മലയാളികളുടെ പ്രിയ സീരിയൽ താരമാണ് യമുന. രണ്ട് പതിറ്റാണ്ട് പിന്നിട്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി നിറഞ്ഞു നില്‍ക്കുന്ന യമുന തന്റെ ജീവിതത്തിലെ ചില വിമര്‍ശനങ്ങളെക്കുറിച്ച്‌ തുറന്നു പറയുകയാണ്. സംവിധായകന്‍ എസ്.പി മഹേഷുമായുള്ള വിവാഹ മോചനത്തെ ക്കുറിച്ചാണ് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്. 2019 ല്‍ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ 2016 മുതല്‍ തങ്ങള്‍ പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് യമുന പങ്കുവച്ചു. ‘ആമി, ആഷ്മി എന്നീ രണ്ടു പെണ്‍മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ 9 – ആം ക്ലാസിലും ഇളയയാള്‍ 5 -ആം ക്ലാസിലും പഠിക്കുന്നു.

രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോള്‍. ഞാന്‍ ഈ കുട്ടികളെയും കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനവുമായി മുന്നോട്ടു പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടായി. എന്റെയും ഭര്‍ത്താവിന്റെയും കൂട്ടായ തീരുമാനമായിരുന്നു ഇനി ഒരുമിച്ചു പറ്റില്ല എന്ന്. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച്‌ ഡിവോഴ്സ് എന്ന തീരുമാനം എടുത്തത്. ശരിക്കും എന്റെ മൂത്ത മകളുടെ തീരുമാനമായിരുന്നു, ഇനി അച്ഛനും അമ്മയും ഒന്നിച്ച്‌ നില്‍ക്കേണ്ട, ഒന്നിച്ച്‌ നിന്നാല്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷമുണ്ടാകില്ല എന്നത്. പക്ഷേ, പലരും കഥയുണ്ടാക്കി, എനിക്ക് വേറെ ബന്ധമുണ്ട്, വേറെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നൊക്കെ.

പക്ഷേ എനിക്ക് അത്തരം യാതൊരു ചിന്തയുമില്ല. അതൊന്നും സത്യമല്ല. ഒരു റിലേഷന്‍ വന്നാലോ ഒരു രണ്ടാം വിവാഹം വന്നാലോ ഞാന്‍ അത് ഓപ്പണ്‍ ആയി പറയും. ഒരിക്കലും മറച്ചു വയ്ക്കില്ല. ഇപ്പോള്‍ എന്റെ ലോകത്ത് എന്റെ മക്കള്‍ മാത്രമാണ്.’ ജ്വാലയായി എന്ന പരമ്ബരയിലെ ലിസിയായി എത്തി മലയാളികളുടെ മനം കവര്‍ന്ന യമുനയുടെ യഥാര്‍ത്ഥ പേര് അരുണ എന്നാണു.