Movies

മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് നിവിന്‍ പോളി. രണ്ട് ഇതിഹാസങ്ങള്‍ക്കിടയില്‍ എന്ന കുറിപ്പോടു കൂടിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിങിനായി മംഗലാപുരത്തെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഒരു ഹോട്ടലിലാണ് താമസിയ്ക്കുന്നത്.

മംഗലാപുരത്ത് കായംകുളം കൊച്ചുണ്ണിയുടെയും മാമാങ്കത്തിന്റെയും ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിവിന്‍ നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഇത്തിക്കരപക്കിയായാണ് വേഷമിടുന്നത്. ആദ്യമായാണ് മോഹന്‍ ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്.

16ാം നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ കര്‍ഷകനും ചാവേറുമായ കഥാപാത്രമാണ് മമ്മൂട്ടിക്ക്.

യുവനടൻ ഉണ്ണിമുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. താര സുന്ദരിമാരെ പോലും കടത്തിവെട്ടുന്ന ഗ്ലാമറുള്ള സുന്ദരി. മറ്റാരുമല്ല. ഉണ്ണി മുകുന്ദൻ തന്നെയാണ് ആ സുന്ദരി. കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലാണ് ഉണ്ണിയുടെ സ്ത്രീവേഷത്തിലുള്ള രൂപമാറ്റം.

ഇതാണ് എന്റെ നല്ലപാതി, കരിഷ്മ. ഇവളിലേക്കുള്ള എന്റെ യാത്ര അൽപം വേദന നിറഞ്ഞതായിരുന്നു. പക്ഷെ ഇപ്പോൾ ഇവളെ കണ്ടുമുട്ടിയപ്പോൾ ഞാൻ സമ്മതിക്കുന്നു ആ വേദനകളെല്ലാം വിലമതിക്കാനാകാത്തതാണെന്ന്. എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണമെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കരിഷ്മയായി ഉണ്ണിയെ അണിയിച്ചൊരുക്കുന്ന മെയ്ക്കിങ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറായിരുന്നു. ചിത്രം ഏപ്രിലിൽ തിയറ്ററുകളിലെത്തും.

തമിഴ് ജനതക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം അന്തിമമാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും കമല്‍ വ്യക്തമാക്കി.രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുന്നതോടെ, അഭിനയജീവിതം അവസാനിപ്പിക്കുമെന്ന പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.

‘റിലീസിനൊരുങ്ങുന്ന രണ്ടു ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി എനിക്ക് സിനിമകള്‍ ഉണ്ടാകില്ല. സത്യസന്ധമായി ജീവിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്തേ കഴിയൂ.’-ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സിനിമയില്‍ തിരികെയെത്തുമോ എന്ന ചോദ്യത്തിന് ഉപജീവനത്തിന് അഭിനയമല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടെന്നും താന്‍ പരാജയപ്പെടില്ലെന്നും കമല്‍ഹാസന്‍ മറുപടി നല്‍കി.

സിനിമയില്‍ നിന്ന് ഒരുപാട്ആവശ്യത്തിന് പണം സമ്പാദിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. നടനെന്ന നിലയില്‍ മാത്രം മരിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും കമല്‍ അറിയിച്ചു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ‘ലേലം’ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ രചന രണ്‍ജി പണിക്കര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ താരനിര്‍ണയത്തില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടായേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.

ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ സുരേഷ്‌ഗോപിക്ക് പകരം മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്ന ഊഹാപോഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യും. ലേലം-2ന്റെ തിരക്കഥാ ജോലികളിലാണ് രണ്‍ജി ഇപ്പോള്‍.

1997ല്‍ ലേലം എഴുതുമ്പോള്‍ തന്നെ രണ്‍ജി പണിക്കരുടെ മനസില്‍ ചാക്കോച്ചിയായി മോഹന്‍ലാല്‍ ആയിരുന്നു എന്നതാണ് വസ്തുത. അന്ന് ആ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യട്ടെ എന്നായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് സംഗതികള്‍ മാറിമറിഞ്ഞു. ഷാജി കൈലാസില്‍ നിന്ന് ലേലത്തിന്റെ തിരക്കഥ ജോഷിയിലേക്കെത്തി. രണ്‍ജി പണിക്കര്‍ ജോഷിക്ക് നല്‍കിയ ആദ്യ തിരക്കഥയായിരുന്നു ലേലം.

നായകനായി മോഹന്‍ലാലിന്റെ സ്ഥാനത്ത് സുരേഷ്‌ഗോപിയും വന്നു. പടം പിന്നീട് വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്‌ഗോപി കസറി. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ നിന്ന് ഇന്ന് കാലം മാറിയിരിക്കുന്നു. സുരേഷ്‌ഗോപി ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നില്ല. അദ്ദേഹം രാഷ്ട്രീയത്തില്‍ തിളങ്ങി മുന്നേറുകയാണ്.

ലേലം 2ല്‍ ചാക്കോച്ചിയായി മോഹന്‍ലാലിനെ പരിഗണിക്കാമെന്ന് അണിയറയില്‍ ആലോചന നടക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.’കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2.

ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ലേലം 2ലും യഥേഷ്ടമുണ്ടാകും.

മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ലേലത്തിന്റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം. പശ്ചാത്തലം ഇതൊക്കെയാണെങ്കിലും, ഫ്രാന്‍സിന്‍ ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്‌കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എംജി സോമനും സുരേഷ്‌ഗോപിയും സ്‌ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു.

സിനിമയുടെ ആദ്യപകുതിയില്‍ സ്‌കോര്‍ ചെയ്തത് സോമനായിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായി സോമന്‍ ജ്വലിച്ചു. അദ്ദേഹത്തിന് മരണത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി മാറി. സോമന്‍ അഭിനയിച്ചുതകര്‍ത്ത ആദ്യപകുതിയുടെ ഹാംഗ്ഓവറില്‍ നില്‍ക്കുന്ന പ്രേക്ഷകരെ അതിന് മുകളിലുള്ള ആവേശത്തിലേക്ക് നയിക്കുകയാണ് സുരേഷ്‌ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്തത്. ഭരത് ചന്ദ്രന്‍ കഴിഞ്ഞാല്‍ സുരേഷ്‌ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ചാക്കോച്ചി തന്നെയാണ്. ആ കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നറിയാനുള്ള സാധ്യത ഓപ്പണ്‍ ചെയ്തുകിട്ടുമോ എന്ന് കാത്തിരുന്ന് കാണാം.

അമരത്തിലൂടെ മമ്മൂട്ടിയുടെ മകളായി മലയാളികളുടെ ഹൃദയം കീഴടക്കിയ നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ അൻപളകൻ ജോർജ് ആണ് വരൻ. യുഎസിൽ ഡോക്ടറാണ് ഇദ്ദേഹം. മുൻപ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്‌, ജെയ്മിയും ലൂക്കും. മകൾ ജെയ്മി എട്ടിലും മകൻ ലൂക്ക് ആറാം ക്ലാസിലുമാണ്.

നാലുവർഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് മാതു ജേക്കബുമായി വേർപിരിയുന്നത്. കഴിഞ്ഞ കുറേ കാലമായി മക്കളുമൊത്ത് ന്യൂയോർക്കിലെ അപ്പാർട്ട്മെന്റിൽ ഡാൻസ് ക്ലാസ് നടത്തി ഒതുങ്ങി കഴിഞ്ഞുകൂടുകയാണ് താരം. വിവാഹത്തിനു മുൻപേ മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു

മലയാളത്തിന് എക്കാലത്തെയും പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയും അമേരിക്കയില്‍ ഡോക്ടറുമായ അന്‍പഴകന്‍ ജോര്‍ജ് ആണ് വരന്‍. നേരത്തെ ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് താമസം മാറിയ മാതു നാല് വര്‍ഷം മുന്‍പാണ് വിവാഹ മോചനം നേടിയത്.

ന്യൂയോര്‍ക്കിലെ സ്വന്തം അപാര്‍ട്ട്‌മെന്റില്‍ ഡാന്‍സ് ക്ലാസ് നടത്തി വരുകയായിരുന്നു താരം. ജേക്കബുമായുള്ള ബന്ധത്തില്‍ മാതുവിന് രണ്ട് മക്കളുണ്ട് ജെയ്മിയും ലൂക്കും. ആദ്യ വിവാഹത്തെ തുടര്‍ന്ന് സിനിമാ ലോകത്തോട് വിടപറഞ്ഞ മാതു പിന്നീട് ഡാന്‍സ് ടീച്ചറുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു.

മമ്മൂട്ടിയുടെ അമരത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാതു. മാധവിയെന്നായിരുന്നു ആദ്യ പേര്. പിന്നീട് ക്രിസ്തു മതം സ്വീകരിച്ചതിനു ശേഷമാണ് മാതുവെന്ന പേര് സ്വീകരിച്ചത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലാണ് മാതു മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങള്‍ മാതുവിനെ തേടിയെത്തുകയായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക് പുറത്ത് വിട്ട് സംവിധായകന്‍. ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുറ്റി തലമുടിയും പരുക്കന്‍ രൂപവുമായി വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം.

കഴിഞ്ഞ ദിവസമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ മോഹന്‍ലാല്‍ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് നിവിന്‍ പോളിയാണ്.

നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ചിത്രം ഇതാദ്യമാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗസ്റ്റ് റോളിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കായംകുളം കൊച്ചുണ്ണിയുടെ ഒറ്റ ചങ്ങാതിയാണ് ഇത്തിക്കര പക്കി. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മാര്‍ച്ചില്‍ മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനായി അഡാറ് ലവ് മാതൃകയിലുള്ള പോസ്റ്ററും. വിവാദങ്ങളില്‍ പെട്ടിരിക്കുന്ന അഡാറ് ലവിലെ ഗാനത്തിന് ഒപ്പമാണ് പാര്‍ട്ടിയും എന്ന സന്ദേശ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഷ്റഫലി പറയുന്നു.

അഡാറ് ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രിയ കണ്ണിറുക്കി കാണിക്കുന്ന ചിത്രമാണ് സിപിഐ വളാഞ്ചേരി വലിയ കുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പോസ്റ്ററുകള്‍ സ്ഥാപിക്കണമെന്ന സിപിഐ മണ്ഡലം കമ്മറ്റിയുടെ നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് ഈ ‘അഡാറ്’ പോസ്റ്ററും പുറത്തിറങ്ങിയിരിക്കുന്നത്.

മാറുന്ന നാടിന് നേരിന്റെ ചുവപ്പ് എന്ന മുദ്രാവാക്യവും പോസ്റ്ററില്‍ കാണാം. അഡാറ് ലവിലെ ചിത്രത്തിന്റെ പേര് എഴുതിയിരിക്കുന്ന അതേ രീതിയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്നെഴുതിയിരിക്കുന്നത്. സുകുമാര്‍ അഴിക്കോടും കമല സുറയ്യയും ഉള്‍പ്പെടുന്ന സാംസ്‌ക്കാരിക നായകന്മാരുടെ കൂട്ടത്തിലേക്കാണ് കണ്ണിറുക്കല്‍ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്.

മാണിക്യമലരായ പൂവിയെന്ന ഗാനത്തിനെതിരെ ഉയര്‍ന്ന പരാതി സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയെന്ന് പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഹിന്ദു വര്‍ഗീയവാദികളും മുസ്ലീം വര്‍ഗീയവാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് കുറച്ചുപേര്‍ ഹൈദരാബാദില്‍ പരാതി നല്‍കിയതായി മനസിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാര്‍ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. ‘മാണിക്യമലര്‍’ പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.

മുംബൈ: നവമാധ്യമങ്ങളില്‍ വൈറലായി മാറിയ അഡാറ് ലവിലെ ഗാനത്തിന് പിന്നാലെ വിവാദങ്ങളും. ലക്ഷകണക്കിന് ആലുകളാണ് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാണിക്ക മലരായ പൂവി യെന്ന അഡാറ് ലവിലെ ഗാനം കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഗാനത്തിന് പിന്നാലെ വിവാദങ്ങളും കൊഴുക്കുകയാണ്.

ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഗാനത്തിനെതിരെ പരാതിയുമായി എത്തിയതിന് പിന്നാലെ മുംബൈയിലെ റാസാ അക്കാദമിയും ഗാനത്തെ എതിര്‍ത്തു രംഗത്തു വന്നു. പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റാസാ അക്കാദമി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കി. ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് തടയാനുള്ള നടപടി സിബിഎഫ്സി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകള്‍ മതവികാരത്തെ ഹനിക്കുന്നതാണ്. ഇത് നീക്കാനാവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് റാസാ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന്‍ ജിയായി കത്തില്‍ അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved