ലിജോ ജോസ് പെല്ലിശേരി സംവിധാനം നിര്‍വഹിച്ച ഈമയൗ എന്ന ചിത്രം മെയ് 4ന് തീയേറ്റരുകളിലെത്തുന്നു. ചിത്രത്തിന്റെ അവകാശങ്ങള്‍ ഏറ്റെടുത്തതായി ആഷിഖ് അബു അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലിജോ ജോസ് പെല്ലിശേരിക്ക് നേടിക്കൊടുത്ത ചിത്രം രണ്ട് തവണ റിലീസ് മാറ്റിവെച്ചതിനു ശേഷമാണ് എത്തുന്നത്.
18 ദിവസംകൊണ്ടാണ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ ജോലികള്‍ കഴിയാത്തതാണ് കാരണമായി പറഞ്ഞത്.
ചിത്രത്തിന്റെ പ്രിവ്യൂവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് ചില ചലച്ചിത്രമേളകളില്‍ ചിത്രത്തിന് ക്ഷണം ലഭിക്കുകയും ചെയ്തു. ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഈശോ മറിയം യൗസോപ്പ് എന്നതിന്റെ ചുരുക്ക രൂപമാണ് ഈമയൗ.
കത്വവ പെണ്‍കുട്ടിയുടെ കൊലപാതകം ഭയപ്പാടുണ്ടാക്കുന്നതായും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രശസ്ത മോഡലും തമിഴ് നടിയുമായ നിവേദ പെതുരാജ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിഡിയോയിലാണ് തെന്നിന്ത്യന്‍ നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കത്വവ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതിഷേധത്തിലാണ്. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖര്‍ സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
അഞ്ചുവയസുളളപ്പോഴാണ് താന്‍ ലൈംഗിക പീഡനത്തിന് ഇരയായത്. അന്ന് അതെങ്ങനെയാണ് അച്ഛനമ്മാരോട് പറയുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും പോലും എനിക്ക് മനസിലായിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ അധികം നേരിടേണ്ടി വരുന്നത് അപരിചതരില്‍ നിന്നല്ലെന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും അയല്‍പക്കത്തുള്ളവരില്‍ നിന്നുമൊക്കെയാണ് നിവേദ പറയുന്നു.
കുട്ടികളും സ്ത്രീകളും അക്രമിക്കപ്പെടുന്നത് തടയിടാന്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നടി വ്യക്തമാക്കുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ഭയമാണ്. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും അറിയാത്ത അവസ്ഥ. ഈ അവസ്ഥ മാറണം. ഇത് പുരുഷന്മാരോടുള്ള അഭ്യര്‍ഥനയായി കണക്കാക്കണമെന്നും താരം പറഞ്ഞു.
നിവേദ പെതുരാജിന്റെ വാക്കുകള്‍.
നമ്മുടെ രാജ്യത്ത് നിയന്ത്രിക്കാനാകാത്ത ഒത്തിരി കാര്യങ്ങള്‍ ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാവുന്ന ഒരു പ്രശ്‌നമാണ് സ്ത്രീകളുടെ സുരക്ഷിതത്വം. ഈ വിഡിയോ കാണുന്ന സ്ത്രീ പുരുഷന്‍മാരില്‍ വലിയൊരു ശതമാനം ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ടെന്ന് ഉറപ്പുളളതു കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. അഞ്ചുവയസുളളപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത്. അന്ന് അതെങ്ങനെയാണ് അച്ഛനമ്മാരോട് പറയുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും പോലും എനിക്ക് മനസിലായിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ അധികം നേരിടേണ്ടി വരുന്നത് അപരിചതരില്‍ നിന്നല്ലെന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും അയല്‍പക്കത്തുള്ളവരില്‍ നിന്നുമൊക്കെയാണ്.
തെറ്റായ സംസാരവും തെറ്റായ സ്പര്‍ശനവും എന്താണെന്ന് കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് കടന്നു പോകണ്ടി വരികയെന്ന് നമുക്കറിയില്ല. സ്‌കൂളിലും ട്യൂഷന്‍ ക്ലാസിലും അയല്‍ വീടുകളിലുമൊക്കെ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കറിയാം. ഒരോ തെരുവിലും എട്ടും പത്തും ആള്‍ക്കാര്‍ അടങ്ങുന്ന ചെറുസംഘങ്ങള്‍ ഉണ്ടാക്കി ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനുളള സംവിധാനങ്ങള്‍ ഉണ്ടാകണം. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ചോദ്യം ചെയ്യണം. ഞങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്യൂ.
പൊലീസ് സുരക്ഷയൊരുക്കാറുണ്ട്. എപ്പോഴും നമുക്കവരെ ആശ്രയിക്കാനാവില്ല. നമ്മുടെ സുരക്ഷയും സംരക്ഷണവും നമ്മളുടെയും നമുക്കു ചുറ്റുമുള്ളവരുടേയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ഭയമാണ്. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും അറിയാത്ത അവസ്ഥ. ഈ അവസ്ഥ മാറണം. ഇത് പുരുഷന്മാരോടുള്ള അഭ്യര്‍ഥനയായി കണക്കാക്കണം.
തെലുങ്കു സിനിമ ലോകം ഇന്നു ലൈംഗികാരോപണങ്ങള്‍ കൊണ്ടു പുകയുകയാണ്. ദിവങ്ങൾ മുൻപ് നടി ശ്രീറെഡ്ഡി നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് എത്തിരുന്നു. ഇതിനു പിന്നാലെയാണു തെലുങ്കു നടി സുനിത സംവിധായകനും നിരൂപകനുമായ കാത്തി മഹേഷിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിരുക്കുന്നത്.
ഒരു പ്രമുഖ ചാനലില്‍ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചക്കിടയിലായിരുന്നു ഈ വെളിപ്പെടുത്തല്‍. തെലുങ്കു സിനിമ ലോകത്തു വലിയ ഞെട്ടലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടാക്കിരിക്കുന്നത്. ഒരു വര്‍ഷം മുൻപ് ഫേസ്ബുക്ക് വഴിയാണു കാത്തിയുമായി താന്‍ സൗഹൃദത്തിലായത്.
ബിഗ് ബോസില്‍ നിന്ന് അദ്ദേഹം പുറത്തായ സമയത്ത് അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ താന്‍ ഫോണ്‍ ചെയ്തിരുന്നു. ഈ സമയം അദ്ദേഹം തന്നെ ഹൈദരാബാദിലെ വീട്ടിലേയക്കു ക്ഷണിച്ചു. ഇതിനു ശേഷം ഭാര്യയോടു ലഖ്‌നൗവിലേയ്ക്കു പോകുകയാണ് എന്നു കള്ളം പറഞ്ഞ് കാത്തി എന്നെ കാണാന്‍ ഹൈദരബാദില്‍ വന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഈ വീട്ടില്‍ വച്ചു താനുമായി ശരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ഇതിനു തായറാകത്തിനെ തുടര്‍ന്ന് ബലമായി ലൈംഗകി ബന്ധത്തില്‍ ഏര്‍പ്പെട്ടു.
ഇതു കഴിഞ്ഞ് 500 രൂപ മുഖത്തേയ്ക്ക് എറിഞ്ഞു നല്‍കുകയുംചെയ്തു. എന്നാല്‍ ആരോപണം കാത്തി മഹേഷ് തള്ളി. മാനഹാനി വരുത്തിയ തരത്തില്‍ ആരോപണം ഉന്നയിച്ചതിനു യുവതിക്കെതിരെ കേസ് കൊടുക്കും എന്നും കാത്തി മഹേഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
നയന്‍താര നിവിന്‍പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി. നടന്‍ അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്കാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സാറ്റലൈറ്റ് തുകയേക്കാള്‍ അധികമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന്‍-നയന്‍താര കോംപിനേഷനിലുള്ള പ്രതീക്ഷയാണ് ഈ ഉയര്‍ന്ന തുകയ്ക്ക് കാരണം.
ഏഷ്യാനെറ്റിന്റെ മാധവനും ഒത്തു നില്‍ക്കുന്ന ചിത്രം അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മറക്കാനാവാത്ത ഈ വിഷു കൈനീട്ടത്തിന് ഒരായിരം നന്ദിയെന്നും അജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അജുവിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര് ഫണ്‍ടാസ്റ്റിക്ക് ഫിലിം എന്നാണ്.
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ ഇനിയും രണ്ടു മാസങ്ങള്‍ കൂടി കഴിയണം.
വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് ഇതേക്കുറിച്ച് നേരത്തെ ധ്യാന്‍ നല്‍കിയ വിശദീകരണം. തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
നിലവില്‍ കായംകുളം കൊച്ചുണ്ണിയുടെ തിരക്കുകളിലാണ് നിവിന്‍ പോളി. ഹേയ് ജൂഡാണ് നിവിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.
കത്വ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകത്തിലെ എല്ലാ പിശാചുക്കളില്‍നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് മകളെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു.
സണ്ണി ലിയോണിന്റെ ട്വീറ്റ് ഇങ്ങനെ…
പിശാചുകയറിയ എല്ലാത്തില്‍നിന്നും എന്റെ ഹൃദയവും ആത്മാവും നല്‍കി നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് ഉറപ്പു തരുന്നു. നിന്റെ സംരക്ഷണത്തിനായി എന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ശരി. പിശാചുക്കളില്‍ നിന്ന് സുരക്ഷിതരാണെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചു കൂടി ചേര്‍ത്തു പിടിക്കാം. എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കാം.കഴിഞ്ഞവര്‍ഷമായിരുന്നു സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പെണ്‍കുട്ടിയെ ദത്തെടുക്കുന്നത്. നിഷ എന്നാണ് കുട്ടിയുടെ പേര്. നിഷ ജീവിതത്തിലേയ്ക്ക് വന്നതോടെ ജീവിതം ആകെ മാറിയെന്നാണ് സണ്ണി പറയുന്നത്.
ചങ്ങാതികൂട്ടം, സമ്മര്‍ പാലസ് അടക്കം നിരവധി മലയാള സിനിമയിലെ സംവിധായകനായിരുന്ന കോഴിക്കോട് സ്വദേശി എം കെ മുരളീധരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. മുകളേല്‍ കെ മുരളീധരന്‍ എന്നാണു പൂര്‍ണ്ണ നാമം. അടിമാലിയിലെ ലോഡ്ജിലാണു മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് നടുക്കണ്ണിപ്പാറ പേരാമ്പ്ര ചേനോളി സ്വദേശിയാണ്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ടൗണിലുള്ള ഹോട്ടലിലാണ് സംഭവം. സിനിമാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് ഇദ്ദേഹം ഇടുക്കിയിലെത്തിയതെന്നാണ് സൂചന. സിനിമാ രംഗത്തുള്ള മറ്റു മൂന്നു സുഹൃത്തുക്കള്‍ ആദ്യം എത്തി ടൗണില്‍ ദേശീയ പാതയോരത്തെ പ്രമുഖ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. വൈകിട്ട് മൂന്നു മണിയോടെയാണ് മുരളീധരന്‍ ഇവിടെയെത്തിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞു. നാലരയോടെ ശരീരം വിയര്‍ത്ത് അസ്വസ്‌ഥത അനുഭവപ്പെട്ടതോടെ സമീപത്തെ ആശുപത്രിയില്‍ നിന്നും ഡോക്‌ടര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്കു മാറ്റുവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അഞ്ചുമണിയോടെ മോര്‍ണിങ് സ്‌റ്റാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. കോട്ടയം സ്വദേശിയായിരുന്ന ഇദ്ദേഹം പതിറ്റാണ്ടുകളായി സിനിമാ ജോലിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലായിരുന്നു താമസം. പത്തു വര്‍ഷത്തോളമായി കോഴിക്കോട് താമസിച്ചു വരികയായിരുന്നു. പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഇടുക്കിയിലെ ലൊക്കേഷന്‍ കാണുന്നതിനായി ഇന്ന് ഡയറക്‌ടര്‍ക്കൊപ്പം പോകാനിരിക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ദീര്‍ഘനാളുകളായി കിഡ്‌നി രോഗബാധയയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിന്റെ രേഖകള്‍ പോലീസ് കണ്ടെടുത്തു. ബന്ധുക്കള്‍ രാത്രി തന്നെ അടിമാലിക്കു തിരിച്ചിട്ടുണ്ട്.
കൊച്ചി: സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം വരുന്നു. മലയാളി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് അന്തിക്കാട് ഇക്കര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫഹദ് ഫാസിലായിരിക്കും ചിത്രത്തില്‍ നായക വേഷത്തിലെത്തുക. ചിത്രങ്ങള്‍ക്ക് വൈകി പേരിടുന്ന രീതിയും ഈ സിനിമയില്‍ മാറുകയാണെന്നും പോസ്റ്റില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.
‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടായിരിക്കും ചിത്രം നിര്‍മ്മിക്കുക. ജൂലൈ ആദ്യവാരം ചിത്രീകരണം ആരംഭിക്കുമെന്ന് അന്തിക്കാട് ഫെയിസ്ബുക്കില്‍ കുറിച്ചു. എസ്.കുമാര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കും.
ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.
എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍.
പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്‍ തന്നെ വിട്ടു. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്’ ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.
ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന്‍ ശാന്തനായി ഇരിക്കുന്നു. ‘കഥ കിട്ടി’ ശ്രീനി പറഞ്ഞു. ‘കഥക്ക് വേണ്ടി നമ്മള്‍ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍. ‘ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.
‘നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, ‘പി ആര്‍ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.’
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്‍.
‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മ്മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.
വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.
‘മലയാളി’ എന്നാണ് സിനിമയുടെ പേര്.
പോയ് മറഞ്ഞ കാലം.. വന്നു ചേരുമോ…
പെയ്തൊഴിഞ്ഞ മേഘം.. വാനം തേടുമോ..
‘വിശ്വാസപൂർവം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ഈ
ഗാനത്തിന് മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ തേടി എട്ടാം തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം എത്തിയത്. ഇപ്പോള്‍ പഴയത് പോലെ ഗാനാലാപനത്തിനു സജീവമല്ലെങ്കിലും ആലാപന മികവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകന്‍ താന്‍ തന്നെയാണ് എന്ന് ഒന്ന് കൂടി തെളിയിച്ചിരുക്കുകയാണ് യേശുദാസ്. നിത്യഹരിത വസന്തമായി മലയാളിയുടെ സ്വത്വത്തില്‍ അലിഞ്ഞ ശബ്ദമാണ് കെ.ജെ.യേശുദാസ്. 2017ല്‍ ലഭിച്ച പദ്മവിഭൂഷനൊപ്പം ഇരട്ടി മധുരമാകുന്നു ‘പോയ് മറഞ്ഞ കാലത്തി’നുള്ള ഈ അവാര്‍ഡ്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രമേശ് നാരായണന്‍ സംഗീതം പകര്‍ന്ന ഗാനമാണിത്.
1993ലാണ് മലയാളത്തിന്‍റെ സ്വന്തം ദാസേട്ടന് ഇതിനു മുന്‍പ്ദേശീയ പുരസ്കാരം ലഭിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത ‘സോപാനം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി ആയിരുന്നു അത്. ശാസ്ത്രീയ സംഗീത കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിരുന്ന ഈ ചിത്രത്തിന്‍റെ മറ്റു ഗാനങ്ങള്‍ രചിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. സംഗീതം എസ്.പി.വെങ്കടേഷ്. 1991ല്‍ ‘ഭരതം’ എന്ന ചിത്രത്തിലെ ‘രാമകഥ ഗാനലയം’, 1987ല്‍ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രത്തിലെ ശീര്‍ഷക ഗാനം, 1982ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലെ ‘ആകാശ ദേശന’, 1976ല്‍ ഹിന്ദി ചിത്രമായ ‘ചിത്ചോറി’ലെ ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ’, 1973ല്‍ ഗായത്രിയിലെ എന്ന ചിത്രത്തിലെ ‘പത്മതീര്‍ത്ഥമേ ഉണരൂ’, 1972ല്‍ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്നീ ഗാനങ്ങള്‍ളാണ് ഇതിനു മുന്‍പ് യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഗാനങ്ങള്‍.
കേൾക്കാത്തവർക്കായി ആ മനോഹര ഗാനം ഒന്ന് കേൾക്കാം…..
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്ര. ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. കഥേതര വിഭാഗത്തില്‍ അനീസ് കെ.മാപ്പിള സംവിധാനം നിര്‍വഹിച്ച സ്ലെവ് ജെനസിസ് എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ചു. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് ഇത്.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടിമുതല്‍ നേടി. മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത്. ഫഹദ് ഫാസിലാണ് മികച്ച സഹനടന്‍. ഭയാനകം എന്ന ചിത്രത്തിലൂടെജയരാജ് മികച്ച സംവിധായകനായും റിഥി സെന്‍ മികച്ച നടനായും ശ്രീദേവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവും ടേക്ക് ഓഫിന് ലഭിച്ചു. മികച്ച അഡാപ്റ്റ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഭയാനകത്തിനാണ്. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നിഖില്‍ എസ്. പ്രവീണിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.
മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
മികച്ച ഗായകന്‍ കെ.ജെ. യേശുദാസ് (ഗാനം പോയ് മറഞ്ഞ കാലം (ഭയാനകം))
സഹനടി ദിവ്യ ദത്ത (ഇരാദാ ഹിന്ദി)
മികച്ച നടി ശ്രീദേവി (ചിത്രംമോം)
നടന്‍ റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
സഹനടന്‍ ഫഹദ് ഫാസില്‍
മികച്ച തിരക്കഥ (ഒറിജിനല്‍) തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അഡാപ്റ്റഡ്) ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം ഭയാനകം
സംഗീതം എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം എ.ആര്‍.റഹ്മാന്‍
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ് രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം ഗോവിന്ദ മണ്ഡല്‍
പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)
എഡിറ്റിങ് റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
പ്രത്യേക പരാമര്‍ശം
പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)
കൊച്ചി: ‘മോഹന്‍ലാല്‍’ സിനിമയ്ക്ക് തൃശൂര്‍ ജില്ലാകോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കി. തന്റെ കഥാസമാഹാരം മോഷ്ടിച്ചാണു ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സിനിമയുടെ റിലീസ് കോടതി സ്റ്റേ ചെയ്‌തെത്. എന്നാല്‍ രവികുമാറിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
കേസ് വന്നതോടെ മഞ്ജു വാരിയര്‍ നായികയായ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ വിലക്ക് നീങ്ങിയതോടെ ചിത്രം വിഷുവിന് പ്രേക്ഷകരുടെ മുന്നിലെത്തും. യുവ നടനും പുതുമുഖ സംവിധായകനുമായ സാജിത് യഹിയയാണ് ചിത്രം ഒരുക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന തന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നതെന്നായിരുന്നു കലവൂര്‍ രവികുമാര്‍ ആരോപിച്ചത്. കഥയുടെ അവകാശം നല്‍കാമെന്ന ഉറപ്പ് അണിയറപ്രവര്‍ത്തകര്‍ ലംഘിക്കുകയായിരുന്നുവെന്നും അതിന് ശേഷമാണ് കോടതിയെ സമീപിച്ചതെന്നും രവികുമാര്‍ പറഞ്ഞു. അതേ സമയം സിനിമ പകര്‍പ്പവകാശലംഘനം നടന്നിട്ടില്ലെന്ന് സംവിധായകനായ സാജിദ് യഹിയ വ്യക്തമാക്കി.