കൊച്ചി: ആരാധകന്റെ മരണത്തില്‍ വികാരാധീതനായി ദുല്‍ഖര്‍ സല്‍മാന്‍. തലശ്ശേരി സ്വദേശിയും ദുല്‍ഖറിന്റെ ആരാധകനുമായ യുവാവിന്റെ മരണത്തില്‍ താരം ഞെട്ടല്‍ രേഖപ്പെടുത്തി. മട്ടന്നൂരിനടുത്ത് നടന്ന വാഹനാപകടത്തിലാണ് തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബുബക്കറിന്റെ മകനായ ഹര്‍ഷാദ് മരിച്ചത്.
സ്നേഹ സമ്പന്നനായ വ്യക്തിത്വത്തിനുടമയായിരുന്നു ഹര്‍ഷാദ്. അവന്റെ മരണ വാര്‍ത്ത ഒരു ഞെട്ടലാണുണ്ടാക്കിയതെന്നും ദുല്‍ഖര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. നവമാധ്യമങ്ങളില്‍ വളരെ ഊര്‍ജസ്വലനായിരുന്നയാളായിരുന്നു ഹര്‍ഷാദെന്നും തനിക്ക് അവന്‍ നല്‍കിയ പിന്തുണ വിലപ്പെട്ടതായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. ഹര്‍ഷാദിന്റെ കുടുംബത്തോടൊപ്പം താനും ഈ നഷ്ടത്തില്‍ ദു:ഖിക്കുന്നുവെന്നും ദുല്‍ഖര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.
ദുല്‍ഖറിന്റെ കടുത്ത ആരാധകനായിരുന്ന ഹര്‍ഷാദ് കണ്ണൂരിലെ ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു. ബൈക്കപകടത്തില്‍ മരിച്ച ഹര്‍ഷാദിനെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ഐഡി കാര്‍ഡില്‍ നിന്നാണ് തിരിച്ചറിഞ്ഞത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആദി’ തിയേറ്ററുകളിലെത്തിയ മുതല്‍ പ്രണവ് മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സിനിമയുടെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നു. വീഡിയോയില്‍ പ്രണവ് ചിത്രത്തിന് വേണ്ടി നേരിട്ട കഠിന പ്രയത്നങ്ങളും കാണാം. സിനിമയുടെ മേക്കിങ്ങിനിടയിൽ പ്രണവിനുണ്ടായ അപകടങ്ങളും വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തിയറ്ററുകളിൽ നിറഞ്ഞ കയ്യടിയോടു കൂടി മുന്നേറുകയാണ്. താര പുത്രന്‍റെ ആദ്യ വരവ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു
പട്ടാള കഥകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച സാത്വികത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു. ഇതാണ് എന്റെ ലോകമെന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഈ കുടുംബത്തിന് ആശംസ നേര്‍ന്ന് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്.
മുംബൈ: പത്മാവത് രജ്പുതിനെ വാഴ്ത്തുന്ന ചിത്രം തന്നെയെന്ന് കര്‍ണിസേന. ചിത്രത്തില്‍ നേരത്തെ ആരോപിക്കപ്പെട്ട തരത്തില്‍ രജ്പുത് വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒന്നും തന്നെയില്ലെന്ന് കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍. ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രത്തെ അംഗീകരിച്ചു കൊണ്ട് കര്‍ണിസേന രംഗത്തു വരുന്നത്. നേരത്തെ ചിത്രത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ കര്‍ണിസേന അണികള്‍ അക്രമിച്ചിരുന്നു.
‘കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിങ്ങും മറ്റ് അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജ്പുതിനെ വാഴ്ത്തുന്നതാണെന്ന് മനസിലായി. മാത്രമല്ല ഓരോ രജ്പുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്. മാത്രമല്ല മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം റീലീസ് ചെയ്യാനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാം’- കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അത് മനപൂര്‍വ്വം സംവിധായകന്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ഉള്‍പ്പെടുത്തിയതാണെന്നുമായിരുന്നു കര്‍ണിസേന ആരോപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ചിത്രത്തിനെതിരെ നടന്നത്. കേരളത്തില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും കര്‍ണിസേന കേരളഘടകം പറഞ്ഞിരുന്നു.
കൊച്ചി: വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പുറമെ മലയാള സിനിമയിലെ വനിതകള്‍ക്ക് പുതിയ കുട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിലാണ് പുതിയ സംഘടനയുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. കൊച്ചിയിലായിരുന്നു ആദ്യ യോഗം
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ പുതിയ സിനിമാ സംഘടന രൂപീകരിച്ചത്. എന്നാല്‍ പ്രസ്തുത സംഘടനയോട് നിരവധി വനിതാ സിനിമാ പ്രവര്‍ത്തകര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഫെഫ്കയുടെ നേതൃത്തില്‍ രൂപികരിച്ച പുതിയ കൂട്ടായ്മയുടെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.
ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.സ്വാഭാവിക ഹാസ്യത്തിലൂടെ പ്രേക്ഷകരെ കുടുകുടു ചിരിപ്പിക്കുന്ന താരമാണ് പിഷാരടി. അദ്ദേഹത്തിന്റെ സിനിമയും അത്തരത്തിലുള്ളതായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഒരു പിഷാരടി ചിത്രത്തില്‍ നിന്നുപരി വേറെ ഒരുപാട് പ്രത്യേകതകളുടെ പഞ്ചവര്‍ണ്ണതത്തയ്ക്കുണ്ട്. അതില്‍ ഏറ്റവും പ്രധാനം താരങ്ങളുടെ രൂപമാറ്റം തന്നെയാണ്. ചിത്രത്തില്‍ ജയറാമും ചക്കോച്ചനും വ്യത്യസ്തമായ വേഷത്തിലും രൂപത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. മുടിയും മീശയുമില്ലാതെ കുടവയറുമായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്.മണിയന്‍ പിള്ള രാജുവാണ് പഞ്ചവര്‍ണ തത്ത നിര്‍മ്മിക്കുന്നത്.
കോളിവുഡ് താരങ്ങളെ ലക്ഷ്യം വെച്ച് സുചിലീക്ക്‌സ് വീണ്ടുമെത്തിയിരിക്കുകയാണ്. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവരുടെ മുഖം മൂടി വലിച്ചു കീറുമെന്നാണ് ഭീഷണി. രണ്ടാം വരവില്‍ ഒരു നടിയുടെ സ്വകാര്യചിത്രം പങ്കുവെച്ചിട്ടുണ്ട്. നടി സമന്തയുടേതാണെന്നാണ് ചിത്രം കണ്ടവരുടെ കമന്റുകള്‍. ചിത്രം മോര്‍ഫ് ചെയ്തതുമാകാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് നൃത്തംവെയ്ക്കുന്ന ഖുശ്ബുവിന്റെയും സുകന്യയുടെയും ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിന്റെ വീഡിയോ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.
ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുചിത്ര പറഞ്ഞത്. അതിനുശേഷം സുചിലീക്ക്‌സ് എന്ന പേരില്‍ നിരവധി വ്യജ അക്കൗണ്ടുകള്‍ വന്നു.
നടന്‍ ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.
തുടര്‍ന്ന് സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്. ഔദ്യോഗിക എക്കൗണ് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു
വിവാഹ ശേഷം സിനിമ ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നായികമാരെയാണ് നാം കണ്ടു വരുന്നതില്‍ കൂടുതല്‍. എന്നാല്‍ നടി ഭാവന അല്‍പം വ്യത്യസ്തമാണ്. വിവാഹ തിരക്കുകള്‍ക്ക് ശേഷം വീണ്ടും ഭാവന സിനിമയില്‍ സജീവമാകുകയാണ്. നരംസിഹ സംവിധാനം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് വിവാഹത്തിനു ശേഷം ഭാവന ആദ്യമായി അഭിനയിക്കുന്നത്.
ചിത്രത്തില്‍ പ്രജ്‌വാള്‍ ദേവ്‌രാജ് ആണ് നായകന്‍. വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 ന് തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്നാണ് സൂചന.കൂടാതെ ഭാവന നായികയായ മറ്റൊരു കന്നഡ ചിത്രം തഗരു ഈ മാസം പ്രദര്‍ശനത്തിനെത്തും. പുനിത് രാജ്കുമാറാണ് ചിത്രത്തിലെ നായകന്‍. 2017 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ആദം ജോണാണ് മലയാളത്തില്‍ പുറത്തിറങ്ങിയ ഭാവനയുടെ ചിത്രം. ഇതിനു ശേഷം ഭാവന മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ കമിറ്റ് ചെയ്തിട്ടില്ല.
അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജനുവരി 22ാം തീയതി ഭാവനയും കന്നഡ സിനിമ നിര്‍മ്മാതാവുമായ നവീനും വിവാഹിതരായത്. ഭാവനയുടെ വിവാഹം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു മലയാള സിനിമാ ലോകം. കല്യാണത്തിനു ശേഷം അഭിനയിക്കുമെന്നും നല്ല മലയാള ചിത്രങ്ങള്‍ തന്നെ തേടി വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും താരം പറഞ്ഞിരുന്നു.
കോഴിക്കോടന്‍ ഭാഷ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഹാസ്യതാരമാണ് ഹരീഷ് കണാരന്‍. താന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായിരുന്നെന്നും ഇപ്പോഴും ദിലീപേട്ടന്റെ ഫാനാണെന്നും ഹരീഷ് കണാരന്‍ പറഞ്ഞു.
‘ഞാന്‍ ദിലീപേട്ടന്റെ ഫാന്‍സ് അസോസിയേഷനിലൊക്കെ ഉണ്ടായിരുന്നു. ദിലീപേട്ടന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ തിയേറ്റര്‍ അലങ്കരിക്കുക, പോസ്റ്റര്‍, ഒട്ടിക്കുക, ശിങ്കാരിമേളം അറേഞ്ച് ചെയ്യുക തുടങ്ങി ആഘോഷപരിപാടികള്‍ നടത്തുകയായിരുന്നു പ്രധാനപരിപാടി. ഇന്നും ദിലീപേട്ടന്‍ ഫാന്‍ തന്നെയാണ്. അതില്‍ മാറ്റമില്ല. 2 കണ്‍ട്രീസിന്റെ സെറ്റില്‍വെച്ച് ദിലീപേട്ടനോട് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അറിയാം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ഫാനാണെന്ന്. ഞാന്‍ ഓട്ടോ ഓടിച്ചിരുന്നപ്പോള്‍ എന്റെ വണ്ടിയുടെ പേര് കൊച്ചി രാജാവ് എന്നായിരുന്നു’- ഹരീഷ് കണാരന്‍ പറഞ്ഞു.
‘പത്താം ക്ലാസില്‍ തോറ്റപ്പോള്‍ രണ്ടാമത് എഴുതാന്‍ എല്ലാവരും നിര്‍ബന്ധിച്ചു. അങ്ങനെ 17ാം വയസ്സില്‍ ടൂട്ടോറിയല്‍ കോളജില്‍ പോയി ചേര്‍ന്നു. അവിടെ വെച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടി ഇപ്പോള്‍ എന്റെ ഭാര്യയാണ്. നാട്ടിന്‍പുറത്ത് ഞാന്‍ ഇപ്പോഴും സിനിമ താരമല്ല. മുണ്ടുടുത്ത് സാധാരണക്കാരനായി ജീവിക്കുകയാണ്. ഇവിടെ ഷൂട്ടിംഗിനിടെ ഒരു ദിവസം ഗ്യാപ് കിട്ടിയാല്‍ ഞാന്‍ നേരെ നാട്ടിലേക്ക് പോകും’ ഹരീഷ് പറഞ്ഞു.
‘സിനിമയില്‍ എത്തുന്നതിന് മുന്‍പ് മിമിക്രി പരിപാടികളും സ്‌കിറ്റുമായി നാടിന്റെ പുറത്ത് പോകും. നാട്ടില്‍ ഓട്ടോ ഓടിച്ചും പെയിന്റ് പണിക്ക് പോയും കല്ലുപണിക്ക് പോയുമൊക്കെയാണ് ജീവിച്ചുകൊണ്ടിരുന്നത്. നാലാം ക്ലാസില്‍വെച്ച് ടീച്ചര്‍ എന്താകണമെന്ന് ചോദിച്ചപ്പോള്‍ സിനിമാ നടന്‍ എന്ന് തട്ടിവിട്ടതാണ്. ഒന്നും ആലോചിച്ച് അല്ല പറഞ്ഞത്. ഹരീഷ് കണാരന്‍, ബാബുവേട്ടന്‍ സ്‌കിറ്റുകളാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്’-ഹരീഷ് പറഞ്ഞു.
കൊച്ചി: ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല വിണ്ടും സിനിമയലെത്തുന്നു. തെലുങ്ക് യുവ സംവിധായകന്‍ സായ്‌റാം ദസാരിയാണ് ചിത്രം ഒരുക്കുന്നത്. ശീലാവതി, വാട്ട് ഈസ് ദിസ് ഫ***? എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തില്‍ നടന്ന ഒരു യാഥാര്‍ഥ സംഭവത്തെയാണ് സിനിമ അവതരിപ്പിക്കുന്നെതെന്ന് ഷക്കീല പറയുന്നു. ഇത് ഷക്കീല അഭിനയിക്കുന്ന 250മത് ചിത്രമാണ്.
ഷക്കീല കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമാണ് സിനിമയുടെ പ്രമേയം. ഏപ്രിലില്‍ സിനിമ പുറത്തിറങ്ങും.