ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെസ്റ്റർ: കോതമംഗലം രൂപതാ വൈദികൻ ബഹുമാനപ്പെട്ട ജെയിംസ് ഏഴാനിക്കാട്ടച്ചന്റെ ഇളയ സഹോദരി ജെമ്മയുടെ ഭർത്താവ് ജോഷി ജെയിംസ് ചിറക്കൽ ഇംഗ്ലണ്ടിൽ അന്തരിച്ചു. ഏറെക്കാലം അബുദാബിയിലെ അലൈൻ മേഖലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മൂന്ന് വർഷം മുൻപാണ് കുടുംബത്തോടൊപ്പം യുകെയിലെ ചെസ്റ്ററിൽ എത്തിയത്. അലൈൻ മലയാളികൾക്കിടയിൽ ഏറെ പരിചിതരായിരുന്ന ജോഷിയും ജെമ്മയും ചെസ്റ്ററിലെത്തിയ ശേഷവും മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അപ്രതീക്ഷിതമായി കണ്ടെത്തിയ ബ്രെയിൻ ട്യൂമറാണ് മരണകാരണം. ജോഷിയുടെ ആകസ്മിക വേർപാട് ചെസ്റ്ററിലെ മലയാളി സമൂഹത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയായി മാറിയിരിക്കുകയാണ് .

ജോഷിയുടെ ഭൗതികശരീരം സെപ്റ്റംബർ 12 ശനിയാഴ്ച ചെസ്റ്ററിലെ സെന്റ് കൊളംബാസ് ചർച്ചിൽ (Plas Newton Lane, Chester, CH2 1SA) പൊതുദർശനത്തിന് എത്തിക്കും. രാവിലെ 11.30ന് മൃതദേഹം പള്ളിയിൽ എത്തിച്ചേരും. 12.15ന് വിശുദ്ധ കുർബാനയും പ്രാർഥനാ ചടങ്ങുകളും നടക്കും. സംസ്കാര ചടങ്ങുകൾ പിന്നീട് നാട്ടിൽ നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത് .
ജോഷി ജെയിംസ് ചിറക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്ഗോ: ഗ്ലാസ്ഗോയിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റായ മാധ (Madha – North & South Indian Kitchen) ഉടമകളും സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷൻ അംഗങ്ങളുമായ സജോ (ജോർജ് മാത്യു), റെജി മാത്യു, ജയ്മോൻ ജോസഫിന്റെ ഭാര്യ ജെസ്സി എന്നിവരുടെ മാതാവ് മേരി മാത്യു നെടിയകാലായിൽ (81) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നിന് ഇളയമകൻ സജോയുടെ ഗ്ലാസ്ഗോയിലെ വസതിയിലായിരുന്നു അന്ത്യം.
മേരി മാത്യുവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനും പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾക്കുമായി ഇന്ന് (സെപ്റ്റംബർ 9) വൈകുന്നേരം 4 മുതൽ ഗ്ലാസ്ഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ പൊതുദർശനം നടക്കും. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കലാകേരളം ഗ്ലാസ്ഗോയുടെ സ്ഥാപക നേതാക്കളും സജീവ പ്രവർത്തകരുമാണ് മേരി മാത്യുവിന്റെ മക്കളായ സജോയും റെജിയും. മേരി മാത്യുവിന്റെ നിര്യാണത്തിൽ കലാകേരളം ഗ്ലാസ്ഗോയും സെന്റ് തോമസ് സീറോ മലബാർ കാത്തലിക് മിഷനും അനുശോചനം രേഖപ്പെടുത്തി.
മേരി മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ബോസ്റ്റണിൽ നാലാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം മലയാളി യുവതി മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനി ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്. പ്രസവത്തെ തുടർന്ന് ആരോഗ്യനില തൃപ്തികരമായിരുന്ന ചിഞ്ചുവിനെ ജൂലൈ 8 -ന് വൈകിട്ട് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ 12.20ന് മരണം സംഭവിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നാലു വർഷം മുൻപ് നേഴ്സായി ജോലി ലഭിച്ചതിനെ തുടർന്നാണ് ചിഞ്ചു ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിലെത്തിയത്. പിന്നീട് ഭർത്താവ് എമിൽ ജോസും രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞും യുകെയിലാണ് ജനിച്ചത്. ഒരു വർഷം മുൻപ് ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ച കുടുംബം നാലാമത്തെ കുഞ്ഞിന്റെ വരവോടെ സന്തോഷത്തിലായിരുന്നു. ജൂലൈ 7ന് ഉച്ചയ്ക്ക് 1.30ഓടെ ചിഞ്ചു ആരോഗ്യവതിയായ പെൺകുഞ്ഞിന് സാധാരണ പ്രസവത്തിലൂടെ ജന്മം നൽകിയിരുന്നു. എമിലിനും ചിഞ്ചുവിനും എട്ടും ആറും മൂന്നും വയസ്സുള്ള മൂന്ന് മക്കളും നവജാത പെൺകുഞ്ഞുമാണുള്ളത്. പ്രസവശുശ്രൂഷയ്ക്കായി ഏതാനും മാസങ്ങൾക്ക് മുൻപ് യുകെയിലെത്തിയ ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും മകളുടെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ്.
ബോസ്റ്റൺ മേഖലയിലെ സിറോ-മലബാർ സഭയുടെ മാർ യൗസേപ്പ് പ്രൊപ്പോസ്ഡ് മിഷൻ ചർച്ചിലെ സജീവ അംഗങ്ങളായിരുന്നു എമിലും കുടുംബവും. ചിഞ്ചുവിന്റെ വേർപാട് ബോസ്റ്റണിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. എമിലിനും നാല് മക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സഭാംഗങ്ങളും മലയാളി സമൂഹവും കൈകോർക്കുകയാണ്. കുഞ്ഞിന്റെ വരവോടെ സന്തോഷത്തിലായിരുന്ന കുടുംബത്തെ മണിക്കൂറുകൾക്കകം ദുരന്തം തേടിയെത്തിയത് യുകെയിലെ മലയാളി സമൂഹത്തിനാകെ തീരാനഷ്ടമായി.
ചിഞ്ചുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: എസെക്സിലെ കോൾചെസ്റ്റർ ആശുപത്രിയിൽ നേഴ്സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം തീക്കോയി സ്വദേശിനി ജസ്റ്റിൻ ജോർജ് (58) ലണ്ടനിൽ നിര്യാതയായി. ദീർഘകാലമായി യു കെയിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചിരുന്ന ജസ്റ്റിൻ മലയാളി സമൂഹത്തിനിടയിലും സുപരിചിതയായിരുന്നു.
പൊതുരംഗത്തും സാമുദായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജസ്റ്റിൻ, ക്ലാക്ടണിലെ സീറോ-മലബാർ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ദീർഘകാലം സേവനം അനുഷ്ഠിച്ചു. സൗമ്യമായ ഇടപെടലുകളിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും നിരവധി പേരുടെ പ്രിയങ്കരിയായി മാറിയിരുന്നു.
ജസ്റ്റിന്റെ വിയോഗവാർത്ത യു കെയിലെ മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജസ്റ്റിൻ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ജപ്പാനിൽ ജോലിക്കിടെ കാണാതായ കണ്ണൂർ സ്വദേശിനി വി. ദേവികയ്ക്ക് (22) ദാരുണാന്ത്യം. ഇരിട്ടി പടിയൂർ സ്വദേശിനിയായ ദേവികയുടെ മരണം ജപ്പാനിലെ ഗിഫു മേഖലയിലാണ് സ്ഥിരീകരിച്ചത്. കകാമിഗഹാരയിൽ ട്രെയിൻ തട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ജോലിസ്ഥലത്തുനിന്ന് കാണാതായതിനെ തുടർന്ന് കുടുംബം ആശങ്കയിലായിരിക്കെയാണ് മരണവിവരം പുറത്തുവന്നത്. ജപ്പാനിലെ അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം ദേവികയുടേതാണെന്ന് സ്ഥിരീകരിച്ചതെന്നാണ് വിവരം.
മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നേഴ്സിങ് കെയർ ജോലിക്കായി ആറുമാസം മുൻപാണ് ദേവിക ജപ്പാനിലെത്തിയത്. ഒരു സോഷ്യൽ വെൽഫെയർ സ്ഥാപനത്തിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ദേവികയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനം ചില റിപ്പോർട്ടുകളിലുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ ജപ്പാനിലെ അധികൃതർ അന്വേഷണം തുടരുകയാണ്.
മരണവിവരം സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസും ജനപ്രതിനിധികളും ഇടപെട്ട് മൃതദേഹം കേരളത്തിലെത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിലെ സാഹചര്യങ്ങളും നടപടിക്രമങ്ങളും പരിഗണിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്നാണ് ഇപ്പോഴത്തെ വിവരം. ഇതോടെ ജപ്പാനിൽ തന്നെ സംസ്കാരം നടത്താൻ കുടുംബം തീരുമാനിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ഹീത്രോയിൽ മലയാളിയായ വെറ്ററിനറി ഡോക്ടർ ബെറിൻ വർഗീസ് അകാലത്തിൽ വിടവാങ്ങി . രാവിലെ വിളിച്ചുണർത്താൻ ഭാര്യ എത്തിയപ്പോഴാണ് ബെറിനെ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നു സ്ഥിരീകരിച്ചത്. ഭാര്യയും അഞ്ചുവയസ്സുകാരിയായ ഏക മകളും മാതാപിതാക്കൾക്കുമൊപ്പമാണ് ബെറിൻ ഹീത്രോയിൽ താമസിച്ചിരുന്നത്.
പത്തനംതിട്ട ചിറ്റാർ സ്വദേശിയായ ബെറിൻ നാട്ടിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്നു. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ താമസമാക്കിയത്. ബെറിന്റെ സഹോദരൻ നോർവിച്ചിലും സഹോദരി അയർലൻഡിലുമാണ് താമസം. ഏതാനും ദിവസം മുൻപാണ് മാതാപിതാക്കൾ അയർലൻഡിലുള്ള മകളുടെ അടുത്തേക്ക് പോയത്. മകന്റെ മരണവാർത്തയറിഞ്ഞതോടെ മാതാപിതാക്കൾ തിരികെ ഹീത്രോയിലെത്തിയിട്ടുണ്ട് . കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .
ബെറിൻ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂൾ : ഒരുപിടി സ്വപ്നങ്ങളുമായി യുകെയിലെത്തിയ വയനാട് സ്വദേശിനിയായ മലയാളി യുവതി ലിവർപൂളിൽ അന്തരിച്ചു . വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ–ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്. പിത്താശയ സംബന്ധമായ ശസ്ത്രക്രിയയ്ക്കു പിന്നാലെയായിരുന്നു അന്ത്യം. ഗാൾബ്ലാഡർ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷ്മയ്ക്ക് ഓപ്പറേഷനു ശേഷം ചികിത്സയിൽ കഴിയുന്നതിനിടെ കടുത്ത തലവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത് . മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വ്യക്തത ലഭിച്ചിട്ടില്ല.
പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലിവർപൂളിലെ മലയാളി സംഘടനകളും സുഹൃത്തുക്കളും. വിദ്യാർഥി വിസയിൽ യുകെയിലെത്തിയ രേഷ്മയുടെയും ഭർത്താവ് ശ്രീരാഗ് കെ. ബാബുവിന്റെയും പോസ്റ്റ് സ്റ്റഡി വർക്ക് വിസ അടുത്ത ജനുവരിയിൽ അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.
നാട്ടിലുള്ള ഏക മകൾ മിഴി ശ്രീരാഗിനെ തനിച്ചാക്കി രേഷ്മ യാത്രയാകുമ്പോൾ പ്രിയതമയുടെ വേർപാടിന്റെ ആഘാതത്തിൽനിന്ന് മുക്തനാകാനാകാതെ കഴിയുകയാണ് ഭർത്താവ് ശ്രീരാഗ്. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രവാസ ജീവിതത്തിനിടെ അപ്രതീക്ഷിതമായി എത്തിയ ദുരന്തം രേഷ്മയുടെ കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച ശേഷമായിരിക്കും സംസ്കാരം.
രേഷ്മ രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ മലയാളി നേഴ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഓഗസ്റ്റ് 21ന് രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് അന്നേദിവസം ജോലിക്ക് പോകേണ്ടിയിരുന്ന ഷൈമിയെ വീട്ടിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായിരുന്ന ഷൈമി പാചകവുമായി ബന്ധപ്പെട്ട വിഡിയോകളും മറ്റു ജീവിതാനുഭവങ്ങളും പങ്കുവെച്ചിരുന്നു. സൗഹൃദപരമായ ഇടപെടലുകളിലൂടെയും പാചക വിഡിയോകളിലൂടെയും ശ്രദ്ധ നേടിയിരുന്ന ഷൈമിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും.
കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകനാണ് ജോയൽ. പഠനത്തിനായി യുകെയിലെത്തിയ ജോയലും ഷൈമിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും സഹോദരന്മാരും യുകെയിലുണ്ട്. 2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കൽ ഐപിസി എബനേസർ സഭാംഗമായിരുന്നു.
ഷൈമിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തുടർനടപടികൾ പൂർത്തിയായ ശേഷമേ ലഭ്യമാകൂ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഷൈമിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലയാളി നേഴ്സ് കുഴഞ്ഞുവീണ് മരിച്ചു. വോർസെറ്റർഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സോണിയ സാറ ഐപ്പ് (39) ആണ് മരിച്ചത്. 2024 ഓഗസ്റ്റ് 19നായിരുന്നു ദാരുണ സംഭവം. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് യുകെയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത മരണം.
കാലിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പത്ത് ദിവസം മുമ്പാണ് സോണിയ നാട്ടിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 19ന് യുകെയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂറിനുശേഷം സോണിയ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് അനിൽ ചെറിയാനും മക്കളായ ലിയയും ലൂയിസും അടങ്ങുന്ന കുടുംബത്തിന് സോണിയയുടെ അപ്രതീക്ഷിത വിയോഗം തീരാനഷ്ടമായി. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും യുകെയിലെ മലയാളി സമൂഹത്തിനും ഏറെ പ്രിയപ്പെട്ടയാളായിരുന്നു സോണിയ. നാട്ടിലെത്തിയുള്ള അവധിക്ക് ശേഷം തിരികെ ജോലി ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയുണ്ടായ ദാരുണ മരണം കുടുംബത്തെയും ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
സോണിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ (പുത്തൻകാവിൽ) ലെസ്ലി കെ. ജോൺ (39) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ലെസ്ലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് വർഷം മുൻപാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം ലെസ്ലി യുകെയിലേക്ക് കുടിയേറിയത്. വെംബ്ലിയിൽ താമസിച്ചിരുന്ന അദ്ദേഹം കെല്ലി കമ്മ്യൂണിക്കേഷൻസിന്റെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കെ. കോശി–ഹിൽഡാ കോശി ദമ്പതികളുടെ മകനാണ്. അപ്രതീക്ഷിത മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
നിലവിൽ മൃതദേഹം ഹാരോയിലെ നോർത്ത്വിക് പാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുകെയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.
ലെസ്ലി കെ. ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.