Movies

ദിലീപുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന കാവ്യാ മാധവൻ വളരെ ചുരുക്കമായേ പൊതു പരിപാടികളിലൊക്കെ പങ്കെടുക്കാറുള്ളൂ. അതുകൊണ്ടു തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ കാണുന്നത് ആരാധകർക്കും സന്തോഷമാണ്. വെള്ളിത്തിരയിലെ മലയാളികളുടെ പ്രിയ താരങ്ങളായ ദിലീപും കാവ്യാ മാധവനും പിന്നീട് ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാദങ്ങളും വെല്ലുവിളികളുമൊക്കെ താണ്ടി ഇരുവരും സന്തോഷിച്ച് തുടങ്ങുകയാണ്.

ഇരുവരുടേയും ഒരു പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേശു എന്ന ചിത്രത്തിനു വേണ്ടി തല മൊട്ടയടിച്ച ലുക്കിലാണ് ദിലീപ്. നെറ്റിയിൽ ചന്ദനക്കുറി തൊട്ടുള്ള ഇരുവരുടേയും ചിത്രം കണ്ടാൽ ഏതോ ക്ഷേത്ര ദർശനം കഴിഞ്ഞതാണെന്നും തോന്നും.

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2019 ഒക്ടോബർ 19ന് ഇരുവർക്കും പെൺകുഞ്ഞു പിറന്നു. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്.

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടികൂടിയായിരുന്നു കാവ്യ മാധവന്‍. അതുകൊണ്ടു തന്നെ കാവ്യയെ വീണ്ടും വെള്ളിത്തിരയിൽ കാണാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഏറെ നാളായി കേള്‍ക്കുന്നതാണ്. കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് അടുത്തിടെ അതിനുള്ള മറുപടിയും നൽകിയിരുന്നു. കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് ദിലീപ് മറുപടി നല്‍കിയത്. അതിനൊപ്പം ‘താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി. 10 ജി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

ഇന്നത്തെ കാലത്ത് നടൻ വിജയ് ആകുന്നതിനെക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണെന്ന് എഴുത്തുകാരി കെ.ആർ മീര. പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ചോ എന്തെങ്കിലും പറയുന്ന എഴുത്തുകാരികൾ എന്തെങ്കിലും പ്രതികരിച്ചാൽ മറ്റൊരു വിഷയം വരുമ്പോൾ അവരെന്തെങ്കിലും ‘മൊഴിഞ്ഞോ’ എന്നാണ് ചോദ്യമെന്നും അങ്ങനെ മൊഴിഞ്ഞാൽ എന്തു സംഭവിക്കും എന്നതിന്റെ മാതൃകയാണ് വിജയ് എന്നും കെ.ആർ മീര പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജത്തിൽ​ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മീര.

“ഈ അടുത്ത കാലത്ത് ഒരു യുവ എംഎൽഎ, കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി. ഞങ്ങൾ​ തമ്മിൽ ഫെയ്സ്ബുക്കിൽ ഒരു വെർബൽ യുദ്ധമുണ്ടായി. ഈ മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതിൽ പരിഹാസവും പുച്ഛവുമുണ്ട്. ആ ചോദ്യം എന്നെപ്പോലൊരു സ്ത്രീയോട്, ഒരു എഴുത്തുകാരിയോട് മാത്രമേ ചോദിക്കൂ. പുരുഷന്മാരോട് ചോദിക്കില്ല. ശബരിമല സ്ത്രീപ്രവേശന വിധിയിൽ നമ്മുടെ ആണെഴുത്തുകാർ എന്തെങ്കിലും മോഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിൽ ഇവിടുത്തെ ആണെഴുത്തുകാർ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. കാരണം ഒന്നും അവർ മൊഴിഞ്ഞിട്ടില്ല. വളരെ മുതിർന്ന എഴുത്തുകാർ മൊഴിഞ്ഞിട്ടുണ്ട്. ജൂനിയേഴ്സ് ആയിട്ടുള്ള ചില എഴുത്തുകാരും മൊഴിഞ്ഞിട്ടുണ്ട്. നഷ്ടപ്പെടാൻ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്ന ഒരെഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അവർ മൊഴിയാനിത്തിരി ബുദ്ധിമുട്ടാണ്.”

“തമിഴ് സിനിമാ താരം വിജയ്‌യുടെ മാതൃക നമുക്ക് മുന്നിൽ ഉണ്ട്. നടൻ വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണ് എന്ന് ഞാൻ ഇന്നത്തെ സംവാദത്തിൽ ഓർമിപ്പിച്ചിരുന്നു. അതാണ് സുരക്ഷിതം. മൊഴിയുന്നത് വളരെ അപകടമാണ്. ഈ മൊഴിയുമ്പോൾ, പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ മൊഴിയുമ്പോൾ ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വരും. നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും, തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും, ഇതൊക്കെ കണ്ട് നിങ്ങൾ വേദനിക്കും എന്ന് വിചാരിച്ച് അവർ സന്തോഷിക്കും. നമ്മളെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകൾ ആക്രമിക്കും. നമ്മുടെ നാല് തലമുറയിലുള്ള​ ആളുകളെ ചികഞ്ഞെടുത്ത് ആക്രമിക്കും. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് മാത്രമേ ഇന്നത്തെ കാലത്ത് മൊഴിയാൻ പറ്റുകയുള്ളൂ,” കെ.ആർ മീര പറഞ്ഞു.

2010 ൽ ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേയ്ക്ക് എത്തുന്നത്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ താരം വീണ്ടും വിവാഹിതനാകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. കോട്ടയം കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ വീട്ടില്‍ മറിയം തോമസ് ആണ് വധു. മനശാസ്ത്രജ്ഞയാണ് മറിയം. ചെമ്പന്‍ വിനോദിന്‍റെ രണ്ടാം വിവാഹവും മറിയത്തിന്‍റെ ആദ്യ വിവാഹവുമാണ് ഇത്. ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ചു. 43കാരനായ ചെമ്പന്റെയും 25കാരിയായ മറിയത്തിന്റെയും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ ഫെബ്രുവരി മാസം അഞ്ചിനാണ് ചെയ്തിരിക്കുന്നത്. സ്പെഷ്യല്‍ മാരേജ് നിയമം അനുസരിച്ച് നോട്ടീസ് അപ്ലിക്കേഷന്‍ ഫയല്‍ ചെയ്ത് മുന്നുമാസത്തിനുള്ളില്‍ വിവാഹം നടക്കണം.

ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ് താരത്തിന്റെ വിവാഹക്കഥ. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്ത പ്രചരിച്ചതിന് തൊട്ട് പിന്നാലെ വധുവിന്റെ ചിത്രവും വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫോമിന്റെ ചിത്രംവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിത വിവാഹത്തിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്‌ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും തന്റെ അറിവോടെയല്ല പുറത്തു വന്നതെന്ന് താരം വ്യക്തമാക്കുന്നു.

വിവാഹം അടുത്തമാസമാണ്. സമൂഹ മാധ്യമത്തിലൂടെ വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ലെന്നും അതെല്ലാം തന്‍റെ അറിവോടെ പുറത്തു വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം വെളിപ്പെടുത്തുന്ന ഒരു ദിവസം താമസിയാതെ വരും, ആരോ ചെയ്ത കുസൃതിയായി കണക്കാക്കിയാല്‍ മതിയെന്നും താരം പറഞ്ഞു. വിവാഹ തീയതിയും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ എല്ലാം താമസിയാതെ അറിയിക്കുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും തങ്ങള്‍ക്ക് വേണമെന്നും ചെമ്പന്‍ വിനാദ് പറഞ്ഞു.

നായകന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങളിലൂടെ തന്നെ ചെമ്പന്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് മലയാളത്തിലെ മികച്ച സിനിമകളില്‍ എല്ലാം ചെമ്പന്‍ വിനോദ് സജീവസാന്നിധ്യമാണ്. ട്രാന്‍സാണ് ചെമ്പന്‍റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സിനിമാ ജീവിതത്തിൽ പത്ത് വർഷം പിന്നിടുമ്പോൾ സഹനടൻ, വില്ലൻ, നായകൻ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടനാണ് അങ്കമാലിക്കാരനായ ചെമ്പൻ വിനോദ്.

താരത്തിന്റെ ആദ്യ ഭാര്യയും മകനും അമേരിക്കയിലാണ് ഉള്ളത്. പത്തു വയസ്സുകാരനാണ് മകൻ. ഞാൻ ഇന്ത്യയിലും മകൻ അമേരിക്കയിലും ജീവിക്കുന്നത് വിഷമമമുള്ള കാര്യം തന്നെയാണ്. അവിടുത്തെ സമ്മർ അവധിക്ക് മകനോടൊപ്പം ചിലവഴിക്കാനായി അങ്ങോട്ട് പോകാറുണ്ടെന്നും വിനോദ് പറയുന്നു. ‘മകനെ ഇടയ്ക്ക് ഫോണിൽ വിളിക്കും. പിന്നെ എന്റെ സിനിമകളും അവൻ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴിൽ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാൻ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകൻ ജീവിക്കുക അല്ലെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാൽ തന്നെയും അവിടെ അവന്റെ സ്‌പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാൻ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.’ചെമ്പൻ പറയുന്നു.

റിമി ടോമിയുടെ മുന്‍ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. സോണിയയാണ് വധു.നല്ല കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ജാഡകൾ ഒന്നും ഇല്ലാതെ ആയിരുന്നു ഇരുവരും വന്നത്. മുണ്ടും ജുബ്ബയും സ്വർണ്ണ കരയുള്ള ഷാളും അണിഞ്ഞെത്തിയ റോയ്സിനെ സ്വീകരിക്കാൻ വധു സോണി നല്ല ചന്ദന നിറത്തിലുള്ള കസവു സാരിയും ധരിച്ച് റെഡിയായിരുന്നു. ചന്ദന നിറമായിരുന്നു റോയ്സിന്റെ വേഷത്തിനും. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ബന്ധുക്കളും കുടുംബക്കാരും മാത്രമായിരുന്നു ചടങ്ങിന്‌ എത്തിയത്.

2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. 2019 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുന്‍പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് റോയിസിന്റെ വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നിരുന്നു. അതില്‍ പറഞ്ഞിരുന്നത് ഫെബ്രുവരി 22 നായിരുന്നു വിവാഹനിശ്ചയം. ശേഷം വധു സോണിയയ്ക്കൊപ്പമുള്ള റോയിസിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ഇന്ന് രാവിലെ തൃശൂരില്‍ വെച്ചായിരുന്നു റോയിസിന്റെയും സോണിയയുടെയും വിവാഹനിശ്ചയം. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നതോടെയാണ് റോയിസ് വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്.

2008 ലായിരുന്നു റിമി ടോമിയും റോയിസ് കിഴക്കൂടനും തമ്മില്‍ വിവാഹിതരാവുന്നത്. പല പരിപാടികല്‍ും ഭര്‍ത്താവിനെ കുറിച്ച് റിമി പറഞ്ഞ ഓരോ കാര്യങ്ങളുമാണ് റോയിസിന് ജനപ്രീതി നേടി കൊടുത്തത്. റിമിയെ പോലെ തന്നെ റോയിസും സെലിബ്രിറ്റിയായിരുന്നു. അതിനാല്‍ തന്നെ തുടക്കത്തില്‍ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആര്‍ക്കും വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല.

പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യം കഴിഞ്ഞ വര്‍ഷത്തോടെ നിയമപരമായി തന്നെ ഇരുവരും വേര്‍പിരിഞ്ഞു. അതിന് മുന്‍പേ ഇരുവരും പിരിഞ്ഞ് തമാസിക്കുകയായിരുന്നു. റിമിയും റോയിസും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചിതാരാവാന്‍ തീരുമാനം എടുത്തത്. എറണാകുളം കുടുംബ കോടതിയില്‍ നിന്നും ഇരുവരും ഇറങ്ങി വരുന്ന ചിത്രങ്ങള്‍ കണ്ടതോടെയാണ് റിമിയും റോയിസും വിവാഹമോചിതരാവുന്ന കാര്യം പുറംലോകം അറിയുന്നത്. ഇതുവരെയും പരസ്പരം ആരോപണങ്ങളൊന്നും താരദമ്പതികള്‍ നടത്തിയിരുന്നില്ല.

പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാടാവര്‍ത്തിച്ച് നടന്‍ മാമുക്കോയ. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ലെന്നും ജീവനെ ഭയക്കുന്നവരാണ് ഫാസ്റ്റിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുക എന്നും മാമുക്കോയ അഭിപ്രായപ്പെട്ടു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷാഹീന്‍ ബാഗ് സ്വകയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ജീവനെ ഭയക്കുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്‍മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. എനിക്കും ഭീഷണിയുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല,’ മാമുക്കോയ പറഞ്ഞു.

നേരത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാമുക്കോയ രൂക്ഷമായി പ്രതികരിച്ചിരുന്നു. പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്തു ചെയ്യണം എന്ന് ആരും യോഗം വിളിച്ച് തീരുമാനിക്കാറില്ല എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാര്‍ ചെയ്യുമെന്ന് നേരത്തെ മാമുക്കോയ പറഞ്ഞിരുന്നു.

20 കോടി മനുഷ്യരെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും മാമുക്കോയ കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു മാമുക്കോയയുടെ പരാമര്‍ശം.

ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുകയാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ടുള്ള ഒരു കുട്ടിയുടെ വാക്കുകള്‍ ലോകത്തിന്റെ കണ്ണു നനച്ചിരിക്കുകയാണ്. ‘എന്നെയൊന്ന് കൊന്നു തരാമോ..?’ എന്നാണ് അമ്മയ്ക്ക് മുന്നില്‍ ഏങ്ങിക്കരഞ്ഞു കൊണ്ട് ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സ് ചോദിക്കുന്നത്. നിരവധി പേരാണ് ക്വാഡനെ പിന്തുണച്ച് ആശ്വാസ വാക്കുകളുമായി എത്തുന്നത്. മലയാളത്തില്‍ നിന്ന് ഗിന്നസ് പക്രുവും ഫെയ്‌സ്ബുക്കിലൂടെ ക്വാഡന് പിന്തുണ അറിയിച്ചു.

പക്രുവിന്റെ വാക്കുകള്‍….

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍ നിന്റെ ‘അമ്മ തോല്‍ക്കും. ഈ വരികള്‍ ഓര്‍മ്മ വച്ചോളു .
‘ഊതിയാല്‍ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ ‘
– ഇളയ രാജ –
ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്….

മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് കാണുന്നത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും അവന്‍ കരഞ്ഞുകൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരയുന്നതാണ് വൈറലായ വീഡിയോ.

തമിഴ് രാഷ്ട്രീയത്തിലേക്ക് നടന്‍ വിജയ് എത്തുമെന്ന സൂചനയുമായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ചന്ദ്രശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നു’ അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച നടന്‍ രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവും ചന്ദ്രശേഖര്‍ നടത്തി. രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്‌നാടിന് നല്ലത് വരുമെന്ന് കരുതി.

എന്നാല്‍ രജനി തമിഴരെ പറ്റിക്കുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചു. തമിഴര്‍ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.

ഇന്ത്യന്‍ 2 ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ രാധാരവി. സംവിധാന സഹായികളായ മൂന്ന് പേരാണ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് പരിക്കും പറ്റിയിരുന്നു.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാരവി ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ചത്. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാല്‍ അതിന് തക്കതായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാധാ രവി പറഞ്ഞു.

ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവരാണ് മരിച്ചത്.

ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസുതുറന്ന് നടന്‍ പൃഥ്വിരാജ്. ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. മലയാളത്തിലെ മികച്ച സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് പൃഥ്വിരാജിനെ ആകര്‍ഷിച്ച ഒന്നാമത്തെയാള്‍.

”അഞ്ജലി ഏറെ ആകര്‍ഷകത്വമുള്ള സ്ത്രീയാണ്. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ്’ എന്ന് പൃഥ്വിരാജ് പറഞ്ഞു. ആകര്‍ഷകത്വം ഉള്ള സ്ത്രീകളെന്ന് തനിക്ക് തോന്നിയവരില്‍ രണ്ടാമത് നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം ആണെന്നും പൃഥ്വി പറഞ്ഞു.

താന്‍ അഞ്ജലി മേനോനില്‍ കണ്ട സവിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ട്. അത് അവരെ വളരെ ആകര്‍ഷകത്വമുള്ള ആളാക്കുന്നുവെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. മുമ്പും അഭിമുഖങ്ങളില്‍ നസ്രിയ തന്റെ അനുജത്തിയെ പോലെയാണെന്ന് പൃഥിരാജ് പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമാണ് ഇപ്പോൾ ദിലീഷ് പോത്തൻ. ഇത് കൂടാതെ മികച്ച ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. അൻവർ റഷീദ് ഒരുക്കിയ ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ നടൻ. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ദിലീഷ് പോത്തൻ, അതിനു ശേഷം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഫഹദ് ഫാസിൽ – സുരാജ് വെഞ്ഞാറമൂട് ചിത്രവും സംവിധാനം ചെയ്തു സൂപ്പർ ഹിറ്റാക്കി.

കഴിഞ്ഞ വർഷത്തെ മികച്ച വിജയങ്ങളിലൊന്നായ കുമ്പളങ്ങി നൈറ്റ്സ് നിർമ്മിച്ചത് ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ്. അഭിനയത്തിലും നിർമ്മാണ രംഗത്തും അതുപോലെ സംവിധാന രംഗത്തും ഒരുപോലെ കയ്യടി നേടുന്ന ദിലീഷ് പോത്തനോട് അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ അവതാരകൻ ചോദിച്ചത് മലയാളത്തിന്റെ നടനവിസ്മയങ്ങളായ, സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് എന്തുകൊണ്ട് ദിലീഷ് ഒരു ചിത്രം പ്ലാൻ ചെയ്യുന്നില്ല എന്നാണ്. അതിനു അദ്ദേഹം പറയുന്ന മറുപടി ശ്രദ്ധേയമാണ്.

താൻ നടന്മാർക്ക് വേണ്ടി കഥയെഴുതാറില്ല എന്നും ഫഹദ് ഫാസിലിന് വേണ്ടി പോലും എഴുതിയിട്ടില്ല എന്നും ദിലീഷ് പോത്തൻ പറയുന്നു. ഒരു കഥയും അതിലെ കഥാപാത്രങ്ങളും രൂപപ്പെട്ടു വരാൻ ഏറെ സമയമെടുക്കുമെന്നും ആ കഥാപാത്രത്തിന് ചേരുന്ന നടൻമാർ ആരാണെന്നു മാത്രമാണ് ചിന്തിക്കാറുള്ളു എന്നും ദിലീഷ് പറയുന്നു. പലപ്പോഴും ലാലേട്ടനും മമ്മുക്കയ്ക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്ന ചില ചിന്തകൾ വരാറുണ്ടെങ്കിലും ആ കഥകൾ പൂർണതയിലേക്ക് എത്തിക്കാൻ തനിക്കു സാധിക്കാറില്ല എന്നും അതുകൊണ്ടാണ് അവരെ സമീപിക്കാത്തതു എന്നും അദ്ദേഹം പറഞ്ഞു. അവരുടെ അടുത്ത് ചെല്ലുമ്പോൾ നല്ല കഥയും കഥാപാത്രവുമായി വേണം ചെല്ലാണെന്നും അവരെ വെച്ച് ചിത്രങ്ങൾ ഒരുക്കാൻ വലിയ ആഗ്രഹമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

RECENT POSTS
Copyright © . All rights reserved