മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ടോപ് സിംഗറില്‍ അതിഥിയായി പങ്കെടുത്തിരുന്നു. എം ജി ശ്രീകുമാറിനും വിധു പ്രതാപിനും അനുരാധ ശ്രീറാമിനും കുരുന്നുഗായകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹം. തിരുവോണനാളിലായിരുന്നു ഈ പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തത്. മോഹന്‍ലാലിന്റെ വരവും കുരുന്ന് ഗായകര്‍ക്കൊപ്പമുള്ള പാട്ടുമൊക്കെ കണ്ടപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു.
പുത്തന്‍ സിനിമകളുമായി മറ്റ് ചാനലുകള്‍ ഓണക്കാഴ്ചയൊരുക്കിയപ്പോള്‍ കംപ്ലീറ്റ് ആക്ടറിനേയും കുരുന്ന ഗായകരേയും ഒരുമിച്ച് അണിനിരത്തുകയായിരുന്നു ഫ്‌ളവേഴ്‌സ് ചാനല്‍. പ്രിയപ്പെട്ട പാട്ടുകള്‍ പാടി ലാലേട്ടനെ സന്തോഷിപ്പിച്ചതിനോടൊപ്പം അദ്ദേഹത്തോട് ചോദ്യം ചോദിക്കാനും കുരുന്നുകള്‍ മുന്നിലുണ്ടായിരുന്നു. ഇതുവരെ ചെയ്ത സിനിമകളെക്കുറിച്ചും അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചും സംവിധാനം ചെയ്യുന്ന സിനിമകളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു താരത്തിന് നേരെ ഉയര്‍ന്നുവന്നത്.
പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാനുള്ള പ്രത്യേക വൈഭവമുണ്ട് മോഹന്‍ലാലിന്. ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിലൊന്നായ ടോപ് സിംഗേഴ്‌സിലെ കുട്ടികള്‍ക്കൊപ്പം അദ്ദേഹമെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകക്കും സന്തോഷമായിരുന്നു. തുറന്ന ജീപ്പിലായിരുന്നു അദ്ദേഹത്തിന്റെ വരവ്. കുട്ടികളെല്ലാം അദ്ദേഹത്തെ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു. കുരുന്ന് ഗായകരേയും വണ്ടിയില്‍ കയറ്റിയായിരുന്നു അദ്ദേഹം എത്തിയത്.
പ്രണവിനെയാണോ ദുല്‍ഖര്‍ സല്‍മാനെയാണോ കൂടുതല്‍ ഇഷ്ടമെന്ന തരത്തിലുള്ള ചോദ്യവും മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും പ്രണവും തന്റെ മക്കള്‍ തന്നെയാണെന്നും തനിക്ക് കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഈ മറുപടി കേട്ടതോടെ എല്ലാവരും ചിരിക്കുകയായിരുന്നു. എംജി ശ്രീകുമാറിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. തന്നേയും മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും ആര്‍ക്കും തെറ്റിക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കായി പൂക്കുറ്റി അടിക്കുമെന്നുമായിരുന്നു എംജി ശ്രീകുമാറിന്റെ കമന്റ്.
നാട്ടിലുള്ളപ്പോഴെല്ലാം അമ്മയ്‌ക്കൊപ്പമാണ് താന്‍ ഓണം ആഘോഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമ്മ ഏത് വിഭവം ഉണ്ടാക്കിയാലും അത് തനിക്ക് പ്രിയപ്പെട്ടതാണ്. ഇത്തവണ അമ്മയ്ക്ക് വയ്യാത്ത അവസ്ഥയാണ്. അമ്മയുടെ പ്രായത്തിലുള്ളവരെ കാണുന്പോഴെല്ലാം താന്‍ അമ്മയും ഇത് പോലെ നടന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നായ അമ്മമഴക്കാര്‍ എന്ന ഗാനവും മത്സരാര്‍ത്ഥികളിലൊരാള്‍ ആലപിച്ചിരുന്നു.
സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരെയാണ് നായകനാക്കുന്നതെന്നുള്ള ചോദ്യവും കുരുന്നുഗായകര്‍ ചോദിച്ചിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ താന്‍ തന്നെയാണെന്നും അത് അങ്ങനെ വന്നാലേ ശരിയാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബറോസ് എന്ന സിനിമയുമായി താനെത്തുന്നുണ്ടെന്ന് മുന്‍പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നാല് പതിറ്റാണ്ടായി തുടരുന്ന സിനിമാജീവിതത്തിനിടയില്‍ എന്നാണ് സംവിധാനം എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറെ പ്രിയപ്പെട്ട സിനിമയും കഥാപാത്രവും ഏതാണെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു കഥാപാത്രത്തെക്കുറിച്ച് മാത്രം പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ സിനിമയും തനിക്ക് പ്രധാനപ്പെട്ടതാണ്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്കായി ചൈനീസ് ഭാഷ പഠിച്ചെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ്അത് എളുപ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഫ്‌ളവേഴ്‌സിന്റെ പരിപാടിയിലേക്കുള്ള മോഹന്‍ലാലിന്റെ വരവും പാട്ടും കുരുന്ന് ഗായകരുമായുള്ള സംവാദവുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരെക്കുറിച്ചും തനിക്ക് അറിയാമെന്നും അവരുടെ കാര്യങ്ങളെക്കുറിച്ച് ശ്രീക്കുട്ടന്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ലാലേട്ടനെ നേരില്‍ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നും കുട്ടിയായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഓണസദ്യ കഴിക്കുന്നതിന് മുന്നോടിയായി കലവറയിലേക്കും അദ്ദേഹം എത്തിയിരുന്നു. വലിയ കുക്കൊന്നുമല്ല എന്നാലും താന്‍ പാചകം ചെയ്യാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. സദ്യയിലെ വിഭവങ്ങളെക്കുറിച്ചും അമ്മ ഏത് ഭക്ഷണം തന്നാലും കഴിക്കുന്നയാളാണ് താനെന്നുമായിരുന്നു താരത്തിന്റെ മറുപടി. കുരുന്ന് ഗായകര്‍ പാട്ടുമായി എത്തിയപ്പോള്‍ ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു.
ഇതുവരെ ആഘോഷിച്ചതിൽ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത്. മകൾ അവന്തികക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് നടൻ ബാല.
”ഇത് വരെയുള്ളതിൽ വച്ചേറ്റവും നല്ല ഓണം.
പണം എന്നത് വെറും ഭൗതിക വസ്തു മാത്രമാണ്. ദൈവത്തിൽ വിശ്വസിക്കൂ. സ്നേഹത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. എന്റെ മകളാണ് മാലാഖ….വീഡിയോയ്ക്കൊപ്പം ബാല കുറിച്ചു. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക.
2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി തമ്മിൽ പിരിഞ്ഞു താമസിക്കുകയാണ്.ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. മകൾക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ അമൃതയും പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടിയെ തനിക്ക് ഒരു കാലത്ത് ഇഷ്ടമല്ലായിരുന്നുവെന്ന് പി ശ്രീകുമാര്‍. എന്നാല്‍ പിന്നീട് താന്‍ വെറുത്ത മനുഷ്യന്‍ തന്നെ തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി ഭവിച്ചെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായും തിരക്കഥാകൃത്തായും എല്ലാത്തിലുമുപരി നടനായും തന്റെ സാന്നിദ്ധ്യം അറിയിച്ച പി. ശ്രീകുമാര്‍.
മമ്മൂട്ടിയെ എനിക്കിഷ്ടമല്ലായിരുന്നു. തുടക്കത്തിലേ അയാളോട് ഒരു ഡേറ്റ് ഇഷ്യൂവിന്റെ പേരില്‍ പിണങ്ങിയിരുന്നു. പിന്നീട് പല സെറ്റിലും വെച്ച് മമ്മൂട്ടി സംസാരിക്കാന്‍ വന്നെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു സിനിമകളൊക്കെ പൊട്ടി, സ്വത്തുക്കളൊക്കെ വില്‍ക്കേണ്ടി വന്നു. ഞാന്‍ സാമ്പത്തികമായി തകര്‍ന്ന ഒരവസ്ഥയിലേക്കെത്തി പെട്ടെന്നൊരു ദിവസം വീടിന് മുന്നിലൊരു കാറ് വന്ന് നിര്‍ത്തി.
വേണു നാഗവളളി പറഞ്ഞു വിട്ട വണ്ടിയാണെന്നും ആലപ്പുഴയെത്താനും പറഞ്ഞു. സത്യത്തില്‍ വേണുവില്‍ നിന്ന് എന്റെ ദുരവസ്ഥ മനസ്സിലാക്കി വണ്ടി വിട്ടത് സാക്ഷാല്‍ മമ്മൂട്ടിയായിരുന്നു. അയാളുടെ മുറിയുടെ തൊട്ടടുത്ത് എനിക്കൊരു മുറിയെടുത്ത് തന്ന് അവിടെ താമസിക്കാന്‍ പറഞ്ഞു. ഞാന്‍ ശത്രുവിനെ പോലെ കാണുന്ന ഇയാളെന്താ ഇങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു സഹികെട്ട് ഒരു ദിവസം ഞാന്‍ മമ്മൂട്ടിയോട് കയര്‍ത്തു.
‘നിങ്ങളുടെ പണവും പ്രതാപവും കാണിക്കാനാണോ എന്നെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്, എന്റെ അവസ്ഥ ഭയങ്കര മോശമാണ് ‘ അയാള്‍ ഒന്ന് ചിരിച്ച് എന്റെ തോളില്‍ കൈയിട്ട് കൊണ്ട് ചോദിച്ചു ‘ ശ്രീകുമാറിന്റെ കൈയില്‍ കഥ വല്ലതും ണ്ടോ? ‘ ഞാനൊന്ന് പതറി .. അയാളൊരു കസേര വലിച്ചിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. കസേരയില്‍ യാന്ത്രികമായി ഇരുന്ന ഞാന്‍ ഒറ്റ വീര്‍പ്പില്‍ ‘ വിഷ്ണു ‘ എന്ന എന്റെ സിനിമയുടെ കഥ പറഞ്ഞ് തീര്‍ത്തു. കഥ കേട്ടയുടനെ അങ്ങേരെനിക്ക് കൈ തന്നിട്ട് പറഞ്ഞു. ഈ സിനിമ നമ്മള് ചെയ്യുന്നു. അവിടെ നിന്നാണ് തകര്‍ന്ന് തരിപ്പണമായിരുന്ന ശ്രീകുമാര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത്.
ബിഗ് ബി അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്. തന്‍റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്ന് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്. 25 ശതമാനം മാത്രം പ്രവർത്തിക്കുന്ന കരളുമായാണ് താന്‍ ജീവിക്കുന്നതെന്നും ഇത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചൻ പറയുന്നു.
ക്ഷയരോഗത്തില്‍ നിന്നുവരെ ജീവിതത്തിലേക്ക് തിരികെ എത്തിയായാളാണ് താന്‍. ഇത്തരം സാഹചര്യങ്ങള്‍ ആരുടെ ജീവിതത്തിലും വരാമെന്നും ബച്ചന്‍ പറയുന്നു.
മദ്യപിക്കുന്നവർക്കാണ് പ്രധാനമായും ലിവർ സിറോസിസ് ബാധിക്കുന്നത്. മദ്യപനല്ലാത്ത അമിതാഭ് ബച്ചന് രോഗം പിടിപ്പെട്ടത് മറ്റൊരു രീതിയിലാണ്. 1982 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക് പറ്റിയിരുന്നു. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവന്നു. ആ രക്തത്തിലൂടെ പകർന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവർ സിറോസിസിന് കാരണമായതെന്ന് ബച്ചൻ പറയുന്നു.
സ്വിം സ്യൂട്ടില്‍ സൂപ്പര്‍ ഹോട്ടായി നടി അമല പോളിന്റെ സാഹസികത. താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. സ്വിം സ്യൂട്ടില്‍ ഒരു പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞു കയറുന്നതായ ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്.
‘എന്നെ തളര്‍ത്തുന്ന എല്ലാ കാര്യങ്ങളും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. ‘ആടൈ’ എന്ന ചിത്രത്തില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതോടെ അമലക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
വിനോദ് കെ ആര്‍ നിര്‍മ്മിക്കുന്ന ‘അതോ അന്ത പറവ്വെ പോലെ’യാണ് അമലയുടെ പുതിയ തമിഴ് ചിത്രം. ബ്ലെസ്സി-പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആടുജീവിത’മാണ് മലയാളത്തില്‍ അമലയുടെ ഏറ്റവും പുതിയ ചിത്രം.
മികച്ച നടനുള്ള ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം പുരസ്‌കാരം നേടി ഇന്ദ്രന്‍സ്. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് (SSAIFF) മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചത്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
നേരത്തെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു വെയില്‍ മരങ്ങള്‍.
സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് മറ്റ് വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്ത ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്.
ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചപ്പോള്‍ ഒന്നു മാത്രം വാനമ്പാടി കെഎസ് ചിത്രയ്ക്ക് നഷ്ടമായി. മകള്‍ നന്ദനയുടെ മരണം ഇന്നും വേദനയാണ്. നന്ദനയുടെ മരണത്തെ കുറിച്ചും അതിലെ ഒളിഞ്ഞിരിക്കുന്ന ദൈവികതയെ കുറിച്ചും ചിത്ര മനസു തുറക്കുകയാണിപ്പോള്‍.
നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങള്‍ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാന്‍ ചെന്നപ്പോള്‍ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവള്‍ പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലാണ്. 2011 ഏപ്രില്‍ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാന്‍ കൃഷ്ണന്‍ കടന്നു പോയ അതേ മുഹൂര്‍ത്തം. അതും ജലസമാധി.
നന്ദനയ്ക്ക് മഞ്ചാടി ആല്‍ബം വലിയ ഇഷ്ടമായിരുന്നു. അതിലെ പാട്ടുകള്‍ കണ്ടിരുന്നാല്‍ സമയം പോകുന്നത് അവള്‍ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിര്‍ബന്ധിച്ച് മഞ്ചാടി വയ്പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന, താടിക്ക് കൈയുംകൊടുത്ത് അത് ആസ്വദിക്കുന്നത് കണ്ടാണ് ഞാന്‍ കുളിക്കാന്‍ പോയത്. ആ സമയത്ത് അവള്‍ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും?
എപ്പോഴും കൈയില്‍ സൂക്ഷിച്ചിരുന്ന മെക്ഡണാള്‍സിന്റെ പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാല്‍ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകള്‍ തനിയെ തുറന്ന് പോകാന്‍ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞു? പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പൊലീസ് വന്നു പരിശോധിക്കുമ്പോള്‍ പൂളിന്റെ അടുത്തുവരെ അവളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞു കിടന്നിരുന്നു. അതവര്‍ വീഡിയോയില്‍ പകര്‍ത്തി. അല്ലെങ്കില്‍ ദുബായിലെ നിയമപ്രകാരം ഞാനോ വിജയന്‍ ചേട്ടനോ ജയിലില്‍ പോയേനെ. പൊലീസും ഫൊറന്‍സിക് വിദഗ്ദ്ധരുമെത്തി കാല്‍പാദങ്ങളുടെ ചിത്രം പകര്‍ത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ എന്നും ചിന്തിച്ചു പോകും.
ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുന്ന താരങ്ങള്‍ കുറവാണ്. എന്നാല്‍ കമന്റുകള്‍ അതിരുവിടുമ്പോള്‍ പ്രതികരിക്കുന്ന താരങ്ങളുണ്ട്. അത്തരത്തില്‍ അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ഇലിയാന. ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. അടുത്ത സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുയര്‍ന്നു. അതിനിടെയാണ് ഒരു കമന്റെത്തിയത്. ”എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്”?
ഉടന്‍ താരം മറുപടി നല്‍കി. ”നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? ഇലിയേനയുടെ മറുപടി ആരാധകര്‍ ആഘോഷമാക്കി.
അടുത്തിടെ നടന്‍ ടൈഗര്‍ ഷ്രോഫും ഇത്തരം ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്രോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്.
ബോളിവുഡ് നായിക രാഖി സാവന്ത് രണ്ട് മാസം ഗർഭിണിയാണെന്നും അവരുടെ വയറ്റിൽ വളരുന്നത് തന്റെ കുട്ടിയാണെന്നും പറഞ്ഞ് മുൻ കാമുകനും കൊമേജിയനുമായ ദീപക് കലാൽ വീണ്ടും രംഗത്ത്. എന്നാൽ അവർക്ക് ഒരു ഉത്തരവാദിത്തമില്ലെന്നും ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ദീപക് ഇൻസ്റ്റ്ഗ്രാം വിഡിയോയിലൂടെ പറയുന്നു.
രാഖി സാവന്ത് ഇയാളെ ഉപേക്ഷിച്ച ശേഷം മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ദീപക് രാഖിയ്ക്കെതിരെ പലതരം ആരോപണങ്ങളുമായി രംഗെത്തെത്തിയിരിക്കുകയാണ്. രാഖിയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാഖിയുടെ സഹോദരന്റെ ഭാര്യ ദീപകിനെ മര്‍ദിച്ചിരുന്നു. ഒരു ഹോട്ടലില്‍ വച്ചായിരുന്നു ദീപകിന് നേരെ ആക്രമണം. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
രാഖി സാവന്ത് താന്‍ വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ കടുത്ത ആരോപണങ്ങളുമായി ദീപക് രംഗത്തെത്തി.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞു പോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്. വൈകാതെ തന്നെ ലൂസിഫറിനു ഒരു സീക്വല്‍ ഉണ്ടാകും എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ‘എമ്പുരാന്‍’ എന്ന് പേരുള്ള ചിത്രമായിരിക്കും അത് എന്ന് മോഹന്‍ലാലിന്റെ വീട്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ലൂസിഫര്‍ ടീം തന്നെയാണ് ‘എമ്പുരാന്‍’ എന്ന ചിത്രത്തിന് പിന്നില്‍ എന്നും മോഹന്‍ലാല്‍ പറഞ്ഞു. അപ്പോള്‍ മുതല്‍ ഈ സിനിമയുടെ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ലാല്‍ ആരാധകര്‍
മോഹന്‍ലാല്‍-പൃഥ്വിരാജ് എന്നിവര്‍ മറ്റു സിനിമാ തിരക്കുകളിലേക്ക് തിരിഞ്ഞതോടെ ‘എമ്പുരാന്‍’ വിശേഷങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് കുറഞ്ഞു. എന്നാല്‍ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് മോഹന്‍ലാല്‍ തന്നെ ‘എമ്പുരാന്‍’ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്.
‘ലൂസിഫര്‍’ എന്ന വിജയചിത്രത്തിനു ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി ടീം ഒന്നിക്കുന്ന ‘എമ്പുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു വീഡിയോ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്. സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥ-തിരക്കഥ ജോലികളില്‍ വ്യാപൃതനാണ് എന്നും കഥ ഏതാണ്ട് പൂര്‍ത്തിയായി എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.