ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 55 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ മൈനര്‍ അറ്റാക്കിനെ തുടര്‍ന്ന് ഭാര്യ പങ്കജ് താക്കൂറിനൊപ്പം വാഡയില്‍ വിശ്രമത്തിലായിരുന്നു. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു.
ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി ടെലിവിഷനിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്സ് 2 എന്നിവയാണ് ഝാ വേഷമിട്ട പ്രധാനചിത്രങ്ങള്‍.
ബാഹുബലി താരം പ്രഭാസ് കേന്ദ്രകഥാപാത്രമാകുന്ന തെലുങ്ക് ചിത്രം സാഹോയില്‍ ഝാ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 12 നാണ് സാഹോ പുറത്തിറങ്ങുക.
ജിമ്മി ജോസഫ്, ഗ്ലാസ്ഗോ
ഗ്ലാസ്ഗോയിലെ ആദ്യകാല മലയാളി കുടിയേറ്റക്കരനായിരുന്ന ഡോ.ജോര്‍ജ്ജ് മേച്ചേരില്‍ നിര്യാതനായി. ഗ്ലാസ്ഗോ മലയാളികള്‍ സ്നേഹപൂര്‍വ്വം ജോര്‍ജ്ജ് അങ്കിള്‍ എന്ന് വിളിച്ചിരുന്ന ഇദ്ദേഹം യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസ്സില്‍ യുകെയിലെത്തിയ ഡോ. ജോര്‍ജ്ജ് മേച്ചേരില്‍ യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ വളരെ പരിചിതനും സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യവുമായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് ഹെയര്‍മയെര്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് ഡോ. ജോര്‍ജ്ജ് എഴുപതാം വയസ്സില്‍ മരണമടഞ്ഞത്.
ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയായ കലാകേരളത്തിന്‍റെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഡോ. ജോര്‍ജ്ജ്. പഴയ തലമുറയില്‍ പെട്ട ആളുകളെ കലാകേന്ദ്രയുടെ പ്രവര്‍ത്തനങ്ങളില്‍ അടുപ്പിച്ച് നിര്‍ത്തുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. സ്കോട്ട്ലന്‍ഡിലെ പ്രഥമ മലയാളി സംഘടനയായ ക്ലൈഡ് കലാസമിതിയുടെ നേതൃത്വത്തിലും ഡോ. ജോര്‍ജ്ജ് പ്രവര്‍ത്തന നിരതനായിരുന്നിട്ടുണ്ട്.
സൗമ്യമായ പെരുമാറ്റം കൊണ്ട് ആരെയും ആകര്‍ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോ. ജോര്‍ജ്ജിന്‍റെ എന്ന് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. ഡോ. ജോര്‍ജ്ജിന്‍റെ ആഗ്രഹപ്രകാരം സംസ്കാര ശുശ്രൂഷകള്‍ കേരളത്തിലായിരിക്കും നടത്തുക. ഗ്ലാസ്ഗോ മലയാളികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുക എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കോട്ടയം മണര്‍കാട് സെന്റ് മേരീസ് ഇടവകക്കാരനാണ് ഡോ. ജോര്‍ജ്ജ് മേച്ചേരില്‍. ഭാര്യ റീന ജോര്‍ജ്ജ്. മക്കള്‍ ഡോ. സിമി ജോര്‍ജ്ജ്, ഡോ. റയാന്‍ ജോര്‍ജ്ജ്.
ലൈംഗിക പീഡനാരോപണം നേരിട്ട ദക്ഷിണ കൊറിയൻ നടനെ മരിച്ച നിലയിൽ കണ്ടെത്തി. ചിയോംഗ്ജു സർവകലശാലയിൽ ഡ്രാമ വിഭാഗം അധ്യാപകൻ കൂടിയായ ജോ മിൻകി(52) ആണ് മരിച്ചത്. നിരവധി ടെലിവിഷൻ പരിപാടികളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം മിൻകിക്കെതിരെ പരാതിയുമായി എട്ടു വിദ്യാർഥിനികൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നു മിൻകിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ കുറ്റസമ്മതം നടത്തിയ മിൻകി വിദ്യാർഥിനികളോട് ക്ഷമ ചോദിച്ചിരുന്നു.
മീ ടൂ ഹാഷ് ടാഗ് കാമ്പയിന്റെ ചുവടുപിടിച്ചാണ് ദക്ഷിണ കൊറിയയിലും കലാരംഗത്തുമുള്ള നിരവധി പേർക്കെതിരെ പീഡനാരോപണം ഉയരുന്നത്.
ഇറ്റാലിയൻ പ്രതിരോധ നിരക്കാരനും സീരി ‘എ’ ക്ലബ് ഫിയോറന്റീന ക്യാപ്റ്റനുമായ ദാവിദ് അസ്റ്റോറിയെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. 31 വയസ്സായിരുന്നു.
ഞായറാഴ്ച ലീഗ് മത്സരത്തിൽ ഉദ്നിസെയെ നേരിടാനിരിക്കെയാണ് മരണം. ശനിയാഴ്ച പരിശീലനം കഴിഞ്ഞ് സഹതാരങ്ങൾക്കൊപ്പം ഹോട്ടൽമുറിയിലേക്ക് മടങ്ങിയ അസ്റ്റോറി ഉറക്കത്തിനിടെ മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ, ഞായറാഴ്ചത്തെ ഇറ്റാലിയൻ ലീഗിലെ എല്ലാ മത്സരങ്ങളും മാറ്റിവെച്ചു.
ഇറ്റലിക്കായി 14 മത്സരങ്ങളോളം കളിച്ച അസ്റ്റോറി, എ.സി. മിലാൻ അക്കാദമിയിലൂടെയാണ് വളരുന്നത്. രണ്ടു വർഷം മിലാൻ സീനിയർ ടീമിലുണ്ടായിരുന്നെങ്കിലും സീരി ‘എ’യിൽ കളിക്കാനായില്ല. പിന്നീട് കഗ്ലിയരി, റോമ ടീമുകളിലൂടെ മികച്ച പ്രതിരോധതാരമായി വളർന്നു.
ലണ്ടൻ: ലണ്ടൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ എം. എൽ മത്തായി നാട്ടിൽ നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. തൊടുപുഴ ചുങ്കം ഇടവകയിൽ മുളയിങ്കൽ കുടുംബത്തിലാണ് ജനനം. ഭാര്യ ഏലിയാമ്മ പീറ്റർബറോയിൽ നഴ്‌സായി ജോലിചെയ്തുവരുന്നു. ഏകമകൾ അലീന കോളേജ് വിദ്യാർത്ഥിനിയാണ്. മരണ വാർത്തയറിഞ്ഞ ഇവർ നാട്ടിലേയ്ക്ക് ഇന്ന് രാവിലെ യാത്രയായി.
രണ്ടാഴ്ച്ച മുൻപാണ് നാട്ടിലേയ്ക്ക് അദ്ദേഹം അവധിയ്ക്ക് പോയത്. സീറോ മലബാർ സഭയുടെ ലണ്ടനിലെ ക്രോയിഡണിലെ തോണ്ടൻ ഹീത്ത് സെന്ററിലെ ആദ്യത്തെ കൈക്കാരൻ ആയിരുന്നു. സഭയുടെ ആദ്യകാല വളർച്ചയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ വ്യക്തിയായിരുന്നു ഏവരും സ്നേഹപൂർവ്വം മത്തായിച്ചേട്ടൻ എന്ന് വിളിച്ചിരുന്ന ശ്രീ എം. എൽ മത്തായി. മൂന്നു വര്ഷം മുൻപാണ് മത്തായിച്ചേട്ടനും കുടുംബവും ലണ്ടനിൽ നിന്നും പീറ്റർബറോയിലേയ്ക്ക് താമസം മാറുന്നത്.
ഏവർക്കും പ്രിയങ്കരനായിരുന്ന മത്തായിച്ചേട്ടന്റെ വിയോഗം സുഹൃത്തക്കളെ അതീവ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അവിശ്വസിക്കാനാവാതെ തീവ്ര ദുഃഖത്തിൽ ആയ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതിനോടൊപ്പം മലയാളംയുകെയുടെ അനുശോചനവും അറിയിക്കുന്നു.
ശ്രീദേവി അവസാനമായി പങ്കെടുത്ത ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ചലച്ചിത്രതാരം ശ്രീദേവി (54) അന്തരിച്ചു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. റാസല്‍ഖൈമയില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങില്‍ നിന്നും രാത്രിയായതോടെ ബന്ധുക്കളില്‍ പലരും പിരിഞ്ഞു പോയിരുന്നു. പലരും ഇന്ത്യയിലേക്കും തിരിച്ചു. എന്നാല്‍ ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ബന്ധുക്കളുമായി സന്തോഷം പങ്കിട്ട് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മോഹിത് വര്‍മയുടെ വിവാഹ്തതില്‍ പങ്കെടുക്കാനായി ശ്രീദേവി റാസല്‍ഖൈമയില്‍ എത്തിയത്. മോഹിതിന്റെ വിവാഹ ശേഷം ബോണി കപൂറും മകള്‍ ഖുഷിയും ഇന്ത്യയിലേക്ക് തിരിച്ചു പോന്നിരുന്നു. എന്നാല്‍ ശ്രീദേവി അവിടെ തന്നെ ചിലവഴിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ബോണി കപൂര്‍ മകള്‍ക്കൊപ്പം റാസല്‍ഖൈമയിലേക്ക് തിരിച്ചു ചെല്ലുകയായിരുന്നു.
ബന്ധുക്കള്‍ക്കൊപ്പം ഭര്‍ത്താവും മകളും എത്തിയതോടെ ആ നല്ല ദിവസം സന്തോഷമാക്കുന്നതിനിടെയാണ് ശ്രീദേവിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതും കുഴഞ്ഞ് വീഴുന്നതും. ഉടന്‍ തന്നെ വിവാഹ സല്‍ക്കാരം നടന്ന വേദിക്ക് സമീപത്തുള്ള ആശുപത്രിയിലേക്ക് താരത്തെ എത്തിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്ബേ മരണം സംഭവിച്ചിരുന്നു. രാത്രി 11.30ഓടെയായിരുന്നു ശ്രീദേവിയുടെ മരണം.
നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്ത് ചുവടുവെക്കുന്നത്. തുടര്‍ന്ന് ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ട ശ്രീദേവി അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടേയും മകളാണ്. 1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയെ 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.
മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. ജാഹ്നവി, ഖുഷി എന്നിവരാണ് മക്കള്‍.
ലോകത്തിലെ ഏറ്റവും പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. പലപ്പോഴായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഉപദേശകനായി പോലും സേവനം അനുഷ്ടിച്ചിട്ടുള്ള ഗ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു.
ക്രിസ്തീയ സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി ഗ്രഹാം ഇന്ത്യയിലും പലപ്പോഴും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ മകന്‍ ഫ്രാങ്ക്‌ളിന്‍ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തിയിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഫ്രാങ്ക്‌ളിന്‍.
195 നഗരങ്ങളിലായി 214 മില്യണ്‍ ആളുകള്‍ ബില്ലി ഗ്രഹാമിന്റെ വാക്കുകളിലൂടെ ക്രിസ്ത്യാനികളായിട്ടുണ്ടെന്നാണ് സംഘടനയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.
റെക്‌സം രൂപതാ വികാരി ഫാദര്‍ ഷാജി പൂനാട്ടിന്റ പിതാവ് തോമസ് 84 വയസ് നാട്ടില്‍ വെള്ളിയാഴ്ച വെളുപ്പിന് 8 മണിക്ക് നിര്യാതനായി . ടിയാന് നാലു മക്കള്‍ രണ്ട് ആണ്‍മക്കള്‍ രണ്ട് പെണ്‍ മക്കള്‍’ ഒരു മകള്‍ ബെനഡിക്റ്റയിന്‍ സഭാംഗം സിസ്റ്റര്‍ ബെറ്റി ഡോക്ടര്‍ ആയി സേവനം ചെയ്യുന്നു. ഷാജി അച്ചന്റെ പിതാവിന്റ സംസ്‌കാര ചടങ്ങുകള്‍ 19 തിയതി തിങ്കളാഴ്ച 10 മണിക്ക് ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് പട്ടാണി മുക്കില്‍ നടത്തപെടുന്നു. ഫാദര്‍ ഷാജി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്കുറപ്പെട്ടു. ഷാജി അച്ചന്റ പിതാവിന്റെ വേര്‍പാടില്‍ റെക്‌സം രൂപത മലയാളി കമ്മ്യൂണിറ്റിയുടെ പ്രാര്‍ത്ഥനകളും അനുശോദനവും നേരുന്നു.
ഭാര്യയോടും മക്കളോടുമൊപ്പം അമേരിക്കയിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കമ്പനിയിൽ എൻജിനീയറായ പത്തനംതിട്ട സ്വദേശി ടിലു മാമ്മൻ തോമസ്(33) ആണ് ഹൃദയാഘാതം മൂലം പോസ്റ്റ് ഒാഫീസിൽ മരിച്ചത്.
ഭാര്യ സെബിയുടെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാക്കിയതിനാൽ അവരുടെ അടുത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ടിലു. തിങ്കളാഴ്ച വയറുവേദന കാരണം ജോലിക്ക് പോയിരുന്നില്ല. പിന്നീട്, അമേരിക്കയിലേയ്ക്ക് പോകാനുള്ള വീസ സ്റ്റാംപ് ചെയ്ത പാസ്പോർട് ശേഖരിക്കാനായി പോസ്റ്റാഫീസിലേയ്ക്ക് പോകുമ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകയും രാവിലെ 11.30ന്പോസ്റ്റാഫീസിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയുമായിരുന്നു. എലിസബത്, ഗബ്രിയേൽ എന്നിവരാണ് ടിലു–സെബി ദമ്പതികളുടെ മക്കൾ.
രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ, സാമൂഹിക രംഗത്ത് സജീവമായിരുന്ന വി.എം. സതീഷ് (53) നിര്യാതനായി. ഇന്നലെ അർധരാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വീസ റദ്ദാക്കിയ ശേഷം നാട്ടിലേക്കു മടങ്ങിയ സതീഷ് കഴിഞ്ഞ ദിവസം സന്ദർശക വീസയില്‍ വീണ്ടും യുഎഇയിൽ എത്തിയതായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സതീഷിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രാത്രിയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് മുംബൈ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. യുഎഇയിലെത്തിയ ശേഷം ഒമാൻ ഒബ്സർവർ, എമിറേറ്റ്സ് ടുഡേ, സെവൻ ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട് സ്വന്തം സംരംഭങ്ങളുമായി നീങ്ങുകയായിരുന്നു.
ഗൾഫിലെ തൊഴിലാളികളുടെ ജീവിതത്തെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിേയറ്റ തൊഴിലാളികളുടെയും പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാൻ സതീഷ് നിരന്തരം ശ്രമിച്ചിരുന്നു. ‘ഡിസ്ട്രെസിങ് എൻകൗണ്ടേഴ്സ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: മായ. മക്കൾ: ശ്രുതി, അശോക് കുമാർ. ഇന്ന് വൈകിട്ട് മൂന്നിന് സോനാപൂർ എംബാമിങ് സെന്ററിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ട്. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും. സതീഷിന്റെ നിര്യാണത്തിൽ യുഎഇയിലെ മാധ്യമപ്രവര്‍ത്തകരും സംഘടനകളും അനുശോചിച്ചു.