Movies

അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവളുടെ ഓര്‍മ്മയ്ക്കായി ഭാര്യയുടെ ചിത്രം സ്വന്തം കയ്യില്‍ ബിജിപാല്‍ പച്ചകുത്തി. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തോടൊപ്പം ബിജിപാല്‍ പച്ചകുത്തിയിരിക്കുന്നത്.

എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര…എന്ന വരികളാണ് ബിജിബാല്‍ കയ്യിൽ കോറിയത്. ഹൃദയത്തിലാണ് ആ ടാറ്റൂ കോറിയത് എന്നർഥം. ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി അടുത്തിടെയാണ് മസ്തിഷ്ക സംബന്ധമായ അസുഖം മൂലം നിര്യാതയായത്. ശാന്തിയുടെ പെട്ടെന്നുളള മരണം എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു.

രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധ‌ നേടിയിരുന്നു. ബിജിബാലിനെ അടയാളപ്പെടുത്തിയ സംഗീത വിഡിയോകളിൽ പാട്ടുകാരിയായും ശാന്തി എത്തിയിരുന്നു. ഒപ്പമില്ലാത്ത ഭാര്യയെ കൈയ്യിൽ കോറിയിട്ട് തന്റെ സ്നേഹത്തെ അടയാളപ്പെടുത്തുകയാണ് ബിജിബാൽ.

കൈരളിചാനലിനും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ് രംഗത്ത്. പരിപാടി ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി തന്റെ വാക്കുകള്‍ ചാനല്‍ വളച്ചൊടിച്ചു. താന്‍ പോലും കാണാത്ത രംഗങ്ങള്‍ പരിപാടിയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്നും താരം പറയുന്നു. ഷോയുടെ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്ന പോസ്റ്റും ക്ലിപ്പിംഗുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ളവയാണെന്നും മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഈ ഷോ ചെയ്യുമ്പോള്‍ ഒരു കാര്യം താന്‍ പ്രത്യേകം പറഞ്ഞിരുന്നു. വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടി ഉണ്ടെന്നും അവന്‍ എന്നെ മാത്രമല്ല, എന്റെ അഭിമുഖം നടത്തുന്ന ആളെയും അയാള്‍ അവന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്നും വിലയിരുത്തുന്നുണ്ടെന്നും താന്‍ പറഞ്ഞിരുന്നു.

താന്‍ പറഞ്ഞ വാക്കുകളല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമാണ് ഈ ഷോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ട്രോള്‍ ക്ലിപ്പിങ്ങുകളുമൊക്കെ ഉണ്ടായിരിക്കുന്നത്. എന്നാല്‍, തനിക്ക് പൂര്‍ണമായ ആത്മവിശ്വാസവും ആത്മധൈര്യവുമുണ്ട്. കാരണം എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക. തനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തത് കൊണ്ടു മാത്രമാണ് താന്‍ അത് ചെയ്തതെന്നും മീര പറയുന്നു.

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യ. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അശോക് കുമാറിന്റെ ആത്മഹത്യയുടെ കാരണക്കാരന്‍ അന്‍പുചെഴിയാനെന്ന പലിശക്കാരനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിനുത്തരവാദി എന്ന് സൂചിപ്പിക്കുന്നതായിരുന്നു അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ്.

തമിഴ് സിനിമാ രംഗത്തെ പ്രമുഖര്‍ തന്നെ ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണണെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടയിലാണ് വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി മലയാളി താരം കൂടിയായ ഷംന കാസിം രംഗത്തെത്തിയത്. ട്വിറ്ററില്‍ അശോക് കുമാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷംനയുടെ പ്രതികരണം.

‘അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക.അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം’ ഇങ്ങനെയാണ് ഷംന ട്വിറ്ററില്‍ കുറിച്ചത്.

 

എന്നാല്‍ അന്‍പുചെഴിയാന്‍ നല്ലവനാണെന്ന പ്രസ്താവനയുമായി ദേവയാനിയും ഭര്‍ത്താവ് രാജ്കുമാറും രംഗത്തെത്തിയിട്ടുണ്ട്.

ഒമ്പത് വര്ഷങ്ങളുടെ വിളക്കുകൾക്കു ശേഷം സംവിധായകന്‍ വിനയന്‍ സിനിമയിലേക്ക് തിരിച്ചുവരുകയാണ്. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിനയന്‍.

വിലക്ക് നേരിട്ട സമയത്ത് കൂടെ നിന്ന വ്യക്തിയാണ് നടന്‍ തിലകന്‍ എന്ന് വിനയന്‍ പറയുന്നു. അദ്ദേഹത്തെയും പരമാവധി താഴ്ത്തികെട്ടിയിരുന്നു. അത്ഭുത ദ്വീപില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിയ്ക്കും വിലക്കുണ്ടായിരുന്നു. നായകന്‍ പക്രുവാണെന്ന് കള്ളം പറഞ്ഞാണ് ജഗതിയുള്‍പ്പെടെയുള്ള താരങ്ങളുമായി കരാറിലേര്‍പ്പെട്ടത്. വിനയന്‍ പറഞ്ഞു

വിനയന്റെ വാക്കുകള്‍:

പൃഥ്വിരാജ് വളരെ ബോള്‍ഡായ ചെറുപ്പക്കാരനാണ്. അദ്ദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണ്. അത്ഭുതദ്വീപിന്റെ സമയത്ത് പൃഥ്വിരാജിനെതിരെ വിലക്കുണ്ടായിരുന്നു. പൃഥ്വി അഭിനയിക്കുന്ന പടങ്ങളില്‍ മറ്റുള്ളവര്‍ അഭിനയിക്കില്ല എന്ന അവസ്ഥ. പക്രു എന്ന അജയകുമാര്‍ ആണ് അത്ഭുതദ്വീപ് എന്ന സിനിമ ഉണ്ടാകാന്‍ കാരണക്കാരന്‍. അദ്ദേഹം പറഞ്ഞ ഒരു ആവശ്യത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ആശയം. ചിത്രത്തില്‍ നായകനായി എന്റെ മനസ്സില്‍ രാജു ആയിരുന്നു. അമ്പിളിച്ചേട്ടനെയാണ് ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്. ‘രാജു ആണ് നായകനെങ്കില്‍ പ്രശ്‌നമാണ്, രാജുവിന്റെ ഒപ്പം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പക്രുവാണ് നായകനെന്ന് പുറത്തു പറഞ്ഞാല്‍ മതിയെന്ന് കല്‍പന പറഞ്ഞു. ഞാന്‍ ചെറിയൊരു പ്ലേ നടത്തി എന്നുള്ളത് സത്യമാണ്. പക്രുവാണ് നായകനെന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കരാര്‍ ഒപ്പു വയ്പ്പിച്ചു. പിന്നീട് പൃഥ്വിരാജാണ് നായകനെന്ന് അനൗണ്‍സ്‌മെന്റും നടത്തി. നേരത്തെ കരാര്‍ ഒപ്പു വച്ചതിനാല്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല. അങ്ങനെയാണ് ആ വിലക്ക് പൊളിക്കുന്നത്.

മുഖത്തു നോക്കി കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളായിരുന്നു തിലകന്‍. നിലപാടുകളുള്ള ആളായിരുന്നു. എന്നെ വിലക്കിയപ്പോള്‍ അദ്ദേഹമാണ് എന്നോട് പറഞ്ഞത് വിനയന്റെ പടത്തില്‍ എനിക്ക് അഭിനയിക്കണം എന്ന്. ഞാന്‍ വേഷം കൊടുത്തു. അദ്ദേഹം അഭിനയിച്ചു. ആരും അദ്ദേഹത്തോട് അഭിനയിക്കരുത് എന്നു പറഞ്ഞതുമില്ല. പക്ഷേ അദ്ദേഹം അഡ്വാന്‍സ് വാങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പോലുള്ള സിനിമകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. സോഹന്‍ റോയിയുടെ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അദ്ദേഹമായിരുന്നു അഭിനയിക്കേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് കണ്ടപ്പോള്‍ അദ്ദേഹം സിനിമയിലെ ഇംഗ്ലീഷ് ഡയലോഗൊക്കെ എന്നെ പറഞ്ഞു കേള്‍പ്പിച്ചു.

പിറ്റേന്നാണ് തിലകന്‍ അഭിനയിച്ചാല്‍ ഫെഫ്കയിലെ ഒറ്റ ടെക്‌നീഷ്യന്മാരും സഹകരിക്കില്ല എന്ന അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. അത് അദ്ദേത്തിന് വലിയ ഷോക്കായി. എന്തിനായിരുന്നു ഇവര്‍ അന്ന് അദ്ദേഹത്തോട് അങ്ങനെ ചെയ്തത് ? അന്ന് ഈ താരങ്ങള്‍ക്ക് ഉണ്ണിക്കൃഷ്ണനെ പോലുള്ളവരെ വിളിച്ച് തിലകനോട് അങ്ങനെ ചെയ്യരുത് എന്ന് പറയാമായിരുന്നല്ലോ? ഇയാളിലെ നടന്‍ മരിച്ചിരിക്കുന്നു എന്നാണ് അന്ന് അവര്‍ പറഞ്ഞത്.

അദ്ദേഹം പിന്നീട് സീരിയലില്‍ അഭിനയിക്കാന്‍ പോയി. അഡ്വാന്‍സ് മേടിക്കേണ്ട അന്ന് നിര്‍മാതാവ് വന്നു പറഞ്ഞു. ”ക്ഷമിക്കണം സാര്‍. താങ്കള്‍ അഭിനയിച്ചാല്‍ മറ്റു സീരിയല്‍ താരങ്ങള്‍ അഭനയിക്കില്ല എന്നാണ് പറയുന്നത്.” എന്നെ സിനിമയില്‍ അഭിനയിപ്പിക്കില്ല, ഇനി സീരിയലിലും അഭിനയിപ്പിക്കില്ല എന്നാണോ ? അദ്ദേഹം ചോദിച്ചു. സിംഹത്തെ പോലെ ഗര്‍ജിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് അന്നു ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. അന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് തോല്‍ക്കാന്‍ പറ്റില്ല, ഞാന്‍ നാടകം കളിക്കും എന്ന്. വിനയൻ പറഞ്ഞു നിർത്തി …..

സുഹൃത്തുക്കൾ ചതിച്ചു നടിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിൽ. താന്‍ അറിയാതെ തന്റെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമാണെന്ന് നടി തന്നെ നേരിട്ട് വിശദീകാരണവുമായെത്തി. നടി തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നു. തന്റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേര്‍ന്ന് താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമായ വീഡിയോ തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്റ് ചെയ്ത് എടുക്കുകയായിരുന്നു. ഇത് ഞാനറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു.കൂട്ടുകാരുടെ ചതിയില്‍ മനം നൊന്ത് പഴയകാര്യങ്ങളെല്ലാം ഫെയ്‌സ് ബുക്ക്‌ലൈവിലെത്തി വിളിച്ചു പറയുകയാണ് ഇപ്പോള്‍ ഇരയാക്കപ്പെട്ട നടിയായ അജിനാ മേനോന്‍. താന്‍ അറിയാതെ എടുത്ത വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സുഹൃത്തുക്കള്‍ പെണ്‍വാണിഭ സംഘമാണെന്നും ഇവര്‍ വെളിപ്പടുത്തുന്നു. സിനിമ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതില്‍ യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്. ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്. ഇയാള്‍ കൊടും ക്രിമിനലാണെന്നും അജിന ആരോപിക്കുന്നു. പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.കോഴിക്കോട് ഒരു റേസ്‌റ്റോറന്റില്‍ മട്ടന്‍ ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ അതിക്രമം കാണിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ തല്ലുകയും ചെയ്ത കേസില്‍ ഈ യുവാവും ഉള്‍പ്പെടുന്നെന്നും ഇവര്‍ പറയുന്നു. ക്രിമിനലുകളായ രണ്ടു പേരും കൊച്ചിയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ സിനിമ സീരിയലുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയില്‍ വീഴ്ത്തുന്നതെന്നും വലയില്‍ വീണാല്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുമെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. കോഴിക്കോട് ഹോട്ടല്‍ ആക്രമിച്ച കേസ് സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോള്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് തന്റെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ടതെന്നും അജിന പറയുന്നു.നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ തമാശയ്ക്കായി യുവതി പകര്‍ത്തി. താന്‍ അറിയാതെ തന്റെ ഫോണില്‍ തന്നെയാണ് ഇവര്‍ ഇതു പകര്‍ത്തിയത്. താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമാണ് ഇവര്‍ പകര്‍ത്തിയത്. അന്നതു തമാശയായി കണക്കാക്കി. തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോള്‍ തന്നെ അതു ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. പിന്നീട് അവര്‍ അവരുടെ മൊബൈലില്‍ നിന്നും ഈ വീഡിയോ റിക്കവര്‍ ചെയ്ത് എടുത്തുവെന്ന് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇവര്‍ ഈ ചതി ചെയ്തപ്പോള്‍ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്ക് സര്‍വ്വ ഒത്താശയും ചെയ്തു കൊടുക്കുന്ന മറ്റൊരാള്‍ക്കൂടിയുണ്ട്. ഇവര്‍ മൂലം തനിക്കു പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നു പേരുമായിരിക്കുമെന്നും അജിന വീഡിയോയില്‍ പറയുന്നു. കൊടും കുറ്റവാളികളായ ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അതിനായി എല്ലാവരുടേയും സഹായവും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവരുടെ വലയില്‍ ഇനി ആരും വീഴരരുത് എന്നും നടി മുന്നറിയിപ്പു നല്കുന്നു

എസ്.പി ശ്രീകുമാര്‍, മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ‘എല്ലാം പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത ഒരു ചിത്രമായിരുന്നു ഈ വിവാഹാശംസകള്‍ക്ക് പിന്നില്‍. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആശംസകള്‍ പാറി നടന്നു.

എന്നാല്‍, അടുത്ത ഒരു പോസ്‌റ്റോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ‘വിവാഹാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി. പക്ഷേ ചെറിയൊരു തിരുത്ത്. എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍… ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്. തെളിവിനിതാ ഒരു ഫോട്ടോ കൂടി. എന്റെ കല്ല്യാണം പ്രിയപ്പെട്ടവരായ നിങ്ങളെയൊക്കെ അറിയിക്കാതെ നടത്തുമോ? നല്ല കാര്യമായിപ്പോയി….’
ഇതോടെയാണ് ഹാസ്യ നടന്റെ ഭാഗത്തു നിന്നുണ്ടായ ‘ആ തമാശ’ ആരാധകര്‍ തിരിച്ചറിഞ്ഞത്.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്നായിരിക്കും ടൈറ്റാനിക്ക്. സിനിമാ പ്രേമികള്‍ എല്ലാവരും തന്നെ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്നാണിത്. ജാക്കിന്റെയും റോസിന്റെയും ദുരന്തകഥ ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രം ഇപ്പോള്‍ റിറിലീസിന് തയാറെടുക്കുകയാണ്. റി-റിലീസ് ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.

ജെയിംസ് കാമറൂണിന്റെ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലിയനാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റുമാണ്. 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങളായിരുന്നു ചിത്രം നേടിയത്. 1912 ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ച കപ്പല്‍ സമുദ്രത്തിലെ മഞ്ഞുപാളിയില്‍ ഇടിച്ച് തകര്‍ന്ന കഥയാണ് ചിത്രം പറയുന്നത്.
നിലവില്‍ സിനിമകളില്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്തായിരിക്കും ടൈറ്റാനിക്ക് തിയേറ്ററുകളിലെത്തുക. ഡോല്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റത്തിലേക്ക് സിനിമ റീമിക്‌സ് ചെയ്തിട്ടുണ്ട്. ലോകത്തിലേക്കും വെച്ച് ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ടൈറ്റാനിക്കിന്. ജെയിംസ് കാമറൂണിന്റെ തന്നെ അവതാറാണ് ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം. 2ഡി 3ഡി പതിപ്പുകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതെന്ന് ജെയിംസ് കാമറൂണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഒരേ കഥ വിവിധ ഭാഷകളില്‍ ചലച്ചിത്രമാക്കുമ്പോള്‍ അതാത് ഭാഷകളിലെ പ്രധാന താരങ്ങളെ അഭിനയിപ്പിക്കാന്‍ പലപ്പോഴും സംവിധായകര്‍ ശ്രമിക്കാറുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ വിക്രം നായകനായപ്പോള്‍ ഹിന്ദിയില്‍ ആ റോള്‍ ചെയ്തത് അഭിഷേക് ബച്ചനായിരുന്നു. രണ്ടും പേരും മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ ഐശ്വര്യാറായിയായിരുന്നു നായിക.
ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളായ മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചനും തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമ്മിലുള്ള അഭിനയ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഗുനാം എന്ന സസ്‌പെന്‍സ് ചിത്രത്തിലാണ് ഇരുവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചനും ദക്ഷിണേന്ത്യന്‍ പതിപ്പില്‍ മോഹന്‍ലാലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിനായി ഇരു താരങ്ങളെയും സമീപിച്ചെന്നും ഇരുവര്‍ക്കും കഥ ഇഷ്ടമായെന്നും താമസിയാതെ കരാറിലെത്താനാവുമെന്നുമാണ് പ്രതീക്ഷയെന്നും ഗാഡെ വെളിപ്പെടുത്തി.
എന്നാല്‍ ചിത്രത്തിന് പഴയ ഹിന്ദി ചിത്രമായ ഗുനാമുമായി ബന്ധമില്ലെന്നും ഒരു തമിഴ് ചിത്രത്തിന്റെ റിമേക്ക് ആണെന്നും പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഗാഡെ പറഞ്ഞു. ഇ. നിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൗറിഷ്യസിലെ ദ്വീപിലാണ് സിനിമയുടെ ചിത്രീകരണം നടക്കുകയെന്നും അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അമൽ നീരദ് സംവിധാനരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. ചിത്രം പുറത്തിറങ്ങിയിട്ട് പത്ത് വർഷം പിന്നിടുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം എത്തുകയാണ്.

ബിഗ് ബി എന്നത് തങ്ങൾക്കൊരു സിനിമ മാത്രമല്ലായിരുന്നെന്നും ഇതൊരു അതിജീവനമായിരുന്നെന്നും അമൽനീരദ് മുമ്പ് പറഞ്ഞിരുന്നു. 2007 ഏപ്രിൽ 13 ഒരു വ്യാഴാഴ്ചയാണ് ബിഗ് ബി റിലീസിനെത്തുന്നത്. സിനിമ പുറത്തിറങ്ങി പത്ത് വർഷം പിന്നിട്ട വേളയിൽ ഫെയ്സ്ബുക്കില്‍ അമൽ‍ നീരദ് കുറിച്ച വാക്കുകൾ

‘ബിഗ് ബി ഞങ്ങൾക്കൊരു സിനിമ മാത്രമല്ലായിരുന്നു, അത് ‍ഞങ്ങളുടെ നിലനിൽപ് ആയിരുന്നു. നോഹയുടെ പേടകം പോലെ ബിഗ് ബി ആയിരുന്നു ഞങ്ങളുടെ അവസാന നൗക. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് നന്ദി. ഞങ്ങളുടെ പേടകത്തിലെ ഹീറോയും രക്ഷകനും മമ്മൂക്കയായിരുന്നു. ഇക്കാലമത്രയും ഞങ്ങളുടെ തെറ്റുകുറ്റങ്ങളെയും നല്ലതിനെയും അംഗീകരിച്ച് കൂടെ നിന്ന ഏവർക്കും നന്ദി.’

ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ആവേശത്തോെടയാണ് മലയാളസിനിമാലോകം ഏറ്റെടുത്തത്. പ്രേക്ഷകർ മാത്രമല്ല മലയാള സിനിമാതാരങ്ങളും ഈ വാർത്തയുടെ ത്രില്ലിലായിരുന്നു. മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ബിഗ് ബി 2വിന് ലഭിച്ചത്.

പൃഥ്വിരാജ്, ദുൽക്കർ സൽമാൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് െവഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിന്റെ രണ്ടാംവരവിനെ ആവേശത്തോടെ വരവേറ്റത്.




രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചതും.

അല്‍ഫോൻസ് സംഗീതം നൽകിയ ചിത്രത്തിന് ഗോപി സുന്ദറായിരുന്നു പശ്ചാത്തലസംഗീതം. ഛായാഗ്രഹണം –സമീർ താഹിർ, സംഭാഷണം– ഉണ്ണി ആർ.

എന്നാൽ പിന്നീട് ചിത്രത്തെ പുകഴ്ത്തി പലരും രംഗത്തെത്തി. ടോറന്റിലും മറ്റും ഹിറ്റായ ബിഗ് ബി ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്.

പൊന്നമ്പാറ ഓട്ടോറിക്ഷാ സ്റ്റാൻ‍ഡിലെ ‘ദർശൻ’ എന്ന ഓട്ടോ കാണുമ്പോൾ ഓർക്കുക മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റായ പല സിനിമകളും വെട്ടിയൊട്ടിച്ച കൈകളാണ് ആ ഓട്ടോ ഓടിക്കുന്നതെന്ന്. വിധിയുടെ എഡിറ്റിങ്ങിൽ തളർന്നുപോയ ജീവിതം മുറിഞ്ഞുപോവാതെ കൂട്ടിമുട്ടിക്കാനാണ് കെ.നാരായണൻ എന്ന പ്രതിഭാധനനായ ഫിലിം എ‍ഡിറ്റർ ഓട്ടോഡ്രൈവറുടെ യൂണിഫോമണി​ഞ്ഞത്. തനിച്ചു നടക്കാനാവാത്ത മകൻ ദർശനെ രാവിലെ വീട്ടിൽ നിന്നു സ്കൂളിലെത്തിക്കുന്നതിനും വൈകിട്ടു വീട്ടിൽ തിരിച്ചെത്തിക്കുന്നതിനുമിടയിൽ ഓട്ടോ ഓടിച്ചു കിട്ടുന്നതാണ് ഇപ്പോൾ നാരായണന്റെ ജീവിതം.

മാത്തിൽ സ്വദേശിയായ നാരായണനെ നാട്ടിലെ പുതുതലമുറയ്ക്ക് അറിയില്ല. ഭരതന്റെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ മുതൽ പ്രിയദർശന്റെ ‘തേൻമാവിൻ കൊമ്പത്ത്’ വരെ, മലയാളി മറക്കാത്ത എത്രയോ പടങ്ങളിൽ എഡിറ്ററുടെ മുഖ്യസഹായിയായിരുന്നു നാരായണൻ. വൈശാലി, ചിത്രം, കിലുക്കം, വന്ദനം, മിഥുനം, ഏയ് ഓട്ടോ, ലാൽസലാം, ആയിരപ്പറ, പൊന്തൻമാട, ഡാനി, മങ്കമ്മ, പ്രിയദർ‌ശന്റെ ഹിന്ദിപ്പടങ്ങൾ….നാരായണൻ മുറിച്ചൊട്ടിച്ച എത്രയോ പടങ്ങൾ..

പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണു സിനിമാ എ‍ഡിറ്റിങ് പഠിക്കാൻ ചെന്നൈയിലേക്കു വണ്ടി കയറിയത്. അന്നേ സിനിമയിലുണ്ടായിരുന്ന മൂത്ത സഹോദരൻ മോഹൻ (ഇപ്പോഴത്തെ പ്രശസ്ത സിനിമാ പ്രൊഡക്‌ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ) സഹായിച്ചു. അങ്ങനെ വിജയവാഹിനി സ്റ്റുഡിയോയിൽ എ‍ഡിറ്ററുടെ സഹായിയായി ചേർന്നു. മലയാളത്തിലും തമിഴിലുമായി കുറേയേറെ പടങ്ങൾ.

ഭരതന്റെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ സംവിധായകൻ തന്നെ എഡിറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ പ്രധാന ഉത്തരവാദിത്തം നാരായണനെയാണ് ഏൽപിച്ചത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തിരക്കോടു തിരക്ക്.

കൈകൊണ്ടു വെട്ടിയൊട്ടിക്കുന്ന മാനുവൽ എഡിറ്റിങ്ങിന്റെ കാലത്ത് അസോഷ്യേറ്റ് എഡിറ്റർമാർക്ക് ഇഷ്ടം പോലെ പണിയുണ്ടാവും. അതുകൊണ്ടു സ്വതന്ത്ര എഡിറ്ററാവാൻ വലിയ താൽപര്യം കാണിച്ചില്ല. 1995ലായിരുന്നു ബന്ധുവായ ബാലാമണിയുമായുള്ള വിവാഹം. മകൻ ദർശന്റെ ജനനത്തോടെ ജീവിതം കീഴ്മേൽ മറിഞ്ഞു.

അജ്ഞാതകാരണത്താൽ ശരീരകോശങ്ങളുടെ വളർച്ച ക്രമരഹിതമായതിനാൽ ദർശനു നടക്കാൻ പരസഹായം വേണം. സംസാരശേഷിയുമില്ല. ചെന്നൈയിൽ നിന്നു നാട്ടിൽ വന്നു പോവാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്തു 1998ൽ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു മാറി. അതിനിടയിൽ ഡിജിറ്റൽ എഡിറ്റിങ്ങിലും വൈദഗ്ധ്യം നേടിയിരുന്നു.

എങ്കിലും 2001ൽ സിനിമ താൽക്കാലികമായി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങി. മകന്റെ ചികിത്സയ്ക്കും പഠനത്തിനും അച്ഛൻ നാട്ടിലുണ്ടാവേണ്ടത് അത്യാവശ്യമായിരുന്നു. വീട്ടിൽനിന്നു പയ്യന്നൂരിലെ എംആർസിഎച്ച് സ്പെഷൽ സ്കൂളിലേക്ക് ഇരുപതു കിലോമീറ്ററോളം ദൂരമുണ്ട്.

മോനെ സ്കൂളിൽ കൊണ്ടുചെന്നാക്കാനും തിരിച്ചു കൊണ്ടു വരാനുമായി ഒരു ഓട്ടോറിക്ഷ വാങ്ങി. അതിനിടയിലുള്ള സമയം മറ്റുള്ളവർ ഓട്ടം വിളിച്ചാൽ പോവും. ഇടയ്ക്കു പയ്യന്നൂരിലെ സ്റ്റുഡിയോകളിൽ ചില്ലറ എഡിറ്റിങ് ജോലികളും ചെയ്യും.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന്റെ നിർ‌മാതാവു ബാബു തിരുവല്ല 2008ൽ ‘തനിയെ’ എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ പഴയ സൗഹൃദത്തിന്റെ ഓർമയിൽ നാരായണനെയാണ് എഡിറ്റിങ് ഏൽപിച്ചത്. അതിന് ആ വർഷത്തെ മികച്ച എഡിറ്റർക്കുള്ള ടിവി ചാനൽ പുരസ്കാരം കിട്ടി. ആദ്യകാലത്തെ ചികിത്സയ്ക്കും മറ്റുമായി വലിയ സാമ്പത്തിക ബാധ്യതയുണ്ടായതിനാൽ ഓട്ടോഡ്രൈവറുടെ വേഷം തൽക്കാലം അഴിക്കാൻ വയ്യ നാരായണന്.

നാരായണന്റെ ദുരിതജീവിതത്തെക്കുറിച്ചു സുഹൃത്ത് ്രശീജിത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതോടെയാണു നാട്ടിലെ യുവതലമുറ പോലും ‘ദർശ’ന്റെ ഡ്രൈവറെ തിരിച്ചറിയുന്നത്.

Copyright © . All rights reserved