പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്നു എന്നത് തന്നെയാണ് മോൺസ്റ്റർ എന്ന മലയാള ചിത്രത്തെ ഏറെ കാത്തിരിക്കാൻ സിനിമാ പ്രേമികളെ പ്രേരിപ്പിച്ച ഘടകം. ഇപ്പോഴും പുലിമുരുകൻ തന്നെയാണ് ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്നതെന്നത് ഈ കൂട്ടുകെട്ട് നമ്മുക്ക് കാണിച്ചു തന്ന വിജയത്തിന്റെ വലിപ്പത്തിന് അടിവരയിടുന്നുണ്ട്. എന്നാൽ പുലി മുരുകൻ പോലത്തെ ഒരു മാസ്സ് ചിത്രമല്ല മോൺസ്റ്റർ എന്നും, ഇതൊരു പരീക്ഷണ ചിത്രമാണെന്നും സംവിധായകൻ വൈശാഖ് പലയാവർത്തി പറയുകയും ചെയ്തു. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ പ്രമേയവുമായോ ഇതിലെ മോഹൻലാൽ കഥാപാത്രവുമായോ ബന്ധപ്പെട്ട ഒന്നും തന്നെ വെളിപ്പെടുത്താതെ വളരെ ചെറിയ പ്രമോഷനോടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചതും.

ഇതിന്റെ കഥയിൽ ഒരുപാട് സർപ്രൈസ് അല്ലെങ്കിൽ സസ്പെൻസ് എലമെന്റുകൾ ഉള്ളത് കൊണ്ട് തന്നെ കഥാസാരമോ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചോ പറയുന്നത് ഉചിതമാവില്ല. അതിനോടൊപ്പം സംവിധായകൻ വൈശാഖ് തന്നെ ഇത്തരം കാര്യങ്ങൾ പുറത്ത് പറയുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നും അത്കൊണ്ട് ഒരു തരത്തിലുമുള്ള വിവരങ്ങൾ പുറത്ത് വിടാതെയുമിരിക്കണമെന്ന് ചിത്രം കാണുന്ന പ്രേക്ഷകരോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും ഏറ്റവും കൂടുതൽ ആസ്വാദ്യകരമായി തീരുന്നത് അങ്ങനെ പുതുമയോടെ കണ്ടാൽ മാത്രമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എങ്കിലും ചെറുതായെങ്കിലും പറയാവുന്നത്, മോഹൻലാലിനെ ആദ്യം തന്നെ നമ്മുടെ മുന്നിലവതരിപ്പിക്കുന്നത് ലക്കി സിങ് എന്ന പഞ്ചാബി കഥാപാത്രമായാണ് എന്നാണ്. ആരാണിയാൾ, എന്തിനാണിയാൾ വരുന്നത്, ഇയാളുടെ സാനിധ്യത്തിൽ അവിടെ സംഭവിക്കുന്നതെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം. ഭാമിനി എന്ന ഷീ ടാക്സി ഡ്രൈവറായ ഹണി റോസ് കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ഒരു യാത്രകാരനായി ലക്കി സിങ് കടന്നു വരുന്നതോടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്.

തന്റെ കരിയറിൽ തന്നെ വൈശാഖ് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് മോൺസ്റ്റർ. വൈശാഖിന്റെ മാത്രമല്ല, രചയിതാവ് ഉദയ കൃഷ്ണയിൽ നിന്നു പോലും പ്രേക്ഷകർ പ്രതീക്ഷിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ചിത്രമാണിത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം കഥ പറയുന്നതെന്ന് നമ്മുക്ക് പറയാമെങ്കിലും അതിലും ഉള്ളിൽ വളരെ പ്രസക്തമായ, മലയാള സിനിമയിൽ അധികം പേര് പറഞ്ഞിട്ടില്ലാത്ത ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ആ പ്രമേയത്തെ വളരെ മികച്ച ഒരു എന്റർടൈൻമെന്റ് പാക്കേജായാണ് വൈശാഖും ഉദയ കൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നത്. കഥ പറച്ചിലിലും കഥാപാത്ര സൃഷ്ടിയിലുമുള്ള ആ പുതുമ തന്നെയാണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്ന ആവേശം. പതിഞ്ഞ താളത്തിലാണ് വൈശാഖ് എന്ന സംവിധായകൻ ഇതിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. പതിയെ പതിയെ ഓരോ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിലേക്ക് കയറുന്ന ചിത്രം ഇന്റെർവൽ ട്വിസ്റ്റോടെ ഒറ്റയടിക്കു ട്രാക്കിലേക്ക് കേറുകയാണ്. പിന്നെ നമ്മൾ കാണുന്നത് ഗംഭീരമായി ഒരുക്കിയ ഒരു രണ്ടാം പകുതിയാണ്. ട്വിസ്റ്റുകളും സസ്‍പെൻസുകളും കൊണ്ട് നിറഞ്ഞ ഈ രണ്ടാം പകുതിക്കു ഒരു ഗംഭീര ക്ളൈമാക്‌സാണ് വൈശാഖും ഉദയനും ചേർന്നൊരുക്കിയത്. ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നതും ആ അവസാന 15 മിനിറ്റ് നൽകിയ ആവേശമാണെന്ന് പറയാം.

ലക്കി സിങ് എന്ന കഥാപാത്രമായി മോഹൻലാൽ കാഴ്ച വെച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വൈശാഖ് എന്ന സംവിധായകന്റെ മേക്കിങ് മികവിനൊപ്പം മോഹൻലാൽ ആദ്യാവസാനം ഇതിൽ തിളങ്ങി നിന്നപ്പോൾ പ്രേക്ഷകർക്ക് അത് വലിയ ആവേശമാണ് സമ്മാനിച്ചത്. മോഹൻലാൽ കൂടാതെ ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാർ, ജോണി ആൻ്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഭാമിനി എന്ന കഥാപാത്രമായി ഇതിൽ ഹണി റോസ് നടത്തിയത് അവരുടെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നും പറയാം. താരതമ്യേന ചെറിയ ബഡ്ജറ്റിലാണ് ഒരുക്കിയതെങ്കിലും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സാങ്കേതികമായി ഗംഭീര നിലവാരമാണ് പുലർത്തിയത്.

സതീഷ് കുറുപ്പൊരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മികച്ച പാകതയും കരുത്തും വേഗതയും പകർന്നു നൽകിയിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന്, സ്റ്റണ്ട് സിൽവയൊരുക്കിയ ഇതിലെ ആക്ഷൻ രംഗങ്ങളാണ്. ഇതിലെ രണ്ട് ആക്ഷൻ രംഗങ്ങൾ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളുടെ പട്ടികയിലേക്ക് ചേർത്ത് വെക്കാവുന്നവയാണ്. ദീപക് ദേവ് ഈണം നൽകിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുകയും ചെയ്‌തു. ഒരു പഞ്ചാബി ഗാനത്തിലെ ഗായകന്റെ ശബ്ദം മോഹൻലാലിന് ചേരാതെ വന്നത് മാത്രമാണ് ഇതിലെ ഒരു പോരായ്മയായി തോന്നിയത്. എന്നാൽ പശ്‌ചാത്തല സംഗീതം ആവേശം പകരുന്നതായിരുന്നു.

ചുരുക്കി പറഞ്ഞാൽ, മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ച, തീർത്തും അപ്രതീക്ഷിതമായ ഒരു സിനിമാനുഭവമാണ് മോൺസ്റ്റർ. മലയാളത്തിൽ അധികം കാണാത്ത ഒരു പ്രമേയത്തിന്റെ ഗംഭീരമായ ആവിഷ്കാരമായ ഈ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.