കൊച്ചി: സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ടീസര്‍ പുറത്തിറങ്ങി. സൗബിന്റെ പെണ്ണ് കാണല്‍ ചടങ്ങാണ് ടീസറില്‍ ആവിശ്കരിച്ചരിക്കുന്നത്. ചിത്രം മാര്‍ച്ച് 23 ന് പുറത്തിറങ്ങും. സൗബിന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.
നവാഗതനായ സക്കറിയ എഴുതി സംവിധാനം ചെയ്യുന്ന സിനമയില്‍ സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ റോബിന്‍സണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലപ്പുറത്തിന് സെവന്‍സ് ഫുട്‌ബോള്‍ സംസ്‌ക്കാരത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ ചിത്രീകരിച്ചരിക്കുന്ന ചിത്രം ഒരു ഫുട്‌ബോള്‍ ക്ലബ് മാനേജരുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിസിന് വേണ്ടി സമീര്‍ താഹിറും ഷൈജു ഖാദിലുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷഹബാസ് അമന്‍, അന്‍വര്‍ അലി, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് റെക്സ് വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു.
ഇർഫാൻ ഖാന്റെ രോഗവിവരം വെളിപ്പെടുത്തി ഭാര്യ സുതാപ സിക്ദർ. തന്റെ ഭർത്താവ് ഒരു പോരാളിയാണെന്നും പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ അദ്ദേഹത്തിന് കഴിയുമെന്നും സുതാപ കുറിച്ചു. രോഗം എന്തെന്നതിനേക്കാൾ രോഗ ശമനത്തെക്കുറിച്ചാണ് തങ്ങൾ ചിന്തിക്കുന്നതെന്നും സുതാപ ഫേസ്ബുക്കിൽ വെളിപ്പെടുത്തി.
സുതാപയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
എന്റെ പങ്കാളി ജീവിതത്തിലെ പ്തിസന്ധികളോട് പോരടിക്കുകയാണ്. നിങ്ങളുടെയൊക്കെ പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോൾ യുദ്ധഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. നിങ്ങൾക്ക് അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ചറിയാൻ ആകാംഷയുണ്ടാകാം. ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണ്. രോഗശമനത്തിനായി പ്രാർഥിക്കുക. എല്ലാവരും ജീവിതത്തിന്റെ സംഗീതത്തിന് ചെവി കൊടുത്ത് അതിനൊപ്പിച്ച് നൃത്തം ചെയ്യുക. ഞാനും കുടുംബവും വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളി ല്‍നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.
തനിക്ക് അപൂർവരോഗമാണെന്ന് ഇർഫാൻ ഖാൻ തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ ചലചിത്രലോകം ഫെബ്രുവുരി പുലർച്ചെ ഞെട്ടിയുണർന്നത് ആ ദുരന്തവാർത്തയിലേക്കായിരുന്നു. ബോളിവുഡിന്റെ താരറാണിപട്ടം കൈയാളിയ ശ്രീദേവിയുടെ മരണം വേദനയോടെയാണ് സിനിമാലോകം കേട്ടത്.
ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെയും മകൾ ജാൻവിയെയും വരെ പിന്നാലെയെത്തിയ വിവാദങ്ങൾ പിന്തുടർന്നു. എന്നാൽ കുടുംബം ആ വിയോഗത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ്, ശ്രീദേവിയുടെ സഹോദരിയുടെ വിചിത്രമായ നിശ്ബദത പുതിയ വാര്‍ത്തകളും വിവാദങ്ങളുമായി മുംബൈ മാധ്യമങ്ങള്‍ തലക്കെട്ടുകളാക്കുന്നത്.
പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച് ‘ശ്രീദേവിയുടെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളാണ് ശ്രീലത. എന്നിട്ടും ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള അവരുടെ നിശ്ബദതയാണ് ഇപ്പോൾ വാര്‍ത്തകളില്‍ എത്തുന്നത്. എന്നാൽ ഈ വിഷയത്തിൽ സംസാരിക്കരുതെന്ന് ശ്രീലതയ്ക്ക് വ്യക്തമായ നിർദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ചെന്നൈയിലെ ശ്രീദേവിയുടെ ബംഗ്ളാവിന്റെ ഉടമസ്ഥവകാശം ഇനി ശ്രീലതയ്ക്കും ഭർത്താവ് സതീശിനും ആയിരിക്കുമെന്നും കപൂർ കുടുംബവുമായി അടുപ്പള്ളവർ വെളിപ്പെടുത്തി. 1990-കളിൽ ചില വസ്തുതർക്കങ്ങളെ തുടർന്ന് ശ്രീദേവിയും ശ്രീലതയും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 2013–ൽ വീണ്ടും ഇവരുടെ ബന്ധം ഉൗഷ്മളമായിരുന്നു.
ശ്രീദേവിയുടെ വരുമാനത്തിൽ നിന്നും സമ്പാദിച്ച സ്വത്തുക്കളിൽ രക്ഷിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തവ ഇനി സഹോദരിക്ക് കൈമാറാൻ കഴിയുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
കൊച്ചി: ജയില്‍ പശ്ചാത്തലമാക്കി ശരത്ത് സന്ദിത്ത് ഒരുക്കുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരളത്തില്‍ നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.
നിരവധി പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ശരത്ത് സന്ദിത്തിന്റെ ആദ്യ സിനിമായാണ് പരോള്‍. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. മമ്മൂട്ടിയുടെ നായികയായി ഇനിയ എത്തും. മിയ, ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, സൂധീര്‍ കരമന അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റഫീഖ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശരതാണ്. മൂന്ന് ഗാനങ്ങള്‍ ഉള്ള ചിത്രത്തിലെ ഒരു ഗാനം അറബിയിലാണ്. മമ്മൂട്ടിയുടെ കഥാപാത്രം ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്നതായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്.
ബംഗലൂരു: പ്രമുഖ സിനിമാ താരം സിന്ധു മേനോനെതിരെ ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ സഹോദരനും കാമുകിയും ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ കാര്‍ വാങ്ങിക്കാനായി ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 36.78 ലക്ഷം രൂപ ലോണ്‍ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണ് പരാതി.
ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കേസില്‍ സിന്ധു മേനോനെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷേ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയായ സിന്ധു ബംഗലൂരുവില്‍ സ്ഥിര താമസമാണ്. ബാങ്ക് കേസ് പിന്‍വലിക്കുകയാണെങ്കില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകില്ല.
തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു സിന്ധു. തൊമ്മനും മക്കളും, രാജമാണിക്യം, വേഷം, വാസ്തവം തുടങ്ങിയ മലയാള സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സമീപ കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന സിന്ധുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലൈംഗിക പീഡനാരോപണം നേരിട്ട ദക്ഷിണ കൊറിയൻ നടനെ മരിച്ച നിലയിൽ കണ്ടെത്തി. ചിയോംഗ്ജു സർവകലശാലയിൽ ഡ്രാമ വിഭാഗം അധ്യാപകൻ കൂടിയായ ജോ മിൻകി(52) ആണ് മരിച്ചത്. നിരവധി ടെലിവിഷൻ പരിപാടികളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം മിൻകിക്കെതിരെ പരാതിയുമായി എട്ടു വിദ്യാർഥിനികൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നു മിൻകിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ കുറ്റസമ്മതം നടത്തിയ മിൻകി വിദ്യാർഥിനികളോട് ക്ഷമ ചോദിച്ചിരുന്നു.
മീ ടൂ ഹാഷ് ടാഗ് കാമ്പയിന്റെ ചുവടുപിടിച്ചാണ് ദക്ഷിണ കൊറിയയിലും കലാരംഗത്തുമുള്ള നിരവധി പേർക്കെതിരെ പീഡനാരോപണം ഉയരുന്നത്.
കൊച്ചി: നടന്‍ പൃഥ്വിരാജ് സിനിമാ നിര്‍മ്മാണ മേഖലയിലേക്ക്. പുതിയ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്. പുതിയ നിര്‍മ്മാണ സംരഭം ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിക്കുമെന്ന് പൃഥ്വിരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്ക് ഒടുവിലാണ് പൃഥ്വിയുടെ സിനിമാ കമ്പനി പ്രഖ്യാപനം. കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് നിലവില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കമ്പനി പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് എഴുതിയ കുറിപ്പ്.
കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. ഇപ്പോള്‍ അത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിര്‍മാണ കമ്പനി കൂടി! എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്തുകൊണ്ട് ഈ സംരംഭം ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഈ ദൗത്യം മലയാള സിനിമ നിര്‍മാണ മേഖലക്ക് ഒരു പുത്തന്‍ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നു? മലയാള സിനിമയെ കുറിച്ച് ഞാന്‍ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലൂടെ നമ്മള്‍ എങ്ങനെ ഒരു പടി കൂടുതല്‍ അടുക്കുന്നു?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തുടര്‍ന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, സുപ്രിയയും ഞാനും അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
പുരസ്കാരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി. രാജേഷ് പിള്ളയുടെ ഓര്‍മയിലാണ് മഹേഷ് നാരായണന്‍റെ ടേക്ക് ഓഫ് ഒരുങ്ങിയത്. കൂടുതല്‍ ഉത്തരവാദിത്തവും ഉല്‍സാഹവും തോന്നുന്നുവെന്നായിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത ഇന്ദ്രന്‍സിന്‍റെ പ്രതികരണം. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഞാൻ സ്വപ്നം കാണുന്നത് നസ്റുദ്ദീന്‍ ഷായെ പോലുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മലയാളസിനിമയുടെ നല്ലകാലം തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് അലന്‍സിയര്‍ പ്രതികരിച്ചു.
അവാര്‍ഡുകള്‍ ഇങ്ങനെ
2017 ലെ മികച്ച മലയാള സിനിമ ‘ഒറ്റമുറി വെളിച്ചം’. മികച്ച നടന്‍ ഇന്ദ്രന്‍സാണ്, ചിത്രം ആളൊരുക്കം, നടി പാര്‍വതി, ചിത്രം ടേക്ക് ഓഫ്. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍, ചിത്രം – ഈ.മ.യൗ.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന് ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച സ്വഭാവ നടനായി. മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര എന്നിവരാണ് ബാലതാരങ്ങള്‍.
ക്യാമറമാന്‍ മനേഷ് മാധവ്. സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത് , ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. സംഗീതസംവിധായകന്‍ – എം.കെ.അര്‍ജുനന്‍. മികച്ച ഗാനരചന; പ്രഭാവര്‍മ.
പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍. ഗായകന്‍ – ഷഹബാസ് അമന്‍. ഗായിക – സിതാര കൃഷ്ണകുമാര്‍. ടി.വി.ചന്ദ്രന്‍ അധ്യക്ഷനായ ജൂറിയുടെ തിരഞ്ഞെടുത്ത് പുരസ്ക്കാരങ്ങള്‍ പ്രഖ്യപിച്ചത് മന്ത്രി എ.കെ.ബാലനാണ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയമികവിന് ഇന്ദ്രന്‍സിനാണ് മികച്ച നടനുള്ള പുരസ്‌കാരം. ടേക്ക്ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വതി മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. രാഹുല്‍ ജി. നായര്‍ സംവിധാനം ചെയ്ത ഒറ്റമുറിവെളിച്ചമാണ് ഏറ്റവും മികച്ച ചിത്രം. ഇ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
അലന്‍സിയര്‍ ആണ് മികച്ച സ്വഭാവനടന്‍ മികച്ച സ്വഭാവനടിയായി ഈമയൗവിലെ അഭിനയത്തിന് മോളി വത്സന്‍ തെരഞ്ഞെടുക്കപ്പെട്ടു. രക്ഷാധികാരി ബൈജുവാണ് ജനപ്രിയ ചിത്രം. ഏദന്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ഭയാനകം എന്ന ചിത്രത്തിലൂടെ എം.കെ.അര്‍ജുനന്‍ മികച്ച സംഗീതസംവിധായകനായി. മായാനദിയിലെ ഗാനത്തിലൂടെ ഷഹബാസ് അമന്‍ മികച്ച ഗായകനും വിമാനത്തിലെ പാട്ടിലൂടെ സിതാര കൃഷ്ണകുമാര്‍ മികച്ച ഗായികയുമായി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് മികച്ച നവാഗത സംവിധായകന്‍.
മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ടി.വി.ചന്ദ്രന്റെ അധ്യക്ഷതയിലുള്ള പുരസ്‌കാര നിര്‍ണ്ണയ ജൂറിക്കു മുന്നില്‍ 110 ചിത്രങ്ങള്‍ പരിഗണനയ്ക്കു വന്നു. ഇവയില്‍ 58 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു.
തമിഴ്‌നാട്ടിലെ ബിജെപി പുതിയ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഭരണം പിടിക്കുക എന്നത് ബിജെപി വളരെക്കാലമായി ലക്ഷ്യമിടുന്നതാണ്. ഭരണകക്ഷിയായ പളനിസ്വാമിയുടെ എഐഎഡിഎംകെ മോദിയോട് നേരത്തെ തന്നെ വിധേയത്വം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നലത് മതിയാവില്ല തമിഴര്‍ ബിജെപിയെ സ്വീകരിക്കാന്‍. കാരണം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത വികാരം തമിഴര്‍ക്കിടയിലുണ്ട്. എരിതീയിൽ എണ്ണയൊഴിക്കുകയാണ് പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്നതടക്കമുള്ള ഭീഷണി കൊണ്ട് ബിജെപി ചെയ്തത്. ഇതാ അടുത്ത വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നു
നടന്‍ ആര്യയുടെ വിവാഹത്തിനുള്ള റിയാലിറ്റി ഷോ ആയ എങ്ക വീട്ട് മാപ്പിളൈ, വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ കലക്ക പോവത് യാര് എന്നിവയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്.
നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായുള്ള റിയാലിറ്റി ഷോയാണ് എങ്ക വീട്ട് മാപ്പിളൈ. 16 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ആള്‍ ആര്യയുടെ വധുവാകും. ഈ റിയാലിറ്റി ഷോ നേരത്തെ തന്നെ വിവാദങ്ങളില്‍ അകപ്പെട്ടതാണ്.
വിവാഹത്തെ പോലെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പോലും കച്ചവടമാക്കുന്നു എന്നതാണ് പരിപാടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. കളേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് എതിരെ തമിഴ്‌നാട്ടിലെ ബിജെപി ഉന്നയിക്കുന്ന ആരോപണം ഗുരുതരമാണ്.
ആര്യയുടെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. തമിഴിലെ പ്രമുഖ നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി പങ്കെടുത്ത പരിപാടിയുടെ എപ്പിസോഡിന് എതിരെയാണ് ലൗ ജിഹാദ് ആരോപണവുമായി തമിഴ്‌നാട്ടിലെ ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
ജന്മം കൊണ്ട് മലയാളിയായ ആര്യ കാസര്‍കോട്ടെ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നുള്ള ആളാണ്. യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ്. സിനിമാ താരമായപ്പോഴാണ് ജംഷാദ് ആര്യയായത്. ഈ പശ്ചാത്തലത്തില്‍ വരലക്ഷ്മി മത്സരാര്‍ത്ഥികളില്‍ ചിലരോട് ചോദിച്ച ചോദ്യമാണ് ബിജെപി ലൗ ജിഹാദ് എന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്.
വരലക്ഷ്മി ചോദിച്ചത്, വിവാഹം കഴിക്കുന്നതിന് മതം മാറാന്‍ ആര്യ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകുമോ എന്നാണ്. മത്സരാര്‍ത്ഥികളായ ചില യുവതികള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്ന് തന്നെ പ്രതികരിച്ചു. എന്നാല്‍ ചിലര്‍ അല്ലെന്ന തരത്തിലും പ്രതികരിച്ചു.
ഈ എപ്പിസോഡിന് എതിരെയാണ് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്ത് വന്നിരിക്കുന്നത്. ഈ റിയാലിറ്റി ഷോ ലൗ ജിഹാദാണ് എന്ന് ആരോപിക്കുന്ന ട്വീറ്റിനെ പിന്തുണച്ച് കൊണ്ടാണ് രാജയുടെ ട്വീറ്റ്. മതത്തെക്കുറിച്ച് തങ്ങള്‍ ചോദിച്ചാല്‍ വര്‍ഗിയത, ഇത് നാണക്കേടാണ് എന്നാണ് എച്ച് രാജ ട്വീററ് ചെയ്തിരിക്കുന്നത്.