യുകെ മലയാളികള്‍ക്ക് ദുഖത്തിന്റെ മറ്റൊരു ദിനം സമ്മാനിച്ച് കൊണ്ട് യുകെയില്‍ മറ്റൊരു മലയാളി മരണം കൂടി. യുകെകെസിഎ മിഡില്‍സ് ബറോ യൂണിറ്റ് പ്രസിഡണ്ട് ബെന്നി മാത്യു (52) ആണ് ഇന്ന് വെളുപ്പിന് നിര്യാതനായത്. കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം ,മക്കള്‍ സ്റ്റെഫിനി , ബോണി. മൃത സംസ്‌ക്കാരം പിന്നീട് യുകെയില്‍ നടക്കും. ക്യാന്‍സര്‍ രോഗ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു ബെന്നി.
മിഡില്‍സ്ബറോ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും യുകെകെസിഎ യൂനിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമുദായിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു ബെന്നി മാത്യു. അസുഖം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് ഒന്നരയോടെ സ്ഥിതി വഷളാവുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മരണ സമയത്ത് ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
സീറോമലബാര്‍ ന്യൂകാസില്‍ ഇടവക വികാരി ഫാ. സജി തോട്ടത്തില്‍ മരണ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട് ബെന്നിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും മറ്റ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി സ്ഥലത്തുണ്ട്. ബെന്നിയുടെ സഹോദരന്‍ സിജോ മാത്യു സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആണ് താമസം.
ബെന്നി മാത്യുവിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീം അംഗങ്ങളുടെ അനുശോചനങ്ങള്‍.
ബര്‍മിംഗ്ഹാമില്‍ ഏഴു വയസ്സുകാരന്‍ കടുത്ത തണുപ്പില്‍ മരവിച്ച് മരണത്തിനു കീഴടങ്ങി. ബര്‍മിംഗ്ഹാമിലെ നെഷേല്സ് കമ്മ്യൂണിറ്റി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹക്കീം ഹുസൈന്‍ (ഏഴ്) ആണ് ദാരുണമായ രീതിയില്‍ മരണമടഞ്ഞത്.
ഞായറാഴ്ച രാവിലെ ഏഴു മുപ്പതിന് ആയിരുന്നു ഹക്കീമിനെ മരിച്ചനിലയില്‍ വീടിനു മുന്‍പിലെ ഗാര്‍ഡനില്‍ കണ്ടെത്തിയത്. കാലത്തെ ഏഴരയോടെ എമര്‍ജന്‍സി കാള്‍ ലഭിച്ചതനുസരിച്ച് ഹക്കീമിന്റെ വീട്ടിലെത്തിയ ആംബുലന്‍സ് സര്‍വീസുകാര്‍ ആണ് ഹക്കീമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരാമെഡിക് സംഘം എത്തുന്നതിനും ഏറെ മുന്‍പ് തന്നെ ഹക്കീം മരണപ്പെട്ടിരുന്നതായ് വെസ്റ്റ് മിഡ് ലാണ്ട്സ് ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കടുത്ത തണുപ്പു മൂലം ശരീരോഷ്മാവ് കുറഞ്ഞ് ഹൈപോതെര്‍മിയ എന്ന അവസ്ഥ ഉണ്ടായതാണ് ഹക്കീമിന്റെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ശരീരോഷ്മാവ് ക്രമാതീതമായ് താഴ്ന്നതിനെ തുടര്‍ന്നുള്ള കാര്‍ഡിയാക് അറസ്റ്റ് മൂലമാണ് ഹക്കീം മരണത്തിനു കീഴടങ്ങിയത് എന്ന് കരുതപ്പെടുന്നു. ഹക്കീമിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്തു കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളു.
ഹക്കീം എങ്ങനെയാണു വീടിനു പുറത്തെ കൊടും തണുപ്പില്‍ ചെലവഴിക്കേണ്ടി വന്നത് എന്നത് വ്യക്തമല്ല. ഹക്കീമിന്റെ അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (56) താമസിച്ചിരുന്ന വീടിനു മുന്‍പിലാണ് സംഭവം നടന്നത്. ഹക്കീമിന്റെ അമ്മ ലോറ ഹീത്തും ഹക്കീമും രണ്ടാഴ്ച മുന്‍പാണ് അമ്മാവന്റെ വീട്ടിലെത്തിയത്. ഹക്കീമിന്റെ മരണത്തിനു ഉത്തരവാദികള്‍ എന്ന നിലയില്‍ അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മരണകാരണമായേക്കാവുന്ന രീതിയില്‍ കുട്ടിയെ അവഗണിച്ചു എന്നതാണ് ഇപ്പോള്‍ അവരുടെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം. കൂടുതല്‍ അന്വോഷനങ്ങള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തണമോ എന്ന് തീരുമാനിക്കുകയുള്ളൂ.
ഹക്കീമിന്റെ അമ്മ ലോറ സൂദ് (ഇടത്ത്), അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (വലത്)
പഠനത്തിലും കളിയിലും ഒക്കെ മിടുക്കനായിരുന്ന ഹക്കീമിന്റെ മരണം സഹപാഠികളെയും ബന്ധുക്കളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ഹക്കീമിന്റെ വേര്‍പാട് മൂലം ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്ക് ഉണ്ടായ ആഘാതം കുറയ്കുന്നതിനായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഹക്കീം പഠിച്ചിരുന്ന നെയ്ഷേല്‍സ് പ്രൈമറി സ്കൂള്‍ ഹെഡ് ടീച്ചര്‍ ജുലി റൈറ്റ് അറിയിച്ചു.
മികച്ച ഭാവി ഉണ്ടായിരുന്ന മിടുക്കനായ കുട്ടിയായിരുന്നു ഹക്കീമെന്ന് ഹക്കീമിന്റെ ആന്‍റിയായ അരൂസ കൗസര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് ഹക്കീമിന്റെ പിതാവ് ആകെ തകര്‍ന്നിരിക്കുകയാണെന്നും അവന്‍റെ കളിചിരികള്‍ നിലച്ചെന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നതായും ഇവര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ഒരാഴ്ച ആയിരുന്നു ഇംഗ്ലണ്ടില്‍ കടന്നു പോയത്. വരും ദിവസങ്ങളിലും കടുത്ത തണുപ്പ് തുടരാനും സാദ്ധ്യതയുണ്ട്.
ലണ്ടനിലെ എപ്പിംഗിനു സമീപം ചിഗ്വെല്ലില്‍ താമസിച്ചിരുന്ന പ്രതാപന്‍ രാഘവന്‍ നിര്യാതനായി. ബ്ലഡ് കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. 52 വയസ് മാത്രമായിരുന്നു പ്രതാപന്റെ പ്രായം. കഴിഞ്ഞ ആഴ്ച വിട വാങ്ങിയ പ്രതാപന്റെ സംസ്‌കാരം ഞായറാഴ്ച ലണ്ടനിലെ മനോര്‍ പാര്‍ക്കില്‍ നടക്കും.
ഹാല്‍ലോ പ്രിന്‍സസ് അലക്‌സാണ്ട്രാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ലണ്ടനില്‍ ഓഫ് ലൈസന്‍സ് ഷോപ്പ് നടത്തിവരികയായിരുന്ന പ്രതാപന്റെ മരണം ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടറിഞ്ഞത്. സോഷ്യല്‍ മീഡിയകളിലും മലയാളി സമൂഹത്തിലും സജീവ പങ്കാളിയായിരുന്നു പ്രതാപന്‍. അസുഖം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കുറച്ചു കാലമായി ബിസിനസില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
കേരളാ ട്രാവല്‍സ് ഉടമയായ പ്രകാശ് രാഘവന്റെ സഹോദരനാണ് പ്രതാപന്‍. ഭാര്യയും രണ്ടു ആണ്‍കുട്ടികളും ഉണ്ട്. ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് പൊതു ദര്‍ശനം നടക്കുക. ഇതിനുള്ള സൗകര്യം വിക്ടോറിയ ഹൗസ് ടി ക്രിബ്ബ് ആന്റ് സണ്‍സിലാണ് ഒരുക്കുക. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് സിറ്റി ഓഫ് ലണ്ടന്‍ സെമിട്രി ആന്റ് ക്രിമറ്റോറിയത്തില്‍ നടക്കും.
പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
സംസ്‌കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
ഗുളിക തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ പരുത്തംപാറ നടുവിലേപറമ്പില്‍ റിന്‍റ്റു – റിനു ദമ്പതികളുടെ മകള്‍ ഐലീന്‍ (5 വയസ്സ്) ആണ് മരണമടഞ്ഞത്. പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് ഐലീന്‍. ദുരന്തം വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ചിങ്ങവനത്തുള്ള ബന്ധുവീട്ടിലാണ് സംഭവം. ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഐലിനെ ഉടന്‍ തന്നെ കോട്ടയത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
സംസ്ക്കാരം പിന്നീട്.
നവംബര്‍ ആറാം തീയതി രാവിലെ ഈസ്റ്റ്‌ബോണിന് അടുത്തുള്ള ഹെയില്‍ഷാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ എല്‍ദോസ് പോളിന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ മലയാളികളുടെയും,കാര്‍മ്മികരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ശുശ്രൂഷകളുടെയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിന്റെയും അന്ത്യാഞ്ജലികളുടെയും സാന്നിദ്ധ്യത്തില്‍ ഹെയില്‍ശാമിലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് വിട നല്‍കി.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഹെയില്‍ഷാമില്‍ താമസിച്ചു വരുന്ന എല്‍ദോസ് നെഞ്ചുവേദനയെ തുടര്‍ന്ന് ദിവസങ്ങളായി ഈസ്റ്റ്‌ബോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.ആഗ്രഹിച്ച ജോലി നേടിയതിന്റെ സന്തോഷത്തില്‍ അധികകാലം ചിലവഴിക്കാനാകാതെയാണ് 38 വയസ്സ് മാത്രം പ്രായമുള്ള ഈ ഹതഭാഗ്യനെ ദൈവം തന്റെ തിരുസന്നിധിയിലേക്ക് വിളിച്ചു ചേര്‍ത്തത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്ന എല്‍ദോസിനെ പെട്ടെന്നുണ്ടായ വയറു വേദനയോടെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഹൃദയസ്തംഭനം നിമിത്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി അന്ത്യ യാത്ര ആരംഭിക്കേണ്ടി വന്നു.
ഇന്നലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് നടന്ന പൊതുദര്‍ശന വേളയിലും, അകാലത്തില്‍ പൊലിഞ്ഞ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്ന ആ സാന്നിദ്ധ്യത്തെ കാണുവാനും ഭാര്യയുടെയും കുഞ്ഞുമക്കളുടെയും വേദനയിലും, നൊമ്പരത്തിലും പങ്കു ചേരുവാനും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും സുഹൃത്തുക്കളുമാണ് എത്തിചേര്‍ന്നത്. ഉച്ചക്ക് 12 മണിയോടെ പൊതുദര്‍ശനത്തിന് വച്ച എല്‍ദോസിനായി മാത്യുസ് മാര്‍ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തില്‍, ഫാദര്‍ രാജു ചെറുവള്ളില്‍, ഫാദര്‍ ബിജി ചേര്‍ത്തലാട്ട്, ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്, ഫാദര്‍ എബിന്‍, ഫാദര്‍ എല്‍ദോസ് കവുങ്ങുംപള്ളില്‍, ഫാദര്‍ ഫിലിപ്പ് എന്നീ കാര്‍മ്മികര്‍ ശുശ്രൂഷകള്‍ നടത്തി. മൂന്നു മണിയോടെ അവസാനിച്ച പൊതുദര്‍ശന വേളയില്‍ ആദ്യാവസാനം മലയാളികളും മറ്റുള്ളവരും പ്രാര്‍ത്ഥനാനിര്ഭരമായ ശുശ്രൂഷകളില്‍ പങ്കു കൊള്ളുകയും എല്‍ദോസിന് അന്ത്യ പ്രണാമം അര്‍പ്പിക്കുകയും ചെയ്തു.
മുൻ വിംബിൾഡണ്‍ വനിതാ ചാമ്പ്യനും ചെക്ക് റിപ്പബ്ലിക്ക് താരവുമായിരുന്ന ജാന നൊവോട്ന (49) അന്തരിച്ചു. അർബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു അവർ. 1998 വിംബിൾഡണ്‍ ഫൈനലിൽ ഫ്രാൻസിന്‍റെ നഥാലി ടൗസിയാറ്റിനെ തോൽപ്പിച്ചാണ് നൊവോട്ന വിംബിൾഡണ്‍ കിരീടം സ്വന്തമാക്കിയത്. 1993, 1997 വർഷങ്ങളിൽ വിംബിൾഡണ്‍ ഫൈനലിസ്റ്റുമായിരുന്നു നൊവോട്ന. സ്റ്റെഫി ഗ്രാഫ്, മാർട്ടിന ഹിംഗിസ് എന്നിവരോടാണ് ഫൈനലുകളിൽ തോറ്റത്. നാല് തവണ വിംബിൾഡണ്‍ ഡബിൾസ് കിരീടവും ചെക്ക് താരം നേടിയിട്ടുണ്ട്. എല്ലാ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടവും സ്വന്തമാക്കിയിട്ടുള്ള നൊവോട്ന കരിയറിൽ 24 സിംഗിൾസ് കിരീടവും 76 ഡബിൾസ് കിരീടവും സ്വന്തമാക്കി. 1968 ഒക്ടോബർ രണ്ടിന് ജനിച്ച നൊവോട്ന 1987 മുതൽ 1999 വരെ കളിക്കളങ്ങളിൽ സജീവമായിരുന്നു. 1988-ൽ വിഭജനത്തിന് മുൻപ് ചെക്കോസ്ലോവാക്യയ്ക്ക് വേണ്ടി ഡേവിസ് കപ്പ് കിരീടം നേടിയ ടീമിലും അംഗമായിരുന്നു നൊവോട്ന.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി ഐ.സി.യുവില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് മലയാളി കായിക താരം മരിച്ചു. കിക്ക് ബോക്‌സിംഗില്‍ ഏഷ്യന്‍ ചാമ്പ്യനായ കെ.കെ ഹരികൃഷ്ണനാണ് മരിച്ചത്.
റായ്പൂരിലെ ജൂനസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 10ന് നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഹരികൃഷ്ണന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അംബേദ്കര്‍ ആശുപത്രിയിലെത്തിച്ച ഹരികൃഷ്ണന് അടിയന്തിര ശസ്ത്രക്രിയ നടത്തി.
കേരള സര്‍ക്കാരും സംസ്ഥാന – ദേശീയ കിക്ക് ബോക്സിംഗ് അസോസിയേഷനുകളും ഇടപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ വി.വി.ഐ.പി ബ്ലോക്കിലെ ഐ.സി.യുവും അനുവദിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മരുമകളെ പ്രസവത്തിനായി കൊണ്ടുവന്ന സമയത്ത് ഒരു ബ്ലോക്കിലെ എല്ലാ രോഗികളെയും ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ ബ്ലോക്കിലുള്ള രോഗികളെ താഴത്തെ നിലയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്ന ഹരികൃഷ്ണന്റെ നില അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ഗുരുതരമായി. തുടര്‍ന്ന് എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 15 ന് പുലര്‍ച്ചെ എയര്‍ ആംബുലന്‍സില്‍ ഹരിയെ വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നില മെച്ചപ്പെടും മുന്‍പ് ഐ.സി.യുവില്‍ നിന്ന് മാറ്റിയതിനാലാണ് അണുബാധയുണ്ടായതെന്ന് ആക്ഷേപമുണ്ട്. ദേശീയതലത്തില്‍ ആറു തവണ സ്വര്‍ണ്ണ മെഡലും 12 തവണ വെള്ളിമെഡലും നേടിയിട്ടുള്ള താരമാണ് ഹരികൃഷ്ണന്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിയുടെ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു. ഏതാണ്ട് 1200ഓളം രോഗികളെയാണ് ഇത്തരത്തില്‍ വാര്‍ഡില്‍ നിന്നും മാറ്റിയത്.
ഒന്നാം നിലയിലേക്ക് രോഗികളെ മൊത്തം മാറ്റിയതോടെ ഒരു ബെഡില്‍ രണ്ടുപേര്‍ കിടക്കേണ്ട സ്ഥിതിയായി. സംഭവം വിവാദമായപ്പോള്‍ മന്ത്രിയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. മറ്റു പ്രൈവറ്റ് ആശുപത്രികള്‍ ഉണ്ടായിട്ടും മന്ത്രിയുടെ മരുമകളെ അംബേദ്ക്കര്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അജയ് ചന്ദ്രാകര്‍ പറഞ്ഞിരുന്നു.
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് പെരുമ്പാവൂർ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിൽ മരിച്ച നിലയിലാണ് ജിഷയുടെ പിതാവിന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവ സ്ഥലത്തേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം എത്തിയിട്ടുണ്ട്. മൃതദേഹം ഇനിയും ഇവിടെ നിന്നിന്നും മാറ്റിയിട്ടില്ല. ജിഷ കേസിലെ സാക്ഷിപ്പട്ടികയിലും പാപ്പുവിനെ പൊലീസ് ഉൾപ്പെടുത്തിയിരുന്നു. ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ നരകതുല്യമാണ് ജീവിതമാണ് പാപ്പു നയിച്ചിരുന്നത്. സർക്കാറും സംഘടനകളും നൽകിയ ധനസഹായത്താൽ ജിഷയുടെ മാതാവ് ധൂർത്തടിച്ച് ആഡംബര ജീവിതം നയിച്ചവേളയിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിപ്പോലും കഷ്ടപ്പെട്ടാണ് പാപ്പു കഴിഞ്ഞിരുന്നത്. വാഹനമിടിച്ചതിനെ തുടർന്ന് എഴുന്നേറ്റ് നടക്കാൻ പോലൂം ആവാതെ വീടിനുള്ളിൽ ഏകനായി കിടന്ന കിടപ്പിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെകുറിച്ചുള്ള വിവരം നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഓക്സ്ഫോര്‍ഡില്‍ മലയാളി നിര്യാതനായി. ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ആദ്യകാല നേതാക്കന്മാരില്‍ ഒരാളായ സാമുവല്‍ വര്‍ഗീസ് (57 വയസ്സ്) ആണ് നിര്യാതനായത്. ഇന്ന് വെളുപ്പിന് രണ്ടരയോടെ ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു സാമുവല്‍ വര്‍ഗീസിന്‍റെ വേര്‍പാട്.
ചങ്ങനാശ്ശേരി പാറമ്പുഴ സ്വദേശിയാണ് സാമുവല്‍ വര്‍ഗീസ്. മുന്‍പ് സൗദിയില്‍ ജോലി ചെയ്തിരുന്ന സാമുവലും കുടുംബവും 2004ല്‍ ആണ് യുകെയില്‍ എത്തിയത്. ഓക്സ്ഫോര്‍ഡിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഷെറിന്‍, മെല്‍ബിന്‍ എന്നിവര്‍ മക്കളാണ്.
നടന്‍ വെട്ടൂര്‍ പുരുഷന്‍ (70) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഉയരം കുറവായിരുന്നുവെങ്കിലും ആ പരിമിതികള്‍ ജീവിതത്തില്‍ മറികടന്ന വ്യക്തിയായിരുന്നു അദ്ദേഹം.
വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപില്‍ രാജഗുരു എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നുമുതല്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ക്കലയ്ക്കടുത്ത് വെട്ടൂരാണ് സ്വദേശം 1974 ല്‍ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് വെട്ടൂര്‍ പുരുഷന്‍ ആദ്യമായി അഭിനയിച്ചത്.