Movies

കേരളത്തെ ദുരിതത്തില്‍ മുക്കിയ പ്രളയത്തില്‍, നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ അപൂര്‍വ്വം സിനിമാതാരങ്ങളില്‍ ഒരാളായിരുന്നു ടൊവീനോ തോമസ്. താരഭാരമെല്ലാം മാറ്റിവച്ച് ഏറ്റവും ആവശ്യമുള്ള സമയത്ത് നാട്ടിലെ സാധാരണക്കാര്‍ക്കൊപ്പം ദുരന്തമുഖത്തെത്തിയ ടൊവീനോ രക്ഷാപ്രവര്‍ത്തന ചിത്രങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു. അപ്രതീക്ഷിതമായെത്തിയ ആ പ്രളയദിനങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് ടൊവീനോ. ദുരിതാശ്വാസപ്രവര്‍ത്തനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നതും അപ്രതീക്ഷിതമായാണെന്ന് പറയുന്നു മലയാളികളുടെ പ്രിയതാരം.

‘ഓഗസ്റ്റ് 15നാണ് എല്ലാത്തിന്റെയും തുടക്കം. ഒരു ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു ഞാന്‍. കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു ഡോക്ടറും സുഹൃത്തും എന്നെ വിളിച്ചു. ചികിത്സ തേടിയെത്തിയ ഒരാള്‍ക്ക് എന്നെ കാണണമെന്നുണ്ടെന്നും വരണമെന്നും പറഞ്ഞു. അന്നത്തെ മഴ കണ്ടപ്പോള്‍ എനിക്കെന്തോ അസാധാരണത്വം തോന്നിയിരുന്നു. കോഴിക്കോട് നഗരത്തിലാണ് ഡോക്ടറുടെ വീട്. ഞാനെത്തുമ്പോഴേക്ക് അവിടെ വെള്ളം കയറിത്തുടങ്ങിയിരുന്നു. ആശങ്കയോടെയാണ് തിരികെ വീട്ടിലെത്തിയത്.’

തന്റെ വീട് നില്‍ക്കുന്ന സ്ഥലത്തെ പ്രളയം ബാധിച്ചില്ലെങ്കിലും ചുറ്റുപാടും സംഭവിക്കുന്നതിന്റെ വിവരങ്ങള്‍ ഭയപ്പെടുത്തിയെന്നും പറയുന്നു ടൊവീനോ. ‘നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേ എന്ന് ഒരു സുഹൃത്തിനോട് ചോദിച്ചു. ദുരന്തമുഖത്തേക്ക് നേരിട്ടിറങ്ങണമെന്നൊന്നും ചിന്തയില്ലായിരുന്നു അപ്പോള്‍. ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ വീടിന് പുറത്തേക്കിറങ്ങി. പിന്നീടെല്ലാം സംഭവിക്കുകയായിരുന്നു.’

 

പ്രളയത്തിന്റെ തീവ്രത അറിയാതിരുന്നതിനാല്‍ ആദ്യദിനങ്ങളില്‍ പലരും തന്നെക്കണ്ട് സെല്‍ഫി എടുക്കുമായിരുന്നെന്ന് പറയുന്നു ടൊവീനോ. ‘പലരും വീടുവിട്ട് ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. അതിനായി പലരോടും ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടിവന്നിട്ടുണ്ട്. ഭീഷണിയുടെ സ്വരം ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്.’ രണ്ട് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ സംഭാഷണത്തില്‍ നിന്ന രൂപംകൊണ്ട കൂട്ടായ്മയുടെ വലുപ്പം പിന്നീട് വര്‍ധിച്ചുവന്നെന്നും പറയുന്നു ടൊവീനോ. ‘പലപ്പോഴായി എന്നോടൊപ്പം കൂടിയ ചെറുപ്പക്കാരെല്ലാം കിടുവായിരുന്നു. ചാലക്കുടിക്കാരായ കുറച്ചുപേരേ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാളുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍.’

ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പറയുന്നു ടൊവീനോ. ‘ഒരു ഘട്ടത്തില്‍ എടിഎം ബൂത്തുകള്‍ വെള്ളംകയറി പ്രവര്‍ത്തനരഹിതമായിരുന്നു. സാധനങ്ങള്‍ വാങ്ങി ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം വേഗം തീര്‍ന്നു. വലിയ പ്രതിസന്ധിയായിരുന്നു അത്. കച്ചവടക്കാരോട് സഹായം ചോദിച്ചു. ഇടുക്കിയിലെ ഒരു മജിസ്‌ട്രേറ്റിനോടും ഇക്കാര്യം പറഞ്ഞു. വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വേണമെങ്കില്‍ നിയമപരമായി വഴിയുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു.’ ആവശ്യസമയത്ത് സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാവാതിരുന്ന വ്യാപാരികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും പറയുന്നു ടൊവീനോ. ഈ ദിനങ്ങള്‍ക്കിടെ കേട്ട ഒരു സംഭാഷണം ഓര്‍മ്മയില്‍ നിന്ന് മായുന്നില്ലെന്നും ഇനിയങ്ങോട്ട് ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനമാണ് അതെന്നും പറയുന്നു ടൊവീനോ. ‘മോനേ, ക്ഷമിക്കണം. നീയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനേയെന്ന് ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു. വീടുവിട്ടിറങ്ങാന്‍ ആദ്യം പറഞ്ഞപ്പോള്‍ ആദ്യം ഞങ്ങളോട് കയര്‍ത്ത ഒരാളായിരുന്നു അത്’, ടൊവീനോ പറഞ്ഞവസാനിപ്പിക്കുന്നു. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രളയകാല അനുഭവങ്ങളെക്കുറിച്ച് ടൊവീനോ പറയുന്നത്.

 

“ഇനിയെന്ത് വന്നാലും അതെല്ലാം നേരിടാനുള്ള വലിയ അനുഭവമാണ് ഈ പ്രളയത്തിലൂടെ നമ്മളെല്ലാം നേടിയതെന്ന് ടൊവീനോ ഒപ്പമുണ്ടായിരുന്ന വളണ്ടിയര്‍മാരോട് പറഞ്ഞു”

വലുപ്പ ചെറുപ്പമില്ലാതെ ഓരോരുത്തരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ക്യാംപുകളിൽ ഉറക്കമൊഴിച്ച് വോളന്റീയറുമാർക്കൊപ്പം സജീവമാണ് ടൊവീനോയും. തലയിൽ അരചാക്കേറ്റിയും ഗ്യാസ്കുറ്റി ചുമന്നുമൊക്കെ താരം സാധാരണക്കാരിലൊരാളായി ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ വൈറലാകുന്നത് ദുരിതാശ്വാസ ക്യാംപുകളിൽ താരം പറഞ്ഞവാക്കുകളാണ്. അത്രമേൽ ഊർജമേകുന്നതാണ് ടൊവീനോയുടെ ഓരോ വാക്കും.

വെള്ളമിറങ്ങുന്നതോടെ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. മുഴുവന്‍ ചെയ്യുക. കേരളത്തിലെ ചിലരുടെ സ്വഭാവം മാറ്റുന്ന രീതിയിലുള്ള ദുരന്തമാണ് നമ്മള്‍ കണ്ടത്. എന്തുവന്നാലും നേരിടാനുള്ള ആർജവം നമുക്കെല്ലാവർക്കുമുണ്ട്. പ്രളയത്തിന്റെ പോസിറ്റീവ് വശങ്ങൾ കൂടി കാണാൻ ഈ അവസരം പ്രയോജനപ്പെടുത്തകയാണ് വേണ്ടതെന്ന് ടൊവിനോ പറയുന്നു.

പ്രളയത്തിന്റെ ആദ്യദിവസം തന്നെ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതര്‍ക്കായി തുറന്നുകൊടുത്തുകൊണ്ടാണ് ടൊവീനോ ഞെട്ടിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ ഒരു വളണ്ടിയറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ കണ്ടെത്തുന്നതിനും പായ്ക്ക് ചെയ്ത് ലോറിയിലാക്കി അയയ്ക്കുന്നതിനും ടൊവീനോ മുന്‍പന്തിയിലുണ്ടായിരുന്നു. ഒട്ടും താരപരിവേഷമില്ലാതെ ക്യാമ്പുകളില്‍ ഓടി നടന്ന് കാര്യങ്ങള്‍ ഏകോപിപ്പിച്ച ടൊവീനോ ഏവരുടെയും ഹൃദയം കവര്‍ന്നു.

ഓരോ ഘട്ടങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് നേരിട്ട് സംവദിക്കാനും അദ്ദേഹം മറന്നില്ല. വെള്ളം കയറിയിട്ടും വീടുകളില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ മടിക്കുന്നവരോട് നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ടൊവിനോയുടെ വാക്കുകളും വൈറലായി. കേരളത്തിലെ ജനങ്ങളോടുള്ള അഭ്യര്‍ത്ഥന കൂടിയായിരുന്നു അത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു ടൊവീനോയുടെ പ്രവര്‍ത്തനമെങ്കിലും ഏവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് യുവതാരം കാഴ്ച വച്ചത്.

പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് തന്റെ വീട്ടിൽ താമസിക്കാം എന്ന് ഒരു പോസ്റ്റ് സിനിമാതാരം ടൊവിനോ തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുടയിലെ ദുരിതബാധിത ക്യാമ്പുകളില്‍ ഇതിന് പിന്നാലെ താരം സുഹൃത്തുക്കളുമായി എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ചു .

ഫേസ്ബുക്കിൽ വിമർശിച്ചവർക്ക് ചുട്ടമറുപടി നൽകിയ ടോവിനോ തന്റെ പ്രവർത്തിയിലൂടെയും മാതൃകയാകുകയാണ് . മറ്റു താരങ്ങളും സജീവമായി ദുരിതാശ്വാസ ക്യാപുകളിൽ സഹായമെത്തിക്കുന്നുണ്ട്.

 

കൊച്ചി: മഴ ഇപ്പോഴു ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിക്കവരും വീടുകള്‍ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ്. ഇിതിനെട നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വീട്ടില്‍ വെള്ളം കയറി. വീട്ടില്‍ കഴുത്തറ്റം വെള്ളമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ ഇന്നലെ ധര്‍മ്മജന്‍ അറിയിച്ചിരുന്നു. വഞ്ചിയില്‍ താനും കുടുംബവും വീട്ടില്‍നിന്ന് രക്ഷപ്പെട്ടുവെന്നും ഇപ്പോള്‍ സുരക്ഷിതരാണെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.

അര്‍ജ്ജുന്‍ കപൂറും പരിനീതി ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടു. പ്രണയത്തിന് എത്ര ദൂരംവേണമെങ്കിലും താണ്ടാന്‍ കഴിയുമെന്ന ടാഗ് ലൈനോടു കൂടി ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളാണ് പരിനീതി പങ്കുവെച്ചിരിക്കുന്നത്. ആദ്യ പോസ്റ്ററില്‍ പരിനീതി ദുപ്പട്ടയായി ബ്രിട്ടീഷ് പതാക പുതച്ചിരിക്കുന്നു. അടുത്ത പോസ്റ്ററില്‍ പതാക ടി ഷര്‍ട്ടായി അര്‍ജ്ജുന്‍ കപൂര്‍ അണിഞ്ഞിരിക്കുന്നതുമാണ് ചിത്രം.

അക്ഷയ് കുമാര്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 2007ല്‍ തീയേറ്ററുകളില്‍ ഹിറ്റായി മാറിയ നമസ്‌തേ ലണ്ടന്റെ രണ്ടാം ഭാഗമാണ്. വിപുല്‍ അമൃത ലാല്‍ തന്നെയാണ് ആ ചിത്രത്തിന്റെയും സംവിധായകന്‍. പഞ്ചാബില്‍ നിന്ന് വരുന്ന രണ്ടു പ്രണയിതാക്കളുടെ ജീവിതത്തിലൂടെയാണ് നമസ്‌തേ ഇംഗ്ലണ്ട് സഞ്ചരിക്കുന്നത്.

പഞ്ചാബ് , ധാക്ക, ബ്രൂസെല്‍സ് ,ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇഷ്‌ക് സാദേയ്ക്ക് ശേഷം അര്‍ജ്ജുനും പരിനീതിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നമസ്‌തേ ഇംഗ്ലണ്ടിനുണ്ട ചിത്രം ഒക്ടോബര്‍ 12ന് തീയേറ്ററുകളിലെത്തും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്രതാരം മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിനൊടുവിലാണ് മോഹന്‍ലാല്‍ ചെക്ക് കൈമാറിയത്. എല്ലാവർക്കും ഇഷ്ടമുള്ളൊരാൾ ഇപ്പോൾ വരുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിന്നാലെ നാടകീയമായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെയുള്ള എന്‍ട്രി.

തിരുവനന്തപുരത്ത് ചിത്രീകരണം തുടരുന്ന ലൂസി‌ഫറിന്‍റെ സെറ്റില്‍ നിന്നും അതേ രൂപഭാവങ്ങളിലായിരുന്നു വരവ്. മാധ്യമങ്ങളുടെ മുന്നില്‍ തന്നെ ആയിക്കോട്ടെ എന്നുകരുതിയാണ് ഇങ്ങോട്ട് വരാന്‍ പറഞ്ഞതെന്ന് ചിരിയോടെ മുഖ്യമന്ത്രി മോഹന്‍ലാലിനോട് പറഞ്ഞു. ചെക്കുകള്‍ കൈമാറി മോഹന്‍ലാല്‍ അപ്പോള്‍ തന്നെ മടങ്ങി. മാധ്യമങ്ങളോട് കാര്യമായി പ്രതികരിക്കാതെ താരം മടങ്ങി.

സംസ്ഥാന പുരസ്‌കാര വിതരണ വേദിയില്‍ മുഖ്യാതിഥിയായെത്തിയ മോഹന്‍ലാലിനെതിരെ അലന്‍സിയര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടയില്‍ വേദിക്ക് താഴെ നിന്ന് വിരല്‍കൊണ്ട് വെടിയുതിര്‍ത്തത് ഏറെ വിവാദമായിരുന്നു. എന്നാല്‍ താന്‍ മോഹന്‍ലാലിനെതിരെയല്ല ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍ സത്യത്തില്‍ മോഹന്‍ലാലിനെതിരെ വേദിയില്‍ പ്രതിഷേധം ഉയര്‍ത്തിയത് യുവസംവിധായകനായിരുന്നു. മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ ടി ദീപേഷാണ് ചടങ്ങില്‍ പ്രതിഷേധം അറിയിച്ചത്.

അവാര്‍ഡ് മേടിക്കാനായി ദീപേഷ് എത്തിയപ്പോള്‍ മുഖ്യമന്ത്രിക്ക് അരികില്‍ നിന്നിരുന്ന മോഹന്‍ലാലിനെ അദ്ദേഹം ഗൗനിച്ചിരുന്നില്ല. കണ്ടഭാവം പോലും നടിക്കാതെയാണ് നടന്നുനീങ്ങിയതെന്നായിരുന്നു പിന്നീട് വന്ന വിമര്‍ശനം. ദീപേഷ് അവാര്‍ഡ് മേടിക്കുന്ന വിഡിയോയിലും ഇത് വ്യക്തമായിരുന്നു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ദീപേഷിനെതിരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായി.

സംഭവത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ദീപേഷ് വീണ്ടും രംഗത്തെത്തി.

‘സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും. സായിപ്പിനെക്കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയിലായാലും അടച്ചിട്ടമുറിയിലായാലും. ഒറ്റ നിലപാട് മാത്രം’.-ദീപേഷ് കുറിച്ചു.

മോഹന്‍ലാലിനെ ചടങ്ങിലേക്ക് മുഖ്യാതിഥി ക്ഷണിക്കുന്നതിനെ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് ദീപേഷ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട് നിവേദനം നല്‍കിയവരില്‍ ദീപേഷുമുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് മോഹന്‍ലാല്‍ സ്വീകരിക്കുന്നതിന്റെ പേരിലായിരുന്നു നടനെതിരെ പ്രതിഷേധമുണ്ടായത്. ഈ വിവാദങ്ങള്‍ തള്ളിയാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥി ക്ഷണിച്ചത്.

കേരളം അനുഭവിക്കുന്ന പ്രളയക്കെടുതിയില്‍ താങ്ങായി തെലുങ്ക് സിനിമാ ലോകം. ബാഹുബലി നായകന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത് ഒരു കോടി രൂപയാണെന്ന് പ്രഭാസ് ഫാന്‍സ് വെളിപ്പെടുത്തി. കൂടാതെ രാം ചരണ്‍ 60 ലക്ഷം രൂപയും വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. റാണ ദഗ്ഗുപതി, നാനി തുടങ്ങിയ നിരവധി തെലുങ്ക് നടന്മാര്‍ കേരളത്തിന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്.

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും.

നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പള തുകയായ 90,512 രൂപ സംഭാവന ചെയ്തു.

പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന.

കേരളത്തിനായുള്ള പ്രാര്‍ഥനയാണ് അമല പോളിന്റെ ഫെയ്‌സ്ബുക് വോളില്‍. ജയറാം,ദുര നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്കല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പര്‍:

67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം,

IFSC: SBIN0070028.

            സംഭാവനകള്‍ക്ക് ആദായനികുതി ഒഴിവുണ്ട്.

സംസ്ഥാനത്തെ മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ഫണ്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കൂടാതെ മറ്റുള്ളവരുടെ സഹായവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നീ സര്‍ക്കാരിന്റെ സഹായവും കേരളത്തിന് ലഭിച്ചിട്ടുണ്ട്. മലയാള താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. ജഗദീഷും മുകേഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാല്‍ ഇതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത്. എന്നാല്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉള്‍പ്പെടെ 480 ഓളം അംഗങ്ങള്‍ ഉള്ള അമ്മ സംഘടന നല്‍കിയത് വെറും പത്ത് ലക്ഷം രൂപയാണെന്ന് ആളുകള്‍ വിമര്‍ശിച്ചു.

ചെന്നൈയില്‍ പ്രളയം വന്നപ്പോള്‍ അമ്മ സംഘടന സഹായം വാരിക്കോരി തമിഴ് നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. സ്വന്തം നാട്ടില്‍ പ്രശ്‌നം വന്നപ്പോള്‍ മാളത്തില്‍ കേറി ഒളിക്കുകയാണെന്ന് നിരവധിപ്പേര്‍ വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടനയ്ക്കുണ്ടായ കളങ്കം മറയ്ക്കാനാണ് സഹായവുമായി എത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചു. ഇതുകൊണ്ടൊന്നും കരിനിഴല്‍ മാറില്ലെന്നും അമ്മ ഒരു മാഫിയ സംഘം തന്നെയാണെന്ന് ചിലര്‍ പറഞ്ഞു.

അധ്യാപക സംഘടനയായ KSTA ഒറ്റ ദിവസത്തെ കളക്ഷനില്‍ നല്‍കിയത് 24 ലക്ഷം രൂപയാണെന്ന് ഒരാള്‍ ഓര്‍മിപ്പിച്ചപ്പോള്‍, ”അധ്യാപകരെ പോലെ ആണോ ഭായി സിനിമതാരങ്ങള്‍. ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാന്‍ അവര്‍പെടുന്ന പാടേ. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒക്കെ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കഷ്ട്ടിച്ചു എട്ടോ പത്തോ കോടി ഉലുവ കിട്ടും. അത് കൊണ്ട് എന്താകാനാ” എന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ മറുപടി നല്‍കി.

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് സഹായം നല്‍കുന്നുവെന്ന് അമ്മയുടെ പേജില്‍ കുറിച്ചിട്ടുണ്ട്. പണം കൈമാറുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ലാലേട്ടന് നേരിട്ട് കൊടുക്കാമായിരുന്നുവെന്നാണ് ചിലര്‍ പറഞ്ഞത്. ഒരു നിലപാടുമില്ലാത്ത രണ്ട് പേരെ കൊണ്ട് കൊടുപ്പിച്ചത് ശരിയായില്ലെന്നാണ് ഇവര്‍ പറയുന്നത്.

അലന്‍സിയറിനെയാണ് ഈ പകലില്‍ കേരളം തേടിയത്. ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെതിരെ അലൻസിയർ ‘വെടിയുതിർത്തത്’ എന്തിനാണ്..?

ആ ചോദ്യത്തിന്‍റെ ഉത്തരം തേടി പലരും അലഞ്ഞു. ഫോണിലും അലന്‍സിയറിനെ പലര്‍ക്കും കിട്ടിയില്ല.

മോഹൻലാൽ പറയുന്നതെല്ലാം കള്ളമായതുകൊണ്ടാണ് അലൻസിയർ പ്രതീകാത്മകമായി വെടിയുതിർത്തത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഒടുവില്‍ വാസ്തവം പറഞ്ഞ് അലന്‍സിയര്‍  പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഞാൻ‌ മോഹൻലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്, അല്ലാതെ പ്രതിരോധിക്കുകയായിരുന്നില്ല. കൈകൊണ്ട് കാട്ടിയ ഒരു ആംഗ്യം ഇത്രമേയറെ പൊല്ലാപ്പാകുമെന്നും കരുതിയില്ല. മോഹൻലാലിനെ എല്ലാവരും വേട്ടയാടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചപ്പോൾ അങ്ങനെ കാട്ടിയത്. അത് ഞാൻ നടന്നുപോകുന്നതിനിടയിൽ കാണിച്ചതാണ്…’ അലന്‍സിയര്‍ പറയുന്നു.

യഥാർത്തിൽ വാഷ്റൂമിൽ പോകുകയായിരുന്നു ഞാൻ. ആവഴിയാണ് ആംഗ്യം കാട്ടിയത്. ഞാൻ സ്റ്റേജിൽ കയറാൻ ശ്രമിച്ചിട്ടില്ല, സ്റ്റേേജിന് പിന്നിൽകൂടി വാഷ്‌‌റൂമില്‍ പോകുകയായിരുന്നു. എന്നെ ആരും പിടിച്ചു മാറ്റിയിട്ടുമില്ല. ഞാനൊരാൾ വെടിയുതിർത്താൽ തകർന്നുപോകുന്നയാളാണോ അദ്ദേഹം..? അതെന്താണ് ആരും മനസിലാക്കാത്തത്. അങ്ങനെയെങ്കതിൽ മുഖ്യമന്ത്രിക്കു നേരെ വെടിയുതിർത്തു എന്നും വ്യാഖ്യാനിക്കേണ്ടതല്ലേ.? മുഖ്യമന്ത്രി അതിലെ പരിഹാസം മനസിലാക്കിയതുകൊണ്ടാണ് ചിരിച്ചു കളഞ്ഞത്– അദ്ദേഹം പറഞ്ഞു.

സർക്കാസ്റ്റിക്കായി കാണിച്ചതാണ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടത്. ഇതിൽ ഏറെ വിഷമമുണ്ട്. രാവിലെ ലാൽ സാറിനെ വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ കേട്ടു മനസിലാക്കി. ഞാൻ അദ്ദേഹത്തിനെതിരെ വ്യാജ ഒപ്പിട്ടില്ല, അദ്ദേഹത്തിന്‍റെ വീടിനുമുമ്പിൽ റീത്തും വച്ചിട്ടില്ല. വളരെ തെറ്റായ വാർത്തകളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ശരിക്കും വിഷമമുണ്ടാക്കുന്നു– അലൻസിയർ പറയുന്നു

ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ മോഹൻലാൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് അലൻസിയർ എഴുന്നേറ്റ് നിന്ന് വെടിയുതിർക്കുന്നതു പോലുള്ള ആംഗ്യം കാട്ടിയത്. ഇത് പിന്നീട് വലിയ ചർച്ചയാകുകയായിരുന്നു.

Copyright © . All rights reserved