തെലുങ്കു സീരിയല്‍ നടി വിശ്വശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.
വിശാഖപട്ടണം സ്വദേശിയായ ശാന്തി ഹൈദരാബാദില്‍ ഒറ്റയ്ക്കായിരുന്നു താമസം. ശാന്തിയെ പുറത്തൊന്നും കാണാതായതോടെയും വീട്ടില്‍ ആളനക്കം ഇല്ലാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയും സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി.
സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ:
കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് റിയാസ് ആരോപിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ. എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി എന്ന മനുഷ്യന്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അത് അധികം പേരും അറിഞ്ഞില്ല. പക്ഷെ അപ്പോള്‍ ഈ കുറിപ്പ് വൈറലാവുകയാണ്. മകന്‍ അച്ഛനായി കുറിച്ചത്. ഈ വസ്തുതകള്‍ അറിയപ്പെടേണ്ടതാണെന്ന് തോന്നി എന്ന് വ്യക്തമാക്കി അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായത്.
കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി അച്ഛന്‍ ചെയ്ത സഹായങ്ങളും മറ്റും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം.
ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.’ഗോകുല്‍ കുറിച്ചു.
ഗോകുല്‍ സുരേഷ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം.
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്. മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു.
പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍കോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്സ്റേ യൂണിറ്റും അനുവദിച്ചു. അതും കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തിയതി കാസര്‍കോട്ട് ജില്ലയില്‍പെട്ട ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷേട്ടന്‍ കൂടെയുണ്ടാകാറുണ്ട്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരവും ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയവുമായ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു. താരദമ്പതിമാരായ ലക്ഷ്മി ദേവിയുടെയും ദേവദാസ് കന്‍കാലയുടെയും മകളാണ് ശ്രീലക്ഷ്മി. പ്രമുഖ നടന്‍ രാജീവ് കന്‍കാല സഹോദരനാണ്. ഭര്‍ത്താവ് പെഡി രാമ റാവു. രണ്ട് പെണ്‍മക്കള്‍ പ്രീണയും രംഗലീനയും.
കാന്‍സര്‍ രോഗവുമായി ഏറെ കാലമായി ചികിത്സയിലായിരുന്നു താരം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ബാലതാരമായി ദൂരദര്‍ശനിലൂടെയായിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. രാജശേഖര ചരിത എന്ന സീരിയലില്‍ അച്ഛന്‍ ദേവദാസിനൊപ്പമാണ് ശ്രീലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്.
2018 അമ്മയും കഴിഞ്ഞ വര്‍ഷം അച്ഛനും മരിച്ചതോടെ ശ്രീലക്ഷ്മിയും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി സുഹൃത്തുക്കളും പ്രമുഖ താരങ്ങളുമെല്ലാം എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും നടന്‍ ഹര്‍ഷ വര്‍ധന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞു.
കൂടാതെ ശ്രീലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നതായും താരം വീഡിയോയില്‍ പങ്കുവച്ചു. കൊവിഡ് 19 എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
ലോക്ഡൗണിനിടയില്‍ നടി മനോരമയുടെ മകന്‍ ഭൂപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഭൂപതി മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. നടനും ഗായകനുമായ ഭൂപതി മനോരമയുടെ ഏക മകനാണ്. വിവാഹമോചിതയായ ശേഷം മകനുമൊത്താണ് മനോരമ താമസിച്ചിരുന്നത്. 1500ലേറെ സിനിമകളില്‍ അഭിനയിച്ച നടി 2015ലാണ് അന്തരിച്ചത്.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തെയും, ഷാഫി സംവിധാനം ചെയ്ത മായാവിയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും വച്ച് ഹലോ മായാവി എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യാനിരുന്ന സിനിമ. ഇത് നടക്കാതിരുന്നത് ചിലരുടെ പിടിവാശി മൂലമാണെന്ന് ഷാഫി. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിനായി സമ്മതം മൂളിയിരുന്നതായും ഷാഫി. ഒരു മാധ്യമത്തിന് നൽികിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഹലോ- മായാവി എന്ന പേരില്‍ ലാലേട്ടനെയും (മോഹന്‍ലാല്‍) മമ്മൂക്കയെയും വെച്ച് സിനിമ ഞങ്ങള്‍ പിന്നീട് ആലോചിച്ചതാണ്. രണ്ടുപേരും വണ്‍ലൈന്‍ കേട്ട് സമ്മതംമൂളിയതുമാണ്. എന്നാല്‍ ചിലയാളുകളുടെ പിടിവാശികാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കില്‍ ഗംഭീര സിനിമയായി അത് മാറുമായിരുന്നു. അതുപോലെ മായാവി-2 തിരക്കഥ റെഡിയാണ്. അതും ചില ബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ ചെയ്യാന്‍ പറ്റിയിട്ടില്ല.
മായാവിക്ക് മഹി ഐഎഎസ് എന്നായിരുന്നു ആദ്യമിട്ട പേരെന്നും മമ്മൂട്ടിയാണ് മായാവിയെന്ന പേര് നിര്‍ദേശിച്ചതെന്നും ഷാഫി. എല്ലാ സിനിമകളിലും സലിംകുമാര്‍ വേണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നും സ്രാങ്ക് എന്ന കഥാപാത്രം ആദ്യ ആലോചനയില്‍ തന്നെ വന്നിരുന്നുവെന്നും ഷാഫി പറഞ്ഞു
ഈ കൊറോണാ കാലത്ത്, ഗള്‍ഫിൽ പ്രവാസി ആയി നിൽക്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നതാണെന്ന് സന്തോഷ് പണ്ഡിറ്റ്. പണ്ഡിന്റെ സാമൂഹ്യ നിരീക്ഷണം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്ക് വെച്ച് കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും എംഎൽഎ മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്റെയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കുമെന്നാണ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്റെ മാതൃക പിന്തുടരണം. കേന്ദ്രം എല്ലാ MP മാരുടേയും, പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും ശമ്ബളം 30% ഒരു വ൪ഷത്തേക്ക് വെട്ടി കുറച്ചു.എന്തിന് MP fund ഉം ഒഴിവാക്കി. ഇതിലൂടെ മാത്രം 9,000 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ഉണ്ടായ്. കൊറോണാ കാലത്ത് തകരുന്ന ഇന്ത്യ൯ സാമ്പത്തിക വ്യവസ്ഥക്ക് ഈ 9,000 കോടി വലിയ മുതല്കൂട്ടാകും.
കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും MLA മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്ടേയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കും. ഓരോ ദിവസവും കിട്ടുന്ന ദിവസ വേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും. അത് കൊണ്ട് തന്നെ ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് ജോലിയും ഇല്ല കൂലിയും ഇല്ല.
കഴിഞ്ഞ പ്രളയത്തില് “കേരളത്തിന്ടെ സൈന്യം” എന്നൊക്കെ പറഞ്ഞ് വാക്കുകള് കൊണ്ട് മാത്രം സുഖിപ്പിച്ച മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളികളും, ഓട്ടോ തൊഴിലാളികളും, മറ്റു കൂലി പണിക്കാരും etc etc മൊത്തം കഷ്ടപ്പാടിലാണേ..ആത്മാഭിമാനം കൊണ്ട് പലരും ദാരിദ്രം പുറത്ത് പറയുന്നില്ല.
പ്രവാസികളിൽ ലക്ഷ കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ കുടുംബവും ദുരിതത്തിലാണ്.
(ഇന്ന് കേരളത്തില് 3 നേരവും ഭക്ഷണം നല്ല രീതിയിര് കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള് ഒഴിച്ച് ബാക്കി കൂലി പണിക്കാരെല്ലാം കഷ്ടപ്പാടിലാണ്).
കാസ൪ഗോഡ് ഇനിയെങ്കിലും നിലവാരമുള്ള ചില ആശുപത്രികൾ ഉടനെ ആരംഭിക്കണം. എന്നും ക൪ണ്ണാടകയെ മാത്രം ആശ്രയിച്ച്, അവരുടെ ഔദാര്യത്തിൽ ജീവിക്കാനാകില്ല.
അതോടൊപ്പം പച്ചക്കറിയും , കാ൪ഷിക ജോലിയും വലിയ തോതില് കേരളം തുടങ്ങണം. അല്ലെങ്കില് ക൪ണ്ണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങള് ഭാവിയില് കേരളത്തോട് നിസ്സഹകരണം ചെയ്ത് സാധനങ്ങളൊന്നും കേരളത്തിലേക്ക് തരില്ല എന്നു പറഞ്ഞാല് മലയാളികള് പട്ടിണി കിടക്കും..നോക്കിക്കോ..മനുഷ്യനും, വിനിമയത്തിനായി മനുഷ്യനുണ്ടാക്കിയ പണത്തിനും വിലയില്ലാത്ത കാലമാണ് വരാന്‍ പോകുന്നത്.
വല്ലതും തിന്നണമെങ്കില് ദുരഭിമാനവും, 100% സാക്ഷരതയും ഒക്കെ മാറ്റി വെച്ച് കൃഷി തുടങ്ങിക്കോ.(വാല് കഷ്ണം..ഈ കൊറോണാ കാലത്ത്, ഗള്‍ഫില് പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നത് ആയിരുന്നു)Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം. പണ്ഡിറ്റ് ഡാ.)
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ കേരളാ സർക്കാരിനും കേന്ദ്ര സർക്കാരിനും പൂർണ്ണ പിന്തുണ നൽകികൊണ്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനായി മുൻനിരയിലുണ്ട്. കേരളാ സർക്കാരിന് വേണ്ടി കോവിഡ് 19 ബോധവൽക്കരണ വീഡിയോകളും, മറ്റൊരുപാട് വഴികളിലൂടെ അദ്ദേഹം ആരോഗ്യ രംഗത്തും സഹായമെത്തിക്കുന്നുണ്ട്. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അമ്പതു ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഈ കാര്യം പുറത്തു വിട്ടിരിക്കുന്നത്. അതിനൊപ്പം മോഹൻലാൽ പിണറായി വിജയന് എഴുതിയ ഒരു കത്തും പുറത്തു വന്നിട്ടുണ്ട്. അതിൽ മോഹൻലാൽ പറയുന്നത് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത് വളരെ ദുരിതപൂർവ്വമായ ഒരു പരിതഃസ്ഥിതിയിലൂടെയാണെന്നും എന്നാൽ ഈ സമയത്തു കോവിഡ് പ്രതിരോധത്തിനായി പിണറായി സർക്കാർ കാഴ്ച വെക്കുന്ന പ്രവർത്തനം വളരെയധികം മികവുറ്റതാണെന്നുമാണ്.
ഈ സമയത്തെ പിണറായി വിജയന്റെ നേതൃപാടവം നമ്മുടെ ചരിത്രത്തിലാണ് ഇടം പിടിക്കാൻ പോകുന്നതെന്നും മോഹൻലാൽ പറയുന്നു. ഈ കത്തിനൊപ്പമാണ് തന്റെ എളിയ സംഭാവനയായ അമ്പതു ലക്ഷം രൂപ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് ഉപകരിക്കും എന്ന പ്രതീക്ഷയോടെ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത്. പിണറായി വിജയനൊപ്പം എന്നും തങ്ങൾ ഉണ്ടെന്നും അദ്ദേഹത്തിന്റെ കരുത്തുറ്റ പ്രവർത്തനങ്ങൾ തുടരാനും മോഹൻലാൽ തന്റെ കത്തിലെ വാക്കുകളിൽ പറയുന്നു. പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മോഹൻലാൽ. .
സ്റ്റീവൻ സ്പീൽബെർഗ് നിർമിക്കുന്ന സിനിമയിൽ അഭിനയിക്കുക, അതിൽ ആക്‌ഷൻ സൂപ്പർതാരം ടോം ക്രൂസ് നായകനാവുക.. മലയാളിയായ മറ്റൊരു നടനും സ്വപ്നം കാണാൻപോലും പറ്റാത്ത ഒരവസരം നേടിയ അഭിനേതാവാണ് കലിംഗ ശശി.പക്ഷേ ആ സിനിമ വെള്ളിത്തിരയിൽ നേരിട്ടുകാണാനുള്ള അവസരം ലഭിക്കാതെയാണ് അദ്ദേഹം വിടവാങ്ങുന്നത്.
കമൽ സംവിധാനം ചെയ്ത ‘ഗദ്ദാമ’യുടെ ചിത്രീകരണം ദുബായിൽ നടക്കുമ്പോഴാണ് കലിംഗ ശശിയെത്തേടി ഹോളിവുഡ്ഡിന്റെ വിളി വന്നത്. ടോംക്രൂയിസ് നായകനാവുന്ന ചിത്രത്തിൽ ബൈബിൾ കഥാപാത്രമായ യൂദാസിനു ചേർന്ന മുഖം അന്വേഷിച്ചു നടക്കുകയായിരുന്നു സ്പീൽബെർഗും സംഘവും. ദുബായിലെ പ്രൊഡക്‌ഷൻ കമ്പനിയാണ് ശശിയുടെ ചിത്രം അയച്ചുനൽകിയത്. തുടർന്ന് 2015ൽ വിവിധ വിദേശരാജ്യങ്ങളിൽവച്ച് ചിത്രീകരണം പൂർത്തിയാക്കി.
താമസിച്ചിരുന്ന ഹോട്ടലിനു മുകളിൽ ദിവസവും രാവിലെ ഹെലികോപ്ടർ വന്ന് അദ്ദേഹത്തെ ലൊക്കേഷനിൽ എത്തിക്കുകയായിരുന്നുവെന്നു ഒരിക്കൽ കലിംഗശശി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ സൂപ്പർതാരങ്ങളേക്കാൾ ഉയർന്ന പ്രതിഫലമാണ് ആ ഒറ്റച്ചിത്രത്തിലൂടെ ശശിയെത്തേടിയെത്തിയത്.
കമ്പനിയുമായുള്ള കരാർപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന കാരണത്താൽ അദ്ദേഹം സിനിമയുടെ പേരോ സംവിധായകന്റെ പേരോ പുറത്തറിയിച്ചിരുന്നില്ല. ചലച്ചിത്ര താരം അജുവർഗീസാണ് കലിംഗശശി സ്റ്റീവൻ സ്പീൽബർഗ് സിനിമയിൽ ടോംക്രൂസിനൊപ്പം അഭിനയിച്ചെന്ന കാര്യം സമൂഹമാധ്യമം വഴി പുറത്തുവിട്ടത്. അപ്പോഴും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
ലോക് ഡൗണ്‍ മൂലം അര്‍ഹിച്ചിരുന്ന അന്ത്യയാത്ര ലഭിക്കാതെ പോയ ശശി കലിംഗയെക്കുറിച്ച് സിനിമ-നാടക അഭിനേതാവ് വിനോദ് കോവൂരിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെങ്കിലും വിനോദ് അവസാനമായി തന്റെ സഹപ്രവര്‍ത്തകനെ കാണാനായി പോയിരുന്നു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നത് സഹിക്കാന് കഴിയാത്ത കാഴ്ച്ചയാണെന്നാണ് വിനോദ് സങ്കടത്തോടെ എഴുതുന്നത്. ഒരു റീത്ത് പോലും വയ്ക്കാന്‍ സാധിക്കാതെ പോയെന്ന നിരാശയും ഈ കുറിപ്പിലൂടെ വിനോദ് പങ്കുവയ്ക്കുന്നുണ്ട്.
വിനോദ് കോവൂരിന്റെ കുറിപ്പ്;
നാടക സിനിമാ നടന്‍ ശശി കലിംഗ വിടവാങ്ങി.
കാലത്ത് മരണ വിവരം അറിഞ്ഞത് മുതല്‍ സിനിമാ പ്രവര്‍ത്തകരെ പലരേയും വിളിച്ചു നോക്കി. എന്നാല്‍ ലോക് ഡൗണ്‍ കാലാവസ്ഥ കാരണം ആര്‍ക്കും വരാന്‍ ധൈര്യം വന്നില്ല. എങ്ങനെ എങ്കിലും പോയി ശശിയേട്ടനെ ഒരു നോക്ക് കണ്ട് അന്തിമോപചാരം അര്‍പ്പിക്കണം എന്ന് മനസ് ആഗ്രഹിച്ചു അമ്മ അസോസിയേഷനുമായ് ബന്ധപ്പെട്ടു. ആര്‍ക്കും എത്താന്‍ പറ്റാത്ത ചുറ്റുപാടാണ് ,വിനോദ് പറ്റുമെങ്കില്‍ ഒന്നവിടം വരെ ചെല്ലണം എന്നു ഇടവേള ബാബു ചേട്ടന്‍ പറഞ്ഞു. അപ്പോഴാണ് ആകസ്മികമായ് കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്ലെല്ലാം സജീവ പ്രവര്‍ത്തകനായ ആഷിര്‍ അലി വിളിക്കുന്നു വിനോദേ ശശിയേട്ടനെ കാണാന്‍ പോവുന്നുണ്ടോന്ന് ചോദിച്ച് .ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാറുമായ് വരാം വിനോദ് റെഡിയായ് നിന്നോളൂന്ന്.
പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ ശരിക്കും സങ്കടം തോന്നി. ആ വലിയ മുറ്റത്ത് ഒരു മേശമേല്‍ ശശിയേട്ടന്‍ എന്ന നടന്‍ മരിച്ചു കിടക്കുന്നു. ഈ പോസ്റ്റിനോടൊപ്പം ഞാനിട്ട ഫോട്ടോയില്‍ നിങ്ങള്‍ക്ക് കാണാം. വിരലില്‍ എണ്ണാവുന്നവരെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നു. ഈ കൊറോണ എന്ന വിപത്ത് നമ്മുടെ നാട്ടില്‍ വന്നില്ലായിരുന്നെങ്കില്‍ ശശിയേട്ടന്റെ സഹപ്രവര്‍ത്തകരെ കൊണ്ടും ആരാധകരെ കൊണ്ടും നാട്ടുകാരെ കൊണ്ടും അവിടമാകെ തിങ്ങി നിറഞ്ഞേനേ. നിര്‍ഭാഗ്യവാനാണ് ശശിയേട്ടന്‍. ഇടവേള ബാബു ചേട്ടന്‍ പറഞ്ഞിരുന്നു പറ്റുമെങ്കില്‍ കിട്ടുമെങ്കില്‍ ഒരു റീത്ത് അമ്മയുടെ പേരില്‍ വെക്കണംന്ന്. പക്ഷെ റീത്തൊന്നും അവശ്യ സര്‍വീസില്‍ പെടാത്ത സാധനമായത് കൊണ്ട് എവിടുന്നും കിട്ടീല .ശശിയേട്ടന്റെ വീട്ടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന മൂന്ന് റോസാപൂക്കള്‍ എടുത്ത് ഒരു നാര് കൊണ്ട് കൂട്ടി കെട്ടി ഞാന്‍ ശശിയേട്ടന്റെ ചേതനയറ്റ ശരീരത്തില്‍ സമര്‍പ്പിച്ചു പറഞ്ഞു ശശിയേട്ടാ ഇതേ ഉള്ളൂ റീത്തൊന്നും കിട്ടാനില്ലാ. കലാകുടുംബത്ത് നിന്ന് വേറെ ആരും വന്നിട്ടില്ല നാട്ടിലെ സാഹചര്യമൊക്കെ ശശിയേട്ടന് അറിയാലോ? സത്യത്തില്‍ കാലാവസ്ഥയൊക്കെ അനുകൂലമായിരുന്നെങ്കില്‍ ഇപ്പോള്‍ ശശിയേട്ടന്റെ മൃതശരീരം കോഴിക്കോട് ടൗണ്‍ഹാളില്‍ പ്രദര്‍ശനത്തിന് വെക്കേണ്ട സമയമായിരുന്നു. ലോക് ഡൌണ്‍ കാരണം ഒന്നിനും ഭാഗ്യമില്ലാതെ പോയി ശശിയേട്ടന്. 5 സിനിമ കളില്‍ ശശിയേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് ഞാന്‍ .എന്നെ വലിയ പ്രിയമായിരുന്നു . ‘ഏറ്റവും ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമ വി.എം വിനുവിന്റെ കുട്ടിമാമയായിരുന്നു. സന്തോഷമുള്ള ഏറെ ഓര്‍മ്മകള്‍ ആ ഷൂട്ടിംഗ് നാളുകളിലുണ്ടായിരുന്നു. ഞങ്ങള്‍ വാപ്പയും മകനുമായി അഭിനയിച്ച ഒരു സിനിമ വെളിച്ചം കാണാതെ പോയി അത് വലിയ ഒരു സങ്കടമായ് അവശേഷിക്കുന്നു.
ശശിയേട്ടാ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നാടക പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.