അമ്മ വേഷങ്ങളിലൂടെ മലയാളത്തില്‍ ഇടം നേടിയ താരമാണ് സുകുമാരി അമ്മ. പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡിയായും സ്നേഹം നിറയെയുള്ള അമ്മയായാലും കുശുമ്പുള്ള അമ്മായിയമ്മയായും വാല്‍സല്യം നിറഞ്ഞ മുത്തശ്ശിയായുമൊക്കെ 2500-ലേറെ ചിത്രങ്ങളില്‍ നിറഞ്ഞാടിയ സുകുമാരിയമ്മയുടെ വേര്‍പാട് 2013 മാര്‍ച്ച് 26-നായിരുന്നു. ചെന്നൈയിലെ പെരുമ്പാക്കത്തെ ഗ്ലോബല്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. 2013 ഫെബ്രുവരി 27ന് വീട്ടിലെ പൂജാമുറിയിലെ നിലവിളക്കില്‍ നിന്നും പൊള്ളലേറ്റതിനെത്തുടര്‍ന്നാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുപ്പത് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് സുകുമാരി മരണപ്പെട്ടത് മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി സിനിമകളില്‍ വരെ അവര്‍ വേഷമിട്ടിരുന്നു ദശരഥത്തിലെ മാഗി, തലയണമന്ത്രത്തിലെ സുലോചനതങ്കപ്പന്‍, ബോയിങ് ബോയിങ്ങിലെ കുക്ക് ഡിക്ക് അമ്മായി,പഞ്ചവടി പാലത്തിലെ മെമ്പര്‍ റാഹേല്‍, അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ ദേവിക, കാര്യം നിസാരത്തിലെ ആനി,അമ്മ അമ്മായിയമ്മയിലെ വിശാലക്ഷി കേരള കഫേയിലെ നാരായണി അങ്ങനെ അജഗജാന്തര വ്യത്യാസമുള്ള വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതിലെ മികവാണ് സുകുമാരിയെ ഏവര്‍ക്കും പ്രിയപ്പെട്ടവരാക്കിയത്.
സുകുമാരി മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അവിടെ ഇരു താരങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന് തുടക്കം കൂടുകയായിരുന്നു. സുകുമാരിയ്ക്ക് മോഹന്‍ലാല്‍ ഒരു പട്ട് സാരിയായിരുന്നു സമ്മാനമായി കൊടുത്തിരുന്നത്.പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മോഹന്‍ലാല്‍ കൊടുത്ത സമ്മാനം കണ്ട് സുകുമാരി ഒന്ന് ഞെട്ടി പോയിരുന്നു. ശേഷം മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരയുകയായിരുന്നു.
തന്റെ പിറന്നാളിന്റെ കാര്യം രഹസ്യമായി ഒളിപ്പിച്ച് വെച്ചിരുന്ന സുകുമാരിക്ക് മോഹന്‍ലാലിന്റെ സര്‍്രൈപസ് കണ്ടപ്പോള്‍ തനിക്ക് ഇതുവരെ ആരും ഇങ്ങനെ ഒന്നും തന്നിട്ടില്ലെന്നായിരുന്നു സുകുമാരി പറഞ്ഞിരുന്നത്. മോഹന്‍ലാലും സുകുമാരിയും ഒന്നിച്ചഭിനയിച്ച ഒരുപാട് സിനിമകളുണ്ടായിരുന്നു. ചില സിനിമകളില്‍ കോമഡി കഥാപാത്രമായിരുന്ന സുകുമാരി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു.സുകുമാരിയുടെ ചില സിനിമകളിലെ അഭിനയം ആരെയും കരയിപ്പിക്കുന്നവയായിരുന്നു. സുകുമാരി കരഞ്ഞാല്‍ സിനിമ കാണുന്നവരും കരയും. അതായിരുന്നു ആ കലാകാരിയുടെ കഴിവ്.
ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പില്‍ തന്റെ എട്ടാമത്തെ വയസ്സില്‍ സുകുമാരി അരങ്ങേറ്റം കുറിച്ചു. അതുവഴി സിനിമയിലെ ചില നൃത്തരംഗങ്ങളിലും അവസരം ലഭിച്ചു. അങ്ങനെ 10-ാം വയസ്സില്‍ ഇരവ് എന്ന തമിഴ്ചിത്രത്തിലുള്ള ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയില്‍ മുഖം കാണിച്ചു. കൂടാതെ 4000 ത്തിലധികം സ്റ്റേജുകളില്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. തസ്‌ക്കരവീരന്‍ എന്നതാണ് സുകുമാരി ആദ്യമായി അഭിനയിച്ച മലയാളചിത്രം.ആ സമയത്ത് നിരവധി അമ്മവേഷങ്ങളിലും ഹാസ്യവേഷങ്ങളിലും സുകുമാരി തിളങ്ങി. പത്മശ്രീ അടക്കമുള്ള നിരവധി പുരസ്‌ക്കാരങ്ങളും സുകുമാരിക്കു ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി. 1974 ,1979, 1983, 1985 ലും മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും സുകുമാരി നേടിയിട്ടുണ്ട്
കൊറോണ വൈറസ് ബാധിതനായി ചികിത്സയിലായിരുന്ന പ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക് ബ്ലം അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ ബുധനാഴ്ച്ചയായിരുന്നു മാര്‍ക്കിന്റെ അന്ത്യം എന്ന് അദ്ദേഹത്തിന്റെ ഭാര്യയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നൊവല്‍ കോറോണ വൈറസ് ബാധിതനായിരുന്നു മാര്‍ക് എന്ന് കുടുംബാംഗങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയത്.
നെറ്റ്ഫ്‌ളിക്‌സിലെ ക്രൈം പരമ്പര ‘യൂ’വിലെ മി. മൂണി എന്ന കഥാപാത്രത്തിലൂടെയും ‘ഡെസ്പരേറ്റലി സീക്കിംഗ് സൂസന്‍’, ‘ക്രോക്കഡൈല്‍ ഡോണ്‍ഡി’ എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ അഭിനേതാവായിരുന്നു 69 കാരനായ മാര്‍ക്ക് ബ്ലം. അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് വൈസ് പ്രസിഡന്റ് റബേക്ക ഡാമെന്‍ ആണ് മാര്‍ക്കിന്റെ മരണ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. ഫെഡറേഷന്റെ മുന്‍ അംഗം കൂടിയാണ് മാര്‍ക്.
തീയേറ്റര്‍ കലാകാരനായിട്ടായിരുന്നു മാര്‍ക് ബ്ലമ്മിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1970 മുതല്‍ അദ്ദേഹം തീയേറ്റര്‍ രംഗത്തുണ്ട്. ലൗവ്‌സിക്ക്, ജസ്റ്റ് ബെറ്റ്വീന്‍ ഫ്രണ്ട്‌സ്, ബ്ലൈന്‍ഡ് ഡേറ്റ്, ദി പ്രസിഡിയോ എന്നീ സിനിമകളും ബ്ലമ്മിന് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. സിനിമയ്ക്കും നാടകത്തിനും അപ്പുറം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ് മാര്‍ക് ബ്ലും. നെറ്റ്ഫ്‌ളിക്‌സിന്റെ ‘ യൂ’ മാര്‍ക് ബ്ലമ്മിന് ലോകത്ത് നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. മൊസാര്‍ട്ട് ഇന്‍ ജി ജംഗിളിലൂടെയും ടെലിവിഷന്‍ പ്രേക്ഷകര്‍ മാര്‍ക് ബ്ലമ്മിനെ എന്നും ഓര്‍ത്തിരിക്കും.
ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോര്‍ദാനിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംഘം അവിടെ കുടുങ്ങിയത്. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി.
എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുള്ളതായാണ് അവിടുന്ന് ലഭിച്ച വിവരം. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പും നല്‍കി.
ഇതിനിടെ മലയാളികളുടെ എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നായ ‘ക്ലാസ്മേറ്റ്സി’ലെ താരങ്ങള്‍ ഐസൊലേഷന്‍ ദിനങ്ങളില്‍ ഒത്തുകൂടിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കോളിലൂടെയാണ്’ക്ലാസ്മേറ്റ്സ്’ താരങ്ങളായ് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നരേനും പരസ്പരം കണ്ടതും വിശേഷങ്ങള്‍ പങ്കുവെച്ചതും. ഇന്ദ്രജിത്താണ് നാലുപേരും ഒന്നിച്ചുള്ള വീഡിയോ കോളിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ജോര്‍ദാനില്‍ നിന്നാണ് പൃഥ്വി സംസാരിച്ചത്.
കോവിഡിനെ പ്രതിരോധിക്കാനായി മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം രൂപയുടെ സഹായവുമായി അല്ലു അർജുൻ. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നൽകും.നേരത്തെ പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക കൈമാറിയത്.ആന്ധ്രാപ്രദേശ്- തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി മഹേഷ് ബാബുവും രംഗത്തുവന്നിരുന്നു.
നീണ്ടകാലത്തെ ദാമ്പത്യ ജീവിതത്തിനും വഴക്കുകള്‍ക്കും ഒടുവിലാണ് റോയ്‌സും റിമി ടോമിയും വേര്‍പിരിഞ്ഞത്. റോയ്‌സ് കഴിഞ്ഞ മാസം മറ്റൊരു കല്യാണവും കഴിച്ചു. തികഞ്ഞ സന്തോഷത്തിലാണ് റോയ്‌സ് ഇപ്പോള്‍. റോയ്‌സിന്റെയും സോണിയയുടെയും മധുവിധു കാലമാണ്.
കഴിഞ്ഞ ദിവസം ഒന്നും ഒന്നും മൂന്നില്‍ ഒരു ഭര്‍ത്താവ് എങ്ങനെയായിരിക്കണം എന്ന് ചോദിക്കുകയുണ്ടായി. ആ ചോദ്യത്തിന് ഉത്തരമെന്നോണമാണ് റോയ്‌സിന്റെ ഇന്‍സ്റ്റഗ്രാമില്‍ സോണിയയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ നിറഞ്ഞത്. വളരെ ലളിതമായിട്ടാണ് റോയ്‌സിന്റെ രണ്ടാം വിവാഹം നടന്നത്. ഫെബ്രവരി 22നാണ് വിവാഹം നടന്നത്.
തൃശൂരില്‍ വെച്ച് സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്. മുണ്ടും കുര്‍ത്തയും അണിഞ്ഞ് വളരെ ലളിതമായ വേഷത്തിലായിരുന്നു റോയ്‌സ് എത്തിയത്. സോഫ്റ്റ് എഞ്ചിനീയറാണ് സോണിയ.
ജീത്തു ജോസഫ് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ്. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും പറയുകയാണ് ജീത്തു ജോസഫ് .
സഹസംവിധായകന്റെ കുപ്പായം ഉപേക്ഷിച്ച് പോയ സംഭവത്തെ കുറച്ചുള്ള ചോദ്യങ്ങള്‍ക്ക് ജീത്തു നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. ‘സിനിമയും രാഷ്ട്രീയവും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അച്ഛന്‍ എംഎല്‍എ ആയിരുന്നത് കൊണ്ട് രാഷ്ട്രീയത്തിലെ ചതിക്കുഴികളും ഒതുക്കലുമെല്ലാം ചെറുപ്പം മുതലെ കേട്ടിട്ടുണ്ട്.
സിനിമയിലാണോ രാഷ്ട്രീയത്തിലാണോ ഇതു കൂടുതല്‍ എന്ന് ചോദിച്ചാല്‍ അത് രാഷ്ട്രീയത്തിലാണെന്ന് ഞാന്‍ തുറന്നുപറയും. എന്നാല്‍ സിനിമയില്‍ ഞാനും അത്തരം സന്ദര്‍ഭത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഞാന്‍ ജയരാജ് സാറിന്റെ സഹസംവിധായകനായി നില്‍ക്കുന്ന കാലം. സിനിമ എന്ന ഒറ്റ സ്വപ്നമാണ് മനസില്‍. എങ്ങനെയും അത് പൂര്‍ത്തീകരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളത്.
അതുതിരിച്ചറിഞ്ഞാവണം ജയരാജ് സാറിന് എന്നോട് അല്‍പം സ്നേഹമുണ്ടായിരുന്നു. എന്നാല്‍ ഇത് മറ്റ് പലരെയും അസ്വസ്ഥരാക്കുന്നത് ഞാനറിഞ്ഞില്ല. സിനിമയില്‍ കോസ്റ്റ്യൂം അടങ്ങുന്ന വിഭാഗത്തിന്റെ ചുമതലയാണ് അന്ന് സാറ് എന്നെ ഏല്‍പ്പിച്ചിരുന്നത്.
സെറ്റില്‍ നിന്നും കോസ്റ്റ്യൂമുകള്‍ മോഷണം പോയി തുടങ്ങി. കാണാതെ വരുമ്ബോള്‍ സാര്‍ എന്നോട് ദേഷ്യപ്പെടും. ഇതെങ്ങനെ കാണാതാകുന്നു എന്ന് എനിക്ക് ആദ്യമൊന്നും മനസിലായില്ല. പക്ഷേ ഇത് സ്ഥിരമായി, ഒരുദിവസം കാണാതായ കോസ്റ്റ്യൂം അപ്പുറത്തെ റബര്‍ തോട്ടത്തില്‍ നിന്ന് എനിക്ക് കിട്ടി.
ഇതോടെ എനിക്ക് മനസിലായി എന്നെ പുറത്താക്കാനും ഒതുക്കാനുമുള്ള ശ്രമമാണിതെന്ന്. അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത്. പക്ഷേ പീന്നീട് തോന്നി എല്ലാം നിമിത്തമാണ്. ഇതായിരുന്നു എനിക്ക് ദൈവം കരുതിയിരുന്നത്.’ ജീത്തു പറയുന്നു.
ലോകമെങ്ങും കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ്. കൊവിഡ് വൈറസ് പടരാതിരിക്കാൻ ശ്രദ്ധയോടെ നോക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. അതേസമയം തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് ഹോളിവുഡ് നടനും ഗായകനുമായ ആരോണ്‍ ട്വെയ്‍റ്റ് അറിയിച്ചതാണ് സിനിമ ലോകത്ത് നിന്നുള്ള വാര്‍ത്ത. കൊവിഡ് 19 സ്ഥിരീകരിച്ച കാര്യം അറിയിച്ച ആരോണ്‍ ട്വെയ്‍റ്റ് രോഗ ലക്ഷണങ്ങളെ കുറിച്ചും പറഞ്ഞു.
എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. 12ന് ബ്രോഡ്‍വെ ഷോപ്പുകള്‍ അടച്ചുപൂട്ടിയതു മുതല്‍ ക്വാറന്റൈനിലാണ്. ഇപ്പോള്‍ കുറച്ചു സുഖം തോന്നുന്നുണ്ട്. പനിയും ജലദോഷവുമാണ് ഉണ്ടായത്. പക്ഷേ ചിലര്‍ക്ക് വലിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്. രുചിയും ഗന്ധവും നഷ്‍ടപ്പെട്ടു. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ വീട്ടില്‍ തന്നെയിരിക്കണം. സുരക്ഷിതരായിരിക്കുകയെന്നും ആരോണ്‍ ട്വെയ്റ്റ് പറഞ്ഞു.
കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.
കനികയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍.കനിക ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ അഭിപ്രായപ്പെട്ടു.
‘ഒരു താരത്തിന്റെ ദുശ്ശാഠ്യവും ഗര്‍വ്വും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം’, ആര്‍.കെ ധിമാന്‍ പറഞ്ഞു.
കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്‌നൗ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ജനത കര്‍ഫ്യൂ എന്ന് നടന്‍ സലിം കുമാര്‍. കൊറോണ വൈറസിന്റെ വ്യാപനം 14 മണിക്കൂര്‍ ജനത കര്‍ഫ്യൂ മൂലം ഇല്ലാതാകുമെന്നാണ് സലിം കുമാര്‍ അവകാശപ്പെടുന്നത്. ഇതിലൂടെ സ്വഭാവികമായും ചങ്ങല മുറിയുമെന്നും നടന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കര്‍ഫ്യൂ പൂര്‍ണമായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടൂവെന്നും കൂടി സലിം കുമാര്‍ ഓര്‍മിപ്പിക്കുന്നു. ജനത കര്‍ഫ്യൂവിനെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ കൈയടിച്ചോ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയേയും സലിം കുമാര്‍ സ്വാഗതം ചെയ്യുകയാണ്.
നമുക്ക് വേണ്ടി രാപകല്‍ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യവകുപ്പ് ജിവനക്കാര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍, മാധ്യമങ്ങള്‍ ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദ്യം അര്‍പ്പിക്കുന്നതിലെന്താണ് തെറ്റ് എന്നാണ് സലിം കുമാര്‍ ചോദിക്കുന്നത്. ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണമെന്നാണ് സലിം കുമാര്‍ പറയുന്നത്.
വേറൊരു അഭ്യര്‍ത്ഥനയും സലിം കുമാര്‍ ഇതിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്. ജനത കര്‍ഫ്യുവിനെ ട്രോളാന്‍ തന്റെ മുഖം ഉപയോഗിക്കരുതെന്നാണ് ആ അഭ്യര്‍ത്ഥന. ജനത കര്‍ഫ്യു പ്രഖ്യപനം വന്നതിനു പിന്നാലെ ഇറങ്ങിയ ട്രോളുകളില്‍ തന്റെ മുഖം വച്ചുള്ള ട്രോളുകള്‍ കൂടുതലായിരുന്നുവെന്നും നേരിട്ടതില്‍ ബന്ധമില്ലെങ്കിലും തനിക്കതില്‍ പശ്ചാത്താപമുണ്ടെന്നാണ് നടന്‍ പറയുന്നത്. അത്തരം ട്രോളുകളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് സലിം കുമാര്‍ അപേക്ഷിക്കുന്നത്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ട് നിങ്ങള്‍ക്ക് കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂ’ എന്നുള്ള ഓര്‍മപ്പെടുത്തലും സലിം കുമാര്‍ പങ്കുവയ്ക്കുന്നുണ്ട്.
പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് രാജ്യത്ത് പുരോഗമിക്കുന്ന ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ലോകം നേരിടുന്ന മഹാമാരിയെ നേരിടാൻ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ മനോരമ ന്യൂസിനോട് നടത്തിയ മോഹന്‍ലാലിന്റെ പ്രതികരണത്തിലെ ചില പരാമർശങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.
ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ വൈകുന്നേരം വീടിന് പുറത്തിറങ്ങി നിന്ന് കയ്യടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മോഹൻലാൽ വ്യാഖ്യാനിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അത് അങ്ങനെ നശിച്ചുപോകട്ടെ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ-
ഞാന്‍ ഇപ്പോള്‍ ഉളളത് മദ്രാസിലാണ്. ചെന്നൈയില്‍ എന്റെ വീട്ടിലാണ്. ഒരാഴ്ച മുമ്പെ ഞാന്‍ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മള്‍ വളരെയധികം കെയര്‍ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാല്‍ എക്‌സ്ട്രാ കെയര്‍ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ അതിന്റെ കൂടെ സഹകരിക്കുക എന്നുളളത് ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ ലോകത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.
ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.
ഒരു ദിവസത്തേക്കാണ് നമ്മള്‍ എല്ലാവരും വീട്ടിലിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പ്രളയത്തെയും നിപ്പയെക്കാളുമൊക്കെ വലിയ സാഹചര്യമാണ് ഇപ്പോഴുളളത്. അതിനെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. നമ്മുടെ കാലാവസ്ഥ, ഇത് നേരിടാനുളള ധൈര്യം, സര്‍ക്കാരിന്റെ നിലപാടുകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ അദ്ധ്വാനം ഇതെല്ലാം കൊണ്ട് നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നാണ് കരുതുന്നത്’.