Movies

ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടിപി മാധവനെ കണ്ട് വികാരധീനയായി
നടി നവ്യാ നായര്‍. പത്തനാപുരം ഗാന്ധിഭവനില്‍ വച്ചാണ് നടി മാധവനെ കണ്ടുമുട്ടിയത്.ഒത്തിരി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടന്‍ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു.

ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ.ഇവിടെ വന്നപ്പോഴാണ് ടിപി മാധവന്‍ ചേട്ടനെ കാണുന്നത്. കല്യാണരാമനും ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളായിരുന്നു. അദ്ദേഹം ഇവിടെയായിരുന്നുവെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് കണ്ടപ്പോള്‍ വലിയൊരു ഷോക്കായിരുന്നു.

ഇവിടെ താമസിക്കുന്നവരെ ഒക്കെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷെ ഞാനെത്തിയത് കുറച്ച് വൈകിപ്പോയി.അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നത്. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസിലായി’ നവ്യ നായര്‍ പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ

പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത സോളമനെ തേടിയാണ് എസ് ഐ സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളിമലയിലെത്തുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളാണ് സോളമൻ. പരോൾ പൂർത്തിയായിട്ടും കീഴടങ്ങാത്തതിന് അയാൾക്കൊരു കാരണമുണ്ട്. കൊലപാതകിയായതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും അനീതിയുടെയും ചരിത്രം.

‘ജോസഫി’ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ സിനിമയുടെ പ്രധാന ആകർഷണം ആയിരുന്നു. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സുരാജും ഇന്ദ്രജിത്തും. എന്നാൽ ട്രെയ്ലറിലെ ത്രിൽ ഒക്കെ അവിടെ മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നെങ്കിലും പിന്നീട് ഒരു ഇമോഷണൽ ഫ്ലാഷ്ബാക്ക് പറഞ്ഞ് നമ്മൾ കണ്ടുമടുത്ത ചിത്രങ്ങളുടെ പറ്റേണിലൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്.

35 വർഷങ്ങൾക്ക് മുൻപ് പട്ടുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ട ഒരേയൊരാളാണ് സോളമൻ എന്ന ഡയലോഗിൽ നിന്നുതന്നെ ഇനി വരാനുള്ള രംഗങ്ങളുടെ സ്വഭാവം പിടികിട്ടും. നായകനെ വളർത്തുന്ന പുരോഹിതൻ, കല്യാണത്തലേന്ന് നായകനൊപ്പം ഒളിച്ചോടുന്ന നായിക, പ്രതികാരം ചെയ്യാനെത്തുന്ന കല്യാണചെക്കൻ, മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ (പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്ന് എത്തുന്നവർ) തുടങ്ങിയ ടൈപ്പ് കഥാപാത്രങ്ങൾ ഇവിടെയും സുലഭം. കഥയിലെ പ്രെഡിക്റ്റബിലിറ്റിയാണ് ഏറ്റവും വലിയ പോരായ്മ. സോളമന്റെ ഫ്ലാഷ്ബാക്ക് ആരംഭിക്കുമ്പോൾ തന്നെ കഥ ഒരുവിധം മനസ്സിലാകും.

സോളമന്റെയും ഭാര്യയുടെയും സ്നേഹവും, കുടുംബ ബന്ധവുമൊക്കെ പകർത്തി ഒരു പാട്ടും നൽകി സിനിമ നീളുന്നു. നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം, അതിന് കാരണക്കാരായവർ, പ്രതികാരം… ഇങ്ങനെ ഒരൊറ്റ വരിയിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തിലെ മ്യാരക ട്വിസ്റ്റ്‌ ഒക്കെ ഔട്ട്‌ഡേറ്റഡ് ആയിപോയെന്ന് സംവിധായകനും തിരക്കഥാകൃത്തിനും മനസിലാകാത്തതാണോ?

ഒരു കുടുംബ കഥ പറയുന്നുണ്ടെങ്കിലും പ്രേക്ഷകനെ വൈകാരികമായി സ്വാധീനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇവിടെയെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി ദുർബലമായൊരു കഥയെ താങ്ങി നിർത്താൻ സുരാജ് ശ്രമിക്കുന്നത് കാണാം. മികച്ച ലോങ്ങ്‌ ഷോട്ടുകൾ, നിലവാരമുള്ള പ്രകടനം എന്നിവ മാത്രമാണ് എടുത്തു പറയാനായുള്ളത്. എം പത്മകുമാറും രഞ്ജിൻ രാജും വീണ്ടും ഒന്നിച്ചതുകൊണ്ടാവണം ചിലയിടങ്ങളിൽ ‘ജോസഫി’നോട് സാമ്യമുള്ള സംഗീതം കടന്നുവരുന്നുണ്ട്.

Last Word – ഔട്ട്‌ഡേറ്റഡ് ആയ കഥയും കഥാസന്ദർഭങ്ങളുമുള്ള ചിത്രം. പ്രതികാരവും അതിനു പിന്നിലെ കാരണങ്ങളുമെല്ലാം നമ്മൾ കണ്ടുമടുത്തത് തന്നെ. ദുർബലമായൊരു തിരക്കഥയിൽ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ വൈകാരിക ബന്ധം സൃഷ്ടിക്കുന്ന രംഗങ്ങളോ ഫലമുണ്ടാക്കുന്നില്ല. ഇമ്പ്രെസ്സീവായി യാതൊന്നുമില്ലാത്ത ചിത്രം.

യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് നടന്‍ കൊല്ലം തുളസി രംഗത്ത്. യൂറിന്‍ തെറാപ്പി ശാസ്ത്രീയമാണെന്നും അല്ലെന്നും തരത്തിലുള്ള സംവാദം നടക്കവേയാണ് കൊല്ലം തുളസിയുടെ പ്രതികരണം.

യൂറിന്‍ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്ന് കൊല്ലം തുളസി പറഞ്ഞു. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും നടന്‍ പറഞ്ഞു.

എനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും കൊല്ലം തുളസി പറഞ്ഞു.

അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്.

എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി- കൊല്ലം തുളസി പറഞ്ഞു.

മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് ഐഎംഎ പ്രതിനിധി ഡോക്ടര്‍ ആര്‍ ശ്രീജിത്ത് പറയുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത സാധനങ്ങളാണ് മലവും മൂത്രവും. ക്രിയാറ്റിനും അമോണിയ ഉള്‍പ്പെടെയുള്ളവ മൂത്രത്തിലൂടെ പുറം തള്ളുന്നു. അതിന് രോഗം മാറ്റാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മൂത്ര ചികിത്സയ്ക്ക് അടിസ്ഥാനമില്ല.

മലയാളത്തിലെ യുവനടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് തിരയുന്നതിനിടെ പരാതിയുമായി അമ്മ രംഗത്ത്. മകന് എതിരായ നടിയുടെ പരാതി വ്യാജമെന്ന് അമ്മ മായ ബാബു ആരോപിച്ചു.

ഇക്കാര്യം വിശദീകരിച്ച് ഇവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മായ ബാബു, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.

മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബുവിന്റെ പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്.

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കി നടി നിഖില വിമല്‍. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്നും മറ്റ് മൃഗങ്ങള്‍ക്ക് ഇല്ലാത്ത പരിഗണന പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നും നിഖില പറഞ്ഞു.

‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം.’

‘കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്.’ ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തില്‍ നിഖില പറഞ്ഞു.

നവാഗതനായ അരുണ്‍ ടി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജോ ആന്‍ഡ് ജോ. മാത്യു, നസ്ലെന്‍, നിഖില വിമല്‍, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സഹോദരങ്ങളായ ജോമോനും ജോമോളുമായാണ് മാത്യുവും നിഖിലയുമെത്തുന്നത്.

അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 

ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മകനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ലെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ധ്യാന്‍ പറഞ്ഞു. അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും താല്‍പര്യമില്ലാത്ത വ്യക്തിയാണ് ശ്രീനിവാസന്‍ എന്നതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘അച്ഛന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ട്. സ്‌ട്രോക്ക് വന്നിരുന്നു. അതേ തുടര്‍ന്ന് ചെറിയ ബുദ്ധിമുട്ട് സംസാരിക്കാനടക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്.’

‘ഭയങ്കര പോസറ്റീവ് കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ കുഴപ്പങ്ങളൊന്നുമില്ല. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ല. ഞങ്ങള്‍ അച്ഛന്റെ വായില്‍ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്.’

‘ചിലപ്പോള്‍ തുപ്പാന്‍ ശ്രമിക്കും. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം അലോപ്പതി മരുന്ന് കഴിക്കാന്‍ തയ്യാറല്ല. ശരിക്കും കുത്തികയറ്റേണ്ട അവസ്ഥയാണ്’ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള ശ്രീനിവാസന്‍ പലപ്പോഴും ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിച്ചിട്ടുണ്ട്. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞിട്ടും അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയ ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോപ്പതി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

ഷെറിൻ പി യോഹന്നാൻ

ഏഴു ദിവസത്തിനുള്ളിൽ തക്ഷകന്റെ കടിയേറ്റു മരണം സംഭവിക്കുമെന്ന ബ്രാഹ്മണശാപം ഉണ്ടായതായി അറിഞ്ഞ പരീക്ഷിത് മഹാരാജാവ് അതിൽ നിന്ന് രക്ഷപെടാനായി പല വഴികളും തേടുന്നു. സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിതു. കൊട്ടാര സുരക്ഷയ്ക്കായി ഉയരമുള്ള മദയാനകളെ ഏർപ്പാടാക്കി. എന്നാൽ സ്വയം അഹങ്കരിച്ചിരുന്ന രാജാവിന് മുന്നിൽ ഏഴാം ദിവസം ഒരതിഥി എത്തി – ഒരു പുഴു. രൂപം മാറി വന്ന തക്ഷനായിരുന്നു അത്. ആ പുഴുവിന്റെ കടിയേറ്റ് രാജാവ് മരിച്ചു.

പുരാണത്തിലെ ഈ കഥ പലയിടത്തായി പ്ലേസ് ചെയ്യുകയും അതിലൂടെ ശക്തമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന ചിത്രമാണ് ‘പുഴു’. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം, ‘ഉണ്ട’യ്ക്ക് ശേഷം ഹർഷാദിന്റെ തിരക്കഥ തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് തന്നെ പുഴു ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പൻ എന്ന നാടക നടനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ആദ്യ അരമണിക്കൂറിൽ തന്നെ സിനിമ പറയുന്ന രാഷ്ട്രീയം കൃത്യമായി പ്രേക്ഷകനിൽ എത്തുന്നുണ്ട്. ഒരു കരണത്തടിയിലൂടെ അത് കൂടുതൽ നീറി പുകയുന്നു.

സമ്പന്നനായ, താൻ പറയുന്നതാണ് ശരി എന്ന് കരുതുന്ന, തിരുത്താൻ തയ്യാറാകാത്ത, തന്റെ ആഗ്രഹപ്രകാരം മകനെ വളർത്തുന്ന ഒരാളാണ് കുട്ടൻ. ഇതിലുപരയായി കടുത്ത ജാതിവിദ്വേഷവും ദുരഭിമാനവും അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വല്ല കക്കൂസും കഴുകി ജീവിച്ചൂടെ എന്നാണ് അദ്ദേഹം കുട്ടപ്പനോട് ചോദിക്കുന്നത്. ഉന്നതകുലജാതനായ ഒരുവന്റെ ചിന്താഗതി അവിടെ വെളിവാക്കുന്നു. പല രഹസ്യങ്ങളും ഉള്ളിൽ സൂക്ഷിക്കുന്ന, കടുത്ത ജാതി-മത വിദ്വേഷം പേറുന്ന, മരണഭയത്തോടെ ജീവിക്കുന്ന, ടോക്സിക് പേരെന്റിങ്ങിന്റെ ഉത്തമ ഉദാഹരണമായ കുട്ടനെ മമ്മൂട്ടി ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സൂക്ഷ്മ ഭാവങ്ങളിലൂടെ അദ്ദേഹം ഞെട്ടിക്കുന്നുണ്ട്. കലങ്ങിമറിഞ്ഞ മനസ്സുമായി ജീവിക്കുന്ന നായകൻ മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരുന്നു. ക്ലൈമാക്സിൽ പറയുന്നതുപോലെ, ഇത് മമ്മൂട്ടിയുടെ പരകായ പ്രവേശമാണ്. ഭാസ്കരപട്ടേലരെ പോലെ, അഹമ്മദ് ഹാജിയെ പോലെ, കുട്ടനെ പോലെ ഇനിയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി വിസ്മയിപ്പിക്കട്ടെ.

നിരന്തരം അവഗണകൾ നേരിട്ട് ഇപ്പോൾ അതിനോട് എതിർത്തു നിൽക്കുന്ന, കലയിലൂടെ കാലുറപ്പിച്ചു നിൽക്കുന്ന കുട്ടപ്പനും ഗംഭീരമാണ്. കുട്ടന്റെ ഭയത്തിന് കാരണമാകുന്നത് ഇയാളാണ്. അപ്പുണി ശശിയുടെ മികച്ച പ്രകടനം ഈ കഥാപാത്രത്തെ കൂടുതൽ സുന്ദരമാക്കുന്നു. തനിക്ക് ലഭിച്ച വേഷം പാർവതിയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ രഹസ്യാത്മകത നിലനിർത്തുന്നതിൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മുഖ്യ പങ്ക് വഹിക്കുന്നു.

ആദ്യ പകുതിയിൽ ചിലയിടത്ത് വ്യക്തക്കുറവ് ഉണ്ടാവുന്നുണ്ട്. എഡിറ്റിങ്ങും പെർഫെക്ടായി അനുഭവപ്പെട്ടില്ല. എന്നാൽ, സിനിമയുടെ വലിയ പോരായ്മ ക്ലൈമാക്സ്‌ ആണെന്ന് തോന്നി. ഇത്തരമൊരു ചിത്രത്തിൽ ഇസ്ലാമോഫോബിയ ഒളിച്ചു കടത്തുകയാണോയെന്ന സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള ക്ലൈമാക്സായിരുന്നു. എന്നാൽ ആശയപരമായും പ്രകടനപരമായും മികച്ചു നിൽക്കുന്നതിനാൽ മൊത്തത്തിലുള്ള ഔട്ട്‌പുട്ടിൽ ‘പുഴു’ വിജയമാണ്.

Last Word – പുഴു ഒരു പൊളിറ്റിക്കൽ സിനിമയാണ്. തമിഴ് സിനിമ ശക്തമായി സംസാരിക്കുന്ന Caste Politics ആണ് ഇവിടെയും വിഷയം. എന്നാൽ അതിനെ തീവ്രമായി പ്രേക്ഷകരിൽ എത്തിക്കാൻ പുഴുവിന് സാധിക്കുന്നു. രഹസ്യാത്മകത നിലനിർത്തികൊണ്ട് തന്നെ ഇഴഞ്ഞു നീങ്ങുന്ന, സമൂഹത്തിന്റെ പൊതുബോധ നിർമിതിയെ ദംശിക്കുന്ന, കലാമൂല്യമുള്ള ഒരു ചിത്രം.

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ മോഡിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനില്‍ ബാബുവാണ്. മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രമായിരിക്കും 9 എം.എം.

9 എം.എം എന്ന സിനിമയുടെ കഥ പറയുന്നതിന് മുമ്പ് താന്‍ ഒരു കുടുബകഥയാണ് മഞ്ജു വാര്യരോട് പറഞ്ഞതെന്നും, അതില്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

സിനിമ ഒരു ത്രില്ലറാണ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ആ സിനിമയുടെ കഥ എഴുതിയത്.ഞാന്‍ മഞ്ജു ചേച്ചിയോട് ആദ്യം നാട്ടിന്‍പുറത്തെ ഒരു വീട്ടമ്മയായ ടീച്ചറുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ചേച്ചിക്ക് അതായിരിക്കും താല്‍പര്യം എന്ന് തോന്നിയിട്ടാണ് ആ കഥ പറഞ്ഞത്.

എന്നാല്‍, ‘എനിക്ക് ഇതുപോലുള്ള കഥകള്‍ കേട്ട് മടുത്തു ധ്യാന്‍, പുതിയതായി എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. ഞാന്‍ ചെയ്തിട്ടില്ലാത്ത കഥ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഈ കഥ ചെയ്താല്‍ സ്റ്റീരിയോടൈപ്പ്ഡാവും. അതുകൊണ്ട് ഇതുപോലുള്ള കഥകള്‍ എനിക്ക് ചെയ്യണ്ട. പുതുമയുള്ള കഥ എന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാം,’ എന്ന് ചേച്ചി എന്നോട് പറഞ്ഞു. അങ്ങനെയാണ് 9 എം.എം സിനിമയുടെ കഥ ഞാന്‍ ചേച്ചിയോട് പറയുന്നത്.

”ഇത് വലിയ ഒരു സിനിമയാണ്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായാണ് നമ്മള്‍ ഇത് ചെയ്യുന്നത്. തമിഴില്‍ നിന്നും ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. അതുകൊണ്ടാണ് സിനിമ തുടങ്ങാന്‍ സമയം എടുക്കുന്നത്.

ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ സമയത്ത് ഷൂട്ടിംഗ് തുടങ്ങും എന്ന് വിചാരിക്കുന്നു,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് 9 എം.എം നിര്‍മിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.

സാം സി.എസ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗാനരചയിതാവ് മനു മഞ്ജിത്, എഡിറ്റര്‍ സംജിത് മുഹമ്മദ്. യാനിക് ബെന്നാണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്.

അതേസമയം, രതീഷ് രഘുനന്ദന്റ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാവുന്ന ‘ഉടല്‍’ എന്ന ചിത്രം മെയ് 20ന് റിലീസ് ചെയ്യുകയാണ്. ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.

കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ധാരാളം കാമുകിമാരുണ്ടായിരുന്നെന്നും അതിന് അച്ഛന്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പുള്ളി വഴക്ക് പറയുമ്പോള്‍ നമ്മളെ അടിച്ച് താഴ്ത്തി കളയും. എനിക്കിപ്പോഴും ഓര്‍മ്മയുള്ള ഒരു സംഭവമുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു. ഞാന്‍ ബൈക്കില്‍ പെണ്‍പിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയില്‍ എവിടെന്നെങ്കിലും അച്ഛന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് സംശയമുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

”ഒരു തവണ ഇതിന് എന്നെ അച്ഛന്‍ വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിനീത് ചേട്ടന്റെ മുമ്പില്‍ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അച്ഛന്‍ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു.

ഇത് കേട്ടപ്പോള്‍ ചേട്ടന്‍ എന്നെ നോക്കിയിട്ട് കൃഷിയില്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അതെ എന്ന് കാണിക്കുകയും ചെയ്തു. അപ്പോള്‍ അച്ഛന്‍ എടാ കിഴങ്ങാ, ആ കൃഷിയല്ലടാ പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിലേയ്ക്ക് ചേക്കേറിയ താരമാണ് നടി പാർവതി തിരുവോത്ത്. അടുത്തിടെ മമ്മൂട്ടി ചിത്രമായ കസബയിലെ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ വലിയ തോതിൽ വിമർശനങ്ങളും താരം നേരിട്ടിരുന്നു. കസബയിൽ സ്ത്രീവിരുദ്ധത ആഘോഷിച്ചതിനെതിരെയായിരുന്നു പാർവതിയുടെ വിമർശനം. ഇതിന് പിന്നാലെ അവർക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും നടന്നിരുന്നു.

എന്നാൽ അത് കേരളത്തിൽ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുത്തു എന്ന് വെളിപ്പെടുത്തുകയാണ് താരം. വിവാദങ്ങൾ തന്നെ ബാധിച്ചില്ലെന്നും പകരം സത്യങ്ങൾ തുറന്ന് പറയാൻ കൂടുതൽ ധൈര്യം തന്നു എന്നും പാർവതി പറയുന്നു. ‘കേരളത്തിൽ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാൻ ആ തുറന്നുപറച്ചിൽ സഹായിച്ചു. ഇപ്പോൾ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിർമിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത പുലർത്തുന്നുണ്ട്. ആ ഒരു മാറ്റത്തിന് വേഗത നൽകിയ സ്റ്റേറ്റ്മെന്റായിരുന്നു അത്. അത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ വിവാദങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. പകരം എന്തുസംഭവിച്ചാലും സത്യം തുറന്ന് പറയാനുള്ള ധൈര്യം കൂട്ടുകയാണ് ചെയ്തതെന്നും നടി കൂട്ടിച്ചേർത്തു.

തനിക്കും മമ്മൂട്ടിക്കുമിടയിൽ അത് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും പാർവതി പറയുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു ആ സംഭവത്തിന് പിന്നാലെ ഉണ്ടായ ‘പൊങ്കാല”ക്കിടയിൽ ഞാൻ അദ്ദേഹത്തിന് മെസേജയച്ചു. ഞാൻ പേഴ്സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നവുമില്ല. ഞാൻ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തിൽ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞതെന്നും പാർവതി വ്യക്തമാക്കി.

എന്നാൽ മാധ്യമങ്ങൾ ഞാൻ പറയുന്നത് എങ്ങനെ കൊടുക്കും എന്നതിനെ പറ്റി ഞാൻ ബോധവതിയാണ്. നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാവും ഞാൻ സംസാരിക്കുന്ന പ്ലാറ്റ് ഫോമുകൾ സെലക്ടീവാണ്. വാക്കുകൾ വളച്ചൊടിച്ചാൽ എന്റെ പ്രതികരണം വലുതായിരിക്കുമെന്നും താരം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved