അജു വര്‍ഗ്ഗീസിന്റെ സെല്‍ഫ് ‘സെല്‍ഫ് ട്രോളുകള്‍ എപ്പോഴും ആരാധകരെ രസിപ്പിക്കുന്നവയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു ട്രോള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഇട്ടിമാണി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. അദ്ദേഹത്തിന്റെ അരികില്‍ ചാന്‍സ് ചോദിച്ച് ചെല്ലുന്നതും അങ്ങനെ അദ്ദേഹം സമ്മതിക്കുന്നതുമാണ് രസകരമായ ട്രോളില്‍ കാണാന്‍ കഴിയുക.
‘അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി’ എന്ന അടിക്കുറിപ്പോടെയായിരുന്നു അജു ഈ ചിത്രം പങ്കുവച്ചത്. നവാഗതരായ ജിബി-ജോജു ടീം കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരില്‍ ആരംഭിച്ചു.
തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളാണ് മറ്റുലൊക്കേഷന്‍. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, അജു വര്‍ഗീസ്, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.
കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീടിനുനേരെ ആക്രമണം. പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെയാണ് ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
രാത്രി 12 മണിവരെ ഗണേഷ് കുമാര്‍ വീട്ടിലുണ്ടായിരുന്നു. പിന്നീടാണ് ആക്രമണമുണ്ടായിരിക്കുന്നത്. രാവിലെ പാചകക്കാരന്‍ വന്നപ്പോഴാണ് ജനലിന്റെ ചില്ലുകള്‍ തകര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന പോലീസില്‍ പരാതി നല്‍കി. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന നടിയാണ് സംഗീത ക്രിഷ്. സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഉത്തമന്‍, എഴുപുന്ന തരകന്‍, ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് സംഗീത മലയാളികള്‍ക്ക് സുപരിചിതയായത്. അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ നടിക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഒരിടക്ക് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിത വീണ്ടും അമ്മയെ കുറിച്ചുള്ള ഒരു കുറിപ്പുമായി സംഗീത വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നാണ് സംഗീത ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞു വിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.
മകള്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സംഗീതയുടെ അമ്മ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംഗീതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം മോശമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് തന്റെ ഭാഗം വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുന്നത്.
മുന്‍ഭര്‍ത്താവും നടനുമായ ജോണി ഡെപ്പിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് നടി അമ്പര്‍ ഹേഡ്. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് വെളിപ്പെടുത്തിയിരുന്നു. ഹേഡ് പറയുന്നത് അസത്യമാണെന്നാണ് ഡെപ്പ് പറഞ്ഞ സാഹചര്യത്തിലാണ് നടി കൂടുതല്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറയുന്നത്. ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്. ‘ഒരിക്കല്‍ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അയാളുടെ ഇടിയുടെ ശക്തി കൊണ്ട് കട്ടിലിന്റെ ഫ്രെയിം പോലും തകര്‍ന്നുപോയി. എനിക്ക് കുറച്ച് നേരത്തേക്ക് നേരേ ശ്വസിക്കുവാനോ ശബ്ദം ഉണ്ടാക്കാനോ കഴിഞ്ഞില്ല. അയാള്‍ക്ക് എന്നെ കൊല്ലാന്‍ എളുപ്പമായിരുന്നു.’
ഹേഡിന്റെയും ഡെപ്പിന്റെയും വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണയിലാണ്. 50 മില്യണ്‍ യൂ.എസ് ഡോളറാണ് ഹേഡ് ഡെപ്പില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഡെപ്പിനെതിരേ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ സിനിമയില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്ന് ഹേഡ് ആരോപിച്ചിരുന്നു.
മീ ടു വിവാദത്തിൽ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ ആരോപണമായിരുന്നു ഗായിക ചിൻമയി പ്രമുഖ ഗാനരചയിതാവ് വൈരമുത്തുവിന് എതിരെ ഉയർത്തിയത്. ഇപ്പോഴും ആരോപണത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ഗായിക. ട്വിറ്റിലൂടെ ഗായകൻ കാർത്തിക്കിന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. വൈരമുത്തുവിനെ ഇനി നേരിൽ കണ്ടാല്‍ തല്ലുമെന്നാണ് ചിൻമയി വ്യക്തമാക്കുന്നത്.
വൈരമുത്തുവിനെ ഇനി നേരിൽ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും, ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്‍മയി പറയുന്നു. ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തുമുണ്ടെന്നും ചിന്‍മയി ട്വിറ്റിൽ കുറിച്ചു. ചിൻമയി ഉയർത്തിയ ആരോപണം വൈരമുത്തു നിഷേധിച്ചിരുന്നു. എന്നാൽ ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് താരം
സണ്ണി വെയ്‌ന്റെ വിവാഹ റിസപ്ഷൻ വീഡിയോ വൈറലാകുന്നു. കൊച്ചിയിൽ വെച്ചായിരുന്നു വിവാഹ റിസപ്ഷൻ നടന്നത്.നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.ദുൽക്കർ സൽമാൻ ഉൾപ്പെട വൻ താര നിരതന്നെ എത്തിയിരുന്നു
വിനീത് ശ്രീനിവാസന്‍, അനു സിത്താര, ഗൗതമി നായര്‍, 96 എന്ന തമിഴ് ചിത്രത്തിലൂടെ കുട്ടിജാനുവായി എത്തിയ ഗൗരി ജി കിഷന്‍, ജയസൂര്യ, അഹാന കൃഷ്ണകുമാര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, പേര്‍ളി മാണി, സംവിധായകരായ അരുണ്‍ ഗോപി, സക്കറിയ മുഹമ്മദ്, തുടങ്ങിയ വന്‍ താരനിര വിവാഹ സല്‍ക്കാരത്തിന് എത്തി.
ഒരു കാലത്ത് ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് നായകനായി തിളങ്ങി നില്‍ക്കുന്ന സമയമായതു കൊണ്ടു തന്നെ ഈ വാര്‍ത്ത വൈറലായിരുന്നു. എന്നാല്‍, പിന്നീട് അതേക്കുറിച്ച് പറഞ്ഞുകേട്ടില്ല. നഗ്മ ഇന്നും വിവാഹം കഴിക്കാതെ നില്‍ക്കുന്ന താരം കൂടിയാണ്.
ഗാംഗുലിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ നഗ്മ വെളിപ്പെടുത്തുകയാണ്. ഗാംഗുലിയുടെ ഭാര്യക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിന്റെ പേരില്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഈ ബന്ധം തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നഗ്മ വെളിപ്പെടുത്തി.
ഒഡീസി ഡാന്‍സറായ ഡോണയാണ് ഗാംഗുലിയുടെ ഭാര്യ. മകള്‍ സന. 1990കളില്‍ തമിഴ് തെലുങ്ക് സിനിമാ രംഗത്തെ മിന്നുന്ന താരമായിരുന്നു നഗ്മ. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഷയിലും നായിക നഗ്മയായിരുന്നു.
മലയാളത്തില്‍ ചതുരംഗം,ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ന് ശേഷം അഭിനയ രംഗത്ത് സജീവമല്ലാത്ത നഗ്മ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. 44കാരിയായ നഗ്മ വിവാഹം കഴിച്ചിട്ടില്ല. പ്രശസ്ത സിനിമാതാരം ജ്യോതിക നഗ്മയുടെ സഹോദരിയാണ്.
സിനിമാതാരം സണ്ണി വെയ്ൻ വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി രഞ്ജിനിയാണ് വധു. മലയാളത്തിന്റെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനാണ് സണ്ണി വെയ്ൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടേറെ ഹിറ്റു ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും സണ്ണി വെയ്ൻ ആരാധകരുടെ പ്രിയതാരമായി. അജു വർഗീസ് ഉൾപ്പെടെയുള്ള ഒട്ടേറെ താരങ്ങൾ ആശംസകൾ നേർന്നു
തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എട്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ കടന്നു. ആശിര്‍വ്വാദ് സിനിമാസ് ആണ് ഔദ്യോഗിക എഫ്ബി പേജിലൂടെ സന്തോഷം പങ്കുവെച്ചത്. വിജയത്തില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും തുടര്‍ന്നും പിന്തുണ അഭ്യര്‍ത്ഥിച്ചുമാണ് നിര്‍മ്മാതാക്കള്‍ എഫ്ബി പോസ്റ്റിട്ട്.
മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, യുഎസ് യുകെ തുടങ്ങീ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സിനിമ പ്രദര്‍ശനം തുടരുകയാണ്. പുലിമുരുകനേക്കാള്‍ കളക്ഷന്‍ ലൂസിഫര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആശിര്‍വാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;
പ്രിയപ്പെട്ടവരേ,
വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ”ലൂസിഫര്‍” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും
ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ”ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
എന്ന്,
നിങ്ങളുടെ സ്വന്തം
ടീം എല്‍
യുവ താരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അപര്‍ണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന് ചിത്രത്തിലൂടെയാണ് നായികയായി താരം ചുവട് വെയ്ക്കുന്നത്. ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അപര്‍ണ്ണ സൂര്യയുടെ നായികയാകുന്നു എന്നാണ് പുതിയ വാര്‍ത്ത. എന്‍ജികെ, കാപ്പാന്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കു പിന്നാലെ ഒരുങ്ങുന്ന സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങരയാണ്. ദ്രോഹി, ഇരുതുസുട്രു, ഗുരു തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധ.
സൂര്യയുടെ 38ാം ചിത്രമാണിത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. ഇതിന്റെ ചിത്രങ്ങള്‍ അപര്‍ണ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സൂര്യയ്ക്കും അപര്‍ണയ്ക്കും പുറമെ ശിവകുമാര്‍, കാര്‍ത്തി, ജിവി പ്രകാശ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് എപ്രില്‍ ഏട്ടിന് ആരംഭിക്കും. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ബയോപിക്കാണ് ചിത്രമെന്നാണ് സൂചന. അപര്‍ണ്ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.
സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്.