നായകനായും വില്ലനായും സ്വഭാവ നടനായും കോമഡി റോളിലുമെല്ലാം അഭിനയിച്ച് കഴിവ് തെളിയിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ ഷൈനിനായിട്ടുണ്ട്.
ഭീഷ്മ പര്‍വ്വം, വെയില്‍, കുറുപ്പ് എന്നിവയാണ് ഷൈനിന്റെതായി ഈയടുത്ത് പുറത്തിറങ്ങിയ സിനിമകള്‍. നായകനായി അഭിനയിച്ചതിനേക്കാളധികം ക്യാരക്ടര്‍ റോളുകളിലൂടെയാണ് ഷൈന്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.
തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ആരാണ് ഏറ്റവും കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ഷൈന്‍.ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കൂടെ വര്‍ക്ക് ചെയ്ത നടിമാരില്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നിയത് ആര്‍ക്കൊപ്പമായിരുന്നു എന്നായിരുന്നു അവതാരകയുടെ ചോദ്യം.
”ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ കൂടെ, രജിഷയുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്.
അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്. ദേഷ്യപ്പെടാറും പിണങ്ങാറുമൊക്കെയുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നും.
ക്ലാസ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് നമ്മള്‍ ആക്ട് ചെയ്യുന്ന ആ സംഭവമാണ്. അതില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ ദേഷ്യം തോന്നും. അത് പ്രായത്തിന്റെ കൂടി കാര്യമാണ്.
അവര് ചെറിയ പ്രായവും നമ്മള്‍ കുറച്ചുകൂടി പ്രായമുള്ള കാരണവന്മാര്‍ ആയതിന്റെ ദുശ്ശീലങ്ങളാണ് അതൊക്കെ.റാഗ് ചെയ്യാറില്ല. ഇടക്ക് ദേഷ്യം പിടിക്കും,” ഷൈന്‍ പറഞ്ഞു.
വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റ് ആണ് ഷൈനിന്റെതായി ഇനി പുറത്തിറങ്ങാനുള്ള വമ്പന്‍ റിലീസ്.
ദിലീപ് പല നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഈ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
‘ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്.
മലയാള സിനിമയില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം സിനിമാ മേഖലയിലുണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ല. അവര്‍ തന്നെയാണ് സിനിമയെ നിയന്ത്രിക്കുന്നത്. എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തും. അതിന് ഇരകളാണ് ഞാനും വിനയനുമൊക്കെ, പല നടിമാരും ഇരകളായിട്ടുണ്ട്.
എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ നമ്മള്‍ സിനിമയിലുണ്ടാകില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കും. ദിലീപിന് ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണം. മാന്യന്മാരായ പല നടന്‍മാരും ഗുല്‍ഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്ക്കൊപ്പമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണം. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണം.
പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുത്. പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണ്. മലയാള സിനിമ തകരാതിരിക്കാന്‍ കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണം. അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കില്‍ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ ബൈജു കൊട്ടാരക്കര പറഞ്ഞു.
പ്രേക്ഷകർക്ക് ഇഷ്ടപെട്ട താര ജോഡികൾ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും. ഒരു മകൾ ഉണ്ടായ ശേഷമാണ് ജീവിതത്തിൽ നിന്നും ഇരുവരും വേർപിരിഞ്ഞത്. പിന്നീട് ഇരുവരും മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അഭിനയത്തിൽ സജീവമാണ് ഇരുവരും ഇപ്പോഴും. അടുത്തിടെ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഉർവ്വശിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഉണ്ടായ കരണത്തെക്കുറിച്ചും മനോജ് കെ ജയൻ പറയുകയുണ്ടായി. ഇപ്പോൾ വീണ്ടും ആ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു.
രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ. ഇരുവിവാഹങ്ങളെയും കുറിച്ച് മനോജ് കെ ജയന്‍ മനസ് തുറന്ന അഭിമുഖം ആണ് വൈറൽ ആകുന്നത്. എല്ലാവരും തെറ്റിദ്ധരിച്ച ഒരു കാലമുണ്ട് തനിക്ക് എന്നും അഭിമുഖത്തിൽ മനോജ് കെ ജയൻ പറയുന്നുണ്ട്. കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോടു മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. പിന്നീട് ചിന്മയ മിഷൻ സ്കൂളിലും.വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേർത്തുനിർത്തിയത് ഉർവശിയുടെ അമ്മയാണ് എന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ മനോജ് പറയുന്നു.
‘ആരോടും ദേഷ്യവും വാശിയും മനസ്സിൽ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. എന്തു കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്നു നമ്മൾ തീരുമാനിച്ചാൽ മതി’ എന്നും മനോജ് വ്യക്തമാക്കിയിട്ടുണ്ട്. ആ തീരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ലതല്ലേ ഉണ്ടായുള്ളൂ. ഉർവശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു.
ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പിയാണ് എന്നും മനോജ് വ്യക്തമാക്കി.അതേസമയം ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായതെന്നാണ് താരം പറയുന്നത്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ പറയുന്നു.
ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളതെന്ന് മനോജ് പറയുന്നു. പ്ലസ്ടു റിസൽറ്റ് അറിഞ്ഞയുടനേ ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്. ഉർവശിയുടെ നന്പരിലേക്ക് ആശയുടെ ഫോണിൽ നിന്നുമാണ് മോൾ വിളിച്ചതെന്നും മനോജ് വ്യക്തമാക്കി, ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവർ പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ ചെന്നൈയിൽ വന്നാൽ മതിയായിരുന്നു എന്നു പരിഭവം പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ മലയാളിയുടെ ബോഡി ഷെയ്മിങ് കുപ്രസിദ്ധമാണ്. ശരീരപ്രകൃതവും നിറവുമെല്ലാം ചൂണ്ടിക്കാട്ടി എല്ലാ അതിരുകളും ലംഘിക്കുന്ന കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും കാണാം. വ്യക്തികളുടെ ഇഷ്ടങ്ങളിലേക്കും അവരുടെ സ്വകാര്യതകളിലേക്കും അതിക്രമിച്ചുകയറിയാണ് ആളുകള്‍ ഇത്തരം കമന്‍റുകളിടുന്നത്.
അടുത്തിടെ താരദമ്പതികളായ ജയറാമിന്‍റെയും പാർവതിയുടെയും ചിത്രത്തിനു താഴെ എല്ലാ മര്യാദകളും ലംഘിക്കുന്ന കമന്‍റുകള്‍ വന്നു. അഡ്വക്കറ്റ് അതുല്യ ദീപുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ് ബുക്കില്‍ കുറിപ്പിട്ടത്- ” ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം”, ”പാര്‍വതി ഷുഗര്‍ പേഷ്യന്‍റാണെന്ന് തോന്നുന്നു”, “എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോക്കിയതാ. എന്തായാലും സംഭവം കളർ ആയിട്ടുണ്ട്. കഴുത്തിലും കയ്യിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മയുടെ പോലെ ആവും പാർവതി” എന്നിങ്ങനെയാണ് കമന്‍റുകള്‍.
അവരുടെ ശരീരത്തിലെ മാറ്റങ്ങളില്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്തെന്ന് അതുല്യ ചോദിക്കുന്നു. ചിലപ്പോള്‍ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം. വ്യായാമം ചെയ്യുന്നുണ്ടാകാം. ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം. അതുമല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ? സ്കിന്‍ ഒക്കെ ഏത് സമയത്തും ചുക്കിചുളിയാം. ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍പോലും അങ്ങനെ ആകാം. വെറുതെ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുമ്പോള്‍ ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതിയെന്ന് ഓര്‍ക്കണമെന്നും അഭിഭാഷക ഓര്‍മിപ്പിക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും, ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം റീച്ച് ഉള്ള ഒരു ഫേസ്ബുക്ക് പേജില്‍ കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വതിയുടേയും ഫോട്ടോ. ഇത് റീസന്‍റ് ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില കമന്‍സ് ഇങ്ങനെ ആണ്– ”ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം”, ”ഐ തിങ്ക് പാര്‍വതി ഈസ് എ ഷുഗര്‍ പേഷ്യന്‍റ്”, ”എന്തോ മരുന്നു ഒക്കെ കഴിച്ചു തടികുറക്കാൻ നോക്കിയതാ എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മേടെ പോലെ ആവും പാർവതി” ഇങ്ങനെ പോകുന്നു കമന്‍സ്.
എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ ബോഡി ഷെയ്മിങ് മറക്കില്ല. അതിങ്ങനെ തുടര്‍ന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം നെഗറ്റീവ്സ് പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റ്സ് ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല. ശ്രീമതി പാര്‍വ്വതിക്ക് ഡയബെറ്റിക്സ് ഉണ്ടോന്ന് അവര്‍ ചെക്ക് ചെയ്തോളും. നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് ! ഇനി സ്കിന്‍ ഒക്കെ ടൈറ്റാനിക്കിലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ.. അതിന് ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോള്‍ സ്കിന്‍ സാഗി ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും ബോഡി ഷെയിം ചെയ്യുമ്പോ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി.
ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമാക്കിയിട്ടുള്ള സിനിമകളിൽ പ്രധാനപ്പെട്ടതാണ്. മുട്ടത് വർക്കിയുടെ നോവലിനേ അടിസ്ഥാനമാക്കി ഹിറ്റ് മേക്കർ ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രമായി മമ്മൂട്ടി പകർന്നാട്ടം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായും കോട്ടയം കുഞ്ഞച്ചൻ മാറി. ആട് 2ന്റെ നൂറാം ദിന വിജയാഘോഷ വേളയിൽ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തിന്റെ പോസ്റ്റർ വിജയ് ബാബുവും മമ്മൂട്ടിയിയും ചേർന്ന് പുറത്ത് വിട്ടിരുന്നു. പിന്നീട് ചിത്രത്തെ പറ്റി മറ്റ് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിരുന്നില്ല. അതിനിടെ മിഥുൻ മാനുവൽ തോമസ് കാളിദാസനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രമൊരുക്കുകയും ചെയ്തിരുന്നു.
ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ കേരളത്തിലെ സിനിമാ പ്രേമികൾ തങ്ങളുടെ ഇഷ്ട്ട കഥാപാത്രം കോട്ടയം കുഞ്ഞച്ചന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നല്ല.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ ചെയ്യുന്നില്ലെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത് . കഥയോ തിരക്കഥയോ ശരിയായിട്ടില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും വിജയ് ബാബു വ്യക്തമാക്കി.
ഇത്തരമൊരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ 100 ശതമാനവും തൃപ്തിയുള്ളൊരു തിരക്കഥയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ വായിച്ച തിരക്കഥ അത്തരത്തില്‍ ഒന്നായിരുന്നില്ലെന്നും വിജയ് ബാബു പറഞ്ഞു.
മമ്മൂക്കയുടെ ലൈഫിലെ ഏറ്റവും ക്ലാസിക്കായുള്ള ഒരു കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചനെന്നും അപ്രോച്ച് ചെയ്യുമ്പോള്‍ 100 ശതമാനം കോണ്‍ഫിഡന്‍സ് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് അപ്രോച്ച് ചെയ്യാന്‍ പാടുള്ളുവെന്നും വിജയ് ബാബു പറയുന്നു.
മലയാളികൾക്ക് സുപരിചിതനായ കോമഡി താരമാണ് നോബി. ടെലിവിഷൻ പരിപാടികളിലൂടെയാണ് നോബി മലയാളികളുടെ പ്രിയങ്കരനായത്. ഇപ്പോഴിതാ സ്വന്തം ജീവിത കഥ പറഞ്ഞ് നോബി വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ജഗദീഷ് അവതാരകനായി എത്തുന്ന പട തരും പണം പരിപാടിയിൽ മത്സരിക്കാനായി എത്തിയപ്പോഴായിരുന്നു നോബി മനസ് തുറന്നത്.
വെഞ്ഞാറമൂടാണ് സ്വദേശം. അച്ഛന്റെ പേര് മാർക്കോസ്. അമ്മയുടെ പേര് സെൽവരത്നം. ദാരിദ്യ്രവും കഷ്ടപ്പാടും നിറഞ്ഞ ബാല്യകാലമായിരുന്നു. ഓടിട്ട രണ്ടുമുറി വീടായിരുന്നു. മണ്ണുകൊണ്ട് നിർമിച്ച ഭിത്തികളും ചാണകം മെഴുകിയ തറയും.. വൈദ്യുതി ഇല്ല. വെള്ളമില്ല…എട്ടുവർഷം മുൻപാണ് കറന്റ് കണക്‌ഷൻ തന്നെ ലഭിച്ചത്.
സ്‌കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്നു. ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിലേക്കെത്തുന്നത്. അതിലൂടെ സിനിമയിലേക്കും.
പ്രണയവിവാഹമായിരുന്നു തന്റേതെന്നാണ് നോബി വെളിപ്പെടുത്തിയിരിക്കുന്നത്. ഫോണിലൂടെയായിരുന്നു തന്റേയും ആര്യയുടേയും പ്രണയം തുടങ്ങിയതെന്ന് നോബി പറയുന്നു. ആര്യ പഠിച്ചിരുന്ന എൽഎൽബി കോളേജിൽ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി. അവിടെ വച്ചാണ് രണ്ടു പേരും കണ്ടുമുട്ടുന്നത്. തന്റെ സ്‌കിറ്റുകൾ കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ച ആളാണ് ഭാര്യയെന്നാണ് താരം പറയുന്നത്.
തങ്ങൾ രണ്ടു പേരും രണ്ട് മതവിഭാഗങ്ങളിൽ പെടുന്നവരാണെന്നും അതായിരുന്നു തങ്ങളുടെ പ്രണയത്തിലെ വെല്ലുവിളിയും. ഇതോടെ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. അതിനാൽ വിവാഹത്തിന് മുൻപ് ഭാര്യയുടെ നാട്ടിലെ പോലീസ് സ്റ്റേഷനിലും തന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ വിവാഹം ചെയ്യാൻ പോകുന്നതിന്റെ നോട്ടീസ് പതിപ്പിച്ചിരുന്നു. അത് ഭയങ്കര ടെൻഷൻ ഉണ്ടാക്കിയിരുന്നതായും സ്‌കിറ്റ് ചെയ്യാൻ പോയത് എല്ലാം പേടിയോടെയായിരുന്നുവെന്നും നോബി പറയുന്നു.
ഭയങ്കര നാണമായിരുന്നു ഭാര്യയ്ക്ക്. വിവാഹം കഴിക്കുമ്പോൾ അവൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ഭാര്യ പഠനം നിർത്തി. തുടർന്ന് പഠിക്കാൻ താൻ പറഞ്ഞുവെങ്കിലും ഭാര്യ കേട്ടില്ലെന്നാണ് നോബി പറയുന്നത്. എന്തായാലും കുറച്ച്് നാൾ കഴിഞ്ഞതോടെ ആര്യയുടെ മനസിൽ വീണ്ടും പഠിക്കാനുളള മോഹം ഉടലെടുക്കുകയും വീണ്ടും പഠനം ആരംഭിക്കുകയും ചെയ്തു.
വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയായിരുന്നു. ഭാര്യ ഇന്ന് ഒരു അഭിഭാഷകയാണെന്നും നോബി പറയുന്നു. 2014 ഫെബ്രുവരിയിൽ ആണ് നോബിയുടെയും ആര്യയുടെയും രജിസ്റ്റർ വിവാഹം നടന്നത്. 2016 ൽ മകൻ ധ്യാൻ ജനിച്ചു.
റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. നടന്‍ ഇന്ദ്രന്‍സിന്റെ പ്രകടനം ആരാധകരെ ഞെട്ടിച്ചിരുന്നു. ഹോം സിനിമയില്‍ നടന്‍ ഇന്ദ്രന്‍സുമായി അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി. വളരെ ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥാപാത്രമായിരുന്നു ആന്റണി ഒലിവര്‍ ട്വിസ്റ്റ്. മാത്രമല്ല വളരെ നല്ലൊരു സബ്ജക്ട് ആയിരുന്നു ആ സിനിമ കണ്‍വേ ചെയ്തത്. ഇന്ദ്രന്‍സേട്ടനെപ്പോലൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായിരുന്നു.
ഹോമില്‍ ഞാന്‍ അദ്ദേഹത്തെ കളിയാക്കി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഞാന്‍ ഒരു പുസ്തകം വായിച്ചിട്ട്, അച്ഛന്‍ ഇവിടെ എന്താണ് ചെയ്തിട്ടുള്ളത് കുറച്ച് ചെടി വളര്‍ത്തി എന്നല്ലാതെ എന്ന് ചോദിക്കുന്ന രംഗം.
അങ്ങനെയൊരു സീന്‍ പോലും ഇന്ദ്രന്‍സേട്ടനൊപ്പം ചെയ്യുമ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. കാരണം വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. അപ്പോള്‍ അത്തരമൊരു സീന്‍ പോലും ചെയ്യുമ്പോള്‍ വിഷമം തോന്നി. അതേസമയം ക്ലൈമാക്സ് രംഗത്തൊക്കെ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. അദ്ദേഹത്തെ സ്നേഹിച്ചുകൊണ്ടുള്ള രംഗങ്ങളൊക്കെ അവതരിപ്പിക്കാന്‍ എനിക്ക് എളുപ്പമായി തോന്നി. നമ്മുടെയൊക്കെ അച്ഛനെപ്പോലെയൊരു കഥാപാത്രമാണ് അദ്ദേഹം. വളരെ ഈസിയായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള അഭിനയമെന്നും നടന്‍ തുറന്നു പറഞ്ഞു.
മലയാള സിനിമയില്‍ നിന്ന് ബോധപൂര്‍വം ഒരിക്കലും ഗ്യാപ് എടുത്തതല്ലെന്നും അതിന് കൃത്യമായ ഒരു കാരണമുണ്ടെന്നും നടന്‍ നരേന്‍. തമിഴില്‍ താന്‍ എത്തിപ്പെട്ട പല സിനിമകളിലും പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന ഷൂട്ടുകള്‍ മാസങ്ങളോളം നീണ്ടു പോകുന്ന അവസ്ഥയുണ്ടായെന്നും നരേന്‍ പറഞ്ഞു.
മലയാളത്തില്‍ നിന്നും വലിയ സംവിധായകര്‍ വിളിച്ചിട്ടുപോലും നോ പറയേണ്ട അവസ്ഥ വന്നെന്നും ആ സമയത്തൊക്കെ വളരെ വിഷമം തോന്നിയെന്നും നരേന്‍ പറയുന്നു.
ഇനിയങ്ങോട്ട് അത്തരത്തിലൊരു ഗ്യാപ് വേണ്ടെന്നാണ് തീരുമാനമെന്നും മലയാളത്തില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ ചെയ്യാനാണ് ഇഷ്ടമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നരേന്‍ പറഞ്ഞു.
‘മലയാളത്തില്‍ അച്ചുവിന്റെ അമ്മ സിനിമ അഭിനയിച്ച് അത് റിലീസ് ആവുന്നതിന് മുന്‍പ് തന്നെ തമിഴില്‍ നിന്ന് ചിത്തിരംപേശുതെടി പ്രൊജക്ട് വന്നിരുന്നു. എന്റെ സുഹൃത്തായിരുന്നു ഇങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് പറഞ്ഞത്.
എന്നാല്‍ അതില്‍ അഭിനയിക്കാന്‍ ആ ഘട്ടത്തില്‍ എനിക്ക് തോന്നിയില്ല. ഞാന്‍ അച്ചുവിന്റെ അമ്മയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും ഇവിടെ തന്നെ കൂടുതല്‍ സിനിമകളില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും അവനോട് പറഞ്ഞു. എന്നാല്‍ കഥ കേട്ട ശേഷം വേണ്ടെന്ന് പറഞ്ഞോ എന്നായിരുന്നു അവന്റെ മറുപടി. അത് ശരിയല്ലല്ലോ എന്ന് തോന്നി.
ഒടുവില്‍ ചെന്നൈയില്‍ നിന്ന് സംവിധായകന്‍ മിഷ്‌കിന്‍ വന്ന് എന്നോട് കഥ പറഞ്ഞു. കഥ കേട്ടപ്പോള്‍ അത് മിസ്സാക്കാന്‍ തോന്നിയില്ല. അങ്ങനെ 60 ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ഭാവനയായിരുന്നു നായിക. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് തീരാന്‍ 9 മാസമെടുത്തു.
ഞാനാണെങ്കില്‍ഒരു പ്രത്യേക ഗെറ്റപ്പിലുമാണ്. അവിടെ സംവിധായകനും പ്രൊഡ്യൂസറുമൊക്കെയായുള്ള ചില പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ സ്റ്റക്കായി പോയി. ഒരു ജൂണില്‍ പടം തുടങ്ങിയിട്ട് അടുത്ത വര്‍ഷം ജനുവരിയിലാണ് പടം തീര്‍ന്നത്. എനിക്ക് തോന്നുന്നു ഇതിനിടെ ഭാവന രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചിരുന്നെന്ന്. ഭാവന വന്നിട്ട് ചോദിച്ചു ഇത് ഇതുവരെ കഴിഞ്ഞില്ലേയെന്ന് (ചിരി).
തമിഴില്‍ ലീഡ് റോള്‍ ചെയ്യാനായി നമ്മള്‍ പോകുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ത്യജിക്കേണ്ടി വരും. പക്ഷേ പടം വലിയ ഹിറ്റായി. അതിന് ശേഷമാണ് ഇവിടെ ക്ലാസ്‌മേറ്റ്‌സ് വന്നത്. അത്തരത്തില്‍ ഗ്യാപ് കൂടുതലാകുമ്പോള്‍ പല പടങ്ങളും മലയാളത്തില്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
ഇനിയങ്ങനെ ഗ്യാപ് ഉണ്ടാവരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഞാന്‍ എത്തിപ്പെടുന്ന പല തമിഴ് സിനിമകളിലും പല ഇഷ്യൂസും നടന്നതുകൊണ്ടാവാം. പല സിനിമകളും ഒരു വര്‍ഷം അല്ലെങ്കില്‍ ആറ് മാസം, ഏഴ് മാസമൊക്കെയാണ് എടുക്കുന്നത്. വേറെ ഒരു നായകന്‍ അഭിനയിക്കുന്ന പടത്തില്‍ ക്യാരക്ടര്‍ ചെയ്യുന്നതുപോലെയല്ല.
അങ്ങനെയായിരുന്നെങ്കില്‍ നമ്മള്‍ കുറച്ച് ദിവസത്തേക്ക് പോയി വന്നാല്‍ മതി. എന്നാല്‍ ഇത് നമ്മുടെ ഷോര്‍ഡറില്‍ ആകുമ്പോള്‍ നമ്മള്‍ അതിന് വേണ്ടി കുറേ സമയം കണ്ടെത്തണം.
അവിടെ എല്ലാ ആര്‍ടിസ്റ്റുമാരും വര്‍ഷത്തില്‍ ഒരു പടം ചെയ്യുക രണ്ട് പടം ചെയ്യുക അങ്ങനെയൊക്കെയാണ്. ഇവിടെ ചിലപ്പോള്‍ അത് അഞ്ചോ ആറോ പടമായിരിക്കും. ഇതിനിടെ പല മലയാള സിനിമകളും നഷ്ടപ്പെടുത്തേണ്ടി വന്നു. ശരിക്കും പറഞ്ഞാല്‍ വലിയ സങ്കടമാണ്.
ചിലതൊക്കെ വലിയ സംവിധായകരായിരിക്കും. അവരുടെ അടുത്ത് നമ്മള്‍ നോ പറയുമ്പോള്‍ എല്ലാവരും അത് നല്ല സ്പിരിറ്റില്‍ എടുത്തെന്ന് വരില്ല.
പിന്നെ എനിക്ക് തമിഴിലാണ് താത്പര്യം എന്നൊക്കെ ചിലര്‍ പറയുകയും ചെയ്യും. മാത്രമല്ല സോളോ പ്രൊഡക്ട് അവിടെ നിന്ന് വന്നതുകൊണ്ടായിരുന്നു ഞാന്‍ അവിടേക്ക് പോയത്. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ നിന്ന് കൂടുതല്‍ കഥ കേള്‍ക്കുന്നുണ്ട്. നല്ല സിനിമകളുട ഭാഗമാകണമെന്നുണ്ട്, നരേന്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷം എടുത്തു നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവും നല്ല സിനിമകള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയായി മലയാളം മാറിയെന്നും പുതിയ സംവിധായകരും എഴുത്തുകാരും ടെക്‌നീഷ്യന്‍മാരും ഉണ്ടായെന്നും മലയാള സിനിമയെ സംബന്ധിച്ച് ഇത് മികച്ച സമയമാണെന്നും നരേന്‍ പറഞ്ഞു. ഒ.ടി.ടി വന്ന ശേഷം എല്ലാവരും മലയാള സിനിമ കാണുന്നു. തമിഴ്‌നാട്ടിലൊക്കെയുള്ളവര്‍ മികച്ച അഭിപ്രായമാണ് മലയാള സിനിമയെ കുറിച്ച് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്,’ നരേന്‍ പറഞ്ഞു.
മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്‍മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീ.കാര്യവട്ടം ശശികുമാര്‍. ക്രൈം ബ്രാഞ്ച്, ക്രൂരന്‍, ജഡ്ജ്‌മെന്റ്, മിമിക്‌സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നതും തുടര്‍ന്ന് ഇവര്‍ ഒന്നിച്ച സിനിമകള്‍ ചരിത്ര വിജയം ആയതിനു പിന്നിലെ കഥകളും തുറന്നു പറയുകയാണ് കാര്യവട്ടം ശശികുമാര്‍.
മോഹന്‍ലാലിന്റെ ജീവിതം മാറ്റി മറിച്ച സിനിമ വെറും തട്ടിക്കൂട്ടായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മോഹന്‍ലാലിനെ താന്‍ ആദ്യം കാണുന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ പഠിക്കുമ്പോഴായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസ് ഞങ്ങളുടെയെല്ലാം ഒരു ഷെല്‍റ്ററായിരുന്നു. കോളേജില്‍ പോവുന്നതിനെക്കാള്‍ എല്ലാവര്‍ക്കും സന്തോഷം കോഫി ഹൗസില്‍ പോയിരിക്കുന്നതായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ അവിടെ പോകുമ്പോള്‍ മോഹന്‍ലാല്‍, എംജി ശ്രീകുമാര്‍, മേനക സുരേഷ്, പ്രിയന്‍ ഇവരെല്ലാം കോഫി ഹൗസിന്റെ തിണ്ണയില്‍ ഇരിക്കുന്നു. അന്ന് മോഹന്‍ലാലിന്റെ കാല് വരെ തട്ടിയിട്ട് മാറടാ എന്ന് പറഞ്ഞായിരുന്നു അകത്തേക്ക് കയറി പോയത്.
പിന്നീട് ഒരിക്കല്‍ മോഹന്‍ലാല്‍ പ്രിയനുമായി ഒരു മഝരം വെച്ചു. കോഫി ഹൗസില്‍ നിന്ന് കിഴക്കേകോട്ടവരെ ഷര്‍ട്ട് ഒന്നുമില്ലാതെ മന്ദബുദ്ധിയായി അഭിനയിക്കാനായിരുന്നു പറഞ്ഞത്. അന്ന് ഇത് കണ്ടപ്പോള്‍ ഞാന്‍ ശശിയോട് ഒരു പടം എടുത്താലോ എന്ന് ആലോചനയില്‍ പറഞ്ഞു. അന്ന് ഒരു രണ്ടരലക്ഷം രൂപയുണ്ടെങ്കില്‍ സിനിമ എടുക്കാന്‍ പറ്റുമായിരുന്നു. അങ്ങനെയിരിക്കെ നടന് വേണ്ടി പത്രത്തില്‍ പരസ്യം നല്‍കാമെന്ന് പറഞ്ഞ് പരസ്യം നല്‍കി. അന്ന് വന്ന കത്തുകളില്‍ ഒന്ന് മോഹന്‍ലാലിന്റെ ആയിരുന്നു. അന്ന് മോഹന്‍ലാല്‍ കവിളൊക്കെ തൂങ്ങി, ബെല്‍ബോട്ടം പാന്റ്‌സ് ഇട്ട് മുടിയൊക്കെ വളര്‍ത്തിയായിരുന്നു ഉണ്ടായിരുന്നതെന്നും കാര്യവട്ടം ശശികുമാര്‍ പറയുന്നു.
വീട്ടില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെ വന്ന് ഞാന്‍ നാടുവിട്ട് പോയി. അങ്ങനെ എന്റെ ഒരു കസിന്‍ ആര്‍ കെ രാധാകൃഷ്ണന്റെ വീട്ടില്‍ പോയി. അവിടെവെച്ച് തിരനോട്ടം എന്ന സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതുമെല്ലാം അറിഞ്ഞത്. അവരെല്ലാവരും ചേര്‍ന്ന് എടുത്ത ഒരു തട്ടിക്കൂട്ട് പടമായിരുന്നു അത്. മോഹന്‍ലാലിന്റെ അഭിനയവും ആങ്കിളുമെല്ലാം സൂപ്പറായിരുന്നു. പടം ഒരു ദിവസമാണ് റിലീസ് ആയത്. പ്രേക്ഷകരുണ്ടായില്ല, പിന്നെ മോഹന്‍ലാല്‍ ഒരു പുതുമുഖമെല്ലാം ആയത്‌കൊണ്ട് ഒരു ദിവസം മാത്രമാണ് ആ സിനിമ പ്രദര്‍ശനത്തിനുണ്ടായുള്ളൂവെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാല്‍ ഇന്നും എന്നെ കാണുമ്പോള്‍ ബഹുമാനത്തോടെ നില്‍ക്കാറുള്ളൂ. മോഹന്‍ലാലിന്റെ കൂടെ ഞാന്‍ 6,7 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലും ഐവിശശിയും പറയാറുണ്ട് കാര്യവട്ടം ശശിയും നമ്മളും കൂടെ ചേര്‍ന്ന് സിനിമയെടുത്താല്‍ ആ സിനിമ വന്‍ വിജയമായിരിക്കുമെന്ന്. അങ്ങനെ ആയിട്ടുമുണ്ട്. സിനിമ റിലീസ് ആയാല്‍ ഞാന്‍ പറയും ആ സിനിമ നൂറ് ദിവസം ഓടുമെന്ന്, അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യാറുണ്ട്. അപ്പോള്‍ മോഹന്‍ലാല്‍ പറയാറുണ്ട് ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെയെന്ന്.
ദേവാസുരം ഒരു തട്ടിക്കൂട്ട് പടമായിരുന്നു. ശശിയേട്ടന്‍ പറയുന്നത് ഒരു ദിവസം അദ്ദേഹവും വിവികെ മേനോനും കൂടെ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ഭക്ഷമമെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്നു. അങ്ങനെ രഞ്ജിത്ത് ശശിയേട്ടനോട് കഥയുണ്ടെന്നും പറയാമെന്നും പറഞ്ഞ് അവിടെ എത്തി. അങ്ങനെ പാതി ഉറക്കത്തില്‍ കഥ കേട്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഞെട്ടി കഥ ഒന്നുടെ പറയാന്‍ പറയുകയും മേനോനെ ഉറക്കത്തില്‍ നിന്ന് എണീപ്പിക്കുകയും ചെയ്തു. അങ്ങനെ കഥ കേട്ട് സിനിമയാക്കാമെന്ന് പറഞ്ഞ് കയ്യില്‍ പണമൊന്നും ഇല്ലാതെ ചെയ്ത തട്ടിക്കൂട്ട് സിനിമയായിരുന്നു ദേവാസുരം. ഷൂട്ടിംങ് കഴിഞ്ഞ് അന്ന ഞാന്‍ പറഞ്ഞു ലാല്‍ എഴുതി വെച്ചോ ഈ സിനിമ നൂറ് ദിവസം ഓടുമെന്നെന്നും ഹിറ്റായെന്നും കാര്യവട്ടം ശശികുമാര്‍ വ്യക്തമാക്കി.
1999ല്‍ ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒളിംപ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് അരുണ്‍ കുമാര്‍.
ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ കുമാര്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകിന് പുറമെ പ്രിയം, മീശ മാധവന്‍, സ്പീഡ്, താണ്ഡവം, അലി ഭായ് എന്നീ സിനിമകളിലും ബാല താരമായി തിളങ്ങി.
പിന്നീട് ഒമര്‍ ലുലു ചിത്രം ധമാക്കയിലൂടെയാണ് നായകനായി അരുണ്‍ കുമാര്‍ മലയാളസിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.
നായകനായി എത്തിയെങ്കിലും ഇപ്പോഴും തന്നെ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകായാണ് ആളുകള്‍ തിരിച്ചറിയുന്നത് എന്നാണ് അരുണ്‍ പറയുന്നത്.
പുതിയ സിനിമയായ എസ്‌കേപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് 23 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ പേരില്‍ ആളുകള്‍ തന്നെ ഇപ്പോഴും തന്നെ തിരിച്ചറിയുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
”ബാല താരമായി വന്നതുകൊണ്ട് നായകനായാലും ആളുകള്‍ ചെറിയ പയ്യനായാണ് കാണുന്നത്.
അഡാര്‍ ലൗവില്‍ പ്ലസ് വണ്‍ സ്റ്റുഡന്റായാണ് അഭിനയിച്ചത്. എന്റെ കല്യാണമായിരുന്നു ആ സമയത്ത്.
എനിക്ക് തോന്നുന്നു എല്ലാവര്‍ക്കും എന്റെ ചെറുപ്പത്തിലുള്ള മുഖം ഓര്‍മയില്‍ നില്‍ക്കുന്നത് കൊണ്ടാണ് ഇപ്പോഴും ചെറിയ പയ്യനായി കാണുന്നത്. അതില്‍ നിന്നും ബ്രേക്ക് ചെയ്ത് പുറത്ത് വരാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളെല്ലാം അത്രക്ക് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടവയാണ്. ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകാണെങ്കിലും പ്രിയത്തിലെ മൂന്ന് കുട്ടികളിലൊരാളാണെങ്കിലും മീശ മാധവനാണെങ്കിലും സ്പീഡ് ആണെങ്കിലും സൈക്കിളാണെങ്കിലും- എല്ലാം ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.
അത് ബ്രേക്ക് ചെയ്യണമെങ്കില്‍ ഇനി വേറെ അതുപോലെ നല്ല കഥാപാത്രങ്ങള്‍ വരണം.
ഒരു അഞ്ച് മിനിട്ട് മുമ്പെ, ഞാനിപ്പോ വന്ന വണ്ടിയിലെ ഡ്രൈവര്‍, യൂബറിലാണ് ഞാന്‍ വന്നത്, പുള്ളിയും എന്റെയടുത്ത് പറഞ്ഞത്, നമ്മുടെയൊക്കെ മനസില്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ കുട്ടി ഇപ്പോഴുമുണ്ട്, അതൊക്കെ ഓര്‍മയില്‍ ഉണ്ടെന്നാണ്. 22 വര്‍ഷങ്ങള്‍ക്കിപ്പുറവും.
എന്റെ 10 വയസിലാണ് ഞാന്‍ ഒളിംപ്യന്‍ അന്തോണി ആദത്തില്‍ അഭിനയിച്ചത്.
ചില ആള്‍ക്കാര്‍, ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ, എന്ന മോഡ് ആയിരിക്കും. ചിലര്‍ക്ക് മനസിലാകും, ആ ഇന്ന ആളല്ലേ, എന്ന് ചോദിക്കും. അത് ഭയങ്കര സന്തോഷം തന്നെയാണ്. എല്ലാവര്‍ക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല,” അരുണ്‍ പറഞ്ഞു.