും 15നും സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണവും അത്താഴവും കഴിച്ചു. തനിക്കെതിരെ വിദ്വേഷം ചൊരിഞ്ഞതു കൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

യുകെയില്‍ നിന്നും തിരിച്ചുവന്നതിനു ശേഷം പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുകൂട്ടി പാര്‍ട്ടി നടത്തുകയാണ് കനിക ചെയ്തത്. ഇതിനെ ചോദ്യം ചെയ്തവരോട് തന്റെ ജീവിതം താന്‍ തീരുമാനിക്കുമെന്ന് മറുപടി നല്‍കുകയും ചെയ്തു താരം. മാര്‍ച്ച് 9നാണ് ഇവര്‍ തിരിച്ചെത്തിയത്. ഇതിനകം തന്നെ രാജ്യം അതീവജാഗ്രതയിലേക്ക് നീങ്ങിയിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുമുണ്ടായിരുന്നു. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ പുറത്താരോടും ഇടപഴകരുതെന്ന നിര്‍ദ്ദേശവും ഇതിനകം വന്നിരുന്നു. ആശുപത്രിയില്‍ സൗകര്യം പോരെന്നു പറഞ്ഞ് ആരോഗ്യപ്രവര്‍ത്തകരോട് കയര്‍ക്കുകയുമുണ്ടായി താരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയും ചെയ്തു.