പുതിയ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ നിര്‍മ്മിച്ച് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലമായ തമിഴ്-മലയാളം സിനിമാ ലോകത്തിന് തലവേദനയുണ്ടാക്കുന്ന വെബ്‌സൈറ്റുകളിലൊന്നാണ് തമിഴ് റോക്കേഴ്‌സ്. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കകം സിനിമയുടെ വ്യാജ പതിപ്പ് സൈറ്റിലൂടെ പുറത്തു വിടുന്നതാണ് ഇവരുടെ രീതി. അഡ്മിനുകളെ പിടികൂടാന്‍ നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.
ആന്റി പൈറസി സെല്ലാണ് സൈറ്റ് അഡ്മിന്‍ കാര്‍ത്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കൂടാതെ പ്രഭു, സുരേഷ് എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു സൈറ്റായ ഡി.വി.ഡി റോക്കേഴ്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും അറസ്റ്റിലായിട്ടുണ്ട്. ജോണ്‍സണ്‍, ജഗന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം വിമാനം തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് സിനിമകള്‍ക്ക് വന്‍ നഷ്ടമാണ് സൃഷ്ടിക്കുക. നിരവധി നിര്‍മ്മാതാക്കളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നത്.
കൊല്ലം സ്വദേശി അഭിജിത്ത് വിജയ്. യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ച വാർത്ത വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാർഡ് മായാനദിയുടെ പേരില്‍ ഷഹബാസ് അമന് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജൂറി അംഗം വെളിപ്പെടുത്തിയിരുന്നു. യുകെയിൽ പത്തോളം സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ചു യുകെ മലയാളികളുടെ ആരാധനാപാത്രമായി മാറിയ താരംകൂടിയാണ് അഭിജിത്
പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിജിത് മനസ് തുറന്നത്.സ്റ്റേറ്റ് അവാർഡിന്റെ അവസാന റൗണ്ടിൽ വരെ എത്തി നഷ്ടപ്പെട്ടതിനെ പറ്റി അഭിജിത് ഇങ്ങനെ പറഞ്ഞു തുടങ്ങി.യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. സ്റ്റേജ് ഷോകളിലൊക്കെ പാടാറുണ്ട്. സത്യസന്ധമായി പറയാം. അനുകരിച്ചിട്ടില്ല. അദ്ദേഹം പാടിയ ഒരു പാട്ടാണെങ്കിൽ നമുക്ക് അതുപോലെ അനുകരിച്ചെന്നു പറയാം. ഇത് പക്ഷെ പുതിയ ഒരുപാട്ടല്ലേ? ഇതിൽ അർജുനൻ മാസ്റ്റർ പറഞ്ഞതു പോലെ തന്നെ പാടുകയായിരുന്നു.അങ്ങനെ അനുകരിച്ചെങ്കിൽ മാസ്റ്റർ തിരുത്തില്ലായിരുന്നോ? ദാസേട്ടനെക്കൊണ്ട് എത്രയെത്ര പാട്ടുകൾ അദ്ദേഹം പാടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സാമ്യം തോന്നിയില്ല. ചില ചാനലുകളിൽ ദാസേട്ടന്റെ ശബ്ദം പോലെതന്നെ എന്ന പറഞ്ഞ് എന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം എനിക്കിപ്പോൾ കുഴപ്പമായെന്നു തോന്നുന്നു. പക്ഷെ പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ അനുകരിക്കുന്നു എന്നാക്ഷേപിക്കുന്നവർക്ക് നൽകാനൊരു മറുപടിയായേനെ. ഇതിപ്പോ ആണിയടിക്കുന്നതുപോലെയായി.
സൂര്യഫെസ്റ്റിന് തിരുവനന്തപുരത്ത് വച്ച് ദാസ് സാറിനെ കാണാൻ സാധിച്ചു. ഒന്നും പറയാൻ കഴിഞ്ഞില്ല. കാലിൽ വീണ് അനുഗ്രഹം തേടി. അദ്ദേഹത്തിന്റെ ശിഷ്യനായ രോഹിത്തേട്ടാനായിരുന്നു അതിന് അവസരമൊരുക്കിയത്. രോഹിത്തേട്ടൻ ഇത് അഭിജിത്ത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തലയാട്ടി, എന്നിട്ട് എന്റെ തോളിൽ തട്ടി അഭിജിത് പറഞ്ഞു
വളരെ സാധാരണ കുടുംബത്തിലെ ഒരാളാണ് ഞാൻ. എന്റെ കുടുംബത്തിലാർക്കും സംഗീതവുമായി ഒരു ബന്ധവുമില്ല. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി പാട്ട് പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംഗതികൾ അനുകരിച്ചു എന്നൊക്കെ പറയുമ്പോൾ എന്താണ് സംഗതി എന്നു പോലും എനിക്കറിയില്ല. പക്ഷെ ഇതുവരെ ഭക്തി ഗാനങ്ങളും മറ്റുമായി 2000ത്തോളം പാട്ടുകൾ ഇതുവരെ പാടിയിട്ടുണ്ട്.
ആദ്യമായി പാടുന്നത് ആകാശമിഠായിലാണ്. അത് ജയറാമേട്ടനുമായി ഉള്ള പരിചയമുള്ളതുകൊണ്ട് കിട്ടിയ ചാൻസാണ്. നടൻ സിദ്ധിക്കേട്ടൻ ഒരുപാട് സഹായിട്ടിച്ചുണ്ട്. എന്റെ പാട്ട് കേട്ടിട്ട് വിളിക്കുകയായിരുന്നു. സിനിമയിൽ ചാൻസ് നേടിത്തരാൻ അദ്ദേഹം ഒരുപാട് ശ്രമിച്ചിട്ടുണ്ട്. പക്ഷെ നടന്നില്ല. അദ്ദേഹം പറഞ്ഞിട്ടാണ് ജയറാമേട്ടൻ വിളിക്കുന്നത്. അങ്ങനെ ആകാശമിഠായിലാണ് ആദ്യമായി പാടുന്നത്.
അഭിജിത്തിന്‍റെ ശബ്ദത്തിന് യേശുദാസിന്‍രെ ശബ്ദവുമായി സാമ്യമുണ്ടെന്ന വാര്‍ത്ത അര്‍ജുനന്‍ മാസ്റ്ററും ഇന്നലെ നിഷേധിച്ചിരുന്നു. അത് അഭിജിത്തിന്‍റെ യഥാര്‍ഥ ശബ്ദമാണ് എന്നായിരുന്നു മാസ്റ്ററുടെ പ്രതികരണം.
ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലിന്റെ പുതിയ ലുക്ക് തന്നെയാണ് കാത്തിരിപ്പിന് പിന്നിലെ പ്രധാന കാരണം. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിങുകള്‍ പുരേഗമിക്കുകയാണ്. പുതിയ ലുക്ക് ചര്‍ച്ചയായതിനു പിന്നാലെ ഇപ്പോള്‍ മോഹന്‍ലാലിന്റെ കഴുത്തിലെ മാലയാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മാലയിലെ ലോക്കറ്റ് ഏറെ പ്രത്യേകതയുള്ളതാണ്. മാലയില്‍ കാളി ദേവിയുടെ ചിത്രമാണുള്ളത്. ഹിന്ദു വിശ്വാസപ്രകാരം കാളി മരണത്തിന്റെ ദേവതയാണ്.
ഈ മാലക്കും സിനിമയിലെ കഥക്കും തമ്മില്‍ എന്തെകിലും ബന്ധമുണ്ടോന്നുള്ള ആലോചനയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഓണം റിലീസായി ചിത്രമെത്തുമെന്നാണ് സൂചനകള്‍. സിനിമയ്ക്കായി നൃത്തവും, അയോധന കലകളും അഭ്യസിച്ചിട്ടുള്ള മോഹന്‍ലാല്‍ പക്ഷേ കരിയറില്‍ ഏറ്റവും കൂടുതല്‍ ശാരീരിക അധ്വാനം നടത്തിയ ചിത്രമാണ് ഒടിയന്‍.
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ നിവിന്‍ പോളിക്ക് പരിക്ക്. ഇടതു കൈയുടെ എല്ല് പൊട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് ഗോവയില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് സംഭവം. പരിക്ക് അത്ര ഗുരുതരമല്ലെന്നും കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷം അഭിനയം തുടരാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രിട്ടിഷ് പട്ടാളവുമായി കായംകുളം കൊച്ചുണ്ണി ഏറ്റുമുട്ടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന തോക്കില്‍ നിവിന്റെ ഇടതു കൈ ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് ശേഷവും നിവിന്‍ അഭിനയം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചിത്രീകരണം മുടങ്ങിയാല്‍ വന്‍ തുകയാണ് നഷ്ടം സംഭവിക്കുക.
ഗോവയിലെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. അടുത്ത ഷെഡ്യൂള്‍ ശ്രീലങ്കയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത മാസം രണ്ടാം തിയ്യതിയോടെ നിവിന്‍ തിരിച്ച് ഷൂട്ടിംഗിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ സ്വന്തം നാട്ടില്‍ വിശ്രമത്തിലാണ്.
കൊച്ചി: സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ടീസര്‍ പുറത്തിറങ്ങി. സൗബിന്റെ പെണ്ണ് കാണല്‍ ചടങ്ങാണ് ടീസറില്‍ ആവിശ്കരിച്ചരിക്കുന്നത്. ചിത്രം മാര്‍ച്ച് 23 ന് പുറത്തിറങ്ങും. സൗബിന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.
നവാഗതനായ സക്കറിയ എഴുതി സംവിധാനം ചെയ്യുന്ന സിനമയില്‍ സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ റോബിന്‍സണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലപ്പുറത്തിന് സെവന്‍സ് ഫുട്‌ബോള്‍ സംസ്‌ക്കാരത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ ചിത്രീകരിച്ചരിക്കുന്ന ചിത്രം ഒരു ഫുട്‌ബോള്‍ ക്ലബ് മാനേജരുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിസിന് വേണ്ടി സമീര്‍ താഹിറും ഷൈജു ഖാദിലുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷഹബാസ് അമന്‍, അന്‍വര്‍ അലി, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് റെക്സ് വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു.
ഇർഫാൻ ഖാന്റെ രോഗവിവരം വെളിപ്പെടുത്തി ഭാര്യ സുതാപ സിക്ദർ. തന്റെ ഭർത്താവ് ഒരു പോരാളിയാണെന്നും പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ അദ്ദേഹത്തിന് കഴിയുമെന്നും സുതാപ കുറിച്ചു. രോഗം എന്തെന്നതിനേക്കാൾ രോഗ ശമനത്തെക്കുറിച്ചാണ് തങ്ങൾ ചിന്തിക്കുന്നതെന്നും സുതാപ ഫേസ്ബുക്കിൽ വെളിപ്പെടുത്തി.
സുതാപയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
എന്റെ പങ്കാളി ജീവിതത്തിലെ പ്തിസന്ധികളോട് പോരടിക്കുകയാണ്. നിങ്ങളുടെയൊക്കെ പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോൾ യുദ്ധഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. നിങ്ങൾക്ക് അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ചറിയാൻ ആകാംഷയുണ്ടാകാം. ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണ്. രോഗശമനത്തിനായി പ്രാർഥിക്കുക. എല്ലാവരും ജീവിതത്തിന്റെ സംഗീതത്തിന് ചെവി കൊടുത്ത് അതിനൊപ്പിച്ച് നൃത്തം ചെയ്യുക. ഞാനും കുടുംബവും വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളി ല്‍നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.
തനിക്ക് അപൂർവരോഗമാണെന്ന് ഇർഫാൻ ഖാൻ തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ ചലചിത്രലോകം ഫെബ്രുവുരി പുലർച്ചെ ഞെട്ടിയുണർന്നത് ആ ദുരന്തവാർത്തയിലേക്കായിരുന്നു. ബോളിവുഡിന്റെ താരറാണിപട്ടം കൈയാളിയ ശ്രീദേവിയുടെ മരണം വേദനയോടെയാണ് സിനിമാലോകം കേട്ടത്.
ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെയും മകൾ ജാൻവിയെയും വരെ പിന്നാലെയെത്തിയ വിവാദങ്ങൾ പിന്തുടർന്നു. എന്നാൽ കുടുംബം ആ വിയോഗത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ്, ശ്രീദേവിയുടെ സഹോദരിയുടെ വിചിത്രമായ നിശ്ബദത പുതിയ വാര്‍ത്തകളും വിവാദങ്ങളുമായി മുംബൈ മാധ്യമങ്ങള്‍ തലക്കെട്ടുകളാക്കുന്നത്.
പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച് ‘ശ്രീദേവിയുടെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളാണ് ശ്രീലത. എന്നിട്ടും ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള അവരുടെ നിശ്ബദതയാണ് ഇപ്പോൾ വാര്‍ത്തകളില്‍ എത്തുന്നത്. എന്നാൽ ഈ വിഷയത്തിൽ സംസാരിക്കരുതെന്ന് ശ്രീലതയ്ക്ക് വ്യക്തമായ നിർദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ചെന്നൈയിലെ ശ്രീദേവിയുടെ ബംഗ്ളാവിന്റെ ഉടമസ്ഥവകാശം ഇനി ശ്രീലതയ്ക്കും ഭർത്താവ് സതീശിനും ആയിരിക്കുമെന്നും കപൂർ കുടുംബവുമായി അടുപ്പള്ളവർ വെളിപ്പെടുത്തി. 1990-കളിൽ ചില വസ്തുതർക്കങ്ങളെ തുടർന്ന് ശ്രീദേവിയും ശ്രീലതയും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 2013–ൽ വീണ്ടും ഇവരുടെ ബന്ധം ഉൗഷ്മളമായിരുന്നു.
ശ്രീദേവിയുടെ വരുമാനത്തിൽ നിന്നും സമ്പാദിച്ച സ്വത്തുക്കളിൽ രക്ഷിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തവ ഇനി സഹോദരിക്ക് കൈമാറാൻ കഴിയുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
കൊച്ചി: ജയില്‍ പശ്ചാത്തലമാക്കി ശരത്ത് സന്ദിത്ത് ഒരുക്കുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരളത്തില്‍ നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.
നിരവധി പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ശരത്ത് സന്ദിത്തിന്റെ ആദ്യ സിനിമായാണ് പരോള്‍. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. മമ്മൂട്ടിയുടെ നായികയായി ഇനിയ എത്തും. മിയ, ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, സൂധീര്‍ കരമന അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റഫീഖ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശരതാണ്. മൂന്ന് ഗാനങ്ങള്‍ ഉള്ള ചിത്രത്തിലെ ഒരു ഗാനം അറബിയിലാണ്. മമ്മൂട്ടിയുടെ കഥാപാത്രം ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്നതായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്.
ബംഗലൂരു: പ്രമുഖ സിനിമാ താരം സിന്ധു മേനോനെതിരെ ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ സഹോദരനും കാമുകിയും ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ കാര്‍ വാങ്ങിക്കാനായി ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 36.78 ലക്ഷം രൂപ ലോണ്‍ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണ് പരാതി.
ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കേസില്‍ സിന്ധു മേനോനെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷേ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയായ സിന്ധു ബംഗലൂരുവില്‍ സ്ഥിര താമസമാണ്. ബാങ്ക് കേസ് പിന്‍വലിക്കുകയാണെങ്കില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകില്ല.
തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു സിന്ധു. തൊമ്മനും മക്കളും, രാജമാണിക്യം, വേഷം, വാസ്തവം തുടങ്ങിയ മലയാള സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സമീപ കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന സിന്ധുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലൈംഗിക പീഡനാരോപണം നേരിട്ട ദക്ഷിണ കൊറിയൻ നടനെ മരിച്ച നിലയിൽ കണ്ടെത്തി. ചിയോംഗ്ജു സർവകലശാലയിൽ ഡ്രാമ വിഭാഗം അധ്യാപകൻ കൂടിയായ ജോ മിൻകി(52) ആണ് മരിച്ചത്. നിരവധി ടെലിവിഷൻ പരിപാടികളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം മിൻകിക്കെതിരെ പരാതിയുമായി എട്ടു വിദ്യാർഥിനികൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നു മിൻകിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ കുറ്റസമ്മതം നടത്തിയ മിൻകി വിദ്യാർഥിനികളോട് ക്ഷമ ചോദിച്ചിരുന്നു.
മീ ടൂ ഹാഷ് ടാഗ് കാമ്പയിന്റെ ചുവടുപിടിച്ചാണ് ദക്ഷിണ കൊറിയയിലും കലാരംഗത്തുമുള്ള നിരവധി പേർക്കെതിരെ പീഡനാരോപണം ഉയരുന്നത്.