ബീഫ് കഴിക്കുന്നതിനെ കുറിച്ച് താൻ പറഞ്ഞത് തന്‍റെ നിലപാടാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി നിഖില വിമൽ. അതിന്‍റെ പേരിൽ നടന്ന സൈബർ ആക്രമണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങൾ ഗൗനിക്കാറില്ലെന്നും നിഖില പറഞ്ഞു. പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രൊമോഷന്‍റെ ഭാഗമായി ദുബൈയിൽ എത്തിയ നിഖില വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
എല്ലാവർക്കും നിലപാടുകളുണ്ട്. വ്യക്തിപരമായ എന്റെ നിലപാടാണ് ഞാൻ പറഞ്ഞത്. അത് തുറന്നു പറയാൻ എല്ലാവർക്കും കഴിയണം. സൈബർ ആക്രമണം ഉണ്ടായതായി ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയിൽ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ടെന്നും നിഖില പറഞ്ഞു.
കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് എന്തിനാണ് പശുവിനെന്നും താൻ എന്തും ഭക്ഷിക്കുമെന്നും ഈ രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു നിഖില ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്‍റർവ്യൂവിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ നിഖിലക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടന്നിരുന്നു. നിരവധി പേർ നടിയെ പിന്തുണച്ചുമെത്തി.
അതേസമയം, വിവാദം സിനിമയുടെ പ്രൊമോഷന് പോസിറ്റീവായി ഗുണം ചെയ്തുവെന്ന് സംവിധായകൻ അരുൺ ഡി. ജോസ് പറഞ്ഞു. സിനിമയുടെ പ്രൊമോഷനിൽ ഇന്‍റർവ്യൂവർ ചോദിക്കേണ്ടത് സിനിമയെ കുറിച്ചാണ്. ആ ചോദ്യത്തിൽ തന്നെ പ്രശ്നമുണ്ട്. അത് പാളിയപ്പോഴാണ് ഇത്തരം വിവാദത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്നും അരുൺ പറഞ്ഞു. ചിത്രത്തിലെ താരങ്ങളായ മാത്യു തോമസ്, നസ്ലിൻ ഗഫൂർ, മെൽവി ബാബു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഷെറിൻ പി യോഹന്നാൻ
കട്ടപ്പനയിലെ ഒരു ജ്വല്ലറിയിൽ മോഷണം നടക്കുന്നു. സി ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ കേരളം വിട്ടിട്ടുണ്ടെന്ന് മനസ്സിലാകുന്നു. മോഷ്ടാക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച സാജൻ ഫിലിപ്പും സംഘവും ധനാഗഞ്ജിലേക്ക് യാത്ര തിരിക്കുന്നു. പോലീസുകാർ കയറാൻ ഭയക്കുന്ന, കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ധനാഗഞ്ജിലേക്കാണ് അവർ പ്രതികളെ തേടി എത്തുന്നത്.
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കിയ മലയാള ചിത്രം എന്നറിയുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയരും. ഒരാഴ്ചയുടെ ഇടവേളയിൽ രാജീവ് രവിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ‘തുറമുഖം’ ജൂൺ 3ന് റിലീസ് ചെയ്യും. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ട് ചിത്രങ്ങളുമായി രാജീവ് രവി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
കാസർഗോഡ് നടന്ന യഥാർത്ഥ ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കി നിർമിച്ച ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. കേസന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസുകാരനായ സിബി തോമസാണ് ഈ ചിത്രത്തിന്റെ കഥാകൃത്ത്. അതിനാൽതന്നെ അവർ നേരിട്ടനുഭവിച്ച, നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ചിത്രത്തിൽ. റിയലിസ്റ്റിക്കായി ഒരു കേസന്വേഷണം അവതരിപ്പിക്കുമ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങൾ ഈ സിനിമയിൽ കുറവാണ്.
ഒരുപാട് ട്വിസ്റ്റോ സസ്പെൻസോ ഇല്ലാത്ത, ഗിമ്മിക്കുകളൊന്നും തിരുകി കയറ്റാത്ത പോലീസ് സ്റ്റോറിയാണ് ഇത്. അതിഭാവുകത്വം ഇല്ലാത്ത ഒരു കുറ്റാന്വേഷണം. ഭൂതകാലം വേട്ടയാടുന്ന ഒരു നായകനെ കൃത്യമായി പ്ലേസ് ചെയ്യാൻ രാജീവ് രവിക്ക് സാധിച്ചിട്ടുണ്ട്. പക്വമാർന്ന പ്രകടനത്തിലൂടെ ആസിഫ് അലിയും ആ കഥാപാത്രത്തെ മികച്ചതാക്കി. അലൻസിയാർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ എന്നിവരുടെ പ്രകടനവും മികച്ചുനിൽക്കുന്നു.
വളരെ സ്ലോ പേസിലാണ് കഥ നീങ്ങുന്നത്. ഒരു മോഷണം നടന്നു കഴിയുമ്പോൾ പോലീസ് ചെയ്യുന്ന കാര്യങ്ങൾ, അന്വേഷണ രീതികൾ എന്നിവയൊക്കെ അതേപോലെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കഥ മറ്റൊരു ഭൂമികയിലേക്ക് നീങ്ങുമ്പോൾ, അവിടുത്തെ സാഹചര്യങ്ങൾ വിശദീകരിക്കുമ്പോൾ ത്രില്ലിങ്ങായ പലതും പ്രേക്ഷകൻ പ്രതീക്ഷിക്കും. എന്നാൽ യാതൊരു ത്രില്ലും സമ്മാനിക്കാതെ, ദുർബലമായ ക്ലൈമാക്സോടെയാണ് ചിത്രം അവസാനിക്കുന്നത്. അൻവർ അലിയുടെ ‘അരികെ വരാതെ’ എന്ന ഗാനവും ചിത്രത്തിലില്ല.
മികച്ച ഛായാഗ്രഹണമാണ് രാജീവ് രവി ചിത്രങ്ങളുടെ പ്രത്യേകത. രാത്രിയിലെ ചില ഷോട്ടുകൾ, മികച്ച ഫ്രെയിമുകൾ, ധനാഗഞ്ജിന്റെ ഏരിയൽ ഷോട്ട് എന്നിവ സുന്ദരമാണ്. എന്നാൽ താല്പര്യമുണർത്തുന്ന ഘടകങ്ങൾ ചിത്രത്തിൽ കുറവാണ്. പോലീസുകാരുടെ കാഴ്ചപ്പാടിലൂടെ കഥ കൊണ്ടുപോകുന്നത് നല്ലത് തന്നെ. എന്നാൽ, സിനിമയുടെ ക്ലൈമാക്സിൽ മോഷ്ടാക്കൾ പോലും അപ്രസക്തമായി പോവുകയാണ്. കയ്യടിക്കാൻ യാതൊന്നും നൽകാത്ത, ദുർബലമായ തിരക്കഥയുള്ള ഒരു കുറ്റാന്വേഷണ ചിത്രം.
Last Word – രാജീവ് രവിയുടെ ഒരു പ്രോ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി. ഛായാഗ്രഹണവും പതിഞ്ഞ താളവും താല്പര്യമുണർത്താത്ത കഥാവികാസവും ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. മറ്റൊരു തീരൻ പ്രതീക്ഷിച്ചാൽ നിരാശയാകും ഫലം.
ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്‍ മോഹന്‍ലാലിനായി തടിയില്‍ പണിത വിശ്വരൂപ ശില്‍പം പൂര്‍ത്തിയായി. അടുത്ത മാസം ആദ്യവാരം അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വീടിന്റെ അലങ്കാരമാകും.
12 അടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്‍പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാവും കൊത്തിയെടുത്തിരിക്കുന്നത്.
ക്രാഫ്റ്റ് വില്ലേജില്‍ ദിയാ ഹാന്‍ഡി ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം നടത്തുന്ന ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തീകരിച്ചത്. കുമ്പിള്‍ തടിയിലാണ് ശില്പം.
ശില്‍പ പീഠത്തില്‍ 400 ഓളം കഥാപാത്രങ്ങളുണ്ട്. ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശില്‍പചാരുതയോടെ കാണാം. കാളിയമര്‍ദ്ദനവും ശില്‍പത്തിന്റെ രൂപകല്‍പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നടന്‍ മോഹന്‍ലാലിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറടി ഉയരമുള്ള വിശ്വരൂപം ശില്പി നാഗപ്പന്‍ നിര്‍മിച്ചുനല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് വലിയ രൂപം നിര്‍മിച്ചുതരണമെന്ന് അദ്ദേഹം ശില്പിയോട് ആവശ്യപ്പെട്ടു.
അരക്കോടിയോളമാണ് വില. നാഗപ്പനൊപ്പം സഹശില്പികളായ സോമന്‍, ഭാഗ്യരാജ്, വിജയന്‍, രാധാകൃഷ്ണന്‍, സജു, ശിവാനന്ദന്‍, കുമാര്‍, നന്ദന്‍, രാമചന്ദ്രന്‍ എന്നിവരും ഇതില്‍ പങ്കുചേര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് വികാരാധീനയായി നടി നവ്യ നായരുടെ വാർത്ത വളരെ പ്രചാരത്തിൽ വന്നിരുന്നു. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു നവ്യ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച അദ്ദേഹം താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ പറഞ്ഞിരുന്നു. 600 സിനിമളില്‍ അഭിനയിച്ച് വ്യക്തിയാണ് ടിപി മാധവന്‍. അമ്മയുടെ ആദ്യത്തെ സെക്രട്ടറിയാണ് അദ്ദേഹം.
കണ്ണന്‍ ദേവനിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു ടിപി മാധവന്‍. നടന്‍ മധുവിനൊപ്പം മലയാള സിനിമയിലേക്ക് പോന്നയാളാണ് മാധവന്‍. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യക്ക് സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനൊക്കെ പുറമേ സിനിമ നിര്‍മിച്ച് തകര്‍ന്ന് പോവുക കൂടി ചെയ്തതോടെ ആ ജീവിതം തകര്‍ന്ന് പോയി. സിനിമാക്കാരനായ ഭര്‍ത്താവിനെ അവര്‍ക്ക് ഇഷ്ടമായില്ലെങ്കിലും, അവരുടെ മകന്‍ ബോളിവുഡിലെ വലിയ സംവിധായകനായി മാറി എന്നതാണ് വിരോധഭാസം.
പക്ഷേ എന്തൊക്കെയാണെങ്കിലും ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവശതയായിരുന്നു ടിപി അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഹരിദ്വാർ സന്ദർശിക്കാൻ പോയ സമയത്ത് വർഷങ്ങൾക്കുമുമ്പ് അദ്ദേഹം അയ്യപ്പക്ഷേത്രത്തിൽ കുഴഞ്ഞു വീഴുകയും സീരിയൽ സംവിധായകൻ പ്രസാദ് നൂറനാട് സുജിൻ ലാൽ എന്നിവയുടെ സഹായത്താൽ ഗാന്ധിഭവനിൽ എത്തിയത്. അതിനുശേഷം ശിഷ്ടകാലം ടിപി മാധവൻ ഗാന്ധിഭവനിൽ കഴിയാം എന്ന് സ്വയമേ പറയുകയായിരുന്നു. മലയാളസിനിമയിൽ പ്രവർത്തിക്കുന്നതിനിടയിലാണ് ടിപി മാധവൻ ഒരു വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു പോയില്ല.
ഏതാനും നാളുകൾക്കുള്ളിൽ തന്നെ വിവാഹമോചനം നേടുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ രണ്ടു മക്കളിൽ ഒരാൾ ബോളിവുഡ് സംവിധായകനായ രാജാകൃഷ്ണ മേനോന്‍ ആണെന്ന കാര്യം അധികമാര്‍ക്കും തന്നെ അറിയില്ല. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ടി പി മാധവന്റെ ഈ മകൻ അച്ഛനെ കുറിച്ചുള്ള കാര്യങ്ങളും തന്റെ നിലപാടുകളും പങ്കുവയ്ക്കുകയാണ്.
ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ രാജാകൃഷ്ണ മേനോന്‍ ടിപി മാധവന്റെ മകനായാണ് ജനിച്ചതെന്ന് പറയുമ്പോഴും ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതത്തിനിടയില്‍ ആകെ രണ്ടുതവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് കൂടി രാജാകൃഷ്ണ ചേർത്ത്പറയുന്നു. അച്ഛൻ ടിപി മാധവൻ നാലു തവണയില്‍ കൂടുതല്‍ തന്നെ കണ്ടിട്ടുണ്ടാവില്ല എന്ന് മകൻ രാജാകൃഷ്ണ പറയുന്നു. അമ്മയാണ് സഹോദരിയെയും തന്നെയും വളര്‍ത്തിയത്. അമ്മ ഗിരിജ ഒരു സെൽഫ് മെയ്ഡ് വ്യക്തിയാണ്.
അമ്മയുടെ കീഴിലാണ് തങ്ങൾ വളർന്നത് എന്ന് അഭിമാനത്തോടെ മകൻ പറയുന്നു. രാജാകൃഷ്ണ തന്റെ സിനിമാ മോഹത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ നിനക്ക് ഏത് ജോലിയാണോ ഇഷ്ടം നൂറു ശതമാനം അതിൽ നല്‍കണമെന്നായിരുന്നു അമ്മ മറുപടി പറഞ്ഞത്. 86 വയസിനിടെ 650ൽ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 1960കളിൽ ബോംബെയിൽ മാധ്യമപ്രവർത്തനം ചെയ്തിരുന്ന അദ്ദേഹം പിന്നീട് ബാംഗ്ലൂർ ഒരു പരസ്യ കമ്പനി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
നാടകങ്ങളോടു പണ്ടേ പ്രിയമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളിൽ വേഷമിട്ട ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 1975ൽ ആണ് മാധവന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. താരസംഘടനയായ അമ്മ രൂപീകരിച്ചപ്പോൾ മാധവനായിരുന്നു സെക്രട്ടറി. 1994 – 1997 കാലഘട്ടങ്ങളിൽ മലയാളസിനിമയിൽ താരസംഘടനയായ അമ്മയിൽ സെക്രട്ടറിയായും 2000 – 2006 കാലഘട്ടം ജോയിൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ പങ്കുവെക്കുന്നത്.
തലക്കെട്ടോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഗോപി സുന്ദറും അമൃതയും ഒന്നിക്കുകയാണെന്നാണ് ചിത്രത്തിന് ലഭിച്ച മിക്ക പ്രതികരണവും. ഇതിനു മുൻപും അമൃതസുരേഷിനൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അന്നും ആരാധകർ പ്രണയത്തിലാണോ എന്ന ചോദ്യങ്ങളുമായി എത്തുകയും ചെയ്തു. എന്നാൽ പുതിയ ചിത്രവും അതിനു നൽകിയ തലക്കെട്ടും ഇരുവരും തമ്മിലുളഅള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു എന്നാണ് ആരാധകരുടെ പ്രതികരണം.
“പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ……” എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
View this post on Instagram
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ വൈകിട്ട് അഞ്ച് മണിക്ക്. മന്ത്രി സജി ചെറിയാനാണ് ആണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ഇത്തവണ മുന്‍നിര താരങ്ങളും അവാര്‍ഡിനായി അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങളും മത്സരത്തിന് എത്തിയിട്ടുണ്ട്. ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും മത്സരത്തിനുണ്ട്.
മമ്മൂട്ടിയുടെ മത്സര ചിത്രങ്ങളായി ‘വണ്‍’, ‘ദി പ്രീസ്റ്റ്’ എന്നിവയാണ് എത്തിയിട്ടുള്ളത്. ‘ദൃശ്യം-2’ ആണ് മോഹന്‍ലാല്‍ ചിത്രം. ‘കാവലിലൂടെ സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്. കൂടാതെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ്, ബിജു മേനോന്‍, ആസിഫ് അലി, ചെമ്പന്‍ വിനോദ്, ദിലീപ്, സൗബിന്‍ ഷാഹിര്‍, നിവിന്‍ പൊളി, സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്.
നടിമാരില്‍ പാര്‍വതി തിരുവോത്ത്, മഞ്ജു വാര്യര്‍, നിമിഷ സജയന്‍, കല്യാണി പ്രിയദര്‍ശന്‍, അന്ന ബെന്‍, ദര്‍ശന രാജേന്ദ്രന്‍, രജീഷ് വിജയന്‍, ഗ്രേസ് ആന്റണി, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി, മമ്ത മോഹന്‍ദാസ്, മീന, നമിത പ്രമോദ്, ലെന, സാനിയ ഇയപ്പന്‍, മഞ്ജു പിള്ള, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, ശ്രുതി സത്യന്‍, റിയ സൈര, ഡയാന, വിന്‍സി അലോഷ്യസ്, ദിവ്യ എം നായര്‍ തുടങ്ങിയവരും മത്സരത്തിനുണ്ട്.
‘ഹോം’, ‘ഹൃദയം’, എന്നീ ചിത്രങ്ങളും. ഐഎഫ്എഫ്‌കെയിലടക്കം കയ്യടി നേടിയ ‘നിഷിദ്ധോ’ എന്ന ചിത്രവും ‘ആണ്’, ‘ഖെദ’, ‘അവനോവിലോന’, ‘ദി പോര്‍ട്രെയ്റ്റ്‌സ്’ എന്നെ ചിത്രങ്ങളും ജയരാജ് സംവിധാനത്തിലൊരുങ്ങിയ മൂന്ന് ചിത്രങ്ങളും മത്സരിക്കാനുണ്ട്.പ്രാഥമിക ജൂറികള്‍ ചിത്രം കണ്ടതിനു ശേഷം 40 – 45 മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താന്‍ വിട്ടത്.
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം കാരാഗ്രഹവാസമാണ് കോടതി വിധിച്ചത്. ഒപ്പം പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഗായികയായ സിത്താര കൃഷ്ണകുമാര്‍.
സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് അത്യാവശ്യമാണെന്നും സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിത്താര. വിസ്മയയുടെ അമ്മ പറഞ്ഞതുപോലെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടത് വളരെ പ്രധാനപെട്ടതാണ്.
കുട്ടികള്‍ അവരുടെ തീരുമാനങ്ങള്‍ എടുക്കാനുള്ള സാഹചര്യത്തിലേക്ക് അവരുടെ കൈ പിടിച്ചു ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. ഒരാള്‍ മുന്നില്‍ നടക്കാനോ അല്ലെങ്കില്‍ പിന്നില്‍ നിന്ന് ഉന്താന്‍ ആളോ അല്ല വേണ്ടത്. നമുക്ക് ഒപ്പം നടക്കാനാണ് ആളുവേണ്ടത്. അങ്ങനെ ആളുകളുണ്ടാകുമ്പോള്‍ നമുക്ക് ധൈര്യം വരും.’ സിത്താര പറഞ്ഞു.
ഓരോ കാര്യങ്ങള്‍ പഠിക്കാനായി വിസ്മയയുടെ മരണം പോലെയുള്ള വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കരുത്. എന്റെ വിവാഹത്തിന് ഞാന്‍ സ്വര്‍ണം ധരിക്കുന്നില്ലെന്നത് എന്റെ തീരുമാനമായിരുന്നു. എന്റെ അമ്മക്കും അച്ഛനും അതില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. എന്നിട്ടും കുടുംബക്കാര്‍ക്കിടയില്‍ മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നു. അത്തരം തീരുമാനങ്ങള്‍ കുട്ടികള്‍ എടുക്കേണ്ടതുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം സൗഹൃദമാണ്. ആര് തന്നെയായാലും തമ്മില്‍ സൗഹൃദം വേണം. ഭാര്യാ ഭര്‍ത്താവ് എന്ന റിലേഷന്‍ഷിപില്‍ ഭാര്യ ഭര്‍ത്താവ് എന്നുള്ള ഒരു കണക്ഷനുണ്ട്. അതിനപ്പുറത്തേക്ക് സൗഹൃദവും വേണം. സുഹൃത്ത് ബന്ധമാണ് ഒട്ടും ജഡ്ജ്മെന്റല്‍ അല്ലാത്ത അണ്‍കണ്ടീഷണല്‍ ആയിട്ടുള്ള സ്‌നേഹം എന്ന് പറയുന്നത്. അതില്‍ അധികാരമില്ല, ആരും ആരുടേയും മുകളിലാണെന്ന ചിന്തയില്ല. തുല്യരായി കാണാന്‍ സാധിക്കുന്നത് സുഹൃത്തുക്കള്‍ക്കാണ്. അത് വളരെ പ്രധാനപെട്ടതാണ്. അപ്പോള്‍ നമുക്ക് എന്തും തുറന്നുപറയാന്‍ സാധിക്കും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കും.
പിന്നെ ഡൊമസ്റ്റിക് വയലന്‍സിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ആളുകള്‍ കാലങ്ങളായി കണ്ടീഷന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കുറെ ധാരണകളുടെ പുറത്താണ് ആളുകള്‍ ജീവിച്ചിരിക്കുന്നത്. ഇത് പുരാതനകാലം മുതല്‍ തുടങ്ങിയതാണ്. ഭാര്യ എങ്ങനെ പെരുമാറണം, മകള്‍ എങ്ങനെ പെരുമാറണം, മകളുടെ കല്യാണം കഴിഞ്ഞാല്‍ ഫാമിലി വേറെയാണ് എന്നൊക്കെ ചിന്തയാണ്. കാരണം പെട്ടെന്ന് എല്ലാ ബന്ധങ്ങളും ഒഴിവാക്കി പുതിയ ഒരാളായി ജീവിക്കുക എന്നതൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണത് എന്നും സിത്താര പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് സുബി സുരേഷ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുന്ന താരം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. ഇപ്പോള്‍ താന്‍ അവിവാഹിതയായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് സുബി മനസ് തുറന്നത്. ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്നാണ് താരം പറയുന്നത്.
സുബി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ, ”ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. വിവാഹം കഴിച്ചാല്‍ സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താല്‍പര്യം. ഒരു പ്രണയം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയില്‍ പിരിയുകയായിരുന്നു.
ആദ്യം ഞാന്‍ തന്നെയാണ് അതു തിരിച്ചറിഞ്ഞത്. എന്റെ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ആ സമയത്ത് ഞാന്‍ പ്രണയിക്കുന്ന ആള്‍ ചോദിച്ചത്, ‘അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാന്‍ വേണമെങ്കില്‍ ഒരു ജോലി ശരിയാക്കാം’ എന്നാണ്. ഞാന്‍ ആലോചിച്ചപ്പോള്‍, എന്നെ വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തില്‍ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് എനിക്കു കഴിക്കേണ്ട ആവശ്യമില്ല. അന്നു തൊട്ട് ഞാന്‍ ആ ബന്ധത്തെക്കുറിച്ച് പുനരാലോചിക്കാന്‍ തുടങ്ങി.
അതൊരു ഡീപ് റിലേഷന്‍ ഒന്നും ആയിരുന്നില്ല. പുള്ളിക്കാരന്‍ പ്രൊപ്പോസ് ചെയ്തു, എനിക്ക് കൊള്ളാമെന്നു തോന്നി. നല്ല ഒരു ജോലിയും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കില്‍ എന്നെ നന്നായി നോക്കിയേനെ. പക്ഷേ എന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. അടുത്താണെങ്കില്‍ ഇടയ്ക്ക് വന്നു കാണുകയെങ്കിലും ചെയ്യാം. എനിക്ക് അമ്മയെ വിട്ടിട്ടു നില്‍ക്കാന്‍ കഴിയില്ല. ആ ഒരു കാരണം കൊണ്ട് ഞങ്ങള്‍ പിരിയുകയായിരുന്നു. അന്ന് പ്രേമിക്കാന്‍ വീട്ടില്‍ ലൈസന്‍സൊന്നും തന്നിട്ടില്ലായിരുന്നു.ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നുണ്ട്, ‘നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്‌നമല്ല’ എന്ന്. പക്ഷേ ലൈസന്‍സ് കിട്ടിയതില്‍ പിന്നെ എനിക്ക് പ്രേമം വരുന്നില്ല. എന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്നു തോന്നുന്നു. പക്ഷേ വിധി എന്നൊന്നുണ്ട്, നാളെ ഒരാളെ കണ്ടെത്തിക്കൂടെന്നില്ല. ഒന്നുരണ്ടു പ്രൊപോസല്‍ വന്നിരുന്നു, പക്ഷേ എനിക്ക് ഒന്നും ഇഷ്പ്പെട്ടില്ല. കാരണം എനിക്ക് പ്രേമിച്ചു തന്നെ വിവാഹം കഴിക്കണം എന്നുണ്ട്.”
വിനീത് ശ്രീനിവാസൻ എന്ന ബഹുമുഖ പ്രതിഭയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് സ്വന്തമാക്കിയത്. കേരളത്തിലെ കുടുംബ-യുവ പ്രേക്ഷകരെ ചിത്രം ഏറെ സ്വാധീനിച്ചു. തട്ടത്തിൻ മറയത്ത് എന്ന ക്യാമ്പസ് പ്രണയചിത്രം വിനീത് ഒരുക്കിയപ്പോൾ മലയാളി യുവത്വം ചിത്രത്തെ ഏറ്റെടുത്തിരുന്നു. ഹൃദയവും അതുപോലെതന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ സ്വീകാര്യത നേടി. കോവിഡ് മഹാമാരി സിനിമാ മേഖലയിൽ
പ്രതിസന്ധികൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു തിയറ്റർ റിലീസ് ആയി ചിത്രം ജനുവരി 21ന് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ തിയറ്ററുകൾ വീണ്ടും സജീവമായി. 25 ദിവസങ്ങൾ പിന്നിട്ടപ്പോൾ ചിത്രം ഒറ്റിറ്റി യിലും പ്രദർശനത്തിന് എത്തി. ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ഒടിടി റിലീസ്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായപ്പോൾ പ്രണവിന്റെ അഭിനയത്തെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ദർശന രാജേന്ദ്രനും, കല്യാണി പ്രിയദർശനും മികച്ച
പ്രകടനത്തിലൂടെ ചിത്രത്തിന്റെ മാറ്റ് കൂട്ടി. പ്രിയദർശൻ ലിസി ദമ്പതികളുടെ മകളായ കല്യാണി ബ്രോ ഡാഡിയിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത വിനീത് ശ്രീനിവാസൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കല്യാണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കല്യാണിയുടെ ചില തമിഴ്, തെലുങ്ക് സിനിമകൾ കാണുമ്പോൾ സ്ക്രീനിൽ വല്ലാത്തൊരു തിളക്കം കൊണ്ടുവരാൻ കഴിവുള്ള നടിയാണെന്നു തോന്നിയിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്. കല്യാണി സിനിമയുടെ ഓരോ സീനും വായിച്ചുകൊണ്ടിരിക്കുമ്പോൾ ആ സീൻ വർക്കു ചെയ്യുമോ എന്ന് കല്യാണിയുടെ മുഖം കണ്ടാൽ അറിയാമെന്നും വിനീത് പറയുന്നു.
“ആദ്യത്തെ ഒന്നുരണ്ടു ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ ബോധ്യപ്പെട്ടു ഇവൾ പ്രിയൻ അങ്കിളിന്റെ മകൾ തന്നെ. ചില സീനുകളിൽ അത്ര നന്നായി അവൾ ഹ്യൂമർ ചെയ്തു” വിനീത് ശ്രീനിവാസൻ വ്യക്തമാക്കി സിനിമയിൽ കണ്ട പല സീനുകൾക്കും ഇത്ര ദൈർഘ്യം ഇല്ലായിരുന്നുവെന്നും അതു സ്പോട്ടിൽ ഇംപ്രൂവ് ചെയ്തതാണെന്നും വിനീത് കൂട്ടിച്ചേർത്തു. ‘ഉപ്പുമാവ് ഇഷ്ടമാണോ?’ എന്നു ചോദിക്കുന്ന സീനാണ് വിനീത് ഉദാഹരണമായി പറയുന്നത്. ‘”ലിസി ആന്റിയുടെ സൗന്ദര്യവും പ്രിയൻ അങ്കിളിന്റെ കഴിവും കല്യാണിക്കു കിട്ടിയിട്ടുണ്ടെന്നാണ് തോന്നുന്നത് എന്നും വിനീത് പറഞ്ഞു.
പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ജന ഗണ മന’ എന്ന ചിത്രത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ. മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണ് ജന ഗണ മനയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.
കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നതിൽ പ്രയാസവും പ്രശ്നവുമുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തിൽ സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ പരാമർശം.
സന്ദീപ് വാര്യരുടെ വാക്കുകൾ;
കേരളത്തിൽ ദേശ വിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്. അതിൽ നമുക്കൊക്കെ പ്രയാസവും പ്രശ്നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കൾ ഉള്ള ആളാണ് ഞാൻ. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിർമാതാക്കൾ പണമിറക്കാൻ തയ്യാറാണ്. ആരും ഇല്ല. നമ്മുടെ നിർമാതാക്കളുടെ കയ്യിൽ പണമില്ല. നമ്മുടെ ഇടയിൽ നല്ല സംരംഭകരില്ല.
അപ്പുറത്തോ, അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ കുമിഞ്ഞ് കൂടുന്നു. മട്ടാഞ്ചേരി മാഫിയയ്ക്ക് ‘ജന ഗണ മന’ എന്ന പേരിൽ രാജ്യവിരുദ്ധ സിനിമയിറക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരംഭരാകുക എന്നതാണ് ഇത് തടയാനുള്ള വഴി.