ഈ അടുത്താണ് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസുമായി വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിന്റെ പൂജാ വിശേഷങ്ങൾ തെലുങ്ക് സിനിമാ വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു.
2005 ൽ പുറത്തിറങ്ങിയ അതട് പത്തുവർഷങ്ങൾക്കു ശേഷമിറങ്ങിയ ഖലീജ എന്നീ സിനിമകൾക്ക് ശേഷം മഹേഷ് ബാബുവും തിവിക്രം ശ്രീനിവാസും ഒന്നിക്കുന്ന സിനിമയായാകും SSMB28 . ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലും വേഷമിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വിടുന്നത്.
പിങ്ക് വില്ല പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം എസ്എസ്എംബി 28 ൽ പ്രധാന വേഷത്തിൽ മോഹൻലാലിനെ പരിഗണിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഈ വാർത്തയിൽ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
വലിമൈ’യ്ക്ക് ശേഷം അജിത്ത് നായകനായി എച്ച് വിനോദിന്റെ സംവിധാനത്തിൽ പ്രഖ്യാപിച്ച ചിത്രമായ ‘എ കെ 61’ൽ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ അജിത്തും സ്ക്രീനില്‍ ഒരുമിച്ചെത്തുമെന്ന് തെന്നിന്ത്യൻ സിനിമാ വൃത്തങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
മോഹൻലാലിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ പല പ്രമുഖ നടന്മാരുടെ പേരും അജിത്തിനൊപ്പമുള്ള കഥാപാത്രം അവതരിപ്പിക്കുന്നതിന് പരിഗണനയിലുണ്ട്. ചിത്രത്തിന് കൂടുതല്‍ താര മൂല്യമുണ്ടാക്കുന്നതും അജിത്തിനൊപ്പം പ്രകടനത്തിലും മൂല്യത്തിലും ഒത്തുചേരുന്നതുമായ ഒരു സൂപ്പര്‍താരത്തെയാണ് അണിയറക്കാര്‍ പരിഗണിക്കുന്നത്.
നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അജിത്ത് അവതരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. 2023ലെ പൊങ്കല്‍ റിലീസ് ആയിട്ടാവും എകെ 61 തിയറ്ററുകളിലെത്തുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളില്‍ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍.
ജഗദീഷിന്റെ സിനിമ ജീവിതം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും കുടുംബ ജീവിതം അത്ര പരിചയമല്ല. പൊതു വേദികളിലോ പുരസ്‌കാരദാന ചടങ്ങുകളിലോ ഭാര്യയും മക്കളും അധികം എത്താറില്ല. ഇപ്പോള്‍ ഭാര്യ എന്തുകൊണ്ട് പൊതുവേദികളില്‍ എത്തുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്. താരം അവതാരകനായി എത്തുന്ന പടം തരും പണം എന്ന പരിപാടിയിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.
വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡില്‍ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സാര്‍ത്ഥികള്‍ ആയി എത്തിയത്. ഷോയുടെ ഇടയില്‍ വച്ചാണ് തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം ജഗദീഷ് വെളിപ്പെടുത്തിയത്.
എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല.
ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമെ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രഡിറ്റും അവള്‍ക്ക് ഉള്ളതാണ്- ജഗദീഷ് പറഞ്ഞു.
ഒരു കാലത്ത് മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകനും ആയിരുന്നു ബൈജു കൊട്ടാരക്കര. അടുത്തിടെയായി ദിലീപിന്റെ വിഷയത്തിൽ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ബൈജു കൊട്ടാരക്കര. വംശം, കമ്പോളം, ജെയിംസ്ബോണ്ട് തുടങ്ങി ഒരു പിടി ചിത്രങ്ങൾ ബൈജു മലയാളത്തിൽ സംവിധാനം ചെയ്തിരുന്നു.
അതേസമയം മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി, അദ്ദേഹം ഈ പ്രായത്തിലും മലയാള സിനിമയിലെ അദ്ദേഹത്തിന്റെ സിംഹാസനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴും ചെറുപ്പക്കാരെ വെല്ലുന്ന സൗന്ദര്യം, മേയ് വഴക്കം, ചുറുചുറുപ്പ് കൂടാതെ കൈ നിറയെ ചിത്രങ്ങളും.
ഇപ്പോഴിതാ ബൈജു മമ്മൂട്ടിയെ കുറിച്ച് തന്റെ തന്നെ യുട്യൂബ് ചാനലിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ചില സംഭവങ്ങൾ വെളിപ്പെടുത്തിയാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ഹെൻട്രി ആയിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിനെ കുറിച്ച് ഹെൻഡ്രി പറഞ്ഞ വാക്കുകൾ കടമെടുത്താണ് ബൈജു തുറന്ന് പറയുന്നത്.
നിങ്ങൾ ഒരു സിനിമയിൽ സൂപ്പർ താരങ്ങളെ മാത്രമേ കാണുന്നുള്ളൂ എങ്കിലും അതിന്റെ പിന്നിൽ ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഉണ്ട്, കഷ്ടപ്പാടുണ്ട്, ദുരിതങ്ങളുണ്ട്, വന്ദേമാതരത്തിൽ ’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരുന്നു, എന്നാൽ അതിൽ അഭിനയിക്കേണ്ട മമ്മൂട്ടിക്ക് പകരം ആ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചത് ഡ്യൂപൂകൾ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ഡ്യൂപ്പുകൾ ഒന്നോ രണ്ടോ രംഗങ്ങൾ ഉണ്ടാകും. പക്ഷെ ഒരു ചിത്രത്തിലെ മുഴുവൻ സംഘട്ടന രംഗങ്ങളും ഡ്യൂപ്പ് ചെയ്യുക എന്ന് പറഞ്ഞാൽ അത് ശരിയായ കാര്യമാണോ.. ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനിൽ അഭിനയിക്കുകയില്ലെന്നും.
ഈ താരങ്ങളെ ഒക്കെ ഞങ്ങൾ അവർ പറയുന്ന പണം കൊടുത്താണ് സിനിമകളിലേക്ക് കൊണ്ടുവരുന്നത്, എന്നിട്ട് ആ സിനിമയുടെ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ ശരിയാകും, പിന്നെ ഇരട്ടി പണം കൊടുത്തുവേണം നമ്മൾ ഡ്യൂപ്പിനെ ഇടാൻ, ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്.
തെലുങ്ക് ഇന്റസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ലെന്ന മോഹന്‍ലാല്‍ലിന്റെ പരാമര്‍ശത്തിനെതിരെ മലയാളി പ്രേക്ഷകര്‍. മോശം കണ്ടാല്‍ മോശം എന്നല്ലാതെ മറ്റെന്ത് പറയാനാണ് എന്നാണ് പ്രേക്ഷര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ പോലെ മഹാനായ നടന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും, എന്തും പ്രോത്സാഹിപ്പിക്കാമോയെന്നും ചിലര്‍ പറയുന്നു.
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് ഒരിക്കലും മോശം പറയില്ലെന്നും അത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള ബഹുമാനം കൊണ്ടാണെന്നും താരം പറഞ്ഞു. മലയാളത്തില്‍ അങ്ങനെയാണോ എന്നു ചോദിച്ചാല്‍ അറിയില്ലെന്ന് പറഞ്ഞ് ചിരിക്കുന്ന മോഹന്‍ലാലിനെ കാണാം. സംഭവം വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
‘ഒരുതരത്തിലും സിനിമയെക്കുറിച്ച് ബന്ധമില്ലാത്തവരാണ് സിനിമയെക്കുറിച്ച് മോശം പറയുന്നത്. ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം. കൊവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരാബാദിലായിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുള്ള പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ സമ്മതിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ എഴുതില്ല. ആ ഇന്റസ്ട്രിയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആ ഇന്റസ്ട്രിയെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേക്ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്’. – എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍
മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. തിരക്കഥയിലെയും അഭിനയത്തിലേയും അടക്കം പാകപിഴകള്‍ ചൂണ്ടിക്കാട്ടിയാണ് സിനിമ പ്രേമികള്‍ രംഗത്തെത്തിയത്. മലയാളത്തില്‍ അധികം ഉപയോഗപ്പെടുത്താത്ത മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ വിഎഫ്എകിന്റെ പേരിലും ചിത്രത്തിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു
ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ വി.പി സത്യന്റെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കിയ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രജേഷ് സെന്‍ മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ജയസൂര്യ നായകനായി എത്തിയ ചിത്രം 2018ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രം പ്രദര്‍ശനത്തിനെത്തി നാല് വര്‍ഷം പിന്നിടുമ്പോള്‍ വെള്ളം സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.
പ്രജേഷ് സെന്നിന്റെ കുറിപ്പ്:
വെള്ളത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ നടക്കുകയാണ്. അന്ന് തളിപ്പറമ്പിനടുത്തുള്ള പൂമംഗലം സ്‌കൂളിലാണ് ലൊക്കേഷന്‍. ഷൂട്ടിന്റെ തിരക്കുകളില്‍ നില്‍ക്കുന്നതിനിടെ ഷൂട്ടിംഗ് കാണാന്‍ വന്ന ആളുകള്‍ക്കിടയില്‍ നിന്നും ഒരു മധ്യവയസ്‌കന്‍ അടുത്തു വന്ന് കെട്ടിപ്പിടിച്ചു. കുറച്ച് സമയം സംസാരിക്കണം എന്നു പറഞ്ഞു. ക്യാപ്റ്റനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഉള്ളില്‍ തട്ടിയ സിനിമയാണെന്നും ഒരുപാട് തവണ കണ്ടെന്നും പറഞ്ഞു.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും വികാരവായ്പു കൊണ്ട് അധികമൊന്നും സംസാരിച്ചില്ല. ഒരു കടലാസ് പൊതി കയ്യില്‍ തന്ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു. തിരക്കൊഴിയുമ്പോള്‍ വിശദമായി സംസാരിക്കാം ഇവിടെ കാണില്ലേ എന്ന് ഞാന്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞത് കേട്ടോ എന്നറിയില്ല. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ ആ പൊതി എവിടെയോ വെച്ച് മറന്നു.
മിഠായിയോ മറ്റോ ആകുമെന്ന് കരുതി അന്വേഷിച്ചതുമില്ല. കുറച്ചു കഴിഞ്ഞ് യൂണിറ്റിലെ ആരോ ആ പൊതി കൊണ്ടു തന്നു. ഞാന്‍ അത് പോക്കറ്റിലിടുകയും ചെയ്തു. രാത്രി മുറിയിലെത്തി തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്. ഒരു സ്വര്‍ണ മോതിരമായിരുന്നു അത്. ക്യാപ്റ്റന്റെ പേരില്‍ കിട്ടിയ അമൂല്യ സമ്മാനം. സത്യേട്ടനോടും ക്യാപ്റ്റനോടുമുള്ള ആ സ്‌നേഹ സമ്മാനം ഇന്നും ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.
എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹത്തെ വീണ്ടും കാണുകയാണെങ്കില്‍ തിരിച്ചു കൊടുക്കണം. ആ സ്‌നേഹത്തേക്കള്‍ വലിയ സമ്മാനം വേറെന്തുണ്ട് അല്ലേ? ക്യാപ്റ്റന്റെ ആദ്യ ഷോ കവിത തിയേറ്ററില്‍ കണ്ടിറങ്ങിയപ്പോഴും സത്യേട്ടന്റെ ആരാധകനായ ഒരു വൃദ്ധന്‍ ഇതു പോലെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു പോയ അനുഭവം നേരത്തെ പങ്കുവച്ചിരുന്നല്ലോ. എവിടെപ്പോയാലും ഒരാളെങ്കിലും ക്യാപ്റ്റനെക്കുറിച്ച് സംസാരിക്കാതിരിക്കാറില്ല.
അങ്ങനെ അപരിചിതരായ നൂറു കണക്കിന് ആളുകളുടെ സ്‌നേഹം ഇപ്പോഴും അനുഭവിക്കുകയാണ്. മുന്നോട്ടുള്ള യാത്രക്ക് അതുതരുന്ന ഊര്‍ജം ചെറുതല്ല. ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായനായ, ഫുട്‌ബോള്‍ പ്രേമികളുടെ ഏറ്റവും പ്രിയങ്കരനായ സത്യേട്ടനോടുള്ള സ്‌നേഹത്തിന്റെ ഒരു ചെറിയ പങ്കാണ് എനിക്കും കിട്ടുന്നതെന്ന ബോധ്യമുണ്ട്.
ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത സത്യേട്ടന്‍ എന്റെ ജീവിതത്തിന്റെയും ഒരു പ്രധാന ഭാഗമാണിന്ന്. അനിതച്ചേച്ചിയും സത്യേട്ടനുമായി അടുപ്പമുള്ള ഓരോരുത്തരും പറഞ്ഞറിഞ്ഞത് വെള്ളിത്തിരയിലെത്തിച്ചു എന്നതിനപ്പുറം ഒരു വലിയ ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. സത്യേട്ടന്‍ എപ്പോഴും കൂടെയുണ്ട്. ഇന്ന് ക്യാപ്റ്റന്‍ ഇറങ്ങി നാല് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
സംവിധായകനും എഴുത്തുകാരനും എന്ന നിലയില്‍ എന്നെ അടയാളപ്പെടുത്തിയ സിനിമയാണ് ക്യാപ്റ്റന്‍. അനിതേച്ചി, ഗുരുനാഥന്‍ സിദ്ധിഖ് സര്‍, ജയേട്ടന്‍, പ്രൊഡ്യൂസര്‍ ജോബി ചേട്ടനും ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്‍സും നന്ദി മനസില്‍ സൂക്ഷിക്കുന്നു.
ആദരണീയനായ മമ്മൂക്ക, ആന്റോ ജോസഫ് ചേട്ടന്‍, അനു സിത്താര, സിദ്ധിക്ക, റോബി രാജ്, നൗഷാദ്, ബിജിത്ത്, ശ്രീകുമാറേട്ടന്‍ അങ്ങനെ ക്യാപ്റ്റന്‍ ടീമിലെ ഓരോരുത്തരോടും വീണ്ടും വീണ്ടും നന്ദി. കൂടെ നിന്നവരോട്, പിന്തുണച്ചവരോട്, ക്യാപ്റ്റനെ നെഞ്ചോട് ചേര്‍ത്ത ആസ്വാദകരോടു കൂടി. ഒരുപാട് സ്‌നേഹം.
ക്യാപ്റ്റന്റെ തിരക്കഥ ലിപി പബ്ലിഷേഴ്‌സ് വഴി പുറത്തിറക്കിയിരുന്നു. അത് വായിച്ചും ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. എല്ലാവരോടും നന്ദി. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വെള്ളം വിജയപ്പിച്ചതും പ്രിയപ്പെട്ട പ്രേക്ഷകരാണ്. പുതിയ ചിത്രങ്ങളായ മേരി ആവാസ് സുനോയും സീക്രട്ട് ഓഫ് വിമണും റിലീസിന് ഒരുങ്ങുകയാണ്. കോ ഡയറക്ടറായി പ്രവര്‍ത്തിച്ച, റോക്കട്രി ദ നമ്പി എഫക്ട് എന്ന ബഹുഭാഷാ ചിത്രവും ജൂലൈ ഒന്നിനെത്തും. പിന്തുണയ്ക്കണം. അനുഗ്രഹിക്കണം.
മലയാളികളുടെ ഇഷ്ട നടനായിരുന്നു രതീഷ്. ഒരുപാട് ചിത്രങ്ങൾ നായകനായും സഹ നടനായും വില്ലനായും അഭിനയിച്ച ആളാണ്. 981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. തുഷാരം എന്ന ഐ.വി. ശശി ചിത്രത്തിലാണ് രതീഷ് ആദ്യമായി നായക വേഷത്തിൽ പ്രത്യക്ഷപ്പട്ടത്. മലയാളത്തിന്റെ ആക്ഷൻ താരം ജയനു വേണ്ടി മെനഞ്ഞുണ്ടാക്കിയ ഈ കഥാപാത്രത്തെ രതീഷ് മികവുറ്റതാക്കുകയും നായകനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായകനായിരുന്നു.
മോഹൻലാൽ മമ്മൂട്ടി എന്ന നടന്മാരുടെ വരവോടെയാണ് രതീഷ് പിന്നീട് സിനിമയിൽ തഴയപ്പെട്ടത്. നടൻ സത്താറുമായി ചേർന്ന് മൂന്നു ചിത്രങ്ങളും അയ്യർ ദി ഗ്രേറ്റ്, ചക്കിക്കൊത്തൊരു ചങ്കരൻ എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും രതീഷ് നിർമിച്ചിട്ടുണ്ട്. എന്നാൽ ആ വകയിൽ അദ്ദേഹത്തിന് കാര്യമായ രീതിയിൽ ചില സാമ്പത്തിക പ്രശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 1990-ഓടെ രതീഷ് സിനിമ രംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് സിനിമ ലോകത്തേക്ക് മടങ്ങി വന്നത്. 2002 ഡിസംബർ 23-ന് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്തരിച്ചു. മരണസമയത്ത് രതീഷിന്റെ പുനലൂരിലുള്ള ഫാം ഹൗസിലായിരുന്നു അദ്ദേഹം.
നടന്റെ വിയോഗ ശേഷം സാമ്പത്തിക തകർച്ച മൂലം ഭാര്യയും മക്കളും വലിയ പ്രതിസന്ധിയിൽ ആയിരുന്നു. എന്നാൽ ഇതറിഞ്ഞ നടനും രതീഷിന്റെ സുഹൃത്തുമായിരുന്ന സുരേഷ് ഗോപി ആ കുടുംബത്തെ സാമ്പത്തികമായ കുരുക്കുകളിൽ നിന്നും രക്ഷിച്ച് അവർക്ക് ഒരു പുതു ജീവിതം നൽകുക ആയിരുന്നു. ഇപ്പോഴിതാ രതീഷിന്റെ അടുത്ത സുഹൃത്തും നടനുമായ ലാലു അലക്സ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്‍ രതീഷിന്റെ മരണം തന്നെ എത്രത്തോളം തളര്‍ത്തിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി അപകടത്തിലായി എന്നാണ് ലാലു അലക്‌സ് പറയുന്നത്.
ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി അവൻ പോയപ്പോൾ അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. രതീഷിന്റെ മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി. എവിടെയോ ചെന്നിടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവന്റെ നന്മ കൊണ്ടാവും തനിക്കന്ന് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്. തനിക്ക് സിനിമയില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതൊന്നും ഇപ്പോളില്ലെന്നും ലാലു അലക്സ് പറയുന്നു. തനിക്ക് കുറേ അടുത്ത സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ആ സൗഹൃദങ്ങള്‍ ഒക്കെ വിട്ടുപോയി. കാരണം അവരൊക്കെ കൂടുതല്‍ തിരക്കിലായി. അത് നമ്മള്‍ മനസിലാക്കണം. അതുകൊണ്ട് ആരോടും പരാതിയുമില്ല എന്നും താരം പറയുന്നു.
ബോളിവുഡ് നടി രാഖി സാവന്തും ഭര്‍ത്താവ് റിതേഷ് സിംഗും വിവാഹ മോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് റിതേഷുമായി പിരിഞ്ഞുവെന്ന് രാഖി അറിയിച്ചത്.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നാണ് രാഖി പറഞ്ഞത്. ഇത് സംഭവിച്ചതില്‍ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടന്നും രാഖി പറഞ്ഞിരുന്നു.
വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഭര്‍ത്താവ് റിതേഷിനെ കുറിച്ച് രാഖി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിതേഷില്‍ നിന്നും തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു എന്നാണ് അഭിമുഖത്തില്‍ രാഖി വെളിപ്പെടുത്തിയത്.
എന്നാല്‍ റിതേഷ് തന്നെ സ്പര്‍ശിക്കാനോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വച്ച് ചുംബിക്കാനോ ഒരിക്കലും തയ്യാറായിട്ടില്ല. താന്‍ വിളിക്കുമ്പോള്‍ റിതേഷ് കോളുകള്‍ എടുക്കാറില്ല. അമ്മ പറയുന്നത് പോലും റിതേഷ് കേള്‍ക്കുന്നില്ലെന്നും വിവാഹം കഴിഞ്ഞ ശേഷം തന്നോടൊപ്പം താമസിക്കാന്‍ പറഞ്ഞിട്ടും റിതേഷ് തയ്യാറായില്ലെന്നുമാണ് രാഖി പറയുന്നത്.
ബിഗ് ബോസ് 15-ാം സീസണിലാണ് രാഖിയും റിതേഷും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് റിതേഷിന്റെ ആദ്യ ഭാര്യ രാഖിക്കും റിതേഷിനുമെതിരെ രംഗത്തെത്തിയിരുന്നു. റിതേഷ് വിവാഹമോചനം ചെയ്യാത്തതിനാല്‍ രാഖിയുമായുള്ള റിതേഷിന്റെ വിവാഹം നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടുണ്ട്.
സിനിമയിൽ എത്തി ഏഴ് വർഷം പിന്നിടുമ്പോൾ വെറും മൂന്ന് സിനിമകൾ മാത്രമാണ് ബേസിൽ സംവിധാനം ചെയ്തത്. എന്നാൽ ആ മൂന്ന് സിനിമകളിലൂടെ താൻ സിനിമയിൽ വന്നത് ശരിയായ പഠനത്തിന് ശേഷമാണ് എന്ന് ബേസിൽ തെളിയിച്ച് കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബേസിലിന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർ ഹീറോ ചിത്രം വരുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമ റിലീസ് ചെയ്തപ്പോൾ അതിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് പുറത്ത് അടക്കം ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു ബേസിലിന്റെ സംവിധാനത്തിൽ ടൊവിനോയെ നായകനാക്കി റിലീസ് ചെയ്ത മിന്നൽ മുരളി.
മലയാള സിനിമയിലെ മുൻനിര സംവിധായകരുടെ പട്ടികയിലേക്ക് ഉയർന്ന ബേസിൽ കുടുംബവിശേഷവും സിനിമാ വിശേഷവും അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഭാര്യ എലിസബത്തിനെ ജീവിതസഖിയാക്കാൻ തീരുമാനിച്ച നിമിഷത്തെ കുറിച്ചും ബേസിൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. ആദ്യമായി സ്റ്റേജിൽ കയറിയത് സൺഡേ സ്കൂൾ മത്സരത്തിനാണ്. പ്രസംഗം, പാട്ട്, ഗ്രൂപ് സോങ്, സുറിയാനി ഗ്രൂപ് സോങ് അങ്ങനെ.. തിയറ്ററിൽ സിനിമ കാണിക്കുന്നത് കുറവായിരുന്നു. കാബൂളിവാല, മൈഡിയർ കുട്ടിച്ചാത്തൻ ടു, നാടോടി ഒക്കെയാണ് ആകെ തിയറ്ററിൽ കണ്ടത്. സിഇടിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അഡ്മിഷൻ കിട്ടിയതോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. കൂട്ടുകാരുമൊന്നിച്ച് ചെയ്ത ഷോർട് ഫിലിമാണ് ഒരു തുണ്ടുപടം. എ ഷോർട് ഫിലിം എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ കേട്ടവർക്ക് ചില സംശയങ്ങൾ ഉണ്ടായി. ഒരിക്കൽ നാട്ടിൽ ചെന്നപ്പോൾ ഒരു അങ്കിൾ വഴിയിൽ തടഞ്ഞ് ചോദിച്ചു, ഇപ്പോൾ മറ്റേ പരിപാടിയൊക്കെ ഉണ്ടോ എന്ന്…
എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. അതിൽ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ഞാൻ തേർഡ് ഇയറിന് പഠിക്കുമ്പോഴാണ് ഫസ്റ്റ് ഇ യറിൽ ജോയിൻ ചെയ്ത എലിസബത്തിനെ നോട്ട് ചെയ്തത്. സാധാരണ കോളജ് റൊമാൻസ് പോലെയാണ് തുടങ്ങിയതും പ്രോഗ്രസ് ചെയ്തതും. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ടീച് ഫോർ ഇന്ത്യ എന്ന എൻജിഒയിലാണ് എലിസബത്ത് വർക് ചെയ്യുന്നത്. ജാൻഎമന്നിലെ പോലെ സർപ്രൈസ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാനെന്ന് ഭാര്യ എലിക്ക് അറിയാം. ആഘോഷങ്ങൾ സർപ്രൈസ് ആക്കുന്നത് എലിസബത്തിന് ഹരമാണ്. ആഗസ്റ്റ് 17ന് വിവാഹ വാർഷികം പ്രമാണിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് എന്നെ ഡ്രസ് ചെയ്യിച്ച് ഇറക്കി. അപ്പോഴതാ ഡോറിൽ അടുത്ത വീട്ടിലെ ആന്റി. അവരുടെ ബാൽക്കണിയിൽ വീണുകിടന്ന ചെടി റെഡിയാക്കി കൊടുക്കാമോ എന്നാണ് ചോദ്യം. ഞാൻ ചെല്ലുമ്പോൾ പെട്ടെന്ന് എല്ലാവരും കൂടി ബലൂണൊക്കെ പൊട്ടിച്ച് സർപ്രൈസ് വിഷ് ചെയ്യുന്നു.
ഇൻഫോസിസിൽ ജോലി ചെയ്യുന്ന സമയത്ത് എലിയുടെ ബർത്ഡേക്ക് ഞാനും ഞെട്ടിച്ചിട്ടുണ്ട്. ബെർത്ഡേ ദിവസം രാത്രി 12 മണിക്ക് ഞാനും പത്തിരുപത്തഞ്ച് കൂട്ടുകാരും കൂടി മെഴുകുതിരിയൊക്കെ വാങ്ങി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി. അവൾ കോറിഡോറിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഞങ്ങൾ മെഴുകുതിരി കത്തിച്ച് ഹാർട് ഷേപ്പിൽ നിൽക്കുന്നു. ഗൗതം മേനോൻ സിനിമ പോലുള്ള സിനിമാറ്റിക് സർപ്രൈസ്. ഇൻഫോസിസിൽ നിന്ന് നാലുമാസം ലീവ് എടുത്ത് പോയാണ് തിരയിൽ അസിസ്റ്റ് ചെയ്തത്. ആദ്യത്തെ സിനിമ വീട്ടുകാർക്കൊക്കെ വന്ന് കാണാവുന്നത് തന്നെ ആകണമെന്നാണ് വിനീതേട്ടൻ എല്ലാവരോടും പറയാറ്. ഏതാണ്ട് ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. വായിച്ച് ത്രില്ലടിച്ച വിനീതേട്ടൻ അഭിനയിക്കാമെന്നേറ്റു. പിന്നാലെ ജോലി രാജി വച്ചു അന്നെനിക്ക് 24 വയസേയുള്ളൂ.
കുഞ്ഞിരാമായണം ഏറെ പ്രിയപ്പെട്ട സിനിമയാണ്. വിനീതേട്ടനും ധ്യാനും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമയാണത്. പിന്നെ റിമി. പണ്ടായിരുന്നെങ്കിൽ കൽപ്പന ചേച്ചിയെ കൊണ്ട് ചെയ്യിക്കേണ്ട റോളാണത്. ഇപ്പോഴും എന്റെ ഫേവറിറ്റ് ആണ് കുഞ്ഞിരാമായണം. അത്ര ഇന്നസെന്റായി ഇനി സിനിമ ചെയ്യാനാകുമോ എന്നറിയില്ല. എനിക്ക് മിന്നലേറ്റിട്ടില്ല പക്ഷേ മിന്നലിൽ നിന്ന് ജസ്റ്റ് എസ്കേപ്പായിട്ടുണ്ട്. ഗോദയുടെ പ്രമോഷൻ പരിപാടിക്കിടെ ഹോട്ടൽ ബാൽക്കണിയിൽ ഞാനും ടൊവീനോയും നായിക വാമിക ഗബ്ബിയും കൂടി സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു മിന്നൽ വന്നത്. ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു സ്പാർക്ക്. കണ്ണ് തുറന്ന് നോക്കുമ്പോൾ ടൊവീനോ ഇല്ല. മിന്നൽ പോലെ അവൻ പാഞ്ഞുകളഞ്ഞു. ഗോദയുടെ കഥ പറയാൻ ചെല്ലുമ്പോഴാണ് ആദ്യമായി ടൊവീനോയെ കാണുന്നത്. ഇപ്പോഴും വാട്സാപ്പിൽ പരസ്പരം സ്റ്റിക്കർ അയച്ച് കളിക്കുന്ന കുട്ടികളാണ് ഞങ്ങൾ.
അതാകും ഈ കെമിസ്ട്രിയുടെ രഹസ്യം. സൂപ്പർ ഹീറോയ്ക്ക് വേണ്ട ബോഡി ഉണ്ടാക്കാനും അത് നിലനിർത്താനും ടൊവി നന്നായി കഷ്ടപ്പെട്ടു. ആദ്യ ലോക്ഡൗൺ ഇളവ് വന്നപ്പോൾ 40 ദിവസം ഫൈറ്റ് ഷൂട്ടിങ് ആണ് പ്ലാൻ ചെയ്തത്. അതിന് വേണ്ടി ട്രെയ്നർക്കൊപ്പം ഫൈറ്റ് പ്രാക്ടീസ് തന്നെയായിരുന്നു. ഓരോ ദിവസവും പുതിയ ടെക്നിക് പഠിച്ച് വീഡിയോ എടുത്ത് അയച്ച് തരും. വെടിവച്ച് ബലൂൺ പൊട്ടിക്കുന്നതും വളയം എറിയുന്നതുമൊക്കെ അവന്റെ സ്വന്തം പ്രാക്ടീസാണ്. ചിലപ്പോൾ ആവേശം മൂത്ത് പുരപ്പുറത്ത് നിന്ന് ശരിക്കും ചാടിയാലോ എന്നൊക്കെ ചോദിച്ച് കളയും. അത്രമാത്രം ഡെഡിക്കേറ്റഡാണ് അവൻ. മിന്നൽ മുരളി അഞ്ച് ഭാഷകളിൽ ഇറക്കാൻ നേരത്തെ പ്ലാനുണ്ടായിരുന്നു. എട്ടുകാലി കടിച്ച് പവർ കിട്ടിയ സ്പൈഡർമാന് ഇത്രയും ആരാധകരുള്ളപ്പോൾ സൂപ്പർ പവർ കിട്ടുന്ന മുരളിക്കും പാൻ ഇന്ത്യൻ അപ്പീൽ ഉണ്ടെന്ന വിശ്വാസമാണ് സിനിമ വിവിധ ഭാഷയിലിറക്കാൻ പ്രേരിപ്പിച്ചത്.
ഷെറിൻ പി യോഹന്നാൻ
ഒരു സ്വകാര്യ സ്കൂൾ അധ്യാപികയാണ് അർച്ചന. ജോലിയോടൊപ്പം തന്നെ പി എസ് സി പരീക്ഷയും എഴുതുന്നു. കല്യാണാലോചനകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് മുടങ്ങാറാണ് പതിവ്. ജോലി ചെയ്ത് തന്റെ കാര്യവും വീട്ടിലെ എല്ലാ കാര്യവും നോക്കുന്ന അർച്ചനയുടെ കല്യാണ വിശേഷങ്ങളാണ് സിനിമയിൽ.
അർച്ചനയുടെ കല്യാണത്തോടൊപ്പം ഒരു നാടിന്റെയും അവിടുത്തെ ആളുകളുടെയും കഥ പറയുകയാണ് ‘അർച്ചന 31 നോട്ട് ഔട്ട്’. ഗിരീഷ് എ ഡി, അഖിൽ അനിൽകുമാർ തുടങ്ങിയ സംവിധായകരുടെ കഥ പറച്ചിൽ രീതി എത്രമാത്രം രസകരമാണെന്ന് അവരുടെ ഷോർട്ട് ഫിലിമും സിനിമയും കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും. കഥയുടെ ട്രീറ്റ് മെന്റ് ആണ് അഖിൽ അനിൽകുമാറിന്റെ ഈ ചിത്രത്തെ രസകരമാക്കുന്നത്. എന്നാൽ അതിൽ അദ്ദേഹം പൂർണമായി വിജയിച്ചിട്ടില്ല.
അർച്ചനയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. അർച്ചനയുടെ കഥാപാത്ര നിർമിതിയും ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനവും മികച്ചു നിൽക്കുന്നു. മുതിർന്ന കഥാപാത്രങ്ങളുടെ പ്രകടനവും തൃപ്തികരമായിരുന്നു.
രസകരമായ ഫിലിം മേക്കിങ്ങിന്റെ ഉദാഹരണങ്ങൾ ചിത്രത്തിൽ കാണാം. മുടങ്ങിയ വിവാഹ ആലോചനകളെ പറ്റി പറയുന്നത്, അർച്ചനയുടെ ഐഡിയകൾ അവതരിപ്പിച്ച രീതി എന്നിവ നന്നായിരുന്നു. ചിത്രത്തിലെ ഇമോഷണൽ സീൻ കൃത്യമായ അളവിൽ പ്രേക്ഷകനിലെത്തുന്നു. മാനത്തെ ചെമ്പരുന്തേ, മനസുനോ എന്നീ ഗാനങ്ങൾ ഇഷ്ടപ്പെട്ടു.
വളരെ ലളിതമായ കഥയാണ് രണ്ട് മണിക്കൂറിൽ സംവിധായകൻ പറയുന്നത്. ആദ്യ പകുതി രസകരമാണെങ്കിലും കോൺഫ്ലിക്ട് കടന്നുവന്ന ശേഷം തിരക്കഥ ദുർബലമാകുന്നു. ഒടുവിൽ ബോൾഡ് ആയൊരു ക്ലൈമാക്സിലൂടെ സിനിമയെ തിരികെ ട്രാക്കിലെത്തിക്കുന്നു. രമേശ് പിഷാരടി, ഇന്ദ്രൻസ് തുടങ്ങിയവരുടെ കഥാപാത്ര സൃഷ്ടി ദുർബലമാണ്. സംവിധാനത്തിലെ ചില പോരായ്മകളും സിനിമയിൽ പ്രകടമാണ്.
Last Word – രസകരമായ സീനുകളും നല്ലൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്. എന്നാൽ അത് ആസ്വദിക്കാൻ തീയേറ്ററിൽ പോകണമെന്നില്ല. ഒടിടി ആണ് മികച്ച മാർഗം. പ്രമേയപരമായി മികച്ചു നിൽക്കുമ്പോഴും പ്രേക്ഷകനെ പൂർണമായി പിടിച്ചിരുത്തുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മൊത്തത്തിൽ, ശരാശരിയ്ക്കും മുകളിൽ നിൽക്കുന്ന അനുഭവം.
മലയിടുക്കിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ബാബുവിനെ പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബാബുവിന്റെ സാഹസികതയെ പ്രശംസിച്ചും അതുപോലെ എതിർത്തും നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഈ ചർച്ചകൾക്കിടെയാണ് ബാബുവിന്റെ ജീവിതം സിനിമയാകാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഒമർ ലുലു സംവിധാനം ചെയ്യുമെന്നാണ് പ്രചരണം. അതേസമയം ഇക്കാര്യത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഒമർ ലുലു.
ബാബുവിന്റെ ജീവിതം സിനിമയാകാൻ പോകുന്നുവെന്നും അത് താൻ സംവിധാനം ചെയ്യും എന്നുമുള്ള ട്രോളുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടുവെന്നും, ബാബുവിന്റെ ജീവിതം സിനിമയാക്കുന്നതിന്നെ പറ്റി താന്‍ ചിന്തിച്ചിട്ട് പോലും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. താൻ ഇപ്പോൾ പവർസ്റ്റാർ ചിത്രങ്ങളുടെയും ആദ്യ ബോളുവുഡ് ചിത്രം എന്ന സ്വപ്നത്തിന്റെയും പുറകെയാണെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു ട്രോൾ പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു, ഞാന്‍ ഇപ്പോ പവർസ്റ്റാർ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്.ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാ.ബാബുവിന് എല്ലാവിധ നന്മകൾ നേരുന്നു2763.