വഞ്ചനാ കുറ്റത്തിന് തമിഴ് നടി ശ്രുതിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ആര്‍ഐ യുവാവിനെ പറ്റിച്ച് 41 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ശ്രുതി കൂടാതെ അവരുടെ മാതാവിനെയും സഹോദരനെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് സംഭവം നടക്കുന്നത്. ജര്‍മനിയില്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് മാട്രിമോണിയല്‍സൈറ്റില്‍ വിവാഹാലോചനയ്ക്ക് ഫോട്ടോ നല്‍കിയിരുന്നു. തുടര്‍ന്ന് മൈഥിലി വെങ്കിടേഷ് എന്ന യുവതി ഈ വെബ്‌സൈറ്റിലൂടെ യുവാവിനെ വിവാഹം ആലോചിച്ച് വരുകയുണ്ടായി. കൂടാതെ മൈഥിലി തന്റെ കുടുംബഫോട്ടോയും അയച്ച് വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു.
അങ്ങനെ ഫോണ്‍ വഴി പരിചയമാകുകയും തനിക്ക് ബ്രെയിന്‍ ട്യൂമര്‍ സര്‍ജറി ആവശ്യമാണെന്ന് അറിയിച്ച് 41 ലക്ഷം രൂപ യുവാവില്‍ നിന്നും തട്ടിയെടുക്കുകയുമായിരുന്നു. സംശയം തോന്നി പെണ്‍കുട്ടിയുടെ ഫോട്ടോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചപ്പോഴാണ് ഇതൊരു സിനിമാ നടിയാണെന്ന് അവര്‍ തിരിച്ചറിയുന്നത്. മൈഥിലി എന്ന പേരില്‍ ശ്രുതി തന്നെ പറ്റിക്കുകയായിരുന്നെന്ന് അറിഞ്ഞ യുവാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും വെളിപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയാണ് തന്റെ വിവാഹസ്വപ്നങ്ങളെക്കുറിച്ച് പേളി വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഒരു പങ്കാളിയെ ആവശ്യമുണ്ടെന്ന് തോന്നുന്നുണ്ടെന്നും എന്നാല്‍ അതിന് ഇപ്പോള്‍ സമയമായിട്ടില്ലെന്നും പേളി മാണി പറയുന്നു.
വലിയ ലുക്കൊന്നും വേണ്ട, താന്‍ ഇത്തിരി അബ്നോര്‍മല്‍ ആയിട്ടുള്ള വ്യക്തിയായതിനാല്‍ വളരെ നോര്‍മല്‍ ആയിട്ടുള്ള ശാന്തനായ ഒരാള്‍ മതിയെന്നാണ് പേളി പറയുന്നത്.അതേസമയം പേളി പ്രണയത്തിലാണെന്ന് വിചാരിക്കുകയും വേണ്ട.
പ്രണയിക്കാന്‍ ഇപ്പൊഴൊന്നും സമയമില്ലെന്നാണ് പേളി പറയുന്നത്. സിനിമയുടെ തിരക്കുകളും,അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം.
ഗ്ലാമറസായ വേഷം ധരിച്ച് പൊതു ചടങ്ങിനെത്തിയ മകള്‍ ജാന്‍വി കപൂറിനെ പരസ്യമായി ശകാരിച്ച് ബോളിവുഡ് നടി ശ്രീദേവി. ലാക്‌മെ ഫാഷന്‍ വീക്ക് സംഘടിപ്പിച്ച ഫോട്ടോഷൂട്ടിനിടെയായിരുന്നു സംഭവം. മകള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചതാണ് ശ്രീദേവിയെ പ്രോകോപിപ്പിച്ചെതെന്നാണ് സൂചന. ശ്രീദേവിയും ജാന്‍വിയും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം ശ്രീദേവി ഒറ്റയ്ക്ക് കാമറയ്ക്ക് മുന്നിലെത്തി, തുടര്‍ന്ന് ഒറ്റയ്ക്ക് പോസ് ചെയ്യാനൊരുങ്ങിയ ജാന്‍വിയെ ശ്രീദേവി തടയുകയായിരുന്നു.
ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊരുങ്ങിയ മകളെ ശകാരിച്ച ശേഷം ജാന്‍വിയുടെ കൈയിലുണ്ടായിരുന്ന മൈാബൈല്‍ ഫോണുകള്‍ ശ്രീദേവി വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വേദി വിട്ടു. പരിപാടിയുടെ ഇടയില്‍ താന്‍ ധരിച്ചിരുന്ന കഴുത്തിറക്കം കൂടിയ വസ്ത്രം ജാന്‍വി ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്യുന്നത് ശ്രീദേവിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴുത്തിറക്കം കൂടിയ ജാക്കറ്റാണ് ശ്രീദേവിയെ പ്രകോപിപ്പിച്ചെതെന്നാണ് വാര്‍ത്തകള്‍.
ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറാനിരിക്കുന്നതിനിടെയാണ് അമ്മയുടെ പരസ്യ ശകാരം. ധഡക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡ് ലോകത്തെത്താനിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ചിത്രത്തില്‍ നായക വേഷത്തിലെത്തും.
തെലുങ്കിലെ പ്രശസ്ത ടിവി അവതാരകയും നടിയുമാണ് അനസൂയ. എന്നാല്‍ നടി ഇപ്പോള്‍ വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്തുവയസ്സുകാരന്റെ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു എന്നതാണ് നടിക്കെതിരെയുള്ള പരാതി.
കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. മാത്രമല്ല നടിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു.
നടി തന്റെ അമ്മ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെയാണ് കൊച്ചുകുട്ടി നടിയുടെ അരികിലേക്ക് ഫോണുമായി ഓടിയെത്തിയത്. എന്നാല്‍ ധൃതിയില്‍ കാറലിേക്ക് കയറാന്‍ ഓടിയ നടി പെട്ടന്നുള്ള വികാരം കൊണ്ട് ഫോണ്‍ നിലത്ത് എറിയുകയായിരുന്നു.
എന്നാല്‍ സ്ത്രീ പറയുന്നത് ശരിയല്ലെന്നും ഫോണ്‍ എറിഞ്ഞ് ഉടച്ചിട്ടില്ലെന്നും നടി പറയുന്നു. സെല്‍ഫി എടുക്കാനുള്ള സാഹചര്യമല്ലായിരുന്നു അപ്പോഴെന്നും സ്‌നേഹത്തോെട നിരസിക്കുക മാത്രമാണ് ചെയ്തതെന്നും അനസൂയ വ്യക്തമാക്കി.
‘ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന വഴി ഈ സ്ത്രീയും കുട്ടിയും എന്റെ വീഡിയോ എടുക്കുകയായിരുന്നു. പെട്ടന്ന് എന്റെ അരികിലെത്തി സെല്‍ഫി വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ആകെ അവശയായിരുന്നു. സ്‌നേഹത്തോടെ അവരുടെ ആവശ്യം നിരസിച്ചു. പക്ഷേ അവര്‍ കൂടുതല്‍ അരികിലെത്താന്‍ നോക്കി. ഞാന്‍ മുഖം മറച്ചു. അവരോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടു. പെട്ടന്ന് തന്നെ ഞാന്‍ കാറില്‍ കയറിപ്പോകുകയും ചെയ്തു. അതിനിടെ അവരുടെ ഫോണിന് എന്തെങ്കിലും പറ്റിയോയെന്ന് അറിയില്ല.’-നടി പറഞ്ഞു.
‘എന്റെ അടുത്ത് വരുന്ന ആര്‍ക്കൊപ്പം കൂടെ നിന്ന് സെല്‍ഫി എടുക്കുന്നതെന്തിനാണെന്ന് സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. പക്ഷേ ഞാന്‍ അവരെ നിരാശരാക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങനെയല്ലായിരുന്നു. എന്റെ സ്വകാര്യത കൂടി മാനിക്കേണ്ടേ.’-അനസൂയ ചോദിക്കുന്നു.
എന്തായാലും സംഭവം തെലുങ്കില്‍ വലിയ വാര്‍ത്തയായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലെല്ലാം നടിക്കെതിരെ ആളുകള്‍ രംഗത്തെത്തി. കാര്യങ്ങള്‍ കൈവിട്ടുപോയെന്നറിഞ്ഞ നടി തന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ക്ഷണം എന്ന സിനിമയില്‍ നെഗറ്റീവ് റോളില്‍ അനസൂയ പ്രത്യക്ഷപ്പെട്ടിരുന്നു. രാം ചരണ്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.
സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ മറയ്ക്കാനോ കരിവാരിതേയ്ക്കാനോ ആര്‍ക്കും അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. നിലവില്‍ ചിത്രം തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ആമി റിലീസ്.
പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ രണ്ടാമത് ഗാനം യൂട്യുബില്‍ റിലീസ് ചെയ്തു. പ്രണയമായി രാധ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ്. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഒരു ലക്ഷത്തിലേറെയാളുകളാണ് റിലീസ് ചെയ്ത് ഒരു ദിവസത്തിനകം പാട്ട് യുട്യൂബില്‍ കണ്ടത്.
മാധവിക്കുട്ടിയുടെ വിവാഹ ശേഷമുള്ള ജീവിതമാണ് പാട്ടില്‍ പ്രധാനമായും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്. മഞ്ജുവിനെ കൂടാതെ ടോവിനോ തോമസ് മുരളി ഗോപി എന്നീ അഭിനേതാക്കളും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വീഡിയോ കാണാം;
കാളിദാസ് ജയറാമിന്റെ അരങ്ങേറ്റ ചിത്രം പൂമരം ഇന്നുവരും നാളെവരുമെന്നു പ്രതീക്ഷിച്ച് പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. പല തവണ റിലീസ് തിയ്യതി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഓരോന്നും മാറ്റിവച്ചു. ഒടുവില്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് പൂമരത്തിന്റെ റിലീസ് തിയതി നായകന്‍ കാളിദാസ് തന്നെ പ്രഖ്യാപിച്ചു.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് ആദ്യവാരം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ വേദിയില്‍ സംസാരിക്കുമ്പോഴാണ് കാളിദാസിന്റെ പ്രഖ്യാപനം. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ് പങ്കെടുത്തത്.
പൂമരത്തിന്റെ റിലീസ് തിയ്യതി വൈകുന്നത് സംബന്ധിച്ച് കാളിദാസിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്ന കാളിദാസ് ചിലപ്പോഴൊക്കെ രസകരമായ മറുപടികളും നല്‍കാറുണ്ട്. കഴിഞ്ഞദിവസം ട്രോളുകള്‍ക്ക് മറുപടി നല്‍കവെ ചിത്രം ഉടനെ എത്തുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.
കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായത്. കൂടാതെ ഗോപീ സുന്ദര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞദിവസം കാളിദാസിനും എബ്രിഡ് ഷൈനിനുമൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
നിവിന്‍ പോളി നായകനായ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തേ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ പുതിയ ചിത്രം ആദി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
ആക്ഷന്‍, ത്രില്ലര്‍ എന്നിവയെല്ലാം സിനിമയില്‍ ഉണ്ടെങ്കിലും യുവാക്കള്‍ക്കും കുടുംബ സദസ്സിനും ഒരുപോലെ സ്വീകാര്യമായിട്ടാണ് ആദി നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമയെ കുറിച്ച് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ആദിയ്ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദ്യം പുറത്ത് വന്ന ട്രെയിലറിലും പാട്ടുകളിലും ആദിയുടെ ചില അഭ്യാസങ്ങള്‍ കാണിച്ചിരുന്നു.
സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഉറച്ചിടപെടുമെന്നു പറഞ്ഞ വന്ന സംഘടന സനുഷയുടെ കാര്യം അറിഞ്ഞ ഭാവം കാണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുതുതായി ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ വന്ന സംഘടനയും ഒന്നും പറഞ്ഞതായി അറിവില്ല. അങ്ങനെ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ സനുഷയെ മലയാള സിനിമ ലോകം കൈവെടിഞ്ഞപ്പോള്‍ പിന്തുണയുമായി തമിഴ് സിനിമ ലോകം. മഞ്ജിമ മോഹന് പിന്നാലെ നടന്‍ ശശികുമാറാണ് സനുഷയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്ന് ശശികുമാര്‍ വ്യക്തമാക്കി. അതു പോലെ തന്നെ മനുഷ്യത്വരഹിതമാണ് ഇത്തരം സംഭവങ്ങള്‍ കണ്‍മുന്‍പില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം. ശശികുമാര്‍ പറയുന്നു.
നേരത്തെ ആക്രമണത്തിന് ഇരയായ നടി സനുഷയ്ക്ക് പിന്തുണയുമായി മഞ്ജിമ മോഹന്‍ രംഗത്ത് എത്തിയിരുന്നു. ‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’, എന്നൊരു പരിസാഹത്തിലാണ് മഞ്ജിമ തന്റെ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. സനുഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് സഹയാത്രികളെ പരിഹസിച്ചുകൊണ്ടുള്ള മഞ്ജിമ മോഹന്‍ ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രാത്രി മംഗലാപുരം തിരുവന്തപുരം മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എ സി കോച്ചില്‍ യാത്ര ചെയ്യവേയാണ് സനുഷയ്ക്ക് സഹയാത്രികനില്‍ നിന്നും അതിക്രമം നേരിട്ടത്.
സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ തനിക്കൊരു ദുരനുഭവം ഉണ്ടായപ്പോള്‍ ട്രെയിനിലെ സഹയാത്രികര്‍ ആരും സഹായത്തിന് എത്തിയില്ലെന്ന് സനുഷ മാധ്യമങ്ങളോട് പറഞ്ഞിരിന്നു. മറ്റൊരു കമ്പാര്‍ട്ട്‌മെനന്റില്‍ ഉണ്ടായിരുന്ന കഥാകൃത്ത് ഉണ്ണിയും മറ്റൊരു യാത്രികനും ഒഴികെ ആരും തന്നെ സഹായിക്കാന്‍ എത്തിയില്ല എന്നും അതാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതും അരക്ഷിതയാക്കുന്നതും എന്നും സനുഷ പറഞ്ഞു. എന്നാല്‍ സനുഷയ്ക്ക് പിന്തുണയുമായി മലയാളത്തിലെ പ്രമുഖ താരങ്ങളൊന്നും ഇതുവരെ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഹൂസ്റ്റണ്‍: നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മുംബൈ മലയാളിയും ഇപ്പോള്‍ ഹൂസ്റ്റണില്‍ താമസക്കാരനുമായ അരുണ്‍കുമാര്‍ മണികണ്ഠനാണ് വരന്‍. എന്‍ജിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണിലാണ് താമസിക്കുന്നത്.
ഞായറാഴ്ച രാവിലെ 8നും 9നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് ചേക്കേറിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. കഴിഞ്ഞ വര്‍ഷം ദിവ്യാ ഉണ്ണി വിവാഹമോചിതയായിരുന്നു. ഡോ.സുധീര്‍ ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്.
14 വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷമാണ് ദിവ്യ വിവാഹമോചിതയാകുന്നത്. ആദ്യ വിവാഹത്തിനു ശേഷം ചലച്ചിത്ര മേഖലയില്‍ നിന്ന് ദിവ്യ മാറി നില്‍ക്കുകയായിരുന്നു. ഹൂസ്റ്റണില്‍ നൃത്തവിദ്യാലയവും ദിവ്യ നടത്തുന്നുണ്ട്. വിവാഹ ശേഷം ഹൂസ്റ്റണില്‍തന്നെ തുടരാനാണ് തീരുമാനമെന്നും ദിവ്യ ഉണ്ണി അറിയിച്ചു.