മലയാളത്തിലെ എക്കാലത്തെയും ജനപ്രിയചിത്രങ്ങളില്‍ ഒന്നായ, ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സ്പടികത്തിന് രണ്ടാംഭാഗം ഒരുക്കുകയാണെന്ന് യുവസംവിധായകന്‍. നേരത്തേ യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് താന്‍ സ്ഫടികം 2 സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ചില ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളില്‍ ബിജു തന്നെ ഈ വിവരം പങ്കുവച്ചു. എന്നാല്‍ സ്ഫടികം ആരാധകര്‍ ഈ പ്രഖ്യാപനത്തില്‍ കടുത്ത എതിര്‍പ്പുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയയില്‍.
സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയുടെ മകന്‍, ഇരുമ്പന്‍ സണ്ണി എന്ന കഥാപാത്രത്തിന്‍റെ കഥയാണ് സ്ഫടികം 2ലൂടെ പറയുന്നതെന്ന് സംവിധായകന്‍. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായാണ് അവര്‍ എത്തുന്നതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു. ഹോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മൊമന്‍റം പിക്ചേഴ്സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.
അഞ്ചര ലക്ഷത്തിലേറെ ഫോളോവേഴ്‍സ് ഉള്ള മില്ലെനിയം ഓഡിയോസിന്‍റെ ഫേസ്ബുക്ക് പേജിലാണ് അനൗണ്‍സ്‍മെന്‍റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ പേജിലും ബിജു ജെ കട്ടയ്ക്കലിന്‍റെ പേജിലും ഈ പോസ്റ്റുകള്‍ക്ക് താഴെ സ്ഫടികം ആരാധകരുടെ വ്യാപക പ്രതിഷേധമുണ്ട്. കള്‍ട്ട് പദവി നേടിയ തങ്ങളുടെ പ്രിയ ചിത്രത്തിന് രണ്ടാംഭാഗം വേണ്ടെന്ന അഭിപ്രായം പങ്കുവെക്കുന്ന ചില കമന്‍റുകള്‍ മോശം ഭാഷയില്‍ ഉള്ളതാണ്.
ആകെ 12 സിനിമകള്‍ സംവിധാനം ചെയ്ത ഭദ്രന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം. ചിത്രം വലിയ സാമ്പത്തിക വിജയം നേടിയതിന് ശേഷം രണ്ടാംഭാഗമൊരുക്കാന്‍ ഓഫര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ സാമ്പത്തികലാഭം മുന്‍നിര്‍ത്തി ഒരു രണ്ടാംഭാഗത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും ഭദ്രന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു തുടര്‍ച്ച സ്ഫടികം ആവശ്യപ്പെടുന്നില്ലെന്നും.
ക്യാപ്‌ടൻ വിജയകാന്തിന്റെ വിഡിയോ കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ. കരുണാനിധിയുടെ സ്മൃതിമണ്ഢപത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ഭാര്യയുടെയും സഹായിയുടെയും കൈ പിടിച്ച് ക്ഷീണിതനായി നടന്നു വരുന്ന ക്യാപ്ടൻ വിജയകാന്തിന്റെ വിഡിയോയാണ് ആരാധകരെ ദു:ഖത്തിലാഴ്ത്തിയിരിക്കുന്നത്. വിറയൽ ബാധിച്ച ശരീരവും ഇടറുന്ന, വേച്ച് വീഴാൻ തുടങ്ങുന്ന നടത്തവും. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിജയകാന്ത് അസുഖ ബാധിതനായി വിദഗ്ധചികിത്സയ്ക്ക് വിധേയനായതായും ഗുരുതരാവസ്ഥയിലാണെന്നും ഈയിടെ വാർത്ത പരന്നിരുന്നു.
തമിഴ്നാട് നിയമസഭയില്‍ ഒരുഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ വരെയെത്തിയ വിജയകാന്തിന്റെ പാര്‍ട്ടിയും ഇപ്പോള്‍ സജീവമല്ല. ഒരു കാലത്ത് തമിഴ് സിനിമയുടെ വിപണിസാധ്യതകളിൽ ഒന്നാം നിരയിലായിരുന്നു ഈ പേരിന്റെ സ്ഥാനം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രങ്ങളിലെ ത്യാഗിയായ നായകകഥാപാത്രങ്ങൾ വിജയകാന്തിനെ പ്രേക്ഷകരുടെ പ്രിയതാരമാക്കി. ആക്ഷനും പ്രണയവും നൃത്തവും കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക രംഗങ്ങളുമൊക്കെ ചേർന്ന അത്തരം സിനിമകൾ വിജയകാന്തിന് ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചു.
ക്യാപ്ടൻ പ്രഭാകർ പോലെ വൻ വിജയങ്ങളായ പൊലീസ്– നഗര കഥ പറഞ്ഞ സിനിമകളും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. ക്യാപ്ടൻ പ്രഭാകറിലെ വേഷമാണ് വിജയകാന്തിനെ ക്യാപ്ടൻ വിജയകാന്താക്കിയത്
ചെറുപ്പത്തില്‍ കൂടപ്പിറപ്പിറപ്പുകളുണ്ടാകണമെന്ന് ആഗ്രഹിക്കാത്ത കുട്ടികളില്ല. അത് അവര്‍ മാതാപിതാക്കളോടു പറയുകയും ചെയ്യും. മിക്കവര്‍ക്കും ആഗ്രഹം പോലെ ഇളയ സഹോദരങ്ങളെ കിട്ടുമെങ്കിലും ചിലര്‍ക്കൊക്കെ ഒറ്റ കുഞ്ഞായി കഴിയേണ്ടി വരും. അങ്ങനെ 18 വര്‍ഷം ഒറ്റ മകളായി കഴിഞ്ഞ് ഇളയ കുട്ടിയുണ്ടാകാന്‍ പോകുന്നെന്നറിഞ്ഞ ദിവസത്തിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചെന്നാണ് മഡോണ ഇതിനെ വിശേഷിപ്പിക്കുന്നത്. ആ ദിവസത്തെക്കുറിച്ച് മഡോണ പറയുന്നതിങ്ങനെ…
‘അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷം ഒറ്റക്കുട്ടിയായി വളര്‍ന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ്, ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണിയാണെന്ന്. അച്ഛന്റെ കയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഞാന്‍ ആലോചിക്കുന്നുണ്ട്, ശരിക്കും ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത് പിന്നെന്താ ഇങ്ങനെയെന്ന്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല.
അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട് കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്തോഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കണ്‍ഫ്യൂസ്ഡ് ആകില്ലേ പെട്ടെന്ന്.പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. ഒരു രാജ്ഞിയെപ്പോലെയായിരുന്നു അമ്മ. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ഫോട്ടോയുണ്ട്. അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്’ മഡോണ പറയുന്നു.
ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് തന്റെ പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടിന്‍പുറത്ത് അച്ചുതന്‍ ഇ്ന്ന് ചിത്രീകരണം ആരംഭിക്കും. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ലാല്‍ ജോസിന്റെ നായകനായി എത്തുന്ന ചിത്രമാണിത്. ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
പുള്ളിപ്പുലികളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.
മുന്‍ചിത്രങ്ങളിലേ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരിക്കും പുതിയ ചിത്രവുമെന്നാണ് സൂചന. ഇതേസമയം കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ് ജോണി ജോണി യെസ് അപ്പായാണ്. പിന്നാലെ മാംഗല്ല്യം തന്തുനാനേയും പ്രദര്‍ശനത്തിനെത്തും.
മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടിയുടെ 67ാം ജന്മദിനാഘോഷത്തിലാണ് ആരാധകര്‍. മെഗാതാരത്തിന്റെ 67ാം ജന്മദിനത്തില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഒരു വീഡിയോ. ഒരു കൂട്ടം ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി എത്തിയതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത്.
കാറില്‍ നിന്നും വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഗേറ്റിന് പുറത്ത് വന്ന ആരാധകര്‍ ആശംസകള്‍ പാടി അറിയിച്ചത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്കാ എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വീടിന് പുറത്തേക്ക് എത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം കേക്ക് വേണോ എന്ന് ഉറക്കെ ചോദിക്കുകയും ചെയ്തു.
ആവേശങ്ങളുടെ അതിര് വിട്ട ആരാധകര്‍ കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ ദുല്‍ഖര്‍ സല്‍മാനും എത്തി. പിന്നീട് കേക്ക് വിതരണം ദുല്‍ഖര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ആഹ്ലാദത്തോടെയാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്.
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടൻ ബർട്ട് റെയ്നോൾഡ്സ് (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഫ്ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബർട്ടിന്റെ മാനേജർ എറിക് ക്രിറ്റ്സർ ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറൻസ്, ബ്യൂഗി നൈറ്റ്സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബർട്ട്. ആറ് ദശാബ്ദക്കാലമാണ് ഹോളിവുഡിൽ ബർട്ട് നിറഞ്ഞുനിന്നത്. 1997 ൽ ബ്യൂഗി നൈറ്റ്സിലെ അഭിനയത്തിന് ഓസ്ക്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
കുടുംബത്തിലെ കുഞ്ഞതിഥിക്കായി കാത്ത് നടന്‍ ദിലീപും കാവ്യ മാധവനും. കാവ്യ മാധവൻ ഗർഭിണിയാണെന്ന് നടിയുടെ അടുത്ത കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി.
പുതിയ കൂട്ടിനായുള്ള കാത്തിരിപ്പിലാണ് ദിലീപിന്‍റെ മകൾ മീനാക്ഷിയും. വിവാഹശേഷം അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെ തീരുമാനം.
‘കാവ്യ അമ്മയാകാൻ പോകുന്നു. എല്ലാവരും സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ”, കാവ്യ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബറിൽ കൊച്ചിയിൽ വെച്ചാണ് ദിലീപും കാവ്യയും വിവാഹിതരായത്.
വീണ്ടും വിവാദപ്രസ്താവനയുമായി കമാല്‍ ആര്‍ ഖാന്‍ രംഗത്ത്. ഇത്തവണ കെആര്‍കെ പറഞ്ഞിരിക്കുന്നത് ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചാണ്. ‘ഇന്ന് സുപ്രീം കോടതി വിധിയുണ്ടായി ഇനി സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍- ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍ ‘എന്നാണ് കെ ആര്‍ കെ ഫേയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനകം തന്നെ നിരവധിയാളുകള്‍ ഈ പോസ്റ്റിനെതിരായി രംഗത്ത വന്നുകഴിഞ്ഞു.
ഷാരൂഖുമായുള്ള കെ ആര്‍ കെയുടെ ശീതയുദ്ധത്തിന് വളരെ കാലം ദൈര്‍ഘ്യമുണ്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഷാരൂഖിന്റെ കറുത്ത കരങ്ങളുണ്ടെന്ന് മുമ്പ് കെ ആര്‍ കെ പറഞ്ഞിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ഞാനടക്കമുള്ള സിനിമാ നിരൂപകരെ ഇല്ലാതാക്കുമെന്ന് ഷാരൂഖ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ സംവിധായകനോട് പറഞ്ഞിരുന്നു. നമുക്ക് നോക്കാം ഷാരൂഖ്, രണ്ട് കൊല്ലം കൊണ്ട് നിങ്ങള്‍ തന്നെ നിങ്ങളെ ഇല്ലാതാക്കും എന്നായിരുന്നു അന്ന് കെ ആര്‍ കെയുടെ പ്രതികരണം.
മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് കെആര്‍കെ ഇരയായിട്ടുണ്ട്. സിനിമാ നിരൂപകന്‍ എന്നതിനേക്കാള്‍ ഇത്തരം വിവാദങ്ങളാണ് കെആര്‍കെയെ പ്രശസ്തനാക്കിയത്.
ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ക്ക് പുറമെ നടിമാരുടെ ശരീരഭാഗങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ കെആര്‍കെയുടെ വിനോദമാണ്. വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ പോകുന്നു കെആര്‍കെയുടെ അധിക്ഷേപത്തിന് പാത്രമായവരുടെ നിര.
നൊന്തുപെറ്റ രണ്ട് മക്കളെയും പാലിൽ മയക്കുഗുളിക കലർത്തി അഭിരാമി കൊലപ്പെടുത്തിയത് ഭർത്താവിനെയും മക്കളെയും ഒഴിവാക്കി കാമുകനായ സുന്ദരത്തോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു.ഭർത്താവ് വിജയ്കുമാറിന്റെ ജീവൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമായിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം തകര്‍ക്കപ്പെട്ട വിജയ്‌യെ കാണാന്‍ രജനി നേരിട്ടെത്തിയത്.
വിജയ്‌യുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. കൊല്ലപ്പെട്ട തന്റെ രണ്ടുമക്കളും തലൈവരുടെ ആരാധകരായിരുന്നു എന്ന് വിജയ് രജനിയോടു പറഞ്ഞു. കാലാ എന്ന ചിത്രത്തിലെ ഡയലോഗുകള്‍ വച്ചു മക്കള്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഡബ്‌സ്മാഷ് വിഡിയോകളും ചെയ്തിരുന്നതായി ഈ അച്ഛന്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്നവരും ഒപ്പം രജനിയും വിതുമ്ബിപ്പോയി.
വിങ്ങിപ്പൊട്ടി നില്‍ക്കുന്ന വിജയ്‌യെ ആശ്വസിപ്പിക്കാന്‍ രജനീകാന്തും പാടുപെട്ടു. ഈ ചിത്രങ്ങള്‍ ഏവരേയും കണ്ണീരണിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് ഇപ്പോള്‍. ഓഗസ്റ്റ് 30നായിരുന്നു വിജയ്കുമാറിന്റെ ജന്മദിനം. രാത്രിയിലെ ജന്മദിനാഘോഷങ്ങൾ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഭഭർത്താവിനും മക്കൾക്കും നൽകിയ പാലിൽ ഉറക്കഗുളിക പൊടിച്ച് കലർത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകൾക്ക് മാത്രമാണ് വിഷബാധയേറ്റത്.
പാലിൽ കലർത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാൽ ഭർത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേ ദിവസം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭർത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂർവം ഇടപെടലുകൾ നടത്തി. മകൾ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭർത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകൾ മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകളിൾ പറയുന്നത്.
വെള്ളിയാഴ്ച രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലിൽ കലർത്തിനൽകിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയർന്ന അളവിൽ തന്നെ മയക്കുഗുളിക പാലിൽ കലർത്തിയിരുന്നു. രാത്രിയിൽ ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിന് വേണ്ടിയും സമാനരീതിയിൽ മരണക്കെണി ഒരുക്കിവെച്ചു. എന്നാൽ ബാങ്ക് ജീവനക്കാരനായ വിജയ്കുമാർ, ജോലിത്തിരക്കുകാരണം തിരിച്ചെത്താൻ വൈകുമെന്നറിഞ്ഞതോടെ അഭിരാമി പരിഭ്രാന്തയായി. തുടർന്നാണ് സ്‌കൂട്ടറിൽ ബസ് സ്റ്റാൻഡിൽ എത്തിയത്.
ഇവിടെനിന്ന് കാമുകൻ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗർകോവിലേക്ക് ബസ് കയറി. എന്നാൽ സുന്ദരം ചെന്നൈയിൽ തുടർന്നു . നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തി പുതിയ ജീവിതം ആരംഭിക്കാനായിരുന്നു ഇവരുടെ പദ്ധതി. അഭിരാമി കേരളത്തിൽ എത്തിയതിന് പിന്നാലെ സുന്ദരവും അവിടേക്ക് പോകാനായിരുന്നു തീരുമാനം. എന്നാൽ പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കമിതാക്കളുടെ പദ്ധതികളെല്ലാം പാളി.
സ്കൂട്ടറിൽ ദുപ്പട്ട കൊണ്ട് മുഖംമറച്ച് ബസ് സ്റ്റാണ്ടിലേയ്ക്ക് പോകുന്ന അഭിരാമിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ആദ്യംതന്നെ കണ്ടെടുത്തിരുന്നു. അഭിരാമിയുടെ മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ വച്ച് സുന്ദരത്തെ അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ് ടര്‍മലിന് സമീപം ഇരുചക്രവാഹനം ഉപേക്ഷിച്ച് നാഗര്‍കോവിലിലേക്ക് ബസിൽ എത്തി.
നാഗർകോവിലിൽ ബസ് ഇറങ്ങിയ അഭിരാമി തന്റെ മൊബൈൽ ഫോണും സിംകാർഡും ഉപേക്ഷിച്ച് ഒരു ട്രാഫിക്ക് പോലീസുകാരന്റെ ഫോണിൽ നിന്നാണ് സുന്ദരത്തെ വിളിച്ചത്. അഭിരാമി വിളിച്ച ഫോൺ നമ്പർ ട്രാഫിക്ക് പോലീസുകാരന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തിരികെവിളിച്ച് അഭിരാമി നാഗർ കോവിലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. തുടർന്ന് കാമുകനായ സുന്ദരത്തെകൊണ്ട് ഇതേ നമ്പറിലേക്ക് തിരിച്ചുവിളിപ്പിച്ചു. പോലീസിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നഗരത്തിലെ ഒരു സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. തുടർന്ന് അഭിരാമിയെയും പോലീസ് പിടികൂടുകയായിരുന്നു.
ബംഗാളി സിനിമ നടി പായല്‍ ചക്രബര്‍ത്തിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിലിഗുരിയിലുള്ള ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടതിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം താരത്തെ സന്ദർശിക്കാനെത്തിയവരെയൊക്കെ അന്വേഷണത്തിന് വിധേയമാകുമെന്ന് പോലീസ്.