കൊവിഡ് 19 പ്രതിരോധത്തിനായി 3 കോടി സംഭാവന നല്‍കിയ നടന്‍ രാഘവേന്ദ്ര ലോറന്‍സിനെ പ്രശംസിച്ചും മലയാളത്തിലെ ഉള്‍പ്പെടെ സൂപ്പര്‍താരങ്ങളെ ട്രോളിയും നടന്‍ ഷമ്മി തിലകന്‍. പുതിയ ചിത്രത്തിന് അഡ്വാന്‍സ് ലഭിച്ച മൂന്ന് കോടി രൂപ സംഭാവന നല്‍കുന്നുവെന്ന രാഘവേന്ദ്ര ലോറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ഷമ്മി തിലകന്റെ സര്‍ക്കാസം കലര്‍ത്തിയ പോസ്റ്റ്. ലോറന്‍സിന്റെ സംഭാവന കാര്യം അറിഞ്ഞ് തമിഴിലെയും,തെലുങ്കിലെയും മലയാളത്തിലെയും സൂപ്പര്‍ താരങ്ങള്‍ ഉല്‍കണ്ഠാകുലര്‍ ആണെന്നും ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാത്ത പതിനഞ്ചര കമ്മിറ്റി കൂടിയാലോചന നടത്തുന്നുതായും അറിയുന്നുവെന്ന് താരസംഘടന അമ്മയെ പരോക്ഷമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍.

അമ്മ സംഘടനയില്‍ അധീശത്വം ഉള്ളവര്‍ എന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിന്യായത്തില്‍ പറഞ്ഞതും ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മലയാള സിനിമ നിയന്ത്രിക്കുന്ന 15 അംഗ ലോബിയെയുമാണ് പരാമര്‍ശിച്ചതെന്ന് ഷമ്മി വിശദീകരിക്കുന്നുണ്ട്. അമ്മയുടെ സൂപ്പര്‍ബോഡി എന്ന പേരില്‍ അമ്മ അംഗങ്ങളുടെ ഇടയില്‍ കുപ്രസിദ്ധി നേടിയവരുമായ ‘ചില’ മഹല്‍വ്യക്തികളെ പറ്റി മാത്രമാണ്. ഫ്യൂഡലിസ്റ്റ് മനോഭാവികളായ ഈ ‘സൂപ്പര്‍ ബോഡിക്കാര്‍’ ‘തങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി വ്യക്തമാണെന്നും’..; എന്നാല്‍, ‘ഇത്തരക്കാരെയും അവരുടെ ആവശ്യങ്ങളെയും അവഗണിക്കാനോ തള്ളിക്കളയാനോ മലയാള സിനിമയിലെ ഖ്യാതിയുള്ള നടന്‍മാര്‍ക്ക് പോലും കഴിയാതെ പോയി’ എന്നുള്ളതും ഇത്തരക്കാരുടെ അധീശത്വം വെളിവാക്കുന്നതാകുന്നു എന്നും കൂടി ബഹു.കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതില്‍ ഖ്യാതിയുള്ള നടന്മാര്‍ എന്ന് ലാലേട്ടനേയും കൂടിയാണ് കോടതി ഉദ്ദേശിച്ചതെന്നും ഷമ്മി തിലകന്‍. ചേട്ടന്‍ എത്രയാണ് സംഭാവന നല്‍കിയത് എന്ന കമന്റിലെ ചോദ്യത്തിന് കുറച്ചു നാളുകളായി ചെയ്ത ജോലിക്കുള്ള കൂലി പോലും തരാന്‍ മുതലാളിമാര്‍ കൂട്ടാക്കുന്നില്ല. അതിനാല്‍ സംഭാവന നല്‍കാന്‍ കൈയില്‍ തല്‍ക്കാലം ഇല്ല.. ഈ പോസ്റ്റിനെ തുടര്‍ന്ന് ഇനിയുള്ള ദിവസങ്ങളില്‍ മലയാള സിനിമയിലെ കോടിപതികള്‍ നല്‍കാന്‍ പോകുന്ന കോടികളില്‍ ഒരു ചെറിയ ഭാഗം എന്റേത് കൂടിയായി കരുതാവുന്നതാണ്. എന്നാണ് ഷമ്മി തിലകന്റെ മറുപടി.