നടന്‍ വിജയ് ബാബുവുമായി ബന്ധപ്പെട്ട് അമ്മയില്‍ വന്‍ തര്‍ക്കമാണ് നടക്കുന്നത്. ഇന്റേര്‍ണല്‍ കമ്മറ്റിയില്‍ നിന്നും മാലാ പാര്‍വതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. ഇപ്പോള്‍ നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മാലാ പാര്‍വതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഹാപ്പി സര്‍ദ്ദാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഉണ്ടായ അനുഭവമാണ് മാലാ പാര്‍വതി പറഞ്ഞത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സിദ്ദിഖില്‍ നിന്നും സങ്കെടപ്പെടുത്തുന്ന അനുഭവം ഉണ്ടായെന്ന് നടി പറഞ്ഞു.

സിദ്ദിഖില്‍ നിന്നും ഹാപ്പി സര്‍ദ്ദാര്‍ സിനിമയുടെ സെറ്റില്‍ നിന്നും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം കുറച്ച് അധികം സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മ സംഘടനയില്‍ പ്രതീക്ഷയില്ലെന്നും മാല പാര്‍വ്വതി പറഞ്ഞു.

ഈ സംഭവുമായി ബന്ധപ്പെട്ട് മാല പാര്‍വ്വതി നേരത്തെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വ്വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് മറുപടിയും കൂടിയാണ് പാര്‍വ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ആ കുറിപ്പ് ഇങ്ങനെ, ഹാപ്പി സര്‍ദാര്‍ എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം സഞ്ജയ് പാല്‍ ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസറുടെ കാഷ്യര്‍ ആണ് ആള്‍… ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവാന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്.

ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി.

അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? സഞ്ജയ് പാല്‍ എന്ന ആള്‍ക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേര്‍ക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.