മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ ആദ്യ ഗാനമെത്തി. നീര്‍മാതള പൂവിനുളളില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എം ജയചന്ദനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ശ്രേയ ഘോഷാലും അര്‍ണബ് ദത്തയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പുന്നയൂര്‍കുളത്തെ മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും എഴുത്തു ജീവിതവുമെല്ലാം ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണ് പാട്ടിലുള്ളത്. ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജുവിനെ കൂടാതെ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങി നിരവധി അഭിനേതാക്കള്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
തെന്നിന്ത്യന്‍ പിന്നണി ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വീണ്ടും സിനിമാലോകത്തിന്റെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി, ചിമ്പു, ധനുഷ് തുടങ്ങിയ താരങ്ങളുടെ സ്വകാര്യ വീഡിയോകള്‍ പുറത്തു വിട്ട് കോളിളക്കം സൃഷ്ടിച്ച സുചിയുടെ വീഡിയോകള്‍ സുചി ലീക്ക്‌സ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു വര്‍ഷത്തിനു ശേഷം സുചി ലീക്ക്‌സ് ഒരു രണ്ടാം വരവ് നടത്തിയിരിക്കുകയാണ്.
ഇത്തവണ ഖുശ്ബൂ, സുകന്യ തുടങ്ങിയ സീനിയര്‍ താരങ്ങളാണ് സുചിയുടെ ഇരകള്‍. എന്നാല്‍ സുചിത്രയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വീഡിയോകള്‍ പുറത്തു വന്നതിനു ശേഷം സുചി ലീക്ക്‌സ് എന്ന പേരില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ നിലവില്‍ വന്നിരുന്നു. യഥാര്‍ത്ഥ അക്കൗണ്ടിലുള്ളതിനേക്കാള്‍ ഫോളോവര്‍മാരുള്ള ഈ അക്കൗണ്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്കു മുന്നില്‍ വലിച്ചുകീറുമെന്നാണ് ഇവരുടെ ഭീഷണി.
ധനുഷും ചിമ്പുവും തന്നെ ഉപദ്രവിക്കുന്നുവെന്നും അതിന്റെ വീഡിയോകളാണ് പുറത്തു വിടുന്നതെന്നുമായിരുന്നു സുചിത്ര ആദ്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവകാശപ്പെട്ടത്. പിന്നീട് മറ്റ് വീഡിയോകളും പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് സുചിത്ര അവകാശപ്പെട്ടു. സുചിത്രക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞുകൊണ്ട് ഭര്‍ത്താവ് കാര്‍ത്തിക് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.
കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരക്കഥയില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിശോധിച്ച് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
ആമിയുടെ പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പലകാര്യങ്ങളും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും ഒരാളുടെ ജീവിത കഥ പറയുമ്പോള്‍ അയാളുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ മറച്ചുവെക്കാന്‍ സംവിധായകന് അവകാശമില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വളച്ചൊടിക്കാനോ മനഃപൂര്‍വ്വം മറച്ചു വെക്കാനോ സംവിധായകന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. സിനിമ അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.
മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. വ്യത്യസ്തമായ പല പരിപാടികള്‍കൊണ്ടും സുബി പ്രേക്ഷകരെ സദാ വിസ്മയിപ്പിച്ചുകൊണ്ടുമിരുന്നു. ഒരിക്കല്‍ ഒരഭിമുഖത്തിനിടെ അവതാരകന്‍ സുബിയോട് ചോദിച്ചു, വയസ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം കഴിക്കാത്തതെന്ന്. അതിന് സുബി നല്‍കിയ മറുപടിയില്‍ തമാശയുണ്ടായിരുന്നില്ല. കലാകാരന്മാര്‍ അവരുടെ എത്രയെല്ലാം വിഷമങ്ങള്‍ മറച്ചുവച്ചാണ് ആളുകളെ ചിരിപ്പിക്കുന്നത് എന്നത് സുബിയുടെ ആ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.
ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരസ്പര സമ്മതത്തോടെ പിരിഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു, ‘അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ’ എന്ന്. അതെന്തിനാണ് അമ്മ ജോലിക്ക് പോകുന്നത്. കുടുംബം ഞാന്‍ നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘അമ്മയ്ക്ക് നല്ല ആരോഗ്യവും ചുറുചുറുപ്പും ഉണ്ടല്ലോ’ എന്നായിരുന്നു മറുചോദ്യം.
അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാം. കുടുംബവുമായി നല്ല ബന്ധമുള്ള ആളാണ്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണെന്നും അദ്ദേഹത്തിനറിയാം. എന്നിട്ടും എന്തിനാണ് അമ്മയെ ജോലിക്ക് അയക്കാന്‍ ആവശ്യപ്പെട്ടത് എന്ന സംശയം എന്നെ ആശയക്കുഴപ്പത്തിലാക്കി. പിന്നീട് ആലോചിച്ചപ്പോഴാണ് എനിക്ക് കൃത്യമായ ഉത്തരം കിട്ടിയത്. വിവാഹം കഴിഞ്ഞാല്‍ എന്നെ പൂര്‍ണമായും പറിച്ചുകൊണ്ടു പോവുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം. അക്കാര്യത്തെ കുറിച്ച് ഇടയ്ക്കിടെ സംസാരമുണ്ടായി.
പിന്നെ ഒരു കാര്യം, അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് എനിക്ക് അദ്ദേഹം തന്നെ ഒരു അക്കൗണ്ട് എടുത്ത് തന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാന്‍ സമ്പാദിക്കുന്നത് എല്ലാം എന്റെ പേരില്‍ തന്നെ ഉണ്ടാവണം. കുടുംബത്തിലേക്ക് പോകരുത്. വിവാഹത്തോടെ എന്നെ പൂര്‍ണമായും പറിച്ചു നടുമ്പോള്‍ അതൊക്കെ സ്വന്തം പേരിലാക്കാം എന്നതായിരുന്നു അവരുടെ ഉദ്ദേശം.
എനിക്ക് സംശയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. ഈ ബന്ധം ഇനി മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് സംസാരിച്ച് സമ്മതത്തോടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അദ്ദേഹം ഇപ്പോള്‍ വേറെ വിവാഹമൊക്കെ കഴിച്ചു. ഇടയ്ക്കൊക്കെ കാണാറുണ്ട്. ഞങ്ങളിപ്പോഴും നല്ല സൗഹൃദബന്ധം തുടരുന്നു. സുബി പറഞ്ഞു.
വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. വീട്ടില്‍ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്. പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം. പ്രണയിച്ച് വിവാഹം കഴിക്കാന്‍ അമ്മ ലൈസന്‍സ് തന്നിട്ടുണ്ടെന്നും സുബി പറയുന്നു.
തമിഴകത്തെ ഹിറ്റ്‌മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകും. മഞ്ജു വാര്യരെയാണ് നേരത്തെ ഈ സിനിമയില്‍ നായികയായി നിശ്ചയിച്ചിരുന്നത്. മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രമാകുമായിരുന്ന ഈ പ്രൊജക്ട് ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മഞ്ജുവിനെ മാറ്റി നയന്‍സിനെ കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
ഈറം, വള്ളിനം, ആറാത് സിനം, കുട്രം 23 എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനാണ് അറിവഴകന്‍. ആറാത് സിനം മലയാളത്തിലെ മെമ്മറീസിന്റെ റീമേക്ക് ആയിരുന്നു.
മായ, ഡോറ, അറം തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകളിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നയന്‍താരയ്ക്ക് അറിവഴകന്‍ ചിത്രം മറ്റൊരു ഹിറ്റ് പ്രതീക്ഷയാണ്.
കോഴിക്കോട്: മോഹന്‍ലാലിനും പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സര്‍വലാശാലയുടെ ഡിലിറ്റ് ബിരുദം. ചലച്ചിത്ര, കായിക മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ആദരസൂചകമായി ഡിലിറ്റ് ബിരുദം നല്‍കിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ വെച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം ബിരുദം സമ്മാനിച്ചു.
വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.കെ.മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇക്കാലം വര ഒപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്കുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച ഡി ലിറ്റ് ബരുദമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ കരിയറിന്റെ വളര്‍ച്ചക്കൊപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന ബിരുദം വളര്‍ത്തമ്മ നല്‍കുന്ന ആദരവാണെന്നായിരുന്നു പി.ടി ഉഷ പറഞ്ഞത്.
സമീപകാലത്തു ഉണ്ടായ ഏറ്റവും വലിയ ചർച്ചാവിഷയമായിരുന്നു സ്ത്രീ വിരുദ്ധതയുമായി പുറത്തുവന്ന ചില പ്രതികരണങ്ങൾ. എന്നാൽ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെയും അസമത്വത്തിന് എതിരെയും ഇത്ര ധൈര്യത്തോടെ സ്ത്രീകള്‍ സംസാരിച്ച ഒരു കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. എതിര്‍ക്കപ്പെടേണ്ട പല പ്രവണതകളും സിനിമയ്ക്ക് അകത്തുണ്ടെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാന്‍ എല്ലാവരും ഭയപ്പെട്ടു. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഭയം തന്നെ ആയിരുന്നു കാരണം. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയക്കാതെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മുന്നോട്ട് വന്നു എന്നതാണ് പാര്‍വ്വതിക്ക് കയ്യടികള്‍ നേടിക്കൊടുക്കുന്നത്. എല്ലാ അതിരുകളും കടന്ന് ഫാന്‍സ് ആക്രമിച്ചിട്ടു പാര്‍വ്വതി ഇപ്പോഴും പറയാനുള്ളത് പറയുക തന്നെ ചെയ്യുന്നു.
ഇക്കണോമിക്‌സ് ടൈംസ് പ്രസിദ്ധീകരിച്ച പാര്‍വ്വതിയുടെ പുതിയ അഭിമുഖവും ഫാന്‍സിന് തെറിവിളിക്ക് വകുപ്പുണ്ടാക്കി നല്‍കുന്നതാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദ പരാമര്‍ശനം നടത്തിയത്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്നതിന് എതിരെ ആയിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. ഇതോടെ മമ്മൂട്ടി ഫാന്‍സ് തെറിവിളിയും പൊങ്കാലയുമായി രംഗത്ത് വന്നു.
താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍വ്വതി പറയുന്നത് ഇതാണ്: അതിഭീകരമായ മെസ്സേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്. ഒരു ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജ് തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ അവന് മടിക്കുകയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.
ഈ വിവാദത്തോടെ മലയാളികള്‍ പാര്‍വ്വതിക്കൊപ്പമെന്നും പാര്‍വ്വതിക്കെതിരെന്നും രണ്ട് തട്ടിലായി. പലരും തന്നോട് മമ്മൂട്ടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി പറയുന്നു. മാപ്പ് പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും താന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ തനിക്ക് നന്ദിയുണ്ട്. അതല്ലാതെ താനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും പാര്‍വ്വതി തുറന്നടിക്കുന്നു.
പ്രേക്ഷകരമായിട്ടുള്ള തന്റെ ബന്ധം നേര്‍വഴിക്കാണ്. നല്ല സിനിമ നല്‍കുക എന്നതാണ് തന്റെ ജോലി. തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിലെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിന് ജോലിയുമായി ബന്ധമില്ല. കലാകാരി എന്ന നിലയിലും പൗരന്‍ എന്ന നിലയിലും അതിന് തനിക്ക് അവകാശമുള്ളതാണ്. കസബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് പല ഉപദേശങ്ങള്‍ ലഭിച്ചതായും പാര്‍വ്വതി പറയുന്നു. ചിലര്‍ പറയുകയുണ്ടായി തനിക്കെതിരെ മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഇനി സിനിമയില്‍ അവസരം ലഭിക്കില്ല എന്നും. എന്നാല്‍ താന്‍ മറ്റെവിടേക്കും പോകാനുദ്ദേശിക്കുന്നില്ല. 12 വര്‍ഷമായി ജോലി ചെയ്യുന്ന ഇടത്ത് മറ്റാരെപ്പോലെയും തനിക്കും അവകാശങ്ങളുണ്ട്.
സ്വന്തം അധ്വാനത്തിന്റെയും ആത്മബലത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ സിനിമയില്‍ ഇവിടം വരെ എത്തിയത്. താന്‍ ഇനിയും സിനിമയില്‍ തന്നെ ഉണ്ടാവും. തടസ്സങ്ങളുണ്ടായേക്കാം. എന്നാല്‍ താന്‍ പിന്തിരിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പാര്‍വ്വതി അഭിമുഖത്തില്‍ വ്യക്തമാക്കി. കുറച്ച് നാള്‍ മിണ്ടാതിരിക്കാന്‍ പലരും ഉപദേശിച്ചു. അങ്ങനെ മിണ്ടാതിരുന്ന് ലഭിക്കുന്ന അവസരങ്ങള്‍ വേണ്ട എന്നതായിരുന്നു തന്റെ നിലപാട്. സിനിമയില്‍ അവസരം ലഭിച്ചില്ല എങ്കില്‍ താന്‍ തന്നെ സിനിമ സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു.
കസബ വിവാദത്തിലെ മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ചും പാര്‍വ്വതി പ്രതികരിച്ചത് ഇങ്ങനെയാണ്. മമ്മൂട്ടി അക്കാര്യത്തില്‍ പ്രതികരിച്ചു എന്നതില്‍ തനിക്ക് സന്തോഷമുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ പ്രതികരണത്തില്‍ താന്‍ പൂര്‍ണ തൃപ്തയാണ് എന്ന് പറയാന്‍ സാധിക്കില്ല. സൈബര്‍ ആക്രമണത്തെക്കുറിച്ച് താന്‍ മമ്മൂട്ടിക്ക് മെസ്സേജ് അയച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ തനിക്ക് ശീലമാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. അപ്പോളേക്കും കാര്യങ്ങള്‍ കൈവിട്ട നിലയ്ക്ക് എത്തിയിരുന്നു. തന്നില്‍ നിന്നും മമ്മൂട്ടില്‍ നിന്നും പോലും മാറി വിഷയം മറ്റേതോ തലത്തില്‍ എത്തിയിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ ഇനിയും ചോദ്യങ്ങളുയര്‍ത്തുമെന്ന് പാര്‍വ്വതി ആവര്‍ത്തിക്കുന്നു. അക്കാര്യത്തില്‍ ഒരു മാറ്റത്തിനുള്ള ശ്രമം ഇനിയും തുടരുമെന്നുള്ള ‘നയം വ്യക്തമാക്കി’ പാർവതി…
മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ആനി. പ്രേക്ഷക മനസ്സില്‍ ഇന്നും ആനിയുടെ സിനിമകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പുതുമുഖമായി സിനിമയിലെത്തിയ ആനി പിന്നീട് മുന്‍നിര നായികയായി മാറി. മലയാള സിനിമയില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ഈ നായികയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി അഭിനയരംഗത്തേക്ക് എത്തിയത്. ആണ്‍കുട്ടിയായി വേഷം മാറേണ്ടി വരുന്ന പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ ആനി വേഷമിട്ടത്.
മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് തിരിച്ചു വന്നത്. വര്‍ഷങ്ങള്‍ കുറച്ചായെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ അഭിനേത്രിയെ. അമൃത ടിവിയിലെ ആനീസ് കിച്ചന്‍ പരിപാടിയുടെ വിജയത്തിന് പിന്നിലും ആ ഇഷ്ടമാണ് പ്രകടമാവുന്നത്. അഭിനയത്തില്‍ മാത്രമല്ല പാചകത്തിന്റെ കാര്യത്തിലും തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിക്കുകയാണ് ആനി ഈ പരിപാടിയിലൂടെ. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഈ പരിപാടിയില്‍ ആനിയുടെ പാചകം രുചിക്കാന്‍ എത്താറുണ്ട്.ഏറ്റവും ഒടുവില്‍ ആയി എത്തിയത് അഞ്ജു അരവിന്ദ് ആയിരുന്നു.
ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത് ആനീസ് കിച്ചനിലൂടെയായിരുന്നു. കിച്ചന്‍ വിശേഷങ്ങള്‍ക്കിടയില്‍ അഞ്ജുവിനെ ക്ഷണിക്കുന്നതിന് മുമ്പേ പ്രേക്ഷകരോട് പറഞ്ഞിരുന്നു ‘അഞ്ജു ഇന്ന് എങ്ങനെയൊക്കെ അടി കൊണ്ടിട്ട് പോകുമെന്ന് എനിക്ക് അറിയില്ല. എനിക്ക് ഇന്ന് ഒരു ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുണ്ട്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ മൂഡില്‍ വേണം എല്ലാം ചോദിച്ചറിയാന്‍. അതിനു എന്റെ പ്രിയ പ്രേക്ഷകര്‍ കൂടെ നിന്നേ പറ്റൂ…
ഷോയിലേയ്ക്ക് വന്ന അഞ്ജു സൗഹൃദത്തെക്കുറിച്ചും വീട്ട് വിശേഷങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും വാചാലയാകുന്നുണ്ട്. ഇതിനിടയില്‍ അപ്രതീക്ഷിതമായി ആനിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ചോദ്യമെത്തി. എടീ സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നീ ആരോടൊക്കെ പറഞ്ഞെടി ഞാനും ഷെയ്‌നും ലൗവ് ആയിരുന്നെന്ന്… ചോദ്യം കേട്ട് അന്ധാളിച്ച അഞ്ജു പൊട്ടിച്ചിരിക്കിടയില്‍ പറഞ്ഞു ആര്‍ക്കായാലും സംശയം തോന്നില്ലേ അവര്‍ തമ്മില്‍ എന്താണെന്ന്…ഞാന്‍ വെറും ക്ലൂ മാത്രമേ കൊടുത്തിരുന്നുളൂന്ന് പറഞ്ഞു നിര്‍ത്തിയതും ആനി ആ രഹസ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.
എല്ലാരും ഇത് കേള്‍ക്കണം ഇവള്‍ എന്റെ ഹംസം ആയിരുന്നു. ഹംസത്തെ വിശ്വസിക്കാന്‍ പാടില്ലെന്ന് പിന്നെയാണ് എനിക്ക് മനസിലായത്. നീ മിണ്ടിപ്പോകരുത്, നിന്നെ എങ്ങനെയാടി ഒരു ഫ്രണ്ട് ആയിട്ട് ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് അല്ലാതെ വേറെ ആര്‍ക്ക് അറിയാമായിരുന്നേടി ഈ കാര്യം? നീ അവര്‍ക്ക് ക്ലൂ അല്ല കൊടുത്തത്. എനിക്ക് ഒരു ഡിസെന്‍സി ഉണ്ട് അതുകൊണ്ടു പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ച് നിന്നെ ഞാന്‍ ഒന്നും ചെയ്യുന്നില്ല. ക്യാമറ ഓഫ് ആകുമ്പോള്‍ നിനക്ക് ഞാന്‍ ഒരു ഇടി എങ്കിലും തന്നിട്ടേ പോകൂ എന്ന് പറഞ്ഞ് ആനി ഇടയ്ക്ക് വൈലന്റ് ആകുന്നുണ്ട്. അതിനിടയില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ തല്ലില്‍ നിന്ന് മുങ്ങാന്‍ പല അടവുകളും അഞ്ജുവും പയറ്റുന്നുണ്ട്. ഇതിനോടകം തന്നെ ഇരുവരുടെയും രസകരമായ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
പ്രണവ് മോഹന്‍ലാലിന്റെ ആദ്യം ചിത്രം ആദി മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സുചിത്ര മോഹന്‍ലാലും പത്മ തിയേറ്ററില്‍ സിനിമ കാണാനെത്തിയിരുന്നു. മകന്റെ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാന്‍ ആവാതെ വിങ്ങിപൊട്ടുകയായിരുന്നു സുചിത്ര. അവന്‍ എങ്ങനെയാണോ, അത് തന്നെയാണ് സിനിമയിലുമെന്ന് സുചിത്ര പറഞ്ഞു.
മുംബൈയിലെ ഷൂട്ടിങ് ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. മുംബൈ ബാണ്ടു മാഗ്നെറ്റ് മാളില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും മോഹന്‍ലാല്‍ സിനിമ കാണാനെത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ മോഹന്‍ലാലിനോട് ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ല സിനിമയാണെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. മകന്റെ അഭിനയത്തെക്കുറിച്ച് വിലയിരുത്താന്‍ പറഞ്ഞപ്പോള്‍ നമ്മള്‍ടെ മകനല്ലേ, ഒരു നടനെന്ന നിലയില്‍ പറയുകയാണെങ്കില്‍ മികച്ച പ്രകടനം തന്നെയാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. അച്ഛനെ വെച്ച് നോക്കുമ്പോള്‍ മകന്റെ അഭിനയം എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന് ചിരിയടക്കാനായില്ല. അച്ഛന്റേന്ന് എന്ത് നോക്കാനെന്ന് മോഹന്‍ലാല്‍ ചോദിച്ചു. മോഹന്‍ലാലിന്റെ മറുപടി കേട്ട് സുരാജ് പൊട്ടിച്ചിരിച്ചു.
അപ്പുവിന്റെ ആദ്യ സിനിമയാണെന്ന് കണ്ടാല്‍ പറയില്ലെന്ന് സുരാജ് പറഞ്ഞു. എല്ലാം ദൈവാനുഗ്രഹമാണ്. അച്ഛന്‍ അഡ്വെഞ്ചറാണ്, ഇപ്പോള്‍ മകനും അഡ്വെഞ്ചറായെന്ന് സുരാജ് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് പിടിതരാത്ത വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. എല്ലാരീതിയിലും വ്യത്യസ്ഥനായ ഒരാള്‍. വസ്ത്രധാരണ രീതിയില്‍ യാതൊരു ശ്രദ്ധയും നല്‍കാത്ത യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. എന്നാല്‍ സൂപ്പര്‍താരമായ പിതാവിന്റെ കഴിവുകള്‍ എത്രത്തോളം മകനിലുണ്ട് എന്ന കാര്യമാണ് ആദിയിലൂടെ പ്രേക്ഷകര്‍ പരിശോധിച്ചത്. അച്ഛനെക്കാള്‍ ഒട്ടും മോശമല്ല മകന്‍ എന്ന പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
പ്രണവ് സിനിമയില്‍ അഭിനയിക്കും എന്നത് മുന്‍കൂട്ടി തീരുമാനിച്ച കാര്യമല്ല. അഭിനയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയായിരുന്നില്ല പ്രണവ്. ഒരുപാട് പേര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് ആദിയില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് നല്ല പ്രതികരണം കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.
അച്ഛന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ആദിയുടെ വിജയത്തില്‍ സന്തോഷിക്കുന്നു. ഏറെ ശാരീരികാധ്വാനം ആവശ്യമായി വന്ന ഒരു വേഷമാണ് പ്രണവ് അഭിനയിച്ചു തകര്‍ത്തിരിക്കുന്നത്. ഇങ്ങനെയൊരു പടത്തിലേക്കാണ് ജീത്തുജോസഫ് പ്രണവിനെ ക്ഷണിച്ചതെന്നറിഞ്ഞപ്പോള്‍ പ്രണവിന് അത് ചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു.
ചിത്രത്തിനുവേണ്ടി തായ്‌ലന്‍ഡില്‍ നിന്ന് മികച്ച പരിശീലനമാണ് പ്രണവിന് ലഭിച്ചത്. അഡ്വഞ്ചറസായ കാര്യങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഇക്കാരണം കൊണ്ട് മാത്രമാണ് ആദിയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.
സിനിമാ പാരഡീസോ ക്ലബിന്റെ സിനിമാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഫഹദ് ഫാസില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ ടേക്ക് ഓഫീലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. ശ്യാം പുഷ്‌കരനാണ് മികച്ച ഡയലോഗിനുള്ള പുരസ്‌ക്കാരം.
രക്ഷാധികാരി ബിജുവിലെ പ്രകടനത്തിന് കൃഷ്ണ പദ്മകുമാര്‍ മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ അലന്‍സിയര്‍ ലേ മികച്ച സഹനടനുള്ള പുരസ്‌ക്കാരം നേടി. കിരണ്‍ ദാസാണ് മികച്ച എഡിറ്റര്‍ (തൊണ്ടിമുതല്‍), മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം രണ്ടു പേര്‍ക്കാണ്. തൊണ്ടിമുതലിന് രാജീവ് രവിയും, അങ്കമാലി ഡയറീസിന് ഗിരീഷ് ഗംഗാധരനും. പറവ, മായാനദി എന്നി സിനിമകള്‍ക്ക് റെക്സ് വിജയന്‍ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
ഫഹദിന് പുരസ്‌ക്കാരം നല്‍കി കൊണ്ട് സിപിസി എഴുതിയ കുറിപ്പ്
ഏഴുവര്‍ഷം നീണ്ട വലിയ ഇടവേളയ്ക്കുശേഷം ചുരുങ്ങിയകാലംകൊണ്ട് മലയാളത്തിലെ എണ്ണംപറഞ്ഞ നായകനടന്‍മാരിലൊരാളായി, തന്റെ സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായ, കഴിഞ്ഞ വര്‍ഷം കള്ളന്‍ പ്രസാദായി സിനിമയിലുടനീളം നിറഞ്ഞാടിയ ഫഹദ് ഫാസിലാണ് ഈ വര്‍ഷത്തെ സിപിസി സിനി അവാര്‍ഡ്സ് ‘ബെസ്റ്റ് ആക്റ്റര്‍ ഇന്‍ ലീഡ് റോള്‍’ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്.
ഓഡിയന്‍സ് പോളിലും, ജൂറി മാര്‍ക്കിലും മറ്റ് മത്സരാര്‍ത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയ ഫഹദിനോട് മത്സരിക്കാന്‍ ഈ വിഭാഗത്തില്‍, വര്‍ണ്ണ്യത്തിലാശങ്കയിലെയും, തൊണ്ടിമുതലിലെയും സുരാജിന്റേതടക്കമുള്ള മികച്ച പ്രകടനങ്ങളുണ്ടായിട്ടും, അതൊന്നും കള്ളന്‍ പ്രസാദിന് മുന്നില്‍ വെല്ലുവിളിയുയര്‍ത്താനായില്ല എന്നത് ആ കഥാപാത്രത്തിന്റെ ജനസമ്മതിയും മികവും വെളിവാക്കുന്നതാണ്.
ജൂറി നിരീക്ഷണങ്ങള്‍:
ഫഹദിന്റെ പ്രസാദായുള്ള പെര്‍ഫോര്‍മന്‍സിന് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ അപ്രസക്തമാണെന്ന് തോന്നിയതായി നിരീക്ഷിച്ച ജൂറിയംഗങ്ങള്‍ക്ക്, ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണതയുള്ള കഥാപാത്രമായാണ് പ്രസാദിനെ അനുഭവപ്പെട്ടത്. പോലീസുകാരോ, കള്ളനല്ലാത്ത പ്രസാദോ എന്തെങ്കിലും ചോദിച്ചാല്‍മാത്രം വ്യാഖ്യാനം സാധ്യമാകുന്ന, പറയുന്ന ഉത്തരം കള്ളമാണോ സത്യമാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പിടികിട്ടുക എളുപ്പമല്ലാത്ത കഥാപാത്രമായ കള്ളന്‍ പ്രസാദിന്റെ സത്യസന്ധത ഫഹദ് അണ്ടര്‍ പ്ലേ സ്വഭാവത്തില്‍ അതിഗംഭീരമായി അനുഭവവേദ്യമാക്കിയതായി ജൂറി നിരീക്ഷിക്കുന്നു. സമ്മര്‍ദ്ദപ്പെരുക്കത്തിലേക്ക് ചുറ്റുമുള്ളവരെ എടുത്തെറിഞ്ഞ് കണ്ണുകളാല്‍ ചിരിക്കുന്ന രംഗം/ ശ്രീജയുടെ വൈകാരികപ്രതികരണത്തോടുള്ള റിയാക്ഷന്‍/ സ്റ്റേഷനില്‍ മൂന്നാം മുറയ്ക്ക് ശേഷമുള്ള പ്രതികരണം, ഇവയൊക്കെ ജൂറി എടുത്തുപറഞ്ഞ രംഗങ്ങളാണ്.
ബസ്സില്‍ നിന്നുള്ള ആദ്യരംഗത്തില്‍ കണ്ണുകളിലൂടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന, സംഭാഷണങ്ങളെക്കാള്‍ കഥാപാത്രത്തിന്റെ പെര്‍ഫോര്‍മന്‍സില്‍ നിന്ന് എസ്റ്റാബ്ലിഷ് ചെയ്ത കള്ളന്‍ പ്രസാദെന്ന കഥാപാത്രത്തെ ഫഹദ് ഗംഭീരമായി തന്നെ ഡെലിവര്‍ ചെയ്തതായി ജൂറി അഭിപ്രായപ്പെട്ടു. അതോടൊപ്പം ഇത്ര അണ്‍റിലയബിളായ കഥാപാത്രം ഓരോരുത്തരുടെ മുമ്പിലും, ഓരോ അവസ്ഥയിലും പ്രത്യേക ബോഡി ലാംഗ്വേജ് കാത്ത് സൂക്ഷിക്കുന്നതും, വളരെയേറെ സട്ടിലായി തന്റെ ഭൂതകാലത്തേക്കുള്ള ക്ലൂസ് തരുന്നതും, സിനിമയുടെ ജീവനായ കഥാപാത്രത്തിന്റെ മിസ്റ്ററി മനോഹരമായി കൈകാര്യം ചെയ്യുന്നതും, ജൂറിയംഗങ്ങള്‍ക്കിടയില്‍ പ്രശംസിക്കപ്പെട്ടു. ഫ്ലാഷ്ബാക്ക് സൂചനകള്‍, മര്‍ദ്ദിക്കപ്പെടുമ്പോഴുള്ള റിയാക്ഷന്‍സ്, ഇടയ്ക്ക് കയറിവരുന്ന കൂസലില്ലായ്മ, നിഷ്‌കളങ്കന്‍ എന്ന് തോന്നിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍.. അങ്ങനെ സൂക്ഷ്മമായ ഭാവഭേദങ്ങള്‍ കൊണ്ട് ഫഹദ് ആ കഥാപാത്രത്തെ ആഴത്തില്‍ പതിപ്പിച്ചു വയ്ക്കുന്നുണ്ടെന്നതും ജൂറിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
മിസ്റ്റിക്ക് ഹ്യുമര്‍ ടച്ചുള്ള കള്ളന്‍, ഒരേ സമയം നിസ്സഹായനായി കാണപ്പെടുകയും, എന്നാല്‍ എന്തെങ്കിലും ഇപ്പോള്‍ ഒപ്പിക്കും എന്ന് തോന്നിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രേക്ഷകരെ ട്രിക്ക് ചെയ്യുന്ന ഒരു മോള്‍ഡായി മാറുകയായിരുന്നു ഫഹദ് സ്‌ക്രീനില്‍. അതോടൊപ്പംതന്നെ മലയാളസിനിമാസ്വാദകരെ പൈഡ്പൈപ്പര്‍ കൂട്ടി കൊണ്ടുപോകുന്നപോലെ കള്ളന്‍ പ്രസാദിന്റെ കൂടെ ഇറങ്ങി പോവാന്‍ തോന്നുന്ന പ്രകടനമാണ് ഫഹദ് കാഴ്ച്ചവെച്ചതെന്നും ജൂറി അഭിപ്രായപ്പെട്ടു.
ഫഹദിനൊപ്പംതന്നെ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലൂടെ തന്നിലെ നടനെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ആസിഫ് അലിയെയും, മായാനദിയിലൂടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടോവിനോ തോമസിനെയും, മിമിക്രിവേദികളുടെ ഹാങ്ങോവറില്ലാതെ ഗൗരവസ്വഭാവമുള്ള കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂടിനെയും ജൂറി പ്രശംസിച്ചു. കള്ളന്‍ പ്രസാദെന്ന നിഗൂഢത നിറഞ്ഞ, നോട്ടങ്ങള്‍കൊണ്ട് സംസാരിക്കുന്ന, കൗശലക്കാരനായ കഥാപാത്രത്തെ സ്‌ക്രീനില്‍ ഗംഭീരമായി അഭിനയിച്ച് ഫലിപ്പിച്ച ഫഹദ് ഫാസിലാണ് ഈ വര്‍ഷത്തെ മികച്ച നടനുള്ള സിപിസി പുരസ്‌കാരം നേടിയിരിക്കുന്നത്.
പാര്‍വതിയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍
ബെസ്റ്റ് ആക്ട്രെസ്സ് ഇന്‍ എ ലീഡ് റോള്‍ : പാര്‍വതി
സിപിസി സിനി അവാര്‍ഡ് മൂന്നാം എഡിഷനില്‍ കഴിഞ്ഞ തവണത്തേതുപോലെത്തന്നെ ഗ്രൂപ്പില്‍ വാശിയേറിയ വാഗ്വാദങ്ങള്‍ക്കും, രസകരവും ഒപ്പം ഗൗരവപരവുമായ ചര്‍ച്ചകള്‍ക്കും വഴി തെളിയിച്ച വിഭാഗമായിരുന്നു മികച്ച നടിയുടെ കാറ്റഗറി. ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതിയും, മായാനദിയിലൂടെ ഐശ്വര്യലക്ഷ്മിയും, തൊണ്ടിമുതലിലൂടെ നിമിഷാ സജയനും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളോടെ നല്ല മത്സരത്തിന് വഴി തെളിച്ചു. പക്ഷേ, ഓഡിയന്‍സ് പോള്‍ അവസാനിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ ആദ്യ സ്ഥാനത്തെത്തിയ പാര്‍വതിക്കൊപ്പം, അവസാനപട്ടികയില്‍ എത്തിയ എല്ലാവരുടെ പ്രകടനവും ജൂറി സൂക്ഷ്മമായി വിലയിരുത്തുകയുണ്ടായി. ജൂറി മാര്‍ക്കില്‍ ഐശ്വര്യലക്ഷ്മിയും പാര്‍വതിയും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും ഓഡിയന്‍സ് പോളില്‍ നേടിയ ലീഡ് മികച്ച നടിക്കുള്ള സിപിസിയുടെ പുരസ്‌കാരം രണ്ടാം തവണയും പാര്‍വതിയിലെത്തിച്ചു.
ജൂറിയുടെ നിരീക്ഷണങ്ങള്‍:
കൈവിട്ടുപോകാമായിരുന്ന രണ്ടു കഥാപാത്രങ്ങള്‍ – പാര്‍വതി ടേക്ക് ഓഫില്‍ ആവശ്യമായ തീവ്രതയോടെ അഭിനയിച്ചപ്പോള്‍, ഐശ്വര്യലക്ഷ്മി ഒരു മികച്ച കഥാപാത്രത്തെ അതാവശ്യപ്പെടുന്ന സട്ടിലിറ്റിയോടെ അവതരിപ്പിച്ചതായും നിരീക്ഷിച്ച ജൂറി, അപ്പുവെന്ന മായാനദിയുടെ ഹാര്‍ട്ട് അന്‍ഡ് സോള്‍ മാത്രമല്ലാത്ത, അവരുടെ പൊളിറ്റിക്സ് കൂടിയായിരുന്ന കഥാപാത്രത്തെ മികച്ചരീതിയില്‍ അവതരിപിച്ചതായി അഭിപ്രായപ്പെട്ടു.
ഇവരൊടൊപ്പംതന്നെ, ഒരേ പേരുള്ള രണ്ടു കഥാപാത്രങ്ങള്‍ക്കിടയില്‍ സിനിമയുടെ നരേറ്റീവ് ഒരു കള്ളന്‍ വലിച്ചുകൊണ്ടുപോകുമ്പോള്‍ക്കൂടി, സിനിമയിലുടനീളം ഡോമിനന്‍സ് ശക്തമായിത്തന്നെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ശ്രീജ നില്‍ക്കുന്നത് നിമിഷ ഗംഭീരമായിത്തന്നെ അഭിനയിച്ച് ഫലിപ്പിച്ചു എന്ന് ജൂറി അഭിപ്രായപ്പെട്ടു. സുരാജിന്റെ പ്രസാദ് നേരിടുന്ന ചാഞ്ചാട്ടങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി തന്റേതായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കഥാപാത്രത്തെ, ഒരു പുതുമുഖത്തിന്റെ ന്യൂനതകളൊന്നുമില്ലാതെ തിരശ്ശീലയില്‍ അവതരിപ്പിച്ചത് എടുത്തുപറയുകയുണ്ടായി. ശൃന്ദയുടെ ഡബ്ബിങ്ങും നിമിഷയെ വലിയ അളവില്‍ സഹായിച്ചു എന്ന ഘടകവും ജൂറി തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി.
സമീറയെന്ന കാരക്ടറിനെ അടിമുടി ഉള്‍ക്കൊണ്ടുള്ള പ്രകടനമായിരുന്നു പാര്‍വ്വതിയുടേത്. അവരുടെ ധര്‍മ്മസങ്കടം, നിലനില്‍പ്പിനായുള്ള നെട്ടോട്ടം, അതിജീവനശ്രമം, ഗര്‍ഭാവസ്ഥയിലെ ശാരീരികപ്രശ്‌നങ്ങള്‍, അമ്മ/ഭാര്യ/കാമുകി/ നഴ്‌സ്/ ടീം ഹെഡ് ഇങ്ങനെ വിവിധ ജീവിതാവസ്ഥകളെ ശരീരഭാഷയിലും ചലനങ്ങളിലും ഭാവങ്ങളിലുമെല്ലാമായി അതിഗംഭീരമാക്കിയിട്ടുണ്ടായിരുന്നു പാര്‍വതി. ഇത്തരത്തില്‍ സമീറ എന്ന കഥാപാത്രത്തിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ പ്രേക്ഷകനിലേക്ക് പകര്‍ത്തുന്നതില്‍ പാര്‍വ്വതി പൂര്‍ണ്ണമായും വിജയിച്ചു. ആദ്യപകുതിയൊക്കെ പൂര്‍ണമായും സമീറയെന്ന കഥാപാത്രത്തെ ആശ്രയിച്ചു നീങ്ങുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തെ, ആ ഭാഗത്ത് സ്വന്തം തോളില്‍ ഫലപ്രദമായി പാര്‍വതി വഹിച്ചു എന്നുതന്നെ പറയാം. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് ഫഹദിന്റെ കഥാപാത്രത്തെ ആദ്യം കാണുന്ന രംഗമടക്കം പാര്‍വതിയുടെ ശബ്ദത്തിനുമേലുള്ള അസൂയാവഹമായ നിയന്ത്രണവും, ബോഡി ലാംഗ്വേജും ജൂറി എടുത്തുപറഞ്ഞു.