മുൻപ്രധാനമന്ത്രി എ.ബി വാജ്പേയി അന്തരിച്ചു. 94 വയസായിരുന്നു. ഒൻപത് ആഴ്ചയായി എയിംസിൽ കഴിയുന്ന വാജ്പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിവന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിഉൾപ്പെടെയുള്ള ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതകാ ബാനർജി, ബി.ജെ.പി മുതിർന്ന നേതാവ് എൽ.കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, രാധാമോഹൻസിംഗ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഡോ. ഹർഷവർധൻ, സുരേഷ് പ്രഭു, ബി.ജെ.പി എം.പി മീനാക്ഷി ലേഖി തുടങ്ങിയവരും വാജ്പേയിയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.
ശ്വാസതടസം, മൂത്രതടസം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 1999 മുതൽ 2004വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി രോഗം കാരണം 2009 മുതൽ പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്‌പേയി. പൊഖ്റാൻ ആണവ പരീക്ഷണവും (മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.
മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിത് വഡേക്കർ (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.
1966നും 1974നും ഇടയിിൽ 37 ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതിൽ 16 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും അദ്ദേഹം ടീമിനെ നയിച്ചു. ഇടംകൈയൻ ബാറ്റ്സ്മാനായ അദ്ദേഹം ക്രീസിലെ അക്രമണകാരിയായാണ് അറിയപ്പെടുന്നത്.
ഇന്ത്യൻ വേരുകളുള്ള വിഖ്യാത സാഹിത്യകാരനും നൊബേൽ പുരസ്കാര ജേതാവുമായ വി.എസ്.നയ്പാൾ (85) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ച രാത്രി നയ്പാൾ അന്തരിച്ച വിവരം ബന്ധുക്കളാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 2001ലാണ് നയ്പാളിന് സാഹിത്യ നോബേൽ ലഭിച്ചത്.
1932ൽ ട്രിനിടാഡിൽ ജനിച്ച നയ്പാൾ, മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’, ‘എ ബെൻഡ് ഇൻ ദ റിവർ’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മനുഷ്യ സങ്കടങ്ങളുടെയും സംഘർഷങ്ങളുടെയും ദുരിതങ്ങളുടെയും തീവ്രത നിറഞ്ഞ എഴുത്തുകളായിരുന്നു നയ്പാളിന്റേത്. 1950ൽ ഒരു സ്കോളർഷിപ് ലഭിച്ചതോടെ ബ്രിട്ടനിലേക്ക് കുടിയേറിയ നയ്പാൾ, അവിടെവച്ചാണ് കൃതികളിലേറെയും രചിച്ചത്.
ബജാജ് ഇലക് ട്രിക്കൽസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആനന്ദ് ബജാജ് അന്തരിച്ചു. 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്‌ച വൈകിട്ടാണ് അദ്ദേഹം മരിച്ചത്.
ബജാജ് ഇലക്ട്രിക്കൽസ് ചെയർമാൻ ശേഖർ ബജാജിന്റെ ഏകമകനാണ്.
ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം 1999ലാണ് ആനന്ദ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ജോയിന്റ് മാനേജിങ് ഡയറക്ടർ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം ആറ് വർഷം ആ തസ്തികയിൽ തുടർന്നു. ഈ വർഷം ജൂണിലാണ് അദ്ദേഹത്തെ മാനേജിങ് ഡയറക്ടറായി പ്രൊമോട്ട് ചെയ്തത്. പൂജയാണ് ഭാര്യ, വൻരാജ് ഏക മകനാണ്.
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ ബോട്ട് യാത്രക്കിടയിൽ കടലിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നീറിക്കാട് കറ്റുവീട്ടിൽ ജിനു ജോസഫി(39)ന്‍റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ടെത്തിയാതായി എബിസി ചാനൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്‌ച രാത്രിയിലാണ് ഇയാളെ കാണാതാകുന്നത്.
മലയാളികളായ മറ്റു മൂന്നു കൂട്ടുകാർക്കൊപ്പം കടലിൽ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ജിനുവിനെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ: അലോവ്, അലോണ, അലോഷ്. മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നാട്ടിൽ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധു അറിയിച്ചു.
വിവാഹിതനായ ശേഷം നാല് ദിവസം മുൻപ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ നവവരൻ അൽഐനിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി(26)യാണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെ അൽഐൻ അബുദാബി റോഡ് മഖാമയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. ഡ്രൈവറായ മുഹമ്മദ് അലി കുളിക്കാൻ വേണ്ടി കുളിമുറിയിൽ കയറി. ഏറെനേരം കഴിഞ്ഞിട്ടും അലി പുറത്ത് വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. താമസിക്കുന്ന മുറിക്ക് പുറത്ത് ഇലക്ട്രിക്കല്‍ ജോലി നടന്നിരുന്നു. ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം. ഒരു മാസം തികയുന്നതിന് മുൻപേ 29ന് അൽഐനിലേയ്ക്ക് തിരിച്ചുവരികയും ചെയ്തു.
നേരത്തെ ഖത്തറിലും ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മൂന്ന് വർഷം മുൻപാണ് യുഎഇയിലെത്തിയത്. അൽഐൻ ജിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കൂടെ ജോലി ചെയ്യുന്ന അഷ്റഫ് ചങ്ങരംകുളം പറഞ്ഞു
മലയാള ഗസല്‍ഗാന ശാഖയിലെ അതുല്യപ്രതിഭ ഉമ്പായി അന്തരിച്ചു. കരളിലെ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് നാലുമാസമായി ചികില്‍സയിലായിരുന്നു. അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് ആലുവയിലെ പാലിയേറ്റീവ് കെയര്‍ സെന്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് നാലേമുക്കാലോടെയായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഗസല്‍ഗാന ശാഖയില്‍ മൗലികതയിലൂന്നി തന്റേതായ സ്ഥാനം കണ്ടെത്തിയ ആളായിരുന്നു പി.അബു ഇബ്രാഹിം എന്ന ഉമ്പായി. നോവല്‍ എന്ന സിനിമയ്ക്ക് എം.ജയചന്ദ്രനുമായിച്ചേര്‍ന്ന് സംഗീതം നല്‍കിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്കാരം നല്‍കിയ ആല്‍ബം ‘പാടുക സൈഗാള്‍ പാടുക’ ഏറെ ശ്രദ്ധ നേടിയിരുന്നു. കവി സച്ചിദാനന്ദനുമായിച്ചേര്‍ന്ന് അദ്ദേഹം ആല്‍ബം ഒരുക്കി. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു. ഗസല്‍ലോകത്ത് ഒട്ടേറെ ആസ്വാദകരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മൃതദേഹം മട്ടാഞ്ചേരിക്ക് സമീപം കൂവപ്പാടത്ത് വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് ഫോര്‍ട്ട്കൊച്ചി കല്‍വത്തി ജുമാ മസ്ജിദില്‍
മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില്‍ ഉമ്പായിയുടേത് മറ്റെവിടെയും കിട്ടാത്ത അനുഭവലോകമായിരുന്നു. ഗസലെന്ന പാട്ടുശാഖയെ മലയാളത്തില്‍ ജനകീയമാക്കിയ പ്രതിഭാധനന്‍. അതിനപ്പുറം, പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും പകര്‍ന്ന ശബ്ദമായിരുന്നു അത്. നടന്നുതീര്‍ന്ന കയ്പനുഭവങ്ങള്‍ ഊടും പാവും നെയ്ത പാട്ടുകളുടെ ഉടമ.
പേര് ഇബ്രാഹിം. ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ വഴികളില്‍ പല വേഷങ്ങള്‍. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ മനുഷ്യന് ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതം.
അനുഭവങ്ങളുടെ കടല്‍ താണ്ടി പിന്നെ പിറന്ന കൊച്ചിയില്‍. മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും മെഹ്ബൂബുമൊക്കെയാണ് തന്നെ പണിതതെന്ന് നേരം കിട്ടുമ്പോഴൊക്കെ പറയുന്ന തനി നാടന്‍. പാട്ടിലും ആ നന്‍മയും ഊഷ്മളതയും സദാ കെടാതെ നിന്നു.
ഓഎന്‍വിക്കവിതകളെ ഗസലുകളുമായി ചേര്‍ത്തുകെട്ടി അന്നോളം കേള്‍ക്കാത്ത പരീക്ഷണങ്ങളിലേക്കും ഉമ്പായി മലയാളിയെ കൂടെക്കൂട്ടി.
എണ്ണമറ്റ ആല്‍ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും ഈ പാട്ടുകാരന്‍ പുഷ്കലമാക്കി. പാട്ടിന്‍റെ വൈകുന്നേരങ്ങളിലേക്ക് എളിമ മുറ്റിയ ചിരി തൂകി സവിശേഷമായ വേഷവിധാനങ്ങളോടെ ഉമ്പായിക്ക എന്ന് അടുപ്പക്കാര്‍ വിളിച്ച സ്നേഹധനനായ മനുഷ്യന്‍ നടന്നെത്തി.
ഗസലിന്‍റെ സുല്‍ത്താനെന്ന വിളിപ്പേരില്‍ ഇനിയുമൊരുപാട് കാലം ആ പാട്ടുകള്‍ മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകും. അപ്പോഴും ഉമ്പായിയെ കേട്ടു മതിയായില്ലെന്ന് കേട്ട ഓരോ കാതും മൊഴിയും. അത്രമേല്‍ ഹൃദ്യമായ ശബ്ദത്തോടെ പാടാന്‍, അത്രമേല്‍ നിഷ്കളങ്കതയോടെ പാട്ടിനുമുന്‍പിലിരുന്ന് ചിരിക്കാന്‍ ഇനി ഉമ്പായിക്കയില്ല.
തഞ്ചാവൂര്‍: പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ അന്തരിച്ചു. സ്വദേശമായ തഞ്ചാവൂരിലുണ്ടായ ബെെക്കപകടത്തിലാണ് നാല്‍പത്തിയൊന്നുകാരന്റെ മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വന്‍ന്‍മാരായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍.
തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്. 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്നാട് സ്വദേശി പെരുമാളിന്റെ മകനാണ്.
2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബോള്‍ ജേതാക്കളാകുമ്പോള്‍ ഐ.എം വിജയന്‍, ബൈചുങ് ബുട്ടിയ, ഒക്കൊരു രാമന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ.
ഉയരക്കുറവിനെ വേഗത കൊണ്ട് മറികടന്ന കാലിയ 2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007ല്‍ ഐലീഗ് ഒന്നാം ഡിവിഷനിലേക്ക് മുംബൈ എഫ്.സി യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്‍ നിര്‍ണായക പങ്കുവെച്ചു. 2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര റായ്ഗഢിലെ അംബനലിഘട്ടില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30പേര്‍ മരിച്ചു. ഡാപോളി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരത്തിനു പോയ 34 സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. 500 അടി താഴ്ചയിലേയ്ക്ക് ബസ് മറിയുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ചെംസ്ഫോര്‍ഡ് : തുടരെ എത്തുന്ന ആകസ്മിക മരണങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലായി ഒരു യുകെ മലയാളിയുടെ പേര് കൂടി ഓര്‍മ്മച്ചെപ്പിലേക്ക്. ഇന്നലെ വൈകിട്ട് ചെംസ്‌ഫോര്‍ഡ് ആശുപത്രിയില്‍ അവസാന ശ്വാസം വരെ മരണത്തോട് പോരാടിയ കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി ജോര്‍ജ് ജോസഫാണ് മരണ പരമ്പരയിലെ അവസാന കണ്ണി. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയില്‍ ആയിരുന്ന ജോര്‍ജ് ജോസഫ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുക ആയിരുന്നു.
ഏതാനും ദിവസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും മറ്റും നടത്തിയ പ്രാര്‍ത്ഥന വിഫലമാക്കിയാണ് ജോര്‍ജ് ജോസഫ് നിത്യതയിലേക്കു യാത്ര ആയിരിക്കുന്നത്. ഒരു ദശകത്തിലേറെയായി യുകെയില്‍ താമസിക്കുന്ന ജോര്‍ജ്ജ് ജോസഫിന്‍റെമൃതദേഹം അദ്ദേഹത്തിന്‍റെ താല്‍പ്പര്യ പ്രകാരം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കും.
നീണ്ട പ്രവാസ ജീവിതത്തിനു കൂടിയാണ് ജോര്‍ജ് ജോസഫ് മരണത്തിലൂടെ അന്ത്യം കുറിച്ചിരിക്കുന്നത്. ഒരു ദശകത്തോളം ബഹറിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പ്രവാസി ആയിരുന്ന ജോര്‍ജ് മറ്റൊരു ദശകം യുകെയില്‍ വസിച്ചതിനു ശേഷമാണു മരണത്തെ പുല്‍കിയിരിക്കുന്നത്. പ്രമേഹം അതിന്‍രെ മൂര്‍ധന്യാവസ്ഥയില്‍ കീഴ്‌പ്പെടുത്തിയെങ്കിലും പ്രമേഹ സംബന്ധിയായ അസുഖങ്ങളോട് നിരന്തരം പോരാടിയാണ് ജോര്‍ജ് ജോസഫ് ജീവിതത്തെ പിടിച്ചു നിര്‍ത്തിയിരുന്നത്. രോഗം കലശലായതോടെ ആന്തരിക അവയവ പ്രവര്‍ത്തനം തകരാറില്‍ ആകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി ജോര്‍ജ് ജോസഫ് ജീവിത യാത്ര അവസാനിപ്പിച്ചത്.
അതിനിടെ മാതാപിതാക്കളുടെ ശവക്കല്ലറയ്ക്കു സമീപം നിത്യ നിദ്ര വേണമെന്ന പരേതന്റെ ആഗ്രഹം സാധിക്കാന്‍ കുടുംബ അംഗങ്ങള്‍ ശ്രമം ആരംഭിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗത്തില്‍ ജോര്‍ജ് ജോസഫിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ബന്ധുക്കള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജെസ്സിയുടെ സഹോദരിമാരും സഹോദരനും അടക്കമുള്ള ഉറ്റ ബന്ധുക്കള്‍ ചെംസ്‌ഫോഡില്‍ എത്തിയാണ് അനന്തര നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബത്തിന് സഹായമായി ചെംസ്‌ഫോഡ് മലയാളി സമൂഹവും കൂടെയുണ്ട്. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന ജോര്‍ജ് ജോസഫിനെ എളുപ്പം മറക്കാന്‍ കഴിയില്ലെന്ന് ചെംസ്‌ഫോര്‍ഡ് മലയാളികള്‍ ഏക സ്വരത്തില്‍ പറയുന്നു.
ചെംസ്‌ഫോര്‍ഡ് ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചാണ് ജോര്‍ജിന്റെ മരണം നടന്നത് ഇതേ ഹോസ്പിറ്റലില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജെസി ജോര്‍ജ് ജോലി ചെയ്തിരുന്നതും. ഏക മകന്‍ ഡെറിക് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജിന്റെ ഓര്‍മ്മയില്‍ വിലപിക്കുന്ന കുടുംബാംഗങ്ങളോടും ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തോടുമൊപ്പം മലയാളം യുകെ ന്യൂസ് ടീമും അനുശോചനത്തില്‍ പങ്കു ചേരുന്നു.