വഞ്ചനാ കുറ്റത്തിന് തമിഴ് നടി ശ്രുതിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ആര്‍ഐ യുവാവിനെ പറ്റിച്ച് 41 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ശ്രുതി കൂടാതെ അവരുടെ മാതാവിനെയും സഹോദരനെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് സംഭവം നടക്കുന്നത്. ജര്‍മനിയില്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് മാട്രിമോണിയല്‍സൈറ്റില്‍ വിവാഹാലോചനയ്ക്ക് ഫോട്ടോ നല്‍കിയിരുന്നു. തുടര്‍ന്ന് മൈഥിലി വെങ്കിടേഷ് എന്ന യുവതി ഈ വെബ്‌സൈറ്റിലൂടെ യുവാവിനെ വിവാഹം ആലോചിച്ച് വരുകയുണ്ടായി. കൂടാതെ മൈഥിലി തന്റെ കുടുംബഫോട്ടോയും അയച്ച് വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു.

അങ്ങനെ ഫോണ്‍ വഴി പരിചയമാകുകയും തനിക്ക് ബ്രെയിന്‍ ട്യൂമര്‍ സര്‍ജറി ആവശ്യമാണെന്ന് അറിയിച്ച് 41 ലക്ഷം രൂപ യുവാവില്‍ നിന്നും തട്ടിയെടുക്കുകയുമായിരുന്നു. സംശയം തോന്നി പെണ്‍കുട്ടിയുടെ ഫോട്ടോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചപ്പോഴാണ് ഇതൊരു സിനിമാ നടിയാണെന്ന് അവര്‍ തിരിച്ചറിയുന്നത്. മൈഥിലി എന്ന പേരില്‍ ശ്രുതി തന്നെ പറ്റിക്കുകയായിരുന്നെന്ന് അറിഞ്ഞ യുവാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.