മുംബൈ: നവമാധ്യമങ്ങളില്‍ വൈറലായി മാറിയ അഡാറ് ലവിലെ ഗാനത്തിന് പിന്നാലെ വിവാദങ്ങളും. ലക്ഷകണക്കിന് ആലുകളാണ് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാണിക്ക മലരായ പൂവി യെന്ന അഡാറ് ലവിലെ ഗാനം കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഗാനത്തിന് പിന്നാലെ വിവാദങ്ങളും കൊഴുക്കുകയാണ്.

ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഗാനത്തിനെതിരെ പരാതിയുമായി എത്തിയതിന് പിന്നാലെ മുംബൈയിലെ റാസാ അക്കാദമിയും ഗാനത്തെ എതിര്‍ത്തു രംഗത്തു വന്നു. പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റാസാ അക്കാദമി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കി. ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് തടയാനുള്ള നടപടി സിബിഎഫ്സി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകള്‍ മതവികാരത്തെ ഹനിക്കുന്നതാണ്. ഇത് നീക്കാനാവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് റാസാ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന്‍ ജിയായി കത്തില്‍ അറിയിച്ചിട്ടുണ്ട്.