ഏറെ വിവാദങ്ങളുടേയും നിയമപ്രശ്‌നങ്ങള്‍ക്കുമൊടുവിലാണ് പൃഥ്വിരാജ് ചിത്രം കടുവ തിയ്യേറ്ററിലെത്തിയത്. ഷാജി കൈലാസിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.
തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് കോട്ടയം സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ കോടതിയെ സമീപിച്ചതാണ് കടുവയ്ക്ക് പ്രശ്‌നങ്ങള്‍ തീര്‍ത്തത്. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഏഴാം തീയതി ചിത്രം റിലീസായി.
ശേഷം ഡയലോഗും വിവാദമായിരുന്നു. അതോടെ അണിയറപ്രവര്‍ത്തകര്‍ മാപ് പറയുകയും സീന്‍ പിന്‍വലിക്കുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രം കാണാന്‍ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ കാണാന്‍ തിയേറ്ററിലെത്തിയിരിക്കുകയാണ്. ഈരാറ്റുപേട്ടയിലെ സൂര്യ തിയേറ്റര്‍ സമുച്ചയത്തിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്. ബിജു പുളിക്കക്കണ്ടം എന്നയാളാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജോസ് കുരുവിനാക്കുന്നേല്‍ എത്തിയ വിവരം പങ്കുവച്ചത്.
ചിത്രം കാണാന്‍ ജോസ് കുരുവിനാക്കുന്നേല്‍ എത്തുന്നതിന്റെ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യല്‍ നെറ്റ് വര്‍ക്ക് ആയ പൊഫാക്റ്റിയോ വീഡിയോ ആയി പുറത്തിറക്കിയിട്ടുണ്ട്. അടിപൊളിയാണെന്നും തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്നും അദ്ദേഹം പറയുന്നു.
കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും പറഞ്ഞായിരുന്നു ഹര്‍ജി നല്‍കിയത്.
ഇതേ വിഷയത്തില്‍ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കര്‍ ഒരിക്കല്‍ വന്നിരുന്നു. മോഹന്‍ലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതു നടന്നില്ലെന്നും അദ്ദേഹം പറയുന്നു.
കുറച്ചുനാളുകളായി ഇന്റർവ്യൂകളിലും മറ്റും മോശം സംസാരം കൊണ്ടും പെരുമാറ്റ രീതികൾ കൊണ്ടും വിവാദങ്ങളിൽ പെടുന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് ഒക്കെ കാരണം തന്റെ ചിത്രങ്ങൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരമാണെന്നു ഷൈൻ പറയുന്നു. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈൻ പറയുന്നു.
ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്‌മാൻ ചിത്രം തല്ലുമാലയുടെ ട്രെയ്‌ലർ ലോഞ്ചിങ് വേദിയിലായിരുന്നു ഷൈനിന്റെ പ്രതികരണം. ‘കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാൻ. അതിന് കാരണം ഭീഷ്മപർവം, കുറുപ്പ് ഒക്കെ കുറെ ആളുകൾ കാണുകയും അതൊക്കെ ഒരുപാട് പേർക്ക് ഇഷ്ടപെടുകയും ചെയ്തപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായ അഹങ്കാരമാണ്.’- ഷൈൻ വ്യക്തമാക്കി
ചെയ്യുന്ന വർക്ക് ആളുകൾ അംഗീകരിക്കുമ്പോൾ കിട്ടുന്ന എനർജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണമെന്നും ഷൈൻ പറഞ്ഞു. എനർജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനർജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകൾ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈൻ പറയുന്നു.
പുറത്തിറങ്ങിയ തല്ലുമാലയുടെ ട്രെയ്ലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററിൽ എത്തുക. ടൊവിനോയാണ് ചിത്രത്തിലെ നായകൻ. ഷൈനും ലുക്മാനും കല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിൻ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്. മുഹ്‌സിൻ പരാരിയും അഷറഫ് ഹംസയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് വാണി വിശ്വനാഥും ബാബുരാജും. നായികമാർ പൊതുവെ അത്ര കണ്ട് ശോഭിക്കാറില്ലാത്ത സ്റ്റണ്ട്- ആക്ഷൻ സിനിമകളിൽ തിളങ്ങിയ വാണിയെ ആക്ഷൻ റാണിയെന്ന് വിശേഷിപ്പിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.
ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് ആവട്ടെ, ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് കൂടുമാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.ഏഴു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ മടങ്ങി വരവ്.
ഒരിടവേളയ്ക്ക് ശേഷം വാണി വീണ്ടുമെത്തുമ്പോൾ ചിത്രത്തിൽ നായകനാവുന്നത് ഭർത്താവും നടനുമായ ബാബുരാജ് തന്നെയാണ്.ബാബുരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാണിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ജസ്റ്റ് ഹായ്,” എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യൽ മീഡിയയിലും വാണി ആക്റ്റീവ് അല്ല.
View this post on Instagram
കടുവയുടെ ചിത്രീകരണ സമയത്ത് താരങ്ങളെ മാറ്റേണ്ടി വന്നതിനെപ്പറ്റി മനസ്സ് തുറന്ന് തിരക്കഥകൃത്ത് ജിനു.വി. എബ്രഹം. ഷൂട്ട് തുടങ്ങിയ ശേഷം പല കാരണങ്ങള്‍ കൊണ്ടും താരങ്ങളെ മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജിനു ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തില്‍ ബൈജു അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്തത് ദിലീഷ് പോത്തന്‍ ആയിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നുമാണ് ജിനു പറയുന്നത്.ബൈജു ചേട്ടന്‍ ചെയ്ത റോള്‍ ആദ്യം ചെയ്തത് ദിലീഷേട്ടന്‍ ആയിരുന്നു. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിനായി വന്നിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ കാല് ഒടിയുകയും റെസ്റ്റിന് പോകുകയുമായിരുന്നു.
അങ്ങനെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ പറ്റാതെ അദ്ദേഹത്തിന് മടങ്ങേണ്ടിയും വന്നിരുന്നു. അങ്ങനെയാണ് ബൈജു ചേട്ടന്‍ കടുവയിലേയ്ക്ക് വരുന്നത്. ദീലീഷ് പോത്തന്‍ ചെയ്ത രംഗങ്ങള്‍ ഒക്കെ പിന്നീട് ബൈജു ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ജിനു പറഞ്ഞു.
അരവിന്ദ് സ്വാമിക്ക് പകരമാണ് വിവേക് ഒബ്രോയി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കടുവയില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്നായിരുന്നു നിര്‍ബന്ധം എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ മറുപടി.
ഷെറിൻ പി യോഹന്നാൻ
ഓഫ് റോഡ് ട്രിപ്പിന് അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയിൽ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്. എന്നാൽ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഇലവീഴാപൂഞ്ചിറ’ മനോഹരമായ കാഴ്ചകളല്ല സമ്മാനിക്കുന്നത്. സ്ഥലത്തിന്റെ ഭീകരത സ്‌ക്രീനിൽ നിറയുന്നതിനൊപ്പം മികച്ച കഥാഖ്യാനം കൂടിയാവുമ്പോൾ ‘ഇലവീഴാപൂഞ്ചിറ’ ഒരു ക്വാളിറ്റി സിനിമയാകുന്നു. ‘ജോസഫ്’, ‘നായാട്ട്’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഷാഹിയുടെ ആദ്യ സംവിധാനസംരംഭവും ഒരു പോലീസ് സ്റ്റോറിയാണ്.
കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറയിലുള്ള വയർലെസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ കഥയാണിത്. ഇടിമിന്നൽ ഏൽക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥലമാണത്. സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ വരുന്നവരുടെ അനുഭവമല്ല അവിടെ താമസിക്കുന്നവർക്ക്. അവധി കഴിഞ്ഞ് ഇലവീഴാപൂഞ്ചിറയിലേക്ക് എത്തുന്ന പോലീസുകാരനായ മധുവിനോടൊപ്പം കഥയും കുന്ന് കയറുന്നു.
പ്രകടനമികവിലേക്കുള്ള സൗബിന്റെ തിരിച്ചുവരവാണ് ചിത്രത്തിന്റെ ശക്തി. മധുവിന്റെ കഥാപാത്ര നിർമിതിയും ഗംഭീരം. ഒരുപാട് ലെയറുകളുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ സൗബിൻ സ്ക്രീനിലെത്തിച്ചിട്ടുണ്ട്. കലങ്ങിമറിഞ്ഞ മനസുമായി കുന്ന് കയറുന്ന പോലീസുകാരനിൽ നിന്ന് രണ്ടാം പകുതിയിൽ പകയുടെ ആൾരൂപമായി സൗബിൻ രൂപാന്തരപ്പെടുമ്പോൾ ആ ഭാവമാറ്റം ശ്രദ്ധേയമാണ്. സുധി കോപ്പയുടെ കരിയർ ബെസ്റ്റ് സിനിമയാണ് ‘ഇലവീഴാപൂഞ്ചിറ’യെന്ന് പറയാം. അവസാന അരമണിക്കൂറിൽ ഇരുവരും ഗംഭീര പ്രകടനങ്ങളിലൂടെ സിനിമയുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്.
പതിഞ്ഞ താളത്തിൽ, റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രം ആദ്യം തന്നെ കഥാപാത്രങ്ങളെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യുന്നു. അവരുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നു. മലയാളികൾ അത്ര കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥാപരിസരം, തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യം, കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾ എന്നിവ ആദ്യ പകുതിയിലെ കാഴ്ചകളാവുമ്പോൾ രണ്ടാം പകുതിയിൽ ചിത്രം ഒരു മിസ്റ്ററി ത്രില്ലറിലേക്ക് രൂപം മാറുന്നു. കൂടുതൽ ഇന്റൻസായി അവിടെ കഥ പറയാൻ ഷാഹി കബീറിന് കഴിഞ്ഞു; അത് കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാനും.
മികച്ച ഇന്റർവെൽ ബ്ലോക്കിൽ നിന്നാണ് കഥയിൽ കോൺഫ്ലിക്ട് ഉടലെടുക്കുന്നത്. രണ്ടാം പകുതിയിലെ ഒരു ട്വിസ്റ്റിൽ സിരകളിൽ തണുപ്പ് ഇരച്ചുകയറും. കഥയിൽ പുതുമ അവകാശപ്പെടാനില്ലെങ്കിലും ക്വാളിറ്റി മേക്കിങ്ങിലൂടെ കാഴ്ചകാരനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നു. മികച്ച ശബ്ദസംവിധാനം, ഛായാഗ്രഹണം (രാത്രി, മഴ എന്നിവയൊക്കെ പകർത്തിയ രീതി), തിരക്കഥയുടെ മേന്മ എന്നിവയെല്ലാം ‘ഇലവീഴാപൂഞ്ചിറ’യെ മികച്ച ചലച്ചിത്രാനുഭവം ആക്കി മാറ്റുന്നു.
Bottom Line – ഒരു സ്ലോ ബേൺ മിസ്റ്ററി ത്രില്ലർ ചിത്രം. കഥാപാത്രനിർമിതിയും ആഖ്യാനമികവും ചിത്രത്തിന്റെ അടിസ്ഥാനം ബലപ്പെടുത്തുമ്പോൾ രണ്ടാം പകുതിയിലെ കാഴ്ചകൾ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നു. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രം, സൗബിൻ എന്ന നടന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. തിയേറ്ററിൽ തന്നെ കാണുക.
ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ നിലപാടുകളും പലപ്പോഴും സോഷ്യൽ മീഡിയായിൽ വെെറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. അഭിമുഖത്തിനിടെയാണ് തന്റെ മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്യുന്നില്ലെന്ന് ഗായത്രി പറഞ്ഞത്.
സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം എന്ന് ഗായത്രിയോട് ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് എന്റെ കൂടെ ആരും നിൽക്കില്ല. തന്റെ മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ലന്നുമാണ് ഗായത്രി മറുപടി നൽകിയത്.. തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്. പക്ഷേ ഇത് പറയുമ്പോൾ ചിലർ മോറൽ ഫിലോസഫി ആണെന്ന് പറഞ്ഞ് കളിയാക്കും.
ഒരു ഇന്നർ വോയിസ് തൻ്റെ ഉള്ളിൽ ഉണ്ടെന്നും, തനിക്കത് അനുഭവപ്പെടാറുണ്ടെന്നും ഗായത്രി പറഞ്ഞു. എപ്പോഴെങ്കിലും ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, അടുത്ത് അടുത്ത സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു. പക്ഷേ തന്നെ ക്ഷണിച്ചില്ലന്നാണ് അവർ പറഞ്ഞത്.
തന്നോട് സംസാരിക്കുന്നത് പോലും അവർ എനിക്ക് നൽകുന്ന ഔദാര്യം പോലെയാണ്. അത് തനിക്ക് വേണ്ടന്നും, അത്തരക്കാരെ ഞാൻ ജീവിതത്തിൽ നിന്ന് കട്ട് ചെയ്ത് കളയും എന്നും നടി പറഞ്ഞു. ആളുകൾക്ക് തന്നെ ഇഷ്ടപ്പെടാത്തതും നല്ലൊരു കാര്യമാണ്. അതുകൊണ്ട് താൻ എന്ത് ചെയ്താലും പ്രശ്‌നമില്ലന്നും ഗായത്രി കൂട്ടിച്ചേർത്തു.
2005ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന സിനിമയിലൂടെ ബോളിവുഡിന്റെ ഭാഗമായ നടിയാണ് നീതു ചന്ദ്ര. 2011-ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ നടി നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
മാസം തോറും ശമ്പളം തന്നാല്‍ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചു എന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീതു വെളിപ്പെടുത്തല്‍ നടത്തിയത്.
വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു. അയാളുടെ പേര് പറയാന്‍ താന്‍ തയ്യാറല്ല എന്നും തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നും അയാള്‍ പറഞ്ഞതെന്നും നീതു പറഞ്ഞു. വിജയിച്ച ഒരു താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്ന് നീതു പറയുന്നു.
2011ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് നീതു ചന്ദ്ര അഭിനയിച്ച് ് ഒടുവില്‍ പുറത്തിറങ്ങിയത്. നെവര്‍ ബാക്ക് ഡൗണ്‍: റിവോള്‍ട്ട് എന്ന ഹോളിവുഡ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
ലയാള സിനിമാ സീരിയല്‍ രംഗത്ത് സുന്ദരവില്ലനായി തിളങ്ങിയ നടനാണ് കവി രാജ്. ഇപ്പോഴിതാ തനിക്ക് സിനിമാരംഗത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. വ്ളോഗര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കവിരാജ് തന്റെ മനസ്സുതുറന്നത്.
കവിരാജിന്റെ വാക്കുകള്‍
ഒരു തമിഴ് സീരിയലില്‍ അഭിനയിച്ചതിന് ഇപ്പോഴും അഞ്ച് ലക്ഷം രൂപ തരാനുണ്ട്. രാവിലെ മുതല്‍ സാരിയൊക്കെ ഉടുത്ത് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അഭിനയിച്ചിട്ടും എനിക്ക് അവര്‍ കാശ് തന്നില്ല.
മറക്കാന്‍ കഴിയുന്നത് കൊണ്ടാണ് നമ്മളെല്ലാം സുഖമായി കഴിയുന്നതെന്നും താരം പറഞ്ഞു. ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും അതിന്റെ നൂറ് ശതമാനം നല്‍കണം എന്നത് എനിക്ക് നിര്‍ബന്ധമാണ്. ആ സ്ത്രീ രൂപത്തിന് ശരിയ്ക്കുള്ള ഷേപ്പ് കിട്ടാന്‍ പലതും വച്ചു കെട്ടിയാണ് അഭിനയിക്കുന്നത്.
നാല് മണിക്കൂര്‍ നീണ്ട മേക്കപ്പ് ഉണ്ടാവും. ഞാന്‍ ഡയബെറ്റിക്ക് ആയത് കാരണം ഇടയ്ക്കിടെ വെള്ളം കുടിക്കണം. ആദ്യത്തെ ദിവസം വെള്ളം കുടിച്ച് മൂത്രമൊഴിക്കാന്‍ കഴിയാതെ സാരിയില്‍ തന്നെ ഒഴിച്ച് പോയിട്ടുണ്ട്. അവസാനം ഞാന്‍ വെള്ളം കുടി നിര്‍ത്തി, മൂത്രം ഒഴിക്കാതെ നിന്നു.മേക്കപ്പ് ചെയ്യുന്നത് മാത്രമല്ല അഴിക്കുന്നതും പ്രയാസമുള്ള കാര്യമാണ്.
ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട് ആ വേഷം ചെയ്തിട്ടും അതിന്റെ പ്രതിഫലം കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് വേദനയുള്ള കാര്യമാണ്. എന്റെ കാഷ് കൊണ്ട് അവര്‍ രക്ഷപ്പെട്ടോട്ടെ എന്നും താരം പറഞ്ഞു.
30 വർഷത്തിന് ശേഷം എ.ആർ. റഹ്മാൻ മലയാള സിനിമയ്ക്കായി ഒരുക്കിയ ഗാനമെത്തി. മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ചോലപ്പെണ്ണേ എന്ന ഗാനമാണ് ആസ്വാദകരിലേക്കെത്തിയത്.
വിജയ് യേശുദാസ് ആലപിച്ച ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. നവാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും മഹേഷ് നാരായണൻ നിർവഹിച്ചിരിക്കുന്നു.
ഫഹദ് ഫാസിലും രജിഷാ വിജയനുമാണ് പ്രധാനവേഷങ്ങളിൽ. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. സർവൈവൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധായകൻ ഫാസിലാണ് നിർമിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയ യുവ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് ദുൽഖറിന്റെ അഭിനയ ജീവിതം.
ദുൽഖറിന്റെ ചിത്രങ്ങൾക്കായി സിനിമ പ്രേമികൾ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രം.
ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണിപ്പോൾ. ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോള്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ രചനയും സംവിധാനവും ആര്‍ ബല്‍കിയാണ്.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത് എന്നാണ് ടീസർ നൽകുന്ന സൂചന.
ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്.
സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് നയന്‍ എച്ച് കെ ഭദ്ര.സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.
ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം ‘കര്‍വാന്‍’ (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.
പിന്നാലെ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ‘നിഖില്‍ ഖോഡ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി സോയ ഫാക്ടറും’ എത്തി.
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം ദുൽഖർ നിർമിക്കുന്ന പ്യാലി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. സഹോദര സ്നേഹം ആണ് ചിത്രത്തിന്റെ ഇതിവൃത്തം.