Movies

ഹിന്ദുമതവും ഹിന്ദു ധര്‍മ്മവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. ലോസ് ഏഞ്ചല്‍സിലെ ഫിലിം ഫെസ്റ്റിവലില്‍ തന്റെ സിനിമകളിലെ പൗരാണിക വശങ്ങളെ കുറിച്ച് സംസാരിക്കവെയാണ് രാജമൗലി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

പലരും ഹിന്ദൂയിസം ഒരു മതമാണെന്ന് കരുതുന്നു, അത് ഇന്നത്തെ സാഹചര്യത്തിലാണ്. എന്നാല്‍ മുമ്പ്, ഹിന്ദു ധര്‍മ്മം ഉണ്ടായിരുന്നു. അതൊരു ജീവിത രീതിയാണ്, തത്വശാസ്ത്രമാണ്. നിങ്ങള്‍ മതം എടുക്കുകയാണെങ്കില്‍, ഞാന്‍ ഒരു ഹിന്ദുവല്ല.

എന്നാല്‍ നിങ്ങള്‍ ധര്‍മ്മം സ്വീകരിക്കുകയാണെങ്കില്‍, ഞാന്‍ വളരെ ഹിന്ദുവാണ്. സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ പല നൂറ്റാണ്ടുകളും യുഗങ്ങളുമായി നിലനില്‍ക്കുന്ന ജീവിതരീതിയാണ് എന്നാണ് രാജമൗലി പറയുന്നത്.

എന്നാല്‍ തന്റെ ചിത്രമായ ‘ആര്‍ആര്‍ആര്‍’ ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട വിഷ്വല്‍ ഇമേജുകളും ചിഹ്നങ്ങളും കടമെടുക്കുന്നുണ്ടെന്നും കേന്ദ്ര കഥാപാത്രങ്ങളെ ഹിന്ദു ദൈവങ്ങളുടെ പതിപ്പായി വ്യാഖ്യാനിക്കാമെന്നും രാജമൗലി പറഞ്ഞു.

ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘പ്രിൻസി’ന്റെ ട്രെയിലർ പുറത്ത്. ഒരു ഇന്ത്യൻ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 21ന് തിറ്ററുകളിൽ എത്തും.

അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നാണ് വിവരം.

ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന ‘പ്രിൻസി’ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിൻസ്’ നിര്‍മിക്കുന്നത്. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

‘ഡോണ്‍’ എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. നേരത്തെ ‘ഡോക്ടര്‍’ എന്ന ശിവകാർത്തികേയൻ ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായികയായി എത്തിയത്.

പലപ്പോഴും സൈബര്‍ ആക്രമണത്തിനും ട്രോളുകള്‍ക്കും ഇരയാവാറുള്ള താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. ‘സിനിമ മാത്രം വരുമ്പോള്‍ നന്മമരമായി മാറി’ എന്ന തരത്തിലുള്ള ട്രോളുകള്‍ താരത്തിനെതിരെ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കാറുണ്ട്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ഇരുപത് വര്‍ഷമായി സിനിമയിലുള്ള തനിക്ക് മറ്റൊരു പബ്ലിസിറ്റിയുടെ ആവശ്യമില്ല എന്നാണ് ജയസൂര്യ പറയുന്നത്. സമൂഹത്തിനായി നടത്തുന്ന ചില പ്രതികരണങ്ങള്‍ പബ്ലിസിറ്റിക്കുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നതില്‍ ഖേദമില്ലെന്നും നടന്‍ പറയുന്നു.

അനുഭവങ്ങളില്‍ നിന്ന് പഠിച്ചതോ വേറൊരാളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതോ ആയ നല്ല കാര്യങ്ങള്‍ ആണ് നാം പറയുന്നത്. അതില്‍ നിന്ന് മറ്റൊരാള്‍ക്ക് ഗുണം ഉണ്ടാകുക എന്നതാണ് പ്രധാനം. സമൂഹത്തിന് വേണ്ടിയാണ് നാം പ്രതികരിക്കുന്നത്. പലപ്പോഴും സിസ്റ്റങ്ങള്‍ക്കെതിരേയും.

ആരോപണങ്ങള്‍ പലതും കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുക എന്നാണ് ജയസൂര്യ മനോരമയോട് പ്രതികരിക്കുന്നത്. ‘ഈശോ’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒക്ടോബര്‍ 5ന് ആണ് ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നു. വിഘ്‌നേഷ് ശിവനാണ് തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട ആണ്‍ കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.

നയന്‍താരയും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാല്‍ സമ്പന്നമായിരുന്നു വിവാഹം.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

 

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

നടി നഗ്മയോടൊപ്പം അമേരിക്കയില്‍ ഷോയ്ക്ക് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് മുകേഷ്. ‘നിറം’ സിനിമയിലെ ‘ശുക്രിയ’ എന്ന ഗാനത്തിന് മുകേഷിനൊപ്പം നഗ്മയും നൃത്തം ചെയ്തിരുന്നു. നൃത്തത്തിന്റെ അവസാനം തന്നെ കെട്ടിപ്പിടിക്കണം എന്ന് നഗ്മയെ പറഞ്ഞ് പറ്റിച്ച് കെട്ടിപ്പിടിച്ചതിനെ കുറിച്ചും അത് നടി എല്ലാവര്‍ക്കും മുന്നില്‍ പറഞ്ഞതിനെ കുറിച്ചുമാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

ഭാഗ്യവശാല്‍ ‘നിറം’ സിനിമയിലെ ‘ശുക്രിയ’ എന്ന പാട്ട് നീയും നഗ്മയും കൂടി ചെയ്യെന്ന് പ്രിയന്‍ പറഞ്ഞു. പക്ഷെ നല്ല പോലെ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ പ്രിയനോട് നന്ദി പറഞ്ഞു. കലാമാസ്റ്റര്‍ ആണ് ഡാന്‍സ് മാസ്റ്റര്‍. ഡാന്‍സിന്റെ അവസാനം ഞാനും നഗ്മയും കെട്ടിപ്പിടിച്ച് സ്റ്റേജിലെ ലൈറ്റ് പതിയെ അണയുന്നതാണ്. അത് പഴഞ്ചന്‍ സ്‌റ്റൈല്‍ ആണെന്ന് പറഞ്ഞ് ഒരുപാട് പേര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായി. ഞാന്‍ അതിന് വേണ്ടി വാശിപിടിച്ചു.

ഞാന്‍ നഗ്മയുടെ അടുത്ത് പോയി. പ്രിയന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഡാന്‍സിലെ അവസാന ഭാഗത്തെ കെട്ടിപ്പിടുത്തം ഒന്നു കൂടി നന്നാക്കണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഉറപ്പായും എന്ന് നഗ്മ പറഞ്ഞു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നഗ്മ വിളിച്ചു, ഞാന്‍ നന്നായി കെട്ടിപ്പിടിച്ചില്ലേ എന്ന് ചോദിച്ചു. നന്നായിട്ടുണ്ട്, പക്ഷെ പെര്‍ഫക്ഷന്റെ ആളാണ് പ്രിയന്‍ കുറച്ചു കൂടി നന്നാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ഷോയില്‍ എന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ കെട്ടിപ്പിടിച്ചു.

ഫൈനല്‍ ഷോയ്ക്ക് ഈ ടെമ്പോ കീപ് ചെയ്താല്‍ മതി, ലൈറ്റ് മുഴുവന്‍ അണയുന്നത് വരെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു. നഗ്മ ഓക്കെ പറഞ്ഞു. അന്ന് മറ്റാരും ഇതറിഞ്ഞില്ല. അവസാന ഷോ ഗംഭീരമായി. ന്യൂയോര്‍ക്കില്‍ നിന്നും ഞങ്ങളെല്ലാവരും താമസിക്കുന്ന ന്യൂജേഴ്‌സിയിലേക്ക് ബസ് കയറി. ഷോയുടെ അനുഭവങ്ങള്‍ ഓരോ ആള്‍ക്കാരും പറയാന്‍ തുടങ്ങി. അങ്ങനെ നഗ്മയുടെ അടുത്ത് മൈക്ക് എത്തി. ‘എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഷോ ആയിരിക്കും ഇത്. മറക്കാത്തത് എന്തെന്നാല്‍ പെര്‍ഫോമന്‍സ് കൊണ്ടല്ല.’

‘ഇതിന്റെ പിന്നില്‍ ഞാന്‍ ഇത്രയും രസിച്ച സന്തോഷിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. എനിക്ക് കുസൃതികള്‍ ഭയങ്കര ഇഷ്ടമാണ്. പ്രിയന്‍ കെട്ടിപ്പിടുത്തം പോരാ എന്ന് പറയുന്നെന്ന് മുകേഷ് വെറുതെ പറയുന്നതാണെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. പക്ഷെ ഞാന്‍ ആ കുസൃതി ആസ്വദിച്ചു. അവസാനത്തെ കെട്ടിപ്പിടുത്തത്തില്‍ ഇദ്ദേഹം എന്നെ വിടുന്നില്ല. ചെവിയില്‍ പറയുകയാണ് പ്രിയന്‍ വില്‍ ഹിറ്റ് മി എന്ന്’ ആളിറങ്ങാനുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇറക്കെടാ നിന്നെ എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട് തന്നെ കൈകാര്യം ചെയ്തു.

സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ട സംഭവത്തിൽ പെൺകുട്ടിയോട് ക്ഷമിക്കുന്നതായി നടി അന്ന രാജൻ. പ്രായത്തിന്റെ പകത്വയില്ലായ്‌മയായി താൻ ഈ സംഭവത്തെ കാണുന്നു. ഭാവിയെ ഓർത്ത് പ്രശ്നം ഒത്തുതീർപ്പ് ആക്കുന്നുവെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.’ഞാൻ ഒരു ഷോറൂമിൽ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്. അവർ കുറച്ച് മോശമായി പെരുമാറി. അവർ ഷട്ടറൊക്കെ അടച്ചിട്ടു. ഞാൻ ആകെ പേടിച്ചു പോയി. ഞാൻ കരയുകയായിരുന്നു. ഞാൻ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെൺകുട്ടിയായാണ് പോയത്. അവർ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്. അത് കൂടുതൽ പ്രശ്നമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ആർക്കും ഇത്തരം ഒരു പ്രശ്നമുണ്ടാകരുത്’

‘അവർ പിടിച്ചു വലിച്ചപ്പോൾ എന്റെ കൈയിൽ ഒരു സ്ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടർ അടച്ചിട്ടപ്പോൾ ഞാൻ വലതും മോഷ്ടിച്ചോ അല്ലെങ്കിൽ എന്തെങ്കിലും അപരാധം ചെയ്തോ എന്നൊക്കെയുള്ള തോന്നൽ വന്നു. അവർക്ക് ഒരു ജീവിതമുണ്ട്. അത് തകരാൻ പാടില്ല. അതിനാൽ പ്രശ്നം ഒത്തുതീർപ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്’, അന്ന രാജൻ വ്യക്തമാക്കി.’അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതൽ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസിൽ പറഞ്ഞപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. അവർ കുറച്ച് ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചപ്പോൾ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു. അത് ഇഷ്ടമാകാതെ വന്നപ്പോൾ അവർ അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാൽ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കാണിക്കുവാനാണ് ഞാൻ ഫോട്ടോ എടുത്തത്. അതിന്റെ പേരിൽ ഷട്ടർ അടച്ച് ഗുണ്ടായിസം പോലെ സംസാരിച്ചപ്പോൾ ഞാൻ പേടിച്ചു പോയി’, എന്നും അന്ന രാജൻ പറഞ്ഞു.

 

ദീലീപിന് കുരുക്കായി എഫ്എസ്എല്‍ റിപ്പോര്‍ട്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല്‍ പരിശോധനാഫലം. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു.

ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു.

ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്എസ്എല്‍ പരിശോധനയില്‍ വ്യക്തമായി. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ പരിശോധിച്ചത്.

നായകനായും സഹനടനായും വില്ലനായും ശ്രദ്ധേയനായ താരമാണ് ബാല. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ആ ബന്ധം അധിക നാള്‍ മുന്നോട്ട് പോയില്ല. അമൃതയുമായി പിരിഞ്ഞ ബാല വീണ്ടും വിവാഹം ചെയ്തിരുന്നു. ഡോ. എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്. എന്നാൽ, ബാലയുടെ രണ്ടാം വിവാഹവും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വിവാഹശേഷം ഭാര്യക്കൊപ്പമുള്ള നിരവധി വീഡിയോകള്‍ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോകളൊന്നും ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. ഇതോടെ ഇരുവരും വിവാഹമോചനം നേടുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിക്കുകയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ബാല തന്നെ അത്തരത്തിലുള്ള സൂചനകളും നൽകിയിരിക്കുകയാണ്.

തനിക്ക് ഇപ്പോള്‍ നല്ല സമയമാണെന്നും ഒരു മാസത്തോളമായി താന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്നും ബാല അഭിമുഖത്തിൽ പറയുന്നു. കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങിയെന്നും അവിടെ അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസമെന്നും ബാല പറഞ്ഞു. എന്നാല്‍, ഇതിലൊന്നും തന്റെ ഭാര്യയെ കുറിച്ച് ബാല ഒന്നും തന്നെ പറഞ്ഞില്ല. അതേസമയം, പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന്നും പോയാല്‍ പോയി, തിരിച്ചു കിട്ടില്ല എന്നും ബാല പറയുന്നു.

അനിയത്തിപ്രാവ് സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ താര ജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. പിന്നീട് വന്ന പല അഭിമുഖങ്ങളിലും കുഞ്ചാക്കോ ബോബന്‍ നേരിടേണ്ടി വരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നായിരുന്നു ശാലിനിയെ കുറിച്ചുള്ളത്.

അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് സമാനമായിട്ടുള്ള ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. സ്‌ക്രീനില്‍ ഇത്രയും ഹിറ്റായി നിന്ന നിങ്ങളെന്താണ് യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിക്കാത്തതെന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ അതിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

താനും ശാലിനിയും ‘സ്‌കോര്‍പിയോ’ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റേതായ പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അങ്ങനൊരു പ്രത്യേകത തനിക്കും തോന്നിയിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. ഞങ്ങള്‍ക്ക് വേറെ വേറെ പ്രണയങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന സൗഹൃദം അതിര്‍വരമ്പുകളൊന്നുമില്ലാത്തതാണ്.

അജിത്തുമായി ശാലിനി പ്രണയത്തിലായിരിക്കുന്ന സമയത്ത് താന്‍ അവരെ സഹായിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കല്യാണം കഴിഞ്ഞ് രണ്ടാളും രണ്ട് ജീവിതത്തിലേക്ക് പോയെങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

എല്ലാ ദിവസവും വിളിക്കുകയും മെസേജ് അയക്കുകയുമൊന്നുമില്ല. എങ്കിലും ആ സൗഹൃദത്തിന്റെ ഫീല്‍ അവിടെ എന്നും പഴയത് പോലെ തന്നെയുണ്ടാവും. അതിനാണ് ഏറ്റവും മൂല്യം കൊടുക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന് ആദാരാഞ്ജലിയുമായി മലയാള സിനിമാ ലോകവും. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു.

”പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍..” എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികള്‍. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്‍വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്‌നേഹനിധിക്ക് കണ്ണീരോടെ വിട” എന്ന് മോഹന്‍ലാല്‍ കുറിച്ചു.

“ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോൾ ഈ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. ആദരാഞ്ജലികൾ!”, വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. 70 വയസ് ആയിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ് എന്നിവര്‍ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, ആനി രാജ, സംവിധായകന്‍ പ്രിയദര്‍ശനും മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു.

ദീര്‍ഘനാളായി അര്‍ബുദബാധിതനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു. അഞ്ച് തവണയാണ് തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച മൂന്ന് മണിക്കാണ് സംസ്‌കാരം.

RECENT POSTS
Copyright © . All rights reserved