മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ദേവി ചന്ദന. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. തന്റെ അച്ഛനോട് ദേഷ്യം തോന്നാനിടയായ ഒരു സംഭവമാണ് ദേവി പങ്കുവെച്ചിരിക്കുന്നത്.
അമ്മ അസോസിയേഷന്റെ പരിപാടിയുടെ റിഹേഴ്സല്‍ നടക്കുകയാണ്. എനിക്കൊപ്പം വന്നത് അച്ഛനാണ്. റിഹേഴ്സല്‍ നടന്നുകൊണ്ടിരിക്കെ അച്ഛന്‍ എന്നോട് പറഞ്ഞു, അത്യാവശ്യമായി വീട്ടിലേക്ക് ഒന്ന് പോകുകയാണ്.. നിനക്ക് ഇവിടെ കിഷോറിന്റെ അമ്മയും അച്ഛനും വരും എന്ന്.
അതെന്തിനാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കൊച്ചച്ഛന് സുഖമില്ല, ഡോക്ടറെ കാണാന്‍ കൂടെ പോകണം എന്ന് പറഞ്ഞു. അച്ഛന് സഹോദരങ്ങളായി ഏഴ് പേരുണ്ട്. എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. അവര്‍ക്കാര്‍ക്കെങ്കിലും ഒപ്പം പോയാല്‍ പോരെ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ അച്ഛന്‍ പോയി. പ്രോഗ്രാമിന്റെ ദിവസം അമ്മ വന്നു.
അത് കഴിഞ്ഞ് പിറ്റേ ദിവസം എനിക്ക് പ്രസാദേട്ടന്റെ പ്രോഗ്രാമുണ്ട്. എന്നെ അവിടേക്കും കൊണ്ടു പോയി. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് കൊച്ചച്ഛന്‍ മരിച്ചു എന്ന് അറിയുന്നത്. ആ മരണ വിവരം ഞാന്‍ അറിയുമ്പോഴേക്കും നാല് ദിവസമായി. എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് വന്നത്. എന്നോട് എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല. ഞാന്‍ ഇത്രയും ദിവസം ചിരിച്ച് ഉല്ലസിക്കുകയായിരുന്നില്ലേ.
ഒരുപക്ഷെ എന്നോട് പറഞ്ഞാല്‍ ഞാന്‍ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയും ബാധിയ്ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം അച്ഛന്‍ പറയാതിരുന്നത്. പക്ഷെ എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത്.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് വായയടപ്പിക്കുന്ന മറുപടി നല്‍കി മാളവിക ജയറാം. ജയറാം മക്കളായ മാളവികയ്ക്കും കാളിദാസ് ജയറാമിനും ഒപ്പമുള്ള ചെറുപ്പകാല ചിത്രത്തിനാണ് ഫേക്ക് ഐഡിയില്‍ നിന്നും ഒരാള്‍ മോശമായി കമന്റ് ചെയ്തത്.
മാളവികയെയും കാളിദാസിനെയും പുറത്തിരുത്തി ആനകളിയ്ക്കുന്ന ചിത്രമാണ്
മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മാളവികയുടെയും കാളിദാസിന്റെയും ചെറുപ്പകാലത്തെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെയായിരുന്നു ഞെരമ്പ് രോഗിയുടെ കമന്റ്.
‘ഇതേ വസ്ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു കമന്റ്.
‘ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അസ്വസ്ഥപ്പെടുത്തുന്ന കമന്റുകള്‍ പറയാന്‍ എളുപ്പമാണ്. ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യപ്പെടുമോ,’എന്നായിരുന്നു മാളവികയുടെ പ്രതികരണം. അശ്ലീല കമന്റിന് ചുട്ട മറുപടി കൊടുത്ത മാളവിക ജയറാമിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.
അടുത്തിടെ ജയറാമിന്റെ മകള്‍ മാളവികയും സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ‘മായം സെയ്തായ് പൂവെ’ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ‘മായം സെയ്തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകന്‍.
സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പാപ്പൻ എന്ന സിനിമയാണ് സാധികയുടെ തിയേറ്ററിൽ എത്തിയത്.സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.
കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.
കായലിന് നടുവിൽ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.നിവ വാട്ടർവെയ്സ് റിസോർട്ടിൽ കായക് ബോട്ടിന് മുകളിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.റോബിൻ തോമസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുളള, ഭരതം, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ എന്നു തുടങ്ങി മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സിബി മലയിൽ- മോഹൻലാൽ കൂട്ടുക്കെട്ട് മലയാളത്തിനു സമീപിച്ചത്. മലയാളസിനിമയ്ക്ക് പുതിയൊരു ഭാവുകത്വം സമ്മാനിച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് സിബിമലയിൽ.
അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ദശരഥം. കാലത്തിനു മുൻപെ സഞ്ചരിച്ച ചിത്രമെന്നൊക്കെ പറയാവുന്ന തരത്തിൽ വേറിട്ടുനിന്ന ആ ചിത്രം പ്രേക്ഷകരിൽ ഏൽപ്പിച്ച നൊമ്പരം ചെറുതല്ല. കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘ദശരഥം’ പിറക്കുന്നത്. തികഞ്ഞ നിഷേധിയായ, സ്ത്രീകളെ വെറുക്കുന്ന, മുഴുക്കുടിയനായ, അതിസമ്പന്നനായ രാജീവ് മേനോൻ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സിനിമയുടെ ക്ലൈമാക്സിൽ, ഉള്ളിന്റെയുള്ളിൽ അനാഥത്വം പേറി “ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?” എന്ന് ചിരിച്ച് കൊണ്ട് രാജീവ് മേനോൻ ചോദിക്കുമ്പോൾ ഉള്ളു വിങ്ങാത്ത പ്രേക്ഷകർ കുറവായിരിക്കും. ഒട്ടേറെ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയ സിനിമ കൂടിയായിരുന്നു ‘ദശരഥം’.
ദശരഥത്തിന് ഒരു രണ്ടാം ഭാഗം ചെയ്യണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും നടക്കാതെ പോയ ആ ആഗ്രഹമാണ് കരിയറിലെ ഏറ്റവും നിരാശയെന്നും തുറന്നുപറയുകയാണ് സിബി മലയിൽ ഇപ്പോൾ.
പലരും ദശരഥത്തിന്റെ രണ്ടാം ഭാഗത്തിനു പറ്റിയ കഥയെന്നു പറഞ്ഞു എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ അതിൽ എനിക്കേറ്റവും ഇഷ്ടം തോന്നിയത് ഹേമന്ദ് കുമാർ എഴുതിയ തിരക്കഥയാണ്, അതന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം രാജീവൻ എന്ന കഥാപാത്രം അയാളുടെ ശരി തെറ്റുകളെ അളന്നുകൊണ്ട് പുതിയൊരു നിലപാടിലേക്ക് എത്താൻ ശ്രമിക്കുന്നതാണ്. പക്ഷേ ആ സിനിമ സംഭവിക്കാതെ പോയത് എനിക്കെന്റെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ കാര്യമാണ്. ലാലിന്റെ ഭാഗത്തുനിന്ന് എനിക്കതിനൊരു സപ്പോർട്ട് കിട്ടിയില്ല. വേണുചേട്ടൻ ഈ സിനിമ ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരാളാണ്. ഞാൻ ലാലിനോട് സംസാരിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. വേണുചേട്ടനോട് ഞാൻ പറഞ്ഞത്, ലാലിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയല്ല, സ്വയം ബോധ്യപ്പെടുകയാണ് വേണ്ടതെന്നാണ്. ഞാനതിനു വേണ്ടി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ആ നഷ്ടത്തെ കുറിച്ച് എനിക്ക് മാത്രമേ അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും,” സിബി മലയിൽ പറയുന്നു.
“എക്സൈറ്റഡ് ആവാത്ത ആളുകളെ എക്സൈറ്റ് ചെയ്യിക്കാനാവില്ലല്ലോ. എനിക്ക് റീച്ചബിൾ ആവാത്ത അവസ്ഥകളിലേക്ക് എത്തിപ്പെടുന്നു എന്നതിന്റെ സങ്കടം കൂടിയുണ്ട്. ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു ഇവരുടെയടുത്തേക്ക് ഒക്കെ എത്താൻ. അത്തരം കടമ്പകൾ കടക്കാൻ എനിക്ക് താൽപ്പര്യമില്ല. ഞാനതിനു ശ്രമിച്ചു, ഹൈദരാബാദിൽ പോയി കഥ പറഞ്ഞു, അരമണിക്കൂർ ആണ് എനിക്ക് കിട്ടിയത്. അതിനു ശേഷം 6 മാസം കൊണ്ട് തിരക്കഥയെഴുതി പൂർത്തിയാക്കി, പക്ഷേ അതൊന്നു വായിച്ചുകേൾക്കാനുള്ള അവസരം എനിക്ക് തന്നില്ല. ഈ കഥയെ കുറിച്ച് കേട്ടവരും വായിച്ചവരുമൊക്കെ പല തവണ ഇതിനെ കുറിച്ച് ലാലിനോട് സംസാരിച്ചു. പല കാരണങ്ങൾ പറഞ്ഞ് ലാൽ ഒഴിഞ്ഞുമാറി. എനിക്ക് നേരിടത്ത് എത്തിച്ചേരാനാവാത്തിടത്തേക്ക്, എനിക്ക് നേരെ മുഖം തിരിക്കുന്നിടത്തേക്ക് ഞാൻ പോവാറില്ല. ഞാനിനി സിനിമകൾ ചെയ്തില്ലെങ്കിലും, മാറ്റിനിർത്തപ്പെട്ടാലും ഞാനെന്ന വ്യക്തിത്വത്തെ ഇല്ലാതാക്കി കൊണ്ട് എനിക്ക് ജീവിക്കാനാവില്ല, അങ്ങനൊരു ജീവിതം വലിയൊരു ദുരന്തമാണ്. അദ്ദേഹത്തിന് എന്നെ ആവശ്യമുണ്ടെന്നു തോന്നുന്നെങ്കിൽ അദ്ദേഹം വരട്ടെ,” സിബി മലയിൽ കൂട്ടിച്ചേർത്തു.
കൊത്ത് ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിബി മലയിൽ ചിത്രം. ആസിഫ് അലി, നിഖില വിമൽ, റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഹേമന്ദ് കുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ.
നീണ്ട ഇടവേളയ്ക്ക് ശേഷം സിജു വിൽസനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിൻ്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ സിജു അടുത്ത സൂപ്പര്‍സ്റ്റാറാകുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റ്. ഇതിന് മറുപടിയായി സിജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയുടെ പ്രൊമോഷനായി കോഴിക്കോട് ഗോകുലം മാളിലെത്തിയപ്പോഴായിരുന്നു നടൻറെ പ്രതികരണം. ഫസ്റ്റ് ഡേ തന്നെ നിങ്ങള്‍ ഈ സിനിമ തിയേറ്ററുകളില്‍ കാണണം.
ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ നിന്ന് വരണം എന്ന് താന്‍ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു. കാരണം അന്യ ഭാഷാ ചിത്രങ്ങള്‍ ഇവിടെ വന്നു വലിയ വിജയം നേടുമ്പോള്‍ എന്തുകൊണ്ട് ഇവിടെ ഇങ്ങനെയൊരു സിനിമ സംഭവിക്കുന്നില്ല എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. അങ്ങനെ ഒരു അവസരം എനിക്ക് വന്നപ്പോള്‍ അത് പരമാവധി ഉപയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അത് എങ്ങനെ വന്നിട്ടുണ്ട് എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.
താന്‍ എങ്ങനെയുണ്ടാകും എന്നെനിക്കറിയില്ല. പ്രേക്ഷകരാണ് കണ്ടിട്ട് തീരുമാനിക്കേണ്ടത്. ഒരു നടനെന്ന രീതിയില്‍ നമ്മള്‍ വളരുകയല്ലേ വേണ്ടത്. ഒരു തുടക്കക്കാരനെന്ന രീതിയില്‍ പ്രേക്ഷകനെ നല്ല എന്റര്‍ടെയ്ന്‍ ചെയ്യുന്ന സിനിമകള്‍ കൊടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നല്ലതാണോ ഇഷ്ടപ്പെട്ടോ ഇല്ലേ എന്നൊക്കെ പറയേണ്ടത് ജനങ്ങളാണ്.
തങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിജു വില്‍സണ്‍ പറഞ്ഞു. പ്രഭാസിനെ പോലെയോ യഷിനെ പോലെയോ ഒരു പുതിയ സൂപ്പര്‍സ്റ്റാറാകും സിജു വില്‍സണ്‍ എന്നാണ് ട്രെയ്‌ലറിന് താഴെ കമന്‍റ് വന്നത്.
ഒരിടവേളയ്ക്കു ശേഷം മലയാളി പ്രക്ഷകർക്കു മുന്നിലെത്തുകയാണ് നടി പൂർണിമ ഇന്ദ്രജിത്. വളരെ കുറിച്ച് കാലം കൊണ്ടും കുറച്ച് സിനിമകള്‍ കൊണ്ടും മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്നെക്കുറിച്ചും കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചുമൊക്കെ പൂര്‍ണിമ മനസ് തുറന്നിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ജിഞ്ചർ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂര്‍ണിമ മനസ് തുറന്നത്.
ഇന്ദ്രജിത്ത് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണ് എന്ന ചോദ്യത്തിനാണ് പൂര്‍ണിമ ആദ്യം മറുപടി നല്‍കുന്നത്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍, പിന്നെ സിറ്റി ഓഫ് ഗോഡിലെ കഥാപാത്രം, പയസ് ഇത് രണ്ടുമാണ്. വീട്ടില്‍ ഏറ്റവും കുസൃതി ആരാണെന്ന ചോദ്യത്തിന് പൂര്‍ണിമ നല്‍കിയ മറുപടി നക്ഷത്രയാണെന്നായിരുന്നു. കുസൃതി എന്നതല്ല അവളുടെ ഊര്‍ജമാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്. ചെറുപ്പവും കുറുമ്പും എനര്‍ജിയുമൊക്കെ വൈബാണെന്നാണ് പൂര്‍ണിമ വ്യക്തമാക്കുന്നത്.
സുപ്രിയയില്‍ നിന്നും പകര്‍ത്തണമെന്ന് കരുതുന്ന ക്വാളിറ്റി എന്താണ് എന്ന ചോദ്യത്തിനും പൂര്‍ണിമ മറുപടി പറയുന്നുണ്ട്. സ്ഥിരോത്സാഹം, പിന്നെ വളരെ സിസ്റ്റമാറ്റിക് ആണ്. ഗോ ഗെറ്റര്‍ ആണവള്‍. ഓരോ കാര്യത്തേയും പ്ലാന്‍ ചെയ്ത് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഗോളിലേക്ക് എത്തും. പിന്നെ രാജുവിന്റെ ഭാര്യ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടല്ലോ. എല്ലാ ദിവസവും ഹാന്‍ഡില്‍ ചെയ്യേണ്ടതാണ് ഇതൊക്കെ. കാണുമ്പോള്‍ ഈസിയാണെന്ന് തോന്നും. എന്നാൽ പ്രിവിലേജുണ്ട്. ജീവിതം ഈസിയാണ്. പക്ഷെ അതിനോടൊപ്പം വരുന്ന ബാറ്റിലുകളുണ്ട്. സുപ്രിയയെ ശരിക്കും ബോംബെയില്‍ നിന്നും ഇവിടേക്ക് പറിച്ച് നടുകയായിരുന്നുവെന്ന് പറയാം. പക്ഷെ മനോഹരമായി അതിനെ കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ എന്നോട് ഇതുപോലൊരു ചോദ്യം ചോദിക്കുന്നതെന്നായിരുന്നു ഇതിന് മറുപടി പൂര്‍ണിമ പറഞ്ഞത്.
പൃഥ്വിരാജ് എന്ന നടനെയാണോ പൃഥ്വിരാജ് എന്ന സംവിധായകനെയാണോ ഇഷ്ടം എന്നായിരുന്നു അടുത്ത ചോദ്യം. നടന്‍ എന്ന നിലയില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ അവ രണ്ടിനേയും അളക്കുക സാധ്യമല്ല. നടനെയാണ് എനിക്കിഷ്ടം. സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് വരാനുണ്ട്. പൃഥ്വിയും ഇന്ദ്രനും നേരിട്ട് കാണുമ്പോഴുള്ള അവസ്ഥയെക്കുറിച്ചും താരം പറയുന്നുണ്ട് . കുറേനാളുകള്‍ക്ക് ശേഷമാണ് കാണുക. അപ്പോള്‍ സീരിയസായിട്ടായിരിക്കില്ല സംസാരിക്കുകയെന്നും ആ നിമിഷം ആസ്വദിക്കുകയായിരിക്കും ചെയ്യുകയെന്നും പൂര്‍ണിമ പറയുന്നു. ഇന്ദ്രന്റെ സീരിയസ് വേഷങ്ങളാണോ കോമഡിയാണോ ഇഷ്ടം എന്ന ചോദ്യത്തിന് ഇന്ദ്രന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ വളരെ വലുതാണ് എന്നും താരം വ്യക്തമാക്കി.
ആരാധകരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് തമിഴ് നടന്‍ സൂര്യ. ആരാധകരുടെ ഏത് ആവശ്യത്തിനും സഹായവുമായി താരം ഓടി എത്താറുണ്ട്. അപ്രതീക്ഷിതമായി മരണപ്പട്ട ആരാധകന്റെ കുടുംബത്തിന് സഹായവുമായെല്ലാം സൂര്യ എത്തിയത് വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ഭാര്യയുടെ സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ് താരം. മധുര ജില്ലയിലെ സൂര്യ ഫാന്‍സ് കൂട്ടായ്മയുടെ സെക്രട്ടറിയായ മനോജിന്റെ ഭാര്യ ദീപികയ്ക്കാണ് അയര്‍ലാന്‍ഡില്‍ പോയി പഠിക്കാനുള്ള സൗകര്യം സൂര്യ ഒരുക്കിയിരിക്കുന്നത്.
സൂര്യയുടെ ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ വഴിയാണ് ദീപികയുടെ പഠനത്തിന് വേണ്ട സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത്. നന്നായി പഠിച്ച് കുടുംബത്തിനും നാടിനും അഭിമാനം ആകണമെന്ന് ദീപികയെ ഫോണില്‍ വിളിച്ച് താരം ആശംസിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല, ഷൂട്ടിന്റെ തിരക്കിലാണ് അല്ലായിരുന്നെങ്കില്‍ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായും സൂര്യ പറയുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആയ ദീപികയ്ക്ക് അയര്‍ലാന്‍ഡില്‍ ഉന്നതപഠനം ചെയ്യണമെന്നായിരുന്നു ആഗ്രഹം.
എന്നാല്‍ സാമ്പത്തികം തടസ്സമായതോടെയാണ് സഹായവുമായി താരം തന്നെ എത്തിയത്. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യമെല്ലാം സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ ചെയ്യുന്നുണ്ട്.
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു വിജേഷ്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും മഞ്ജു വിജീഷ് ഇതിനോടകം അനുഭവിച്ചിട്ടുണ്ട്. കുടുംബവിള്കക് എന്ന പരമ്പരയിലെ മല്ലിക എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട വേഷങ്ങളിലൊന്ന്.
ഇത് താൻടാ പോലീസ് ,ദൈവമേ കൈ തൊഴാം കെ. കുമാറാകണം, കുതിരപ്പവൻ, പ്രേമസൂത്രം , ഗാന്ധിനഗർ ഉണ്ണിയാർച്ച തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യകലാകാരിയായിട്ടാണ് താരത്തെ പ്രേക്ഷകർക്ക് പരിചയം. സ്‌കൂൾ കാലം മുതൽ തന്നെ ഡാൻസിലും അഭിനയത്തിലുമൊക്കെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ തന്നെ 20 ഓളം സംഗീത ആൽബങ്ങളിലും, ടെലിഫിലിമുകളിലും അഭിയിച്ചു.
ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അച്ഛന്‍ മരിച്ചതിനെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ,
അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇതിലും നല്ല നിലയില്‍ എത്തി പോയേനെ. ഞാന്‍ ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അച്ഛന്‍ മരണപ്പെട്ടത്. ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവമായിരുന്നു. അമ്മ ഇതുവരെ പൊങ്കാല ഇട്ടില്ല എന്ന് പറഞ്ഞ്, ഞങ്ങള്‍ ആദ്യമായി അമ്പലത്തില്‍ പൊങ്കാല ഇടാന്‍ പോയപ്പോഴാണ് അച്ഛന്‍ അത് ചെയ്തത്.
അച്ഛന്‍ നന്നായി മദ്യപിയ്ക്കുമായിരുന്നു. മദ്യപിച്ച് വന്ന് അമ്മയോട് വഴക്കിടാറും ഉണ്ട്. ശരിക്കും അമ്മയെ ഉപദ്രവിയ്ക്കുമായിരുന്നു. അതൊക്കെ കണ്ടാണ് വളര്‍ന്നത്. പക്ഷെ ഞാന്‍ എന്ന് വച്ചാല്‍ അച്ഛന് ജീവനാണ്. തിരിച്ച് അച്ഛനോട് എനിക്കും ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അച്ഛന് കോര്‍പറേറ്റ് ബാങ്കില്‍ ജോലി ലഭിച്ചത്. അത് എന്റെ ഭാഗ്യമാണ് എന്ന് അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നു. എല്ലാവരോടും അച്ഛന്‍ പറയും, എന്റെ മോളാണ് എന്റെ ഭാഗ്യം എന്ന്. എവിടെ പ്രോഗ്രാം ഉണ്ടായാലും അച്ഛന്‍ എന്നെയും കൊണ്ട് പോകും. എന്നെ തോളിലിരുത്തി കൊണ്ടു പോകുന്നത് എല്ലാം എനിക്ക് നല്ല ഓര്‍മയുണ്ട്.
അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. അമ്മ പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് വിവാഹം. പരീക്ഷ പോലും എഴുതിയില്ല. പഠിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. അച്ഛന്റെ വീടിന് അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിയ്ക്കാം എന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്. പക്ഷെ വിവാഹത്തിന് ശേഷം വീട്ടിലെ പ്രാരാബ്ധം കാരണം അമ്മ പിന്നെ പഠിച്ചില്ല. പക്ഷെ എത്ര വഴക്കിട്ടാലും അച്ഛനും അമ്മയും എന്നും നല്ല സ്‌നേഹത്തിലായിരുന്നു. മദ്യപിയ്ക്കുമ്പോള്‍ മാത്രമാണ് അച്ഛന്‍ അമ്മയുമായി വഴക്കിടുന്നത്.
അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലിയാരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അച്ഛന് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടായിരുന്നു എന്ന് അറിയുന്നത്. അന്വേഷിച്ചപ്പോള്‍ അത് അച്ഛന് നേരത്തെ അറിയാമായിരുന്നു. ഞങ്ങള്‍ വിഷമിയ്ക്കും എന്ന് കരുതി ആരോടും പറഞ്ഞില്ല. ആ സമയത്ത് നല്ല തല വേദന വരുമ്പോള്‍ അച്ഛന്‍ ഞങ്ങളോട് തല അമര്‍ത്തി പിടിയ്ക്കാന്‍ പറയുമായിരുന്നു. അപ്പോഴൊന്നും ഡോക്ടറെ കാണിച്ചിരുന്നില്ല. പിന്നീട് എപ്പോഴോ കാണിച്ചപ്പോഴായിരിക്കണം അസുഖ വിവരം അച്ഛന്‍ അറിഞ്ഞത്.
മരിക്കുന്ന ദിവസം ഞങ്ങള്‍ എല്ലാവരും അമ്പലത്തില്‍ പോയിരിയ്ക്കുകയായിരുന്നു. അന്ന് അമ്പലത്തില്‍ അന്നദാനമൊക്കെ ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ഒരു ബന്ധുവീട്ടില്‍ ഇരിക്കുമ്പോഴാണ് എന്റെ മൂത്ത ആങ്ങളയുടെ ഒരു ഫ്രണ്ട് വന്ന് പറയുന്നത്, ‘എടാ നിന്റെ അച്ഛന്‍ തൂങ്ങി നില്‍ക്കുന്നു’ എന്ന്. പക്ഷെ ഞങ്ങളത് വിശ്വസിച്ചില്ല. അച്ഛന്‍ അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല എന്ന് തന്നെയായിരുന്നു എന്റെ മനസ്സില്‍. ഞങ്ങള്‍ വീട്ടിലേക്ക് ഓടി വരുമ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് വാതില്‍ തള്ളി തുറന്നിരുന്നു. ഓടി വന്ന് അച്ഛനെ പിടിയ്ക്കുമ്പോള്‍ അച്ഛന്റെ ദേഹത്ത് നിന്ന് ആ ചൂട് പോയിരുന്നില്ല.
ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശങ്ങളും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.
തനിക്കെതിരെ തെളിവുകളില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. 2012-ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ നേരത്തെ തീരുമാനിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും അപേക്ഷ നല്‍കിയിരുന്നു.
സുരേഷ് ഗോപിയെ നായകനാക്കി സമദ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കിച്ചാമണി എംബിബിഎസ്. സുരേഷ് ഗോപിയോട് ചിത്രത്തിൻ്‍റെ കഥ പറയാൻ പോയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സുരേഷ് ഗോപിയെ വെച്ച് ചെയ്യണം എന്നായിരുന്നു തന്റെ ആഗ്രഹം. പക്ഷെ അദ്ദേഹം ചെയ്യുമോ എന്നറിയില്ലാത്ത കൊണ്ട് കൊച്ചിൻ ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു താൻ കരുതിയത്. ഹനീഫ പറഞ്ഞാൽ എല്ലാവരും കേൾക്കും.
ഹനീഫ്ക്കയും താനും സലീം ഹിൽടോപ്പും ചേർന്നാണ് സുരേഷേട്ടനെ കാണാൻ പോകുന്നത്. അന്ന് തന്നെ സുരേഷ് ഗോപിക്ക് പരിചയപ്പെടുത്തിയത് ഹനീഫയാണ്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സംവിധാനം ചെയ്യാനാണ് ഇദ്ദേഹത്തിന് ആഗ്രഹം. കെെയ്യിലൊരു കഥയുണ്ട് കേട്ടു നോക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കഥ കേൾക്കുന്നതിനിടയിൽ നോമ്പുണ്ടോ എന്ന് സുരേഷ് ഗോപി തന്നോട് ചോദിച്ചു. അന്ന് റംസാൻ നോമ്പിന്റെ സമയമാണ്. ഉണ്ടെന്ന് താൻ പറഞ്ഞു. പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോൺ ചെയ്യാനായിരുന്നു.
കഥ പറഞ്ഞ് തീരാറാപ്പോൾ വാങ്ക് വിളിക്കുന്ന സമയമായി. അപ്പോൾ നോമ്പുതുറക്കലിൻ്‍റെ ആഹരങ്ങളും എത്തി. അത് അറേയ്ഞ്ച് ചെയ്യാനാണ് അദ്ദേഹം പുറത്തേക്ക് പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞതോടെ. മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് ചർച്ച ചെയ്തിരുന്നു. വില്ലനായി ബിജു മേനോനെ തങ്ങൾ നേരത്തെ തന്നെ മനസിൽ കണ്ടിരുന്നു. പിന്നെ നവ്യ, ജയസൂര്യ ഇവരൊക്കെ ഉണ്ടായിരുന്നു. ക്യാമറ സുകുമാർ ചെയ്യണമെന്ന് സുരേഷേട്ടൻ പറഞ്ഞു. ആകെ ആ നിർദ്ദേശമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
സുകുവേട്ടനെ പോയി കണ്ടു. അദ്ദേഹം സമ്മതിച്ചു. പിന്നെ ഞങ്ങളുടെ ടീമിനെ അങ്ങ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. എപ്രിലിലാണ് സിനിമയുടെ കഥ പറയുന്നത്. ജൂൺ, ജൂലൈ മാസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയായി. പിന്നീട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോൾ ചെന്നൈയിൽ സുരേഷ് ഗോപിയും വന്നിരുന്നു. പൊതുവെ അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് പങ്കെടുക്കാത്തതാണ്. പക്ഷെ അന്ന് ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു. തുടക്കക്കാരൻ എന്ന നിലയിൽ പ്രചോദനവും പിന്തുണയുമാകും എന്നു കരുതിയാകുമെന്നും അന്ന് അദ്ദേഹം അങ്ങനെ ചെയ്തതെന്നും സമന്ദ് മങ്കട കൂട്ടിച്ചേർത്തു