സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ സാമുവൽ റോബിൻസൺ അബിയോള അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. സിനിമകളില്ലാതെ വിഷാദ രോഗത്തിന് കീഴടങ്ങിയ അവസ്ഥയിൽ താൻ ആത്മഹത്യക്കു വരെ ശ്രമിച്ചെന്ന് താരം പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് സാമുവൽ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം തനിക്ക് ഏറ്റവും മോശപ്പെട്ടതായിരുന്നുവെന്ന് സാമുവൽ പറയുന്നു. ആത്മഹത്യ ചെയ്യാനായി കയറും ആത്മഹത്യാകുറിപ്പും തയാറാക്കി വച്ചിരുന്നുവെന്നും താരം പറയുന്നു. 15 വയസിലേ മാതാപിതാക്കൾ നഷ്ടപ്പെട്ടുവെന്നും പിന്നീട് കഠിനാധ്വാനത്തിലൂടെയാണ് ഇതുവരെയെത്തിയത്. രാജ് കുമാർ സന്തോഷിയുടെ ഒരു ഹിന്ദി ചിത്രത്തിലേക്കും എഐബിയിൽ നിന്നും ക്ഷണം വന്നു. ഈ രണ്ടവസരങ്ങളും പിന്നീട് നടക്കാതെ പോയി.
തമിഴിൽ നിന്ന് ചില ഓഫറുകൾ വന്നെങ്കിലും അത് ശരിയായില്ല. സ്വന്തം നാടായ നൈജീരിയയിൽ ലഭിച്ച അവസരങ്ങൾ പോലും ഇല്ലാതായി. കരാർ ഒപ്പു വച്ച പല പ്രൊജക്ടുകളും നടന്നില്ല. അതോടെ ജീവിതം മടുത്ത് വിഷാദരോഗത്തിലേക്ക് വീഴുകയായിരുന്നു- സാമുവൽ സമൂഹ മാധ്യത്തിൽ കുറിച്ചു. ഗുഡ്ബൈ എന്ന തന്റെ മെസേജ് കണ്ട ഒരു സുഹൃത്ത് തന്നെ ഒരു തെറാപ്പിസ്റ്റുമായി ബന്ധപ്പെടുത്തിയതാണ് തന്നെ രക്ഷിച്ചതെന്നും സാമുവൽ പറയുന്നു. അഭിനയം ഒരു ജോലി മാത്രമാണെന്നും ഒരു ജോലി പോയാൽ മറ്റൊരു ജോലി കണ്ടെത്തണമെന്നും തെറാപ്പിസ്റ്റ് ഉപദേശിച്ചു. 8 ബാർസ് ആൻഡ് എ ക്ലെഫ് എന്ന നൈജീരിയൻ ചിത്രത്തിലൂടെയാണ് സാമുവൽ ചലച്ചിത്രരംഗത്തെത്തിയത്. അതിനു മുന്‍പ് നൈജീരിയൻ ടെലിവിഷനിൽ അഭിനയിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനുശേഷം ഒരു കരീബിയൻ ഉഡായിപ്പ് എന്ന ചിത്രത്തിലും സാമുവൽ അഭിനയിച്ചിരുന്നു.
കൂടത്തായി കൂട്ടക്കൊലപാതകം മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് നടി ഡിനി ഡാനിയൽ. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു.
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി.
‘കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’–ഡിനി കുറിച്ചു. സിനിമാ–സീരിയൽ രംഗത്ത് സജീവമാണ് നടി ഡിനി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു.
ഇതിനിടയിൽ സേതുരാമർ സിബിഐ നായകനായി സിനിമ വേണമെന്ന് മമ്മൂട്ടി ആരാധകരും ആഗ്രഹിക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സായ്കുമാര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അതിന് ജീവന്‍ പകരാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ക1ട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് അദ്ദേഹം. അച്ഛന് പിന്നാലെയായാണ് മകനും കലാരംഗത്തേക്ക് എത്തിയത്. അദ്ദേഹത്തിന്‍രെ സഹോദരിമാരിലൊരാളായ ശോഭ മോഹനും മക്കളുമൊക്കെ അഭിനയരംഗത്ത് സജീവമാണ്. ബാലതാരമായാണ് സായ്കുമാര്‍ അരങ്ങേറിയത്. പിന്നീട് നായകനിലേക്ക് ചുവടുമാരുകയായിരുന്നു.
ഒരുകാലത്ത് നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നുവെങ്കിലും പിന്നീട് സ്വഭാവ നടനായും വില്ലനായും മാറുകയായിരുന്നു അദ്ദേഹം. വെള്ളിത്തിരയെ വിറപ്പിക്കുന്ന വില്ലന്‍മാരുടെ ലിസ്റ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളുമുണ്ടാവും. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. സിനിമയ്ക്ക് പുറമെ സീരിയലിലും അദ്ദേഹം അഭിനയിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറില്‍ വര്‍മ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇടയ്ക്ക് അച്ഛന്‍ വേഷങ്ങളിലും താരമെത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ അതേക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു അദ്ദേഹം നടത്തിയത്. തനിക്കൊപ്പം അഭിനയിച്ചിരുന്നവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മിക്കവയും. അത്തരത്തിലുള്ള വേഷം ചെയ്തപ്പോള്‍ മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും അദ്ദേഹം അച്ഛന്‍ കഥാപാത്രമായി എത്തിയിരുന്നു.
ഇപ്പോളത്തെ സിനിമകളില്‍ മിക്കപ്പോഴും അപ്പന്‍മാരുടെ സ്ഥാനം ചുവരുകളിലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കാണാന്‍ കൊള്ളാവുന്ന തരത്തിലാണ് അപ്പനെങ്കില്‍ സോമേട്ടന്റേയും സുകുമാരന്‍ ചേട്ടന്റേയുമൊക്കെ പടമാണ് വെക്കാറുള്ളത്. ഇടത്തരത്തിലുള്ള അപ്പനാണെങ്കില്‍ തന്നെപ്പോലുള്ളവരുടെ പടമായിരിക്കും വെക്കുന്നതെന്നും അദ്ദേഹം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം അച്ഛന്‍ കഥാപാത്രങ്ങളെക്കുറിച്ച് വാചാലനായത്.
മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമയിലെത്തി അധികം വൈകുന്നതിനിടയില്‍ത്തന്നെ ഇവര്‍ക്കൊപ്പം ഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്‌നേഹമുള്ള ചേട്ടനായും ക്രൗര്യം നിറഞ്ഞ വില്ലനായുമൊക്കെ ഇവര്‍ക്കൊപ്പം സായ്കുമാറുമുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ചായിരുന്നു ഇവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ എടാപോടായെന്ന് വിളിക്കാനാവുമെന്നുള്ളതാണ് ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള ഗുണമെന്നും അദ്ദേഹം പറയുന്നു.
മക്കളുടെ കൂട്ടത്തില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്‍റെ ഉത്തരവാദിത്തവുമുണ്ട്. നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ ആള്‍ മോഹന്‍ലാലാണ്. അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം. കുസൃതിയുമാണ്. മക്കളില്‍ പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്.ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്‍റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിയാണ് നടി റിമ കല്ലിങ്കല്‍. എല്ലാ സാമൂഹ്യവിഷയങ്ങളിലും പ്രതികരിക്കുന്ന താരം. അതുകൊണ്ടുതന്നെ പല വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുകയാണ്.
കടും നീല നിറത്തിലുള്ള ബിക്കിനി വേഷത്തില്‍ കൂളിംഗ് ഗ്ലാസ് വെച്ചുള്ള റിമയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഫൈനല്‍ ഫ്രെയിംസ്, ഫിലിം ഫ്രെയിംസ് തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളിലൂടെയും ഇന്‍സ്റ്റ അക്കൌണ്ടുകളിലൂടെയുമാണ് ചിത്രങ്ങള്‍ വൈറലായത്. സംവിധായകനും ഭര്‍ത്താവുമായ ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
വൈറസിന് ശേഷം തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ സിനിമ
അഞ്ജു റ്റിജി
വെള്ളിമൂങ്ങയ്ക്കും, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ആദ്യരാത്രി.പക്ഷേ, ആദ്യ രണ്ടു സിനിമകളുടെ പ്രതീക്ഷകളുമായി വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണീ സിനിമ. മുല്ലക്കര എന്ന ഗ്രാമത്തിലെ കല്യാണ ബ്രോക്കർ എന്ന് വിശേഷിപ്പിക്കുന്നതിനപ്പുറം വിവാഹങ്ങളുടെ ഇവൻറ് മാനേജറായ മനോഹരനാണ് ബിജു മേനോൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം. നല്ല രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥ , നായക കഥാപാത്രത്തെ സൂപ്പർ നായകനാക്കാനുള്ള വെമ്പലിൽ പാളിപോയൊരു സിനിമയാണ് ആദ്യരാത്രി .വെള്ളിമൂങ്ങ എഫക്ടിൽ അജു വർഗീസിനെയും കൂട്ടി കുറേ തമാശകൾ കുത്തിനിറച്ച സിനിമ .അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തിത്വമില്ലാത്ത നായികാ കഥാപാത്രത്തെ ആദ്യരാത്രിയിൽ കാണാം. അനശ്വര രാജൻ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം. പലപ്പോഴും അജു വർഗീസിന്റെ തമാശകൾ വിഡ്ഢിവേഷം കെട്ടുന്നതിലേക്ക് തരംതാഴുന്നു .ഇടവേളയ്ക്കു മുൻപ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ പിന്നീട് കഥയുടെ പരിണാമഗതിയിൽ യാതൊരു സ്‌ഥാനവുമില്ലാതെ ഏച്ചുകെട്ടിയതുപോലെ മുഴച്ചുനിൽക്കുന്നു.
സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കല്യാണത്തോടെ കഥപറഞ്ഞവസാനിപ്പിക്കുമ്പോൾ വെള്ളിമൂങ്ങയുടെ അനുരണനങ്ങളിൽ കുറേ പ്രേക്ഷകരെ ലഭിയ്ക്കുമെന്നായിരിക്കും അണിയറ പ്രവർത്തകർ കരുതിയിരിക്കുക. ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തി . സാദിഖ് കബീറിൻെറ ക്യാമറ കുട്ടനാടിൻെറ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ വിജയിച്ചു .ബിജു സോപാനം , മനോജ് ഗിന്നസ് ഉൾപ്പെടെയുള്ള സഹ കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ പലതും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് . പല സംഭാഷണങ്ങളും സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകരിലേയ്ക്ക് എത്തിപ്പെട്ടോ എന്നത് സംശയമാണ് . വിവാഹത്തിനു പെൺകുട്ടിയുടെ സമ്മതം പരമപ്രധാനമാണെന്ന സത്യം എടുത്തുപറയാൻ സംവിധായകൻ പലവട്ടം ശ്രമിക്കുന്നുണ്ട് . പക്ഷേ സിനിമയുടെ കഥ നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ .ഒരു ശരാശരി കോമഡി സിനിമയ്ക്കപ്പുറം ആദ്യരാത്രി നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
കയറുപൊട്ടിച്ചു പായുന്ന പോത്തിന് പുറകെ ഓടുന്ന കുറേയേറെ മനുഷ്യരുടെ കഥയാണ് ഒറ്റനോട്ടത്തിൽ ജെല്ലിക്കട്ട് എന്ന സിനിമ. ഒരു മൃഗത്തിനെ പിടിക്കാനോടുന്ന വേറൊരു കൂട്ടം മൃഗങ്ങളുടെ കഥയെന്ന് തോന്നും പിന്നീടുള്ള ചിന്തകളിൽ. കൂടുതൽ ആഴ്ന്നിറങ്ങാൻ നിങ്ങളിലെ പ്രേക്ഷകൻ തയ്യാറാണെങ്കിൽ മനുഷ്യർ മനുഷ്യരെതന്നെ പിടിക്കാൻ ഭ്രാന്ത് പിടിച്ചോടുന്നതിന്റെ കഥയാണെന്ന് ബോധ്യപ്പെടും. ഇങ്ങനെ നിരവധി മാനങ്ങളിലേയ്ക്ക് ഒരു പോത്തിനേയും പുറകെ കുറെ മനുഷ്യരെയും അഴിച്ചു വിട്ടിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ.
പ്രശസ്ത കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയിൽ നിന്നാണ് ജെല്ലിക്കട്ടിന്റെ പിറവി. എസ് . ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും രംഗനാഥ് രവി പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് , ജാഫർ ഇടുക്കി , സാബുമോൻ , ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.
സ്നേഹം , കരുണ , സഹാനുഭൂതി , സഹജീവി സ്നേഹം , ക്ഷമിക്കാനും മറക്കുവാനുമുള്ള കഴിവ് ഇതൊക്കെയാണ് മനുഷ്യനെ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. മേൽപ്പറഞ്ഞതെല്ലാം ഒത്തുചേരുമ്പോൾ മനുഷ്യത്വം ആയി. ഒരേ ആവാസ വ്യവസ്‌ഥയിൽ ജീവിക്കുമ്പോഴും മനുഷ്യൻ മറ്റൊരു മൃഗമാകാതിരിക്കുന്നത് ഈ മനുഷ്യത്വം ഉള്ളതിനാലാണ്. എന്നാൽ മനുഷ്യത്വത്തിന് പരിധിയുണ്ടോ? ഒരു വേലി. അപ്പുറത്ത് മൃഗതൃഷ്ണ. അതുകടന്ന് വന്നാണ് നീ മനുഷ്യനായത്. പക്ഷെ ആ വേലി ബലമുള്ളതോ ? ചാടി കടക്കാനാകാത്ത വിധം ഉയരമുള്ളതോ ? ഒരാൾ വേലി ചാടി അപ്പുറം പോയാൽ ? കുറെ മനുഷ്യർ ഒരുമിച്ചു പോയാൽ ? സിനിമയിലെ കഥാപാത്രങ്ങൾ പോത്തിന് പുറകെ ഓടുമ്പോൾ നമ്മിലെ പ്രേക്ഷകൻ ഈ ചോദ്യങ്ങളുമായി മനുഷ്യരുടെ പുറകെ ഓടുകയാണ്. ആര് ആർക്ക് പുറകെയാണ് ഓടുന്നതെന്ന് അമ്പരക്കുകയാണ്. ആരെയാണ് പിടിച്ചു കെട്ടേണ്ടതെന്ന് സംശയിക്കുകയാണ്. നാളെ ജലത്തിന് ക്ഷാമം ഉണ്ടായാൽ , ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം വന്നാൽ നമ്മിലെ സംസ്കാരചിത്തനായ മനുഷ്യൻ നിലനിൽപ്പിന് വേണ്ടി ഏതറ്റം വരെ പോയേക്കാം ? അതുതന്നെയല്ലേ ഇടുക്കിയിലെ ആ മലയോരഗ്രാമത്തിലെ പോത്തിനെ പിടിക്കാനോടുന്ന മനുഷ്യരും ചെയ്യുന്നത് ? മനുഷ്യനാകാൻ മനസ്സിന്റെ അടിത്തട്ടിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ വന്യത പുറത്തുവരാൻ അധിക സമയം വേണ്ടി വരുമോ ? എത്ര നാൾ താൻ
വെറുമൊരു മൃഗമല്ലെന്ന് സ്വയം വിശ്വസിപ്പിച്ചു പിടിച്ചു നിൽക്കാനാകും ?
സിനിമയുടെ അവസാന മിനിറ്റുകൾ മനുഷ്യത്വത്തിന്റെ വീരഗാഥകളിൽ അഭിരമിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. അരാജകത്വം പന്തം കൊളുത്തി ആയുധങ്ങളുമായി മലയിറങ്ങുന്ന കാഴ്ച്ച ഭീതിജനകമാണ്. ഇവിടെ നിലനിൽപ്പിന്റെ പരിണാമ ശാസ്ത്രമെഴുതിയ ആചാര്യന്റെ വാക്കുകൾ ശരി വെയ്ക്കുകയാണ് സംവിധായകൻ. ശാസ്ത്ര സിദ്ധാന്തത്തിന് സെല്ലുലോയിഡിൽ ഒരു പ്രൂഫ്.
കാഴ്ചയിൽ സിനിമ മനോഹരമാണ്. രാത്രി ദൃശ്യങ്ങൾ ഇത്ര ഭംഗിയിൽ കാണാൻ കഴിഞ്ഞ മറ്റൊരു മലയാള സിനിമയില്ല. നായിക വെള്ളത്തിലേക്ക് ചാടുമ്പോൾ കാമറയും ചടട്ടെ എന്നുള്ള ശ്രീനിവാസൻ കോമഡി പോലെ ഇവിടെ ഗിരീഷ് ഗംഗാധരന്റെ കാമറ പോത്തിനും ജനത്തിനുമൊപ്പം ഓടുകയാണ്. സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള ഇടവഴികളിലും ഇടങ്ങളിലും ദൈർഘ്യമുള്ള സിംഗിൾ ഷോട്ടുകളുമായി കാമറ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു.
പേരെടുത്ത് അറിയാവുന്നവരും അല്ലാത്തവരുമായ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പ്രഗൽഭരല്ലാത്തവരെകൊണ്ട് അഭിനയിപ്പിച്ചെടുക്കാനുള്ള സംവിധായകന്റെ കഴിവ് അങ്കമാലി ഡയറീസിൽ നാം കണ്ടതാണ്. ജെല്ലിക്കട്ടിൽ എത്തുമ്പോൾ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അയാൾ വരുത്തിയിട്ടില്ല. ആന്റണി വർഗീസും സാബുമോനുമാണ് അഭിനയത്തിൽ മുന്നിട്ട് നിന്നത്. പാത്ര സൃഷ്ടിയിൽ കൂടുതൽ ഇടം ലഭിച്ച കഥാപാത്രങ്ങളും ഇവർ രണ്ടുപേരുടെയുംതന്നെ.
മരണ വീട്ടിലെ തമാശ പോലെ (ഈ മ യൗ) ഇവിടെ കലാപത്തിന്റെ പന്തംകൊളുത്തി പ്രകടനത്തിനിടയിലും ചില ചിരിക്കൂട്ടുകളുണ്ട്. പക്ഷേ ചിരിക്കാനുള്ള സിനിമയല്ല. നിങ്ങൾ നിങ്ങളിലെ മനുഷ്യത്വംതന്നെ ഉരച്ചു നോക്കുന്ന പരുഷ യാഥാർത്ഥ്യങ്ങളുടെ തിരക്കാഴ്ചയാണ്. എല്ലാവരും തൃപ്തിപ്പെടണമെന്നില്ല.
അവസാനമായി സംവിധായകനെക്കുറിച്ച്. സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു സുഹൃത്തിനെ വിളിച്ചു. സിനിമ എങ്ങനെയുണ്ടെന്ന് സുഹൃത്തിന്റെ ചോദ്യം. തിരശീലയിൽ കണ്ട കാഴ്ചകളുടെ ഭ്രമത്തിൽ ആദ്യം വാക്കുകൾ പുറത്തേക്ക് വന്നില്ല. പിന്നെ ഇങ്ങനെ പറഞ്ഞു : ” an absolute master class “. അതുതന്നെയല്ലാതെ സംവിധായകനെക്കുറിച്ചും മറ്റൊന്നും പറയാനില്ല.
നടന്‍ മധുവിനെ കുറേ കാലമായി സോഷ്യല്‍ മീഡിയ കൊല്ലുന്നു. ഇന്നലെയും ഇന്നുമായി സോഷ്യല്‍ മീഡിയയില്‍ മധു മരിച്ചെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. പലരും മൊബൈലില്‍ കിട്ടിയ സന്ദേശം പലര്‍ക്കും അയച്ചു കൊടുക്കാനും തുടങ്ങി. നടന്‍ മധുവിന്റെ വീട്ടിലെ ഫോണിലേക്കും മൊബൈലിലേക്കും വാര്‍ത്ത അറിഞ്ഞു പലരും വിളിക്കാനും തുടങ്ങി.
ഇതറിഞ്ഞാണ് ദീര്‍ഘകാലമായി മധുവുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചന്ദ്രകുമാര്‍ നേരിട്ട് മധുവിനെ വിളിക്കുകയായിരുന്നു. മധു ഫോണ്‍ എടുക്കാന്‍ വൈകിയതോടെ അല്പം വിഷമം ഉണ്ടായെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.
എന്നാല്‍ അടുത്ത സുഹൃത്തായ മധുവിന്റെ ശബ്ദം കേട്ടതോടെ ആശ്വാസമായി. ഞാന്‍ മരിച്ചു കാണുന്നതില്‍ പലര്‍ക്കും സന്തോഷം ഉണ്ട്. താന്‍ അത്ര വേഗം മരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും മധു പറഞ്ഞതായി ചന്ദ്രകുമാര്‍ പറഞ്ഞു.
വാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ‘ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഓഫാക്കി വച്ചു. ഇന്ന് രാവിലെയാണ് വീണ്ടും ഓണാക്കിയത്. ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി. ഇത്തരം സംഭവങ്ങളെ ഒരു മാറ്ററാക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.-മധു പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസ മുൻപാണ് മധുവിന്റെ എൺപത്തിയാറാമത്തെ പിറന്നാൾ മലയാളി പ്രേക്ഷകർ ആഘോഷിച്ചത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ താരത്തിന് ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. പിറന്നാൾ ആഘോഷം മായുന്നതിനും മുൻപെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇതിനും മുൻപും ജീവിച്ചിരിക്കുന്ന പല താരങ്ങളേയും ഇത്തരത്തൽ സമൂഹമാധ്യമങ്ങളിലൂടെ ജീവനെടുത്തിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്’ ഒക്ടോബർ 5നു ബ്രിട്ടീഷ് ഫിലിം ഇൻസ്ടിട്യൂട്ട് ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ അവതരിപ്പിക്കും. ‘കേരളത്തിലെ ബാഡ് ബോയ് ഡയരക്ടർ ലിജോ ജോസ് പെല്ലിശ്ശേരി’ എന്നാണ് ലണ്ടനിൽ നടന്ന പ്രസ് കോൺഫറൻസിൽ വിതരണം ചെയ്‌ത ഫെസ്‌റ്റിവൽ പ്രോഗ്രാമിൽ സംവിധായകനെ അല്പം കുസൃതിയോടെ വിശേഷിപ്പിക്കുന്നത്.
ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചിത്രം ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ എത്തുന്നത്. BFI അംഗം അല്ലാത്തവർക്ക് സെപ്‌തംബർ 12 മുതൽ 020 7928 3232 എന്ന നമ്പരിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും.
വയലിന് മാന്ത്രികന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. ‘തിരികെ വരൂ, മിസ് യു അണ്ണാ…’ എന്നാണ് ബാലഭാസ്‌കറിന്റെ സുഹൃത്ത് ഇഷാന്‍ ദേവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കൂടെ വീഡിയോയും പങ്കുവെച്ചിരുന്നു.
‘നീ എന്നെ ഞങ്ങളെ വിട്ടുപോയി ഒരു വര്‍ഷം തികയുന്നു. എന്നാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലായിപ്പോഴും പുതിയതാണ്. നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല. ഞങ്ങളുടെ ഹൃദയത്തില്‍ നീ എല്ലായിപ്പോഴും ജീവിക്കും. മിസ് യു ബാല’ എന്ന് സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.
ജനപ്രിയ നടൻ ടോവീനോ തോമസിന് ബൈക്ക് യാത്രയൊരിക്കി ആലപ്പുഴ – മണ്ണഞ്ചേരി കാവുങ്കൽ ഗ്രാമത്തിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ.എറണാകുളം ഗോശ്രീ പാലത്തിൽ രണ്ടുമണിക്കൂർ ഗതാഗതകുരിക്കിൽ അകപ്പെട്ട നടൻ ടൊവീനോ തോമസിന്
ബൈക്ക് യാത്ര ഒരുക്കിയത് ആലപ്പുഴ മണ്ണഞ്ചേരി മൂന്നാം വാർഡ് -കാവുങ്കൽ കിഴക്കേ നെടുമ്പള്ളി വീട്ടിൽ സുനിൽ കുമാറാണ് . ഹൈക്കോടതിയിൽ ഡ്യൂട്ടി ചെയ്തുവരുന്ന സിവിൽ പോലീസ് ഓഫീസറാണ് സുനിൽകുമാർ.
ഹൈക്കോടതിയിൽ നടന്ന ഹൈക്കോടതി ദിന ആഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടോവിനോ തോമസ് . വൈ. 6 മണിക്ക് തുടങ്ങേണ്ട ഉദ്ഘാടന ചടങ്ങിനുവേണ്ടി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ട അതിഥികളും രണ്ടു മണിക്കൂറാണ് ടോവിനോ തോമസിന്റെ വരവിനു വേണ്ടി കാത്തിരുന്നത്.ഈ സമയമൊക്കെ ഗോശ്രീ പാലത്തിൽ ഉണ്ടായ വലിയ ഗതാഗത കുരുക്കിൽ അകപ്പെട്ടിരിക്കുകയായിരുന്നു ടോവീനോ തോമസ് .
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വളരെ റിസ്ക്ക് എടുത്താണ് സുനിൽ സ്വന്തം ബൈക്കിൽ ടോവീനോ തോമസിനെ ഹൈക്കോടതിയിലെ ഉദ്ഘാടന വേദിയിൽ എത്തിച്ചത്. സുനിലിനെ ഉന്നത ഉദ്യോഗസ്ഥർ അനുമോദിച്ചു.