ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രസ്റ്റണിലെ മലയാളി സമൂഹത്തിന് പ്രിയങ്കരനായിരുന്ന ചാക്കോച്ചൻ മാത്യു അന്തരിച്ചു. എല്ലാവരും സ്നേഹത്തോടെ ചാക്കോ മാഷെന്ന് വിളിച്ചിരുന്ന അദ്ദേഹത്തിന് 70 വയസായിരുന്നു പ്രായം . ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു. നാട്ടിൽ പോയി തിരികെ പ്രസ്റ്റണിലെത്തിയതിനു ശേഷം ഉണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തികച്ചും അപ്രതീക്ഷിതമായെത്തിയ ഈ മരണവാർത്ത പ്രസ്റ്റണിലെ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ്.
പ്രസ്റ്റണിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ചാക്കോച്ചൻ മാത്യു വർഷങ്ങളായി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എല്ലാവരോടും സ്നേഹപൂർവ്വം ഇടപഴകിയിരുന്ന അദ്ദേഹം സമൂഹത്തിൽ ഏറെ ആദരവും സ്‌നേഹവും നേടിയ വ്യക്തിയായിരുന്നു.
കണ്ണൂർ കൊട്ടിയൂർ നീണ്ടുനോക്കി മാളിയേക്കപ്പറമ്പിൽ കുടുംബാംഗമായ ചാക്കോച്ചൻ മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജിമിൽ, ജെറ്റ്‌സൺ, എഡ്വിൻ. മരുമക്കൾ: ആഗ്ര ജിമിൽ, ആൽഫ ജെറ്റ്‌സൺ. കൊച്ചുമക്കൾ: ടെസ്സ, ടിയ, സോഫിയ.
ചാക്കോച്ചൻ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യുകെ സൗത്താംപ്ടൺ മലയാളി രാഹുലിന്റെ പിതാവ് പാലാ തോടനാൽ തോട്ടമറ്റത്തിൽ റ്റി. ജെ മാത്യു (73) നിര്യാതനായി.
സംസ്‌ക്കാരം 07 /03/2026 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോടനാൽ ഇൻഫന്റ് ജീസസ് പള്ളിയില്‍.
മക്കള്‍ രാഖി(പാദുവ, പാലാ), രാഹുൽ (സൗത്താംപ്ടൺ, യുകെ), രേഖ (ബേസിങ്സ്റ്റോക്, യുകെ)
മരുമക്കള്‍: ഷാജൻ, ബിൻമോൾ, ഷിജോ
രാഹുലിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്സ്ഫോർഡ് മലയാളിയായ ഷിജോ ജേക്കബ് ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പിതാവിന്റെ ഒന്നാം ചരമ വാർഷിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കുടുംബസമേതം കേരളത്തിൽ എത്തിയിരിക്കുകയായിരുന്നു ഷിജോയും കുടുബവും . ജൂലൈ ഒന്നിന് യുകെയിലേക്കുള്ള മടക്കയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ ഷിജോയ്ക്കും മക്കൾക്കും യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ച് അകാലത്തിൽ അന്ത്യം സംഭവിച്ചത്. ഭാര്യ നേരത്തെ യുകെയിലേയ്ക്ക് മടങ്ങിയിരുന്നുവെങ്കിലും ദുഃഖവാർത്തയെ തുടർന്ന് വീണ്ടും നാട്ടിലെത്തിയിട്ടുണ്ട്.
ഓക്സ്ഫോർഡിലെ മലയാളി സമൂഹത്തിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഷിജോ. സാമൂഹിക പ്രവർത്തനങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നിരുന്ന അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ഓക്സ്ഫോർഡ് പള്ളിയിലെ കൈക്കാരനായും സേവനം അനുഷ്ഠിച്ചിരുന്നു.
ഷിജോയുടെ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ഒരുമ അസോസിയേഷനും സുഹൃത്തുക്കളും ചേർന്ന് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്മി വഴിയാണ് സഹായം സമാഹരിക്കുന്നത്. സംഭാവനകൾ നൽകുന്നതിനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
ഷിജോ ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിൻഡനിലെ ആദ്യകാല മലയാളിയും, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റും, സ്വിൻഡൻ സ്റ്റാർസിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും വിൽഷെയർ മലയാളി അസ്സോസിയേഷന്റെ മുൻ കമ്മറ്റിഅംഗവുമായ സോണി കാച്ചപ്പിള്ളിയുടെ ഭാര്യാപിതാവും ബിന്ദു സോണിയുടെ പിതാവുമായ അങ്കമാലി മഞ്ഞപ്ര വടക്കേപുറത്താൻ വീട്ടിൽ ഔസേഫ് പൗലോസ് (76) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (5-3-2026) രാവിലെ 10 മണിക്ക് അമലാപുരം സെന്റ് ജോസഫ് പള്ളിയിൽ.
പരേതന്റെ വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്ററ്യൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ സുനിൽ ജോർജ്, ജോബി തോമസ്, രാജേഷ് നടേപ്പിള്ളി എന്നിവരും വിൽഷെയർ മലയാളീ അസോസിയേഷൻ ഭാരവാഹികളായ ജിജി സജി, ഷിബിൻ വർഗീസ്, കൃതേഷ് കൃഷ്ണൻ, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ് ഭാരവാഹികളായ, ജോർജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, അഗസ്റ്റിൻ ജോസഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ബിന്ദു സോണിയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബർഡീലിന് സമീപമുള്ള ബ്രീമറിൽ ഷെഫായി ജോലി ചെയ്തിരുന്ന അരുൺ ശ്രീധർ അന്തരിച്ചു. ആലപ്പുഴയാണ് സ്വദേശം . ഇന്ന് പുലർച്ചെ 2.10ന് ആണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ നില വഷളാകുകയായിരുന്നു. മരണാനന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മിഡിൽ ഈസ്റ്റിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്തിരുന്ന അരുൺ ഏകദേശം ഒമ്പത് മാസം മുമ്പാണ് യുകെയിൽ എത്തിയത്. ദുബായിൽ നിന്ന് എത്തിയ അദ്ദേഹം അബർഡീൻ പ്രദേശത്തെ ബ്രീമറിൽ പുതിയ ജോലി ആരംഭിച്ചിരുന്നു. ഭാര്യ ഒന്നര വർഷം മുമ്പ് യുകെയിലെത്തിയിരുന്നു. 18, 19 വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്.
ഇവിടെ പുതിയ ആളായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെ തുടർന്ന് അബർഡീൻ മലയാളി അസോസിയേഷൻ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്. സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബം ആലോചിക്കുന്നതെന്നാണ് ലഭ്യമായ വിവരം.
അരുൺ ശ്രീധറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മലയാളി യുവതി നിമ്മി ജോയ് (34) കേരളത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യനില ക്രമേണ വഷളാകുകയും അയർലൻഡിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയുമായിരുന്നു.
ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലേക്ക് എത്തിയ നിമ്മിക്ക് ജനുവരി 25ന് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ ഉൾപ്പെടെ വിദഗ്ധപരിചരണത്തിൽ തുടരുന്നതിനിടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചതോടെ നില അതീവ ഗുരുതരമാകുകയും ഒടുവിൽ മരണം സംഭവിക്കുകയും ചെയ്തു.
അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ സുപരിചിതയും സജീവ സാന്നിധ്യവുമായിരുന്ന നിമ്മി വിവിധ സാംസ്കാരിക, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് വിപിൻ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു.
നിമ്മി ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യൻ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ മുൻഗാമിയും Xavier Institute of Management and Entrepreneurship (XIME) സ്ഥാപകനുമായ പ്രൊഫ. ജെ. ഫിലിപ്പ് (89) അന്തരിച്ചു. 1936-ൽ ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ ഇടവകയിൽ ജനിച്ച അദ്ദേഹം ആറു ദശാബ്ദത്തിലേറെക്കാലം വിദ്യാഭ്യാസരംഗത്ത് തനതായ മുദ്ര പതിപ്പിച്ചു. XLRI Jamshedpur-ൽ അധ്യാപകനായും പിന്നീട് ആദ്യ ഡീനായും സേവനമനുഷ്ഠിച്ച അദ്ദേഹം, തുടർന്ന് Indian Institute of Management Bangalore-യുടെ ഡയറക്ടറായി ചുമതലയേറ്റു. ഐഐഎം- ബാംഗളൂരിന്റെ ആദ്യ കത്തോലിക്ക ഡയറക്ടറായിരുന്ന അദ്ദേഹം മൂല്യാധിഷ്ഠിത നേതൃത്വത്തിന് പേരുകേട്ട വ്യക്തിയായിരുന്നു. മാനേജ്മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രൊഫ.ജെ. ഫിലിപ്പിനെ ലിയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചിരുന്നു .
1986-ൽ മകൾ മരിയയുടെ അകാല വിയോഗത്തിന് ശേഷം, അവളുടെ സ്വപ്നമായ ഒരു ബിസിനസ് സ്കൂൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 1991-ൽ ബാംഗ്ലൂരിൽ XIME ആരംഭിച്ചു. പിന്നീട് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും സ്ഥാപനം വ്യാപിച്ചു. ഇന്ത്യൻ മാനേജ്‌മെന്റ് സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് സ്കൂൾസ് (AIMS) രൂപീകരിച്ചതും, ബ്രിക്സ് രാജ്യങ്ങളിലെ ബിസിനസ് സ്കൂളുകളെ ബന്ധിപ്പിക്കുന്ന അസോസിയേഷൻ ഓഫ് BRICS ബിസിനസ് സ്കൂൾസ് (ABBS) സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ദൂരദർശിത്വത്തിന്റെ തെളിവുകളാണ്.
സീറോ-മലബാർ കത്തോലിക്ക സഭയുടെ മൂല്യങ്ങളിൽ ആഴമായി പതിഞ്ഞിരുന്ന പ്രൊഫ. ഫിലിപ്പ് വിദ്യാഭ്യാസത്തെ ഒരു ദൈവിക ദൗത്യമായി കണ്ടു. നിരവധി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാമൂഹിക സംരംഭങ്ങൾക്കും പിന്തുണ നൽകിയ അദ്ദേഹം ജീവിതത്തിന്റെ അവസാനംവരെ സേവനപഥത്തിൽ സജീവനായിരുന്നു. വിശ്വാസം, സത്യനിഷ്ഠ, മനുഷ്യസ്നേഹം എന്നിവയുടെ സമന്വയമായ അദ്ദേഹത്തിന്റെ ജീവിതം വിദ്യാഭ്യാസ ലോകത്തിന് അനശ്വരമായ പൈതൃകമായി തുടരുന്നു.
ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗനിദർശനം നൽകുകയും ചെയ്ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ് . മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തു നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ അതിരൂപതാ എക്സലൻസ് അവാർഡിന് 2019 ൽ അദ്ദേഹം അർഹനായി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻ്റ് മലയാളിയായ ജെയിൻസ് തോമസ് മരണമടഞ്ഞ വിവരം വേദനയോടെ അറിയിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ബ്രെയിൻ ഇൻജുറിയോടെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു .
ഗുരുതരാവസ്ഥ അറിഞ്ഞ് ഭാര്യ വിജിയും മക്കളും നാട്ടിൽ എത്തിയതിന് ശേഷമാണ് മരണം സംഭവിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ജെയിൻസ് തോമസിന്റെ മരണം കടുത്ത ആഘാതമാണ് സൃഷ്ടിച്ചത് . ലോംഗ്ടൺ ഫാമിലി യൂണിറ്റംഗമായിരുന്നു ജെയിൻസ് തോമസ് .
ജെയിൻസ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പ്രമുഖ മലയാളി ഡോക്ടറായ ഡോ. അലക്സാണ്ടർ നിക്കോളസ് അന്തരിച്ചു. മെഴ്‌സി അലക്സാണ്ടർ ആണ് ഭാര്യ. മക്കൾ: ജോർജ് അലക്സാണ്ടർ, ബിന്ദു കാർഡോസ, ജോഫി അലക്സാണ്ടർ, നിക്ക് അലക്സാണ്ടർ. യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വൈദ്യരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കിയ ശേഷം കേരളത്തിൽ മെഡിക്കൽ സർവീസിൽ ആണ് അദ്ദേഹം സേവനം ആരംഭിച്ചത് . കോട്ടയം മെഡിക്കൽ കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു . തുടർന്ന് 1960-കളിൽ ഉപരിപഠനത്തിനായി യുകെയിലെത്തി. പിന്നീട് എൻ.എച്ച്.എസിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച് വൈദ്യരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകി.
യുകെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ യുകെ മലയാളി മെഡിക്കൽ അസോസിയേഷൻ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം . ജനന വൈകല്യമായ മുറിച്ചുണ്ട് ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിൽ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു.
ഡോക്ടർ അലക്സാണ്ടർ നിക്കോളസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്സ്ഫോർഡ്: ക്യാൻസർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ യുകെ മലയാളി വിടവാങ്ങി. ഓക്സ്ഫോർഡിൽ താമസിച്ചിരുന്ന പ്രദീപ് കുമാർ (55 ) ആണ് മരിച്ചത് . പത്തനംതിട്ട ആറാട്ടുപുഴ ആണ് പ്രദീപ് കുമാറിന്റെ സ്വദേശം.
ഓക്സ്ഫോർഡിലെ വീറ്റ്‌ലീയിൽ കെയർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പ്രദീപ് ഭാര്യ മിനിക്കും മകനുമൊപ്പം 2025 – ൽ ആണ് യു കെയിലെത്തിയത്. എന്നാൽ താമസിയാതെ പ്രദീപിന് ക്യാൻസർ സ്ഥിരീകരിക്കപ്പെടുകയും ചികിത്സ ആരംഭിക്കുകയുമായിരുന്നു. ഭാര്യയുടെ വരുമാനത്തിൽ മാത്രം ചികിത്സ തുടരാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് 2025 ഡിസംബർ അവസാനത്തോടെ തുടർചികിത്സയ്ക്കായി പ്രദീപ് നാട്ടിലേക്ക് മടങ്ങിയത്.
സംസ്‌കാരം ഫെബ്രുവരി 8-ന് പത്തനംതിട്ട ജില്ലയിൽ ആറാട്ടുപുഴയിലെ വീട്ടുവളപ്പിൽ നടക്കും.
പ്രദീപ് കുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.