‘ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ എന്റെ ചുണ്ടില്‍ അയാളുടെ കൈവിരല്‍. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേര്‍ മാത്രമേ കൂടെനിന്നുളളൂ…’ ട്രെയിന്‍ യാത്രയില്‍ ഉണ്ടായ ദുരനുഭവം പറഞ്ഞ് യുവനടി സനുഷ.

കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സനുഷയ്ക്കുനേരെ അതിക്രമം നടന്നത്. സനുഷയുടെ പരാതിയില്‍ റെയില്‍വേ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഒച്ചവച്ചിട്ടും ഫലമുണ്ടായില്ലെന്നും അതേ ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ആര്‍. ഉണ്ണിയും രഞ്ജിത്ത് എന്നയാളും മാത്രമേ സഹായിക്കാനെത്തിയുള്ളുവെന്നും സനുഷ പറയുന്നു. ഫെയ്‌സ്ബുക്കില്‍ ഐ സപ്പോര്‍ട്ട് സനുഷ എന്ന് ചിലരെങ്കിലും കുറിക്കുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ എന്തു സംരക്ഷണമാണ് ഇവരില്‍ പലരും നല്‍കുക സനുഷ പറഞ്ഞു.

സനുഷയുടെ വാക്കുകള്‍:

ഞാന്‍ ഉറങ്ങുകയായിരുന്നു. ബെര്‍ത്തില്‍ ഒരാള്‍ ഉണ്ടായിരുന്നു. ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ എന്റെ ചുണ്ടില്‍ അയാളുടെ കൈവിരല്‍. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേര്‍ മാത്രമേ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി’. ‘എനിക്കുണ്ടായ ഈ അനുഭവം ഫെയ്‌സ്ബുക്കിലൂടെ ഞാന്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കില്‍ നിരവധി പേര്‍ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി.

നമുക്കൊരു പ്രശ്‌നം ഉണ്ടായാല്‍ ആരെങ്കിലും ഒരാള്‍ എങ്കിലും കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകര്‍ന്നത്. ഒരാള്‍ നമ്മുടെ ശരീരത്തില്‍ അനുമതി ഇല്ലാതെ സ്പര്‍ശിച്ചാല്‍ തീര്‍ച്ചയായും പ്രതികരിക്കണം. എന്റെ വീട്ടില്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. നമ്മുടെ കുട്ടികളെ നമ്മള്‍ ആദ്യം പഠിപ്പിക്കേണ്ടതും പ്രതികരിക്കാനാണ്. ഇപ്പോള്‍ എനിക്കുണ്ടായ സംഭവത്തില്‍ നിയമപരമായി മുന്നോട്ടു പോകും.