പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ആദിപുരുഷ്’ എന്ന പ്രഭാസ് ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.
വൻ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തില്‍ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പ്രഭാസ് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ‘ആദിപുരുഷി’ന്റെ ബജറ്റ് 25 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ പലരേക്കാളും പ്രഭാസിന് ‘ആദിപുരുഷി’നായി പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പ്. പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. ‘സലാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. . ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘സലാറി’നായി.
സലാര്‍ എന്ന പുതിയ ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തിന്റെ സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന. ‘ബാഹുബലി’ എന്ന ഹിറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തി മനംകവര്‍ന്ന നായകനാണ് പ്രഭാസ്. ‘ബാഹുബലി’ പോലെ വൻ ഹിറ്റ് തന്നെയായിരിക്കും പൃഥ്വിരാജും അഭിനയിക്കുന്ന ‘സലാര്‍’ എന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം.
‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രഭാസിന്റെ ‘സലാര്‍’ എന്ന ചിത്രത്തിന്റെ റിലീസ് 2023ലായിരിക്കും.
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്. നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. കുട്ടിക്കാലത്തെ തമാശകളും അനുഭവങ്ങളുമെല്ലാം ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു തന്നെയാണ് ധ്യാൻ ഒരു വിഭാഗം പ്രേക്ഷകരെ കയ്യിലെടുത്തത്. സിനിമകളുടെ പ്രമോഷന്റെ ഭാഗമായി ധ്യാൻ ശ്രീനിവാസൻ നൽകുന്ന ഇന്റർവ്യൂകളിൽ തന്നെയാണ് നടൻ ഇക്കാര്യങ്ങളെല്ലാം തുറന്നു പറയാറുള്ളത്.
ഇനിമുതൽ ഇന്റർവ്യൂ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ് താനെന്നാണ് ധ്യാൻ ഇപ്പോൾ അറിയിക്കുന്നത്. ‘അച്ഛൻ ചികിൽസയൊക്കെ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ടുണ്ട്. ഇനി നല്ല കുട്ടിയായി കുറച്ചു ദിവസം വീട്ടിൽ അടങ്ങിയിരിക്കാമെന്ന് കരുതി’. ധ്യാൻ പറയുന്നു.
ധ്യാൻ തിരക്കഥയെഴുതുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ഫേസ്‍ബുക്കിൽ ലൈവ് എത്തിയതിനിടെയാണ് ഇന്റർവ്യൂ നൽകുന്നതിനെ കുറിച്ച് പ്രതികരിച്ചത്.
”ഇന്റര്‍വ്യൂ ഒക്കെ മടുത്തു. നിര്‍ത്താന്‍ പോവാ. സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ ഓരോ പഴയ കഥകളൊക്കെ പറയുന്നതാ. അപ്പോള്‍ കുറച്ച് പേര്‍ക്ക് ഇന്റര്‍വ്യൂ ഇഷ്ടപ്പെട്ടു എന്ന് പറയും. ഇനി അച്ഛൻ വരുന്നതോടെ നാളെ മുതൽ എനിക്ക് ലോ പ്രൊഫൈൽ ജീവ്തമായിരിക്കും. കുടുംബത്തിൽ പലർക്കും പേടിയുണ്ട്. ഞാൻ ഓരോന്ന് വിളിച്ചു പറഞ്ഞ് നാറ്റിക്കുമോ എന്ന്. ഇത്രേം നാൾ പറഞ്ഞതൊക്കെ അച്ഛനും ചേട്ടനുമായുള്ള കാര്യങ്ങളൊക്കെയാണ്. ഇനി മാമനും മാമിയും പിള്ളേരുമൊക്കെയുണ്ട്. അവർക്കൊക്കെ പേടിയുണ്ട്.ഇപ്പൊ തന്നെ ഞാൻ ഫാമിലി വാട്സപ് ഗ്രൂപ്പിന് പുറത്താണ്. കുറച്ച് ദിവസം കഴിഞ്ഞു ആഡ് ചെയ്തോളും” ധ്യാൻ പറഞ്ഞു.
മീ ടൂ മൂവ്മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പ്രസ്താവനയിലും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. തന്റെ പുതിയ ചിത്രമായ ‘ഉടൽ’ പ്രൊമോഷന്റെ ഭാഗമായി ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിനിടെയാണ് ധ്യാനിന്റെ വിവാദ പരാമർശം. വിവാദമായതോടെ സംഭവത്തിൽ ധ്യാൻ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്,’ എന്നാണ് മീ ടു മൂവ്മെന്റിനെ കുറിച്ചുള്ള ചോദ്യത്തിന് ധ്യാൻ ഉത്തരം നൽകിയത്.
റൂട്ട് കനാല്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവില്‍ മുഖം തിരിച്ചറിയാനാവാത്ത അവസ്ഥയിലായി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയെത്തുടര്‍ന്ന് മുഖം നീര് വന്ന് വീര്‍ത്തതോടെ പുറത്ത് പോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് താരം.
ബെംഗളുരു സ്വദേശിനിയായ സ്വാതി ഓറിക്‌സ് ഡെന്റല്‍ എന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ അസഹ്യമായ വേദന അനുഭവപ്പെടുകയും മുഖം നീര് വയ്ക്കുകയും ചെയ്തു.
ഇതേപ്പറ്റി ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് ചോദിച്ചപ്പോള്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കുറഞ്ഞ് കൊള്ളുമെന്നായിരുന്നു മറുപടി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നീര് വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കണ്ടതോടെ നടി മറ്റൊരു ആശുപത്രിയെ സമീപിച്ചു.
ഇവിടെയെത്തിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തെറ്റായ വിവരങ്ങളും മരുന്നുകളുമാണ് നല്‍കിയതെന്ന് മനസ്സിലാകുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്‌തേഷ്യ നല്‍കുന്നതിന് പകരം സാലിസിറ്റിക് ആസിഡ് ആണ് ഡോക്ടര്‍ കുത്തിവച്ചത്. സംഭവം തിരിച്ചറിഞ്ഞതോടെ നീര് കുറയുന്നതിനും മറ്റുമായി ഈ ആശുപത്രിയില്‍ താരം ചികിത്സ തേടി.
നിലവില്‍ നടി സുഖം പ്രാപിച്ച് വരികയാണെന്നാണ് വിവരം. എഫ്‌ഐആര്‍, 6 ടു 6 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ നടിയാണ് സ്വാതി.
മലയാള സിനിമയിലെ സകലകലാ വല്ലഭന്‍ ആണ് വിനീത് ശ്രീനിവാസന്‍. പാട്ടുകാരനായിട്ടായിരുന്നു തുടക്കം. ഇപ്പോഴിതാ അഭിയനവും സംവിധാനവുമൊക്കെയായി ഒരു സഞ്ചരിക്കുന്ന സിനിമ തന്നെയായി മാറിയിരിക്കുകയാണ് വിനീത്. പാട്ടു പാടിയപ്പോള്‍ മികച്ച ഗായകനും സിനിമയൊരുക്കിയപ്പോള്‍ മികച്ച സംവിധായകന്‍ ആകാനും അഭിനയച്ചപ്പോള്‍ പ്രേക്ഷകരെ സ്പര്‍ശിക്കുന്ന നടനാകാനും വിനീതിന് സാധിച്ചിട്ടുണ്ട്.
പ്രതിഭാശാലിയായ അച്ഛന്റെ മകനാണ് വിനീത്. അച്ഛനുമായുള്ള വിനീതിന്റെ അടുപ്പത്തെക്കുറിച്ചും എല്ലാവര്‍ക്കും. ഇപ്പോഴിതാ കുട്ടിക്കാലത്തെ രസകരമായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് വിനീത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
കഥ നടക്കുമ്പോള്‍ വിനീതിന് പ്രായം വെറും രണ്ട് വയസ് മാത്രമാണ്. ശ്രീനിവാസന്‍ കുടുംബസമേതം കണ്ണൂരിലായിരുന്നു അക്കാലത്ത് താമസിച്ചിരുന്നത്. ചെറുപ്പത്തില്‍ നല്ല കുസൃതിക്കാരനായിരുന്നു വിനീത്. മിക്ക കുട്ടികളേയും പോലെ തന്നെ കരച്ചിലായിരുന്നു കുട്ടി വിനീതിന്റേയും ആവനാഴിയിലെ പ്രധാന ആയുധം.
മകന്റെ വികൃതികളെക്കുറിച്ച് വീട്ടിലേക്ക് വല്ലപ്പോഴും മാത്രം വന്നു പോയിരുന്ന ശ്രീനിവാസന് വലിയ അറിവുണ്ടായിരുന്നില്ല. പക്ഷെ ബുദ്ധിമുട്ടിയത് അമ്മ വിമലയായിരുന്നു. മകന്റെ കരച്ചില്‍ എങ്ങനെ നിര്‍ത്താം എന്ന ചിന്ത ഒടുവില്‍ അവരെ എത്തിച്ചത് ആകാശവാണിയിലായിരുന്നു. അതില്‍ വിനീത് വീണു. ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്നതോടെ വിനീത് കരച്ചില്‍ നിര്‍ത്തുമായിരുന്നു. മറ്റൊന്നിലും ശ്രദ്ധിക്കില്ല പിന്നെ.
അങ്ങനെ പാട്ടുകേട്ടും കൂടെ പാടിയും വിനീത് ശാന്തസ്വരൂപനായി മാറി. പക്ഷെ പിന്നാലെ അടുത്ത പ്രശ്‌നം ഉടലെടുത്തു. ആകാശവാണില്‍ എല്ലാ സമയത്തും പാട്ടില്ല. ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കെയാണ് ശ്രീനിവാസന്‍ കളത്തിലിറങ്ങുന്നത്. കമന്റെ കരച്ചില്‍ നിര്‍ത്താന്‍ പാനസോണിക്കിന്റെ ടേപ്പ് റിക്കോര്‍ഡറും കുറേ കാസറ്റുകളും അദ്ദേഹം ചെന്നൈയില്‍ നിന്നും കണ്ണൂരിലെ വീട്ടിലെത്തിച്ചു.
അങ്ങനെ വീടിന്റെ സ്വീകരണ മുറിയില്‍ ഒരു സ്റ്റാന്‍ഡില്‍ ടേപ്പ് റെക്കോര്‍ഡര്‍ ഇടം പിടിച്ചു. പാട്ട് വച്ചു കൊടുത്താല്‍ മതി, മറ്റൊന്നിലും ശ്രദ്ധിക്കാതെ വിനീത് ആ ലോകത്ത് അങ്ങനെ ഇരുന്നോളും. ഒരിക്കല്‍ വീട്ടുകാര്‍ കാണുന്നത് കാസറ്റിന്റെ ടേപ് പുറത്തേക്ക് വലിച്ചെടുത്ത് കണ്ണിനോട് ചേര്‍ത്ത് പാട്ടു നോക്കി കാണാന്‍ ശ്രമിക്കുന്ന വിനീതിനെയായിരുന്നു.
അച്ഛന്റെ കെട്ടിപ്പിടുത്തത്തെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. അവസാനം പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയില്‍ പ്രണവിനോട് അച്ഛനായ വിജയരാഘവന്‍ നിന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന രംഗം ഓര്‍ത്തുകൊണ്ടാണഅ വിനീത് സംസാരിക്കുന്നത്.
അച്ഛനെ കെട്ടിപ്പിടിക്കുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച സന്ദര്‍ഭങ്ങളൊക്കെയും ഓര്‍ത്തുവെക്കാറുണ്ടെന്നുമാണ് വിനീത് പറയുന്നത്. അച്ഛനിലേക്കുള്ള തന്റെ പാലം അമ്മയാണെന്നാണ് വിനീത് പറയുന്നത്. പറയാതെ പറഞ്ഞും, അമ്മ വഴി പറഞ്ഞുമൊക്കെയാണ് അച്ഛനിലേക്ക് എത്തുന്നതെന്നാണ് വിനീത് പറയുന്നത്.
പൊതുവെ അങ്ങനെ ഒന്നും പുറമെ പ്രകടിപ്പിക്കുന്ന ആളല്ല തന്റെ അച്ഛന്‍ എന്നാണ് വിനീത് പറയുന്നത്. അച്ഛന്‍ ചില ദിവസങ്ങളില്‍ തന്നെ വിളിച്ച് പാട്ട് പാടാന്‍ പറയുമെന്നും അച്ഛന് പാട്ട് വലിയ ഇഷ്ടമാമെന്നും അങ്ങനെ പാടി കഴിഞ്ഞാല്‍ അച്ഛന്‍ കെട്ടിപ്പിടിക്കുമെന്നും വിനീത് പറയുന്നു. അച്ഛന്റെ കെട്ടിപ്പിടുത്തം കിട്ടാന്‍ വേണ്ടി താന്‍ എപ്പോഴും പാട്ടുപാടാന്‍ തയ്യാറായി നില്‍ക്കുമായിരുന്നുവെന്നും വിനീത് പറയുന്നുണ്ട്.
വിനീത് ആദ്യം സംവിധാനം ചെയ് ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രം റിലീസായ ദിവസം സിനിമ എങ്ങനെയായിരിക്കും എന്ന ആശങ്കയില്‍ നില്‍ക്കെ എങ്ങനെയുണ്ട് സിനിമ എന്ന് അച്ഛന്‍ ചോദിച്ചുവെന്നും തന്റെ കണ്ണുകള്‍ നിറഞ്ഞു പോയെന്നും തനിക്കൊന്നും പറയാനില്ലായിരുന്നുവെന്നും വിനീത് പറയുന്നു. അപ്പോള്‍ അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ചെന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ തനിക്ക് ആത്മധൈര്യം കിട്ടുമെന്നും വിനീത് പറയുന്നു.
ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷിബു ബേബി ജോണിന്റെ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയിരുന്നു പിന്നാലെയാണ് പ്രഖ്യാപനം.യുവ സംവിധായകന്‍ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയായ ശേഷം പുതിയ സിനിമ ആരംഭിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം സഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ സി ബാബു പങ്കാളിയായ മാക്‌സ് ലാബും ചേര്‍ന്നാണ് നിര്‍മ്മണം.
‘ ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവ സംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്’ മോഹന്‍ലാല്‍ കുറിച്ചു.
ഷെറിൻ പി യോഹന്നാൻ
നാട്ടിൽ ഒരു ചെറിയ പലചരക്കു കട നടത്തുകയാണ് പ്രകാശൻ. ഇടത്തരം കുടുംബം. വീട് വെക്കാനായി തറ കെട്ടിയിട്ടിട്ട് നാലഞ്ചു വർഷമായി. കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ഓരോ ദിവസത്തെ കാര്യങ്ങൾ നടന്നുപോകുനെന്ന് മാത്രം. മൂത്ത മകൻ ദാസ് പ്ലസ് ടുവിലാണ് പഠിക്കുന്നത്. ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കലാണ് ദാസന്റെ പ്രധാന ഹോബി. ഈ കുടുംബത്തിന്റെ കഥയാണ് ‘പ്രകാശൻ പറക്കട്ടെ’ – ഒരു നാട്ടിൻപ്പുറത്തെ സാധാരണ കുടുംബത്തിന്റെ കഥ.
നാം കണ്ടിട്ടുള്ള നാട്ടിൻപ്പുറ കുടുംബ കഥകളുടെ സ്ഥിരം ശൈലിയിലൂടെയാണ് പ്രകാശനും സഞ്ചരിക്കുന്നത്. കൗമാര പ്രണയവും, സഹോദര സ്നേഹവും ഒക്കെയായി ഒരു കുടുംബത്തിന്റെ കഥ പറയുകയാണിവിടെ. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറെയായി ഒന്നും പറയാൻ പ്രകാശൻ ശ്രമിച്ചിട്ടില്ല. അതാണ് സിനിമയുടെ പ്രധാന പോരായ്മയും.
ദിലീഷ് പോത്തന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തെ പലയിടത്തും താങ്ങിനിർത്തുന്നത്. സൈജു കുറുപ്പിന്റെ ചില സീനുകൾ ചിരിയുണർത്തുന്നുണ്ട്. കഥാപരിസരം ഒരു ഫ്രഷ് ഫീൽ നൽകുന്നുണ്ടെങ്കിലും ശക്തമായ ഒരു കഥയുടെ അഭാവം പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കും. ദാസന്റെ കഥാപാത്ര നിർമിതിയും ദുർബലമാണ്. കുടുംബകഥയിൽ ഇമോഷനും ഇൻസ്പിരേഷനും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഫീൽ ഗുഡ് എന്റർടൈനർ നൽകാനുള്ള ശ്രമം കാണാം. പക്ഷേ അതിൽ സംവിധായകൻ വിജയിച്ചിട്ടില്ല.

തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്. സാന്ദർഭിക തമാശകൾ ഉൾകൊള്ളുന്ന അനേക ചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് (തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, ജോ & ജോ പത്രോസിന്റെ പടപ്പുകൾ തുടങ്ങിവ). ഇവിടെയും സാന്ദർഭിക തമാശകൾ ഉണ്ടെങ്കിലും അതൊന്നും അത്ര ആസ്വാദ്യകരമല്ല. ധ്യാൻ ശ്രീനിവാസന്റെ മോശം തിരക്കഥയോടൊപ്പം ശരാശരി മേക്കിങ് കൂടിയാവുന്നതോടെ പുതിയതൊന്നും ഓഫർ ചെയ്യാത്ത ചിത്രമായി പ്രകാശൻ മാറുന്നു.
വിദ്യാർഥികളെ അധ്യാപകർ ചൂഷണം ചെയ്യുന്ന രംഗങ്ങളും പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളുടെ ചിത്രം പകർത്തുന്ന രംഗങ്ങളുമൊക്കെ നായകന്റെ ഹീറോയിസത്തിന് വേണ്ടി ഉപയോഗിച്ചതുപോലെയാണ് അനുഭവപ്പെട്ടത്. രണ്ടാം പകുതിയിൽ ഒരു ഇമോഷണൽ ഡ്രാമയായി ചിത്രം വഴിമാറുന്നുണ്ട്. ആ സീനുകളൊന്നും പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നില്ല. വളരെ ഫ്ലാറ്റ് ആയൊരു കഥയിൽ പ്രകാശൻ പറന്നുയരാൻ ബുദ്ധിമുട്ടുന്നുണ്ട്.
Bottom Line – പ്രകടനങ്ങളിൽ നിലവാരം പുലർത്തുമ്പോഴും ദുർബലമായ തിരക്കഥയും താല്പര്യമുണർത്താത്ത സംഭവവികാസങ്ങളുമുള്ള ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. കണ്ടുപരിചയിച്ച അതേ കഥ തന്നെ – പുതുമയുള്ളൊരു കഥാഗതിയോ രസകാഴ്ചയോ പ്രതീക്ഷിച്ച് പ്രകാശന് ടിക്കറ്റ് എടുക്കേണ്ടെന്ന് ചുരുക്കം.
മലയാളത്തിലെയടക്കം ഒരുകാലത്തെ സൂപ്പർ നായികയായിരുന്നു ഐശ്വര്യ ഭാസ്കർ. തെന്നിന്ത്യൻ താര റാണിയായി വിലസിയിരുന്ന ഐശ്വര്യ അക്കാലത്തെ സൂപ്പർ നായകൻമാരുടെയൊക്കെ നായികയായും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.
രജനി കാന്തിനൊപ്പം യജമാനിലും മോഹൻലാലിനുമൊപ്പം ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലും അരങ്ങ് തകർത്ത താരറാണിക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ജീവിതത്തെക്കുറിച്ചുള്ള ഐശ്വര്യയുടെ വെളിപ്പെടുത്തൽ പലർക്കും വിശ്വസിക്കാൻ പ്രയാസമാകും.
സിനിമയിലെ സ്ഥിര സാന്നിധ്യം നഷ്ടമായതോടെ കഷ്ടപ്പാടിന്‍റെ കഥകളാണ് അവർക്ക് പറയാനുള്ളത്. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ഇന്ന് ജീവിക്കുന്നതെന്നാണ് പഴയ സൂപ്പർ നായികയുടെ വെളിപ്പെടുത്തൽ. അതില്‍ തനിക്ക് തെല്ലും വിഷമം ഇല്ലെന്നും സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ വ്യക്തമാക്കി.
സിനിമയിൽ നിന്ന് ഉണ്ടാക്കിയ സമ്പത്തൊക്കെ ഇക്കാലയളവിനുള്ളിൽ തീർന്നുപോയി. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തതിനാൽ തന്നെ വരുമാനവും ഇല്ലാതായി. സാമ്പത്തികാവസ്ഥ ഇപ്പോൾ ഭദ്രമല്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല എന്നതാണ് വലിയ സന്തോഷം. മറ്റാരും വീട്ടിലില്ലെന്നും മകള്‍ വിവാഹം കഴിഞ്ഞ് പോയെന്നും അവർ വിവരിച്ചു. എന്ത് ജോലി ചെയ്യാനും ഒരു മടിയുമില്ല. അടിച്ച് വാരലും കക്കൂസ് കഴുകലുമടക്കമുള്ള എന്ത് ജോലിയും സന്തോഷത്തോടെ തന്നെ ചെയ്യുമെന്നും അഭിമുഖത്തിൽ അവർ വിവരിച്ചു.
ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസും അതില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നതുമെല്ലാം ഏറെ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയതാണ്. കേസെല്ലാം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങള്‍ തലപൊക്കുകയാണ്. താനിപ്പോഴും ഡെപ്പിനെ സ്‌നേഹിക്കുന്നുവെന്നും താനൊരു നല്ല ഇരയല്ലെന്നും ഹേര്‍ഡ് പറയുന്നു. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആംബറിന്റെ പരാമര്‍ശം.
വിചാരണ വേളയില്‍ തന്റെ മനസ്സിലെ ഒരുഭാഗം ഡെപ്പിനെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന് ഹേര്‍ഡ് പറഞ്ഞിരുന്നു. ഇതെക്കുറിച്ച് അഭിമുഖകര്‍ത്താവ് ഹേര്‍ഡിനോട് ചോദിച്ചു. ഇത്രയും കോലാഹലങ്ങള്‍ നടന്നിട്ടും ഡെപ്പിനെ സ്‌നേഹിക്കുന്നുവോ എന്നായിരുന്നു ചോദ്യം. അതെ, തീര്‍ച്ചയായും സ്‌നേഹിക്കുന്നു. ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് അദ്ദേഹത്തെ സ്‌നേഹിച്ചത്. അതുകൊണ്ടു തന്നെ ഡെപ്പിനോട് എനിക്ക് മോശം വികാരങ്ങളില്ല. ഇത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല- ഹേര്‍ഡ് പറഞ്ഞു.
‘താനൊരു നല്ല ഇരയല്ല. മറ്റുള്ളവരാല്‍ ഇഷ്ടപ്പെടുന്ന ഇരയല്ല. ഒരു മികച്ച ഇരയുമല്ല’- ഹേര്‍ഡ് കൂട്ടിച്ചേര്‍ത്തു.
മറ്റൊരു മാധ്യമത്തിന് നേരത്തേ നല്‍കിയ അഭിമുഖത്തില്‍ ഹേര്‍ഡ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിചാരണ സുതാര്യമായിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഡെപ്പിന് അനുകൂലമായി സാക്ഷി പറഞ്ഞവരെ കൂലിത്തൊഴിലാളികള്‍ എന്നാണ് അഭിമുഖത്തില്‍ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്കെതിരെ സാക്ഷി പറഞ്ഞവരെല്ലാം ഡെപ്പില്‍നിന്ന് പണം വാങ്ങിയെന്നും ഹേര്‍ഡ് പറഞ്ഞു
‘സാധാരണക്കാരന് അതൊക്കെ അറിയണമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് ഞാന്‍ അത് വ്യക്തിപരമായി എടുക്കുന്നില്ല. പക്ഷേ, ഈ വെറുപ്പും വിദ്വേഷവും ഞാന്‍ അര്‍ഹിക്കുന്നുവെന്ന് ഉറപ്പുള്ള ഒരാള്‍ക്ക് പോലും, ഞാന്‍ കള്ളം പറയുകയാണെന്ന് വിചാരിച്ചാലും, നിങ്ങള്‍ക്ക് ഇപ്പോഴും എന്റെ കണ്ണുകളിലേക്ക് നോക്കാന്‍ കഴിയില്ല.’ ആംബര്‍ ഹേര്‍ഡ് പറഞ്ഞു.
‘എങ്ങനെയാണവര്‍ വിധി പ്രസ്താവിക്കുക? അവരെല്ലാം ഓരോ കസേരകളിലിരുന്ന് മൂന്നാഴ്ച തുടര്‍ച്ചയായി എല്ലാം കേട്ടു.’ ശമ്പളം വാങ്ങുന്ന ജീവനക്കാരില്‍ നിന്നുള്ള നിരന്തരമായ സാക്ഷ്യമായിരുന്നു വിചാരണയുടെ അവസാനം വരെയുണ്ടായതെന്നും ഹേര്‍ഡ് ആരോപിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മാനനഷ്ടക്കേസില്‍ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യു.എസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിച്ചത്. ഡെപ്പിനെതിരെ ആംബര്‍ ഹേര്‍ഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ 2 ദശലക്ഷം ഡോളറാണ് ഹേര്‍ഡിന് പിഴയായി ഡെപ്പ് നല്‍കേണ്ടത്.
2018-ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ആംബര്‍ ഹേര്‍ഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ജോണി ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, അതിന് തൊട്ടുപിന്നാലെ ഡിസ്നി അടക്കമുള്ള വന്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ സിനിമകളില്‍നിന്ന് ഡെപ്പിനെ ഒഴിവാക്കി. തന്നെ വ്യക്തിഹത്യചെയ്യാനും സിനിമാജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ല്‍ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേര്‍ഡും നല്‍കി. 2015-ലായിരുന്നു ഇവരുടെ വിവാഹം.
പ്രാസം ഒപ്പിച്ചുള്ള സംസാരശൈലിയിലൂടെ സ്റ്റേജിനേയും ടെലിവിഷൻ പ്രേക്ഷകരേയും ചിരിപ്പിച്ച സാജൻ പള്ളുരുത്തി തന്റെ കഴിഞ്ഞകാലത്തെ ദുരിതങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു സാജൻ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
ഒൻപത് വർഷം എവിടേയും കാണാനേയില്ലായിരുന്നു സാജനെ. എവിടെയായിരുന്നു? എന്നായിരുന്നു എംജി ശ്രീകുമാറിന്റെ ചോദ്യത്തിനാണ് സാജൻ മറുപടി പറഞ്ഞത്. സജീവമായി പരിപാടികളുമായി കഴിയുന്നതിനിടെയാണ് കലാരംഗത്തു നിന്നും മാറിനിൽക്കേണ്ടി വന്നത്. അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായതോടെയാണ ്എല്ലാം തകിടം മറിഞ്ഞതെന്ന് സാജൻ പറയുന്നു.
ചികിത്സയ്ക്കും മറ്റും ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു സഹോദരനുണ്ട്. അവൻ ഭിന്ന ശേഷിക്കാരനാണ്. അവന്റെ കാര്യങ്ങളൊക്കെ നമ്മൾ ചെയ്ത് കൊടുക്കണം. ആ സമയത്താണ് അമ്മയ്ക്ക് പ്രഷർ കയറി വെന്റിലേറ്ററിലാകുന്നത്. പത്തിരുപത് ദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നെയായിരുന്നു അമ്മയുടെ മരണം. അതിന് ശേഷം ഒൻപത് കൊല്ലം അച്ഛൻ കിടപ്പിലായിരുന്നു. ഒരു മുറിയിൽ അച്ഛനും ഒരു മുറിയിൽ അനിയനും. ഇവരെ നോക്കാൻ വേണ്ടി ഞാൻ അങ്ങ് നിന്നു. ആ ഒൻപത് വർഷം വനവാസമായിരുന്നു.
‘ഒരുപാട് അവസരങ്ങൾ വന്ന കാലമായിരുന്നു അത്. ചില പരിപാടികൾക്കൊക്കെ പോകുമായിരുന്നു. വിദേശത്തൊക്കെ പോയാൽ പരിപാടി കഴിഞ്ഞാൽ അടുത്ത ഫ്ളൈറ്റിൽ കയറി നാട്ടിലേക്ക് പോരുകയായിരുന്നു. വീട്ടിൽ നിന്നും വിളി വന്നാൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ടെൻഷനായിരുന്നു’- സാജൻ പറയുന്നു.
അമ്മ മരിച്ചിട്ട് 13 കൊല്ലവും അച്ഛൻ മരിച്ചിട്ട് നാല് കൊല്ലവുമായി. ഇതിനിടെ സോഷ്യൽമീഡിയയിൽ ഞാനൊന്ന് മരിച്ചു. ഞാനല്ല മരിച്ചത് കലാഭാവൻ സാജൻ ആണ് മരിച്ചതെന്ന് പറഞ്ഞ് എല്ലാവരേയും മനസിലാക്കി. ഒരു ഉയർച്ചയുണ്ടെങ്കിൽ ഒരു താഴ്ചയുമുണ്ടാകും. പിന്നെയാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ തിരികെ വരുന്നത്- സാജൻ പറയുന്നു.