തന്റെ പേരിലുളള വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ടിനെതിരെ യുവ നടൻ നസ്‍ലെൻ കൊച്ചി സൈബർ പൊലീസിൽ പരാതി നൽകി. കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിലാണ് നസ്‍ലെൻ പരാതി നൽകിയത്. തനിക്ക് ഫേസ്‍ബുക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുളളതെന്നും നടൻ പറഞ്ഞു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരിൽ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടതിനെപ്പറ്റി അന്വേഷിക്കണമെന്ന് നസ്‍ലെന്‍റെ പരാതിയിലെ ആവശ്യം. ഇതിന്റെ പേരിൽ താൻ സൈബർ ആക്രമണം നേരിടുകയാണെന്നും നടൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഒരു ഫേസ്‍ബുക്ക് പോസ്റ്റിന് കീഴിൽ നസ്‍ലെന്‍റെ പേരും ഫോട്ടോയുമുള്ള ഐഡിയില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത്. ഇത് തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നസ്‍ലെൻ. സംഭവത്തില്‍ കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും നസ്‍ലെൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം നസ്‍ലെൻ ചേര്‍ത്തിട്ടുണ്ട്.
കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് അറിഞ്ഞതെന്നും നസ്‍ലെൻ പറയുന്നു. ഫേസ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ലെന്നും സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര ആക്ടീവുമല്ലെന്നും നസ്‍ലെൻ പറഞ്ഞു. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്‍ലെൻ പറയുന്നു. തണ്ണീർ മത്തൻ, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളില്‍ നസ്‍ലെൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
View this post on Instagram
സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായാണ് സ്വാസിക താരമായി മാറിയിരിക്കുന്നത്. ഇതിനിടെയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസിക നേടുന്നത്. ഇപ്പോഴിതാ കൂടുതല്‍ സിനിമകളില്‍ സജീവമായി മാറുകയാണ് സ്വാസിക. ഇപ്പോൾ സ്വാസികയുടെതായാ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
പീരിയഡ്‌സ് ആയിരുന്ന സമയത്ത് ഒരു പരിപാടിയ്ക്ക് പോയ സംഭവത്തെക്കുറിച്ചാണ് സ്വാസിക മനസ് തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആണ് സ്വാസിക ഇക്കാര്യം പറഞ്ഞിട്ടുള്ളത്. പ്രോഗ്രാം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഡ്രസില്‍ രക്തം ആയതിനെക്കുറിച്ചാണ് സ്വാസിക മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.
“പീരിയഡ്സ് ആയ സമയത്താണ് ആ ഫങ്ഷന് പോകുന്നത്. പോയിക്കഴിഞ്ഞപ്പോ കുറേ നേരം ഇരുന്നു. സംസാരിക്കുകയൊക്കെ ചെയ്തു. ഞാന്‍ എല്ലാം ഓകെ ആണ്, പ്രൊട്ടക്റ്റഡ് ആണ് എന്നൊക്കെ വിചാരിച്ചാണ് പോകുന്നത്. പക്ഷെ കുറേ നേരം ഇരുന്നതിന്റെയാണോ ക്ലൈമെറ്റിന്റെ ആണോ എന്താണെന്ന് അറിയില്ല, നമ്മള്‍ പ്രതീക്ഷിക്കാത്തത് പോലെ പീരിയഡ്സിന്റെ കാര്യം കൂടി. പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ഒക്കെ ആയി” സ്വാസിക പറഞ്ഞു.
ഇതോടെ പെട്ടെന്ന് ആള്‍ക്കാരൊക്കെ ‘അയ്യോ മോളേ’ എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ ഒന്ന് ശേ.. എന്നായിയെന്നും സ്വാസിക പറയുന്നു. ‘ക്യാമറകള്‍ക്ക് മുന്നിലാണ് നില്‍ക്കുന്നതെന്നതായിരുന്നു കാരണമെന്നാണ് സ്വാസിക പറയുന്നത്. ആളുകള്‍ കണ്ണില്‍ കാണുന്നത് മാത്രമാണെങ്കില്‍ ചിലപ്പോ കുഴപ്പമില്ലെന്ന് പറയും. പക്ഷെ ഇത്രയും ക്യാമറയുടെ നടുക്ക്, എനിക്ക് അറിയില്ല അത് ആരൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ല’ സ്വാസിക പറയുന്നു.
സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഒരു താരപുത്രിയാണ് മാളവിക ജയറാം. സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും മോഡലിംഗും മ്യൂസിക് വീഡിയോയും ഒക്കെയായി തിരക്കിലാണ് താരം. സിനിമാ താരങ്ങളുമായും സ്റ്റാര്‍ കിഡ്‌സുമായുമുള്ള തന്റെ സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക.
മീനാക്ഷി ദിലീപ് തന്റെ ബേബി സിസ്റ്റര്‍ ആണ് എന്നാണ് മാളവിക പറയുന്നത്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവള്‍ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാന്‍ ചെന്നൈയില്‍ വന്ന ശേഷം താന്‍ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലില്‍ നിന്നും ചാടിച്ച് കറങ്ങാന്‍ പോകും.
അത് അറിഞ്ഞ് ദിലീപ് അങ്കിള്‍ തന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകള്‍ തങ്ങളുടേത് ആയുണ്ട് എന്നാണ് മാളവിക ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ വളരെ പണ്ടാണ് പരിചയപ്പെട്ടതെന്നും അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആഗ്രഹമാണെന്നും മാളവിക പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ മലയാള സിനിമയുടെ സൂപ്പര്‍മാനാണ്. തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തില്‍ ഉള്ള പരിചയമാണ്. കല്യാണി തന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതില്‍ ഏറ്റവും സന്തോഷം തനിക്കാണ് എന്നും മാളവിക പറയുന്നുണ്ട്.
നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി. വിവാഹ കാര്യത്തെ കുറിച്ച് അവരുടെ അമ്മയോട് സംസാരിച്ചുവെന്നും ് നിഖില വിമലിനോട് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വര്‍ക്കി പറയുന്നു. സന്തോഷ് വര്‍ക്കി പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
ഞാന്‍ ഒരു ട്രോള്‍ വീഡിയോ കണ്ടു. എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമല്‍ കണ്ണൂരുകാരിയാണ്. കമ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്.
ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്നാണ് അമ്മ പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്, അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞത്.
നല്ല ബോള്‍ഡായ ലേഡിയാണ്. നല്ല കുട്ടിയാണ്, സുന്ദരിയാണ്. എന്നെ കഴിഞ്ഞ ദിവസം മൈന്‍ഡ് ചെയ്യാതിരുന്നതല്ല, അവര്‍ ഫോണിലായിരുന്നു. അവര്‍ എന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്. ഒരിക്കല്‍ ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആറാട്ട് അണ്ണന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം മാറില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ നൂറ് ശതമാനവും തെറ്റ് ചെയ്തിട്ടില്ല എന്നാല്‍ പൃഥ്വിരാജ് ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത് താനാണ് അദ്ദേഹത്തെ ഒരു സിനിമയില്‍ നിന്നും മാറ്റിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. അമൃതം എന്ന സിനിമയില്‍ നിന്നും പൃഥ്വിരാജിനെ മാറ്റിയതിനെ കുറിച്ചാണ് സിബി മലയില്‍ സംസാരിച്ചത്. നന്ദനം സിനിമയില്‍ ഒരു പാട്ട് ഷൂട്ട് ചെയ്ത ബന്ധമാണ് ഞാനും പൃഥ്വിരാജും തമ്മിലുള്ളത്. ആ റിലേഷന്‍ഷിപ്പില്‍ ഒരു പ്രശ്‌നങ്ങള്‍ ഉണ്ടായി. അത് 100 ശതമാനവും എന്റെ കുറ്റമല്ല. അദ്ദേഹം ധരിച്ച് വച്ചിരിക്കുന്നത് അങ്ങനെയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനുജന്‍ ആയിട്ട് കാസ്റ്റ് ചെയ്തിരുന്നു.
ഞാന്‍ പൃഥ്വിരാജിനെ പോയി കണ്ടിട്ടില്ലായിരുന്നു. പ്രൊഡ്യൂസര്‍ ആണ് പോയി കഥയൊക്കെ പറഞ്ഞത്. പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു, ‘അദ്ദേഹം ചോദിക്കുന്ന എമൗണ്ട് കുറച്ച് കൂടുതലാണ്’ എന്ന്. അത് നിങ്ങള്‍ തന്നെ തീരുമാനിക്കുക, അതില്‍ എനിക്ക് റോളില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആ ക്യാരക്ടറിന് എന്താണോ ബജറ്റ് ഉള്ളത് അത് പറയുക. ബജറ്റില്‍ പറ്റില്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്നും ഞാന്‍ പറഞ്ഞു. പൃഥ്വിരാജുമായി ഇവര്‍ സംസാരിച്ചപ്പോള്‍ അത് തമ്മില്‍ ധാരണയില്‍ എത്തിയില്ല. ജയറാമാണ് ഹീറോ, അനുജനായി വേറെ ആളെ കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെയാണ് ആ സിനിമയില്‍ അരുണ്‍ എന്ന നടന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് പൃഥ്വിരാജും പ്രൊഡ്യൂസറും തമ്മില്‍ ഇതിനെ കുറിച്ച് എന്താ സംസാരിച്ചതെന്ന് എനിക്ക് അറിയുകയുമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസിലാക്കുന്നത് ഇദ്ദേഹം ധരിച്ചു വച്ചിരിക്കുന്നത് ഞാന്‍ അദ്ദേഹത്തെ സിനിമയില്‍ നിന്നും ഒഴിവാക്കിയതാണ് എന്ന്. എനിക്ക് ഇപ്പോഴും ക്ലാരിറ്റി ഇല്ല. പക്ഷെ അതൊരു അകല്‍ച്ചയായി മാറിയിട്ടുണ്ട്. അത് മാറണ്ട ഘട്ടങ്ങള്‍ കഴിഞ്ഞു എന്നാണ് സിബി മലയില്‍ റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്രോണിക് ബാച്ചിലർ. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ നായികയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ പറ്റി സിദ്ദിഖ് തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.
മമ്മൂട്ടിയെ നായകനാക്കി, ഫാസിൽ സാറിന്റെ സഹോദരനായ ഖയസ് നിർമ്മിക്കാനിരുന്ന ചിത്രമായിരുന്നു ക്രോണിക്ക് ബാച്ചിലർ. ചിത്രത്തിന് കഥയുണ്ടാക്കാൻ വേണ്ടി താൻ ഖയസിനൊപ്പം ഖത്തറിലേക്ക് പോയിരുന്നു.’ആ വർഷം സെപ്റ്റംബർ 11 നാണ് ന്യൂയോർക്ക് ട്വിൻ ടവറും പെന്റഗണും ആക്രമിക്കപ്പെടുന്നത്.
പിന്നീട് തിരിച്ച് നാട്ടിൽ വന്ന് കഴിഞ്ഞാണ് ക്രോണിക് ബാച്ചിലറിന്റെ സ്പാർക്ക് വരുന്നത്. പക്ഷേ ഖയസിന് ആ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ല. ലാലിന് ആ സമയത്ത് ഈ പടം ഡിസ്ട്രിബ്യൂഷനും ചെയ്യാൻ പറ്റിയില്ല .വേറൊരു ഡിസ്ട്രിബ്യൂട്ടർ ആ പടം ഏറ്റെടുക്കാൻ തയ്യാറായി. എല്ലാ സിനിമയിലും തനിക്ക് സംഭവിക്കുന്നത് പോലെ തന്നെ ഹീറോയിന്റെ പ്രശ്നം വന്നു. അന്നും ഹീറോയിന്റെ ഡേറ്റ് കറക്ടായി കിട്ടിയില്ല. ഷൂട്ട് തുടങ്ങുകയും വേണം. മമ്മൂക്കയുടെ ഡേറ്റിനനുസരിച്ച് ഹീറോയിന്റെ ഡേറ്റ് കിട്ടണം.
അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. മലബാറിലുള്ളൊരു ഡിസ്ട്രിബ്യൂട്ടർ ആയിരുന്നു’ഷൂട്ടിംഗിനിടയ്ക്കൊല്ലാം ഹീറോയിനെ തപ്പിക്കൊണ്ടിരിക്കുന്നു. ഒരുപാട് അന്വേഷണത്തിനാെടുവിലാണ് രംഭയെ കണ്ടെത്തുന്നത്. രംഭ ആ സമയത്ത് തമിഴിൽ സ്റ്റാർ ആയി നിൽക്കുകയാണ്. അങ്ങനെ രംഭ ആ സിനിമയിൽ വന്നു. രംഭ വന്നതോടെ ഡിസ്ട്രിബ്യൂട്ടർ പിൻമാറി. ഇതൊരു കുടുംബ ചിത്രമാണ് രംഭയൊന്നും ശരിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ സിനിമയിൽ രംഭയുടെ ക്യാരക്ടർ കറക്ട് ആണെന്ന് തങ്ങൾ പറഞ്ഞു. രംഭയെ മാറ്റാൻ പറ്റില്ല. മാത്രമല്ല അത്രയും വാല്യുവുള്ള വേറൊരു ഹീറോയിനെ കിട്ടിയിട്ടുമില്ല. അങ്ങനെ ആ ഡിസ്ട്രിബ്യൂട്ടർ മാറി. പത്ത് ദിവസത്തോളം ഷൂട്ട് നടന്നിരുന്നു. പിന്നീട് ഷൂട്ടിംഗ് നിർത്തി, ഈ ഡിസ്ട്രീബ്യൂട്ടർ അതുവരെ മുടക്കിയ പൈസ തിരിച്ചു കൊടുത്തിട്ടേ രണ്ടാമത് ഷൂട്ടിംഗ് തുടങ്ങാൻ പറ്റുള്ളൂ’
ആ സമയത്ത് ഫാസിൽ സർ ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. ഫാസിൽ സാർ ആ സിനിമയുടെ പ്രൊഡ്യസറും ഡിസ്ട്രിബ്യൂട്ടറും ആയി. കൊടുക്കാനുള്ള പണം കൊടുത്ത് സെറ്റിൽ ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് രണ്ടാമത് ഷൂട്ടിംഗ് തുടങ്ങിയതെന്നും. പിന്നീട് ചിത്രം സൂപ്പർ ഹിറ്റായി മാറിയെന്നും സിദ്ദിഖ് പറഞ്ഞു.
സംവിധായകന്‍ സിദ്ദിഖിന്റെ മമ്മൂട്ടിയെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ഹരീഷ് പേരടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ഗള്‍ഫ് ഷോയില്‍ നടനും എഴുത്തുകാരനുമായ ശ്രീരാമകൃഷ്ണനെ മമ്മൂട്ടി ഒരു തമാശയുടെ പേരില്‍ ഒഴിവാക്കിയെന്ന് പറഞ്ഞതിനെ വിമര്‍ശിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
ശ്രീരാമാന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ല എന്ന് ് പറയാമായിരുന്നു എന്നും ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിന് ശേഷം ഇന്ന് വിശ്രമ ജീവിതത്തിലിരുന്നു കൊണ്ട് പറയുന്ന സ്റ്റോറി പരമ ബോറാണ് എന്നും ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു.
ഹരീഷിന്റെ കുറിപ്പ്
സിദ്ധിഖ് എന്ന സംവിധായകന്‍ സഫാരി ചാനലില്‍ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടന്‍ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മുക്ക ഗള്‍ഫ് ഷോയില്‍നിന്ന് ഒഴിവാക്കിയെന്ന് …എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ നിങ്ങള്‍ക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു..ശ്രീരാമേട്ടന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന് …പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ..ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പര്‍വ്വത്തിലെ ഈ സര്‍വീസ് സ്റ്റോറി പരമ ബോറാണ് ..
സത്യസന്ധമായ ആത്മകഥകള്‍ ഞാന്‍ വായിക്കാറുണ്ട്…പക്ഷെ ഇത്..എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്…ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ…ഞാന്‍ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്…അതുകൊണ്ട്തന്നെ സൗഹൃദങ്ങളില്‍ വിഴുപ്പലക്കാന്‍ അവര്‍ തയ്യാറാവാനുള്ള സാധ്യതയില്ല…ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്…മൂന്ന് പേര്‍ക്കും ആശംസകള്‍..
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത.
എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന ചോദ്യത്തിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇങ്ങനെ ഒരു വാര്‍ത്ത വരാറുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.ഇലക്ഷന് നില്‍ക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ച് പലരും സമീപിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് അതില്‍ ഒട്ടും താത്പര്യമോ കഴിവോ ഇല്ലെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി.
ജനങ്ങളെ സേവിക്കാനുള്ള ഒരു വഴിയാണെന്ന രീതിയില്‍ തോന്നിയാലോ എന്ന് ചോദ്യത്തിന്”അങ്ങനെയല്ലാത്ത രീതിയില്‍ എന്നെ കൊണ്ട് ആവുന്ന രീതിയില്‍ ചെയ്യാനുള്ള കഴിവേ എനിക്കുള്ളു. രാഷ്ട്രീയം അധികം ഫോളോ ചെയ്യാറില്ല.പൊതുവായിട്ടുള്ള ബേസിക്ക് കാര്യങ്ങളൊക്കെ അറിയാം, നേതാക്കന്മാരെ എല്ലാമറിയാം” എന്നായിരുന്നു മഞ്ജു ഈ ചോദ്യത്തിന് നല്‍കിയ മറുപടി.
മലയാള ചലച്ചിത്ര രംഗത്ത് വര്‍ഷങ്ങളായി തുടരുന്ന സംഗീത പ്രതിഭയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നൂറ് കണക്കിന് ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൈതപ്രത്തിന്റെ ഗാനങ്ങള്‍ മൂളാത്ത മലയാളികള്‍ വിരളമായിരിക്കും. മലയാള സിനിമയില്‍ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 72ാം വയസിലും സംഗീതം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം.
മലയാള സിനിമയിലെ ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കുമൊപ്പമുള്ള തന്റെ യാത്രയെ കുറിച്ച് അഭിമുഖത്തില്‍ കൈതപ്രം സംസാരിച്ചിരുന്നു. ഈ കൂട്ടത്തില്‍ മലയാളത്തിലെ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും കൈതപ്രം പങ്കുവെച്ചിരുന്നു.
നടന്‍ ദിലീപിനെതിരെയും നടന്‍ പൃഥ്വിരാജിനെതിരെയും വലിയ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ദിലീപും പൃഥ്വിരാജും ഇടപെട്ടുവെന്നാണ് അഭിമുഖത്തില്‍ കൈതപ്രം പറയുന്നത്.
ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒരു സിനിമയില്‍ പാട്ടെഴുതാനായി തന്നെ വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നാണ് കൈതപ്രം അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും താന്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയിട്ട് എഴുതിയിട്ട് എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന അയാളെ ആലോചിച്ചാണ്. ഇത്രയും മണ്ടനാണല്ലോ അയാള്‍ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആള്‍ക്കാരുമുണ്ട്.
ഇപ്പോള്‍ ഈ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഞാന്‍ പോര എന്ന മട്ടുണ്ടല്ലോ. സൂപ്പര്‍ താരങ്ങള്‍ താരമായത് ഞാന്‍ എഴുതിയ പാട്ടിലൂടെയും കൂടിയാണ്. ഞാന്‍ വിമര്‍ശിക്കുന്നതല്ല പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.
ഓര്‍മിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ബലം. ഈ ഓര്‍മ ഇല്ലെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ഇത് എന്നെ കണ്ടിട്ട് വേണമെങ്കില്‍ അവര്‍ പഠിക്കട്ടെ. എന്നെ ആരും വിളിക്കണമെന്ന് എനിക്ക് മോഹമില്ല. അവര്‍ വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ ഇടത്തേ കയ്യേ തളര്‍ന്നിട്ടുള്ളൂ. വലത് കൈയ്ക്ക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റം വന്നിട്ടില്ല.
അല്‍ഫോണ്‍സ് പുത്രന്റെ രണ്ട് പടങ്ങള്‍ക്ക് ഞാന്‍ എഴുതി. അയാള്‍ക്ക് അത് ഭയങ്കര ഇഷ്ടമായി. ഇറങ്ങാന്‍ പോകുന്ന പടത്തില്‍ ഒരു താരാട്ട് പാട്ടുണ്ട്. അടുത്ത പടത്തിലും ഞാന്‍ നാല് പാട്ട് എഴുതിയിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ എന്നെ വിളിക്കുന്നുണ്ട്.എനിക്ക് അത്യാര്‍ത്തിയില്ല. ചെയ്യേണ്ടത് ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ആത്മവിശ്വാസമുണ്ട്. ഇനി ചെയ്യാനും ആത്മവിശ്വാസമുണ്ട്, കൈതപ്രം പറഞ്ഞു.
തിളക്കം എന്ന സിനിമയ്ക്കായി പാട്ടെഴുതുമ്പോള്‍ ദിലീപ് ഇടപെട്ട് തന്നെ മാറ്റിയെന്നും അതാണ് അയാളുടെ ഗുരുത്വക്കേടെന്നും അഭിമുഖത്തില്‍ കൈതപ്രം പറയുന്നുണ്ട്. ഇത്തരം വിഡ്ഡിത്തങ്ങളാണ് സിനിമക്കാര്‍ക്കുള്ളതെന്നും അത് പൃഥ്വിരാജിനുമുണ്ടെന്നും കൈതപ്രം പറഞ്ഞു.
ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് അത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്‍ക്കുമ്പോള്‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെ കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്.
എങ്ങനെയുണ്ട്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ഈപുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാള്‍ മറന്നു. അയാള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും അയാള്‍ മറന്നിട്ട് എന്നെ മാറ്റി.
എനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. ഞാന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ എന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഡിത്തങ്ങള്‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന്റെ പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ല, കൈതപ്രം പറഞ്ഞു.
സമാന്ത നാഗ ചൈതന്യ വിവാഹമോചനത്തില്‍ പ്രതികരണവുമായി നാഗാര്‍ജുന. തന്റെ മകന്‍ ഇപ്പോള്‍ സന്തോഷവാനാണെന്നാണ് നാഗാര്‍ജുന പറയുന്നത്. വിവാഹമോചനത്തെ നിര്‍ഭാഗ്യം എന്നാണ് നാഗാര്‍ജുന വിശേഷിപ്പിച്ചിരിക്കുന്നത്.
അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്. നിര്‍ഭാഗ്യം. പക്ഷെ അതോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനാകില്ല. കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ നിന്നുമത് പോയി. അതിനാല്‍ എല്ലാവരുടേയും ജീവിതത്തില്‍ നിന്നും പോകുമെന്നു കരുതുന്നു” എന്നായിരുന്നു നാഗാര്‍ജുന പറഞ്ഞത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രഹ്‌മാസ്ത്രയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നാഗാര്‍ജുന. ചിത്രം മികച്ച വിജയമായി മാറിയിരിക്കുകയാണ്. 2017 ഒക്ടോബര്‍ ആറിനായിരുന്നു നാഗചൈതന്യയും സമാന്തയും വിവാഹിതരായത്.
സമാന്ത ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടന്‍ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു നടന്നത്.