ഉലകനായകൻ കമൽഹാസനു പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മലയാളികളുടെ അഭിമാനതാരമായ ഫഹദ് ഫാസിൽ. ഫഹദിലെ നടനോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് മുൻപും അഭിമുഖങ്ങളിൽ കമൽ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ഇഷ്ടം തന്നെയാണ്, വിക്രം എന്ന ചിത്രത്തിലെ ഏറെ അഭിനയസാധ്യതയുള്ള വേഷത്തിലേക്ക് ഫഹദിനെ ക്ഷണിക്കാൻ കമലഹാസന് പ്രചോദനമായതും. ഫഹദിന്റെ കഥാപാത്രത്തിന് ‘വിക്ര’ത്തിൽ ലഭിക്കുന്ന പ്രാമുഖ്യവും ചേർത്തുനിർത്തലുകളും ഇരുതാരങ്ങൾക്കുമിടയിലെ സ്നേഹവായ്പു കൂടി വെളിവാക്കുന്നതായിരുന്നു.
ഫഹദിന്റെ പുതിയ ചിത്രം മലയൻകുഞ്ഞ് നാളെ തിയേറ്ററുകളിലേക്ക് എത്താനിരിക്കെ, തന്റെ പ്രിയപ്പെട്ട നടന് ആശംസകൾ നേർന്നുകൊണ്ട് കമൽഹാസൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നു. മലയൻകുഞ്ഞിന്റെ ട്രെയിലർ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം. ഫാസിലിന്റെ കുഞ്ഞ് തന്റെയുമാണെന്നാണ് സ്നേഹവായ്പോടെ കമൽ കുറിച്ചത്.
“ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്. എല്ലാ സമയത്തും മികവ് വിജയിക്കട്ടെ. ഫഹദ് മുന്നേറുന്നു. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം ഒരു തിരഞ്ഞെടുപ്പല്ല. ഒരു ടീം എന്താണെന്ന് അവരെ കാണിക്കൂ,” കമൽ കുറിക്കുന്നു.
Fazilinde kunju Endeyimanu = Fazil’s child is also mine.
Let excellence win all the time. Fahad forge ahead. All my agents should win. Failure is not a choice. Go show them what a team is all about. #FahaadhFaasil @maheshNrayanhttps://t.co/Sl4y19sFPH— Kamal Haasan (@ikamalhaasan) July 16, 2022
‘ഫാസിൽ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.
ഫഹദ് നായകനാകുന്ന ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. “ഒരാളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അലട്ടിയ ശബ്ദം അയാളുടെ ജീവിതത്തിന്റെ പ്രതീക്ഷയായി മാറുകയാണ് ചിത്രത്തിൽ. നിങ്ങൾ ട്രെയിലറിൽ കണ്ടതെന്താണോ അതാണ് ഈ സിനിമ. പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ ഉള്ള ആളുകൾക്ക് ഈ സിനിമ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അവർക്കേ ഇത് കുറച്ചുകൂടി മനസ്സിലാകൂ. ഇതുപോലൊരു സിനിമ മലയാളത്തിൽ വേറെ ഇല്ലെന്ന് എനിക്ക് പറയാനാകും,” എന്നാണ് ചിത്രത്തെ കുറിച്ച് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്.
രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥയൊരുക്കിയത്. സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ‘മലയൻകുഞ്ഞി’ലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നതും മഹേഷ് ആണ്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍മാർ.
കടുവ സിനിമ തീയേറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ ആരംഭിച്ചതാണ് സിനിമയെ ചൊല്ലിയുള്ള കലഹം. തീയ്യേറ്ററുകളിൽ സിനിമ നിറഞ്ഞോടുമ്പോഴും സിനിമയ്ക്ക് ആധാരമായത് തന്റെ കഥയാണെന്നും തനിക്കിത് അംഗീകരിക്കാനാകില്ലെന്നും കാണിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതി വരെ കയറിയിരുന്നു. എങ്കിലും ഏറെ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ചിത്രം തീയ്യേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് കലഹം മതിയാക്കി ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ കടുവ കാണാനെത്തിയിരുന്നു.
ഇപ്പോഴിതാ കടുവ സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ജോസ്. പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണമെന്നും പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നതെന്നും കുറുവച്ചൻ ചോദ്യം ചെയ്യുന്നു.
‘ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല. ഒന്നാമതായി സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. ‘എന്നതാടാ’ എന്ന് ഇവിടെയാരും പറയാറില്ല. ‘എന്നാടാ’ എന്നാണ് ചോദിക്കുന്നത്.
പിന്നെ ഒരു പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന ഒരു പാലാ അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ. അപ്പോൾ ഞാനുമായിട്ട് അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെ. സുരേഷ്‌ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം.’- വീണ്ടും തന്റെ ആഗ്രഹം കുറുവച്ചൻ പ്രകടിപ്പിച്ചു.
കഥയിൽ പലതും അനാവശ്യമായി കൂട്ടിച്ചേർത്തതാണെന്നും താനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കുറുവച്ചൻ പറയുന്നു. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും പക്ഷേ, ഒരാളെ അപകീർത്തിപ്പെടുത്തുന്നത് പോലെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും കുറുവച്ചൻ കൂട്ടിച്ചേർത്തു.
യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന ‘റിയല്‍ ലൈഫ് ചാര്‍ളി’ എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സുരക്ഷാ സംവിധാനങ്ങളുടെ സഹായങ്ങളില്ലാതെ കൂറ്റന്‍ മല കയറുന്ന പ്രണവിനേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വളരെ നിസാരമായാണ് പ്രണവ് മല കയറുന്നത്. ക്ലൈംബിങ്ങ് ഷൂസ് മാത്രമാണ് പ്രണവ് മലകയറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അസാധ്യമായ മെയ് വഴക്കത്തോടെയുള്ള പ്രണവിന്റെ അഭ്യാസങ്ങള്‍ക്ക് എന്നും കയ്യടി ലഭിച്ചിട്ടുണ്ട്.
കേരള ബോക്സ് ഓഫീസ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രണവിന് കയ്യടി മാത്രമല്ല വിമര്‍ശനവും ഒരുപോലെ ലഭിക്കുന്നണ്ട്. ചെക്കന് ഓരേ പൊളിയെന്നും സിനിമയേക്കാള്‍ താത്പര്യം ഇത്തരം കാര്യങ്ങളോടാണെന്നുമാണ് കമന്റ്. എന്നാല്‍ സുരക്ഷ സംവിധാനങ്ങളുടെ അഭാവത്തിലുള്ള അഭ്യാസം അപകടകരമാണെന്നും ചിലര്‍ പറയുന്നു.
നേരത്തെ ശരീരം ബാലൻസ് ചെയ്ത് സ്ലാക് ലൈനിലൂടെ കൂളായി നടക്കുന്ന പ്രണവിന്റെ ഒരു വീഡിയോയും വൈറലായിരുന്നു. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് ആ വീഡിയോയിൽ കഴിഞ്ഞത്. പാര്‍ക്കൗര്‍, സര്‍ഫിങ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളില്‍ പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു. പ്രണവിന് പുറമെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
നടി നയന്‍താരക്കും സംവിധായകന്‍ വിഘ്നേഷ് ശിവനും നോട്ടീസ് അയച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. 25 കോടി രൂപ നല്‍കിയായിരുന്നു നെറ്റ്ഫ്‌ലിക്‌സ് ആഡംബര വിവാഹത്തിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരുന്നത്.
താരദമ്പതികളുടെ കല്യാണത്തിന്റെ ചിലവ് മുഴുവന്‍ വഹിച്ചത് നെറ്റ്ഫ്‌ലിക്‌സായിരുന്നു. വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്‌ലിക്സ് പിന്‍മാറിയതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്യുന്നതിന് മുന്‍പേ വിഘ്നേഷ് ശിവന്‍ വിവാഹച്ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഷാരൂഖ് ഖാന്‍, സൂര്യ, രജനികാന്ത്, ജ്യോതിക, അനിരുദ്ധ്, വിജയ് സേതുപതി തുടങ്ങി വന്‍താരനിര തന്നെ വിവാഹ ചടങ്ങിനെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് ഷെയര്‍ ചെയ്തത്.
തങ്ങളുടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ പുറത്തുവിട്ടത് നെറ്റ്ഫ്‌ലിക്‌സിനെ ചൊടിപ്പിക്കുകയായിരുന്നു. ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിവാഹ വീഡിയോയുടെ പ്രാധാന്യം കുറഞ്ഞെന്നും കാണികള്‍ ഉണ്ടാവില്ലെന്നുമാണ് നെറ്റ്ഫ്‌ലിക്‌സ് കാരണമായി പറയുന്നത്.
മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. അതിഥികള്‍ക്കുള്ള മുറികള്‍, അലങ്കാരം, മേക്കപ്പ്, സുരക്ഷ, കൂടാതെ ഓരോ പ്ലേറ്റിനും 3500 രൂപ വിലയുള്ള ഭക്ഷണത്തിനും ഉള്‍പ്പെടെ മുഴുവന്‍ ചടങ്ങുകള്‍ക്കും നെറ്റ്ഫ്ളിക്സ് തന്നെയാണ് പണം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അതേസമയം, ഒരു മാസം കഴിഞ്ഞിട്ടും നെറ്റ്ഫ്ളിക്സ് വീഡിയോ സ്ട്രീം ചെയ്യാത്തതിനെ തുടര്‍ന്നാണ് വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ടത്. ഇനിയും ആരാധകര്‍ കാത്തിരിക്കില്ലെന്ന് പറഞ്ഞാണ് വിഷ്‌നേഷ് വിവാഹം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയായപ്പോള്‍ ഫോട്ടോ പുറത്ത് വിട്ടത്.
നടി നിത്യാ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരനെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമം ഇതു സബംന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എന്നാൽ വരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഏറെ നാളായുള്ള പ്രണയ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.
ഇരുവരും കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു. നിത്യയുടെ വിവാഹ വാർത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയർത്തി ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായിട്ടാണ് അറിയുന്നത്. വിവാഹത്തെ കുറിച്ച് സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.
വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്ര കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വിയാണ്.
ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനോനാണ് നായിക. മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ,തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി തുടങ്ങിയ സിനിമകളിലും സജീവ സാന്നിധ്യമാണ്
ഏറെ വിവാദങ്ങളുടേയും നിയമപ്രശ്‌നങ്ങള്‍ക്കുമൊടുവിലാണ് പൃഥ്വിരാജ് ചിത്രം കടുവ തിയ്യേറ്ററിലെത്തിയത്. ഷാജി കൈലാസിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.
തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് കോട്ടയം സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ കോടതിയെ സമീപിച്ചതാണ് കടുവയ്ക്ക് പ്രശ്‌നങ്ങള്‍ തീര്‍ത്തത്. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഏഴാം തീയതി ചിത്രം റിലീസായി.
ശേഷം ഡയലോഗും വിവാദമായിരുന്നു. അതോടെ അണിയറപ്രവര്‍ത്തകര്‍ മാപ് പറയുകയും സീന്‍ പിന്‍വലിക്കുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രം കാണാന്‍ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ കാണാന്‍ തിയേറ്ററിലെത്തിയിരിക്കുകയാണ്. ഈരാറ്റുപേട്ടയിലെ സൂര്യ തിയേറ്റര്‍ സമുച്ചയത്തിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്. ബിജു പുളിക്കക്കണ്ടം എന്നയാളാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജോസ് കുരുവിനാക്കുന്നേല്‍ എത്തിയ വിവരം പങ്കുവച്ചത്.
ചിത്രം കാണാന്‍ ജോസ് കുരുവിനാക്കുന്നേല്‍ എത്തുന്നതിന്റെ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യല്‍ നെറ്റ് വര്‍ക്ക് ആയ പൊഫാക്റ്റിയോ വീഡിയോ ആയി പുറത്തിറക്കിയിട്ടുണ്ട്. അടിപൊളിയാണെന്നും തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്നും അദ്ദേഹം പറയുന്നു.
കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും പറഞ്ഞായിരുന്നു ഹര്‍ജി നല്‍കിയത്.
ഇതേ വിഷയത്തില്‍ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കര്‍ ഒരിക്കല്‍ വന്നിരുന്നു. മോഹന്‍ലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതു നടന്നില്ലെന്നും അദ്ദേഹം പറയുന്നു.
കുറച്ചുനാളുകളായി ഇന്റർവ്യൂകളിലും മറ്റും മോശം സംസാരം കൊണ്ടും പെരുമാറ്റ രീതികൾ കൊണ്ടും വിവാദങ്ങളിൽ പെടുന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് ഒക്കെ കാരണം തന്റെ ചിത്രങ്ങൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരമാണെന്നു ഷൈൻ പറയുന്നു. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈൻ പറയുന്നു.
ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്‌മാൻ ചിത്രം തല്ലുമാലയുടെ ട്രെയ്‌ലർ ലോഞ്ചിങ് വേദിയിലായിരുന്നു ഷൈനിന്റെ പ്രതികരണം. ‘കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാൻ. അതിന് കാരണം ഭീഷ്മപർവം, കുറുപ്പ് ഒക്കെ കുറെ ആളുകൾ കാണുകയും അതൊക്കെ ഒരുപാട് പേർക്ക് ഇഷ്ടപെടുകയും ചെയ്തപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായ അഹങ്കാരമാണ്.’- ഷൈൻ വ്യക്തമാക്കി
ചെയ്യുന്ന വർക്ക് ആളുകൾ അംഗീകരിക്കുമ്പോൾ കിട്ടുന്ന എനർജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണമെന്നും ഷൈൻ പറഞ്ഞു. എനർജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനർജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകൾ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈൻ പറയുന്നു.
പുറത്തിറങ്ങിയ തല്ലുമാലയുടെ ട്രെയ്ലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററിൽ എത്തുക. ടൊവിനോയാണ് ചിത്രത്തിലെ നായകൻ. ഷൈനും ലുക്മാനും കല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിൻ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്. മുഹ്‌സിൻ പരാരിയും അഷറഫ് ഹംസയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് വാണി വിശ്വനാഥും ബാബുരാജും. നായികമാർ പൊതുവെ അത്ര കണ്ട് ശോഭിക്കാറില്ലാത്ത സ്റ്റണ്ട്- ആക്ഷൻ സിനിമകളിൽ തിളങ്ങിയ വാണിയെ ആക്ഷൻ റാണിയെന്ന് വിശേഷിപ്പിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.
ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് ആവട്ടെ, ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് കൂടുമാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.ഏഴു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ മടങ്ങി വരവ്.
ഒരിടവേളയ്ക്ക് ശേഷം വാണി വീണ്ടുമെത്തുമ്പോൾ ചിത്രത്തിൽ നായകനാവുന്നത് ഭർത്താവും നടനുമായ ബാബുരാജ് തന്നെയാണ്.ബാബുരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാണിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ജസ്റ്റ് ഹായ്,” എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യൽ മീഡിയയിലും വാണി ആക്റ്റീവ് അല്ല.
View this post on Instagram
കടുവയുടെ ചിത്രീകരണ സമയത്ത് താരങ്ങളെ മാറ്റേണ്ടി വന്നതിനെപ്പറ്റി മനസ്സ് തുറന്ന് തിരക്കഥകൃത്ത് ജിനു.വി. എബ്രഹം. ഷൂട്ട് തുടങ്ങിയ ശേഷം പല കാരണങ്ങള്‍ കൊണ്ടും താരങ്ങളെ മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജിനു ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തില്‍ ബൈജു അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്തത് ദിലീഷ് പോത്തന്‍ ആയിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നുമാണ് ജിനു പറയുന്നത്.ബൈജു ചേട്ടന്‍ ചെയ്ത റോള്‍ ആദ്യം ചെയ്തത് ദിലീഷേട്ടന്‍ ആയിരുന്നു. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിനായി വന്നിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ കാല് ഒടിയുകയും റെസ്റ്റിന് പോകുകയുമായിരുന്നു.
അങ്ങനെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ പറ്റാതെ അദ്ദേഹത്തിന് മടങ്ങേണ്ടിയും വന്നിരുന്നു. അങ്ങനെയാണ് ബൈജു ചേട്ടന്‍ കടുവയിലേയ്ക്ക് വരുന്നത്. ദീലീഷ് പോത്തന്‍ ചെയ്ത രംഗങ്ങള്‍ ഒക്കെ പിന്നീട് ബൈജു ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ജിനു പറഞ്ഞു.
അരവിന്ദ് സ്വാമിക്ക് പകരമാണ് വിവേക് ഒബ്രോയി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കടുവയില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്നായിരുന്നു നിര്‍ബന്ധം എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ മറുപടി.
ഷെറിൻ പി യോഹന്നാൻ
ഓഫ് റോഡ് ട്രിപ്പിന് അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയിൽ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്. എന്നാൽ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഇലവീഴാപൂഞ്ചിറ’ മനോഹരമായ കാഴ്ചകളല്ല സമ്മാനിക്കുന്നത്. സ്ഥലത്തിന്റെ ഭീകരത സ്‌ക്രീനിൽ നിറയുന്നതിനൊപ്പം മികച്ച കഥാഖ്യാനം കൂടിയാവുമ്പോൾ ‘ഇലവീഴാപൂഞ്ചിറ’ ഒരു ക്വാളിറ്റി സിനിമയാകുന്നു. ‘ജോസഫ്’, ‘നായാട്ട്’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഷാഹിയുടെ ആദ്യ സംവിധാനസംരംഭവും ഒരു പോലീസ് സ്റ്റോറിയാണ്.
കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറയിലുള്ള വയർലെസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ കഥയാണിത്. ഇടിമിന്നൽ ഏൽക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥലമാണത്. സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ വരുന്നവരുടെ അനുഭവമല്ല അവിടെ താമസിക്കുന്നവർക്ക്. അവധി കഴിഞ്ഞ് ഇലവീഴാപൂഞ്ചിറയിലേക്ക് എത്തുന്ന പോലീസുകാരനായ മധുവിനോടൊപ്പം കഥയും കുന്ന് കയറുന്നു.
പ്രകടനമികവിലേക്കുള്ള സൗബിന്റെ തിരിച്ചുവരവാണ് ചിത്രത്തിന്റെ ശക്തി. മധുവിന്റെ കഥാപാത്ര നിർമിതിയും ഗംഭീരം. ഒരുപാട് ലെയറുകളുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ സൗബിൻ സ്ക്രീനിലെത്തിച്ചിട്ടുണ്ട്. കലങ്ങിമറിഞ്ഞ മനസുമായി കുന്ന് കയറുന്ന പോലീസുകാരനിൽ നിന്ന് രണ്ടാം പകുതിയിൽ പകയുടെ ആൾരൂപമായി സൗബിൻ രൂപാന്തരപ്പെടുമ്പോൾ ആ ഭാവമാറ്റം ശ്രദ്ധേയമാണ്. സുധി കോപ്പയുടെ കരിയർ ബെസ്റ്റ് സിനിമയാണ് ‘ഇലവീഴാപൂഞ്ചിറ’യെന്ന് പറയാം. അവസാന അരമണിക്കൂറിൽ ഇരുവരും ഗംഭീര പ്രകടനങ്ങളിലൂടെ സിനിമയുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്.
പതിഞ്ഞ താളത്തിൽ, റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രം ആദ്യം തന്നെ കഥാപാത്രങ്ങളെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യുന്നു. അവരുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നു. മലയാളികൾ അത്ര കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥാപരിസരം, തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യം, കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾ എന്നിവ ആദ്യ പകുതിയിലെ കാഴ്ചകളാവുമ്പോൾ രണ്ടാം പകുതിയിൽ ചിത്രം ഒരു മിസ്റ്ററി ത്രില്ലറിലേക്ക് രൂപം മാറുന്നു. കൂടുതൽ ഇന്റൻസായി അവിടെ കഥ പറയാൻ ഷാഹി കബീറിന് കഴിഞ്ഞു; അത് കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാനും.

മികച്ച ഇന്റർവെൽ ബ്ലോക്കിൽ നിന്നാണ് കഥയിൽ കോൺഫ്ലിക്ട് ഉടലെടുക്കുന്നത്. രണ്ടാം പകുതിയിലെ ഒരു ട്വിസ്റ്റിൽ സിരകളിൽ തണുപ്പ് ഇരച്ചുകയറും. കഥയിൽ പുതുമ അവകാശപ്പെടാനില്ലെങ്കിലും ക്വാളിറ്റി മേക്കിങ്ങിലൂടെ കാഴ്ചകാരനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നു. മികച്ച ശബ്ദസംവിധാനം, ഛായാഗ്രഹണം (രാത്രി, മഴ എന്നിവയൊക്കെ പകർത്തിയ രീതി), തിരക്കഥയുടെ മേന്മ എന്നിവയെല്ലാം ‘ഇലവീഴാപൂഞ്ചിറ’യെ മികച്ച ചലച്ചിത്രാനുഭവം ആക്കി മാറ്റുന്നു.
Bottom Line – ഒരു സ്ലോ ബേൺ മിസ്റ്ററി ത്രില്ലർ ചിത്രം. കഥാപാത്രനിർമിതിയും ആഖ്യാനമികവും ചിത്രത്തിന്റെ അടിസ്ഥാനം ബലപ്പെടുത്തുമ്പോൾ രണ്ടാം പകുതിയിലെ കാഴ്ചകൾ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നു. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രം, സൗബിൻ എന്ന നടന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. തിയേറ്ററിൽ തന്നെ കാണുക.