Obituary

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്ന് ആറുമാസം മുൻപാണ് കുടുംബസമേതം ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ ബൺബറിയിലേക്ക് കുടിയേറിയ തൊടുപുഴ കരിമണ്ണൂർ സ്വദേശി ശ്രീ ജോബിൻ ജോസ് (42) അന്തരിച്ചു. പരേതനായ വി. ടി. ജോസഫിന്റെയും സെലിൻ ജോർജിന്റെയും മകനായ ജോബിൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പെർത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ജൂലൈ 2-ന് അപ്രതീക്ഷിതമായി ഗുരുതരാവസ്ഥയിലായ ജോബിനെ അടിയന്തിരമായി ഹെലികോപ്റ്ററിൽ പെർത്തിലെ ഫിയോണ സ്റ്റാൻലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യസംഘത്തിന്റെ പരിശ്രമങ്ങൾക്കൊടുവിലും ജീവൻ രക്ഷിക്കാനായില്ല. യുകെയിൽ നിന്നുള്ള പുതിയ ജീവിതയാത്രയുടെ തുടക്കത്തിലിരിക്കെയാണ് അദ്ദേഹത്തിന്റെ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയത്.

ഭാര്യ കോതമംഗലം വെളിയൽച്ചാൽ സ്വദേശിനിയും ബൺബറി ആശുപത്രിയിൽ നേഴ്സുമായ റിയ ആന്റണിയാണ്. മക്കൾ: ജോസൻ, ജാക്ക്, റിയോൺ.

ജോബിൻ ജോസിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് അനുശോചനം രേഖപ്പെടുത്തുകയും ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ ലിങ്കൺഷെയറിലെ ബോസ്റ്റണിൽ താമസിച്ചിരുന്ന പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനി ചിഞ്ചു മമ്പള്ളിൽ തോമസ് (34) പ്രസവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം മരിച്ചത് മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ഭർത്താവ് പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമിൽ ജോസ്. നാലാമത്തെ കുഞ്ഞിന്റെ ജനനത്തിനായി ജൂലൈ 6-ന് ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിഞ്ചു, ജൂലൈ 7-ന് സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ജൂലൈ 8-ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.

എന്നാൽ വീട്ടിലെത്തി അധികസമയം കഴിയുന്നതിനുമുമ്പ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമാവുകയും വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും തുടർ മെഡിക്കൽ നടപടികൾക്കും കുടുംബം കാത്തിരിക്കുകയാണ്. നാല് വർഷം മുൻപ് നേഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് യുകെയിലെത്തിയ ചിഞ്ചുവിനൊപ്പം പിന്നീട് ഭർത്താവും മക്കളും ചേർന്നിരുന്നു. ഒരു വർഷം മുൻപാണ് കുടുംബം ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം തുടങ്ങിയത്.

എട്ടു വയസ്സുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളും നവജാത പെൺകുഞ്ഞും ഉൾപ്പെടെ നാല് മക്കളെയാണ് ചിഞ്ചു ബാക്കി വെച്ചിരിക്കുന്നത്. പ്രസവശുശ്രൂഷയ്ക്കായി യുകെയിലെത്തിയ മാതാപിതാക്കളായ തോമസും റോസമ്മയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കടുത്ത ദുഃഖത്തിലാണ്. ബോസ്റ്റൺ മേഖലയിലെ സീറോ-മലബാർ സഭയുടെ മാർ യൗസേപ്പ് മിഷനിലെ സജീവ അംഗങ്ങളായിരുന്ന എമിലും കുടുംബവും പ്രദേശത്തെ മലയാളി സമൂഹത്തിൽ സുപരിചിതരാണ്. ചിഞ്ചുവിന്റെ അപ്രതീക്ഷിത വേർപാട് യുകെയിലെ മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ചിഞ്ചു മമ്പള്ളിൽ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിലെ ലിവിങ്‌സ്റ്റണിൽ താമസിച്ചിരുന്ന മലയാളിയായ ലിൻഡ മേരി ബാബു അന്തരിച്ചു. മൂന്നുവർഷമായി ക്യാൻസറിനെതിരെ ധീരമായി പോരാടിയിരുന്ന ലിൻഡ ജൂൺ 23-നാണ് അന്തരിച്ചത്. അസുഖബാധിതയായിരുന്ന കാലത്തും അചഞ്ചലമായ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലിൻഡയുടെ വിയോഗം സ്കോട്ട് ലൻഡിലെ മലയാളി സമൂഹത്തെ ആകെ ദുഃഖത്തിലാഴ്ത്തി.

എഡിൻബറോയിലെ സെന്റ് അൽഫോൻസ – സെന്റ് ആന്റണി സീറോ-മലബാർ മിഷനിലെ സജീവ അംഗമായിരുന്ന ലിൻഡ മത-സാംസ്‌കാരിക പ്രവർത്തനങ്ങളിലെ നേതൃത്വപങ്ക് കൊണ്ടും സേവന മനോഭാവം കൊണ്ടും ശ്രദ്ധേയയായിരുന്നു. മരിക്കുന്നതിനു മുമ്പ് മിഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ രോഗീലേപന കൂദാശ നൽകിയിരുന്നു. പോൾ മാത്യു (ബാലു) ആണ് ഭർത്താവ്. മൂന്നുവയസ്സുകാരനായ ആർച്ചർ ആണ് ഏക മകൻ .

ദീർഘകാല രോഗാവസ്ഥയിലായിരുന്നിട്ടും മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ലിൻഡയുടെ സമർപ്പണവും പോരാട്ടവീര്യവും നിരവധി പേർക്ക് പ്രചോദനമായിരുന്നുവെന്ന് സമൂഹാംഗങ്ങൾ അനുസ്മരിച്ചു. സെന്റ് അൽഫോൻസ പ്രയർ ഗ്രൂപ്പും സുഹൃത്തുക്കളും കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. സംസ്കാര ചടങ്ങുകളുടെയും അനുസ്മരണ ശുശ്രൂഷകളുടെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ലിൻഡ മേരി ബാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെ മലയാളി സമൂഹത്തെ വീണ്ടും ദുഃഖത്തിലാഴ്ത്തി രണ്ടു അപ്രതീക്ഷിത മരണങ്ങൾ കൂടി. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന സിസിലി കൃഷ്ണ (41) യോഗ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരണമടഞ്ഞപ്പോൾ, ലിറ്റിൽഹാംപ്ടണിൽ അർബുദ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി വിന്നി എം. കോശിയും വിടവാങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി യുകെ മലയാളികൾക്കിടയിൽ തുടർച്ചയായി സംഭവിക്കുന്ന അകാല മരണങ്ങൾ സമൂഹത്തെ നടുക്കിയിരിക്കുകയാണ്.

ഈസ്റ്റ് ഹാമിലെ ആരോഗ്യ സംരക്ഷണ വകുപ്പിൽ ജോലി ചെയ്തിരുന്ന സിസിലി കൃഷ്ണ യോഗ പരിശീലനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്നവർ സിപിആർ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് സിസിലിയുടെ രണ്ടു സഹോദരങ്ങളും നേരത്തെ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിസിലിയുടെ ആരോഗ്യനില എൻഎച്ച്എസ് നിരീക്ഷണത്തിലായിരുന്നു. മരുന്നുകളും ആരോഗ്യസംരക്ഷണ ജീവിതശൈലികളും കൃത്യമായി പിന്തുടർന്നിരുന്ന സമയത്താണ് അപ്രതീക്ഷിത വിയോഗം.

കൊല്ലം സ്വദേശികളായ ശിവദാസൻ–മീനാക്ഷി ദമ്പതികളുടെ മകളാണ് സിസിലി. വർഷങ്ങളായി കുടുംബം യുകെയിൽ സ്ഥിരതാമസക്കാരായിരുന്നു. ഭർത്താവ് അശോക്. മക്കൾ: റയോൻ, റീസ്. സിസിലിയുടെ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തി.

അതേസമയം, ലിറ്റിൽഹാംപ്ടണിൽ താമസിച്ചിരുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി വിന്നി എം. കോശി (52) അർബുദ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പത്ത് വർഷത്തിലേറെയായി യുകെയിൽ താമസിച്ചു വരികയായിരുന്നു. കോട്ടയത്തെ ആദ്യകാല ബസ് ഉടമകളിലൊരാളായ ചാമ്പ്യൻ മോട്ടോഴ്‌സ് ഉടമ എം.എ. കോശിയുടെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ സിനി. മകൾ നവീന. സഹോദരി വിൻസി എബ്രഹാം. കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി ഇടവകാംഗമായ വിന്നിയുടെ സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

സിസിലി കൃഷ്ണയുടെയും വിന്നി എം. കോശിയുടെയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടനിലെ ലൗട്ടണിൽ താമസിച്ചിരുന്ന ജോർജി മാത്യുവിന്റെ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ജൂൺ 5 വെള്ളിയാഴ്ച നടക്കും. രാവിലെ 10.30ന് ന്യൂ എൽത്താമിലെ സെന്റ് ജെയിംസ് മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷകൾക്കും അവസരമൊരുക്കും. ബന്ധുക്കളും സുഹൃത്തുക്കളും മലയാളി സമൂഹാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.

തുടർന്ന് വൈകിട്ട് 3 – ന് ഹൈനാൾട്ടിലെ ഫോറസ്റ്റ് പാർക്ക് ക്രിമറ്റോറിയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. കുടുംബാംഗങ്ങളുടെ അഭ്യർഥനപ്രകാരം പുഷ്പാർച്ചനകൾക്ക് പകരമായി സ്മാരക സംഭാവനകൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. വിദേശത്തുള്ള ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ചടങ്ങുകൾ തത്സമയം കാണുന്നതിനായി ലൈവ് സ്ട്രീമിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കുട്ടനാട് തലവടി സ്വദേശിയും ലണ്ടനിലെ ലൗട്ടണിൽ താമസിച്ചിരുന്ന പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമായ ജോർജി മാത്യു (47) മേയ് 10ന് രാവിലെ നടത്തത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുകയായിരുന്നു. യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് യുകെ മലയാളി സമൂഹത്തിൽ വലിയ ദുഃഖമായി മാറിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിറ്റില്‍ഹാംപ്ടണ്‍: അമ്മയ്ക്കൊപ്പമുള്ള ഉറക്കത്തിനിടെ യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു . അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും മാള കുമ്പിടി കുടിലിങ്ങില്‍ റോസ് മേരിയുടെയും മകള്‍ ജെസീക്കയാണ് മരണമടഞ്ഞത് . ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ തൊട്ടരികില്‍ കിടന്നിരുന്ന കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ എമര്‍ജന്‍സി സേവനങ്ങളെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.

രണ്ടാഴ്ച മുന്‍പ് ചെറിയ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉറക്കത്തിനിടെ ശ്വാസതടസം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ആറാം തീയതിയാണ് ജിതിനും റോസ് മേരിയും കുഞ്ഞുമായി നാട്ടിലെത്തി മാമ്മോദീസ ചടങ്ങുകള്‍ നടത്തിയത്. ബന്ധുവീടുകളിലും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ ജെസീക്കയുടെ കളിചിരികള്‍ ഇന്നും മാഞ്ഞു പോകാത്ത ഓര്‍മയായി നില്‍ക്കുന്നതിനിടെയാണ് യുകെയില്‍നിന്ന് ദുരന്തവാര്‍ത്ത എത്തിയത്. ഒരാഴ്ച മുന്‍പാണ് കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയത്.

കുഞ്ഞിന്റെ മരണകാരണം വ്യക്തമാക്കാന്‍ വിദഗ്ധ പരിശോധനകള്‍ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ബാങ്ക് ഹോളിഡേ ആയതിനാല്‍ തുടര്‍നടപടികള്‍ ചൊവ്വാഴ്ച മാത്രമേ ആരംഭിക്കൂവെന്നാണ് സൂചന. സമീപകാലത്ത് യുകെയിലെ മലയാളി സമൂഹത്തെ നടുക്കിയ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായി ജെസീക്കയുടെ വേര്‍പാട് മാറിയിരിക്കുകയാണ്.

കുഞ്ഞ് ജെസീക്കയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ താമസിച്ചിരുന്ന എറണാകുളം പിറവം സ്വദേശി വരിക്കോലിൽ മിജു ജോർജ് (43) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ഇടവകാംഗമാണ്. ഭാര്യ റജീനയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

സംസ്കാരം ഇന്ന് ( 25 / 05/2026) രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നടക്കും.

മിജു ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോട്ടിങ്ങാമിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോൾ വർഗീസ് (41) ആണ് മരിച്ചത്. നോട്ടിങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിലെ ജീവനക്കാരനായിരുന്നു അജയ്. നൈറ്റ് ഷിഫ്റ്റിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ദുരന്തം.

ജോലി സ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ട അജയ് പാർക്കിങ്ങിലേക്ക് എത്തുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില മോശമാണെന്ന് മനസ്സിലാക്കിയ സഹപ്രവർത്തകർ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കാൻ ഭാര്യയെ ജോലി സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. പിന്നാലെ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജയുടെ അപ്രതീക്ഷിത വിയോഗം യുകെയിലെ മലയാളി സമൂഹത്തെയും നാട്ടിലെ ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അജയ് എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു . പൊതു ദർശനത്തെക്കുറിച്ചും സംസ്കാരച്ചടങ്ങുകളെ കുറിച്ചുമുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

അജയ് പോൾ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബെന്നി അഗസ്റ്റിൻ

ടെൽഫോർഡ്: കാസർഗോഡ് ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയായ ആന്റണി തോമസിന്റെ മൃതസംസ്കാരം മെയ് 30ന് ടെലിഫോർഡിൽ വച്ച് നടത്തുന്നു. മൃതസംസ്കാര പ്രാർത്ഥനകൾ രാവിലെ 10 മണി മുതൽ ഔർ ലേഡി ഓഫ് ദി റോസറി & സൈന്റ്റ് ലുക്ക് പള്ളിയിൽ വച്ച് നടത്തും.

അഡ്രസ്: ചർച്ച് റോഡ്, ടെൽഫോർഡ്, TF2 7HG.

വ്യൂയിങ്ങിനും പ്രാർത്ഥനകൾക്കും ശേഷം 12.30ന് ടെലിഫോർഡ് ക്രീമറ്റോറിയത്തിൽ വച്ച് ശവദാഹം നടക്കും.

അഡ്രസ്: ടെൽഫോർഡ്, TF2 9NJ.

ഇതൊരു അറിയിപ്പായി ആന്റണിയുടെ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിക്കണമെന്ന് മകൻ ആൽബിൻ അറിയിച്ചു. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻറെ അടുത്ത് മാർച്ച് 22 ന് ഭാര്യ ജോളിയുമായി വന്നതായിരുന്നു ആന്റണി. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റർ കഴിഞ്ഞ ഉടനെ കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടർന്ന് വയ്യാതാകുകയും ചെയ്‌തു. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറൽ അബ്‌സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും ചെയ്‌തു. തുടർന്ന് സർജറി നടത്തുകയും രോഗാവസ്ഥയിൽ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ആന്റണിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് മെയ് നാലിന് രാവിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയാണുണ്ടായത്.

ആന്റണി തോമസ് മലേപ്പറമ്പിൽ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ്. 23 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർമിയിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യൻ കമ്മാടം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക ആണ്. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻ ഒരു അപ്ലിക്കേഷൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. ആൽബിന്റെ ഭാര്യ ജാക്വിലിൻ ജോയ്. മകൾ കരോളിൻ സൗദിയിൽ. ഭർത്താവ് അമൽ അലക്സ്. കൊച്ചുമക്കൾ സ്റ്റീവൻ തോമസ്, സാറ സാവിയോ.

പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രെഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം, യുക്മ ദേശീയസമിതി അംഗം ജോർജ് തോമസ്, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോബി പുതുക്കുളങ്ങര, സെക്രെട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, ശ്രോപ്ഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബി ജോസ്, സെക്രട്ടറി വിഷ്ണു വിമൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഹാറോവിൽ താമസിച്ചിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജി ആംബ്രയിൽ മാത്യു (47) അന്തരിച്ചു. ഇന്നലെ പ്രഭാതത്തിൽ നടക്കാനിറങ്ങിയതിനിടെ കുഴഞ്ഞുവീണ ജോര്‍ജിയെ മറ്റ് യാത്രക്കാർ ഉടൻ ആംബുലൻസ് വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്ന ജോര്‍ജിയുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും പരിചയക്കാർക്കും വലിയ ആഘാതമായി.

വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചു പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. ലണ്ടനിലെ ഈസ്റ്റ് ഏരിയ പ്രയർ ഗ്രൂപ്പിലെ സജീവാംഗമായിരുന്നു. ഹാറോവിലെ റെജന്റ്സ് പ്ലേസ്, ലൗട്ടണിലായിരുന്നു താമസം. കേരളത്തിൽ ആലപ്പുഴ തലവടി ആണ് ജോര്‍ജിയുടെ സ്വദേശം.

ഭാര്യ റെൻജു, മകൾ കാരൻ എന്നിവരടങ്ങുന്നതാണ് കുടുംബം. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള അന്തിമ തീരുമാനം കുടുംബം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുകെയിലെ മലയാളി സാംസ്‌കാരിക – സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജോര്‍ജി ആംബ്രയിൽ മാത്യു മലയാളം യുകെയുടെ സഹയാത്രികനുമായിരുന്നു. മലയാളം യുകെയുടെ ആദ്യ അവാർഡ് ദാനച്ചടങ്ങിൽ സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു ജോര്‍ജി.  കുട്ടനാട് സംഗമം യുകെ കുടുംബാംഗവും പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

ജോര്‍ജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved