Movies

ഷെറിൻ പി യോഹന്നാൻ

ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട്, രാഷ്ട്രത്തിന്റെ സമകാല അവസ്ഥയോട്, നീതിപീഠത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സിനിമ ഒരു ആയുധമാക്കുന്നു. ഇത്തരം സിനിമകൾ നിർമ്മിക്കാനും അതിലഭിനയിക്കാനും പ്രിത്വിരാജ് എന്ന നടൻ തയ്യാറാകുന്നു – അഭിനന്ദനാർഹമായ കാര്യം. ഡിജോ ജോസിന്റെ ‘ജന ഗണ മന’ ഒരു പൊളിറ്റിക്കൽ – കോർട്ട് റൂം ഡ്രാമയാണ്. നമ്മൾ എന്നെങ്കിലുമൊക്കെ ചോദിച്ച, സ്വയം മനസ്സിലാക്കിയ, തിരിച്ചറിഞ്ഞ കാര്യങ്ങളാണ് സിനിമ സധൈര്യം മുൻപോട്ട് വെക്കുന്നത്. അത് വെറുതെ അവതരിപ്പിക്കുകയല്ല. മറിച്ച് ശക്തമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്.

രാമനഗര കേന്ദ്ര സർവകലാശാലയിലെ അധ്യാപികയുടെ മരണത്തെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ പെട്ടെന്നു തന്നെ രാജ്യമൊട്ടാകെ വ്യാപിക്കുന്നു. എത്രയും വേഗം പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. അന്വേഷണ ചുമതല എസിപി സജൻ കുമാറിനാണ്. അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത് – ആദ്യ പകുതി വരെ. രണ്ടാം പകുതിയിൽ ഒരു കോർട്ട് റൂം ഡ്രാമയായി ചിത്രം രൂപം മാറുന്നു.

അന്വേഷണത്തിൽ ഭരണകൂടത്തിന്റെ കൈകടത്തൽ ഉണ്ടാവുമ്പോൾ, ഏവരും പ്രതികളെന്ന് വിധിയെഴുതിയവർക്ക് ശിക്ഷ നടപ്പാക്കാൻ കഴിയാതെ വരുമ്പോൾ നീതിയാണോ നിയമമാണോ നോക്കേണ്ടത്? ജനങ്ങളുടെ പൊതുവികാരത്തോടൊപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോൾ അതിനെ റദ്ദ് ചെയ്യുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ. ആ കാഴ്ചകളാണ് ഇന്നത്തെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി. അവിടെ തെളിയുന്ന കാഴ്ചയും ഉയരുന്ന സത്യങ്ങളും കാഴ്ചക്കാരനെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.

എസിപി സജൻ കുമാറായുള്ള സുരാജിന്റെ മികവുറ്റ പ്രകടനമാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്. കൂടുതൽ തീവ്രമായി കഥ പറയാൻ ഒരു നിലമൊരുക്കുന്നു എന്നതിലുപരി ഒന്നാം പകുതിയിൽ താല്പര്യമുണർത്തുന്ന കാഴ്ചകൾ കുറവാണ്. “In the matters of conscience the law of the majority has no place” – ഗാന്ധിജിയുടെ ഈ വാചകങ്ങളാണ് രണ്ടാം പകുതിയിലേക്ക് വഴി തുറക്കുന്നത്. അവിടെ നമ്മൾ അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീലിനെ കാണുന്നു. രണ്ടാം പകുതിയിലെ കോർട്ട് റൂം സീൻ റിയലിസ്റ്റിക് ആക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. അത് സിനിമാറ്റിക് ആയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ശക്തമായ സംഭാഷണങ്ങളും മികവുറ്റ കാഴ്ചകളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും കടന്നുവരുന്നു.

പ്രിത്വിരാജ്, സുരാജ്, വിൻസി, മംമ്ത, ശാരി, പശുപതി രാജ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ, ജെക്സ് ബിജോയിയുടെ ഗംഭീരമായ പശ്ചാത്തലസംഗീതം, ഷാരിസ് മുഹമ്മദിന്റെ ബോൾഡായ സ്ക്രിപ്റ്റ്, രണ്ടാം ഭാഗത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ എന്നിവയൊക്കെ സിനിമയെ എൻഗേജിങ്‌ ആയി നിലനിർത്തുന്നു. രണ്ടാം ഭാഗത്താണ് ചിത്രം കൂടുതൽ കാര്യങ്ങൾ പറയുക എന്ന് തോന്നുന്നു. അത്തരമൊരു ക്ലൈമാക്സ്‌ നൽകി നമ്മുടെ പ്രതീക്ഷ വർധിപ്പിച്ചുകൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.

Last Word – ‘ജന ഗണ മന’ വളരെ ബോൾഡ് ആയ അറ്റംപറ്റ് ആണ്. ഇന്ത്യയിൽ നടന്ന പല സംഭവങ്ങളും സിനിമകാഴ്ചയിൽ നമ്മുടെ മനസ്സിലേക്ക് തികട്ടി വരും. പല യാഥാർഥ്യങ്ങളെ കൂടി സ്‌ക്രീനിൽ എത്തിച്ച്, കാലികപ്രസക്തിയുള്ള സിനിമ ഒരുക്കിയെടുത്തത്തിൽ സംവിധായകനും കൂട്ടർക്കും അഭിമാനിക്കാം. തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രം.

ഉടുത്തിരിക്കുന്ന വേഷങ്ങൾ കൊണ്ട് മനുഷ്യരെ വിധിക്കുന്ന, മുൻവിധികളോടെ സമീപിക്കുന്ന, ഭൂരിപക്ഷത്തിന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന, ജാതിക്കൊലപാതകങ്ങളും പീഡനവും നിത്യവാർത്തയാകുന്ന ഒരു രാജ്യത്താണ് ഈ ചിത്രം ജനങ്ങളിലേക്ക് ആളിപടരുന്നത്. ഇന്നും ജനങ്ങൾ കയ്യടിക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളെ (Police Encounter) പ്രതികൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നുണ്ട് ചിത്രം. അത്തരം കൊലപാതകങ്ങൾക്ക് നമ്മൾ കയ്യടിക്കുമ്പോൾ വിളവ് കൊയ്യുന്നത് ആരാണെന്ന് കൂടിയോർക്കണം.

സിനിമയിൽ ഒരധ്യാപകൻ പറയുന്ന ആശയത്തോട് വ്യക്തിപരമായ എതിർപ്പുണ്ട്. ‘അവർ ചുംബന സമരത്തിന്‌ പോയതിനല്ല തല്ല്‌ കൊണ്ടത്‌’ എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടാൻ അദ്ദേഹം പറയുന്നത്. ആ സമരരീതിയോട് വിയോജിക്കാമെങ്കിലും സമരത്തെയും സമര പശ്ചാത്തലത്തെയും പാടെ തിരസ്കരിക്കുന്നത് ശരിയല്ലെന്ന് തോന്നി.

Institutional Murder ചർച്ച ചെയ്യാൻ സിനിമ തയ്യാറായെന്നതും പ്രശംസനീയമായ കാര്യമാണ്. ദളിത്‌ വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ച സംഭവവും രോഹിത്‌ വെന്മുലയും ഫാത്തിമ ലത്തീഫുമൊക്കെ ചോദ്യചിഹ്നങ്ങളായി നിൽക്കുന്നത് അവിടെയാണ്. ഇതൊന്നും ‘ഒറ്റപ്പെട്ട’ സംഭവങ്ങൾ അല്ലെന്ന് സിനിമ സധൈര്യം വിളിച്ചുപറയുന്നു.

താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ വിജയ് ബാബുവിനെതിരെ പീഡന പരാതി വന്നിട്ടും മോഹന്‍ലാലും ഇടവേള ബാബുവും അടക്കമുളളവര്‍ പ്രതികരിക്കാത്തതിനെതിരെ ബൈജു കൊട്ടാരക്കര

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍

‘വിജയ് ബാബു ചെയ്തത് രണ്ട് തെറ്റുകളാണ്. അതില്‍ ഏറ്റവും വലിയ തെറ്റ് ആ ഇരയുടെ പേര് വെളിപ്പെടുത്തിയതും അതിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതുമാണ്. കഴിഞ്ഞ രണ്ട് മാസമായി നാലഞ്ച് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മദ്യവും രാസലഹരി നല്‍കിയെന്നും അടക്കമുളളത് അവര്‍ തന്നെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ എന്നത് വലിയൊരു ഗ്ലാമര്‍ ലോകമാണ്. സിനിമയിലേക്ക് കയറിപ്പറ്റാന്‍ ആരും എന്തും വഴിവിട്ട് ചെയ്യുന്ന കാലമാണ് ഇന്ന് സിനിമയില്‍. അതിനൊക്കെ പെണ്‍കുട്ടികള്‍ വശംവദരാകരുത്. ആദ്യമൊക്കെ വിജയ് ബാബു വിളിച്ചപ്പോള്‍ ഈ കുട്ടി പോയിട്ടുണ്ടാകാം,

വിജയ് ബാബുവിനെ കുറിച്ച് സിനിമയില്‍ നിന്ന് തന്നെ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്. നേരത്തെ പാര്‍ട്ണര്‍ ആയിരുന്ന സ്ത്രീയെ നാഭിക്ക് ചവിട്ടുകയും തല്ലാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത വേറെ കേസുണ്ട്. ആ കേസ് ഒത്തുതീര്‍പ്പാക്കിയതാണ്. വിജയ് ബാബു ഈ കേസില്‍ ഒളിച്ച് നില്‍ക്കുന്നത് ശരിയല്ല.

ആ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും എന്താണ് ഇത്ര പ്രയാസം. സ്വന്തക്കാരുണ്ടായത് കൊണ്ടാണ്. ബിനീഷ് കോടിയേരിയുടെ കേസ് വന്നപ്പോള്‍ എന്തുകൊണ്ടാണ് അമ്മയില്‍ നിന്ന് പുറത്താക്കാത്തത്. സംഘടനകള്‍ മുഖം തിരിച്ച് നില്‍ക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പം. ഇന്നേ വരെ അമ്മയിലെ ആരെങ്കിലും മിണ്ടിയോ. മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ. ഇവരുടെയൊക്കെ വായില്‍ പഴം തിരുകി വെച്ചിരിക്കുകയാണോ. ചങ്കൂറ്റത്തോടെ തുറന്ന് പറയേണ്ടേ?

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി.രാജീവ്. ഡബ്ല്യൂസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. വൻ വിവാദങ്ങൾക്ക് വഴി വെയ്ക്കുന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ .

ശുപാർശകളിൽ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ഡബ്ല്യൂസിസി രംഗത്തു വന്നിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഒട്ടേറെ പേരുടെ സ്വകാര്യ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ പുറത്തു വിടാൻ കഴിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞത്.

ഇതിനിടെ  നടി മാലാ പാര്‍വതി താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

യുവനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതും വന്‍വിവാദമായി. ഇതോടെ വിജയ് ബാബു ഒളിവില്‍ പോയിരുന്നു.

വിജയ് ബാബുവിനെതിരെ നടപടിക്കായി അമ്മ ഭാരവാഹി യോഗത്തില്‍ ശക്തമായി ആവശ്യമുന്നയിച്ച് നടന്‍ ലാല്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍ യോഗത്തില്‍ വ്യക്തമാക്കി. 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ് ലാല്‍ ഈ ആവശ്യം ഉന്നയിച്ചത്.

‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’ എന്ന് ലാല്‍ യോഗത്തില്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി അതിക്രമം നടന്ന ശേഷം ആദ്യമെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. നടന്ന സംഭവങ്ങള്‍ നടി തുറന്നു പറയുന്നതും പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുന്നതും ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു.

എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ശക്തമായ ആവശ്യമാണ് വിജയ് ബാബുവിനെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്. വിജയ് ബാബുവിനെതിരെ നടപടിയില്ലെങ്കില്‍ രാജിവെക്കുമെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ചിലര്‍ വ്യക്തമാക്കിയതോടെ എതിരഭിപ്രായം നിലനില്‍ക്കാതായി.

നടന്‍ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ അമ്മ സംഘടനയില്‍ രൂക്ഷ തര്‍ക്കമാണ് ഉടലെടുത്തിരിക്കുന്നത്. മാല പാര്‍വതി ഐസിയില്‍ നിന്നും രാജി വെച്ചു. അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്നാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം അത് തള്ളിയതില്‍ കടുത്ത അമര്‍ഷം. പാര്‍വതി അമ്മക്ക് രാജി കത്ത് നല്‍കി. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും ഈ വിഷയത്തില്‍ അമര്‍ഷമുണ്ട്.

വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ ശ്വേതാ മേനോന്‍ രംഗത്തെത്തി. വിജയ് ബാബുവിനെ പുറത്താക്കാന്‍ മുന്‍പേ തന്നെ തീരുമാനിച്ചതാണെന്ന് ശ്വേതാ മേനോന്‍ ചൂണ്ടിക്കാട്ടി.വൈകിട്ട് ആറ് മണിക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുന്‍പാണ് ‘അമ്മ’യ്ക്ക് കത്ത് ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്. പുതിയ ബൈലോ പ്രകാരമാണ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കിയതെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

അമ്മയുടെ പത്രക്കുറിപ്പ്’

തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നതായി ശ്രീ. വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.’

കത്തില്‍ വിജയ് ബാബു കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. എന്നാല്‍ ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.

‘അമ്മ’ ഐസിസിയിലെ വനിതാ അംഗങ്ങളില്‍ ഒരാളൊഴികെ വിജയ് ബാബുവിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഇതിനെ തുണച്ചു. പുരുഷ അംഗങ്ങളില്‍ ഏതാനും പേര്‍ മാത്രമാണ് വിജയ് ബാബുവിന് അനൂകൂല നിലപാടെടുത്തത്. ചിലര്‍ നിലപാട് പറയാതെ നിശ്ശബ്ദത പാലിച്ചു.

25 വർഷത്തിന് ശേഷം പിണക്കങ്ങൾ തീർത്ത് വീണ്ടും താരസംഘടനയായ അമ്മയിലേക്ക് എത്തി നടൻ സുരേഷ് ഗോപി.അഭിനേതാക്കളുടെ സംഘടനയുമായി നിലനിൽക്കുന്ന വർഷങ്ങൾ നീണ്ട പിണക്കത്തിന് വിരാമമിട്ടാണ് ഞായറാഴ്ച കലൂർ ‘അമ്മ ആസ്ഥാനത്ത് നടന്ന ‘ഉണർവ്’ പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാതിഥിയായി എത്തിയത്.

1997ൽ ഒരു സ്റ്റേജ് പ്രോഗ്രാമിൻറെ ഭാഗമായി അമ്മയുടെ ഭാരവാഹികളും സുരേഷ് ഗോപിയും തമ്മിൽ ഒരു വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷമാണ് സുരേഷ് ഗോപി അമ്മ ഭാരവാഹിത്വത്തിൽ നിന്നും വിട്ടുനിന്നത്. താൻ അമ്മയിൽ നിന്നും വിട്ടുനിൽക്കാനുണ്ടായ കാരണം ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയിരുന്നു.

പിണക്കത്തിലേക്ക് വഴി വെച്ച കാരണം ഇങ്ങനെ ;

1997ൽ ദുബായിൽ നടന്ന അറേബ്യൻ നൈറ്റ്‌സ് സ്റ്റേജ് ഷോ നാട്ടിൽ അഞ്ചിടത്ത് നടത്തിയിരുന്നു. പല ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കാനായിരുന്നു അത് നടത്തിയത്. തിരുവനന്തപുരത്തെ ക്യാൻസർ സെൻററിന് വേണ്ടി, കണ്ണൂർ കലക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാനായി, പാലക്കാട് കലക്ടറുടെ ധനശേഖരണ പരിപാടി എന്നിങ്ങനെയുള്ള പല ആവശ്യങ്ങൾ. അതുകൊണ്ട് തന്നെ പങ്കെടുത്തതിൽ സുരേഷ് ഗോപി, ബിജു മേനോൻ, കൽപന എന്നിവർ പണം വാങ്ങിയില്ല. പരിപാടി നടത്തിയ ആൾ അമ്മ സംഘടനയിലേക്ക് നാലോ അഞ്ചോ ലക്ഷം രൂപ തരാമെന്ന് പറഞ്ഞിരുന്നു. അത് സുരേഷ് ഗോപിയാണ് സംഘനയെ അറിയിച്ചത്.

ആ സ്റ്റേജ് ഷോ നടത്തിയതിൻറെ പേരിൽ മീറ്റിങ്ങിൽ ചർച്ചയുണ്ടായി. അത് തർക്കത്തിലേക്ക് വഴിതെളിച്ചു. ഷോ നടത്തിയ ആൾ സംഘടനക്ക് പണം നൽകിയില്ല. അത് സുരേഷ് ഗോപി തൻറെ സ്വന്തം കയ്യിൽ നിന്നും എടുത്ത് കൊടുത്തു. അതിന് ശേഷം അമ്മയുടെ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ല എന്ന് തീരുമാനിച്ചു. പിന്നീട് സംഘടനയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ഷെറിൻ പി യോഹന്നാൻ

1988 – 2005 കാലയളവിൽ മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സേതുരാമയ്യർ. സിബിഐ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ വരിക ആ മുഖം ആയിരിക്കും. മലയാളത്തിലെ കുറ്റാന്വേഷണ – ത്രില്ലർ സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് സിബിഐ സീരിസിലെ നാലെണ്ണവും. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സേതുരാമയ്യർ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുന്നത് സ്വാഭാവികം. എന്നാൽ കാലത്തിനനുസരിച്ച് മാറാത്ത കഥയും കാഴ്ചകളുമാണ് എസ് എൻ സ്വാമിയും സംഘവും ഇത്തവണ നമുക്ക് സമ്മാനിക്കുന്നത്.

കാലം മാറിയതിനനുസരിച്ച് സിനിമയുടെ ആഖ്യാനത്തിലും മേക്കിങ്ങിലും മാറ്റം വന്നിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്. ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർ തിരഞ്ഞുപിടിച്ച് കാണാൻ തുടങ്ങി. ഒടിടിയിലും അല്ലാതെയും പല രീതിയിലുള്ള ത്രില്ലർ കഥകളുടെ ചാകരയാണ് ഇന്ന്. ഇതിനിടയിലേക്കാണ് സിബിഐയുടെ അഞ്ചാം ഭാഗമെന്ന നിലയിൽ സ്ഥിരം പറ്റേൺ പിന്തുടരുന്ന, പഴയ ശൈലിയിലുള്ള ചിത്രം വരുന്നത്. ഇന്നത്തെ പ്രേക്ഷകനെ മനസ്സിലാക്കാതെ പോയത് എസ് എൻ സ്വാമിയും കെ മധുവുമാണ്.

സിബിഐ സിനിമകളിലെ വില്ലന്മാരെ കണ്ടെത്താൻ എളുപ്പമാണ്. സിനിമയിൽ തന്നെ നേരത്തെ അവരെ കാണിച്ചിട്ടുണ്ടാകും. ഇത്തിരി ശ്രദ്ധയോടെ കണ്ടിരുന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈ സിനിമയിലെ വില്ലനെ നമുക്ക് പിടികിട്ടും. കാരണം, പഴയ നാല് സിബിഐ സിനിമകളാണ് നമ്മുടെ മനസ്സിൽ കിടക്കുന്നത്… എസ് എൻ സ്വാമിക്ക് അവിഹിതക്കഥ ഒരു വീക്ക്‌നെസ് ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാ സിനിമകളിലും കൊലപാതകങ്ങൾക്കുള്ള മൂല കാരണം അതായിരിക്കും. ഇത്തവണയും ഒരാവശ്യവുമില്ലാത്ത അവിഹിതക്കഥ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.

പിഷാരടിയുടെ രണ്ട് തോൽവി തമാശകളോടെയാണ് ചിത്രം ആരംഭിക്കുന്നത്. 2012ൽ സിബിഐ അന്വേഷിച്ച ഒരു കേസാണ് ഇവിടെ പറയുന്നത് – ബാസ്കറ്റ് കില്ലിംഗ്സ്. നടന്ന കൊലപാതകങ്ങൾക്കെല്ലാം പരസ്പര ബന്ധമുണ്ടെന്ന് കരുതുന്നിടത്ത് അന്വേഷണം സിബിഐ ലേക്ക് എത്തുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന അനേക കാര്യങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. എന്നാൽ അതൊക്കെ സിനിമയുടെ നീളം കൂട്ടുന്നതല്ലാതെ എൻഗേജിങ്‌ ആയി ഒരുക്കാൻ സാധിച്ചിട്ടില്ല. എന്തിന്! ഈ കുറ്റാന്വേഷണ സിനിമ തന്നെ മൊത്തത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല.

സേതുരാമയ്യരായി മമ്മൂട്ടി, സായ്കുമാറിന്റെ സത്യദാസ്, ജെക്സ് ബിജോയിയുടെ സംഗീതം, ജഗതിയുടെ സെഗ്മെന്റ് എന്നിവ നന്നായിരുന്നു. സിബിഐ ആയത്കൊണ്ട് മസിൽ പിടിച്ച് അഭിനയിക്കുന്ന ഒരുപിടി താരങ്ങളെ ഇവിടെ കാണാം. സൗബിന്റെ കാസ്റ്റിങ്ങും പാളിപ്പോയി. പഴയ മേക്കിങ് സ്റ്റൈൽ, ആകാംഷയുണർത്താത്ത കഥാഗതി, മോശം ക്ലൈമാക്സ്‌ എന്നിവ ചിത്രത്തെ സാരമായി ബാധിക്കുന്നുണ്ട്.

Last Word – ‘സിബിഐ 5 ദി ബ്രെയിൻ” എന്ന ചിത്രത്തിൽ ബ്രെയിൻ ഉപയോഗിച്ചുള്ള കുറ്റാന്വേഷണം എവിടെയാണെന്ന് നമ്മൾ ചിന്തിക്കും. ക്ലൈമാക്സിൽ ഒരു വാക്കിൽ നിന്നൊക്കെ കണ്ടെത്തുന്ന തെളിവ് കണ്ടാൽ പുച്ഛം തോന്നും. ലാഗടിപ്പിക്കുന്ന, എടുത്തുപറയാൻ പുതുമകളില്ലാത്ത എസ് എൻ സ്വാമി – മധു ചിത്രം. സിബിഐ ഫ്രാഞ്ചൈസിലെ ദുർബലമായ ചിത്രം.

 

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ച സിനിമയാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി സിനിമപ്രേമികള്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പുകള്‍ക്ക് ഒരവസാനമെന്നോണം ‘അവതാര്‍ 2’വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.

‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ എന്നാണ് രണ്ടാം ഭാഗത്തിന് പേരു നല്‍കിയിരിക്കുന്നത്. ട്വന്റീത് സെഞ്ച്വറി ഫോക്‌സാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇവരാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിനൊപ്പം റിലീസ് ചെയ്യുന്ന തിയതിയും പുറത്തുവിട്ടിരിക്കുന്നത്. ലാസ് വേഗാസിലെ സീസര്‍ പാലസില്‍ നടന്ന സിനിമാകോണ്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

മെയ് ആറിന് ചിത്രത്തിന്റെ ട്രെയിലര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേറ്റ് വിന്‍സ്ലെറ്റ്, സിഗൂണി വീവര്‍, എഡീ ഫാല്‍ക്കോ, മിഷേല്‍ യോ, ഊനാ ചാപ്ലിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഡോക്ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്ന ചിത്രത്തിനൊപ്പമാണ് അവതാര്‍ 2വിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുക.

 

മോഹന്‍ലാലുമായി പിണങ്ങിയതിനെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം, 12 വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാല്‍ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്.

ആ സമയത്ത് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. ഞാന്‍ ശരിയ്ക്കും അന്ന് പിണങ്ങിയതായിരുന്നു. പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, ആ സമയത്ത് ലാല്‍ വന്നിരിക്കും.

ലാല്‍ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍, ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. പിന്നീട്, ജയറാമിനെ പോലുള്ളവരെ വെച്ച് സന്ദേശം, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി പോലുള്ള സിനിമകള്‍ ചെയ്തു. അതെല്ലാം ഹിറ്റുമായി.

ആ പിണക്കം മാറിയത് . മോഹന്‍ലാലിന്റെ ഇരുവര്‍ എന്ന സിനിമ റിലീസ് ചെയ്ത സമയത്തായിരുന്നു. ഞാനും എന്റെ കുടുബവും ഒരുമിച്ചാണ് ആ സിനിമ കണ്ടത്. ആ സിനിമയിലെ ലാലിന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഭ്രമിച്ച് പോയി. സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹന്‍ലാലിനെ വിളിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. വീട്ടില്‍ എത്തുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു എസ്.ടി.ഡി ബൂത്തില്‍ കയറി ലാലിനെ ഞാന്‍ വിളിച്ചു. ലാലിനും അത് വലിയ സന്തോഷമായി എന്ന് പറഞ്ഞു. അതോട് കൂടിയാണ് മഞ്ഞുരുകിയത്’, സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ തിരക്കില്ലാത്ത ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ മോഹന്‍ലാല്‍ കാണാന്‍ വന്ന അനുഭവമാണ് പറയുന്നത്. ഒപ്പം സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും ഉണ്ടായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ: എന്താ ഒരു മുന്നറിയിപ്പുമില്ലാതെ വന്നതെന്ന് ചോദിച്ചപ്പോല്‍ വരേണ്ടി വന്നു എന്നാണ് ലാല്‍ പറഞ്ഞത്. ലാലു വരുന്നത് നാട്ടുകാര്‍ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല, ഞാന്‍ മുഖം മറച്ചു പിടിച്ചിട്ടാണ് വഴി ചോദിച്ചത്’ എന്നാണ് ലാല്‍ മറുപടി പറഞ്ഞത്. എത്ര മുഖം മറച്ചു പിടിച്ചാലും മോഹന്‍ലാലിന്റെ കൈവിരല്‍ കണ്ടാല്‍ പോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാന്‍ ഭയന്നു. ‘നാടോടിക്കാറ്റ്’ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അതെന്നും സത്യന്‍ ഓര്‍ക്കുന്നു.

‘ലാല്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു.’ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതു കൊണ്ടാണ്. എതിര് പറയരുത്.’ ആളുടെ പേര് കേട്ടപ്പോള്‍ എന്റെ പാതി ജീവന്‍ പോയി. അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളില്‍ കാണാം പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാല്‍ എത്തിയിരിക്കുന്നത്.’

‘ഞാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ചിട്ടും, പല കാരണങ്ങല്‍ പറഞ്ഞിട്ടും ലാല്‍ വിടുന്നില്ല. “അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.” എന്നായി ലാല്‍. ഒടുവില്‍ സൗമ്യത വെടിയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണം കൊണ്ട് മോഹന്‍ലാല്‍ പിണങ്ങിയാലും വിരോധമില്ല.’ പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.” അയ്യോ.. ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ?” എന്നായി ലാല്‍.

ഇതോടെ ലാലിന്റെ കുസൃതി തനിക്ക് പിടികിട്ടിയെന്നും സത്യൻഅന്തിക്കാട് പറയുന്നു. കാറില്‍ പ്രതി പോയിട്ട് ഒരു സാക്ഷി പോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹന്‍ലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.’

സിനിമാ മേഖലയെ പിടിച്ചുകുലുക്കുന്ന മീ ടൂ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇപ്പോഴിതാ, അത്തരമൊരു വെളിപ്പെടുത്തൽ നടത്തുകയാണ് നർത്തകി വർണിക സിന്ധു. സിനിമാതാരം ആകണമെന്ന് തനിക്ക് ഒരുകാലത്ത് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്നത് ദുരനുഭവമാണെന്നും വർണിക പറയുന്നു.

അക്ഷയ് കുമാർ നായകനായെത്തിയ സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും എന്നാൽ തന്നെ ദുരുപയോഗം ചെയ്യാൻ നോക്കിയെന്നുമാണ് വർണിക വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിന്ധു.

അക്ഷയ് കുമാർ നായകനായ ഹിന്ദി സിനിമയിൽ അഭിനയിച്ചാൽ 24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു. പകരം മൂന്ന് പേർക്ക് അഡ്ജസ്റ്റ് ചെയ്യണമെന്നായിരുന്നു മാനേജർ ആവശ്യപ്പെട്ടതെന്നും വർണിക വെളിപ്പെടുത്തുന്നു.

’24 ലക്ഷമാണ് അവർ ഓഫർ ചെയ്തത്. എന്നാൽ, ആ സിനിമ ചില കാരണങ്ങളാൽ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകൻ. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണിൽ വിളിച്ചിട്ട് രണ്ടു മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. അപ്പോൾ അയാളെ അടിക്കാനാണ് തോന്നിയത്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള എന്റെ മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാൻസിലേക്ക് മാറിയത്.’- താരം വെളിപ്പെടുത്തി.

ഈ സംഭവത്തോടെയാണ് തനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതിയെന്ന ചിന്ത വന്നത്. ‘ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്. പിന്നെ വന്ന സിനിമാ ഓഫറുകളും മുൻപുണ്ടായ അനുഭവം പോലെയാകുമോ എന്ന് പേടിച്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ജീവിച്ച് പോയാൽ മതി എന്നതിനാൽ ജീവിതം വിട്ടൊരു കളിയ്ക്ക് ഞാനില്ലെന്ന് അന്നേ തീരുമാനിച്ചതാണ്’-വർണിക പറയുന്നു.

മലയാള സിനിമയിലെ യുവനടി നിർമ്മാതാവ് വിജയ് ബാബുവിന് എതിരെ നൽകിയ ബലാത്സംഗ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇരയെ അവഹേളിച്ച് കുറിപ്പ്. വാസ്തവിക അയ്യർ എന്ന മലയാള ഷോർട്ട്ഫിലിം-സിനിമ നടിയാണ് സിനിമാലോകത്തെ പീഡനങ്ങൾക്ക് ഉത്തരവാദി സ്ത്രീകളാണെന്ന വാദവമായി രംഗത്തെത്തിയിരിക്കുന്നത്.സിനിമയിലെ അവസരത്തിനായി സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാറാകുന്നു എന്നാണ് വാസ്തവികയുടെ കണ്ടെത്തൽ.

നടി വാസ്തവിക അയ്യരുടെ ഫേസ്ബുക്ക് കുറിപ്പ്:

സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല ..ചാൻസ് നു വേണ്ടി ചില സ്ത്രീ കൾ സ്വാന്തം മാനം കളയാൻ തയ്യാർ ആകുന്നു ..സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉതിരവാദികൾ പീഡനത്തിനു ഇര ആയ സ്ത്രികൾ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോൾ റെഡി ആണ് യെന്നുചില സ്ത്രീ കൾ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടായെന്നു വച്ചാൽ അവിടെ തീർന്നു പ്രശ്നം. ഇങ്ങ്‌നെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണം മോശം ആയഒരു രീതിയിലും പോകാൻ റെഡി ആക്കാതെ സിനിമയെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാക്കാർക്കും അവസരങ്ങൾ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക .

സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ് മേഘലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് ശരികും ഞാൻ സ്ത്രീക്ക് ഒപ്പം നില്കും എന്നാൽ സിനിമ യിൽ നടക്കുന്ന ഇപ്പോൾരണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസ് യിൽ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോർട് പറയാൻ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമയിൽ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ സിനിമയിൽ ഉള്ളവർ സിനിമയിൽ അഭിനയിപ്പിക്കാൻ ചാൻസ് കൊടുകാംയെന്നു പറഞ്ഞു സമ്മതം ഇല്ലാതെ sexul ആയിട്ടു യൂസ് ചെയുനില്ല with പെർമിഷൻ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വില ഇരുത്തൽ. കാരണം ഒരു പെണ്ണ് no പറയേണ്ടസ്ഥലത്തു no പറയാൻ പഠിച്ചാൽ സിനിമയിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാം ??????

RECENT POSTS
Copyright © . All rights reserved