തിരുവനന്തപുരം: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബക്ക് പേജിലൂടെയാണ് അകാലത്തില്‍ മരണമടഞ്ഞ ശ്രീദേവിക്ക് അനുശോചനം രേഖപ്പെടുത്തിയത്. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും പിണറായി പറഞ്ഞു. ഇന്നലെ രാത്രി 1.30 ഓടെയാണ് ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ദുബായില്‍ വെച്ചായിരുന്നു മരണം. ബോളിവുഡ് താരം മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു.

ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ തീരാ നഷ്ടമാണ് ശ്രീദേവിയുടെ മരണമെന്ന് പ്രമുഖര്‍ പ്രതികരിച്ചു.