ചലച്ചിത്ര പുരസ്കാര ദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പിന്നാലെ സോഷ്യല്‍ ഇടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഒരുവിഭാഗം താരാരാധകരുടെ ‘ആക്രമണങ്ങള്‍’ക്ക് ശമനമില്ല. സംവിധായകന്‍ ഡോ.ബിജുവിന് പിന്നാലെ നടി സജിത മഠത്തിലും സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് തന്‍റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ തനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മോഹന്‍ലാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് സര്‍ക്കാരിന് ഭീമ ഹര്‍ജി നല്‍കിയതാണ് പ്രകോപനങ്ങളുടെ തുടക്കം. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബിജുവിന്‍റെ പേജില്‍ ആരാധക രോഷം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് സജിത മഠത്തിലും സമാനമായ ആക്രമണം നേരിട്ടത്. പ്രതിഷേധങ്ങളെ തള്ളി മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.
കായംകുളി കൊച്ചുണ്ണി മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായി റിലീസിനൊരുങ്ങുന്നു . നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലെത്തുന്നു. അതിസാഹസികമായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആ അനുഭവങ്ങൾ പങ്കുവെക്കുകയാണ് റോഷൻ ആൻഡ്രൂസ്.
ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ചിത്രത്തിൽ ലൊക്കേഷൻ തന്നെയാണ് പ്രധാന ഹൈലൈറ്റ്. 1830 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കല്ല് വിരിച്ച വഴികൾ, കാളവണ്ടി, പക്ഷിമൃഗാദികൾ നിറഞ്ഞ അന്തരീക്ഷം ഇവയെല്ലാം ചിത്രത്തിന് വേണ്ടി സൃഷ്ടിച്ചെടുക്കുകയായിരുന്നു.
പാമ്പുകളും മുതലുകളും നിറഞ്ഞ ലൊക്കേഷനിൽ അതിസാഹസികമായായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ അതിമനോഹരമായ ഒരു പ്രദേശം ലൊക്കേഷനായി തിരഞ്ഞെടുത്തു. അവിടുത്തെ കുളത്തിൽ നിവിൻ മുങ്ങാംകുഴിയിടുന്നതാണ് രംഗം. എന്നാൽ അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്, മുന്നൂറോളം മുതലകളുള്ള കുളമാണതെന്ന്. മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഉച്ചത്തിൽ ശബ്ദങ്ങളുണ്ടാക്കി മുതലകളെ തുരത്താൻ ഒരു സംഘത്തെ അയച്ചു. പിന്നാലെ ഷൂട്ടിങ്ങും ആരംഭിച്ചു. അപ്പോഴും അഞ്ചാറ് മുതലകളെ കുളത്തിന് മുകളിൽ കാണാമായിരുന്നു. ഭാഗ്യംകൊണ്ട് അപകടമൊന്നും സംഭവിച്ചില്ല.
ശ്രീലങ്കയിൽ മുതലകളായിരുന്നെങ്കിൽ മംഗളുരുവിലെ കടപ്പ വനത്തിൽ വിഷപ്പാമ്പുകളായിരുന്നു. സാങ്കേതികസംഘത്തിലാരാളെ പാമ്പു കടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകിയതിനാൽ അപകടമൊന്നുമുണ്ടായില്ല.
ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നിവിൻറെ കയ്യൊടിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിന് തയ്യാറായി നിവിനെത്തി. രണ്ടുദിവസങ്ങൾക്ക് ശേഷം ഒരു കാളവണ്ടി നിവിന്റെ മുകളിലേക്ക് മറിഞ്ഞുവീണു. അന്ന് തലനാരിഴക്കാണ് നിവിൻ രക്ഷപ്പെട്ടത്, റോഷൻ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ-സാംസ്കാരിക പ്രവർത്തകർ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് 107 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം. എൻ.എസ്. മാധവൻ, സച്ചിദാനന്ദൻ, സേതു, നടൻ പ്രകാശ് രാജ്, സംവിധായകൻ രാജീവ് രവി, ഡബ്യുസിസി അംഗം ഗീതു മോഹൻദാസ് എന്നിവർ അടക്കം 107 പേരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ മോഹൻലാലിനെ മുഖ്യതിഥി ആക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ ചലച്ചിത്ര അക്കാഡമി ജനറൽ കൗണ്‍സിൽ അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ അവാർഡ് വിതരണ ചടങ്ങിൽ നിന്നും മോഹൻലാലിനെ മാറ്റി നിർത്തണമെന്ന ആവശ്യം സർക്കാർ തള്ളും എന്നാണ് സൂചന. സാംസ്കാരിക പ്രവർത്തകർ മോഹൻലാലിനെ മുഖ്യാതിഥിയാക്കരുതെന്ന അഭിപ്രായം സർക്കാർ കണക്കിലെടുക്കില്ല. മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ സർക്കാർ മുഖ്യാതിഥിയാക്കാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അതിന് ശേഷമാണ് അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായത്. അതിൽ സർക്കാർ കക്ഷിയല്ല. സർക്കാരിന് അമ്മയുടെ കാര്യത്തിൽ പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല. അമ്മയുടെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന് നേരത്തെയും സർക്കാർ വ്യക്തമാക്കിയതാണ്. അമ്മ ഒരു സംഘടനയാണ്. അതിന്റെ പ്രസിഡന്റാണ് ലാൽ. എന്നാൽ പ്രസിഡന്റല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. ദിലീപ് വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല. പ്രത്യേക കോടതി വിചാരണക്ക് അനുവദിക്കണമെന്ന നടിയുടെ ആവശ്യത്തിനോട് സർക്കാർ അനുഭാവപൂർണ്ണമാണ് പ്രതികരിച്ചത്. എന്നാൽ ആക്രമണവും മോഹൻലാലിന്റെ ക്ഷണവും തമ്മിൽ കൂട്ടിയോജിപ്പിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം.
സർക്കാർ, നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എൻ എസ് മാധവന്റെ കത്ത് സർക്കാരിന് ലഭിച്ചിട്ടില്ല. സാംസ്കാരിക പ്രവർത്തകർക്ക് തങ്ങളുടെ ന്യായം പറയാൻ അവകാശമുണ്ടെന്നാണ് സർക്കാർ നിലപാട്. നേരത്തെ ആക്രമത്തിന് ഇരയായ നടിയെ പിന്തുണച്ച വനിതാതാരങ്ങളും മോഹൻലാലിനെ ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നും സർക്കാർ പ്രതികരിച്ചില്ല. മോഹൻലാലിനോട് സാംസ്കാരിക മന്ത്രി നേരിട്ട് താരങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമായിരുന്നു ഇത്. അതിൽ ഇടഞ്ഞ് നിൽക്കുന്ന താരങ്ങളുമായി ചർച്ച നടത്താമെന്ന് ലാൽ സമ്മതിച്ചിരുന്നു. അടുത്ത മാസം ഏഴിന് ചർച്ച നടത്താൻ തീരുമാനിച്ചത് സർക്കാരിന്റെ നിർദ്ദേശാനുസരണമാണ്. ഇത്രയുമൊക്കെ ചെയ്തിട്ടും മോഹൻലാലിനെ ചലച്ചിത്ര അക്കാദമിയുടെ ചടങ്ങിൽ നിന്നും മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് സർക്കാരിന്റെ വാദം
മോഹൻലാലിനെ ചടങ്ങിൽ വിളിച്ചത് അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ലെന്ന് സർക്കാർ വാദിക്കുന്നു.
മോഹൻലാൽ ആദരണീയനായ താരമാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ അപമാനിക്കാനാവില്ല. അദ്ദേഹത്തെ ഒഴിവാക്കിയാൽ അത് വിവാദമാകുമെന്ന് സർക്കാർ കരുതുന്നു. ലാൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു എന്നാണ് സർക്കാരിന്റെ വിശ്വാസം.
ലൂസിഫര്‍ ഒരു അപൂര്‍വ സംഗമാണെന്നും ഇത് പൂര്‍വകല്‍പ്പിതമാണെന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മോഹന്‍ലാല്‍.
തന്റെ ബ്ലോഗില്‍ വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് ചിത്രത്തെ കുറിച്ചും സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചും വിവരിച്ചത്. പൃഥ്വിരാജിന്റെ ക്യാമറയ്ക്ക മുന്നില്‍ അനുസരണയോടെയാണ് ഞാന്‍ നിന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചു. ഇപ്പോള്‍. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാസിലിന്റെ ക്യാമറയ്ക്ക് മുന്നിലാണ് ഞാന്‍ അഭിനയിച്ചത്. ഇപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഭാഗ്യം കിട്ടി. എനിക്കേറെയിഷ്ടപ്പെട്ട ഭരത്‌ഗോപിച്ചേട്ടന്റെ മകന്റെ തിരക്കഥയില്‍ അഭിനയിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുളവാകുന്നു.മറ്റൊരു നടന്‍ പൃഥ്വി രാജിന്റെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വ നിമിഷമെന്ന് മാത്രമേ ഇതിനെ പറയാനുള്ളു. ഒരു പക്ഷേ അത്ഭുതമായിരിക്കാം തിരക്കുള്ള ഒരു നടന്‍ അഭിനയം മാറ്റിവെച്ച് സംവിധായകനാകുന്നത്. പൃഥ്വിവില്‍ സുകുമാരന്‍ ചേട്ടന്റെ നിഴല്‍ അവശേഷിച്ചിട്ടുണ്ടെന്നും മോഹന്‍ ലാല്‍ കൂട്ടിചേര്‍ക്കുന്നു.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
വഴികളിലും വളവുകളിലുമെല്ലാം ജീവിതം അത്ഭുതങ്ങള്‍ കാത്ത് വച്ചിട്ടുണ്ടാവും എന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. എന്നാല്‍ നമ്മില്‍ പലരും അത് കാണാന്‍ ശ്രമിക്കാറില്ല. കണ്ടാല്‍ തന്നെ അതിനെ ഗൗനിക്കാറില്ല. അതില്‍ നിഷ്‌കളങ്കമായി അത്ഭുതപ്പെടാറില്ല. നാം തന്നെ നമുക്ക് മുകളില്‍ കെട്ടിപ്പൊക്കിയ തിരക്കുകളും നമ്മുടെയുള്ളില്‍ തന്നെ കുമിഞ്ഞ ഈഗോകളും നമ്മുടെ കണ്ണുകളില്‍ നിന്ന് നിഷ്‌കളങ്കതയുടെ പടലങ്ങളെ മായ്ച്ചു കളഞ്ഞിരിക്കുന്നു. ജീവിതം അതിന്റെ ഭംഗികളുമായി മുന്നില്‍ വരുമ്പോഴും നാം വിരസമായ മുഖത്തോടെയായിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിതമായ എല്ലാ കാര്യങ്ങളേയും അതിന്റേതായ രീതിയില്‍ വിസ്മയത്തോടെ മാറി നിന്ന് നിരീക്ഷിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അപ്പോള്‍ ആരോ എവിടെയോ ഇരുന്ന് നെയ്യുന്ന ഒരു അത്ഭുത വല പോലെ തോന്നും ജീവിതം. ഓരോ കാര്യത്തിനും എവിടെയൊക്കെയോ ഉള്ള ഏതോ കാര്യം കാരണമായിട്ടുണ്ടാവാം. ഈ വലയില്‍ ഒരു നൂല് പോലും വേറിട്ട് നില്‍ക്കുന്നില്ല. എല്ലാത്തിനുമുണ്ട് പരസ്പര ബന്ധം
പുതിയ സിനിമയായ ലൂസിഫറില്‍’ പൃഥ്വിരാജ് സുകുമാരന്റെ ക്യാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ ആണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞ് പോകുന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടില്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ പാച്ചിക്ക എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലാണ്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് എന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയ ആള്‍…. 34 വര്‍ഷങ്ങള്‍ക്ക് മുമ്ബ് എനിക്കൊപ്പം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയില്‍ പാച്ചിക്കാ അഭിനയിച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍, ഒരു കഥാപത്രമായി എനിക്ക് മുഖാമുഖം. ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപി ചേട്ടന്റെ മകന്‍ മുരളീ ഗോപി. മറ്റൊരു നടന്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വമായ ഒരു സംഗമം. ഇത് പൂര്‍വകല്‍പ്പിതമാണെന്ന് എന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാനാണ് എനിക്ക് ഇഷ്ടം.
പൃഥ്വിയുടെ ചലനങ്ങളില്‍ സുകുമാരന്‍ ചേട്ടന്റെ ഒരുപാട് നിഴലുകള്‍ വീണിട്ടുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. സുകുമാരന്‍ ചേട്ടനുമായും പൃഥ്വിയുടെ അമ്മ മല്ലിക ചേച്ചിയുമായും തിരുവനന്തപുരത്ത് ഉള്ള കാലത്ത് തന്നെ എനിക്ക് കുടുംബപരമായ അടുപ്പമുണ്ട്. മദിരാശിയില്‍ സുകുമാരന്‍ ചേട്ടന്റെ വീട്ടിലായിരുന്നു പാച്ചിക്കാ താമസിച്ചിരുന്നത്. പൃഥ്വിയും ഇന്ദ്രജിത്തും കളിച്ച് നടക്കുന്നത് ക്യമറയിലൂടെയല്ലാതെ തന്നെ കണ്ടയാളാണ് പാച്ചിക്കാ. ജീവിതത്തിലെ ഒരു കാര്യങ്ങളും ഒരു രേഖകളും വെറുതെയാവുന്നില്ല. എവിടെയൊക്കെയോ പരസ്പരം ബന്ധപ്പെടാനായി അവര്‍ യാത്ര തുടരുന്നു. അതെ.. എന്നെ സംബന്ധിച്ച് ഇതിലൊക്കെ അത്ഭുതകരമായ ഒരു കാര്യം, ഏറെ തിരക്കുള്ള, ആരാധകരുള്ള നടനായ പൃഥ്വിരാജ്, അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നതാണ്. ഒരുപാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ ഒരു പാഷനാണ്. ഏത് വിഷയത്തിലും അത്തരമൊരു താത്പര്യം ഉണ്ടാകുമ്പോൾ ചെയ്യുന്നത് ഒരു ജോലിയാവില്ല. ചെയ്യുന്ന ആള്‍ ആ വിഷയമായി മാറും. അയാളില്‍ അപ്പോള്‍ ഒരു പ്രത്യേക ലഹരിയുടെ.. അംശമുണ്ടാവും. അത്തരക്കാരുമായി സര്‍ഗാത്മകമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഏറെ സുഖകരമായ ഒരു കാര്യമാണ്. ഞാനിപ്പോള്‍ അതാണ് അനുഭവിക്കുന്നത്.
ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്‍വമായിരിക്കാം ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവച്ചിട്ട് സംവിധായകനാകുന്നത്. ഇവിടെ സംവിധായകനില്‍ നടന്‍ കൂടിയുണ്ട്. എന്നിലുമുണ്ട് ഒരു നടന്‍. പക്ഷേ എന്നില്‍ ഒരു സംവിധായകനില്ല. എന്താണോ എന്റെ നടനായ സംവിധായകന് വേണ്ടത് എന്ന് എന്നിലെ നടന് മനസിലാവണം. എന്നിലെ നടനില്‍ നിന്ന് എന്തെടുക്കണം എന്ന് നടനായ സംവിധായകനും. ആ ഒരു രസതന്ത്രത്തില്‍ എത്തിയാല്‍ ഞങ്ങലെ പോലും അത്ഭുതപ്പെടുത്തുന്ന പിറവികളുണ്ടാവാം. അതിനായാണ് ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് യാത്ര തുടരുന്നത്. അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ഞാന്‍ നടനെന്ന നിലയില്‍ പൂര്‍ണമായും സമര്‍പ്പിക്കണം… യാതൊരു വിധ അഹന്തകളുമില്ലാതെ…. ഒരുപാട് പേരുടെ പാഷനോടൊപ്പം ഞാനും.. നാല്‍പ്പത് വര്‍ഷത്തിലധികമായി ഞാന്‍ അഭിനയിക്കുന്നു. ഒരിക്കല്‍ ഏതോ ഒരു സിനിമയില്‍ ഒരുപാട് നടന്മാരോടൊപ്പമുള്ള ഒരു ഷോട്ടിനിടെ പെട്ടെന്ന് ഒരു ഓര്‍മ എന്നില്‍ മിന്നല്‍ പോലെ വന്ന് മാഞ്ഞു. എന്റെ മുന്നില്‍ നില്‍ക്കുന്ന മിക്ക നടന്മാരുടെയും.. അവരുടെ അച്ഛന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍, ബിജുമേനോന്‍, സായ;കുമാര്‍, വിജയരാഘവന്‍, പൃഥ്വിരാജും ഇന്ദ്രജിത്തും, മുരളി ഗോപി.. മുകേഷിന്റെ അമ്മയൊടൊപ്പം..
അങ്ങിനെയങ്ങിനെ തലമുറകള്‍ ഒഴുകിപ്പോകുന്നു. അതിന്റെ നടുവില്‍ ഒരു നാളം പോലെ അണയാതെ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഈ തലമുറകളെല്ലാം എന്നെ തഴുകി കടന്ന് പോയതാണ്. ഔഷധവാഹിയായ അരുവിയെ പോലെ സുഗന്ധം നിറഞ്ഞ കാറ്റിനെ പോലെ, അത് ഗുരുത്വമായും കരുത്തായും എന്നിലേക്ക് കുറച്ചൊക്കെ പ്രവഹിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ പുതിയ തലമുറയ്ക്ക് മുന്നില്‍ നിൽകുമ്പോൾ ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ വിനീതനാവുന്നു. അവരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്നു. അതിലെ ആനന്ദം രഹസ്യമായി അനുഭവിക്കുന്നു. അതിലൂടെ ഒരു വിസ്മയ ശലഭമായി പറന്ന്.. പറന്ന്.. പറന്ന്.. അങ്ങനെ.
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരമായ അഞ്ജലി അമീറാണ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം തിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. മമ്മൂട്ടി, അഞ്ജലി അമീർ , സത്യരാജ്, സംവിധായകൻ മിഷ്കനും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു.
ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാൽ ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ കുറിച്ച് സംവിധായകൻ മിഷ്കൻ നടത്തിയ പരാമർശം വിവാദമാകുകയാണ്. സംവിധായകന്റെ ബാലാത്സംഗ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്,ഓഡിയോ ലോഞ്ചിന് മിഷ്കറിന്റെ പ്രസംഗം ഇങ്ങനെ. മമ്മൂക്ക താങ്കൾ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസപ്പ് ഷോർട്ട് ചിത്രത്തിലുണ്ട്. സത്യം, മറ്റാരെങ്കിലുമാണ് ഈ സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിൽ നാം പേടിച്ചു പോയേനെ. ഈ ചിത്രത്തിലേയ്ക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തതിൽ താൻ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നെങ്കിൽ ഞാൻ തീർച്ചയായും പ്രണയിച്ചേനേ. അല്ലെങ്കിൽ ബലാത്സംഗം ചെയ്തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം കൂടിയാണെന്ന് മിഷ്കിൻ പറഞ്ഞു.
ഇപ്പോഴിതാ മിഷ്‌കിന്റെ പരാമര്‍ശത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് തമിഴ് നടന്‍ പ്രസന്ന.തന്റെ അടുത്ത സുഹൃത്താണ് മിഷ്‌കിന്‍ എന്നും എന്നാല്‍ അദ്ദേഹം പറഞ്ഞതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പ്രസന്ന പറയുന്നു. മിഷ്‌കിന്റെ ബലാല്‍സംഘ പരാമര്‍ശത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. അദ്ദേഹം പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലത്തേണ്ടത് അത്യാവശ്യമാണ്. പ്രസന്ന പറഞ്ഞു.
ശ്രദ്ധേയമായൊരു ചിത്രത്തിലൂടെയാണ് ഇത്തവണ മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കലാമൂല്യമുളള സിനിമകളുടെ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും പേരന്‍പ് എന്നാണറിയുന്നത്. ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അഭിനയപ്രാധാന്യം ഏറെയുളള ഒരു കഥാപാത്രമായാണ് മമ്മൂക്കയെത്തുന്നത്. വൈകാരിക ഏറെയുളള ചിത്രം ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീറും പേരന്‍പില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
വ്യത്യസ്ഥ പ്രമേയം
വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഒരു അച്ഛന്റെയും അംഗവൈകല്യമുളള മകളുടെയും കഥയാണ് ചിത്രം പറയുന്നത്. അഞ്ജലിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയ താരങ്ങളും പേരന്‍പില്‍ അഭിനയിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രീരാജ ലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തേനപ്പന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
പിച്ച വെച്ച നാൾ മുതൽക്ക് നീ… ഈ പാട്ട് പശ്ചാത്തലമായി പിച്ച എടുക്കുന്ന രണ്ട് യുവതാരങ്ങൾ. ഉറ്റസുഹൃത്തുക്കളായ ധർമജനും പിഷാരടിയുമായാണ് വിദേശത്ത് പിച്ച എടുക്കുന്ന വിഡിയോയിലെ താരങ്ങൾ. ശരിക്കും പിച്ചക്കാരാണെന്ന് കരുതി ചിലരൊക്കെ ഇവർക്ക് കാശ് നൽകുന്നുമുണ്ട്.
വിഡിയോയുടെ താഴെ ആരാധകരുടെ വത രസകരമായ കമന്റുകളും. ആത്മ പ്രശംസ എനിക്ക് തീരെ ഇഷ്ടമല്ല. ഇത്രക്ക് ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ… ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. പിഷാരടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിഡിയോ പങ്കുവച്ചത്.
പ്രശസ്ത ബോളിവുഡ് നടി റീത്താ ബാദുരി (62) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകള്‍ അലട്ടിയിരുന്ന അവസാന നാളുകളില്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ഭാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെ ജനപ്രിയ മുഖമായിരുന്നു റീത്തയുടേത്.
1968ല്‍ തേരി തല്‍ഷാന്‍ മേന്‍ എന്ന ചിത്രത്തിലൂടെയാണ് റീത്താ അഭിനയരംഗത്തേക്കെത്തിയത്. തുടര്‍ന്ന് 70 മുതല്‍ 90കാലഘട്ടം വരെ നായികയായും സഹനടിയായും മിന്നിത്തിളങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞു. സാവന്‍ കോ ആനെ ദോ (1979), ജൂലി (1975), രാജ (1995) എന്നീ ചിത്രങ്ങളില്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. കമലഹാസന്റെ ആദ്യ ചിത്രങ്ങളിലൊന്നായ കന്യാകുമാരിയിലൂടെ (1974) മലയാളത്തിന്റെ നായികയായും റീത്ത എത്തി. അഭിഷേക് ജയിന്‍ സംവിധാനം ചെയ്ത കെവി റിതേ ജയിഷ് എന്ന ഗുജറാത്തി ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് മുംബയ് അന്ധേരിയിലെ ശ്മശാനത്തില്‍ അന്തിമചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കൊല്ലം മുളങ്കാടകത്ത് സീരിയൽ നടിയുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കള്ളനോട്ടടിക്കാനുള്ള കടലാസും അച്ചും തയാറാക്കാന്‍ സഹായിച്ചവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി.
ഇടുക്കി തോപ്രാംകുടി വാതല്ലൂർ ജോബിൻ ജോസഫ്്, കൊല്ലംപറമ്പിൽ റിജോ, അരുൺ മൈലിക്കുളത്ത് എന്നിവരെയാണ്് അന്വേഷണച്ചുമതലയുള്ള കട്ടപ്പന സി.ഐ.വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്നു പേരും വിവിധ സ്ഥലങ്ങളിൽ ഡ്രൈവർമാരാണ്.അറസ്റ്റിലായ റിജോയ്ക്ക് ഇലക്ട്രിക് പണികൾ അറിയാം എന്ന് മനസിലാക്കിയ ഒന്നാം പ്രതി ലിയോ റിജോയെ കൊല്ലത്തെ നടിയുടെ വീട്ടിൽ നോട്ടു നിർമാണത്തിനായി കൂട്ടിക്കൊണ്ട് പോയിരുന്നു.
20 ദിവസം റിജോ സഹായിയി കൊല്ലത്ത് നിന്നു. കൂടുതൽ ആളുകളെ സഹായത്തിന് ആവശ്യമുണ്ടായതിനാൽ ജോബിനെയും അരുണിനെയും പിന്നീട് കൂടെ കൂട്ടുകയായിരുന്നു. കള്ളനോട്ടടിക്കാനുള്ള പേപ്പർ മുറിക്കലും അച്ച് തയാറാക്കലുമായിരുന്നു ഇവരുടെ ചുമതല. പതിനായിരം രൂപ വീതം ഇവർക്ക് കൂലി നല്‍കി .പിടിയിലായ റിജോ മുൻപും ക്രിമിനൽ കേസിൽ പ്രതിയാണ്.
സീരിയൽ നടിയും കുടുംബവും അറസ്റ്റിലായതറിഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാവാനുണ്ട്. ഇതിനിടെ നടിയുടെ അമ്മ രമാദേവിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
ജിസ് ജോൺ
പച്ചപ്പും നാട്ടിന്‍പുറത്തിന്റെ എല്ലാ വശ്യചാരുതയും നിറഞ്ഞു നില്‍ക്കുന്ന തോപ്രാംകുടിക്ക് സിനിമയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി. 80ശതമാനം കര്‍ഷകര്‍ താമസിക്കുന്ന തോപ്രാംകുടി ഒരുകാലത്ത് കുരുമുളകിന്റെ കേന്ദ്രമായിരുന്നു. വീണ്ടും വാര്‍ത്താ പ്രധാന്യമേറിയത് നേന്ത്രപ്പഴം കയറ്റിയയക്കുന്നതിനാലായിരുന്നു. ഇതിനെല്ലാം ഇടയിലാണ് സിനിമാക്കാര്‍ക്കും പ്രിയമുള്ള സ്ഥലമായി തോപ്രാംകുടി മാറിയത്. പളുങ്ക് എന്ന ചിത്രത്തില്‍ നാട്ടിന്‍പുറം ഷൂട്ട് ചെയ്തത് തോപ്രാംകുടിയിലായിരുന്നു. എന്നാല്‍ സിനിമയില്‍ തോപ്രാംകുടിയെ എല്ലാവരും അറിഞ്ഞത് മമ്മൂട്ടിയുടെ ലൗഡ് സ്പീക്കറിലൂടെയായിരുന്നു. വളരെയധികം അവാര്‍ഡുകള്‍ നേടിയ മഹേഷിന്റെ പ്രതികാരം തോപ്രാംകുടിയിലും പരിസര പ്രദേശത്തുമാണ് ഷൂട്ട് ചെയ്തത്. ഇതില്‍ തോപ്രാംകുടി സെന്റ് മരിയ ഗോരെത്തിസ്‌കൂള്‍ ഒരു പാട്ടില്‍ കാണുമ്പോള്‍ അവിടെ പഠിച്ച എല്ലാവരുടെയും മനസില്‍ പഴയകാല ഓര്‍മ്മകള്‍ വരുന്നു. വീണ്ടും ഒട്ടേറെ സിനിമകള്‍ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയും തോപ്രാംകുടി പേര് എടുത്തു കാണിക്കുന്നു.
തോപ്രാംകുടി എന്ന പേര് ഒരു ഭാഗ്യമായി സിനിമാക്കാര്‍ കരുതുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇതാ ഒരു തിരക്കഥാകൃത്തും തോപ്രാംകുടിയില്‍ നിന്ന് സാജു തോമസ്. മോഹന്‍ലാലിന്റെ ചിത്രമായ നീരാളിയുടെ തിരക്കഥാകൃത്താണ് സാജു തോമസ്. ജേർണലിസത്തില്‍ തന്റെ കഴിവ് തെളിയിച്ച സാജു തോമസ് ആദ്യമായ തിരക്കഥയെഴുതുന്നത് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ്.
സൗമ്യനായ ഏഴടിയിലേറെ പൊക്കക്കാരനായ സാജു തോമസ് സിനിമമാത്രം കണ്ട് മാധ്യമപ്രവര്‍ത്തനം പഠിക്കാനെത്തിയതായിരുന്നു. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ ആ ആഗ്രഹം സഫലമായി. ചെറുപ്പം മുതലേ സിനിമ മനസിലുണ്ടായിരുന്നു. വളരെധികം തിരക്കഥകള്‍ ചെയ്തതിന് ശേഷമാണ് വിജയത്തിലെത്തുന്നത്.
നീരാളി ഒരു അതിജീവനത്തിന്റെ കഥയാണ്. നമ്മളെല്ലാം ഈ അടുത്ത ദിവസങ്ങളിലായി വാര്‍ത്തയില്‍ കണ്ടുകൊണ്ടിരിക്കുന്ന തായ്‌ലാന്റിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ട സംഭവവും അവരെ രക്ഷിക്കുന്ന ആ സമയത്ത് തന്നെ നീരാളിയും റിലീസാകുന്നതും അതിശയം തോന്നിപ്പിക്കുന്നതാണ്. മലയാളികള്‍ക്ക് ഒട്ടും സുപരിചിതമല്ലാത്ത അജോയ് വര്‍മ്മയും സാജു തോമസും ഇത്രയും വലിയ ഒരു പ്രോജെക്ടിന് പിന്നിലെന്നതും അതിശയം തോന്നിപ്പിക്കുന്ന കാര്യം തന്നെ. നീരാളിയുടെ 90 ശതമാനം ഷൂട്ടിംഗും നടന്നത് മുംബൈയിലാണ്. അതുപൊലെ തന്നെ ഈ ചിത്രത്തിന്റെ നാദിയ മോഹന്‍ലാല്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജേർണലിസത്തിലൂടെ ഒട്ടേറെപ്പേര്‍ സിനിമയിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്കെല്ലാം സാജു തോമസ് ഒരു പ്രചോദനമാകട്ടെ.
വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മോഡലിനെ തോക്കിന്‍ മുനയില്‍ ബന്ധനസ്ഥയാക്കിയ 30 കാരനെ ഒടുവില്‍ പൊലീസ് അനുനയിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. കാമുകനെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശുകാരനായ രോഹിതാണ് യുവതി വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറയാതെ പുറത്തുവിടില്ലെന്ന് ഭീഷണി മുഴുക്കിയത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. ഇവരെ ബന്ദിയാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി രോഹിത്തിനെയും ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 7.15ഓടെ യുവതിയുമായി രോഹിത്ത് ഫ്ളാറ്റിന് പുറത്തേക്ക് എത്തി കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച യുവതിയുടെ ഫ്‌ളാറ്റിനുള്ളില്‍ കടന്ന രോഹിത് അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയുമായിരുന്നു. യുവതിയെ താന്‍ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് രോഹിത് അവകാശപ്പെട്ടിരുന്നത്. പ്രണയിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ മാത്രമേ യുവതിയെ സ്വതന്ത്രയാക്കുവെന്ന നിലപാടായിരുന്നു രോഹിത് സ്വീകരിച്ചത്. ആദ്യം യുവതിയെ രക്ഷപെടുത്താന്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും രോഹിത്തിന്റെ ഭീഷണിയെ തുടര്‍ന്ന് അകത്തുകടക്കാനായില്ല.
മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ആ സമയത്താണ് രോഹിത്തുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് രോഹിത്ത് യുവതിയെ സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. യുവതി ഫോണ്‍ എടുക്കാതായതോടെ വെള്ളിയാഴ്ച ഇയാള്‍ ഫ്‌ളാറ്റിലെത്തുകയും അകത്തുകടന്ന് കുറ്റിയിടുകയുമായിരുന്നു.
12 മണിക്കൂറോളം ഇയാള്‍ പെണ്‍കുട്ടിയെ മുറിക്കുളളില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി പരിഭ്രാന്തി സൃഷ്ടിച്ചു.
യുവാവിനെ അനുനയിപ്പിച്ച് യുവതിയെ സ്വതന്ത്രയാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ സ്വതന്ത്രയാക്കണമെന്നും വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് രോഹിത്തിന്റെ സുഹൃത്തുക്കളും സംസാരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
രോഹിത്ത് ആവശ്യപ്പെട്ടതനുസരിച്ച് കുടിവെള്ളവും സിഗററ്റും ഭക്ഷണവും എത്തിച്ചുകൊടുത്തു. യുവതിയുടെ ബെഡ് റൂമിന്റെ ജനാലയിലൂടെ ബക്കറ്റിലാക്കിയാണ് ഭക്ഷണ പദാർത്ഥം നൽകിയത്. ഇതിൽ നിന്ന് പാക്കറ്റിലുള്ള ഭക്ഷണം മാത്രമാണ് യുവാവ് ഭക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് സ്ഥിതിഗതികൾ വിലയിരുത്തി. രോഹിത്ത് ഫെബ്രുവരിയിലും സമാനമായ ശ്രമം നടത്തിയിരുന്നതായി യുവതിയുടെ മാതാവ് പറയുന്നു.