വീണ്ടും വിവാദപ്രസ്താവനയുമായി കമാല്‍ ആര്‍ ഖാന്‍ രംഗത്ത്. ഇത്തവണ കെആര്‍കെ പറഞ്ഞിരിക്കുന്നത് ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചാണ്. ‘ഇന്ന് സുപ്രീം കോടതി വിധിയുണ്ടായി ഇനി സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍- ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍ ‘എന്നാണ് കെ ആര്‍ കെ ഫേയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനകം തന്നെ നിരവധിയാളുകള്‍ ഈ പോസ്റ്റിനെതിരായി രംഗത്ത വന്നുകഴിഞ്ഞു.

ഷാരൂഖുമായുള്ള കെ ആര്‍ കെയുടെ ശീതയുദ്ധത്തിന് വളരെ കാലം ദൈര്‍ഘ്യമുണ്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഷാരൂഖിന്റെ കറുത്ത കരങ്ങളുണ്ടെന്ന് മുമ്പ് കെ ആര്‍ കെ പറഞ്ഞിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ഞാനടക്കമുള്ള സിനിമാ നിരൂപകരെ ഇല്ലാതാക്കുമെന്ന് ഷാരൂഖ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ സംവിധായകനോട് പറഞ്ഞിരുന്നു. നമുക്ക് നോക്കാം ഷാരൂഖ്, രണ്ട് കൊല്ലം കൊണ്ട് നിങ്ങള്‍ തന്നെ നിങ്ങളെ ഇല്ലാതാക്കും എന്നായിരുന്നു അന്ന് കെ ആര്‍ കെയുടെ പ്രതികരണം.

മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് കെആര്‍കെ ഇരയായിട്ടുണ്ട്. സിനിമാ നിരൂപകന്‍ എന്നതിനേക്കാള്‍ ഇത്തരം വിവാദങ്ങളാണ് കെആര്‍കെയെ പ്രശസ്തനാക്കിയത്.

ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ക്ക് പുറമെ നടിമാരുടെ ശരീരഭാഗങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ കെആര്‍കെയുടെ വിനോദമാണ്. വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ പോകുന്നു കെആര്‍കെയുടെ അധിക്ഷേപത്തിന് പാത്രമായവരുടെ നിര.