സംസ്ഥാനത്തെ മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ഫണ്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കൂടാതെ മറ്റുള്ളവരുടെ സഹായവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നീ സര്‍ക്കാരിന്റെ സഹായവും കേരളത്തിന് ലഭിച്ചിട്ടുണ്ട്. മലയാള താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. ജഗദീഷും മുകേഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാല്‍ ഇതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത്. എന്നാല്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉള്‍പ്പെടെ 480 ഓളം അംഗങ്ങള്‍ ഉള്ള അമ്മ സംഘടന നല്‍കിയത് വെറും പത്ത് ലക്ഷം രൂപയാണെന്ന് ആളുകള്‍ വിമര്‍ശിച്ചു.
ചെന്നൈയില്‍ പ്രളയം വന്നപ്പോള്‍ അമ്മ സംഘടന സഹായം വാരിക്കോരി തമിഴ് നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. സ്വന്തം നാട്ടില്‍ പ്രശ്‌നം വന്നപ്പോള്‍ മാളത്തില്‍ കേറി ഒളിക്കുകയാണെന്ന് നിരവധിപ്പേര്‍ വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടനയ്ക്കുണ്ടായ കളങ്കം മറയ്ക്കാനാണ് സഹായവുമായി എത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചു. ഇതുകൊണ്ടൊന്നും കരിനിഴല്‍ മാറില്ലെന്നും അമ്മ ഒരു മാഫിയ സംഘം തന്നെയാണെന്ന് ചിലര്‍ പറഞ്ഞു.
അധ്യാപക സംഘടനയായ KSTA ഒറ്റ ദിവസത്തെ കളക്ഷനില്‍ നല്‍കിയത് 24 ലക്ഷം രൂപയാണെന്ന് ഒരാള്‍ ഓര്‍മിപ്പിച്ചപ്പോള്‍, ”അധ്യാപകരെ പോലെ ആണോ ഭായി സിനിമതാരങ്ങള്‍. ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാന്‍ അവര്‍പെടുന്ന പാടേ. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒക്കെ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കഷ്ട്ടിച്ചു എട്ടോ പത്തോ കോടി ഉലുവ കിട്ടും. അത് കൊണ്ട് എന്താകാനാ” എന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ മറുപടി നല്‍കി.
അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് സഹായം നല്‍കുന്നുവെന്ന് അമ്മയുടെ പേജില്‍ കുറിച്ചിട്ടുണ്ട്. പണം കൈമാറുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ലാലേട്ടന് നേരിട്ട് കൊടുക്കാമായിരുന്നുവെന്നാണ് ചിലര്‍ പറഞ്ഞത്. ഒരു നിലപാടുമില്ലാത്ത രണ്ട് പേരെ കൊണ്ട് കൊടുപ്പിച്ചത് ശരിയായില്ലെന്നാണ് ഇവര്‍ പറയുന്നത്.
അലന്‍സിയറിനെയാണ് ഈ പകലില്‍ കേരളം തേടിയത്. ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെതിരെ അലൻസിയർ ‘വെടിയുതിർത്തത്’ എന്തിനാണ്..?
ആ ചോദ്യത്തിന്‍റെ ഉത്തരം തേടി പലരും അലഞ്ഞു. ഫോണിലും അലന്‍സിയറിനെ പലര്‍ക്കും കിട്ടിയില്ല.
മോഹൻലാൽ പറയുന്നതെല്ലാം കള്ളമായതുകൊണ്ടാണ് അലൻസിയർ പ്രതീകാത്മകമായി വെടിയുതിർത്തത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഒടുവില്‍ വാസ്തവം പറഞ്ഞ് അലന്‍സിയര്‍ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഞാൻ മോഹൻലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്, അല്ലാതെ പ്രതിരോധിക്കുകയായിരുന്നില്ല. കൈകൊണ്ട് കാട്ടിയ ഒരു ആംഗ്യം ഇത്രമേയറെ പൊല്ലാപ്പാകുമെന്നും കരുതിയില്ല. മോഹൻലാലിനെ എല്ലാവരും വേട്ടയാടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചപ്പോൾ അങ്ങനെ കാട്ടിയത്. അത് ഞാൻ നടന്നുപോകുന്നതിനിടയിൽ കാണിച്ചതാണ്…’ അലന്‍സിയര്‍ പറയുന്നു.
യഥാർത്തിൽ വാഷ്റൂമിൽ പോകുകയായിരുന്നു ഞാൻ. ആവഴിയാണ് ആംഗ്യം കാട്ടിയത്. ഞാൻ സ്റ്റേജിൽ കയറാൻ ശ്രമിച്ചിട്ടില്ല, സ്റ്റേേജിന് പിന്നിൽകൂടി വാഷ്‌റൂമില്‍ പോകുകയായിരുന്നു. എന്നെ ആരും പിടിച്ചു മാറ്റിയിട്ടുമില്ല. ഞാനൊരാൾ വെടിയുതിർത്താൽ തകർന്നുപോകുന്നയാളാണോ അദ്ദേഹം..? അതെന്താണ് ആരും മനസിലാക്കാത്തത്. അങ്ങനെയെങ്കതിൽ മുഖ്യമന്ത്രിക്കു നേരെ വെടിയുതിർത്തു എന്നും വ്യാഖ്യാനിക്കേണ്ടതല്ലേ.? മുഖ്യമന്ത്രി അതിലെ പരിഹാസം മനസിലാക്കിയതുകൊണ്ടാണ് ചിരിച്ചു കളഞ്ഞത്– അദ്ദേഹം പറഞ്ഞു.
സർക്കാസ്റ്റിക്കായി കാണിച്ചതാണ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടത്. ഇതിൽ ഏറെ വിഷമമുണ്ട്. രാവിലെ ലാൽ സാറിനെ വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ കേട്ടു മനസിലാക്കി. ഞാൻ അദ്ദേഹത്തിനെതിരെ വ്യാജ ഒപ്പിട്ടില്ല, അദ്ദേഹത്തിന്‍റെ വീടിനുമുമ്പിൽ റീത്തും വച്ചിട്ടില്ല. വളരെ തെറ്റായ വാർത്തകളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ശരിക്കും വിഷമമുണ്ടാക്കുന്നു– അലൻസിയർ പറയുന്നു
ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ മോഹൻലാൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് അലൻസിയർ എഴുന്നേറ്റ് നിന്ന് വെടിയുതിർക്കുന്നതു പോലുള്ള ആംഗ്യം കാട്ടിയത്. ഇത് പിന്നീട് വലിയ ചർച്ചയാകുകയായിരുന്നു.
ചലച്ചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്ന് പറഞ്ഞ താരം, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് അവകാശവും കടമയുമാണെന്നും വ്യക്തമാക്കി. മുഖ്യാതിഥിയായല്ല സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ നിറഞ്ഞ കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഇൗ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളർന്ന എന്റെ നഗരം.ഞാൻ പഠിച്ചത് വളർന്നത് എന്റെ അച്ഛൻ ജോലി ചെയ്തത്.. എന്റെ അമ്മ ക്ഷേത്രത്തിൽ പോയിരുന്നത് എല്ലാം ഇൗ വീഥികളിലൂടെയാണ്. ഇൗ തിരുവനന്തപുരത്ത് നിന്നാണ് എന്റെ നാൽപതുവർഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല.
ഇന്ദ്രൻസിനോളം എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമർശനമാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയോ വിട്ടോ ഞാനെങ്ങും പോയിട്ടില്ല നാൽപതു വർഷമായി ഇവിടെ തന്നെയുണ്ട്. സിനിമയിൽ എനിക്ക് കുറിച്ച് വച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാൻ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാൽ എനിക്ക് ഇരിക്കാൻ ഒരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിർത്തട്ടെ, നന്ദി. മോഹന്‍ലാല്‍ പറഞ്ഞു.
മലപ്പുറം: ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച നടന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്.
മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ചതായി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്നു പിന്മാറിയില്ലെങ്കില് നടപടി നേരിടേണ്ടിവരുമെന്ന് ഖാദി ബോര്‍ഡ് ഓണം-ബക്രീദ് മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനത്തില്‍ പ്രസംഗിക്കുന്നതിനിടെ ശോഭനാ ജോര്‍ജ് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കക്ഷിചേരാന്‍ അഭിനേതാക്കളുടെ സംഘടനയിലെ വനിതാ ഭാരവാഹികളായ രചനാ നാരായണന്‍കുട്ടിയും ഹണിറോസും.
കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണം, വിചാരണ തൃശൂര്‍ ജില്ലയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ നടിമാരും ഒപ്പം ചേര്‍ന്നിരിക്കുന്നത്.
കേസ് വിചരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു.തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാനാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. മാത്രമല്ല, ഇരയുടെ സ്വകാര്യത നിലനിറുത്തുന്നതിന് വനിതാ ജഡ്ജി കേസ് പരിഗണിക്കുന്നതാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-വൈശാഖ് ചിത്രത്തിന് ‘മധുര രാജ’ എന്ന് പേരിട്ടു. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ പേജിലൂടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ്-ഉദയ കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
പോക്കിരിരാജ റിലീസ് ചെയ്ത് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്.
പ്രിയരേ …
8 വര്‍ഷത്തെ കാത്തിരിപ്പാണ്,
മമ്മൂക്കയോടൊപ്പം വീണ്ടുമൊരു സിനിമ .
വലിയൊരു സ്വപ്നം കൂടിയായിരുന്നു അത് .
മധുരരാജ August 9 ന് തുടങ്ങുകയാണ് .
എല്ലാവരുടെയും പ്രാര്‍ത്ഥനകളും
അനുഗ്രഹവും ഉണ്ടാവണം .
ഹൃദയപൂര്‍വം,
വൈശാഖ് .
ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വൈശാഖ് കുറിച്ചു. രണ്ടാഭാഗം പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ലെന്നും രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണെന്നും വൈശാഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ആദ്യ ഭാഗത്തിലെ പൃഥ്വിരാജ് അടക്കമുള്ള അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകുമോ എന്ന് വ്യക്തമല്ല.
ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, വിഎഫ്എക്സ് ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജ, രാജാധിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍ തന്നെയാണ് മധുര രാജയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപി സുന്ദറാണ്.
അടുത്ത മാസം 9ന് ചിത്രീകരണം ആരംഭിക്കുന്ന മധുര രാജ നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് യു.കെ സിനിമാസാണ്.
മാട്രിമോണിയൽ വെബ്സൈറ്റിൽ ആള്‍മാറാട്ടം നടത്തി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ നടി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. കസ്റ്റഡിയിൽ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനിൽ നടി പരാതി നൽകി. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരിൽ ഉൾപ്പെടും. ഏറ്റവും ഒടുവിൽ ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സേലം സ്വദേശി ജി ബാലമുരുകനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപയാണ് നടി പലരിൽ നിന്നായി തട്ടിയെടുത്തത്.
എന്നാൽ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയിൽ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങൾ മുഴുവൻ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങൾ പൂർണമായി അഴിച്ച് നഗ്നയായി നിർത്തി അതി്നറെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ ഷൂട്ട് ചെയ്തെന്നും പീഡനം പുറത്തുപറഞ്ഞാൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.
‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോൾ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകൾ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യിൽ വിലങ്ങ് വെക്കാൻ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്നയാക്കി. അപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.’–ശ്രുതി പറയുന്നു. ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡിൽ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീർക്കുമെന്നും പൊലീസുകാരൻ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാൻ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂർ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.
തട്ടിപ്പ് ഇങ്ങനെ, 2017 മെയിലാണ് ബാലമുരുകൻ എന്ന യുവാവ് മാട്രിമോണിയൽ സൈറ്റിൽ തന്റെ പേര് റജിസ്റ്റർ ചെയ്തത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരിൽ ബന്ധപ്പെടുകയായിരുന്നു. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.
അതിനിടെ തനിക്ക് ബ്രെയിൻ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. തുടർന്ന് നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു.
ചലച്ചിത്ര പുരസ്കാര ദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പിന്നാലെ സോഷ്യല്‍ ഇടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഒരുവിഭാഗം താരാരാധകരുടെ ‘ആക്രമണങ്ങള്‍’ക്ക് ശമനമില്ല. സംവിധായകന്‍ ഡോ.ബിജുവിന് പിന്നാലെ നടി സജിത മഠത്തിലും സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് തന്‍റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ തനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മോഹന്‍ലാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് സര്‍ക്കാരിന് ഭീമ ഹര്‍ജി നല്‍കിയതാണ് പ്രകോപനങ്ങളുടെ തുടക്കം. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബിജുവിന്‍റെ പേജില്‍ ആരാധക രോഷം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് സജിത മഠത്തിലും സമാനമായ ആക്രമണം നേരിട്ടത്. പ്രതിഷേധങ്ങളെ തള്ളി മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.
കായംകുളി കൊച്ചുണ്ണി മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായി റിലീസിനൊരുങ്ങുന്നു . നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലെത്തുന്നു. അതിസാഹസികമായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആ അനുഭവങ്ങൾ പങ്കുവെക്കുകയാണ് റോഷൻ ആൻഡ്രൂസ്.
ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ചിത്രത്തിൽ ലൊക്കേഷൻ തന്നെയാണ് പ്രധാന ഹൈലൈറ്റ്. 1830 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കല്ല് വിരിച്ച വഴികൾ, കാളവണ്ടി, പക്ഷിമൃഗാദികൾ നിറഞ്ഞ അന്തരീക്ഷം ഇവയെല്ലാം ചിത്രത്തിന് വേണ്ടി സൃഷ്ടിച്ചെടുക്കുകയായിരുന്നു.
പാമ്പുകളും മുതലുകളും നിറഞ്ഞ ലൊക്കേഷനിൽ അതിസാഹസികമായായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ അതിമനോഹരമായ ഒരു പ്രദേശം ലൊക്കേഷനായി തിരഞ്ഞെടുത്തു. അവിടുത്തെ കുളത്തിൽ നിവിൻ മുങ്ങാംകുഴിയിടുന്നതാണ് രംഗം. എന്നാൽ അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്, മുന്നൂറോളം മുതലകളുള്ള കുളമാണതെന്ന്. മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഉച്ചത്തിൽ ശബ്ദങ്ങളുണ്ടാക്കി മുതലകളെ തുരത്താൻ ഒരു സംഘത്തെ അയച്ചു. പിന്നാലെ ഷൂട്ടിങ്ങും ആരംഭിച്ചു. അപ്പോഴും അഞ്ചാറ് മുതലകളെ കുളത്തിന് മുകളിൽ കാണാമായിരുന്നു. ഭാഗ്യംകൊണ്ട് അപകടമൊന്നും സംഭവിച്ചില്ല.
ശ്രീലങ്കയിൽ മുതലകളായിരുന്നെങ്കിൽ മംഗളുരുവിലെ കടപ്പ വനത്തിൽ വിഷപ്പാമ്പുകളായിരുന്നു. സാങ്കേതികസംഘത്തിലാരാളെ പാമ്പു കടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകിയതിനാൽ അപകടമൊന്നുമുണ്ടായില്ല.
ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നിവിൻറെ കയ്യൊടിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിന് തയ്യാറായി നിവിനെത്തി. രണ്ടുദിവസങ്ങൾക്ക് ശേഷം ഒരു കാളവണ്ടി നിവിന്റെ മുകളിലേക്ക് മറിഞ്ഞുവീണു. അന്ന് തലനാരിഴക്കാണ് നിവിൻ രക്ഷപ്പെട്ടത്, റോഷൻ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ-സാംസ്കാരിക പ്രവർത്തകർ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് 107 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം. എൻ.എസ്. മാധവൻ, സച്ചിദാനന്ദൻ, സേതു, നടൻ പ്രകാശ് രാജ്, സംവിധായകൻ രാജീവ് രവി, ഡബ്യുസിസി അംഗം ഗീതു മോഹൻദാസ് എന്നിവർ അടക്കം 107 പേരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ മോഹൻലാലിനെ മുഖ്യതിഥി ആക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ ചലച്ചിത്ര അക്കാഡമി ജനറൽ കൗണ്‍സിൽ അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ അവാർഡ് വിതരണ ചടങ്ങിൽ നിന്നും മോഹൻലാലിനെ മാറ്റി നിർത്തണമെന്ന ആവശ്യം സർക്കാർ തള്ളും എന്നാണ് സൂചന. സാംസ്കാരിക പ്രവർത്തകർ മോഹൻലാലിനെ മുഖ്യാതിഥിയാക്കരുതെന്ന അഭിപ്രായം സർക്കാർ കണക്കിലെടുക്കില്ല. മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ സർക്കാർ മുഖ്യാതിഥിയാക്കാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അതിന് ശേഷമാണ് അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായത്. അതിൽ സർക്കാർ കക്ഷിയല്ല. സർക്കാരിന് അമ്മയുടെ കാര്യത്തിൽ പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല. അമ്മയുടെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന് നേരത്തെയും സർക്കാർ വ്യക്തമാക്കിയതാണ്. അമ്മ ഒരു സംഘടനയാണ്. അതിന്റെ പ്രസിഡന്റാണ് ലാൽ. എന്നാൽ പ്രസിഡന്റല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. ദിലീപ് വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല. പ്രത്യേക കോടതി വിചാരണക്ക് അനുവദിക്കണമെന്ന നടിയുടെ ആവശ്യത്തിനോട് സർക്കാർ അനുഭാവപൂർണ്ണമാണ് പ്രതികരിച്ചത്. എന്നാൽ ആക്രമണവും മോഹൻലാലിന്റെ ക്ഷണവും തമ്മിൽ കൂട്ടിയോജിപ്പിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം.
സർക്കാർ, നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എൻ എസ് മാധവന്റെ കത്ത് സർക്കാരിന് ലഭിച്ചിട്ടില്ല. സാംസ്കാരിക പ്രവർത്തകർക്ക് തങ്ങളുടെ ന്യായം പറയാൻ അവകാശമുണ്ടെന്നാണ് സർക്കാർ നിലപാട്. നേരത്തെ ആക്രമത്തിന് ഇരയായ നടിയെ പിന്തുണച്ച വനിതാതാരങ്ങളും മോഹൻലാലിനെ ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നും സർക്കാർ പ്രതികരിച്ചില്ല. മോഹൻലാലിനോട് സാംസ്കാരിക മന്ത്രി നേരിട്ട് താരങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമായിരുന്നു ഇത്. അതിൽ ഇടഞ്ഞ് നിൽക്കുന്ന താരങ്ങളുമായി ചർച്ച നടത്താമെന്ന് ലാൽ സമ്മതിച്ചിരുന്നു. അടുത്ത മാസം ഏഴിന് ചർച്ച നടത്താൻ തീരുമാനിച്ചത് സർക്കാരിന്റെ നിർദ്ദേശാനുസരണമാണ്. ഇത്രയുമൊക്കെ ചെയ്തിട്ടും മോഹൻലാലിനെ ചലച്ചിത്ര അക്കാദമിയുടെ ചടങ്ങിൽ നിന്നും മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് സർക്കാരിന്റെ വാദം
മോഹൻലാലിനെ ചടങ്ങിൽ വിളിച്ചത് അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ലെന്ന് സർക്കാർ വാദിക്കുന്നു.
മോഹൻലാൽ ആദരണീയനായ താരമാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ അപമാനിക്കാനാവില്ല. അദ്ദേഹത്തെ ഒഴിവാക്കിയാൽ അത് വിവാദമാകുമെന്ന് സർക്കാർ കരുതുന്നു. ലാൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു എന്നാണ് സർക്കാരിന്റെ വിശ്വാസം.