ഒരു ഫോൺ കോളിനപ്പുറം പൊട്ടിക്കരഞ്ഞ് ബിനീഷ് ബാസ്റ്റിൻ എന്ന നടൻ പറയുകയാണ്. ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല.. സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ ഇൗ വാക്കുകളാണ് ബിനീഷിനെ തളർത്തിയത്.
വേദനിപ്പിച്ച സംഭവത്തെപറ്റി ബിനീഷിന്റെ വാക്കുകളിലൂടെ
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അതിഥിയായിട്ടാണ് ഞാൻ പോയത്. എസ്എഫ്ഐ യൂണിയന്റെ പരിപാടിയാണ്. ചടങ്ങിൽ അനിൽ സാറും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു പരിപാടി. ഞാൻ കൃത്യ സമയത്ത് തന്നെ എത്തി. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുൻപ് യൂണിയൻ ചെയർമാൻ വന്നുപറഞ്ഞു. ബിനീഷേട്ടാ ഒരു പ്രശ്നമുണ്ട്. നിങ്ങളുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അനിൽ സാർ പറയുന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന്. സത്യം പറഞ്ഞാൽ ഞാൻ ആകെ തളർന്നുപോയി. ചേട്ടൻ അനിൽ സാർ പോയിട്ട് വന്നാ മതി. അപ്പോൾ കുഴപ്പമില്ലെന്നും ചെയർമാർ പറഞ്ഞു.
എന്നാൽ അങ്ങനെ അടങ്ങി ഇരിക്കാൻ എനിക്കായില്ല. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംഘാടകരുടെ വാക്ക് ലംഘിച്ച് ഞാൻ വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കം എന്നെ തടഞ്ഞു. ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ എന്നോട് പറഞ്ഞു. അതിഥിയായി എത്തിയ എന്നെ വേദിയിൽ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അതു വകവച്ചില്ല. വേദിയിൽ അനിൽ സർ പ്രസംഗിക്കുമ്പോൾ തന്നെ ഞാൻ എത്തി.
കസേരയിലിരിക്കാതെ അദ്ദേഹത്തിന് മുന്നിൽ നിലത്തിരുന്ന് ഞാൻ പ്രതിഷേധിച്ചു. മൈക്ക് തരാനും സംഘാടകർ തയാറായില്ല. ഞാൻ വന്നപ്പോൾ നിറഞ്ഞ കയ്യടിയാണ് അവിടുത്തെ വിദ്യാർഥികൾ തന്നത്. അവരോട് മൈക്ക് ഇല്ലാതെ തന്നെ ഞാൻ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തൻ തന്നെയാണ് പക്ഷേ ആ വേദിയിൽ ഞാൻ അവർ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവർ തന്നില്ല. അനിൽ സാറിനെ പോലെ മേൽജാതിക്കാരനല്ല ഞാൻ.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞുപോയി..ബിനീഷ് പറഞ്ഞു.
അദ്ദേഹത്തിന്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവർത്തകർ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാൻ പോയിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയിൽ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങൾ എന്നും കൂലികളായി നടന്നാമതിയെന്നാണോ… ബിനീഷ് ചോദിക്കുന്നു.
മലയാളികൾക്ക് ഏറ്റവും സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏറെ ദുരിതപൂർണ്ണമായ ഒരു ബാല്യമാണ് താരത്തിനുള്ളതെന്ന് പ്രേക്ഷർ അറിഞ്ഞിരുന്നു . എന്നാൽ ഇതാ താരമിപ്പോൾ തൻറെ ഇതുവരെയുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പുസ്തകംഎഴുതിയിരിക്കുകയാണ് .’കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’എന്ന പുസ്തകമാണ് ലക്ഷ്മി പ്രിയ പുറത്തിറക്കിയത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ എന്ന പുസ്തകത്തെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു മുമ്പിലാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തല്‍ നടത്തിയത്.
” എന്റെ ഓര്‍മയില്‍ രണ്ടര വയസ്സു മുതലുള്ള ഒരു ലക്ഷ്മി പ്രിയയുണ്ട്. അന്നു മുതല്‍ ഇപ്പോള്‍ വരെ, 34 വയസ്സിന്റെ ജീവിതമാണ് പുസ്തകത്തില്‍ ഉള്ളത്. അവിടം മുതല്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍. എന്റെ ജീവിതത്തിന്റെ നേര്‍ചിത്രം എന്നും പറയാം. നിങ്ങള്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ലക്ഷ്മി പ്രിയയാണ് ഈ പുസ്തകത്തില്‍ ഉള്ളത്. വെറും ഓര്‍മക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലുള്ളവര്‍ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച് വളര്‍ന്നവരാകും. എങ്കിലും ആ ലോകത്തും ഒറ്റപ്പെടലിന്റെ ഭയങ്കരമായ വേദന അനുഭവിച്ചിട്ടുള്ള ബാല്യമാണ് എന്റേത്. ലക്ഷ്മി പ്രിയ പറയുന്നു.
അച്ഛനും അമ്മയുമില്ലാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും. അക്കാലത്ത് താന്‍ സഞ്ചരിച്ച സാഹചര്യങ്ങളുടെ സാക്ഷ്യപത്രമാണ് ഈ പുസ്തകമെന്നും താരം പറയുന്നു. വിവാഹമോചിതരായ അച്ഛനും അമ്മയും ഒരു കാലത്തും തന്റെ കൂടെ ഉണ്ടായിരുന്നില്ലെന്നും 14-ാമത്തെ വയസ്സില്‍ മാത്രമാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം താനറിയുന്നതെന്നും അത് തനിക്ക് വലിയ ഷോക്കായിരുന്നെന്നും താരം പറയുന്നു.
”സത്യന്‍ (സത്യന്‍ അന്തിക്കാട്) അങ്കിളൊക്കെ പരിചയപ്പെട്ട കാലം മുതല്‍ ചോദിക്കുന്നതാണ്, ‘ഭാഷ നല്ലതാണല്ലോ, പിന്നെ എന്തുകൊണ്ടാണ് എഴുതാത്തത് എന്ന്’. ഞാന്‍ നന്നായി വായിക്കുന്ന ആളാണ്. ചെറുപ്പം മുതല്‍ പരന്ന വായനയുണ്ട്. കഴിഞ്ഞ രണ്ടു കാലത്തോളം എഴുതാനുള്ള തയാറെടുപ്പുകളിലായിരുന്നു. അടുത്ത കാലത്ത്, കുഞ്ഞുങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥകളുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ എഴുതണം എന്നു തോന്നി. അമ്മ മരിച്ചുപോയി എന്നു കരുതി വളര്‍ന്ന കുട്ടിയാണ് ഞാന്‍. 14-ാം വയസ്സില്‍ ആ കുട്ടി അമ്മയെ കാണാന്‍ പോകുമ്പോള്‍ പ്രതീക്ഷിക്കുന്നതെന്താണ്…
ഇത്രയും വര്‍ഷത്തെ സ്‌നേഹവും ലാളനയും അമ്മ ഒരു നിമിഷം കൊണ്ടു തരും എന്നല്ലേ. യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ല സംഭവിച്ചത്. അതൊക്കെ സിനിമയില്‍ മാത്രമേയുള്ളൂ എന്ന് ഞാന്‍ അന്നു തിരിച്ചറിഞ്ഞു. ജീവിതം അങ്ങനെയല്ല എന്നു ഞാന്‍ പഠിച്ചു. ഈ പുസ്തകം കുടുംബങ്ങള്‍ വായിക്കണം എന്നുണ്ട്. ഇതില്‍ യാതോരു വിവാദവുമില്ല, ജീവിതമുണ്ട്… ഞാന്‍ ഇതിലൂടെ സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ പിരിയരുത് എന്നാണ്. നന്നായി ജീവിക്കുക. സൈകതം ബുക്‌സാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സത്യന്‍ അങ്കിളാണ് അവതാരിക എഴുതിയത്.” ലക്ഷ്മി പ്രിയ പറയുന്നു. ലക്ഷ്മിപ്രിയയുടെ മനോധൈര്യത്തെ നിരവധിപേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.
ബിഗ് ബോസ് എന്ന ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ ബഷി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ബഷീർ ബഷിക്ക് രണ്ട് വിവാഹം കഴിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്.
സുഹാന,മഷൂറ എന്നിവരാണ് താരത്തിന്റെ ഭാര്യമാര്‍. തനിക്ക് രണ്ടാം ഭാര്യ മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ആദ്യ ഭാര്യ സുഹാനയോട് അക്കാര്യം പറഞ്ഞതും,അനുവാദം വാങ്ങിയതിനെക്കുറിച്ച് എല്ലാം മനസ് തുറന്നിരിക്കുകയാണ് ബഷീര്‍ ബഷി.
മഷൂറയോടുള്ള തന്റെ ഇഷ്ടം സുഹാനയോട് തുറന്നു പറഞ്ഞു.എന്നാൽ സ്വാഭാവികമായും ആദ്യമത് കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവള്‍ക്കും വിഷമം ഉണ്ടായിരുന്നു. അപ്പോള്‍ ഞാനവളോട് ചോദിച്ചു, നീ കരച്ചിലും ബഹളമൊക്കെ ഉണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോകാതിരിക്കുമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ എല്ലാ കാര്യങ്ങളും നിന്നോട് തുറന്ന് പറയുന്നില്ലേ?പതിയെ അവള്‍ക്ക് മനസിലായി ഞാന്‍ പറയുന്നതാണ് ശരിയെന്ന്. സുഹാനയോടുള്ള സ്നേഹത്തില്‍ ഒരു കുറവുപോലും ഞാന്‍ കാണിച്ചിട്ടില്ല.
വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധം കേരളക്കരയാകെ നിറഞ്ഞുനില്‍ക്കുമ്പോള്‍ കൊച്ചിയിലെ ഒരു കൂട്ടം കലാകാരന്മാര്‍ ആ മക്കള്‍ക്കായി തെരുവിലിറങ്ങി. നടന്‍ സാജു നവോദയയുടെ നേതൃത്വത്തില്‍ കുട്ടികളെ ഉപദ്രവിക്കാന്‍ തോന്നുന്നവരുടെ മനസില്‍ മാറ്റമുണ്ടാവും എന്ന ആഗ്രഹവുമായി അവര്‍ തെരുവില്‍ നാടകം അവതരിപ്പിച്ചു.
നാടക അവതരണത്തിനുശേഷം സാജു നവോദയ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിയാണ് വാളയാര്‍ വിഷയത്തെ കുറിച്ച് സംസാരിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഒരു കുഞ്ഞ് ജനിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ട് വര്‍ഷമായി കുട്ടികളില്ലാത്തയാളാണ് ഞാന്‍, എങ്കിലും എനിക്കിനി കുട്ടികള്‍വേണ്ട.’ സാജു നവോദയ പറഞ്ഞു.
നിറകണ്ണുകളോടെയായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ആണ്‍കുഞ്ഞെന്നോ പെണ്‍കുഞ്ഞെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരാണ് ചുറ്റുമെന്നും. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ ഒരാളെങ്കിലും കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ മടിക്കുമെന്നും സാജു നവോദയ പറഞ്ഞു.
മലയാളത്തിൽ പകരം വയ്ക്കാൻ ഇല്ലാത്ത താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. മറ്റൊരു ഭാഷയിലും കാണാത്ത ഒരുമയും സഹോദരനോടുള്ള പോലുള്ള സ്‌നേഹവുമാണ് ഇവരുടെ വിജയത്തിന് പിന്നിൽ. 60 ഓളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ വേഷങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ അവരെപ്പറ്റി വെളിപ്പെടുത്തലുമായി സൂപ്പർ ഡയറക്ടർ ഫാസിൽ പറയുന്നു
പണ്ടൊന്നും ഡബ്ബിങ്ങിന് താരങ്ങൾ വലിയ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. വര്ഷങ്ങള്ക്കു മുൻപ് ഒരിക്കൽ ഭാരത് ടുറിസ്റ് ഹോമിൽ ഞാനും സത്യനും ശ്രീനിയും ഒത്തുചേർന്ന അവസരത്തിൽ മണിവത്തൂർ ശിവരാത്രിയിലെ മമ്മൂട്ടിയുടെ പ്രകടനത്തെപ്പറ്റിയും അതിലെ അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷനെ പറ്റിയും പറയുകയുണ്ടായി. അസാധ്യ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നതു എന്ന്.
ലാലിന് കാണുമ്പോൾ ഞങ്ങൾക്ക് ഇത് പറയണം എന്ന് ഞങ്ങൾ പറയുകയുണ്ടായി. പക്ഷെ അല്ലാതെ തന്നെ ലാൽ ആ ചിത്രത്തിന് ശേഷം തന്റെ വോയിസ് മോഡുലേഷനിൽ വലിയ മാറ്റങ്ങൾ വരുത്തി. ലാലും അന്ന് ആ ചിത്രം കാണും. അതുപോലെ തന്നെ പരസ്പരം ആരോഗ്യകരമായി മത്സരിച്ചു മുന്നിറിയവരാണ് അവർ രണ്ടും. പലതും നമ്മൾ അറിയുന്നില്ല അറിയുമ്പോൾ പഠിക്കുകയാണ് അതിനുള്ള മനസ് അവർക്കുണ്ട് ഫാസിൽ പറഞ്ഞു.
സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം-പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. സിനിമയുടെ ഗ്ലാമർ പരിവേഷം ഇല്ലെങ്കിലും സ്റ്റൈലിന്റെ കാര്യത്തിൽ താനും ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് മാളവിക. ഇൻസ്റ്റാഗ്രാമിൽ മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഇതിന് തെളിവ്.
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സഹോദരി മാളവികയ്ക്കും ഏറെ ആരാധകരുണ്ട്. നേരത്തെ അമ്മ പാര്‍വതിയ്‌ക്കൊപ്പം നില്‍ക്കുന്ന മാളവികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മാളവികയുടെ ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് താരപുത്രി സിനിമയിലേക്ക് വരുമോ എന്ന് ജയറാമിനോട് എല്ലാവരും ചോദിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഉടനെ ഒരു അരങ്ങേറ്റം ഉണ്ടാവുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നായികയായിരുന്നു പാര്‍വതി. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമുണ്ടായിരുന്ന ശാലീന സുന്ദരിയായിരുന്നു പാര്‍വതിയുടെ ട്രേഡ് മാര്‍ക്ക്. അക്കാര്യത്തില്‍ മാളവിക ലേശം മോഡേണാണ്. മുടി ബോയ് കട്ട് ചെയ്തും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചും നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പുറത്ത് വന്ന് കഴിഞ്ഞു. സിനിമയിലെത്തിയില്ലെങ്കിലും മറ്റ് പല മേഖലകളിലും മാളവിക ജയറാം സജീവമാണ്. നേരത്തെ തമിഴ്‌നാട്ടില്‍ നടന്ന രക്തദാന ക്യാംപില്‍ അംഗമായിരുന്ന മാളവികയ്ക്ക് മികച്ച സേവനത്തിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അഭിനന്ദനം ലഭിച്ചിരുന്നു.
മകൾ അഭിനയിക്കുമോ, ഭാര്യ പാർവതി സിനിമയിലേക്ക് തിരിച്ചെത്തുമോ തുടങ്ങിയ ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും ജയറാമിനോട് ചോദിച്ചിട്ടുണ്ട്. ഒരു ചാനൽ പരിപാടിക്കിടെ ഇതിനെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് ജയറാം. ‘മകൾ സിനിമയിലേക്ക് വരുമോ എന്ന് എന്നോട് ഒരുപാട് പേരു ചോദിച്ചിരുന്നു. എന്നാൽ അവൾക്ക് അഭിനയത്തോട് താല്പര്യമില്ല. കായിക മേഖലയിലാണ് താല്പര്യം കാണിക്കുന്നത്.
ചില ചിത്രങ്ങൾ ചുവടെ:
തമിഴ് മിമിക്രി താരവും നടനുമായ മനോ ചെന്നെയിൽ വാഹനാപകടത്തില്‍ മരിച്ചു. വാഹനം നിയന്ത്രണം വിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മനോ മരിച്ചിരുന്നു.
ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ നില അതീവ ഗുരുതരമാണ്. ഇരുവർക്കും ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്
വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകൾ: ആ സമയം വീണ്ടും എത്തിയിരിക്കുന്നു! കുറച്ച് ഫോളോവേർസ് ഉള്ളവർ (ഞാൻ ഉൾപ്പടെ) വൈകാരികമായ വാക്കുകളാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്ന സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും സമൂഹമെന്ന നിലയിൽ നാം അർഹിക്കുന്ന നീതിയെക്കുറിച്ചും ഹാഷ്ടാഗ് കൊണ്ട് എങ്ങനെ പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നൊക്കെ പറയുന്ന കുറിപ്പ്.
എന്നാൽ ഈ സാഹചര്യത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നത് ഈ കുറിപ്പുകളിൽ കാണുന്ന ഏകതാന സ്വഭാവവമാണ്. ഒരു പാറ്റേൺ. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങൾക്കറിയാം. നിങ്ങൾ അതിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയി തീർന്നിരിക്കുന്നു.
“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്കു നീതി വേണം”. “പീഡകരെ ശിക്ഷിക്കുക”.
ശരിക്കും? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവർത്തിക്കാൻ സോഷ്യൽ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിയോ?
അപകടകരമായ വിധത്തിൽ നമ്മൾ സ്വയം കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായ്പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.
എന്ന്, പൃഥ്വിരാജ് സുകുമാരൻ. പൗരൻ.
ടൊവീനോ: കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെടുമെന്നുറപ്പാണു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും . ഹാഷ്ടാഗ് ക്യാംപെയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !
ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം;
‘തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍, തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.
മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.’
ബോളിവുഡ് സംവിധായകന്‍ ദീപക് ടിജോരിയ്ക്കൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍. ഹിന്ദി ചിത്രം ‘ദോ ലഫ്സോണ്‍ കി കഹാനി’ എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് താരം പറയുന്നത്. ഒരു ടോക് ഷോയില്‍ പങ്കെടുക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
അന്ധയായാണ് നടി സിനിമയില്‍ വേഷമിട്ടത്. അന്ധനായ നായക കഥാപാത്രത്തെ കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചതെന്നും തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്നും താരം വ്യക്തമാക്കി. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.
രണ്‍ദീപ് ഹൂഡ നായകനായി എത്തിയ ചിത്രത്തിലെ കിടപ്പറരംഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016- ലാണ് ‘ദോ ലഫ്സോണ്‍ കി കഹാനി’ പുറത്തിറങ്ങിയത്. 2011- ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഓള്‍വേയ്സിന്റെ റീമേക്കായിരുന്നു ചിത്രം.
നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം .മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.താരത്തിന് മൂക്കിന് ഇടിയേറ്റു. ഇതുസംബന്ധിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നൂറിന്‍ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വയ്ക്കുന്നതിനിടെ ആരുടേയോ കൈ തട്ടി നൂറിന്റെ മൂക്കിന് ഇടിയേൽക്കുകയായിരുന്നു.. വേദന കടിച്ചമര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ നൂറിന്‍ ജനങ്ങളോട് സംസാരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിന്‍ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടാണ്നൂറിന്‍ ജനങ്ങളോട് സംസാരിച്ചു തുടങ്ങിയത്. താന്‍ പറയുന്നത് കേള്‍ക്കണമെന്നും കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിന്‍ ആവശ്യപ്പെട്ടു.
വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തോടാണ് അവർ പ്രതികരിച്ചത്.