മുംബൈ: ആറ് വയസുള്ളപ്പോള്‍ ബന്ധുവില്‍ നിന്ന് നേരിട്ട പീഡനത്തക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുന്‍കാല നടി ഡെയ്‌സി ഇറാനി. 1950കളില്‍ ബാലതാരവും പിന്നീട് നയാ ദൗര്‍, ദൂല്‍ കാ ഫൂല്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയയുമായ ഇറാനിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഒരു ബന്ധു തന്നെയായിരുന്നു എന്നെ ഉപദ്രവിച്ചത്. തനിക്കൊപ്പം മദ്രാസിലൊക്കെ ഷൂട്ടിംഗിന് അയാള്‍ വരുമായിരുന്നു. ഒരു ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ വെച്ച് അയാള്‍ എന്നോട് മോശമായി പെരുമാറി. ലൈംഗികമായി ഉപദ്രവിച്ചു. എന്നെ ബെല്‍റ്റ് വെച്ച് അടിക്കുകയും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു”, ഡെയ്സി പറയുന്നു.

അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നാസര്‍ എന്നായിരുന്നു അയാളുടെ പേര്. സിനിമാ മേഖലയിലൊക്കെ അയാള്‍ക്ക് ചില പിടിപാടുകള്‍ ഉണ്ടായിരുന്നു. എന്റെ അമ്മയക്ക് എന്നെ എങ്ങനെയെങ്കിലും ഒരു സ്റ്റാറാക്കണമെന്നായിരുന്നു. മറാത്തി ചിത്രമായ ബേബി എന്ന സിനിമയിലൂടെയായിരുന്നു തന്റെ അരങ്ങേറ്റമെന്നും അവര്‍ പറഞ്ഞു.

ചില കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. അയാള്‍ എന്നെ ബെല്‍റ്റ് കൊണ്ട് അടിച്ചതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെ ഞാന്‍ സ്റ്റുഡിയോയിലെത്തി. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ അമ്മയുടെ അടുത്തുപോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ കൊല്ലുന്ന ആ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

ഞാന്‍ വളരുന്നതിന് അനുസരിച്ച് എനിക്ക് പുരുഷന്‍മാരോടും വെറുപ്പും ദേഷ്യവുമായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ പുരുഷന്‍മാരെ പുച്ഛിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. പലരേയും കയ്യേറ്റം ചെയ്യാന്‍ വരെ മുതിര്‍ന്നു. അപ്പോഴൊന്നും ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ എന്റെ അമ്മയക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു.

ഇക്കാര്യം പിന്നീട് ബന്ധുക്കള്‍ എല്ലാം അറിഞ്ഞു. പക്ഷേ അതുകൊണ്ടൊന്നും വലിയ കാര്യമുണ്ടായിരുന്നില്ല. എന്റെ മൂന്ന് മക്കള്‍, സഹോദരിമാര്‍ എല്ലാവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഇക്കാര്യം ഞാന്‍ തുറന്നു പറയുന്നത്. ഇത് ഒരു പക്ഷേ സെന്‍സേഷണലാവാം. നിരവധി ഫോണ്‍ കോളുകള്‍ എനിക്ക് ലഭിച്ചേക്കും. അതിനൊന്നും ഉത്തരം പറയാന്‍ ഞാനില്ല. അത്രയേ ഉള്ളൂ

പതിനഞ്ച് വയസ്സൊക്കെ ആയപ്പോള്‍ അമ്മ എന്നെ സാരിയുടുപ്പിക്കുകയും ഷൂട്ടിങ്ങിന് പോകുമ്പോള്‍ സ്‌പോഞ്ച് കെട്ടിവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഒരുദിവസം മാലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മാതാവിനൊപ്പം അമ്മ എന്നെ തനിച്ച് വിടുകയും ചെയ്തു.

ഒരിക്കല്‍ ഓഫീസിലെ സോഫയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്‌പോഞ്ചൊക്കെ പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ എന്നോട് പൊട്ടിത്തെറിച്ചുവെന്നും ഡെയ്‌സി പറഞ്ഞു.