ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ നടൻ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം പാളി. തന്നെ ആർഎസ്എസ് പാളയത്തിൽ കെട്ടുന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നതിൽ പോലും താരം അസ്വസ്ഥനാണെന്ന സൂചനയാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ മോഹന്‍ലാല്‍ ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടെന്നും വ്യക്തമല്ല.
മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരില്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്‍ ആരംഭിക്കുന്ന പാവപ്പെട്ടവര്‍ക്കായുള്ള കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കാനും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം താരം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ ബിജെപിയിലേക്കെന്ന പ്രചരണം വന്നു തുടങ്ങിയത്.
അതേസമയം, സംഘപരിവാര്‍ നേതൃത്വം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ ഇക്കാര്യം ആർഎസ്എസ്-ബിജെപി നേതൃത്വം മോഹൻലാലുമായി സംസാരിച്ചിട്ടില്ല. മോഹന്‍ലാലിനോട് അടുപ്പമുള്ള ആര്‍എസ്എസ് നേതാക്കള്‍ വഴി ലാലിനെക്കൊണ്ട് സമ്മതിപ്പാക്കാനായിരുന്നു പരിവാര്‍ നീക്കം. ഈ നീക്കം തുടക്കത്തിൽ തന്നെ മോഹൻലാൽ നിരുത്സാഹപ്പെടുത്തിയെന്നാണ് വിവരം.
സിപിഎം നേതൃത്വത്തോട്, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എ.കെ.ബാലൻ തുടങ്ങിയവരോടൊക്കെ വളരെ നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. കെപിസിസി നേതൃത്വവുമായും അദ്ദേഹത്തിന് ഊഷ്മള ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്കിറങ്ങി സൗഹൃദങ്ങൾ നഷ്ടപ്പെടുത്താൻ താത്പര്യമില്ലെന്നതാണ് മോഹൻലാലിന്‍റെ നിലപാട്.
മോഹൻലാലിനെ ആർഎസ്എസ് ക്യാന്പിൽ എത്തിക്കാനുള്ള നീക്കം ദേശീയ മാധ്യമങ്ങളിലടക്കം മുൻപ് വാർത്തയായിട്ടുണ്ട്. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും എന്ന രീതിയില്‍ ടൈംസ് നൗ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. നോട്ട് നിരോധനത്തെ പിന്തുണച്ച് താരം രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെ അവിസ്മരണീയം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. സാമൂഹ്യപ്രവര്‍ത്തന രംഗത്തെ മോഹൻലാലിന്‍റെ പുതിയ സംരംഭങ്ങള്‍ വളരെ മികച്ചതും പ്രചോദനം നല്കുന്നതുമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
തമിഴ് യുവ നടൻ സിദ്ധാർഥ് ഗോപിനാഥിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്മൃജയെ ചെന്നൈയിലെ
വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിദ്ധാര്‍ഥും ഭാര്യയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്.
സിദ്ധാര്‍ഥിനെ പൊലീസ് ചോദ്യം ചെയ്തു. ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് സിദ്ധാര്‍ഥ് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ മരിച്ച
ദിവസവും പ്രശ്നങ്ങളുണ്ടായെന്ന് സിദ്ധാര്‍ഥ് മൊഴി നല്‍കി. പ്രശ്നം കലുഷിതമായപ്പോള്‍ സ്മൃജ മുറിയില്‍ കയറി വാതിലടച്ച് കിടന്നു.
രാത്രിയായതിനാല്‍ വിളിച്ചുണര്‍ത്താന്‍ നിന്നില്ലെന്നും രാവിലെ മുറി തുറക്കാത്തതോടെ സംശയമുണ്ടായെന്നും സിദ്ധാര്‍ഥ്
വ്യക്തമാക്കി. പൊലീസിനെ വിളിച്ചറിയിച്ചത് അതുകൊണ്ടാണെന്നും യുവനടന്‍ മൊഴി നല്‍കി.
അതേസമയം കാര്യക്ഷമമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. സിദ്ധാര്‍ഥിനെയടക്കം വീണ്ടും ചോദ്യം ചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. യാഗവരയിനും നാ കാക്ക എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥ് ശ്രദ്ധേയനായത്.
പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫറിന്റെ പ്രധാനരംഗങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപം ഓവർബ്രിജിൽ ചിത്രീകരിച്ചു. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും മോഹൻലാലും പങ്കെടുത്ത രംഗങ്ങളാണു ചിത്രീകരിച്ചത്. വലിയ സമരം നടക്കുന്നതിനിടയിലേക്കു തന്റെ കറുത്ത അംബാസഡർ കാറിൽ ലാൽ വന്നിറങ്ങുന്ന രംഗങ്ങളാണു ചിത്രീകരിച്ചത്. അതിരാവിലെ മുതൽ ഷൂട്ടിങ് വിവരം അറിഞ്ഞു പെൺകുട്ടികൾ ഉൾപ്പെടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെയും സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങളിൽ സ്ഥാനം പിടിച്ചു.
പൊലീസും സമരക്കാരും ബാരിക്കേഡും ഒക്കെയായി സംഘർഷഭൂമിയായ സ്ഥലത്തേക്കു തന്റെ വെള്ളമുണ്ടിലും ഷർട്ടിലും ലാൽ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണു ക്യാമറയിൽ പകർത്തിയത്. മോഹൻലാലിനൊപ്പം കലാഭവൻഷാജോണും പങ്കെടുത്തു. ഈ മാസം മുഴുവൻ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ചത്രീകരണം നടത്തും. നേരത്തേ കനകക്കുന്ന് കൊട്ടാരത്തിൽ മോഹൻലാലും മഞ്ജുവാരിയറും ഉൾപ്പെടുന്ന രംഗങ്ങൾ എടുത്തിരുന്നു.
മുരളിഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വണ്ടിപ്പെരിയാർ, കുമളി, ബെംഗളൂരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകൾ. സച്ചിൻ ഖഡേക്കർ, ഇന്ദ്രജിത്ത്, സായികുമാർ, സംവിധായകൻ ഫാസിൽ, ടൊവിനോ തോമസ്, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താരാ കല്യാൺ, പ്രവീണ തോമസ്, മാലാ പാർവതി എന്നിവരും അണിനിരക്കുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും പല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചുണ്ടെങ്കിലും ഒരാൾ അഭിനേതാവും മറ്റൊരാൾ സംവിധായകനായി എത്തുന്നുവെന്നതും ലൂസിഫറിന്റെ പ്രത്യേകതയാണ്.
ജെറ്റ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ജെറ്റ് എയര്‍വേയ്‌സ് അധികൃതർ യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. പല വിമാനത്താവളങ്ങളിലും കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്.
അവരുടെ പെരുമാറ്റവും സംസാരവും യാത്രക്കാരെ വേദനിപ്പിക്കുന്നതാണ്. പ്രത്യേക അവകാശങ്ങള്‍ നേടാനോ ക്യൂ ഒഴിവാക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.ഞാന്‍ താര പരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരിയോട് അവര്‍ മോശമായി പെരുമാറിയത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ദുൽഖറിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്‍ മോഹന്‍ലാല്‍ കൂടിക്കാഴ്ച്ച നടത്തി. ജന്മാഷ്ടമി നാളില്‍ തന്നെ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതില്‍ മോഹന്‍ലാല്‍ സന്തോഷം പ്രകടിപ്പിച്ചു. മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
നവകേരളത്തിന്റെ നിര്‍മ്മാണത്തിന് എല്ലാവിധ പിന്തുണകളും മോദി അറിയിച്ചതായും മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. വിശ്വശാന്തി ട്രസ്റ്റിന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങാനുളള പദ്ധതിയും പ്രധാനമന്ത്രി അഭിനന്ദിച്ചതായി ോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വെള്ളപ്പൊക്ക സമാശ്വാസ പ്രവര്‍ത്തനങ്ങളിലും വിശ്വശാന്തി ഫൗണ്ടേഷന്‍ സജീവായിരുന്നു. വയനാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യ പ്രവര്‍ത്തനങ്ങള്‍.
25 ടണ്ണിലധികം വരുന്ന സാധനസാമഗ്രികളാണ് ദുരിതബാധിതര്‍ക്കാര്‍ ഇവര്‍ വയനാട്ടില്‍ വിതരണം ചെയ്തത്. ഇതിനെ കുറിച്ച് മോഹന്‍ലാല്‍ നേരത്തേ വീഡിയോ തയ്യാറാക്കുകയും ചെയ്തിരുന്നു.
‘ഒരു നൂറ്റാണ്ടിനിടയ്ക്ക് കേരളം കണ്ട മഹാ പ്രളയത്തില്‍, ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി നിലകൊള്ളുകയും അവരുടെ പുനരധിവാസത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്‍റെ സ്നേഹാദരങ്ങള്‍. എന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ സന്നദ്ധ പ്രവര്‍ത്തകര്‍, വയനാട്ടിലെ ഉള്‍ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇറങ്ങുകയാണ്.
ആദ്യഘട്ടത്തില്‍ വയനാട്ടിലെ രണ്ടായിരം കുടംബങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ആണ് ഞങ്ങളുടെ പരിശ്രമം. ഒരുകുടുംബത്തിന് ഒരു ആഴ്ചയ്ക്കുള്ള അവശ്യസാധനങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. ഒരുപാട് പേരുടെ സഹായ ഹസ്തങ്ങളിലൂടെ നമ്മുടെ കേരളം ഈ പ്രതിബന്ധങ്ങളെ അതിജീവിക്കും. അതിനായി നമുക്ക് ഒത്തുചേരാം’ മോഹന്‍ലാല്‍ പറഞ്ഞു.
സാഹസിക രംഗങ്ങളും സംഘട്ടന രംഗങ്ങളും ഷൂട്ട് ചെയ്യുന്നതിനിടെ നടീനടന്മാര്‍ക്ക് പരിക്ക് പറ്റുന്നത് സാധാരണമാണ്. പ്രമുഖരായ നടീനടന്മാര്‍ക്ക് അത്തരം അപകടങ്ങള്‍ സംഭവിച്ചതായി വാര്‍ത്തകള്‍ വന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ അടക്കം വാര്‍ത്ത പ്രചരിക്കുകയും ചെയ്യും. ഇപ്പോള്‍ , നടന്‍ ജയറാമിന് അപകടം സംഭവിക്കുന്ന ഒരു വീഡിയോയാണ് സമാനമായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഓഫ് റോഡ് റൈഡിംഗിനിടെയാണ് ജയറാം ഓടിച്ചിരുന്ന ജീപ്പിന് അപകടം സംഭവിച്ചത്. സ്ഥലമേതെന്നോ സാഹചര്യമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല. ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ ജീപ്പ് ഓടിക്കുന്നതായാണ് കാണുന്നത്. കയറ്റം കയറിയെത്തിയ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് പുറകോട്ട് കുതിച്ചു പായുകയായിരുന്നു. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് എടുത്തിടത്തു തന്നെ തിരിച്ചെത്തി നില്‍ക്കുകയും ചെയ്തു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. ജയറാമോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോൾ ഏറ്റുവാങ്ങിയത് ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസും സൂരജും ആണ്. 1524 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത സീരിയല്‍ അപ്രതീക്ഷിതമായി അവസാനിച്ചതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാലിപ്പോള്‍ ഇവയില്‍ പല ട്രോളുകളും കൈവിട്ടുപോവുന്ന സ്ഥിതിയാണ്.
എന്നാല്‍ ട്രോളുകള്‍ കൈവിട്ടു പോയപ്പോള്‍ സീരിയല്‍ ഐപിഎസ് ഓഫിസറുടെ മരണം യഥാര്‍ത്ഥ ഐപിഎസ് ഓഫിസറുടെ മരണമാണെന്ന് വിശ്വസിച്ചിരിക്കുകയാണ് പലരും. ഉത്തരന്ത്യേക്കാരാണ് ദീപ്തി ഐപിഎസിന്റെ മരണം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദീപ്തി എന്ന പൊലീസ് ഓഫീസറും ഭര്‍ത്താവും ജിഹാദികളുടെ ബോബ് സ്‌ഫോടനത്തില്‍ മരിച്ചുവെന്നും ഇവിടത്തെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ട്രോളാണ് ഉത്തരേന്ത്യക്കാര്‍ സീരിയസ് ആയി ഷെയര്‍ ചെയ്യുന്നത്.
പരസ്പരം സീരിയലിലൂടെ ജനങ്ങള്‍ നെഞ്ചേറ്റിയ കഥാപാത്രമായിരുന്നു ദീപ്തി ഐപിഎസ്. 1524 എപ്പിസോഡുകളാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്. വെള്ളിയാഴ്‌ച്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗം സംപ്രേക്ഷണം ചെയ്തത്.
വര്‍ഷങ്ങളായി മലയാളികളുടെ കാഴ്ചവട്ടത്തുണ്ട് നമിതാ പ്രമോദ്. സീരിയലുകളിലൂടെ അഭിനയരംഗത്തേക്കെത്തിയ നമിത ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ദിലീപ് ചിത്രത്തിലാണ് നമിത ഇപ്പോള്‍ അഭിനയിക്കുന്നത്. അഭിനയ ജീവിതത്തെ കുറിച്ചു മാത്രമല്ല, വിവാഹ ജീവിതത്തെക്കുറിച്ചും നമിതയ്ക്ക് ഏറെ സങ്കല്പങ്ങളുണ്ട്.
വിവാഹ ശേഷം താന്‍ അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് കേരള കൗമുദി ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നു. തന്റെ അമ്മയെ പോലെ നല്ലൊരു വീട്ടമ്മയാകണം വിവാഹ ശേഷം എന്നാണ് ആഗ്രഹമെന്നും നമിത പറയുന്നു. എങ്കിലും വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോള്‍ നമിത ചിന്തിച്ചിട്ടില്ല.
‘കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. പക്വത വന്നിട്ട് അതേക്കുറിച്ച് ആലോചിക്കാമെന്ന് കരുതുന്നു. ഒരു മൂന്നു വര്‍ഷം കൂടി കഴിഞ്ഞാല്‍ പക്വത വരുമായിരിക്കും. ഭാവിയെ കുറിച്ച് ആലോചിച്ച് വട്ടാകുന്ന പരിപാടിയില്ല. കുറച്ചുനാള്‍ കൂടി സിനിമ ചെയ്യും. പിന്നെ വിവാഹം കഴിക്കും. അതുകഴിഞ്ഞ് കുടുംബം നോക്കി നടത്തും. അക്കാഡമിക്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ സാദ്ധ്യത കുറവാണ്. ഇനി സമാധാനമായിട്ട് വീട്ടിലിരിക്കാമെന്ന് കരുതും. അതെന്റെ അടിസ്ഥാന സ്വഭാവമാണ്. കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. ഞാന്‍ എന്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്,’ നമിത വ്യക്തമാക്കി.
അഭിമുഖത്തിൽ മാധ്യമങ്ങൾക്കെതിരെയും നമിത പ്രതികരിച്ചു. ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ്. തന്നെയും അനാവശ്യമായി മാധ്യമങ്ങള്‍ കേസിലേക്ക് വലിച്ചിഴച്ചെന്ന് നമിത പറയുന്നത്.
സിനിമാരംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണം നമിത പറഞ്ഞു.
നടിയേ ആക്രമിച്ച കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പടര്‍ന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള നടി ദിലീപിനോടൊപ്പം ചുരുക്കം സിനിമകളില്‍ അഭിനയിച്ചുണ്ടെന്നുമായിരുന്നു വ്യാജവാര്‍ത്ത.
ഒരാളെകുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെകുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നത് ശരിയല്ല നടി പ്രതികരിച്ചു. വ്യാജവാര്‍ത്തകള്‍ ആദ്യം മനോവിഷമം ഉണ്ടാക്കിയെങ്കിലും കുടുംബത്തിന്റെയും ബന്ധുകളുടെയും പിന്തുണ വലുതായിരുന്നെന്ന് നമിത അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു
തനിക്ക് താരജാഡയില്ലെന്നും ആരോടും ഡേറ്റ് നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നായകനായും വില്ലനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനടന്‍ ഫഹദ് ഫാസില്‍. ഒരു വിഭാഗമാളുകളുടെ സിനിമയില്‍ മാത്രം പ്രവര്‍ത്തിക്കുന്നയാള്‍. സീനിയര്‍ സംവിധായകര്‍ പോലും വിളിച്ചാല്‍ ഫോണെടുക്കാന്‍ മടിക്കുന്ന വ്യക്തി എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി നാനയുമായുള്ള അഭിമുഖത്തിലാണ് നടന്‍ തന്റെ ഭാഗം വ്യക്തമാക്കിയത്.
ഞാന്‍ മാറിപ്പോയി ചില ആളുകളുടെ മാത്രം സിനിമകളില്‍ അഭിനയിക്കുന്നു. എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്. ഫഹദ് പറയുന്നു.
ഡേറ്റ് തരില്ലെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എനിക്ക് കൂടി തൃപ്തികരമാകുന്ന എന്നെകൂടി എക്‌സൈറ്റ്‌മെനറ് ചെയ്യിക്കുന്ന സിനിമയായിരിക്കണം. എന്റെ സിനിമകള്‍ ആളുകള്‍ കാണണം എന്‍ജോയ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനപ്പുറത്ത് വേറൊന്നും ചിന്തിക്കാനില്ല. സിനിമയില്‍ നിന്ന് ഏഴെട്ട് വര്‍ഷം മാറി നിന്നെങ്കിലും പ്രതീക്ഷയോടെയാണ് തിരിച്ച് വന്നതെന്നും ഫഹദ് പറഞ്ഞു.
ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം അമല്‍നീരദ് സംവിധാനം ചെയ്ത വരത്തനാണ്. അന്‍വര്‍ റഷീദ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം.
യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് പിന്നാലെ സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പി.സി ജോര്‍ജിന് മറുപടിയുമായി രംഗത്തെത്തി. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.